Showing posts with label ഈജിപ്ത്. Show all posts
Showing posts with label ഈജിപ്ത്. Show all posts

Tuesday, September 3, 2013

ജനാധിപത്യം ഇനിയുമകലെ

പിരമിഡുകളുടെ നാട്ടില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാകുകയാണ്. നാടിനെയും നാട്ടാരെയും മറന്നുള്ള ഭരണങ്ങളാണ് ഈജിപ്തിനെ അസ്ഥിരമാക്കുന്നത്. സൈന്യവും മുതലാളിത്തവും ശക്തി പ്രാപിക്കുകയും സാധാരണക്കാരെ അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍ ജനാധിപത്യം സാമ്രാജ്യത്വത്തിനടിമപ്പെടുകയാണ്. ജനകീയസമരത്തെ അമേരിക്കന്‍ അനുകൂല സൈന്യം ഹൈജാക്ക് ചെയ്തതോടെ പൊതുജനവും അവരുടെ സമരവും എങ്ങുമെത്താതെ പോയി. മുബാറക്കിന്റെ ഭരണത്തിനെതിരെ വന്ന ജനകീയസമരത്തെ മതതീവ്രസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് (ഇഖ്വാനുല്‍ മുസ്ലിമുന്‍) ഹൈജാക്ക് ചെയ്തു. ഇപ്പോള്‍ ബ്രദര്‍ഹുഡിനെതിരെ ഉയര്‍ന്ന സമരത്തെയാകട്ടെ, സൈന്യവും ഹൈജാക്ക് ചെയ്തു. ഇവിടെ അമേരിക്കയുടെ തന്ത്രങ്ങള്‍ താല്‍ക്കാലികമായി വിജയം കാണുകയാണ്. ജനങ്ങളാകട്ടെ കടുത്ത നിരാശയിലും.

1952ലെ വിപ്ലവംതൊട്ട് തുടങ്ങിയതാണ് ഈജിപ്തിലെ അട്ടിമറികള്‍. അന്ന് ഉദ്യോഗസ്ഥരുടെ വിപ്ലവത്തെ തുടര്‍ന്ന് ഫാറൂഖ് രാജാവ് സ്ഥാനഭ്രഷ്ടനായി. പിന്നീട് പട്ടാളത്തിന്റെ സഹായത്തോടെ മുഹമ്മദ് നജീബ് വന്നു. 1954ല്‍ അദ്ദേഹത്തെ പുറത്താക്കി ജമാല്‍ അബ്ദുന്നാസര്‍ ഭരണമേറ്റെടുത്തു. നാസര്‍ റഷ്യന്‍ സഹായത്തോടെ നിരവധി പരിഷ്കാരം നടപ്പാക്കി. സാമ്രാജ്യത്വ സ്വാധീനങ്ങളെ ചെറുത്തു. സൂയസ് കനാല്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍നിന്ന് ദേശസാല്‍ക്കരിച്ചു. 1960ല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് അന്‍വര്‍സാദത്ത് ഭരണമേറ്റെടുത്തതോടെ ഈജിപ്ത് സാമ്രാജ്യത്വശക്തികളുടെ താവളമായി. റഷ്യന്‍ പ്രതിനിധികളെ സാദത്ത് പുറത്താക്കി. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. അതോടെ ഈജിപ്തില്‍നിന്ന് പിന്മാറിയിരുന്ന അമേരിക്കന്‍ ബ്രിട്ടീഷ് സൈന്യങ്ങള്‍ വീണ്ടും സ്ഥാനമുറപ്പിച്ചു. അമേരിക്കയുടെ പഞ്ചാരവാക്കുകളില്‍ മയങ്ങി ഈജിപ്ത് ഇസ്രയേലിനെ ആക്രമിച്ചു. ആ കണക്കില്‍ കുറെ പഴയ ആയുധങ്ങള്‍ ഈജിപ്തിനെ കൊണ്ട് വാങ്ങിപ്പിച്ചു. ഇസ്രയേലിന് സൗജന്യമായി ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. യുദ്ധത്തില്‍ ഈജിപ്ത് അമ്പേ പരാജയപ്പെട്ടെന്ന് മാത്രമല്ല, കൂടുതല്‍ സ്ഥലം ഇസ്രയേലിന്റെ കൈയിലാകുകയും ചെയ്തു. ഇസ്രയേല്‍ ഭീഷണി മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിച്ചേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. അതോടെ അറബ് രാജ്യങ്ങള്‍ അമേരിക്കന്‍ ആയുധങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. അറബിപ്പണം അമേരിക്കയിലേക്കൊഴുകി. അതോടൊപ്പം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള സാദത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും അമേരിക്ക ബ്രദര്‍ ഹുഡിനെ വഴിവിട്ടു സഹായിച്ചുകൊണ്ടിരുന്നു. ഇസ്ലാമിനെ ഉപയോഗപ്പെടുത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇഖ്വാന്‍ എന്ന ബ്രദര്‍ഹുഡ്. ഇഖ്വാന്‍ ഇസ്ലാമിന്റെ പേരുപറഞ്ഞ് നാട്ടിലെങ്ങും അരാജകത്വം വിതച്ചു. അതോടെ ഇസ്രയേലിന് ഈജിപ്ത് ഒരു ഭീഷണിയല്ലാതായി.

