Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

Sunday, May 18, 2014

ടി എം കൃഷ്ണ: സംഗീതവും സംസ്കാര ചരിത്രവും

സമകാലിക കര്‍ണാടക സംഗീതവേദിയിലെ പ്രധാന ഗായകരില്‍ ഒരാളായ ടി എം കൃഷ്ണയുമായി മുകുന്ദനുണ്ണി നടത്തിയ അഭിമുഖ സംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു (പുസ്തകം 91 ലക്കം 51). സമീപകാലത്തൊന്നും കര്‍ണാടക സംഗീതത്തിന്റെ രാഷ്ട്രീയ സാമൂഹിക ഉള്ളടക്കങ്ങളിലേക്ക് ഇത്രയേറെ കടന്നുപോയ മറ്റൊരു സംഭാഷണമോ വിശദീകരണമോ ഒരു സംഗീതജ്ഞയില്‍നിന്ന്/സംഗീതജ്ഞനില്‍ നിന്ന് കേള്‍ക്കാനും വായിക്കാനും കഴിഞ്ഞിട്ടില്ല. നിശ്ചയമായും ധാരാളം വിപ്രതിപത്തികള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ക്കും വകയുള്ള പലതും ആ അഭിമുഖത്തില്‍ ടി എം കൃഷ്ണ പറയുന്നുണ്ട്, സംഗീതത്തെക്കുറിച്ചും സംഗീതത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമാവേണ്ടത് "മോഡിയോ രാഹുല്‍ഗാന്ധിയോ?" എന്ന തരം വിഡ്ഢിചോദ്യങ്ങളല്ലെന്ന് മനസ്സിലാക്കാനും അത് തുറന്നെഴുതാനും കഴിവുള്ള അപൂര്‍വം സംഗീതജ്ഞരിലൊരാളാണ് ടി എം കൃഷ്ണ. ഇന്ത്യന്‍ ജനത മോദിയേക്കാളും രാഹുല്‍ഗാന്ധിയേക്കാളും കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് തിരിച്ചറിയാന്‍ പോന്ന ചരിത്രവിവേകം അദ്ദേഹത്തിനുണ്ട്. അത്തരം ചരിത്ര വിവേകത്തോടെ തന്നെയാണ് കര്‍ണാടക സംഗീതത്തിന്റെ ഭൂത വര്‍ത്തമാനങ്ങളിലേക്കും അദ്ദേഹം നോക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ണാടക സംഗീതവേദിയെ ഒട്ടുമുക്കാലും അടക്കിഭരിക്കുന്ന ഫ്യൂഡല്‍ പാരമ്പര്യത്തെയും സവര്‍ണതയെയും കടുത്ത മതാത്മ കതയേയും വിമര്‍ശനാത്മകമായി നോക്കിക്കാണാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇതോടൊപ്പം തന്നെ സംഗീതത്തെ തന്റെ ചിന്തയുടെ വിഷയമാക്കാന്‍ കഴിഞ്ഞ ഗായകനുമാണദ്ദേഹം.

പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതും ആവര്‍ത്തിച്ചുപറയുന്നതിനപ്പുറം, പുതിയ പ്രമേയങ്ങളിലേക്കും ആശയങ്ങളിലേക്കും ചിലപ്പോഴൊക്കെ ധ്യാനാത്മകമായും ചിലപ്പോഴൊക്കെ വിശകലനാത്മകമായും അയത്നലളിതമായി അദ്ദേഹം കടന്നുപോകുന്നു. ഇത്തരമൊരു സഞ്ചാരത്തിന് വഴിതുറക്കുന്ന മര്‍മസ്പര്‍ശിയായ ചോദ്യങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കാന്‍ അഭിമഖം നടത്തിയ മുകുന്ദനുണ്ണിക്ക് കഴിഞ്ഞുഎന്നതും പ്രധാനമാണ്. ഉത്തരങ്ങളല്ല, നിരവധി ഉത്തരങ്ങള്‍ വേണ്ടിവരുന്ന ചോദ്യങ്ങളാണ് ജീവിതമെന്നതുപോലെ കലയും. മുകുന്ദനുണ്ണിയുടെ ചോദ്യങ്ങളില്‍ ഈ തിരയിളക്കമുണ്ട്.

കര്‍ണാടക സംഗീതത്തെക്കുറിച്ചുള്ള ആലോചനകളില്‍നിന്ന് ഒട്ടുമിക്കവാറും ഒഴിച്ചുനിര്‍ത്തപ്പെടുന്നത് അതിന്റെ ചരിത്രമാണ്. പ്രത്യേകിച്ചും അതിന്റെ സാംസ്കാരികചരിത്രം. സംഗീതത്തിന്റെ സാങ്കേതികവും വ്യാകരണപരവുമായ കാര്യങ്ങള്‍ പറഞ്ഞുപഠിപ്പിക്കുന്നു എന്നതിനപ്പുറം ഏതുതരത്തിലുള്ള സാമൂഹ്യധര്‍മം നിറവേറ്റിക്കൊണ്ടാണ് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത സമൂഹങ്ങളിലും കര്‍ണാടക സംഗീതം നിലനിന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെടാറില്ല. ഒരു സവിശേഷ സമൂഹ സന്ദര്‍ഭ ത്തില്‍ ആ കാലയളവിലെ ഇതര ജീവിതസാമഗ്രികളുമായുള്ള വിനിമയങ്ങളിലൂടെ അനന്യമായ ഉള്ളടക്കവും ആവിഷ്കാരഭ്രമവുമായി സംഗീതപ്രയോഗങ്ങള്‍ വികസിച്ചുവന്നതെങ്ങനെ എന്നാരായുമ്പോഴാണ് ഏതു സാംസ്കാരിക നിര്‍മിതിയുടെയും എന്നതുപോലെ സംഗീതത്തിന്റെയും സംസ്കാരചരിത്രം തെളിഞ്ഞുവരിക. അതല്ലാതെ നൂറ്റാണ്ടുകളായി തുടരുന്ന സങ്കേത സംവിധാനങ്ങളെ കാലക്രമത്തില്‍ വിവരിക്കുന്ന ഏര്‍പ്പാടായി കലാചരിത്രം മാറിക്കൂടാ. ഒരു സാങ്കേതിക സംവിധാനംതന്നെ ഭിന്ന കാലങ്ങളില്‍ ഭിന്നമായ അര്‍ത്ഥവും അനുഭവവുമാണ് ഉളവാക്കുന്നതെന്ന് വരാം. മൈക്രോഫോണിന്റെയും ആംപ്ലിഫൈങ് സംവിധാനങ്ങളുടെയും വരവിനുശേഷം ശബ്ദത്തിന്റെ സ്വരൂപത്തിനും അര്‍ത്ഥത്തിനും അനുഭവ തലങ്ങള്‍ക്കും വന്ന പരിണാമം ഇതിന്റെ പ്രകടമായ തെളിവായി നമുക്ക് മുന്നിലുണ്ട്. തികച്ചും കലയുടെ സാങ്കേതികാംശം എന്ന് കരുതപ്പെടുന്ന ഒരു കാര്യം ആഴമേറിയ ഒരു ചരിത്ര ബന്ധത്തെ പ്രകാശിപ്പിക്കുന്നുണ്ടാവാം. (അതിര്‍വരകളെ ഇല്ലാതാക്കുകയും ചായത്തേപ്പിന്റെ പാടുകളെ ചിത്രപ്രതലത്തില്‍ പ്രകടമായി നിലനിര്‍ത്തുകയും ചെയ്ത ഇംപ്രഷനിസ്റ്റ് ചിത്രകല യാഥാര്‍ഥ്യത്തിന്റെ ഭദ്രതയെക്കുറിച്ചുള്ള പുതിയ സന്ദിഗ്ധതകളെക്കൂടി ഉള്‍ക്കൊള്ളുന്നതായി ആര്‍നോള്‍ഡ് ഹൗസര്‍ പറയുന്നത് അതുകൊണ്ടാണ്). ഇത്തരം ഘടകങ്ങളെ പരിഗണിക്കുകയും അവയെ മുന്‍നിര്‍ത്തി കലയുടെ ചരിത്രം വിശദീകരിക്കുകയും ചെയ്യാത്തിടത്തോളം കലാചരിത്ര പഠനം പലപ്പോഴും സങ്കേതപഠനം മാത്രമാവും. അതോടെ തന്റെ മുന്നിലുള്ള സാങ്കേതിക സ്വരൂപത്തിന്റെ ചരിത്രപരമായ പ്രകൃതം കലയുടെതന്നെ സ്വാഭാവിക പ്രകൃതമാണെന്ന തെറ്റിദ്ധാരണ പ്രബലമാവുകയും ചെയും. കര്‍ണാടക സംഗീതപഠനവും (വലിയൊരളവോളം നമ്മുടെ നൃത്തപഠനവും) ഇന്നും മതാത്മകതയുടെ പിടിമുറുക്കത്തില്‍നിന്ന് വിമോചിതമാവാത്തതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നും ഈ ചരിത്രവത്കരണത്തിന്റെ അഭാവമാണ്.

സാങ്കേതിക ചരിത്രത്തില്‍നിന്നും ഭിന്നമായ സാംസ്കാരിക ചരിത്രത്തിന്റെ പ്രകൃതത്തെ തിരിച്ചറികയും അതിനെ മുന്‍നിര്‍ത്തി കലയെ മനസ്സിലാക്കുകയും െ്ചയ്യുന്ന ഒരു വീക്ഷണത്തിന്റെ അടയാളങ്ങള്‍ ടി എം കൃഷ്ണയുടെ അഭിമുഖത്തില്‍ പലയിടത്തുമുണ്ട്. സിനിമാ സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷ ണങ്ങള്‍ ഇതിന്റെ തെളിവാണ്. തികച്ചും പുതിയത് എന്ന് പറയാനാവില്ലെങ്കിലും പ്രസക്തമായ പല വസ്തുതകളും ഇതിനെ മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നുണ്ട്. സിനിമാ സംഗീതം സംഗീതത്തില്‍ വലിയ ഒരു വിച്ഛേദത്തിന്റെ സ്ഥാനമാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നു. അതുവരെ വ്യത്യസ്ത സമുദായങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും സാമൂഹ്യ വിഭാഗങ്ങളുടെയുമൊക്കെ വെവ്വേറെ കള്ളികള്‍ക്കുള്ളിലായിരുന്നു സംഗീതത്തിന്റെ നിലനില്‍പ്. സിനിമാ സംഗീതമാണ് ഇതില്‍ വലിയ മാറ്റംവരുത്തിയത്. ഒരര്‍ത്ഥത്തില്‍ സംഗീത വേദിയിലെ പൊതുമണ്ഡലമായിരുന്നു സിനിമാ സംഗീതം. വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളും ജീവിതവീക്ഷണങ്ങളും തമ്മില്‍ത്തമ്മില്‍ ഇണങ്ങിയും ഇടഞ്ഞും നിലകൊള്ളുന്ന ഒരു സംവാദ സ്ഥാന ത്തെയാണല്ലൊ പൊതുമണ്ഡലം എന്ന് നാം സാധാരണയായി പറഞ്ഞുപോരുന്നത്. സൂക്ഷ്മമായ അതേ അര്‍ത്ഥത്തിലല്ലെങ്കിലും സിനിമാ സംഗീതവും ഇത്തരമൊരു ദൗത്യം നിറവേറ്റുകയുണ്ടായി. കുടില്‍ തൊട്ടു കൊട്ടാരംവരെയുള്ള മുഴുവന്‍ മനുഷ്യരെയും അത് ഒരുപോലെ അഭിസംബോധന ചെയ്യുകയുണ്ടായി. ടി എം കൃഷ്ണ പറയുന്നതുപോലെ റോഡിലൂടെ നടന്നുപോകുന്നവരും പരിഹാസ്യമായ 24 നില മാളികയില്‍ പാര്‍ക്കുന്ന മുകേഷ് അംബാനിയും അത് കേള്‍ക്കും. (മുകേഷ് അംബാനിയുടെ 24 നിലകളുള്ള ആന്റിലയെ പരിഹാസ്യം എന്ന് - ridiculous എന്നായിരിക്കണം ഇംഗ്ലീഷില്‍ അദ്ദേഹം പ്രയോഗിച്ച പദം - വിശേഷിപ്പിക്കാനുള്ള വിവേകം കാണിച്ചതിനും നാം കൃഷ്ണയോട് ആദരവുള്ളവരാകണം).

സിനിമ ഒരര്‍ത്ഥത്തില്‍ പഴയ സംഗീതരീതികളില്‍നിന്ന് അതിന്റെ സാങ്കേതികതയ്ക്കും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന ഒരു പുതിയ സംഗീതരൂപം സൃഷ്ടിക്കുകയാണ് ചെയ്തത്. മറ്റൊരു നിലയ്ക്കും തമ്മിലിണങ്ങാത്തവരെ തമ്മിലിണക്കുന്ന ഒരു ഉപാധിയായിരുന്നു. "ജാതിഭേദം മതദ്വേഷം/ഏതുമില്ലാതെ സര്‍വരും/സോദരത്വേന വാഴുന്ന/മാതൃകാസ്ഥാനം" എന്ന ഗുരുവചന ത്തിന്റെ പൊരുളിനെ പ്രായോഗികമായ അനുഭവവേദ്യമാക്കിയ ആധുനിക ജീവിതസ്ഥാനങ്ങളിലൊന്നായിരുന്നു സിനിമാസംഗീതം എന്ന് പറയാവുന്നതാണ്. സിനിമാസംഗീതം കൊണ്ടുവന്ന ഈ മഹാപരിവര്‍ത്തനത്തെ നാം കൊണ്ടാടുകതന്നെ വേണമെന്ന് ടി എം കൃഷ്ണ പറയുന്നുണ്ട്. ക്ലാസിക്കല്‍ സംഗീതമാണ് യഥാര്‍ത്ഥ സംഗീതം എന്ന് തീരുമാനിച്ച് സിനിമാ സംഗീതത്തിന്റെ വിപ്ലവപരമായ ഈ ഉള്ളടക്കം നാം കാണാതെ പോവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം തന്നെ, സിനിമാ സംഗീതത്തില്‍ പോലും കര്‍ണാടക സംഗീതം മതാത്മകതയുടെയും ഫ്യൂഡല്‍ പ്രഭുതയുടെയും പ്രതീതികള്‍ക്കകത്ത് തളച്ചിടപ്പെടുന്ന കാര്യവും ടി എം കൃഷ്ണ എടുത്തുപറയുന്നുണ്ട്. നമ്മുടെ കര്‍ണാടക സംഗീത പ്രയോക്താക്കളില്‍നിന്ന് ഇക്കാലത്ത് ഏറെയൊന്നും പ്രതീക്ഷിക്കാനാവാത്ത നിരീക്ഷണ ങ്ങളാണ് ഇവയെല്ലാംതന്നെ.

സിനിമാ സംഗീതത്തിന്റെ ചരിത്രപരവും സാങ്കേതികവുമായ സന്ദര്‍ഭം അതിന് പകര്‍ന്നുനല്‍കിയ സവിശേഷമായ ഉള്ളടക്കത്തിന് സമാനമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കര്‍ണാടക സംഗീതത്തിലുണ്ടായ പരിവര്‍ത്തനങ്ങളും. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നാം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കര്‍ണാടക സംഗീതം പരമ്പരാഗതമായി നിലനിന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ആവര്‍ത്തനമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ അത് വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. കൊട്ടാരങ്ങളില്‍നിന്നും പ്രഭു മന്ദിരങ്ങളില്‍നിന്നും മഹാനഗരങ്ങളിലെ പൊതുജനസഭകളിലേക്കുള്ള സംഗീതത്തിന്റെ സ്ഥാനാന്തരങ്ങളും പൊതുജന സംഗീതസഭ കളെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന പുതിയ ആസ്വാദക സമൂഹത്തിന്റെ സാമൂഹികമായ അഭിലാഷ ങ്ങളും മൈക്രോഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ രംഗപ്രവേശവും റെക്കോഡിങ് ഇന്‍ഡസ്ട്രി വഴി രൂപപ്പെട്ട പുതിയ വിപണിമൂല്യവും എല്ലാം ചേര്‍ന്ന് കര്‍ണാടകസംഗീതം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലൂടെയാണ് ഇക്കാലത്ത് കടന്നുപോയത്. സാമൂഹ്യശാസ്ത്ര ചിന്തയില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു പ്രയോഗം കടമെ ടുത്താല്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിചാരമാതൃകാവ്യതിയാനമാണ് (paradigm shift) 1920-30 കാലയളവില്‍ സംഭവിച്ചത്. അതിനുശേഷം നാം കേട്ടുവരുന്നത് അതുവരെയുണ്ടായിരുന്ന സംഗീതമല്ല, അങ്ങനെയാണെന്ന് നാം നിരന്തരം വാദിച്ചുപോരുന്നതെങ്കിലും. കര്‍ണാടക സംഗീതവേദിയിലെ ഈ വമ്പന്‍ വഴിത്തിരിവ് ജന്മം നല്‍കിയ പിതൃബിംബമായിരുന്നു "ത്യാഗരാജസ്വാമികള്‍" എന്നുമാത്രം ഇപ്പോള്‍ പരാമര്‍ശിക്കപ്പെട്ടുവരുന്ന ത്യാഗരാജന്‍.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജനിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം വരെ ജീവിച്ച ത്യാഗരാജന്‍ (1767-1847) ഇന്ന് അതി പ്രാചീനമോ കാലാതീതമോ ആയ കേവലതയുടെ പദവിയാര്‍ജിച്ച ഒരു നായകബിംബമാണ്. കര്‍ണാടക സംഗീതവേദിയിലെ ദൈവാവതാരമാണ് ഇപ്പോള്‍ ത്യാഗരാജന്‍. ശ്യാമശാസ്ത്രിയും മുത്തുസ്വാമി ദീക്ഷിതരും ഉള്‍പ്പെടെ ത്രിമൂര്‍ത്തികളിലെ ഇതര അംഗങ്ങളോ കര്‍ണാടക സംഗീത ചരിത്രത്തിലെ മറ്റുള്ള മഹാഗായകരായ വാഗ്ഗേയകാരന്മാരോ ഒന്നും ത്യാഗരാജന് സമാനമായ പദവിയുടെ ഉടമകളല്ല. ഒരര്‍ത്ഥത്തില്‍ ആധുനികമായ ഒരു ചരിത്രസന്ദര്‍ഭത്തിന്റെ ആവശ്യങ്ങളിലേക്കും താല്‍പര്യങ്ങളിലേക്കും പരാവര്‍ത്തനം ചെയ്യപ്പെട്ട ദക്ഷിണേ ന്ത്യന്‍ സംഗീതത്തിന്റെ ഭൂതകാലമാണ് ത്യാഗരാജന്‍ എന്നുപറയാം. ടി എം കൃഷ്ണ അഭിമുഖത്തില്‍ പറയുന്നതുപോലെ എല്ലാ സംഗീതവും പിറവിയെടുക്കുന്നത് അതാതിന്റേതായ സന്ദര്‍ഭങ്ങളില്‍നിന്നാണ്; അതാതിന്റേതായ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സന്ദര്‍ഭങ്ങളില്‍നിന്നാണ്. കര്‍ണാടക സംഗീതത്തിന്റെ ആധുനികീകരണത്തിന് വഴിവെച്ച സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രേരണകളൊക്കെ സംഗ്രഹിക്ക പ്പെട്ട ഒരു സംഗമ സ്ഥാനമാണ് ത്യാഗരാജന്‍ എന്നുപറയാം. ഭൂത കാലത്തില്‍നിന്നും വര്‍ത്തമാന ത്തിലേക്ക് ആനയിക്കപ്പെട്ട ഒരു അതീത ബിംബമാണത്.

ഭൂതകാല ബിംബങ്ങളെയും പദാവലികളെയും വര്‍ത്തമാനം ആവാഹിച്ചുവരുത്തുന്നതിനെക്കുറിച്ചുള്ള ഉജ്വലവും അത്യന്തം കാവ്യാത്മകവുമായ ഒരു വിവരണം "ലൂയി ബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമെയര്‍" എന്ന കൃതിയില്‍ മാര്‍ക്സ് നല്‍കുന്നുണ്ട്. "തങ്ങളേയും തങ്ങളുടെ ചുറ്റുപാടുകളേയും വിപ്ലവകരമായി മാറ്റിമറിക്കുന്നതിലും മുമ്പില്ലാതിരുന്ന ചിലത് സൃഷ്ടിക്കുന്നതിലും വ്യാപൃതരാണെന്ന് ആളുകള്‍ക്ക് തോന്നുമ്പോഴാണ്, അവര്‍ ഉത്കണ്ഠ യോടെ തങ്ങളുടെ സഹായത്തിനായി ഭൂതകാല പ്രേതങ്ങളെ വിളിച്ചുവരുത്തുകയും കാലപ്പഴക്കത്തിന്റെ മാന്യതയാര്‍ന്ന പ്രച്ഛന്നവേഷത്തിലും കടമെടുത്ത ഭാഷയിലും ചരിത്രത്തിലെ പുതിയ രംഗം അഭിനയിക്കാന്‍വേണ്ടി പഴയ പേരുകളും പോര്‍വിളികളും വേഷ ങ്ങളും കടമെടുക്കുകയും ചെയ്യുന്ന"തെന്ന് മാര്‍ക്സ് പറയുന്നു. ഇത്തരമൊരു ആവാഹനവും കടമെടുക്കലും ത്യാഗരാജന്‍ എന്ന പിതൃബിംബത്തിന്റെ കാര്യത്തിലും നടക്കുന്നുണ്ട്. പുതിയ സാമൂഹ്യ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ഉപയുക്തമാവുന്ന നിലയില്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തെ പുതുക്കിപ്പണിയുന്നതിലേര്‍പ്പെട്ട സന്ദര്‍ഭത്തിലാണ് ഭൂതകാലത്തിന്റെ വേഷഭൂഷാദികള്‍ അണിയിച്ച്, കാലപ്പഴക്കം നല്‍കിയ മാന്യതയാര്‍ന്ന പ്രച്ഛന്ന വേഷത്തില്‍, ഈ പൊളിച്ചെഴുത്തിന്റെ പ്രയോക്താക്കള്‍ പൗരാണികമായ പിതൃബിംബങ്ങളെ ആവാഹിച്ചു വരുത്തിയത്. വര്‍ത്തമാനത്തിനു കൈവന്ന ഭൂതപ്രതീതിയായിരുന്നു അത്.

ഇങ്ങനെ, ഭൂതപ്രതീതിയെ വര്‍ത്തമാനത്തിലേക്ക് വിളിച്ചുവരുത്തുന്ന വിധത്തില്‍, പത്തൊമ്പതാം ശതകത്തിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി കര്‍ണാടകസംഗീതവേദിയില്‍ അരങ്ങേറിയ പരിവര്‍ത്തനങ്ങളെ നിര്‍ണയിച്ച ഏറ്റവും പ്രധാന ഘടകം പുതിയ ആസ്വാദക സമൂഹത്തിന്റെ രംഗപ്രവേശമാണ്. പ്രഭുമന്ദിരങ്ങളില്‍നിന്നും കൊട്ടാരങ്ങളില്‍നിന്നും മഹാനഗരങ്ങളിലെ സംഗീത സഭകളിലേക്ക് വഴിതിരിഞ്ഞെത്തിയ സംഗീതപ്രയോഗങ്ങളുടെ ആസ്വാദകരായി ഉണ്ടായിരുന്നത് കൊളോണിയല്‍ ഭര ണകൂട ജോലികളില്‍ ഏര്‍പ്പെട്ട വരും മധ്യവര്‍ഗ-ഉപരിവര്‍ഗ വിഭാഗത്തില്‍ പെട്ടവരുമായ സവര്‍ണ വിഭാഗങ്ങളായിരുന്നു. കല യോടും സംസ്കാര പാരമ്പര്യത്തോടും വളരെയേറെ വ്യത്യസ്തമായ നിലപാടാണ് ഈ വിഭാഗത്തിനുണ്ടായിരുന്നത്. കല കളുടെ സംരക്ഷകരായി നിലകൊണ്ട മുന്‍കാല ഭരണാധികാരികളില്‍നിന്നും വ്യത്യസ്തമായി വൈകാരികവും വ്യക്തിപരവുമായ ആഭിമുഖ്യമാണ് ഇവര്‍ സംഗീതത്തോട് പുലര്‍ത്തിയിരുന്നത്.

തങ്ങളുടെ സ്വത്വ സംസ്ഥാപന ത്തിന്റെ ഉപാധികളിലൊന്നുകൂടിയായാണ് ഈ മേല്‍ജാതി വിഭാഗങ്ങള്‍ ക്ലാസിക്കല്‍ കലകളെ പരിഗണിച്ചത്. കോളനിവാഴ്ചയുടെ സന്ദര്‍ഭത്തില്‍, അധിനിവേശത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകാത്ത വിശുദ്ധവും ആധ്യാത്മികവുമായ അനുഭവ സ്ഥാനമായിരുന്നു ഇവര്‍ക്ക് ക്ലാസിക്കല്‍ സംഗീതം. പാശ്ചാത്യ വിദ്യാഭ്യാസവും ആധുനിക വ്യക്തിബോധവും പാരമ്പര്യത്തെക്കുറിച്ചുള്ള പുതിയ ധാരണ കളും കൂടിക്കലര്‍ന്നുനില്‍ക്കുന്ന പുതിയ ഒരു ആസ്വാദന സ്ഥാന ത്താണ് ഈ വിഭാഗം നിലയുറപ്പിച്ചിരുന്നത്. വര്‍ത്തമാനകാലത്തിന്റെ പരാധീനതകള്‍ക്കുള്ള പരിഹാരമായി ഭൂതകാലത്തിന്റെ വിശുദ്ധലോകങ്ങളെ കണ്ടെടുക്കാനുള്ള മധ്യവര്‍ഗ ത്വര, പൗരസ്ത്യവാദപരമായ അറിവുകളുടെ പശ്ചാത്തലത്തില്‍, അന്ന് ഇന്ത്യയിലെമ്പാടും പ്രബലമായിരുന്നു. ത്യാഗരാജന്‍ എന്ന വിശുദ്ധബിംബം വലിയ മേല്‍ക്കൈ നേടുന്ന തിന് പിന്നിലെ ഒരു കാരണം ഇതാണ്. ഇതര സംഗീത പ്രതിഭകളില്‍നിന്നെല്ലാം വ്യത്യസ്തമായി, ഭൗതിക ജീവിതത്തിന്റെയും കൊട്ടാരത്തിന്റെയും ക്ഷണ ങ്ങളെയും സുഖഭോഗങ്ങളെയുമെല്ലാം നിരസിച്ച ഒരാളായിരുന്നല്ലൊ ത്യാഗരാജന്‍. ഉഞ്ഛവൃത്തിയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തി, സംഗീതത്തെ സന്യാസവും അധ്യാത്മവിദ്യയുമായി പരിവര്‍ത്തിപ്പിച്ച അത്തരമൊരാളുടെ വീണ്ടെടുപ്പ് മേല്‍പറഞ്ഞ സാമൂഹ്യവിഭാഗത്തെ സംബന്ധിച്ചിടത്തോളം എത്രയോ അഭിലഷണിയവും ആശ്വാസദായകവുമായിരുന്നു.

ഇതോടൊപ്പം കര്‍ണാടക സംഗീതത്തില്‍ ത്യാഗരാജന്‍ കൊണ്ടുവന്ന പരിഷ്കരണങ്ങളും ഈ രൂപാന്തര ണത്തിന് വളരെയേറെ ഉപയുക്തമായിരുന്നു. മൂന്ന് കാര്യങ്ങളാണ് ഇവിടെ എടുത്തുപറയാവുന്നത്. പരമ്പരാഗത മായ ഭജനസംഗീതവും കൊട്ടാര സംഗീതവും തമ്മിലുള്ള അകലം ഇല്ലാതാക്കാനും ഇവയെ തമ്മിലിണക്കുന്ന ഒന്നായി സംഗീതപ്രയോഗത്തെ മാറ്റിത്തീര്‍ക്കാനും ത്യാഗരാജന് കഴിഞ്ഞു എന്നതാണ് ആദ്യത്തെ വസ്തുത. സാങ്കേതികവും ബൗദ്ധികവുമായ പ്രയോഗങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനിന്ന കൊട്ടാര സംഗീതത്തെയും ബഹുജനാലാപനത്തോട് ചേര്‍ന്നുനിന്ന ഭജനസംഗീതത്തെയും കൂട്ടിയിണക്കുകവഴി കര്‍ണാടക സംഗീതത്തെ പുതിയൊരു വിതാനത്തിലേക്ക് കൊണ്ടുവരാന്‍ ത്യാഗരാജന് കഴിഞ്ഞു. ഇതോടൊപ്പം കൃതികള്‍ എന്ന വിഭാഗത്തെ കര്‍ണാടക സംഗീതത്തിന്റെ കേന്ദ്രമായി അദ്ദേഹം ഉയര്‍ത്തിയെടുക്കുകയും ചെയ്തു. കീര്‍ത്തനങ്ങളുടെ കേവല ഭക്തിക്കപ്പുറത്തേക്ക്, ആധുനികമായ വ്യക്തിഗത ആസ്വാദനത്തിന്റെ വിഭവമാകാന്‍ പോന്ന സാഹിതീയ മൂല്യം കൃതികള്‍ക്ക് ഉണ്ടായിരുന്നു. "സംഗതികള്‍" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗീതാലങ്കാരത്തിന്റെ കണ്ടെത്തലും സൂക്ഷ്മവിനിയോഗവുമാണ് മൂന്നാമത്തേത്. കൃതികള്‍ ആലപിക്കുമ്പോള്‍ കൂടുതല്‍ രൂപഭംഗിയും ഭാവദീപ്തിയും നല്‍കാന്‍ കഴിയുന്ന വിധത്തില്‍ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരുന്ന മാറ്റങ്ങളാണ് സംഗതികള്‍ എന്നറിയപ്പെടുന്നത്. ആവര്‍ത്ത നംതോറും ധാതുവില്‍ പടിപടിയായും അങ്ങേയറ്റം സൗന്ദര്യാത്മകമായും വന്നുചേരുന്ന മാറ്റങ്ങളാണ്. സംഗതികളെ അതിസൂക്ഷ്മമായി വികസിപ്പിച്ചെടുക്കുകയും ഒപ്പംതന്നെ അതിനെ വ്യവസ്ഥപ്പെടുത്തുകയുമാണ് ത്യാഗരാജന്‍ ചെയ്തത്. ആധുനികമായ ഒരു ആസ്വാദന വിഭവമാകാന്‍ കര്‍ണാടക സംഗീതത്തെ പര്യാപ്തമാക്കിയ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായിരുന്നു അത്.

ഈ നിലയില്‍ സംഗീതത്തിന്റെ ആന്തരിക സ്വരൂപത്തില്‍ വരുത്തിയ മാറ്റങ്ങള്‍കൊണ്ട് ഒരു ഭാഗത്തും വ്യക്തിഗതമായ പരിവേഷം കൊണ്ട് മറുഭാഗത്തും ഇരുപതാം നൂറ്റാണ്ടിന്റെ സംഗീതാനുഭവത്തിെന്‍റയും ആസ്വാദകാഭിലാഷങ്ങളുടെയും കേന്ദ്രമാകാന്‍ പോന്നതായിരുന്നു ത്യാഗരാജനും അദ്ദേഹത്തിന്റെ സംഗീതവും. ടി എം കൃഷ്ണ തന്റെ അഭിമുഖത്തില്‍ പറയുന്നതുപോലെ, ഏത് സംഗീതവും വരുന്നത് ഏതെങ്കിലുമൊരു സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്ദര്‍ഭത്തില്‍ നിന്നായിരിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്യാഗരാജ സംഗീതം. ഇപ്പോള്‍ നാമതൊന്നും ഓര്‍മിക്കാറില്ലെങ്കിലും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമാണത്. ടി എം കൃഷ്ണയുടെ അഭിമുഖം ഇത്തരം പല ഓര്‍മപ്പെടുത്തലുകളേയും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ് അതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.

ടി എം കൃഷ്ണയുടെ മേല്‍പ്പറഞ്ഞ അഭിമുഖത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വായിക്കാവുന്ന ഗ്രന്ഥമാണ് "ദക്ഷിണേന്ത്യന്‍ സംഗീതം: കര്‍ണാടക കഥ" (Southern Music: A Karnatik Story) എന്ന പേരില്‍ പ്രമുഖ പ്രസാധകരായ ഹാര്‍പെര്‍ കോളിന്‍സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അദ്ദേഹത്തിന്റെ പുസ്തകം. കര്‍ണാടക സംഗീതത്തിന്റെ സമസ്ത തലങ്ങളിലേക്കും കണ്ണോടിക്കുകയും അവയെക്കുറിച്ചെല്ലാം തന്റേതായ നിരീക്ഷണ ങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പഠിതാവിനെ നമുക്കീ പുസ്തകത്തില്‍ കാണാം. കര്‍ണാടക സംഗീതന്റെ പ്രയോക്താവ്കൂടിയായ ഒരാള്‍ അതിന്റെ നാനാതലങ്ങളെക്കുറിച്ച് പഠിച്ച് ആശയങ്ങള്‍ അവതരിപ്പിക്കാനും മതാത്മകതയുടെ പിടിമുറുക്കങ്ങളില്ലാതെ, ചരിത്രബോധത്തോടെ അതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനും തുനിയുന്നത് അത്രമേല്‍ സാധാരണമല്ല. ഈ അസാധാരണത്വംതന്നെയാണ് ടി എം കൃഷ്ണയുടെ പുസ്തകത്തേയും വ്യതിരിക്തമാക്കുന്നത്. മൂന്ന് ഭാഗങ്ങളില്‍ ഇരുപത്തിയേഴ് അധ്യായങ്ങളായി തരംതിരിച്ചിട്ടുള്ളതാണ് താരതമ്യേന ബൃഹത്തായ (അറുനൂറോളം പുറങ്ങള്‍) ഈ ഗ്രന്ഥം. ആദ്യഭാഗത്തിലെ പന്ത്രണ്ട് അധ്യായങ്ങളില്‍ ഒരു ഗായകന്‍ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെ വിലയിരുത്താനും വിശദീകരിക്കാനുമാണ് ടി എം കൃഷ്ണ ശ്രമിക്കുന്നത്. തന്റെ സംഗീതാനുഭവങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ കര്‍ണാടക സംഗീതത്തിന്റെ ചരിത്രംകൂടി ഉള്‍പ്പെട്ടുകിടക്കുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ഒരു ഭാഗത്ത് ആലാപനവേളയില്‍ ഗായകര്‍ സംഗീതത്തിലേക്ക് കടന്നുചെല്ലുന്നതിന്റെ അനുഭവാധിഷ്ഠിത വിവരണങ്ങളും മനോധര്‍മ സംഗീതം ഇതള്‍വിരിയുന്നതിന്റെ വിശകലനങ്ങളുമാണെങ്കില്‍ മറുഭാഗത്ത് കച്ചേരി സമ്പ്രദായത്തിന്റെ വര്‍ത്തമാന സ്ഥിതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഒന്നാംഭാഗത്തുതന്നെ കാണാം. പ്രകരണം(The Context)  എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിലെ പത്ത് അധ്യായങ്ങളില്‍ കര്‍ണാടക സംഗീതത്തിന്റെ വിവിധതരം പ്രയോഗസ്ഥാനങ്ങളെ മുന്‍നിര്‍ത്തി അതിനെ വിശകലന വിധേയമാക്കുകയാണ് ടി എം കൃഷ്ണ ചെയ്യുന്നത്.