1997ല്‍ സാദത്ത് അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹുസ്നി മുബാറക് അധികാരത്തിലേറി. ഒരുഭാഗത്ത് അമേരിക്ക മുബാറക്കിനെ പിന്തുണയ്ക്കുകയും മറുഭാഗത്ത് ഇഖ്വാന് ആയുധങ്ങളെത്തിച്ച് അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ഇഖ്വാനെതിരെ ശക്തമായ നിലപാടെടുത്ത മുബാറക്കിനെതിരെ പലതവണ അട്ടിമറി ശ്രമം നടന്നെങ്കിലും അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അഞ്ചുതവണയെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു. മുബാറക് എകാധിപത്യത്തിലേക്ക് നീങ്ങുകയും രാജ്യത്ത് തൊഴിലില്ലായ്മ, അഴിമതി, ഭക്ഷണക്ഷാമം എന്നിവ രൂക്ഷമാകുകയും ചെയ്തതോടെ അദ്ദേഹത്തിനെതിരെ ജനരോഷം ആളിക്കത്തി. രോഷം ഭയന്ന് അദ്ദേഹം രാജിവച്ച് നാടുവിട്ടു. ജനങ്ങള്‍ക്കാകട്ടെ, വ്യക്തമായ പ്രതിരോധ മുന്നണിയുണ്ടായിരുന്നില്ല. ഇസ്ലാമിസ്റ്റുകളായ ഇഖ്വാന്‍ ഈ അവസരം മുതലെടുത്ത് രാഷ്ട്രീയ പാര്‍ടിക്ക് രൂപംനല്‍കി; ജസ്റ്റിസ് ആന്‍ഡ് ഫ്രീഡം പാര്‍ടി എന്ന പേരില്‍. അതിന്റെ ബാനറില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. കേവല ഭൂരിപക്ഷത്തോടെ പ്രസിഡന്റായി വന്ന മുഹമ്മദ് മുര്‍സി ഇഖ്വാന്റെ പ്രതിനിധിയായിരുന്നു. മുര്‍സി പുരോഗമനം പ്രസംഗിച്ചെങ്കിലും മെല്ലെമെല്ലെ ഇഖ്വാന്റെ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി. ഭരണഘടന മാറ്റിയെഴുതാനും തീരുമാനിച്ചു. നാടിന്റെ വികസനത്തിനുള്ള അജന്‍ഡയൊന്നും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. മുര്‍സിയില്‍ ജനം പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും ഭരണം ലഭിച്ചശേഷം അദ്ദേഹം ജനക്ഷേമം മറക്കുകയായിരുന്നു. ജനങ്ങള്‍ തെരുവിലിറങ്ങിയതും മുര്‍സിക്കെതിരെ കലാപം ആരംഭിച്ചതും അതുകൊണ്ടാണ്. ഇസ്രയേലിനെതിരെ ഗിരിഘോഷം നടത്തിയെങ്കിലും സിറിയന്‍വിഷയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തോടൊപ്പം നില്‍ക്കുകയാണ് മുര്‍സി ചെയ്തത്. സിറിയയില്‍ അരാജകത്വം സൃഷ്ടിക്കുന്ന വിമതര്‍ക്ക് സര്‍വ പിന്തുണയും മുര്‍സി നല്‍കി. ഇസ്രയേലിന് ഭീഷണി ഉയര്‍ത്തുന്ന സിറിയയെ അസ്ഥിരമാക്കുന്ന അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് ഇഖ്വാന്റെ കൂടി ലക്ഷ്യമാണ്. മുര്‍സി ജനങ്ങള്‍ക്ക് എതിരായപ്പോള്‍ കലാപം നയിച്ചത് മുമ്പ് മുര്‍സിയെ പിന്തുണച്ചവര്‍ തന്നെയാണ്. മുര്‍സിയെ ജനങ്ങള്‍ താഴെയിറക്കുമെന്നായപ്പോള്‍ സാമ്രാജ്യത്വശക്തികള്‍ പട്ടാളത്തെ ഇറക്കി പ്രക്ഷോഭം ഹൈജാക്ക് ചെയ്യുകയാണ് ചെയ്തത്. അതോടെ നേതൃത്വം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു.

ഇസ്രയേലിന്റെ അയല്‍രാജ്യങ്ങളായ സിറിയയെയും ഈജിപ്തിനെയും അസ്ഥിരമാക്കുക എന്ന പദ്ധതിയാണ് അമേരിക്കയുടേത്. മുമ്പ് മുബാറക്കിനെ താഴെയിറക്കാന്‍ അമേരിക്ക പണമിറക്കിയിരുന്നു. ഇപ്പോള്‍ മുര്‍സിയെ താഴെയിറക്കാനും അമേരിക്ക തന്നെ മുന്നില്‍. ഇനി തെരഞ്ഞെടുപ്പുണ്ടാകും. അത് പട്ടാളത്തിന്റെ നേതൃത്വത്തിലാകും. അങ്ങനെ പട്ടാളത്തിന്റെ പിന്തുണയോടെ പുതിയ ഭരണം വരും. അത്തരമൊരു അവസ്ഥയില്‍ ജനാധിപത്യവും ഹൈജാക്ക് ചെയ്യപ്പെടുകയേ ഉള്ളൂ. ഈജിപ്ഷ്യന്‍ പട്ടാളം അമേരിക്കയുടെ പൂര്‍ണനിയന്ത്രണത്തിലാണ്. അടുത്ത ഭരണത്തെ കുറച്ചുകാലം അമേരിക്ക പിന്തുണച്ചെന്ന് വരും. പിന്നെ അവരെയും താഴെയിറക്കും. ജനകീയകലാപങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്ക സൈനികസഹായം നല്‍കുന്ന രണ്ടാമത്തെ രാജ്യം ഈജിപ്താണെന്ന വിരോധാഭാസംകൂടി കാണണം. ഇറാഖിലും സിറിയയിലും ചെയ്തതുപോലെ ഈജിപ്തിലും നാശം വിതച്ച് ഇസ്രയേലിന്റെ സംരക്ഷണത്തിന് വഴിയൊരുക്കുകയാണ് അമേരിക്കയെന്ന്് ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി (അല്‍ ഹിസ്ബു ശ്ശുയൂഇല്‍ മിസ്രി) വിലയിരുത്തുന്നു. ഈജിപ്തില്‍ നിലനിന്ന സാംസ്കാരിക ഐക്യം നശിപ്പിച്ച് അവിടെ മതസ്പര്‍ധയുണ്ടാക്കാന്‍ മുര്‍സിയും ബ്രദര്‍ഹുഡും ശ്രമിക്കുന്നെന്നും പാര്‍ടി പ്രസ്താവിക്കുന്നു. ചരിത്രത്തിലാദ്യമായി സെന്റ് മാര്‍ക്സസ് കത്തീഡ്രല്‍ ആക്രമിക്കപ്പെട്ടതും ഷിയാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതും ഇതിന് തെളിവാണ്. ഒരു ഡസനിലധികം ചര്‍ച്ച് ഇഖ്വാന്‍ കലാപകാരികള്‍ തകര്‍ത്തു. മുര്‍സിക്കെതിരെയുള്ള വിപ്ലവം മുബാറക്കിനെതിരെയുള്ള വിപ്ലവത്തിന്റെ രണ്ടാംഘട്ടമെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടി പറയുന്നത്. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കും ഷിയാക്കള്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നവിധം രൂപപ്പെടുത്തിയ പഴയ ഭരണഘടനയില്‍ മുര്‍സി നടത്തിയ മാറ്റം റദ്ദാക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയവാദികളും വിപ്ലവസംഘടനകളും ഇതേ ആവശ്യമുന്നയിച്ചതാണ്. ശരിഅത്തിന്റെ മറവില്‍ ഇഖ്വാന്‍ ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഹസ്രത് ഉമറിന്റെ കാലംതൊട്ട് ഇസ്ലാമിക സംസ്കാരം കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നല്‍കിയ സംരക്ഷണം ഇഖ്വാന്‍ ഇല്ലാതാക്കുകയാണ്. എന്നിട്ടും ഇഖ്വാനെതിരെയുള്ള നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് അമേരിക്ക ഇപ്പോള്‍ സൈനിക സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഏഴാം നൂറ്റാണ്ടുമുതല്‍ അറബികളുടെ സംരക്ഷണത്തിലാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. റോമക്കാരുടെ ശത്രുതയില്‍നിന്ന് രക്ഷ നല്‍കിയതിനാലാണ് കോപ്റ്റുകള്‍ അറബികളുമായി ചേര്‍ന്നത്. അന്നുമുതല്‍ ഇന്നേവരെ അവരുടെ വിശ്വാസവും ചര്‍ച്ചുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇഖ്വാന്റെ ആവിര്‍ഭാവത്തോടെയാണ് അവിടെ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതായത്. ഇവര്‍ തന്നെയാണ് ഈജിപ്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതും. ഇതൊന്നും തങ്ങളുടെ വകയല്ലെന്ന് സ്ഥാപിക്കാനും ഇഖ്വാന്‍ പാടുപെടുന്നുണ്ട്.

പലയിടത്തും മുസ്ലിം പുണ്യകേന്ദ്രങ്ങള്‍ക്കെതിരെയും സൂഫീദര്‍ഗകള്‍ക്കെതിരെയും ആക്രമണം പതിവായിട്ടുണ്ട്. ഇതിനു പിന്നില്‍ സലഫികളാണെന്ന പ്രചാരണവും നിലവിലുണ്ട്. ഇഖ്വാന്‍ കഴിഞ്ഞാല്‍ സലഫികളുടെ നൂര്‍ പാര്‍ടിക്കാണ് സ്വാധീനം. മുര്‍സിയെ താഴെയിറക്കാനുള്ള ജനകീയ സമരം വിജയിക്കാനിരിക്കെയാണ് സൈനിക ഇടപെടലുണ്ടായതും മുര്‍സിയെ മാറ്റുന്നതും. ജനകീയ സമരം അതോടെ വഴിത്തിരിവിലായി. വിജയം സൈന്യം ഹൈജാക്ക് ചെയ്തതോടെ വിപ്ലവത്തിന്റെ ഗതി മാറി. വിപ്ലവ ഗ്രൂപ്പുകളും തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ്. വിപ്ലവ സോഷ്യലിസ്റ്റുകള്‍ ഇറക്കിയ ലഘുലേഖയില്‍ മുര്‍സിയെ പോലെതന്നെ ഉപദ്രവകാരിയാണ് സൈനിക സര്‍ക്കാരുമെന്ന് ഊന്നിപ്പറയുന്നുണ്ട്.