ഭരതനാട്യവും ഹിന്ദുസ്ഥാനി സംഗീതവും ഫ്യൂഷന്‍ മ്യൂസിക്കും സിനിമാസംഗീതവും എല്ലാം കര്‍ണാടക സംഗീതവുമായി പുലര്‍ത്തുന്ന ബന്ധ ങ്ങള്‍ മുതല്‍ സാങ്കേതികവിദ്യയും കര്‍ണാടക സംഗീതവുമായുള്ള വിനിമയങ്ങളും അമേരിക്കയിലെ കര്‍ണാടക സംഗീത വേദിയും വരെ ഈ അധ്യായങ്ങളിലെ ആലോചനാ വിഷയങ്ങളാണ്. അവസാന ഭാഗത്തിലെ (The History) അഞ്ച് അധ്യായങ്ങള്‍ പൊതുവെ കര്‍ണാടക സംഗീതത്തിന്റെ സങ്കേത വിശ കലനങ്ങളാണ്. രാഗവും താള വും മനോധര്‍മവും കൃതികളുടെ ഘടനയുമെല്ലാം ഈ അധ്യായ ങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിവരണങ്ങള്‍ക്കപ്പുറം വിമര്‍ശന ങ്ങളും മൗലികതയുള്ള നിരീക്ഷ ണങ്ങളും അദ്ദേഹം ഇതിലുടനീളം അവതരിപ്പിക്കുന്നുമുണ്ട്. ആ നിലയില്‍ സമകാലിക സംഗീത വിചാരമേഖലയിലെ അനന്യസ്ഥാനങ്ങളിലൊന്നായി ഈ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

Thursday, October 3, 2013

പുതിയ കാലത്തിന്റെ സംസ്കാരം

മാറുന്ന ലോകത്തിന്റെ ചിത്രം ചരിത്രത്തിന്റെ ശാസ്ത്രീയമായ കണ്ണിലൂടെ അവതരിപ്പിച്ച മഹാനായ ചിന്തകന്‍ എറിക് ഹോബ്സ്ബോമിന്റെ അവസാനത്തെ പുസ്തകമായ 'fractured times' ഇരുപതാം നൂറ്റാണ്ടിന്റെ സംസ്കാരത്തെയും സമൂഹത്തെയുമാണ് വിലയിരുത്തുന്നത്. "എങ്ങനെ ലോകത്തെ മാറ്റിമറിക്കാം" എന്ന വിഖ്യാതമായ പുസ്തകമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ സന്ദര്‍ഭത്തില്‍ അവസാനത്തെ കൃതിയായി കരുതിയിരുന്നത്. മുതലാളിത്തത്തിന്റെ യും സാമ്രാജ്യത്വത്തിന്റെയും വിപ്ലവത്തിന്റെയും ഘട്ടങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന പുസ്തകപരമ്പരയിലൂടെയാണ് എറിക് ഹോബ്സ്ബോം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. ജീവിതത്തില്‍നിന്നും വിടവാങ്ങിയ സന്ദര്‍ഭത്തില്‍ ഈ കോളത്തിലെ ഓര്‍മക്കുറിപ്പില്‍ ഹോബ്സ്ബോമിന്റെ ധൈഷണിക ജീവിതത്തെ അനുസ്മരിച്ചിരുന്നു. ആന്തരിക വിമര്‍ശകന്‍ എന്ന നിലയില്‍ കമ്യുണിസ്റ്റ് പാര്‍ടിയെ പലപ്പോഴും നേരിട്ടിരുന്നെങ്കിലും ജീവിതാവസാനം വരെ പാര്‍ടി അംഗമായി തുടരാന്‍ അതൊന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.

കലയെ സംബന്ധിച്ച് പലപ്പോഴായി നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ മഹാഭൂരിപക്ഷം ലേഖനങ്ങളും ആദ്യമായാണ് അച്ചടിമഷി പുരളുന്നത്. സാല്‍സ്ബര്‍ഗ് ഫെസ്റ്റിവലില്‍ ഇന്നലത്തെ ലോകം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് ഇവയില്‍ നല്ലൊരുപങ്കും. 1964-നും 2012-നും ഇടയില്‍ നടത്തിയ പ്രഭാഷണങ്ങളായതുകൊണ്ട് വ്യത്യസ്ത ഘട്ടങ്ങളില്‍ എങ്ങനെയാണ് കല മാറിക്കൊണ്ടിരിക്കുന്നത് എന്ന് ഇവ എടുത്തുകാണിക്കുന്നു. മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തിലെയും ഫാസിസത്തിലെയും ആഗോളവല്‍ക്കരണകാലത്തിലെയും കല എങ്ങനെ അതിന്റെ നിര്‍വചനത്തിലും പ്രയോഗത്തിലും മാറിമറിയുന്നതെന്ന് ഹോബ്സ്ബോം പരിശോധിക്കുന്നുണ്ട്. എകാധിപത്യകാലത്തിലെ കലയുടെ ഘട്ടത്തിലാണ് സ്റ്റാലിന്റെ കാലത്തെ ഹോബ്സ്ബോം ഉള്‍പ്പെടുത്തുന്നത്. ഒരു കാലത്ത് സ്റ്റാലിന്റെ വലിയ ആരാധകനും പിന്നീട് ശക്തനായ വിമര്‍ശകനുമായിരുന്നു ഹോബ്സ്ബോം. 1920 വരെ പുഷ്കലമായ സോവിയറ്റ് യൂണിയനിലെ കലയെ പ്രകീര്‍ത്തിക്കുന്ന ഹോബ്സ്ബോം അത് പുരോഗമനപരവും ആധുനികവുമാണെന്ന് വിലയിരുത്തുന്നുണ്ട്. 22 അധ്യായങ്ങളെ നാലു ഭാഗങ്ങളിലായി വര്‍ഗീകരിച്ചിട്ടുണ്ട്. അതില്‍ ഒരു ഭാഗം പൂര്‍ണമായും മുതലാളിത്ത കാലത്തെ കലയെയും സംസ്കാരത്തെയുമാണ് പരിശോധിക്കുന്നത്. മതത്തിന്റെ ഇന്നത്തെ അവസ്ഥ യെയും ശാസ്ത്രത്തിന്റെ പുതിയ മാനങ്ങളെയും ഹോബ്സ്ബോം അന്വേഷിക്കുന്നു.

ഇന്നത്തെ കാലത്ത് സംസ്കാരവും ഒരു ഉല്‍പ്പന്നമാണ്. മൂന്നു ഘടകങ്ങള്‍ ഇതിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ആദ്യത്തേത് കമ്പോളമാണ്. സംഗീതവും ചിത്രകലയും നൃത്തവും സിനിമയുമെല്ലാം പണമുണ്ടാക്കാന്‍ കഴിയുംവിധം വിജയിക്കുന്നതാണോ എന്ന് നിര്‍ണയിക്കുന്നത് കമ്പോളമാണ്. എന്നാല്‍, രാഷ്ട്രീയാധികാരം എന്തു തരത്തിലുള്ള കലയും സംസ്കാരവുമാണ് സൃഷ്ടിക്കേണ്ടതെന്ന് നിശ്ചയിക്കുന്നു. മൂന്നാമത്തേത് ധാര്‍മികമൂല്യങ്ങള്‍ എന്ന് സ്വയം വിളിക്കപ്പെടുന്ന തലമാണ്. ഒരു കാലത്ത് ഈ ദൗത്യം നിര്‍വഹിച്ചിരുന്നത് പള്ളിയാണ്. ഇപ്പോഴും പലയിടങ്ങളിലും അവര്‍ ഈ ദൗത്യം തുടരുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ അത് താലിബാനാണ്. മറ്റു ചിലയിടങ്ങളില്‍ അത് അല്‍ഖ്വയ്ദയാണ്. ശാസ്ത്രത്തിന് ഇത്തരം കടമ്പകളെ ആധുനികകാലഘട്ടത്തില്‍ അധികം അഭിമുഖീകരിക്കേണ്ടിവരുന്നില്ലെന്നും ഹോബ്സ്ബോം മറ്റൊരിടത്ത് പറയുന്നുണ്ട്. ഇന്നത്തെ കാലത്തെ ഭരണകുട സെന്‍സര്‍ഷിപ്പുകള്‍ ശാസ്ത്രത്തിനു ബാധകമല്ല. ശാസ്ത്രീയമായ കാര്യങ്ങളോട് പിന്തിരിഞ്ഞുനില്‍ക്കുന്ന പിന്തിരിപ്പന്‍ ഭരണകുടങ്ങളും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ച് തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനായി ശ്രമിക്കുന്നു. സാങ്കേതികവിദ്യ എല്ലാ കലാരൂപങ്ങളെ യും മാറ്റിമറിച്ചിരിക്കുന്നു. പലതും ഇന്ന് കലാരൂപമെന്ന മട്ടില്‍ നിലനില്‍ക്കുന്നൂണ്ടോയെന്ന സംശയവും ഹോബ്സ്ബോം പ്രകടിപ്പിക്കുന്നുണ്ട്. ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഒരു മേഖല ചിത്രകലയാണ്. ചിത്രകല ആര്‍ഭാടത്തിന്റെതാണെന്നും വാസ്തുനിര്‍മാണം ആവശ്യത്തിന്റെതാണെന്നും അദ്ദേഹം സ്ഥാപിക്കുന്നു.

ബിനാലെയുടെ കാലത്തെ ചിത്രകല പഴയകാലത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. ഇന്നു ചിത്രകലാകാരന്മാര്‍ ഇന്‍സ്റ്റലേഷനുകളിലും വീഡിയോകളിലുമാണ് അഭിരമിക്കുന്നത്. കൊച്ചി ബിനാലെയില്‍ വിവാന്‍സുന്ദരത്തിന്റെ സമാനമായ സൃഷ്ടി കണ്ടത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോയി. വിവാന്‍സുന്ദരത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്ന സര്‍ഗാത്മകതയേക്കാള്‍ സാങ്കേതികവിദ്യയുടെ പ്രകാശനമാണ് പുതിയരൂപത്തില്‍ പ്രതിഫലിച്ചിരുന്നത്. ഇന്‍സ്റ്റലേഷനെയും വീഡിയോ സങ്കേതങ്ങളും ചിത്രകാരന്മാര്‍ ഉപയോഗിക്കുന്നതിനെ സ്റ്റേജ് ഡിസൈനര്‍മാരുടെയും പരസ്യകലാകാരന്മാരുടെയും പ്രവര്‍ത്തന ങ്ങളുമായാണ് ഹോബ്സ്ബോം താരതമ്യം ചെയ്യുന്നത്്. ഇന്നത്തെ ചിത്രകല സര്‍ഗാത്മകതയൂടെ പ്രകാശനമല്ലെന്നും ചിന്താപരമായ ആശയങ്ങളുടെ പ്രകടനമാണെന്നും നിരീക്ഷിക്കുന്നു. ആര്‍ക്കിടെക്ച്ചര്‍ എങ്ങനെയാണ് വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തുന്നതെന്നും അന്വേഷിക്കുന്നു.

എന്നാല്‍, ഇന്റര്‍നാഷണല്‍ ഹോട്ടലുകളുടെയും മാളുകളുടെയും വാണിജ്യരൂപകല്‍പ്പനകള്‍ എത്രകാലം നിലനില്‍ക്കുമെന്ന ആശങ്കയും മറ്റൊരിടത്ത് പങ്കുവയ്ക്കുന്നു. സംഗീതത്തില്‍ ഇന്ന് പ്രാധാന്യം സാങ്കേതികവിദ്യക്കാണ്. ഇപ്പോഴത്തെ കാലത്ത് നാം കേള്‍ക്കുന്ന സംഗീതത്തില്‍ മനുഷ്യ ന്റെ സംഭാവന വളരെ പരിമിതമാണെന്ന് ഹോബ്സ്ബോം പറയുന്നു. അടുത്തകാലത്ത് റോക്ക്സംഗീതാസ്വാദകരില്‍ നടത്തിയ സര്‍വേയില്‍ തെരഞ്ഞെടുത്ത മികച്ച നൂറുഗാനങ്ങളില്‍ ഭൂരിപക്ഷവും 1960-കളിലേതായിരുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലെ ഒരു ഗാനവും ഈ ഗണത്തില്‍പ്പെടില്ല. ഇതുതന്നെയായിരിക്കും മറ്റു സംഗീതശാഖകളിലെയും സ്ഥിതിയെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യ വിപണനസാധ്യതകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മൂവിക്യാമറയും റെക്കാര്‍ഡിങ് സൗകര്യങ്ങളും ഇതിന്റെ ഉദാഹരണമാണ്.

എന്നാല്‍, ഇന്റര്‍നെറ്റ് രണ്ടുതരത്തിലുള്ള സാധ്യതകളും തുറന്നിടുന്നു. എല്ലാവര്‍ക്കും സംഗീതം സൗജന്യമായി ആസ്വദിക്കാവുന്ന സാധ്യതയുണ്ട്. എന്നാല്‍, പുതിയ കോപ്പിറൈറ്റ് നിയമങ്ങളിലൂടെ അതിനെ മറികടക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. കല വിപണനത്തിനുള്ള ആവശ്യങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ചരക്കിനെ മാത്രമല്ല അതിനുള്ള ആവശ്യത്തെയും മുുതലാളിത്തം നിര്‍മിക്കുമെന്ന് മാര്‍ക്സ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പ്രധാനവ്യവസായം ചരക്കുകള്‍ക്ക് തൃപ്തിപ്പെടുത്താനുള്ള ആഗ്രഹങ്ങളുടെ നിര്‍മാണമാണെന്ന ജോണ്‍ കെന്നത്ത് ഗാല്‍ബ്രിയാത്തിന്റെ വാക്കുകളും പ്രസക്തം. പ്രാദേശിക ഭാഷക ളെയും തനതുസംസ്കാരങ്ങളെയും തകര്‍ക്കുകയും ആഗോളസംസ്കാരത്തെയും ആഗോളഭാഷയെയും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കലയും അധികാരവും കലയും വിപ്ലവവും തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഈ പുസ്തകത്തില്‍ ഹോബ്സ്ബോം പരിശോധിക്കുന്നു. ചരിത്രകാരന്റെ നിലപാടുകളില്‍നിന്നുള്ള ആഴത്തിലുള്ള വിലയിരുത്തലുകളാണ് ഇവയെല്ലാം. ഇതിഹാസമായി മാറിയ ചരിത്രകാരന്റെ അവസാനത്തെ പുസ്തകവും വായിക്കേണ്ടതാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

Saturday, September 28, 2013

ആഹ്ലാദത്തിന്റെ പൗരത്വ പദ്ധതികൾ

ആഹ്ലാദത്തിന്റെയും സ്വപ്നസമാന പലായനത്തിന്റെയും മൊത്ത/ചില്ലറ കച്ചവടമെന്ന നിലക്ക് ഇന്ത്യന്‍ സിനിമ എന്ന് സാമാന്യമായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദി കച്ചവട സിനിമയെ തൃണവല്‍ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ഒരു പ്രവണത, സാംസ്ക്കാരിക വരേണ്യവാദത്തിലേക്കാണ് നമ്മെ നയിക്കുക. എന്നാല്‍, അതിനെ അവഗണിക്കുന്നതിന്റെ മറുപുറമാകട്ടെ, അതിനെ മഹത്വവത്ക്കരിക്കലുമാണ്. ഏറ്റവും കൗതുകകരമായ വാസ്തവം, ഈ അവമതിപ്പും മഹത്വവത്ക്കരണവും മിക്കപ്പോഴും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത് . ഇന്ത്യന്‍ രാഷ്ട്രരൂപീകരണപ്രക്രിയയുടെ അവിഭാജ്യ ഘടകം എന്ന നിലക്ക് ഈ സംസ്ക്കാര വ്യവസായരംഗത്തെ സമീപിക്കുന്നതാണ് കുറേക്കൂടി യുക്തം. അങ്ങനെയാകുമ്പോള്‍, ഇന്ത്യയെയും ഇന്ത്യന്‍ ദേശീയതയെയും ഐക്യപ്പെടുത്തുകയും ദൃഢപ്പെടുത്തുകയും പരിചയപ്പെടുത്തുകയും പ്രതീകവത്ക്കരിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഏതു സാംസ്ക്കാരികഘടകമാണ് ബോളിവുഡില്‍ സക്രിയമാകുന്നത് എന്ന കാര്യത്തിലേക്ക് അന്വേഷണം കൃത്യമാവും. ഇതുമായി ബന്ധപ്പെട്ടുകൊണ്ട്, ഇന്ത്യയെ രാജ്യത്തിനകത്തും പുറത്തും അടയാളപ്പെടുത്തുന്ന ബോളിവുഡ് സിനിമയിലെ നോട്ടത്തിന്റെയും താദാത്മ്യവത്ക്കരണ(ഐഡന്റിഫിക്കേഷന്‍)ത്തിന്റെയും ചില സങ്കീര്‍ണ പ്രതിനിധാനങ്ങള്‍ രാഷ്ട്രത്തിനകത്തെ പൗരത്വനിര്‍മിതിയെ നിര്‍ണയിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെയാണിവിടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. കവിയും പത്രപ്രവര്‍ത്തകനും നിരൂപകനുമായ ജെറി പിന്റോ എഴുതിയ ഹെലന്‍ - ദ ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് ആന്‍ എച്ച് ബോംബ് എന്ന പുസ്തകത്തിന്റെ വായന ഇക്കാര്യത്തില്‍ വളരെയധികം വെളിച്ചം നല്‍കുകയുണ്ടായി.