അതേസമയം, പട്ടാളമില്ലാതെ സമരം വിജയിപ്പിച്ചെടുക്കാന്‍ പ്രയാസമാകുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. എന്തായാലും സൈനികഭരണം താല്‍ക്കാലിക വിജയമുണ്ടാക്കിയേക്കും. അതുപക്ഷേ, ജനകീയ വിപ്ലവത്തിന് പകരമാകില്ല. സൈന്യത്തിനും ഇഖ്വാനുമെതിരെ എങ്ങനെ കൂട്ടായ്മ ഉണ്ടാക്കാമെന്നാണ് മതനിരപേക്ഷവാദികളും സോഷ്യലിസ്റ്റുകളും ചിന്തിക്കുന്നത്. ഇഖ്വാനെതിരെ ശക്തമായ നീക്കം നടത്തിയ പട്ടാളം അമേരിക്കന്‍ സമ്മര്‍ദം മൂലം അതില്‍ അയവുവരുത്തിയേക്കും. ഇഖ്വാന്‍ അനുകൂല മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കവും അവസാനിപ്പിച്ചേക്കും. എന്നാല്‍, ജനാധിപത്യം യഥാവിധി സ്ഥാപിച്ചെടുക്കാന്‍ ഈജിപ്ഷ്യന്‍ ജനത ഇനിയും രക്തമൊഴുക്കണം. അതേസമയം, ഈജിപ്തിലെ സ്ഥിതിഗതി എങ്ങനെയൊക്കെ സങ്കീര്‍ണമാക്കാമെന്ന് വൈറ്റ്ഹൗസ് ആലോചിച്ചുകൊണ്ടിരിക്കയാണ്.

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി 03 സെപ്തംബര്‍ 2013

ചെകുത്താനും കടലിനും ഇടയില്‍പെട്ട ഈജിപ്ത്

ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്. പക്ഷേ, അത് വിപ്ലവശക്തികളും പ്രതിവിപ്ലവ ശക്തികളുംതമ്മില്‍ അഥവാ ജനാധിപത്യ ചേരിയും ജനാധിപത്യവിരുദ്ധചേരിയും തമ്മില്‍ അഥവാ സാമ്രാജ്യത്വ വിരുദ്ധചേരിയും സാമ്രാജ്യത്വചേരിയും തമ്മില്‍ അല്ല എന്നതാണ് വസ്തുത. 2012ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ എത്തിയ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് ജൂലൈ 3ന് സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് അധികാരം പിടിച്ചെടുക്കുകയും മുര്‍സി ഉള്‍പ്പെടെയുള്ള മുസ്ലീം ബ്രദര്‍ഹുഡ് നേതൃത്വത്തെ തടവിലാക്കുകയും ചെയ്തത്. സുപ്രീംകോണ്‍സ്റ്റിറ്റ്യൂഷണല്‍ കൗണ്‍സില്‍ മേധാവി മുഹമ്മദ് മന്‍സൂര്‍ പ്രസിഡന്റായി നിയമിക്കപ്പെടുകയുമുണ്ടായി. ഇതേ തുടര്‍ന്ന് കെയ്റോയിലെ നാസര്‍സിറ്റിയിലും നാഹ്ദ ട്രാഫിക് കേന്ദ്രത്തിലും ഉള്‍പ്പെടെ മുസ്ലീം ബ്രദര്‍ഹുഡുകാര്‍ മുര്‍സിയ്ക്ക് അധികാരം തിരികെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഈ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു എന്ന തെറ്റിദ്ധാരണ വേണ്ട.

ഈജിപ്തിലെ മത ന്യൂനപക്ഷ വിഭാഗമായ കോപ്ടിക് ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുനേരെയും മതനിരപേക്ഷ ശക്തികള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. മുസ്ലീം ബ്രദര്‍ഹുഡിനൊപ്പം അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളും അണിനിരന്നിരുന്നു. വംശീയവും മതപരവുമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുക എന്ന ബോധപൂര്‍വമായ ലക്ഷ്യമാണ് ഈ പിന്തിരിപ്പന്‍ ശക്തികള്‍ക്കുണ്ടായിരുന്നത്. ആഗസ്റ്റ് 14ന് ബ്രദര്‍ഹുഡുകാരുടെ പ്രതിഷേധ കൂട്ടായ്മകളെ ബലംപ്രയോഗിച്ച് പിരിച്ചുവിടാന്‍ നടത്തിയ നീക്കം വലിയൊരു രക്തച്ചൊരിച്ചിലിലും കൂട്ടക്കൊലയിലുമാണ് കലാശിച്ചത്. ഇതിനകം ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. അറസ്റ്റുചെയ്യപ്പെട്ടതില്‍ പ്രമുഖ അല്‍ഖ്വയ്ദ നേതാക്കളുമുണ്ട്. ഈജിപ്തിലെ ജനത ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയ്ക്ക് അകപ്പെട്ട അവസ്ഥയിലാണ്. സ്വേച്ഛാധിപതിയായ ഹോസ്നിമുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തെ, ഇപ്പോള്‍ മുര്‍സിക്കെതിരായ ജനമുന്നേറ്റത്തെ എന്നപോലെ സൈന്യം റാഞ്ചുകയാണുണ്ടായത്. 2011 ജനുവരി - ഫെബ്രുവരി കാലത്തെ ജനകീയ പ്രക്ഷോഭം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗ ഉള്ളടക്കം ഉള്ളതായിരുന്നു. മതനിരപേക്ഷവാദികള്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും ഒപ്പം അതില്‍ മുസ്ലീം ബ്രദര്‍ഹുഡ് അനുയായികളും സജീവമായി പങ്കെടുത്തിരുന്നു; മുസ്ലീം ബ്രദര്‍ഹുഡ് സംഘടനാപരമായി ആ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുമില്ല. ആ പ്രക്ഷോഭം കേവലം മുബാറക്ക് വാഴ്ചയ്ക്കെതിരായതുമാത്രമായിരുന്നില്ല. മുബാറക്കിനെ അധികാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സൈനിക മേധാവിത്വത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരായതുകൂടിയായിരുന്നു. ഒപ്പം ആ പ്രക്ഷോഭത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ ഉയര്‍ത്തിയത് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അതിന്റെ പ്രത്യാഘാതമായി ഉയര്‍ന്നുവന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, സാമൂഹിക സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കും എതിരായ മുദ്രാവാക്യങ്ങളായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനെതിരെയും കൂലി വര്‍ദ്ധനയ്ക്കുവേണ്ടിയുമുള്ള മുദ്രാവാക്യങ്ങളും ആ പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.

എന്നാല്‍ അതേസമയംതന്നെ ഒരു കേന്ദ്ര ട്രേഡ്യൂണിയന്‍ ആഹ്വാനപ്രകാരമോ കേന്ദ്രീകൃത നേതൃത്വത്തിലോ ആയിരുന്നില്ല പ്രക്ഷോഭം നടന്നത്. കമ്യൂണിസ്റ്റുപാര്‍ടിയും സോഷ്യലിസ്റ്റുപാര്‍ടിയും ഉള്‍പ്പെടെയുള്ള വിവിധ ഇടതുപക്ഷ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഏപ്രില്‍ 6 യുവജനപ്രസ്ഥാനംപോലെയുള്ള സംഘടനകളാണ് ആ പ്രക്ഷോഭത്തില്‍ നെടുനായകത്വം വഹിച്ചത്. ഇടതുപക്ഷ സംഘടനകള്‍ക്കോ സ്വതന്ത്രമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിനോ പ്രവര്‍ത്തിക്കാന്‍ സ്വേച്ഛാധിപത്യവാഴ്ച അനുവദിച്ചിരുന്നില്ല. 1976ല്‍ മുബാറക്ക് സര്‍ക്കാര്‍ അംഗീകരിച്ച ട്രേഡ്യൂണിയന്‍ നിയമപ്രകാരം തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം ഈജിപ്ഷ്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറഷന്‍ എന്ന ഭരണവിലാസം സംഘടനയ്ക്കുള്ളിലേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ 2011ലെ പ്രക്ഷോഭത്തിലെത്തിച്ച നിരവധി ഘടകങ്ങളില്‍ പ്രധാനമായത് ഈ കേന്ദ്ര സംഘടനയുടെ പിന്തുണയോ അംഗീകാരമോ ഇല്ലാതെതന്നെ ഈജിപ്തില്‍ വ്യാപകമായി ഉയര്‍ന്നുവന്ന, വിശിഷ്യാ 2006നുശേഷം, തൊഴിലാളിവര്‍ഗ സമരങ്ങളായിരുന്നു. ഈ സമരങ്ങളുടെ ഒരു ഘട്ടത്തിലായിരുന്നു ഏപ്രില്‍ 6 യുവജനപ്രസ്ഥാനം രൂപപ്പെട്ടത്. 2011ലെ ജനമുന്നേറ്റത്തില്‍ മുബാറക്ക് ഭരണം വീഴുമെന്നായപ്പോള്‍ ഇടിയുഎഫ് നേതൃത്വവും പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിതമായി. 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്നാകട്ടെ, ആയിരത്തോളം പുതിയ യൂണിയനുകള്‍ വിവിധ മേഖലകളില്‍ രൂപപ്പെട്ടു. ഈജിപ്ഷ്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ട്രേഡ്യൂണിയന്‍സ്, ഈജിപ്ഷ്യന്‍ ഡെമോക്രാറ്റിക് ലേബര്‍ കോണ്‍ഗ്രസ് എന്നീ രണ്ട് കേന്ദ്ര ടേഡ്യൂണിയനുകളും പുതിയതായി രൂപീകരിക്കപ്പെട്ടു. 2011ല്‍തന്നെ വിവിധ തൊഴില്‍ മേഖലകളിലായി 1400 പണിമുടക്കുകളും മറ്റു നിരവധി പ്രതിഷേധ പ്രക്ഷോഭങ്ങളും നടന്നു. സാമ്പത്തിക-സാമൂഹിക അവകാശങ്ങള്‍ക്കായുള്ള ഈജിപ്ഷ്യന്‍ സെന്ററാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ സെന്ററിന്റെതന്നെ കണക്കുപ്രകാരം 2012ലെ ആദ്യത്തെ എട്ടുമാസത്തിനകം 3150 തൊഴിലാളി പ്രക്ഷോഭങ്ങള്‍ (പണിമുടക്കുകള്‍ ഉള്‍പ്പെടെ) ഈജിപ്തില്‍ നടക്കുകയുണ്ടായി. പുതുതായി രൂപീകരിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഭരണഘടനയ്ക്ക് ജനഹിതം തേടുന്നതിനായി രണ്ടുപ്രാവശ്യം നടന്ന വോട്ടെടുപ്പുവേളയിലും വലിയൊരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിലായിരുന്നു. പൊതുമേഖലയിലുള്ള ഈസ്റ്റേണ്‍ ടുബാക്കോ കമ്പനിയിലെ 13,000 തൊഴിലാളികള്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പുനഃസ്ഥാപിക്കണമെന്നും ഈജിപ്ഷ്യന്‍ അലുമിനിയം കമ്പനി എന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലെ എണ്ണായിരത്തോളം തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ലാഭ വിഹിത ബോണസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കുകളായിരുന്നു ഈ പോരാട്ടങ്ങളില്‍ പ്രധാനം. മുനിസിപ്പല്‍ ജീവനക്കാര്‍, അധ്യാപകര്‍, കെയ്റോയിലെ ബസ്-മെട്രോ തൊഴിലാളികള്‍, തുറമുഖത്തൊഴിലാളികള്‍, ഇരുമ്പ്-ഉരുക്ക്, കളിമണ്ണ് തുടങ്ങിയ വ്യവസായങ്ങളിലെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളും ട്രേഡ്യൂണിയന്‍ അവകാശങ്ങളും കൂട്ടായി വിലപേശാനുള്ള അവകാശവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടത്തുകയുണ്ടായി.