സ്വാഭാവികവും നൈസര്‍ഗികവും പ്രകൃത്യനുയോജ്യവുമായ ചുംബനം നിരോധിക്കപ്പെട്ടിടത്ത്, ഹിന്ദി സിനിമാ പ്രേക്ഷകരുടെ കാമാസക്തി ഉത്തേജിപ്പിക്കാനായി ഐറ്റം ഡാന്‍സ് എല്ലാ സിനിമയിലും ആദ്യകാലത്ത് തന്നെ ഉറപ്പാക്കയിരുന്നു. ഹിന്ദി സിനിമയിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഐറ്റം ഡാന്‍സുകാരിയായ ഹെലന്‍, പുരുഷതാരവും സ്ത്രീ താരവും തമ്മിലുള്ള പാരസ്പര്യത്തെ അതിലംഘിച്ചവളാണ്. സാധാരണയായി താരനായകന്‍ വയസ്സാവാതെ കാമുകനായി പതിറ്റാണ്ടുകള്‍ നിറഞ്ഞു നില്‍ക്കുകയും, നടി വയസ്സാവുകയോ വിവാഹിതയാവുകയോ ചെയ്ത് അഭിനയം നിര്‍ത്തുകയോ അഥവാ അമ്മവേഷമാകുകയോ ആണ് പതിവ്. രാഖിയുടെ ഇളയ സഹോദരീഭര്‍ത്താവായി രേഷ്മ ഓര്‍ ഷേറയില്‍ വന്ന അമിതാബ് ബച്ചന്‍, ബെമിസാള്‍, കഭി കഭി, മുഖന്തര്‍ കാ സിക്കന്തര്‍, ബര്‍സാത്ത് കി ആക് രാത് എന്നീ സിനിമകളില്‍ കാമുകനായും ശക്തിയില്‍ മകനായും മാറുന്നു. എന്നാല്‍ ഹെലന്‍ പ്രിഥ്വിരാജ് കപൂറിനെയും(ഹരിശ്ചന്ദ്ര താരാമതി), മകന്‍ രാജ് കപൂറിനെയും (അനാരി), പേരമകന്‍ റിഷി കപൂറിനെയും(ഫൂല്‍ കിലെ ഹൈന്‍ ഗുല്‍ഷന്‍ ഗുല്‍ഷന്‍) തിളക്കുന്ന ഐറ്റം ഡാന്‍സിലൂടെ ജ്വലിപ്പിച്ചു. അവയവങ്ങള്‍ തുറന്നു കാണിക്കുന്ന വസ്ത്രധാരണം, വിചിത്രവും ഔചിത്യരഹിതവുമായ ചമയം, ശരീരത്തിലേക്കു കടന്നു കയറുന്നതുപോലുള്ള ക്യാമറാ ആംഗിളുകള്‍, അന്തസ്സാരശൂന്യവും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞതുമായ പാട്ടുവരികള്‍(ഉദാ: ചോളീ കെ പീച്ചേ ക്യാ ഹേ/ഖല്‍നായക്), ആവര്‍ത്തിക്കുന്ന നൃത്തചലനങ്ങളും കാമം തുടിക്കുന്ന സ്റ്റെപ്പുകളും എന്നിങ്ങനെ ഐറ്റം ഡാന്‍സുകള്‍ക്ക് ഇന്ത്യന്‍ സിനിമ ഒരു ഭരണഘടന തന്നെ എഴുതിയുണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ സ്ത്രീ ശരീരത്തെ ഖണ്ഡം ഖണ്ഡമാക്കി ചരക്കുവത്ക്കരിക്കുകയാണ് സിനിമ നിര്‍വഹിക്കുന്ന കച്ചവടവത്ക്കരണം.

ഐറ്റം എന്ന വാക്കിനുതന്നെ മദാലസയായ സ്ത്രീ ശരീരം എന്ന അര്‍ഥം ബോളിവുഡിലുണ്ട്. നിങ്ങളുടെ നിതംബങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക, ഇടുപ്പ് അയച്ചുവിടുക, വശീകരിക്കുക (Wiggle your hips, loosen your pelvis, and be seductive!) എന്നാണ് ബോളിവുഡിലെ ഐറ്റം ഡാന്‍സ് പഠിപ്പിക്കുന്ന നൃത്തപാഠശാലയിലെ അധ്യാപിക വിദ്യാര്‍ഥികളോട് പറയുന്നതെന്ന് ഇതില്‍ പഠനം നടത്തിയ സംഗീത ഷെര്‍സ്തോവ പറയുന്നു. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗം ലൈംഗിക സദാചാരത്തെ സംബന്ധിച്ച് പുലര്‍ത്തുന്ന കപടമായ സാങ്കല്‍പിക/യാഥാര്‍ഥ്യബോധത്തെ അനാവരണം ചെയ്യാന്‍ വേണ്ടി, സിനിമകളിലെ കാബറെ നൃത്ത ചിത്രീകരണം എപ്രകാരമാണെന്ന് വിശദീകരിക്കുന്ന രവീന്ദ്രന്റെ വ്യാഖ്യാനം സുപ്രസിദ്ധമാണ്.

ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അര്‍ദ്ധനഗ്നമായ കാബറെ നൃത്തങ്ങളും സദാചാരവിരുദ്ധമാണെന്നു തീര്‍ച്ച. എങ്കിലും നാഗരികമെന്ന് ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകന് രഹസ്യമായ ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികള്‍ പ്രേക്ഷകന് നല്‍കുവാനും അതോടൊപ്പംതന്നെ അവയുണര്‍ത്തുന്ന പാപബോധത്തില്‍നിന്ന് അവരെ വിമുക്തരാക്കുവാനും സിനിമക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണത്തോടെ സാധ്യമാവുന്നുവെന്ന് രവീന്ദ്രന്‍ ഇപ്രകാരം വിശദീകരിക്കുന്നു: സാധാരണ ഗതിയില്‍ ഒരു കാബറേ നൃത്തം തുടങ്ങുന്നത് നര്‍ത്തകിയുടെ അര്‍ദ്ധനഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നില്‍ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന പ്രതിനായകന്റെയോ പ്രതിനായകസ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍നിന്നാവും സീക്വന്‍സ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലുടെയാണ് പ്രേക്ഷകന്‍ നര്‍ത്തകിയെ കാണുന്നത്. അയാള്‍ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്. നൃത്തം കാണുന്നു എന്നത് പ്രതിനായകന്റെ ദുര്‍വൃത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അനിച്ഛാപൂര്‍വമായ യാദൃച്ഛികതയാണ്. പ്രതിനായകനും സഹചാരികളും ചെയ്യുന്ന സദാചാര ധ്വംസനത്തിന്റെ സാക്ഷി മാത്രമാണയാള്‍. പ്രേക്ഷകന്റെ നിഷ്കളങ്കത അങ്ങനെ സ്ഥാപിക്കപ്പെട്ട ശേഷം രംഗത്തുനിന്ന് സദസ്സ് അപ്രത്യക്ഷമാവുന്നു. നര്‍ത്തകിയും പ്രേക്ഷകനും തമ്മില്‍ തുടരെതുടരെയുള്ള അനേകം മിഡില്‍, ക്ലോസപ്പ് ഷോട്ടുകളില്‍ കൂടി നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നു. ആ ബന്ധം ഒരു തരം സ്വപ്നമൈഥുന ചേഷ്ടയുടെ ചലനഭ്രാന്തിയിലെത്തുന്നു. നൃത്തത്തിന്റെ അന്ത്യത്തില്‍ കാലുകള്‍ വിടര്‍ത്തി തറയിലിരിക്കുന്ന നര്‍ത്തകിയുടെ മധ്യഖണ്ഡം ഒരു പെരുത്ത ക്ലോസപ്പില്‍ പ്രേക്ഷകനെ സമീപിക്കുന്നു. കണ്ണുകളുടെ വിതാനത്തിനു താഴെ ഒരു ഫ്ളോര്‍ ലെവല്‍ ആംഗിളില്‍ അവളുടെ അര്‍ദ്ധനഗ്നമായ അരക്കെട്ട് പ്രേക്ഷകന്റെ മധ്യഖണ്ഡത്തിനു നേരെയാണ്. നര്‍ത്തകി സുരതചേഷ്ടയിലെന്ന പോലെ അരക്കെട്ട് ചലിപ്പിച്ച് ക്യാമറക്ക് (പ്രേക്ഷകന്) നേരെ അടുക്കുന്നു. സിനിമക്ക് നല്‍കാവുന്ന സുരതാനുഭവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതോടെ പ്രേക്ഷകന്‍ പ്രവേശിച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുന്ന രംഗത്തിലേക്കും പഴയ സദസ്സിലേക്കും ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് നൃത്തം പെട്ടെന്ന് നിലയ്ക്കുന്നു. സാധാരണഗതിയില്‍ പ്രതിനായകനും നായകനും തമ്മിലുള്ള ഒരു സംഘട്ടനത്തിന്റെ തുടക്കമാവും അത്. സംഘട്ടനത്തില്‍ നായകനുമായി സമഭാവം പ്രാപിക്കുന്ന പ്രേക്ഷകന്‍ പ്രതിനായകനെതിരായ നിലപാടില്‍ പ്രവേശിക്കുന്നതോടൊപ്പം കാബറെ കാണുക എന്ന പ്രതിനായകന്റെ മൂല്യധ്വംസനത്തിനും യാന്ത്രികമായി എതിരാകുന്നു. നര്‍ത്തകിയുമായി നടന്ന രഹസ്യ സമാഗമത്തിന്റെ പാപബോധത്തില്‍നിന്ന് സിനിമ പ്രേക്ഷകനെ മോചിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം കണിശമായും ശാസ്ത്രീയമായുമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര കാപട്യത്തെ രവീന്ദ്രന്‍ വിശകലനം ചെയ്യുന്നതെന്ന് നോക്കുക.

1980-കളോടെ ഐറ്റം ഡാന്‍സ് കളിച്ചിരുന്ന മോഹിനിയായ കഥാപാത്രവും നായികയും തമ്മില്‍ ലയിച്ചു. സദാചാര ബഹുമാനം ലഭിക്കുന്ന നായിക തന്നെ ലൈംഗികച്ചുവയുടെ ആധിക്യമുള്ള ഐറ്റം ഡാന്‍സ് കളിക്കുക എന്നത് ആഖ്യാനത്തില്‍ അംഗീകരിക്കപ്പെട്ടു.

ലൈംഗിക രംഗങ്ങളില്‍ കടന്നുവരുന്ന സെന്‍സര്‍ കത്രികയെ മറികടക്കാന്‍ നടിയുടെ അരക്കെട്ട്, മാറിടം, നിതംബം എന്നിവയുടെ അതിസമീപ ദൃശ്യം കാണിക്കുന്ന തന്ത്രം വാണിജ്യാര്‍ഥത്തില്‍ വിജയകരമായി ഹിന്ദി സിനിമ സ്ഥിരമായി പ്രയോഗിച്ചു. രമേഷ് സിപ്പിയുടെ ഷോലെ(1975)യുടെ വന്‍ വിജയത്തിന് കാരണമായ നൃത്ത രംഗത്തെക്കുറിച്ച് മദന്‍ ഗോപാല്‍ സിങ്വിശദീകരിക്കുന്നു: ക്യാമറ എങ്ങനെയാണ് നര്‍ത്തകിയെ കണ്ടെടുക്കുന്നത് എന്ന് നോക്കുക. അതിലെന്താണ് അസാധാരണമായുള്ളത്? പ്രേക്ഷകരെ അതിദയനീയമാം വിധം എന്നാല്‍ സംശയത്തിനിട കൊടുക്കാത്ത വിധത്തില്‍ ഒളിഞ്ഞുനോട്ടക്കാരാക്കി മാറ്റുന്നു. ഈ നൃത്ത രംഗത്തിലെ അവസാനത്തെ ഇമേജ്, നര്‍ത്തകി തന്റെ കാലുകള്‍ വിടര്‍ത്തിവച്ചതിന്റെ ഒരു ക്ലോസ് അപ്പാണ്. അവളാണെങ്കില്‍ എല്ലായ്പോഴും ശരീരം മുന്നിലേക്ക് തള്ളിക്കൊണ്ടുള്ള നൃത്തച്ചുവടുകളാണ് വച്ചിരുന്നതും. വസ്തുനിഷ്ഠമായി ദൃശ്യം കാണുന്നതിനു പകരം, നിലത്തിഴയുന്ന ഒരു ഇഴജന്തുവായി നാം ചെറുതാക്കപ്പെടുന്നു.

ചോളീ കെ പീച്ചേ ക്യാ ഹേ/ഖല്‍നായക്(1994) എന്ന ഗാന-നൃത്തരംഗം 47-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ 1995-ല്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ആഖ്യാനത്തില്‍ സ്ഥാനമില്ലാത്തതെന്ന് ക്ലാസിക്കല്‍ വിശകലനക്കാര്‍ പറയുന്ന ഐറ്റം ഡാന്‍സിലെ സ്ത്രീ ശരീരപ്രദര്‍ശനം/ആനന്ദലബ്ധി/ജനപ്രിയത എന്ന ഗതിക്രമത്തെ രാഷ്ട്രനിര്‍മാണത്തിനും രാജ്യസ്നേഹ വിജൃംഭണത്തിനും വേണ്ടി പ്രയോജനപ്പെടുത്തുന്നതിന്റെ വ്യക്തമായ തെളിവാണിത്. ഈ ഗാനത്തിന്റെ ആദ്യ ചിത്രീകരണം സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ഈ നിരോധന-വിവാദവും ചിത്രത്തിന്റെയും പാട്ടിന്റെയും ജനപ്രിയത കൂട്ടാനുപകരിച്ചു. ഏഴു വയസ്സുകാരിയായ പ്രീതിയാണ് ഈ ഗാന-നൃത്തം ന്യൂയോര്‍ക്കിലവതരിപ്പിച്ചത്. രാഷ്ട്രം എന്ന ഭാവന അതിന്റെ ക്രമപ്പെടുത്തലുകളോടു കൂടി തന്നെ വിനിമയം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിന്റെ മികച്ച ഉദാഹരണമാണിത്. പൊലീസുകാരനായ ഭര്‍ത്താവിന്റെ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ കുറ്റവാളിയെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസ് ഓഫീസര്‍ തന്നെയായ മാധുരി ദീക്ഷിതിന്റെ കഥാപാത്രമാണ് ചോളീ കേ പീച്ചേ ക്യാ ഹേ എന്ന നൃത്തം അവതരിപ്പിക്കുന്നത്.

ഫ്രഞ്ചുകാരന് അര്‍ദ്ധ ബര്‍മീസ്/അര്‍ദ്ധ സ്പാനിഷ് വംശജയില്‍ പിറന്ന ഹെലനെ വെള്ളക്കാരിയായാണ് കണക്കാക്കിയിരുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് അധീശത്വമുണ്ടായിരുന്ന തിരശ്ശീലയിലെ ചലനങ്ങളുടെ ലോകത്തേക്കാണ് അവള്‍ പ്രവേശിച്ചത്. തിരശ്ശീലയില്‍ സ്ത്രീ ശരീരത്തിന്റെ പ്രതിനിധാനം എപ്രകാരമായിരിക്കണം എന്നും അവളുടെ ചലനങ്ങള്‍ ഏതു രീതിയിലായിരിക്കണം എന്നതിനെ സംബന്ധിച്ചുമുള്ള ആ അധീശത്വ പരികല്‍പനകളെ അവള്‍ പുനഃക്രമീകരിച്ചു. പത്മ ഖന്ന, അരുണാ ഇറാനി, കൊമില വിര്‍ക്, ജയശ്രീ ടി, മീന ടി, ബിന്ദു തുടങ്ങിയ ഐറ്റം നര്‍ത്തകികളെ പോലെ തിളയ്ക്കുന്ന യൗവനവും മാംസക്കൊഴുപ്പും നിലനിന്ന കാലത്തു മാത്രമല്ല, ഹെലന്‍ ഹിന്ദി സിനിമയില്‍ നിലയുറപ്പിച്ചത്. 1951-ലെ ഷബിസ്താന്‍ മുതല്‍ 1981-ലെ ബുലുന്ദി വരെയുള്ള നൂറുകണക്കിന് സിനിമകളില്‍ മുപ്പതു കൊല്ലക്കാലമാണ് ഹെലന്‍ നിറഞ്ഞാടിയത്. രാജ് കപൂര്‍-ദേവ് ആനന്ദ്-ദിലീപ് കുമാര്‍ യുഗത്തില്‍നിന്ന് ബച്ചന്‍ യുഗം വരെയും ഹെലന്‍ ആയിരുന്നു ഹിന്ദി സിനിമയുടെ പ്രധാന മാദകത്തിടമ്പ്. വയസ്സ്, ലിംഗം, സാമൂഹ്യ ഓര്‍മ എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന ഹെലന്റെ ജീവിതം തിരശ്ശീലക്കകത്തും പുറത്തും; ക്യാമറയുടെ കണ്ണിലൂടെയും അല്ലാതെയും എന്നിങ്ങനെ രണ്ടായും പലതായും ഒന്നായും രൂപപ്പെടുകയും ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്താണ്, അല്ലെങ്കില്‍ എന്തായിരുന്നു ഹെലന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം ഈ അന്വേഷണത്തില്‍ ലഭ്യമാവുമോ എന്നറിയില്ല.