ഈജിപ്തിലെ ഭരണവര്‍ഗത്തിന്റെയും ഐഎംഎഫ്പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും അന്താരാഷ്ട്ര മൂലധനശക്തികളുടെയും പദ്ധതികള്‍ നിര്‍ബാധം നടപ്പാക്കുന്നതില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഈ അവിരാമമായ സമരങ്ങള്‍ തടസ്സം സൃഷ്ടിച്ചു. ഈജിപ്ഷ്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുന്നതിനെന്നപേരില്‍ ഐഎംഎഫില്‍നിന്ന് 480 കോടി ഡോളറിന്റെ വായ്പയും യൂറോപ്യന്‍ യൂണിയനില്‍നിന്ന് 500 കോടി ഡോളറിന്റെ ധന സഹായവും അമേരിക്കയില്‍നിന്ന് 130 കോടി ഡോളറിന്റെ സ്ഥിരം വാര്‍ഷിക സൈനിക സഹായത്തിനുപുറമെ 140 കോടി ഡോളറിന്റെ വിദേശ സഹായവും ലഭ്യമാക്കുന്നതിന് പകരമായി ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാന്‍ 2011 നവംബറില്‍ മുര്‍സി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം മൂലധനശക്തികള്‍ക്ക് ഉദ്ദേശിച്ച വേഗതയില്‍ നടപ്പാക്കാനായില്ല. എന്നിട്ടുപോലും ഈ ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയതോടെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമായും വാര്‍ഷിക നാണയപ്പെരുപ്പം 10 ശതമാനമായും വര്‍ദ്ധിച്ചു.

മെച്ചപ്പെട്ട തൊഴിലവസരങ്ങളും സേവന വ്യവസ്ഥകളും തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ടുകൊണ്ട് അലക്സാണ്ട്രിയയിലെ കണ്ടെയ്നര്‍ ആന്റ് കാര്‍ഗോ ഹാന്‍ഡ്ലിങ് കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്കിന് നേതൃത്വം നല്‍കിയ 5 യൂണിയന്‍ നേതാക്കളെ അറസ്റ്റ്ചെയ്യുകയും മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. മാത്രമല്ല, ഇടക്കാല മന്ത്രിസഭയിലെ തൊഴില്‍-മാനവ വിഭവ വകുപ്പ് മന്ത്രി അഹമ്മദ് ബുറായ് കൊണ്ടുവന്നതും സായുധസേനാ സുപ്രീം കൗണ്‍സില്‍ പാസാക്കാന്‍ അനുമതി നിഷേധിച്ചതുമായ ""ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യം"" അനുവദിക്കുന്നതിനുള്ള കരട്ബില്ല് മുര്‍സിയും അടച്ചുപൂട്ടി അലമാരയ്ക്കകത്താക്കി. അതേസമയം 2012 നവംബര്‍ 22ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഏകപക്ഷീയമായി പുറപ്പെടുവിച്ച ഭരണഘടന ഡിക്രി പ്രസിഡന്റിന് അമിതാധികാരം പ്രദാനംചെയ്തു. ഇതിനെതുടര്‍ന്ന് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേന്ദ്ര ട്രേഡ്യൂണിയനുകളുടെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു. പല ട്രേഡ്യൂണിയനുകളുടെയും ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മുര്‍സി സര്‍ക്കാര്‍ പിരിച്ചുവിട്ടു; അങ്ങനെ ഉണ്ടായ ഒഴിവുകളില്‍ സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കുകയുമുണ്ടായി. അങ്ങനെ ട്രേഡ്യൂണിയന്‍ സ്വാതന്ത്ര്യത്തിന് മുബാറക്ക് കാലത്തേതിനെക്കാള്‍ കടുത്ത വിലക്കുകള്‍ ഏര്‍പ്പെടുത്തി.

ഈജിപ്തിലെ പ്രധാന വാര്‍ത്താമാധ്യമമായ അല്‍-അഹ്റം ഓണ്‍ലൈന്‍ 2013 ജനുവരി 20ന് പ്രസ്താവിച്ചത് പാര്‍ലമെന്റിലെ ഭൂരിപക്ഷവും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ അമിതാധികാരങ്ങളും ഉപയോഗിച്ച് വിദ്യാഭ്യാസ സംവിധാനത്തെയും തൊഴിലാളി യൂണിയനുകളെയുമെല്ലാം കൈപ്പിടിയിലൊതുക്കാനാണ് മുസ്ലീം ബ്രദര്‍ഹുഡ് തുനിഞ്ഞത് എന്നാണ്. ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ അന്താരാഷ്ട്ര മൂലധന ശക്തികളുടെ ഹിതാനുസരണം നടപ്പിലാക്കുകയും എല്ലാവിധ എതിര്‍ ശബ്ദങ്ങളെയും ക്രമേണ ഞെരിച്ചമര്‍ത്തുകയും ചെയ്യുന്ന, അതോടൊപ്പം ഇസ്ലാമിക മതമൗലികവാദത്തെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യുന്ന ബ്രദര്‍ഹുഡിനെതിരെ കുമിഞ്ഞുകൂടിയ അസംതൃപ്തിയുടെ പ്രതിഫലനമായിരുന്നു ജൂണ്‍ 30ന്റെ താഹ്റീര്‍ ജനമുന്നേറ്റം. താമറൂഡ് (ജനകീയ കലാപം) എന്നപേരില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ് ഈ ജനകീയ പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തത്. താഹ്റീര്‍ പ്രതിഷേധ പ്രസ്ഥാനത്തിന് മുമ്പായി പ്രസിഡന്റ് മുര്‍സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഉടന്‍തന്നെ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്ന നിവേദനത്തില്‍ 220 ലക്ഷം വോട്ടര്‍മാരുടെ ഒപ്പ് ശേഖരിക്കുകയുണ്ടായി.

2011ലെ അറബ് വസന്തത്തെതുടര്‍ന്ന് പ്രസിഡന്റ് മുബാറക്ക് അധികാരമൊഴിയാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡും സൈന്യവും തമ്മില്‍ ഒരു കൂട്ടുകെട്ട് രൂപംകൊള്ളുകയുണ്ടായി. കാരണം, ഇരുകൂട്ടരും ഒരേ വര്‍ഗതാല്‍പര്യത്തിന്റെ പ്രതിനിധാനങ്ങളാണെന്നതുതന്നെ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയും ഈ രണ്ടു വിഭാഗത്തിനുമുണ്ട്. ബ്രദര്‍ഹുഡിന് ഭൂരിപക്ഷം ലഭിക്കത്തക്കവിധം തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് സൈനിക മേധാവികളുടെ സഹായം ലഭിക്കുകയുണ്ടായി എന്ന് പല തിരഞ്ഞെടുപ്പ് നിരീക്ഷകരും അന്നുതന്നെ വ്യക്തമാക്കിയിരുന്നതുമാണ്. 2012 ഡിസംബറില്‍ റഫറണ്ടത്തിലൂടെ അംഗീകരിക്കപ്പെട്ട പുതിയ ഭരണഘടനപ്രകാരം, രാജ്യത്തിന്റെ പ്രതിരോധമന്ത്രിയെ നിശ്ചയിക്കുന്നത് സൈനിക മേധാവികളാണ്. മാത്രമല്ല, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ്, നാഷണല്‍ ഡിഫെന്‍സ് കൗണ്‍സില്‍ എന്നിങ്ങനെ സൈനിക മേധാവികളെ കുത്തിനിറച്ചുകൊണ്ടുള്ള മൂന്ന് ""കൗണ്‍സിലുകള്‍""ക്ക് രൂപം നല്‍കുകയും പ്രതിരോധ ബജറ്റിനുമേല്‍ ഈ കൗണ്‍സിലുകള്‍ക്ക് ആത്യന്തികമായ നിയന്ത്രണാധികാരം അനുവദിക്കപ്പെടുകയും ചെയ്തു. അതിനുംപുറമെ, സാധാരണ പൗരന്മാരെ സൈനിക കോടതികളില്‍ വിചാരണചെയ്യാനുള്ള അധികാരവും മുസ്ലീം ബ്രദര്‍ഹുഡുകാര്‍ കൊണ്ടുവന്ന പുതിയ ഭരണഘടന സൈന്യത്തിന് നല്‍കുകയുമുണ്ടായി. ദേശീയ സുരക്ഷ-വിദേശനയം തുടങ്ങിയ വിഷയങ്ങളിലും സൈന്യത്തിന് നിര്‍ണായകമായ നിയന്ത്രണം അനുവദിക്കാന്‍ മുസ്ലീം ബ്രദര്‍ഹുഡ് തയ്യാറായി. സൈന്യവും ബ്രദര്‍ഹുഡും തമ്മിലുള്ള ഈ ഒത്തുകളി അഥവാ സൈന്യത്തിനുമുന്നിലുള്ള ബ്രദര്‍ഹുഡിന്റെ കീഴടങ്ങല്‍ ജനങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുകയുണ്ടായി. മുര്‍സിക്കെതിരായി പ്രതിഷേധം ഉയര്‍ന്നുവന്നപ്പോഴെല്ലാം മുസ്ലീം ബ്രദര്‍ഹുഡുകാര്‍ അക്രമാസക്തമായി രംഗത്തുവന്ന് ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനും തയ്യാറായി എന്നതും യാഥാര്‍ത്ഥ്യമാണ്. അതിന്റെ തിരിച്ചടിയാണ് ഒരുപക്ഷേ, ഇന്ന് മുസ്ലീം ബ്രദര്‍ഹുഡുകാര്‍ നേരിടുന്നത്.