ഇന്ത്യയില്‍ കാണി-താരം എന്ന പാരസ്പര്യം അതിസങ്കീര്‍ണമായാണ് പ്രവര്‍ത്തിക്കുന്നത്. നര്‍ഗീസ്-രാജ് കപൂര്‍ പ്രണയം എല്ലാവര്‍ക്കുമറിയാമെങ്കിലും, പവിത്ര കുടുംബിനിയുടെ വേഷത്തില്‍ നര്‍ഗീസിനെ കാണാനും ഉള്‍ക്കൊള്ളാനും നമുക്ക് മടിയുണ്ടായിരുന്നില്ല. മുമ്പുതന്നെ വിവാഹിതനായ ധര്‍മേന്ദ്രയെ വിവാഹംചെയ്തു എന്നതുകൊണ്ടു മാത്രം ഹേമമാലിനിയെ ഒരു കുടുംബം തകര്‍ക്കല്‍കാരിയായി ആരും പരിഗണിച്ചില്ല. അതായത്, താരം എന്നത് സ്ഥിരമായ ഒരു പ്രതിഭാസം ആയി ആരും കണക്കാക്കുന്നില്ല എന്നാണിതിന്റെ അര്‍ഥം. യഥാര്‍ഥത്തിലുള്ളതും ഭാവനയിലുള്ളതുമായ ജീവിതങ്ങള്‍; അഭിനയപ്രകടനങ്ങള്‍; പരസ്യങ്ങള്‍ക്കായുള്ള പ്രചാരണങ്ങള്‍; പൊതുരംഗത്തെ പ്രത്യക്ഷപ്പെടലുകള്‍; ഗോസിപ്പുകള്‍; ഇടവേളകള്‍; ജീവചരിത്രരചനകള്‍; വാര്‍ത്തകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളിലൂടെയാണ് താരം ജനിക്കുന്നതും വളരുന്നതും മങ്ങുന്നതും ഇല്ലാതാകുന്നതും. ഹെലനെപ്പോലുള്ള മാദക-ജനപ്രിയ-താരവ്യക്തിത്വത്തെ നിര്‍മിച്ചെടുത്തതുതന്നെ ഹിന്ദി സിനിമയാണെന്നു കാണാം. ഹെലന്‍, അവരിലാരോപിക്കപ്പെടുകയും അതിലൂടെ പ്രതിനിധാനം ചെയ്യപ്പെടുകയും ചെയ്യുന്ന ജനപ്രിയത/ആഹ്ലാദത്തിന്റെ ലക്ഷ്യസ്ഥാനമാണ്. ആ ജനപ്രിയത/ആഹ്ലാദത്തിലൂടെ രൂപീകരിക്കപ്പെടുന്ന രാഷ്ട്രത്തില്‍ ആ മാദകത്വത്തെ ഉള്‍പ്പെടുത്താന്‍ പക്ഷേ അതേ ആഹ്ലാദ-ഉപഭോക്താക്കള്‍ അനുവദിക്കുന്നില്ല എന്നിടത്താണ് പ്രശ്നം. അവരുടെ പൗരത്വ നിര്‍മാണ സാമഗ്രിയായ സാംസ്ക്കാരിക പരിശുദ്ധിയില്‍ ഹെലനെ അവര്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന രീതിയിലാണ് ഈ പുറത്താക്കല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. നമുക്ക് നമ്മുടെ മാദകത്വ കല്‍പനകള്‍ പ്രത്യക്ഷീകരിക്കാനും അതിലൂടെ ആഹ്ലാദം ഉറപ്പുവരുത്താനും ഒരു അന്യ (നമ്മളല്ലാത്ത ഒരാള്‍/പൗരത്വത്തിനു പുറത്ത്/അദര്‍) ആവശ്യമുണ്ടായിരുന്നു.

തവിട്ടുലോകത്തില്‍ ഒരു വെള്ളസുന്ദരി; സ്വര്‍ണക്കൂടിനകത്ത് വൈകാരികത നിര്‍മിക്കുന്ന ഒരു വനിത; അരയന്നപ്പിട; ശരാശരിയേക്കാള്‍ വലുപ്പമുള്ള ഓറഞ്ച് കാതണികളും കണ്ണിനു താഴെ നീലച്ച നിറരാശിയും എല്ലാമുള്ള ഒരു ഐറ്റം ഡാന്‍സര്‍ എല്ലാ സിനിമകളുടെയും വിജയം ഉറപ്പാക്കുന്ന ഫോര്‍മുലയായി ആവര്‍ത്തിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഹെലന്‍ പറഞ്ഞത് ആയിരത്തിലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ടെന്നാണ്. അത് ഏറെക്കുറെ ശരിയാകുമെന്നല്ലാതെ, കൃത്യമാണോ എന്ന് അറിയില്ല. എങ്കിലും നൂറുകണക്കിന് സിനിമകളില്‍; പലതരം കഥകള്‍, പലതരം താരങ്ങള്‍, ഹിറ്റുകളും പരാജയങ്ങളും, എല്ലാത്തിലും ഹെലന്‍ അനിവാര്യമായിരുന്നു.

1938 ജൂലൈ 14നാണ് ഹെലന്‍ റിച്ചാര്‍ഡ്സണ്‍ ജനിച്ചത്. പകുതി സ്പാനിഷ് വംശജയും പകുതി ബര്‍മീസ് വംശജയുമായ മെര്‍ലിന്‍ ആയിരുന്നു അമ്മ. പിതാവാകട്ടെ ഒരു ഫ്രഞ്ചുകാരനും. അയാള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മെര്‍ലിന്‍ ഒരു ബ്രിട്ടീഷ് ഓഫീസറെ വിവാഹം ചെയ്തു. അയാളുടെ പേരായിരുന്നു റിച്ചാര്‍ഡ്സണ്‍. അവ്യക്തവും വംശീയതകളെ അതിവര്‍ത്തിക്കുന്നതും ആയ പിതൃത്വ-മാതൃത്വ പിന്തുടര്‍ച്ചകളിലൂടെയാണ് കൊളോണിയല്‍ ഇന്ത്യയിലും തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയിലും ആഹ്ലാദത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരിയും തുറക്കുന്നവളുമായി ഹെലന്‍ പരിണമിക്കുന്നത്. ബര്‍മയിലായിരുന്നു അവളുടെ കുടുംബം അക്കാലത്ത് താമസിച്ചിരുന്നത്. ബര്‍മയിലെ ബ്രിട്ടീഷ് അധിനിവേശം പൂര്‍ത്തിയായ കാലത്ത് 1941ലെ തണുത്ത ഡിസംബര്‍ രാത്രിയിലാണ് റങ്കൂണില്‍ നിന്ന് ഹെലന്റെ കുടുംബം ആസാമിലേക്ക് പലായനം ചെയ്യുന്നത്. ജപ്പാന്‍ ബര്‍മയെ ആക്രമിക്കുകയും ബോംബിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ബന്ധമുള്ള അവരുടെ ജീവിതം അവിടെ അസാധ്യമാകുന്നത്. ഹെലന്റെ പിതാവ്, യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മൂന്നു വയസ്സുള്ള ഹെലന്‍ അവളുടെയും അമ്മയുടെയും അനാഥത്വവും അനിശ്ചിതത്വവും മറികടക്കാനാണ് ഇന്ത്യന്‍ ഭൂപ്രദേശത്തിനകത്തേക്ക് വരുന്നത്. പില്‍ക്കാലത്ത് ആ ഭൂപ്രദേശത്തെ ഒരുമിപ്പിക്കുന്നതിനുള്ള ഭാവന വിടര്‍ന്നാടിയ ഹിന്ദി സിനിമയിലൂടെ ഹെലന്‍ ഇവിടത്തെ സംസ്ക്കാരം നിര്‍മിച്ചെടുത്തു. എന്നാല്‍, എല്ലാക്കാലത്തും ആ സംസ്ക്കാരത്തില്‍ നിന്ന് അവള്‍ പുറന്തള്ളപ്പെടുകയും ചെയ്തു. സംസ്ക്കാരങ്ങളിലൂടെയും വംശീയ അതിര്‍ത്തികളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും മാത്രമല്ല ഹെലനും കുടുംബവും രക്ഷ തേടി അലഞ്ഞത്. കൊടും ദാരിദ്ര്യത്തില്‍ നിന്ന് ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും അഭയത്തിനും വേണ്ടിയുള്ള പലായനം കൂടിയായിരുന്നു അവരുടേത്. ബോംബെയിലെത്തി, ബാന്ദ്രയിലെ കൊച്ചു വീട്ടില്‍ താമസമാക്കിയ ഹെലന്‍ മൂന്നാം ക്ലാസില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് നൃത്ത പഠനം ആരംഭിച്ചു. അവള്‍ക്കാണെങ്കില്‍ അത് ഇഷ്ടമുള്ള പ്രവൃത്തിയുമായിരുന്നില്ല. നൃത്ത കലയോടുള്ള അദമ്യമായ അഭിവാഞ്ഛ കൊണ്ടാണ് താന്‍ നര്‍ത്തകിയായതെന്ന നവകാല നര്‍ത്തകികളുടെ സ്വയം പ്രശംസാനാട്യങ്ങള്‍ക്കു പകരം, ദാരിദ്ര്യത്തില്‍നിന്നുള്ള മോചനത്തിനുള്ള പോംവഴി എന്ന നിലക്കാണ് ഹെലന്‍ ഇഷ്ടമില്ലാത്ത നൃത്തരംഗത്തേക്ക് വന്നതെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ ആഗ്രഹിച്ചിരുന്ന അവളെ, അമ്മ തല്ലിയാണ് നൃത്തപഠനത്തിന് നിര്‍ബന്ധിച്ചിരുന്നത്. തന്റെ ബന്ധങ്ങളുപയോഗിച്ച്, മെര്‍ലിന്‍ ഹെലനെ ഹിന്ദി സിനിമയിലേക്ക് കടത്തിവിടുകയുംചെയ്തു. കോറസ് ഗേളായും സംഘനര്‍ത്തകിമാരിലൊരാളായുമാണ് ഹെലന്‍ ആദ്യകാലങ്ങളില്‍ സിനിമകളില്‍ കയറിപ്പറ്റിയിരുന്നത്. 1958-ലിറങ്ങിയ ഹൗറാ ബ്രിഡ്ജ് എന്ന ക്രൈം ത്രില്ലറില്‍ ഹെലന്‍ അവതരിപ്പിച്ച നര്‍ത്തകിയുടെ വിശദാംശങ്ങള്‍ ഇപ്രകാരമായിരുന്നു. തന്റെ സഹോദരന്റെ കൊലപാതകിയെ തേടി കൊല്‍ക്കത്തയിലെത്തുന്ന നായകന്‍(അശോക് കുമാര്‍) അവിടത്തെ ഒരു ബാറില്‍ പ്രവേശിക്കുമ്പോഴാണ് യുവതി സ്വയം പരിചയപ്പെടുത്തുന്നത്. മേരാ നാം ചിന്‍ ചിന്‍ ചൂ/ ചിന്‍ ചിന്‍ ചൂ ബാബാ ചിന്‍ ചിന്‍ ചൂ/രാത് ചാന്ദ്നി മേന്‍ ഔര്‍ തൂ/ഹലോ മിസ്റ്റര്‍, ഹൗ ഡു യു ഡു? (എന്റെ പേര് ചിന്‍ ചിന്‍ ചൂ എന്നാണ്/ ചിന്‍ ചിന്‍ ചൂ സര്‍ ചിന്‍ ചിന്‍ ചൂ/നിലാവുള്ള ഒരു രാത്രിയില്‍ ഞാനും നീയും മാത്രം/ഹലോ മിസ്റ്റര്‍, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?). അവളുടെ പേര് അവളുടെ അന്യത്വം പ്രക്ഷേപണം ചെയ്യുന്നു; അതോടൊപ്പം അവളുടെ ഇംഗ്ലീഷ് പ്രയോഗം അവളുടെ പാശ്ചാത്യപരതയെ വ്യവസ്ഥാപനം ചെയ്യുന്നു. ഒപ്പം അവളണിയുന്ന വസ്ത്രങ്ങളും. പാശ്ചാത്യ രീതിയിലുള്ളതാണ് ഈണവും വാദ്യങ്ങളും. കപ്പല്‍ ജോലിക്കാര്‍ക്കൊപ്പം അവള്‍ നൃത്തമാടുന്ന രീതിയും യൂറോപ്യന്‍ ശൈലിയിലാണ്. നമുക്ക് വശീകരണക്ഷമയായ ഒരു കാമോത്തേജന നര്‍ത്തകിയെന്ന നിലക്ക് ഹെലനെ ആവശ്യമുണ്ട്; പക്ഷേ, നമ്മുടെ രാഷ്ട്രത്തിലെ സഹപൗര എന്ന നിലക്ക് അവളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല. ഈ വൈരുധ്യം കാണികളുടെയും കാണികളിലൂടെ പ്രതിനിധാനപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണപ്രക്രിയയുടെയും സൂക്ഷ്മ പ്രതിഭാസമാണെന്നത് ഉത്ക്കണ്ഠാകുലമാണ്. ഈ സൂക്ഷ്മപ്രതിഭാസത്തിന്മേലാണ് ഇന്ത്യന്‍/ഭാരതീയ സംസ്ക്കാരം എന്ന പഴമ/മൗലികത/ഗാംഭീര്യം ഉത്പാദിപ്പിക്കുന്നതെന്നും കാണേണ്ടതുണ്ട്.

ഹെലന്‍ നായികയായഭിനയിച്ച ചിത്രങ്ങള്‍ തുലോം കുറവാണ്. അവയില്‍ ഭൂരിഭാഗവും കച്ചവടപരാജയങ്ങളുമായിരുന്നു. ഇത് കാണിക്കുന്നത്, പവിത്ര കുടുംബത്തിന്റെയും ദിവ്യാനുരാഗത്തിന്റെയും മേഖലയിലേക്ക് ഹെലന്റെ പ്രവേശനം നമുക്ക് ഇഷ്ടമില്ലെന്നാണ്. ഈ പവിത്രതയുടെ പുറത്തുള്ള വെളിമ്പ്രദേശങ്ങളിലെ ബാറുകളിലും നിശാനര്‍ത്തന ശാലകളിലും കാമം വിരുത്തിയാടി അവള്‍ ഒഴിഞ്ഞുപൊയ്ക്കൊള്ളും. അവള്‍ക്ക് ഇന്ത്യന്‍ സാംസ്ക്കാരിക പൗരത്വം അനുവദിക്കാന്‍ നാം തയ്യാറല്ല. എന്നാല്‍ കാമോത്തേജനത്തിനായുള്ള താല്‍ക്കാലിക വിസകള്‍ എല്ലായ്പോഴും അനുവദിച്ചു കൊടുക്കുകയും ചെയ്യും. സമ്പൂര്‍ണരാമായണ(1961)ത്തിലും നമുക്ക് ഹെലനെ വേണം; ശൂര്‍പ്പണഖയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. 1972-ലിറങ്ങിയ സുല്‍ത്താനാ ദാക്കുവില്‍, ദാരാ സിങ്ങിന്റെ നായികയായി ഹെലന്‍ അഭിനയിക്കുന്നുണ്ട്. അവള്‍ അവതരിപ്പിക്കുന്ന ഏകനൃത്തത്തിന്റെപാട്ട് ഇപ്രകാരമാണ്: തേരേ ഹാത്ത് ജോദൂണ്‍/തേരേ പരിയാന്‍ പാദൂണ്‍(ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു/ഞാന്‍ നിന്റെ കാല്‍ക്കല്‍ വീഴുന്നു). കൊള്ളക്കാരനെ വിവാഹം കഴിക്കുന്ന നാടോടിയുവതിയാണവള്‍. സ്ഥാനം തെറ്റിപ്പായുന്ന ഒരു വെടിയുണ്ടയേറ്റ് അവള്‍ മരിക്കുകയും ചെയ്യുന്നു. നായകന്റെ കാമുകിയും ഭാര്യയുമാണെങ്കിലും അവള്‍ സിനിമയുടെ കച്ചവട ഫോര്‍മുലയാകയാല്‍ അനിവാര്യമായി ഉള്‍പ്പെടുത്തപ്പെട്ട മാദക നര്‍ത്തകി മാത്രമാണെന്ന സംവിധായകന്റെ ഓര്‍മപ്പെടുത്തലുമാകാമിത്. നിറഞ്ഞ കണ്ണീരോടെ തിരശ്ശീല മുഴുവന്‍ പടരുന്ന മരണം താരങ്ങള്‍ക്കു മാത്രമനുവദിക്കപ്പെട്ടതാണ്. ഗ്ലിസറിനും അനുശോചനങ്ങളുമെന്തിന് പാഴാക്കണം?

1971-ലിറങ്ങിയ ഹല്‍ചല്ലില്‍ ഹെലന്‍ അവതരിപ്പിക്കുന്ന ഹോട്ടല്‍ നൃത്തത്തില്‍; ബ്രിട്ടീഷ്, റഷ്യ,സ്പാനിഷ്,് സ്കോട്ടിഷ,് ഈജിപ്ത്, ജാപ്പനീസ്, ആഫ്രിക്ക എന്നിവരായും ഏറ്റവുമവസാനം മലയാളിയായും അവള്‍ വേഷം മാറി മാറിയണിയുന്നു. നായികയെ സംബന്ധിച്ച ദേശീയ ഭാവനക്കു യോജിച്ച വേഷവിധാനങ്ങളും ചമയങ്ങളും നൃത്തപ്രകടനങ്ങളും ശരീര ചേഷ്ടകളുമല്ല ഹെലന്റേത്. അമ്പതുകളിലെയും അറുപതുകളിലെയും ഹിന്ദി സിനിമാ നടികള്‍ക്ക് അധികവും ഹിന്ദു നാമങ്ങളാണുണ്ടായിരുന്നത്; ചുരുക്കം ചിലര്‍ക്ക് മുസ്ലിം പേരുകളും. അവര്‍ക്കിടയില്‍ ഹെലന്‍ എന്ന ബ്രിട്ടീഷും ക്രിസ്ത്യനുമായ, കൊളോണിയല്‍ സ്മൃതികള്‍ പേറുന്ന ഒരു പേരുമായാണ് അവള്‍ ജ്വലിച്ചുനിന്നത്. സിനിമകളിലെ കന്യകാ കഥാപാത്രങ്ങളുടെ ചാരിത്രകുത്തകകള്‍ ഇന്ത്യക്കാരായ നടികള്‍ക്ക് സംവരണം ചെയ്യപ്പെട്ടപ്പോള്‍, കാമമോഹിനിയായി അഴിഞ്ഞാടാന്‍ നമുക്ക് രാഷ്ട്രത്തിനും സ്വദേശ സംസ്ക്കാരത്തിനും പുറത്തു നിന്നുള്ള ഒരാള്‍ വേണ്ടിയിരുന്നു. ആ അത്യാവശ്യമായിരുന്നു ഹെലന്‍ നിര്‍വഹിച്ചുപോന്നത്.