2013 ജൂണ്‍ 30ന്റെ മുര്‍സിവിരുദ്ധ ജനകീയ മുന്നേറ്റത്തെ, 2011 ഫെബ്രുവരിയില്‍ എന്നതുപോലെ, പൂര്‍ണ്ണമായും അധികാരം കൈപ്പിടിയിലാക്കാനുള്ള അവസരമായാണ് സൈനിക മേധാവികള്‍ ഉപയോഗിച്ചത്. പ്രധാന നഗരങ്ങളിലെല്ലാം ദശലക്ഷക്കണക്കിനാളുകള്‍ മുര്‍സി ഭരണത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍, മുര്‍സി തന്നെ പ്രതിരോധമന്ത്രിയായി നിയമിച്ച ജനറല്‍ അബ്ദുല്‍ഫത്ത അല്‍-സിസി പ്രസിഡന്റിനെ അധികാരഭ്രഷ്ടനാക്കുകയും സുപ്രീം കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി ചീഫ് ജസ്റ്റീസിനെ പ്രസിഡന്റായി നിയമിക്കുകയുമുണ്ടായി. 2011ലും ഇപ്പോഴും ജനകീയ മുന്നേറ്റം ശക്തിപ്പെട്ട്, ജനങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നത് തടയുകയും ഭരണത്തിനുമേല്‍ മൂലധന ശക്തികളുടെ നിയന്ത്രണം നിലനിര്‍ത്തുകയുമെന്ന ദൗത്യമാണ് സൈന്യം നിര്‍വഹിച്ചത്. 2011ല്‍ മുബാറക്കിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ മുബാറക്കിനെ പുറത്താക്കി ഭരണത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്ത സൈന്യം ഇപ്പോള്‍ അതേ നാടകം ആവര്‍ത്തിക്കുകയാണ്. മുബാറക്കിനെ ജയില്‍മോചിതനാക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുകയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തിനുമേലാകട്ടെ 1970 മുതല്‍തന്നെ അമേരിക്കയ്ക്ക് നിര്‍ണായകമായ സ്വാധീനവുമുണ്ട്. മുര്‍സിയെ മോചിപ്പിക്കണമെന്ന് പ്രസ്താവിച്ച പ്രസിഡന്റ് ഒബാമ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നോ സൈന്യം രാഷ്ട്രീയകാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നോ പറയാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലീം ബ്രദര്‍ഹുഡുകാര്‍ക്ക് ഇപ്പോഴും ഈജിപ്ഷ്യന്‍ സമൂഹത്തില്‍ സ്വാധീനമുണ്ടെന്നതും അവിതര്‍ക്കിതമാണ്-പ്രത്യേകിച്ചും ഇടത്തരക്കാരിലും നാട്ടിന്‍പുറങ്ങളിലെ കര്‍ഷക ജനങ്ങള്‍ക്കിടയിലും. കടുത്ത മതബോധമാണ് അതിന് പ്രധാന കാരണം. ഭരണകൂടത്തില്‍നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തല്‍ ജനങ്ങള്‍ക്കിടയിലുള്ള ബ്രദര്‍ഹുഡ് നേതൃത്വത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതിനാണ് ഉപകരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഏപ്രില്‍ 6 യുവജന പ്രസ്ഥാനത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്-"" അധികാരത്തിനായി കടിപിടികൂടുന്ന ഇരുപക്ഷത്തിനും ഈജിപ്ഷ്യന്‍ ജനങ്ങളുടെ ജീവനെക്കുറിച്ച് ഒരു പരിഗണനയുമില്ല. തങ്ങളുടെ ലക്ഷ്യം നേടുന്നതിനുള്ള ഏണി ആയാണ് അവര്‍ ഈജിപ്തിലെ ജനങ്ങള്‍ മരിച്ചു വീഴുന്നതിനെ ഉപയോഗപ്പെടുത്തുന്നത്.""

ബൂര്‍ഷ്വാസിയുടെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയില്‍ ബലിയാടാക്കപ്പെടുന്നത് ഈജിപ്തിലെ ജനങ്ങളാണ്. സാമ്രാജ്യത്വശക്തികളാകട്ടെ, ഈ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഒത്തുതീര്‍പ്പുകളുമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തെ തളച്ചിടുന്നതിനുള്ള ചരടുവലികളാണ് നടത്തുന്നത്. ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കെട്ടുറപ്പുള്ളതും വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ളതുമായ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അഭാവമാണ് ഈ ശക്തികള്‍ക്ക് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടാന്‍ അവസരമൊരുക്കുന്നത്. ഈജിപ്തില്‍ അടിയന്തിരമായും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിക്കൊണ്ട് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഈജിപ്തിലെ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെയാകെ ഐക്യം സൈന്യത്തിനും മതരാഷ്ട്രീയത്തിനും എതിരായി ശാക്തീകരിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

*
ജി വിജയകുമാര്‍ ചിന്ത വാരിക