ദാദാ സാഹേബ് ഫാല്‍ക്കെയുടെ കാലത്ത് സ്ത്രീകളെ അഭിനയിക്കാന്‍ കിട്ടാഞ്ഞതു കൊണ്ട് പുരുഷന്മാരെക്കൊണ്ടുതന്നെ സ്ത്രീവേഷം കെട്ടിക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട്, ഇഷ്ടംപോലെ നടികള്‍ സിനിമയിലേക്ക് കടന്നുവന്നു. ദുര്‍ഗ ഖോട്ടെയെ പോലുള്ള ബ്രാഹ്മണസ്ത്രീകള്‍ വരെ നടികളായി വന്നത് ഇതു സംബന്ധിച്ച് നിലനിന്നിരുന്ന വിലക്കുകളെ ലംഘിക്കാന്‍ പ്രേരണയായി. എന്നാലപ്പോഴും നര്‍ത്തകികളായി രംഗത്തുവരാന്‍ "ഭാരതീയത്വ"മുള്ള നടികള്‍ക്ക് പ്രയാസമായിരുന്നു. ആ ജോലി ആംഗ്ലോ ഇന്ത്യക്കാരോ അല്ലെങ്കില്‍ യൂറോപ്യന്മാരോ ഏറ്റെടുക്കുന്നതാണ് നല്ലതെന്ന മനോഭാവമാണ് പ്രബലമായിരുന്നത്. മേരി നാദിയ ഇവാന്‍സ് "ആണത്ത"മുള്ള പെണ്ണിനെ അവതരിപ്പിച്ചുപോന്നു. കുക്കു എന്ന നൃത്ത വേഷക്കാരിയും ആംഗ്ലോ ഇന്ത്യനായിരുന്നു. എന്നാല്‍ നടപ്പ് വ്യാകരണം തെറ്റിച്ച് പുതിയ ചലനാത്മകത രൂപീകരിച്ചെടുത്തത് ഹെലന്‍ തന്നെയായിരുന്നു. താന്‍ ആവിഷ്ക്കരിക്കുന്നതും മറുപുറത്ത് താന്‍ ആവിഷ്ക്കരിക്കാത്തതുമായ പ്രതിനിധാനങ്ങളിലൂടെ ഹെലന്‍ ഇന്ത്യത്വത്തെ നിര്‍ണയിച്ചെടുത്തുവെന്നും പറയാം. അരക്കെട്ടുകള്‍ ഇളക്കുകയും മാറിടം ത്രസിപ്പിക്കുകയും ചെയ്യുന്ന ഐറ്റം ഡാന്‍സിന് "ശുദ്ധ"മായ മാതൃകകളുണ്ടാക്കിയത് ഹെലനായിരുന്നു. വിരല്‍ കടിച്ചും മുഴുവന്‍ ചുണ്ടുകൊണ്ടും കോക്രി കാണിച്ചും നേര്‍ക്കുനേര്‍ നോക്കി കണ്ണിറുക്കി കാണിച്ചും അവള്‍ വശീകരണത്തിന്റെ സൂചനകള്‍ വ്യാപിപ്പിച്ചു. മുട്ടുകുത്തിയും മലര്‍ന്നും കമിഴ്ന്നും കിടന്നും ചുമരിനോട് ചാരിനിന്നും, സംഗമത്തിന് സമ്മതമാണെന്ന സ്ത്രീസമ്മത ഭാഷ്യങ്ങള്‍ നൃത്ത ചലനങ്ങളിലൂടെ ഹെലന്‍ നിര്‍ണയിച്ചെടുത്തു. അപ്പുറത്ത് പവിത്ര കുടുംബിനികളും ദിവ്യാനുരാഗികളും നാണം കുണുങ്ങിക്കൊണ്ടും വെള്ളം നിറച്ച കുടം അരക്കെട്ടിനു മുകളില്‍ ഏറ്റിയും വശം കെടുമ്പോഴായിരുന്നു ഈ തുറന്ന സ്ഫോടനങ്ങളുടെ കാമഭീകരതകള്‍ ഹെലന്‍ കുഴിച്ചിട്ടതും പൊട്ടിച്ചിതറിച്ചതും.

കഥക്കും മണിപ്പുരിയുമടക്കമുള്ള ക്ലാസിക്ക് നൃത്തങ്ങള്‍ അഭ്യസിച്ചിരുന്നുവെങ്കിലും ഹെലന്‍ അതിനെല്ലാം അതീതമായ കാബറെ നൃത്തം സിനിമകളില്‍നിന്ന് സിനിമകളിലേക്ക് പടര്‍ത്തുകയും പില്‍ക്കാലത്ത് സിനിമാറ്റിക് ഡാന്‍സ് എന്ന പേരിലറിയപ്പെടുന്ന പുതിയ നാടോടി നൃത്തത്തിന്റെ ഷാനറി(ഴലിൃല)നെ നിര്‍ണയിച്ചെടുക്കുകയും ചെയ്തു. മുഖഭാവത്തിന്റെ വിഭിന്നതയും ചിരികളുടെയും മന്ദഹാസങ്ങളുടെയും പൊട്ടിച്ചിരികളുടെയും വ്യത്യസ്ത രീതികളും കണ്ണുകളുടെ ചലനങ്ങള്‍ കൊണ്ടും തനിക്കൊപ്പം തിരശ്ശീലയിലുള്ള സഹനര്‍ത്തകികളെയും നായകനെ തന്നെയും നിഷ്പ്രഭരാക്കി. ഖജുരാഹോയിലെയും പഹാരി സ്കൂള്‍ മിനിയേച്ചറുകളിലെയും കൊത്തുപണികളിലെ ആണിനും പെണ്ണിനും ആസക്തിയില്ലാത്ത മുഖങ്ങളാണുള്ളതെന്ന് ഒരു നിരീക്ഷണമുണ്ട്. ആ ആസക്തിരാഹിത്യത്തെയും ഹെലന്‍ മറികടന്നു. കാമത്തിന് മുഖചലനത്തിന്റെ അധികബലം നല്‍കുന്നതിലൂടെ ഇന്ത്യന്‍ സിനിമയുടെ ഗതി തന്നെ അവര്‍ മാറ്റിമറിച്ചു.

അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സമാധാനമാര്‍ഗങ്ങളിലൂടെ നേടിയെടുക്കപ്പെട്ട ഒരു രാഷ്ട്രമായിട്ടാണ് പലപ്പോഴും ഇന്ത്യ നമ്മുടെ ചരിത്ര ഭാവനകളില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാല്‍, അത് വിഭജനത്തിന്റെ രക്തരൂഷിതമായ അസൗകര്യ/അസുഖ ചരിത്രത്തെ മറച്ചുവയ്ക്കുന്ന ഒന്നാണെന്ന് നാം മറക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവും ഭൂഖണ്ഡത്തിലെ ജനതയും തമ്മിലുള്ള സമരസംഘര്‍ഷങ്ങളുടെ പരിണതഫലമായിട്ടാണ് ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പം രൂപം കൊണ്ടതെന്ന സെക്കുലര്‍ വ്യാഖ്യാനവും, നൂറ്റാണ്ടുകളായി നിലനിന്നു പോന്ന മഹത്തായ സാംസ്ക്കാരിക പാരമ്പര്യമാണ് ഇന്ത്യ എന്ന സാംസ്ക്കാരിക ദേശീയവാദപരമായ വ്യാഖ്യാനവും തള്ളിക്കളഞ്ഞുകൊണ്ട് പ്രസിദ്ധ ചരിത്രജ്ഞനായ സഞ്ജയ് സുബ്രഹ്മണ്യന്‍("Indian Civilization’ a Myth? /Permanent Black)  നിര്‍ണയിക്കുന്നതിപ്രകാരമാണ്: ഇന്ത്യയെ ഒരു നാഗരികത(സിവിലിസേഷന്‍) എന്നതിനു പകരം ഒരു സന്ധിമാര്‍ഗ(ക്രോസ്റോഡ്സ്)മായി കാണണം. അയല്‍ക്കാര്‍ക്ക് സംസ്ക്കാരം കയറ്റുമതി ചെയ്യുന്ന ഒരു വ്യവസ്ഥയല്ലത്; ബാഹ്യ സ്വാധീനങ്ങള്‍ക്ക് എപ്പോഴും വഴങ്ങുന്ന ഒരു തുറന്ന സ്ഥലമാണത്. ഇന്ത്യന്‍ ദേശീയ സംസ്ക്കാരം സ്വയം സമ്മതിക്കാതിരിക്കുന്നതാണെങ്കിലും, മറ്റെല്ലാ ദേശീയതകളെയും പോലെ തന്നെ അതും സങ്കരം, സന്ധി, സാന്ദര്‍ഭിക കൂട്ടിമുട്ടലാലും കൂടിക്കലരലാലും അപ്രതീക്ഷിത പരിണതഫലങ്ങളാലും ഉത്ഭവിക്കുന്ന മിശ്രിത ഘടകങ്ങള്‍, എന്നിവയാല്‍ നിബിഡമാണ്. അത് വിദേശികളോടുള്ള അമിതവും അകാരണവുമായ വിദ്വേഷത്തിലേക്കും സംഭീതിയിലേക്കും വളര്‍ന്നു ദുര്‍ബലമാകുന്നു. ഇപ്രകാരം ഉണ്ടാക്കപ്പെട്ട ഇന്ത്യ/ഭാരതം എന്ന ദേശീയ സംസ്ക്കാരത്തിന്റെ പ്രതിനിധാനങ്ങളായാണ് (ഭാരത)മാതാവ്, (ഭാരതീയ)നാരി എന്നീ സങ്കല്‍പങ്ങളും ഭാവന ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ സിനിമയിലെ അമ്മ പവിത്രയും സ്നേഹസമ്പന്നയും ത്യാഗമയിയും ക്ഷമാശീലയും ആയിരിക്കണം. അല്ലെങ്കില്‍ അവര്‍ അമ്മയല്ലാതാകുന്നു. അതുപോലെ, കാമുകി/ഭാര്യ ആദര്‍ശ ഭാരതീയ നാരിയായിരിക്കണം. അല്ലെങ്കില്‍ ജവാനും കിസാനും (ഇവര്‍ രണ്ടുപേരുമാണ് രാഷ്ട്രത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന പൗരത്വ ധ്രുവങ്ങള്‍ - 2013 ആയപ്പോഴേക്കും ഇവര്‍ക്കുള്ള ബജറ്റ് വിലയിരുത്തലില്‍ വലിയ വിടവ് കാണാനാകും; രാജ്യസുരക്ഷക്ക് രണ്ടു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയും കൃഷിക്ക് പതിനേഴായിരത്തി തൊണ്ണൂറ്റഞ്ച് കോടിയുമായി അത് വലുതാകുകയും ചെറുതാകുകയും ചെയ്യുന്നുണ്ട്). അവള്‍ യോജിച്ച കമിതാവാകില്ല. സഹോദരീ കഥാപാത്രങ്ങള്‍ക്ക് വേണമെങ്കില്‍ കുറച്ച് വികൃതിയും കുസൃതിയുമാകാമെങ്കിലും അവയ്ക്കും അതിരുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, നായികമാര്‍ സമ്പൂര്‍ണ പവിത്രയും ഭാരതീയത്വം നിറഞ്ഞു നില്‍ക്കുന്നവളും ശാരീരിക കമനീയത ഉണ്ടെന്നു തോന്നിപ്പിക്കാത്തവളുമായിരിക്കണം. അവളുടെ വസ്ത്രങ്ങള്‍ ലിംഗത്വത്തെ മുഴുവനായി മൂടി നില്‍ക്കേണ്ടതാണ്. അവളുടെ കണ്ണുകള്‍ വേണ്ടാത്തത് നോക്കാത്തതും വേണ്ടപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നതുമായിരിക്കണം. അകം/സുരക്ഷ; പുറം/ഭീതിയും ഭാരവും; കല്‍പന/അനുരാഗവിവശിതം എന്നിങ്ങനെ അവളുടെ ലോകങ്ങള്‍ മൂന്നായി മുറിക്കപ്പെട്ടിരിക്കും. ഭാരതീയത്വത്തെ വിളംബരം ചെയ്യാനായി, ഈ ആദര്‍ശ നായിക എല്ലായ്പോഴും ഹിന്ദുവായിരിക്കും, കന്യകയായിരിക്കും, വെളുത്ത തൊലിനിറമുള്ളവളായിരിക്കും, നീണ്ട മുടിയുള്ളവളായിരിക്കും.

അപ്പോള്‍, എതിര്‍ഭാഗത്തു നില്‍ക്കുന്ന കാമ മോഹിനി/വിലാസിനി(വാംപ്) ഒരു ഹിന്ദുവായിരിക്കുക വയ്യ. അവള്‍ നിശ്ചയമായും മുഖ്യധാരാ ഹിന്ദു പാരമ്പര്യത്തിനു പുറത്തുള്ളവളായിരിക്കണം. അസൂറി, കുല്‍ദീപ് കൗര്‍, കുക്കൂ എന്നീ ആദ്യകാല വാംപുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത വശ്യതയും വിലോഭനീയതയും ഹെലന്‍ രൂപീകരിച്ചെടുത്തു. പില്‍ക്കാലത്താര്‍ക്കും ആ റെക്കോഡ് തകര്‍ക്കാനുമായില്ല. നര്‍ത്തകികള്‍, ഐറ്റം ഡാന്‍സര്‍മാര്‍, പ്രതിനായികമാര്‍ എന്നീ വേഷക്കാര്‍ക്കൊക്കെയും ഹെലനാണ് ഇന്ത്യന്‍ സിനിമയുടെ റോള്‍ മോഡല്‍. കൊളോണിയല്‍ ഇന്ത്യയിലെ ഭരണവര്‍ഗക്കാരികളാകയാല്‍ വെള്ളക്കാരികളായ സ്ത്രീകളെ മോഹിക്കുകയോ കാമിക്കുകയോ പ്രാപിക്കുകയോ ചെയ്യുക എന്നത് സാമാന്യ ഇന്ത്യക്കാര്‍ക്ക് അക്കാലത്ത് ചിന്തനീയമായിരുന്നില്ല. ഈ നിഷേധം, വെള്ളത്തൊലിയോട് ഇന്ത്യന്‍ പുരുഷനുള്ള മോഹത്തെ വര്‍ധിപ്പിച്ചു. വിലക്കപ്പെട്ടതെന്താണോ അതിനോട് മോഹം തോന്നുക സ്വാഭാവികമാണല്ലോ. സ്വതന്ത്ര ഇന്ത്യയുടെ ഭാവനകളായി നിര്‍വഹിക്കപ്പെട്ട ഇന്ത്യന്‍ സിനിമയിലെ നായിക/പ്രധാന സ്ത്രീ കഥാപാത്രം സവര്‍ണ ഹിന്ദു സ്ത്രീയായതു കൊണ്ട് അവളെ കാമക്കണ്ണോടെ നോക്കിയിരിക്കാന്‍ നമ്മുടെ നിര്‍മിച്ചുകൊണ്ടിരുന്നതും നിര്‍ണീതവുമായ സംസ്ക്കാരം അനുവദിക്കുന്നുമില്ല. ആണ്‍നോട്ടത്തിനും ആണ്‍കാമോര്‍ജത്തിനും ശമനമായി ഒരു ലൈംഗിക ശരീരം ആവശ്യമായിരുന്നു. അതാണ് ഹെലന്റെ പോര്‍ട്ട്ഫോളിയോ എന്ന് വ്യക്തമാക്കപ്പെട്ടു. സാമ്രാജ്യത്വ കാലത്ത് ചിന്തിക്കാന്‍ പോലും പാടില്ലാത്ത വെള്ളക്കാരിയോടുള്ള മോഹം എന്ന പാപം പ്രതികാരമായി സ്വതന്ത്ര ഇന്ത്യയില്‍ പത്തിവിടര്‍ത്തിയാടുകയായിരുന്നു. ഭോഗേച്ഛയും വിദ്വേഷവും സംലയിക്കുന്ന ഒരു നിര്‍വഹണസ്ഥലിയായി ഹെലന്റെ അഭാരതീയമായ ശരീരം തിരശ്ശീലകളില്‍ പടര്‍ന്നാടി. കുക്കൂ ആംഗ്ലോ ഇന്ത്യനും ഹെലന്‍ ഫ്രഞ്ച്-ബര്‍മീസ്-ബ്രിട്ടീഷ്-സ്പാനിഷും ആയിരുന്നത് അവരെ കൃത്യമായ വാംപുകളാക്കി ആഘോഷിക്കാന്‍ പര്യാപ്തമാക്കി.

അറുപതുകളായതോടെ ഹിന്ദു നടിമാര്‍ക്കും വാംപുകളായി അഭിനയിക്കാമെന്നായി. അതിനു മുമ്പ് ആംഗ്ലോ ഇന്ത്യക്കാരും ജൂതവംശജരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിക്കുകാരുമാണ് ഇത്തരം വേഷങ്ങളില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. (മലയാള സിനിമയില്‍ ഏറ്റവും കൊണ്ടാടപ്പെട്ട വശീകരണ-ശരീര പ്രദര്‍ശന നടിയായത് ഷക്കീല എന്ന, തമിഴ്നാട്ടുകാരിയായ മുസ്ലിം വംശജയായതും സാന്ദര്‍ഭികമാണെന്നു കരുതുക വയ്യ. മലയാള സിനിമയില്‍ അരോചകമെന്നു തോന്നിപ്പിക്കുന്ന ഐറ്റം ഡാന്‍സുകളും നടിമാരുടെ ശരീരപ്രദര്‍ശനങ്ങളും തമിഴ്, തെലുങ്ക് സിനിമകളില്‍ കേരളീയര്‍ക്ക് അനുയോജ്യമാകുകയും അത്തരം ചിത്രങ്ങള്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റുകളായി തീരുന്നതും സാധാരണമാണ്. കേരളീയ പൗരത്വ പദ്ധതിയുടെ സ്വന്തം/അന്യം എന്ന വിവേചനത്തിന്റെ ഒരു നിദര്‍ശനമാണിത്). നടിമാര്‍ മാത്രമല്ല അവര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളും മുഖ്യധാരാ സവര്‍ണ ഹിന്ദു പ്രതിനിധാനത്തിനു പുറത്തായിരുന്നു. വിദേശികള്‍, ആംഗ്ലോ ഇന്ത്യക്കാര്‍, ആദിവാസികള്‍, ദളിതര്‍ ഒക്കെയായിരുന്നു ഹെലന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍. മിക്കപ്പോഴും അവരുടെ കഥാപാത്രത്തിന്റെ പേര് മിസ് കിറ്റി, മിസ് ലില്ലി, മിസ് റോസി എന്നായിരുന്നു.

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ കോഡുകള്‍ ബാധകമല്ലാത്ത അപൂര്‍വം നടികളിലൊരാളായിരുന്നു അക്കാലത്ത് ഹെലന്‍. നഗ്നത, മാന്യതയില്ലാത്തതും ലൈംഗികവശീകരണം ധ്വനിപ്പിക്കുന്നതുമായ വസ്ത്രധാരണം, വൈകാരികത ജനിപ്പിക്കുന്നതുമായ ശരീര ചലനം എന്നിവയെല്ലാം ഇന്ത്യന്‍ സെന്‍സറിങ്ങില്‍ നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുമാത്രമാണ് ഹെലന്‍ ചെയ്തിരുന്ന പ്രവൃത്തി. അതും സിനിമയും ഹെലനും തമ്മില്‍ നിലനിന്നിരുന്ന ഭാരതീയത/അന്യത്വം എന്ന കരാറിന്റെ വൈരുധ്യത്തെ മൂര്‍ച്ഛിപ്പിച്ചു. ഹൗറ ബ്രിഡ്ജില്‍ ഹെലന്‍ നൃത്തം ചെയ്യുമ്പോള്‍ പാടുന്ന പാട്ടിലെ വരികളിപ്രകാരമാണ്. മേരാ നാം ചിന്‍ ചിന്‍ ചൂ, ബാബുജീ മേന്‍ ചീന്‍ സെ ആയി, ചീനി ജൈസി ദില്‍ ലായി, സിംഗപ്പൂര്‍ കാ യൗവന്‍ മേരാ, ഷാംഗ്ഹായ് കി അംഗ്ദായ് (എന്റെ പേര് ചിന്‍ ചിന്‍ ചൂ, ഞാന്‍ ഇപ്പോള്‍ ചൈനയില്‍ നിന്നെത്തിയതേ ഉള്ളൂ, എന്റെ ഹൃദയം പഞ്ചസാര പോലെ മധുരിതം, എന്റെ യൗവനം സിംഗപ്പൂരില്‍ നിന്നാണ്, എന്റെ വക്രകൗടില്യം ഷാംഗാഹായില്‍ നിന്ന്). അവളുടെ ഭൗതികവും ജൈവികവുമായ ശരീരവും പ്രകടനങ്ങളും വിദേശത്തു നിന്നെത്തിയതാണെന്നു ചുരുക്കം.

ഹിന്ദി സിനിമ സൃഷ്ടിച്ചെടുത്ത സെക്കുലറിസം പൊതുബോധത്തെ അനുകരിക്കുകയും തിരിച്ച് പൊതുബോധത്തെ നിര്‍മിച്ചെടുക്കുകയും ചെയ്തു. കൂടുതലും ഹിന്ദു ഇതിവൃത്തങ്ങളും കുറച്ച് മുസ്ലിം ഇതിവൃത്തങ്ങളും സ്വീകരിച്ചു. നായകന്‍ കാല്‍പനികനും വിജ്ഞാനിയുമാണെങ്കില്‍ ബ്രാഹ്മണനും, പോരാളിയാണെങ്കില്‍ ക്ഷത്രിയനുമായിരിക്കും. അക്കാലത്തെ മുസ്ലിം കഥാപാത്രങ്ങള്‍; സത്യസന്ധരായ സുഹൃത്തുക്കള്‍, വിശ്വാസ്യരായ യുദ്ധഭടന്മാര്‍, നല്ല പൊലീസുകാര്‍, വിഡ്ഢികളായ പത്താന്മാര്‍, സൗഹൃദം കാണിക്കുന്ന അമ്മാമന്മാര്‍ എന്നിവരുടേതായിരുന്നു. അതായത്, രാഷ്ട്രത്തിനകത്തു തന്നെ മുസ്ലിങ്ങള്‍ക്ക് രണ്ടാം തരം പൗരത്വം അനുവദിച്ചുകൊടുക്കാന്‍ മാത്രം സൗമനസ്യമുള്ളവരായിരുന്നു അക്കാലത്തെ പൊതുബോധം എന്നു ചുരുക്കം. ക്രിസ്ത്യാനികള്‍ പാശ്ചാത്യവത്ക്കരണത്തിന് വിധേയരായവരാണ് എന്ന പൊതുബോധവിധി നിലനിന്നതിനാല്‍ ക്രിസ്ത്യാനികളെ സാധാരണ കഥാപാത്രമാക്കാന്‍ എപ്പോഴും ഹിന്ദി സിനിമക്ക് പേടിയായിരുന്നു. വിചിത്രമായ വഴികളിലൂടെയാണ് ക്രിസ്ത്യന്‍ കഥാപാത്രവത്ക്കരണങ്ങള്‍ സംഭവിക്കുക.

ദാസരി നാരായണ്‍ റാവ് സംവിധാനം ചെയത് സ്വര്‍ഗ് നരക്(1978) എന്ന ചിത്രത്തില്‍ വിനോദ് മെഹ്റ അവതരിപ്പിക്കുന്ന നായകകഥാപാത്രം വീട്ടില്‍ നിന്ന് അസന്തുഷ്ടനായി പുറത്ത് പോയി നിശാക്ലബ്ബില്‍ എത്തുന്നു. അവിടെ ഹെലന്റെ കാബറെ നൃത്തമാണുള്ളത്. വീട്ടില്‍ അയാളുടെ അമ്മ മരണത്തോട് മല്ലടിക്കുമ്പോഴാണ് വിനോദ് നിശാക്ലബ്ബില്‍ കാബറെയില്‍ പങ്കെടുക്കുന്നത്. അയാളുടെ പവിത്രഭാര്യ അമ്മായിയമ്മയെ ശുശ്രൂഷിക്കുമ്പോള്‍ കാമവിവശിതയായ നര്‍ത്തകി അയാളെ പ്രലോഭിപ്പിക്കുന്നു. കര്‍മവും കുറ്റവും തമ്മിലുള്ള വിഭജനമായി ഈ ഇന്റര്‍കട്ടുകള്‍ മാറി മാറിവരുന്നു. ചുകന്ന നിറത്തില്‍ കുളിച്ചുനില്‍ക്കുന്ന നിശാക്ലബ്ബില്‍ വിനോദും ഹെലനും മൈഥുനപ്രതീതിയില്‍ നൃത്തമാടുന്നു. അയാളുടെ വായിലേക്ക് അവള്‍ മദ്യം ഒഴിച്ചുകൊടുക്കുന്നു. അപ്പോള്‍ നിശാക്ലബ്ബിന്റെ ചുമരില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ നിഴല്‍ കാണാറാകുന്നു; മാത്രമല്ല, പള്ളിയില്‍ നിന്ന് മണി മുഴങ്ങാനാരംഭിക്കുകയും ചെയ്യുന്നു. മൂല്യത്തകര്‍ച്ചയും ക്രിസ്തീയതയും ഒന്നാണെന്ന ധ്വനിയാണ് ഇവിടെ മുഴങ്ങുന്നത്. അതായത്, നിങ്ങള്‍ക്ക് ഒരു കാമ മോഹിനി/വിലാസിനി(വാംപ്)യെ വേണമെന്നുണ്ടെങ്കില്‍ അത് മൂല്യത്തകര്‍ച്ച സംഭവിച്ച സമുദായത്തില്‍ നിന്നാകുന്നതാണ് ഉചിതം എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. അപ്പോള്‍ പിന്നെ, അവള്‍ക്ക് ആണുങ്ങളോടൊപ്പം കുഴഞ്ഞാടുകയും ലൈംഗിക ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പാട്ടുകള്‍ പാടുകയും ചെയ്യാം; അധോലോക സംഘങ്ങളുടെ ഭാഗമാകാം; തോക്ക് കൈയിലമ്മാനമാടാം; ശരീരം അവിടവിടെ പ്രദര്‍ശിപ്പിക്കാം; മോഹിപ്പിക്കുകയും വശീകരിക്കുകയും നൃത്തമാടി ചുറ്റിത്തിരിയുകയും ചെയ്യാം. അപ്പുറത്ത്, ഭാരതീയ നാരിയുടെ കന്യകാത്വത്തെയും പവിത്രതയെയും സംബന്ധിച്ച പൈതൃകാധികാര ന്യായങ്ങള്‍ ഉടവു തട്ടാതെ സംരക്ഷിക്കപ്പെടുകയും പുനര്‍ നിര്‍മിക്കപ്പെടുകയും ചെയ്യും. ഇന്ത്യന്‍ സിനിമ(ഹിന്ദി സിനിമ) നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, രേഖപ്പെടുത്തേണ്ട രണ്ടു കാര്യങ്ങള്‍ ഇവയാണ്: ഹിന്ദി സിനിമയിലെ ആദ്യത്തെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജൂതവംശജരും ആംഗ്ലോ ഇന്ത്യക്കാരുമായ നടികളായിരുന്നുവെങ്കില്‍, ഹിന്ദി സിനിമയിലെ ആദ്യത്തെ മോശക്കാരിയായ സ്ത്രീകഥാപാത്രത്തെയും സൈ്വരിണിയെയും ശരീരപ്രദര്‍ശനത്തിനു തയ്യാറായവളെയും അവതരിപ്പിച്ചത് ഒരു ആംഗ്ലോ-ബര്‍മീസ്-ക്രിസ്ത്യന്‍ യുവതി(ഹെലന്‍) ആയിരുന്നു. തൊണ്ണൂറുകള്‍ വരെയുള്ള ഹിന്ദി സിനിമകളില്‍ കള്ളക്കടത്തിന്റെയും അവിഹിതവും വിവാഹേതരവുമായ ലൈംഗികബന്ധങ്ങളുടെയും ബ്ലാക്ക് മാര്‍ക്കറ്റിന്റെയും സംഗമസ്ഥാനങ്ങളായിട്ടാണ് ഹോട്ടലുകളെ കണക്കാക്കിയിരുന്നത്. ഇവയൊക്കെയും പാശ്ചാത്യ അധിനിവേശ രീതികളായിട്ടാണ് നാം എണ്ണിയിരുന്നത്. ഈ ഹോട്ടലുകളില്‍ സൈ്വരവിഹാരം നടത്തുന്ന കാബറെ നര്‍ത്തകികളില്‍ പ്രധാനിയായിരുന്ന ഹെലനും അതുകൊണ്ടുതന്നെ പാശ്ചാത്യ അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. അവളുടെ നൃത്തങ്ങള്‍ക്ക് അകമ്പടിയായി എപ്പോഴും ചുകന്ന വെളിച്ചങ്ങള്‍ തിളങ്ങിനിന്നു. അതായത്, അവളുടേത് ഒരു റെഡ് ലൈറ്റ് പ്രദേശമാണെന്നു ചുരുക്കം.

പ്രാദേശികമായി ലഭ്യമായ വസ്തുക്കളാല്‍ നിര്‍മിക്കപ്പെട്ടതാണെങ്കിലും ഈ കാമ മോഹിനി/വിലാസിനി(വാംപ്)യെ അന്യ/വിദേശിയുടെ അര്‍ഥത്തിലാണ് നാം ഭാവന ചെയ്തെടുത്തത്. അവളുടെ വസ്ത്രങ്ങള്‍ ഒന്നുകില്‍ വേശ്യയുടേതോ(പൊന്തുന്നതും ലോലമായതുമായ പാവാട, ഇറുകിയ ചോളി, ഷാള്‍ എന്നിങ്ങനെയുള്ള മുജ്ര പുറം വസ്ത്രം), പാശ്ചാത്യ വനിതയുടേതോ(പല അടരുകളുള്ള പാവാട, സ്യൂട്ടുകള്‍, ട്രൗസറുകള്‍), ആദിവാസിയുടേതോ(തലമുടിയില്‍ പൂവുകള്‍, പുല്ലുകൊണ്ടുള്ള ഉടുപ്പുകള്‍), ബെല്ലി ഡാന്‍സറുടേതോ(കണ്ണാടിത്തുണി കൊണ്ടുള്ള അറേബ്യന്‍ വേഷം) ആയിരിക്കും. എന്തൊക്കെ വൈവിധ്യങ്ങള്‍! എന്നാല്‍, പവിത്ര കുടുംബിനിയും ദിവ്യാനുരാഗിയുമായ നായികക്ക് എപ്പോഴും സാരി മാത്രം. തൊണ്ണൂറുകളോടെ ഹിന്ദി സിനിമയിലെ നായികയും ഐറ്റം ഡാന്‍സറും ഒന്നാകുകയുണ്ടായി. മാധുരി ദീക്ഷിത്താണ് ഇത്തരം ദ്വിമുഖ കഥാപാത്രങ്ങളെ ആദ്യമായി ജനപ്രിയമാക്കിയത്. അവര്‍ക്കുള്ള വേഷവൈവിധ്യത്തിന്റെ ആദ്യമാതൃകകള്‍ അവതരിപ്പിച്ചത് ഹെലനായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്.

കാമ മോഹിനി/വിലാസിനി(വാംപ്)യുടെ ലോകം അരികുകളിലാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. സ്റ്റാറ്റസ് കോ നിലനിര്‍ത്താന്‍ വേണ്ടി നിഴലുകളില്‍ നിന്ന് പുറത്തേക്കും നിഴലുകള്‍ക്കുള്ളില്‍ തന്നെയും അവള്‍ പുകപടലങ്ങള്‍ പടര്‍ത്തിക്കൊണ്ടിരിക്കും. ആ പുകക്കുള്ളില്‍ എരിയുന്നത് മനുഷ്യരുടെ കാമം. പുരുഷന്മാര്‍ക്ക് കാമം വ്യാജമായി ശമിപ്പിക്കുന്നതിനു വേണ്ടി; സ്ത്രീക്ക് അത് വിറ്റഴിക്കുന്നതിനു വേണ്ടി. വാംപിന്റെ സ്ത്രീത്വം അവളുടെ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല, മറിച്ച് അത് അവളുടെ ലൈംഗിക പ്രതിനിധാനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സിനിമയുടെ സുവര്‍ണ കാലം എന്നു വിവരിക്കപ്പെട്ടിരുന്ന കാലത്തെ സിനിമകളില്‍ രണ്ടുതരം സ്ത്രീ കഥാപാത്രങ്ങളാണുണ്ടായിരുന്നത്. നല്ല സ്ത്രീയും ചീത്ത സ്ത്രീയും. നല്ല സ്ത്രീ വിവാഹിതയാകുന്നതു വരെ ആധുനിക വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും വിവാഹിതയാകുന്നതോടെ സാരിയിലൊതുങ്ങും. എന്നാല്‍. ചീത്ത സ്ത്രീക്ക് ഈ പരിമിതികളൊന്നുമില്ല. അവള്‍ അധികപക്ഷവും വിവാഹിതയാകില്ല. അഥവാ വിവാഹിതയായാല്‍ തന്നെ പഴയപടി ആധുനിക വസ്ത്രങ്ങള്‍ അണിയുന്നതു നിര്‍ത്തില്ല. മാത്രമല്ല, മദ്യപിക്കുന്നതും നിശാക്ലബുകളില്‍ പോകുന്നതുമായ പ്രവൃത്തികള്‍ നിര്‍ബാധം തുടരുകയും ചെയ്യും. നല്ല സ്ത്രീ ഭാരതീയത്വം പ്രകടിപ്പിക്കാനായി നീണ്ട മുടി സംരക്ഷിച്ചു കൊണ്ടേ ഇരിക്കും. ചീത്ത സ്ത്രീയാകട്ടെ മുടി ബോബ് ചെയ്യും, അല്ലെങ്കില്‍ വന്യമായി അതിനെ മുഖത്ത് മുഴുവനായി പരത്തിയിടും. നല്ല സ്ത്രീ; സ്നേഹം, രാഷ്ട്രം, കുടുംബം, കുട്ടികള്‍ എന്നിവരില്‍ താല്‍പര്യമുള്ളവളായിരിക്കും. ചീത്ത സ്ത്രീക്കാകട്ടെ; നൈമിഷിക സുഖങ്ങളിലും പിന്നെ അവരവരില്‍ തന്നെയുമാണ് താല്‍പര്യമുള്ളത്. നല്ല സ്ത്രീയുടെ വൈകാരികത കാണിക്കണമെന്നുണ്ടെങ്കില്‍ മഴ പോലുള്ള പ്രതീകങ്ങളാണ് സിനിമ അവലംബിക്കുക എന്നാല്‍ ചീത്ത സ്ത്രീയുടെ വൈകാരികത, വസ്ത്രങ്ങള്‍ മാറ്റിയും ചമയങ്ങള്‍ കൊണ്ടും ആഭരണങ്ങള്‍ കൊണ്ടുമൊക്കെയുമാണ് പ്രകടിപ്പിക്കുക. നല്ല സ്ത്രീ ലൈംഗികബന്ധം ആഗ്രഹിക്കുന്നേ ഇല്ല. വിവാഹത്തിനുശേഷം പോലും അവരതിനു മുന്‍കൈ എടുക്കില്ല എന്നു മാത്രമല്ല, ഭര്‍ത്താവ് അതിനാഗ്രഹിക്കുമ്പോള്‍; കുട്ടികള്‍ ഉണരും, ഇന്ന് നല്ല ദിവസമല്ല, ജീവിതത്തില്‍ അതിനു യുക്തമായ സമയമല്ല എന്നിങ്ങനെയുള്ള തടസ്സവാദങ്ങള്‍ ഉന്നയിക്കും. എന്നാല്‍, ചീത്ത സ്ത്രീക്കാകട്ടെ ലൈംഗിക ബന്ധം എന്ന ഒരു കാര്യമല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ല തന്നെ. ഈ സ്വഭാവങ്ങളില്‍ ഇടകലരലുകളും ചില അംശങ്ങളുടെ കടന്നു കയറ്റവും സംഭവിക്കാറുണ്ട്. അതാണ് സങ്കീര്‍ണതകള്‍ സംഭവിക്കുന്ന രീതി. ഇതിനെ ശുദ്ധീകരിച്ചെടുത്ത് നല്ലതിനെയും ചീത്തതിനെയും രണ്ടും രണ്ടാക്കി മാറ്റുന്ന പ്രക്രിയയെയാണ് കഥ എന്നു വിളിക്കുന്നത്.

ലിംഗം, വര്‍ഗം, സാമൂഹ്യാധികാരം, പദവി എന്നിങ്ങനെയുള്ള അവസ്ഥാവിശേഷങ്ങളുടെ ഇടപെടലുകള്‍കൊണ്ട് സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ് ആഹ്ലാദം. സ്വകാര്യതയുടെ രാഷ്ട്രീയം, സ്വകാര്യജീവിതങ്ങളുടെ പൊതു അവതരണവും അവലോകനവും എന്നീ അടിസ്ഥാനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ആഹ്ലാദത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി വായിച്ചെടുക്കാനാരംഭിക്കേണ്ടത്. ആസക്തിയും ആഹ്ലാദവും ലൈംഗികതയും വ്യക്തിമനസ്സുകളുടെ സ്വകാര്യതകളിലല്ല ഉരുവം കൊള്ളുന്നതും പ്രയോഗവത്ക്കരിക്കപ്പെടുന്നതും. പിതൃദായക്രമത്തിലധിഷ്ഠിതമായ കുടുംബ വ്യവസ്ഥ, സമുദായങ്ങള്‍, സംസ്ക്കാരങ്ങള്‍ എന്നിവയുടെ പരസ്പരമുള്ള ഇടകലരലിലൂടെയും ബലതന്ത്രങ്ങളിലൂടെയുമാണ് അവ നിര്‍ണയിക്കപ്പെടുന്നത്. ഏതു പ്രദേശത്തിലും ഭൂമികയിലുമാണ് ആസക്തിയും ആഹ്ലാദവും ലൈംഗികതയും നിര്‍മിക്കപ്പെടുന്നത്, ഭാവന ചെയ്യപ്പെടുന്നത്, ക്രീഡാവിലസിത(played out)മാകുന്നത്, സാധൂകരിക്കപ്പെടുന്നത് എന്നതിനെ സംബന്ധിച്ചുള്ള വിശദീകരണങ്ങളും നിയമസംഹിതകളും വിലക്കുകളും എല്ലാവരിലും എല്ലായ്പോഴും ലഭ്യമാണ്; അഥവാ അവയാല്‍ പൊതു/സ്വകാര്യ അന്തരീക്ഷങ്ങള്‍ എപ്പോഴും മുഖരിതമാണ്. ആസക്തി/ആഹ്ലാദം/ലൈംഗികത എന്നിവയുടെ നിയന്ത്രണം, വ്യവസ്ഥാസംഘടന, നിരോധനം എന്നിവ മനസ്സിലാക്കപ്പെടുന്നതും ഉഭയകക്ഷി ചര്‍ച്ചക്കു വിധേയമാകുന്നതും പ്രത്യവകാശം ചോദിച്ചു വാങ്ങുന്നതും ഈ വ്യവഹാരഭൂമികയിലാണ്. സ്ത്രീകള്‍ക്ക് ആഹ്ലാദമുണ്ടെന്നോ അവര്‍ക്ക് ആഹ്ലാദിപ്പിക്കാന്‍ സാധിക്കുമെന്നോ തെളിയിക്കുന്നതിലൂടെ പിതൃദായക്രമം നിഷ്പ്രഭമാവുകയോ, സ്ത്രീകള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം ലഭ്യമാവുകയോ ചെയ്യുന്നില്ല. അതായത്, കരേണ്‍ ഗബ്രിയേല്‍ ഉന്നയിക്കുന്നതുപോലെ, അടിസ്ഥാനപരമായി ചോദിക്കേണ്ട ചോദ്യം ഇതാണ്. കാമാസക്തിയും ലൈംഗികാഹ്ലാദവും അതിന്റെ പ്രതിനിധാനങ്ങളും അത് രൂപീകരിക്കുന്ന സാമൂഹ്യവും സാംസ്ക്കാരികവും ആയ അര്‍ഥങ്ങളും ലിംഗ-ലൈംഗിക-സാമൂഹ്യ സ്വത്വങ്ങളും ആഹ്ലാദങ്ങളും സമ്മതങ്ങളും എല്ലാം പ്രശ്നവത്ക്കരിക്കുന്നത്, ആര്‍ക്കാണ് ആഹ്ലാദം; അതും ആരുടെ ചിലവില്‍ എന്ന ചോദ്യം. സ്വപ്നസങ്കല്‍പങ്ങള്‍, പ്രതിനിധാനം, യാഥാര്‍ഥ്യം എന്നിവ തമ്മിലുള്ള ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ധാര്‍മിക ചോദ്യമായി അത് വികസിക്കുന്നു.

*
ജി പി രാമചന്ദ്രൻ ദേശാഭിമാനി ഓണപ്പതിപ്പ്

References

1.Helen- The Life and Times of an H-Bomb By Jerry Pinto (Penguin-2006)
2.Indian Cinema in the time of Celluloid : From Bollywood to the Emergency  By Ashish Rajadhyaksha (Tulika Books 2009)
3.Ideology of the Hindi Film : A Historical Construction By M Madhava Prasad(Oxford University Press 1998)
4.Cinema and Censorship : The Politics of Control in India By Someswar Bhowmik (Orient Blackswan 2009)
5.Cinema of Interruptions : action genres in contemporary Indian Cinema By Lalitha Gopalan (Oxford university Press 2002)
6.Melodrama and the Nation : Sexual Economies of Bombay Cinema 1970-2000 By Karen Gabriel (Women Unlimited 2010)
7.Bollyworld : Popular Indian Cinema through a transnational lens Editors Raminder Kaur and Ajay J Sinha (Sage Publications 2005)
8.You can’t Please everyone (Film Censorship : the Inside story) By Kobita Sarkar (IBH Publishing Co. 1982)
9.Contemporary Film Theory, Edited and introduced by Anthony Easthope (Longman London & New York 1993)
10.`Indian Civilization' a Myth?  By Sanjay Subramanian (Permanent Black 2013)
11.Strictly Bollywood? Story, Camera and Movement in Hindi Film Dance By Sangita Shresthova (Massachussetts Institute of Technology : 2003)
12.സിനിമയുടെ രാഷ്ട്രീയം- രവീന്ദ്രൻ, ബോധി ബുക്ക്സ്.

Thursday, June 27, 2013

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

 അധ്യാപനവും മനുഷ്യാവകാശ ലംഘനവും: ഒരു മലയാള മാതൃക

കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മേഖലകളിലൊന്നാണ് അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍. പീടികത്തൊഴിലാളികളായി പണിയെടുക്കുന്ന പതിനായിരങ്ങളെ (അതോ ലക്ഷങ്ങളോ?) മാറ്റിനിര്‍ത്തിയാല്‍ അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരോളം ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു തൊഴില്‍വിഭാഗം കേരളത്തിലുണ്ടാവില്ല. രാവിലെ ഒമ്പതു മണിക്കാരംഭിച്ച് വൈകീട്ട് അഞ്ചുമണിവരെ നീളുന്ന പ്രത്യക്ഷ ജോലിയുടെയും പരീക്ഷാ പേപ്പറുകളുടെയും അനുബന്ധ കാര്യങ്ങളുമായി വീട്ടിലേക്ക് കൊണ്ടുപോയി ചെയ്തു തീര്‍ക്കേണ്ടി വരുന്ന പരോക്ഷജോലികളുടെയും കണക്കെടുത്താല്‍ പ്രതിദിനം പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ ഹതഭാഗ്യരില്‍ ഭൂരിപക്ഷവും. ഇത്രയേറെ പണിയെടുത്താലും പ്രതിദിന വരുമാനമായി നൂറു രൂപ പോലും തികച്ചു ലഭിക്കാത്തവര്‍ അവരിലൊട്ടേറെയുണ്ട്.

കേരളത്തില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും ചുരുങ്ങിയത് 310-350 രൂപയെങ്കിലും (എന്തെങ്കിലും സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാണെങ്കില്‍ 500 രൂപ) ലഭിക്കുമെന്നിരിക്കെയാണ് ബിരുദവും അധ്യാപന യോഗ്യതയും എല്ലാമുള്ള ദിവസം എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകള്‍ക്ക് പ്രതിമാസ ശമ്പളമായി രണ്ടായിരവും മൂവായിരവും രൂപ നല്‍കുന്ന മ്ലേച്ഛവും അപമാനകരവുമായ സ്ഥിതിവിശേഷം നമ്മുടെ കണ്‍മുന്നില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാമൂഹിക നീതിക്കായുള്ള സമരങ്ങളുടെ ഇത്രയും വലിയ ചരിത്രമുള്ള കേരളത്തില്‍, ഇത്രയേറെ സംഘടിത പ്രസ്ഥാനങ്ങളും തൊഴിലാളി-ബഹുജന സംഘടനകളും സജീവമായി തുടരുന്ന കേരളത്തില്‍ പതിറ്റാണ്ടുകളായി അടിമപ്പണിക്ക് സമാനമായ ഈ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത് നാം പാടിപ്പുകഴ്ത്തുന്ന എല്ലാ പ്രബുദ്ധതയുടെയും പൊള്ളത്തരം കൂടി പുറത്തുകൊണ്ടുവരുന്നുണ്ട്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച്, അധ്യാപകര്‍ക്കുനേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എം ഷാജര്‍ഖാനും ഗീതയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മെയ് 26 ലക്കം) എഴുതിയ ലേഖനങ്ങള്‍ ഈ പ്രശ്നത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു.

പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള ക്ലാസുകളില്‍ പ്രതിമാസം ആയിരക്കണക്കിന് രൂപ ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങുന്ന സ്ഥാപനങ്ങള്‍ ആയമാര്‍ക്ക് 600 രൂപയും പ്രീ-പ്രൈമറി അധ്യാപകര്‍ക്ക് പരമാവധി മൂവായിരം രൂപയും നല്‍കുന്നതിന്റെ കണക്കുകള്‍ ഔദ്യോഗിക രേഖകള്‍ മുന്‍നിര്‍ത്തി തന്നെ ഷാജര്‍ഖാന്‍ വിശദീകരിക്കുന്നുണ്ട്. അതുപോലെ ക്ലാസ് മുറികളില്‍ ഒരിക്കല്‍പോലും ഇരിക്കാന്‍ അനുവാദമില്ലാത്ത, സദാസമയവും ഒളിക്യാമറകളുടെ നിരീക്ഷണത്തില്‍ കഴിയുന്ന, എതിര്‍വാക്കുകള്‍ ഉരിയാടാനാവാത്ത പതിനായിരക്കണക്കിന് അധ്യാപകരുടെ (മഹാഭൂരിപക്ഷവും അധ്യാപികമാരാണതില്‍) പീഡിതമായ ജീവിതാവസ്ഥകളിലേക്കാണ് ഗീതയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. ഈ പീഡനങ്ങള്‍ക്കും കഴുത്തറപ്പന്‍ ചൂഷണത്തിനും അറുതി വരുത്താനായില്ലെങ്കില്‍ ഒരു ജനാധിപത്യ സമൂഹമായി നാം മേനിനടിക്കുന്നതില്‍ യാതൊരു കാര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സി എന്‍ കരുണാകരന്റെ കലാലോകം

ഗ്രന്ഥാലോകത്തിന്റെ മെയ്മാസപ്പതിപ്പ് പ്രശസ്ത മലയാള ചിത്രകാരനായ സി എന്‍ കരുണാകരനെക്കുറിച്ചുള്ളതായിരുന്നു. സി എന്‍ കരുണാകരനുമായി പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍ കരുണ്‍ നടത്തിയ അഭിമുഖ സംഭാഷണം, വിജയകുമാര്‍ മേനോന്‍, സി എസ് ജയറാം എന്നീ പ്രമുഖരായ കലാവിമര്‍ശകരുടെ പഠനങ്ങള്‍, എന്‍ എ മണി, എസ് രമേശന്‍ എന്നിവരുടെ ലേഖനങ്ങള്‍, സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ (അവയുടെ വര്‍ണ്ണസംവിധാനം അടിയില്‍ കലങ്ങിപ്പോയിട്ടുണ്ടെങ്കിലും) എന്നിങ്ങനെ സി എന്‍ കരുണാകരന്റെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു സമഗ്രാവലോകനമായി "ഗ്രന്ഥാലോക"ത്തിന്റെ മെയ്മാസപ്പതിപ്പ് മാറിയിട്ടുണ്ട്. അരനൂറ്റാണ്ടോളം വരുന്ന കാലം നിരന്തരമായി കലാജീവിതത്തില്‍ മുഴുകിക്കഴിഞ്ഞ വലിയ ഒരു കേരളീയ കലാകാരനെ ആദരിക്കാനുള്ള ഗ്രന്ഥാലോകത്തിന്റെ തീരുമാനം അങ്ങേയറ്റം ഉചിതമായി.

സി എന്‍ കരുണാകരന്റെ കലയ്ക്കും കലാജീവിതത്തിനും ധാരാളം സന്ദിഗ്ധതകളുള്ളതായി തോന്നാം. അദ്ദേഹത്തിന്റെ കലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലപ്പോഴും ഈ സന്ദിഗ്ധതകളെ മുന്‍നിര്‍ത്തിയുള്ളതും അതിന്റെ ആന്തരിക വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യാത്തതുമായ പ്രസ്താവനകളുമായിത്തീരാറുമുണ്ട്. ആധുനികതാ പ്രസ്ഥാനം (ാീറലൃിശൊ) ഇന്ത്യന്‍ ചിത്രകലയില്‍ വേരു പിടിക്കുന്ന കാലത്താണ് സി എന്‍ കരുണാകരന്‍ ചിത്ര രചന പരിശീലിക്കുന്നത്. ഡി പി റോയ് ചൗധരിയും കെ സി എസ് പണിക്കരും ആധുനികതയുടെ ലാവണ്യദര്‍ശനത്തിലേക്കും രൂപനിര്‍മ്മാണ സങ്കേതങ്ങളിലേക്കും വിദ്യാര്‍ഥികളെ ആനയിച്ച മദ്രാസ് ഫൈനാര്‍ട്സ് കോളേജില്‍ നിന്നാണ് സി എന്‍ കരുണാകരന്‍ കലാപരിശീലനം നേടിയത്. പാരീസ് വിശ്വനാഥനും അക്കിത്തം നാരായണനും കെ ദാമോദരനും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് പോയി കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ കാനായി കുഞ്ഞിരാമനും എം വി ദേവനും നമ്പൂതിരിയും സി എന്‍ കരുണാകരനും കേരളത്തിലേക്ക് മടങ്ങി. ചിത്രകലാ ജീവിതം ഒട്ടും സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് പടം വരച്ചുതന്നെ കേരളത്തില്‍ ജീവിക്കാം എന്ന് സി എന്‍ കരുണാകരന്‍ തീരുമാനിക്കുകയും കേരളത്തിലെ ആധുനിക ചിത്രകലയുടെ പ്രതിനിധികളില്‍ ഒരാളായി മാറുകയും ചെയ്തു. അതേസമയം, പടിഞ്ഞാറന്‍ ആധുനികതയുടെ അടയാളങ്ങളൊന്നും പതിഞ്ഞിട്ടില്ലാത്ത കലയാണ് സി എന്‍ കരുണാകരന്റെത്. ഒരു ഭാഗത്ത് പടിഞ്ഞാറന്‍ വസ്തുനിഷ്ഠതയോടും രേഖീയ പരിപ്രേക്ഷ്യത്തോടും എതിരിട്ടുനില്‍ക്കുമ്പോള്‍ മറുഭാഗത്ത് ആധുനികതാ പ്രസ്ഥാനം പാശ്ചാത്യകലയില്‍ ആവിഷ്കൃതമായ സന്ദര്‍ഭത്തില്‍ അവിടെ വികസിച്ചുവന്ന കലാസമ്പ്രദായങ്ങളെ പിന്‍പറ്റാനും സി എന്‍ കരുണാകരന്‍ ശ്രമിച്ചില്ല.

തദ്ദേശീയമായ ഒരു രൂപകല്‍പനയും വര്‍ണഭാവനയും വികസിപ്പിച്ചെടുത്തുകൊണ്ടാണ് സി എന്‍ ന്റെ കല നിലനിന്നത്. വിജയകുമാര്‍ മേനോന്‍ സൂചിപ്പിക്കുന്നതുപോലെ മിക്കവാറും ചലനരഹിതമായ വിഗ്രഹപരതയുള്ള രൂപങ്ങളാണ് സി എന്‍ കരുണാകരന്‍ ഉപയോഗിക്കുന്നത്. അധൃഷ്യമായ പ്രതാപത്തോടെയും വേഗത്തോടെയും കുതിച്ചുപായുന്ന ആധുനിക നാഗരിക സംസ്കൃതിയോട് അടിമുടി ഇടയുന്ന രൂപാവലികളാണ് അവ. ആധുനികതാ വാദത്തിന്റെ ഓരോ ഘടകസാമഗ്രിയേയും രൂപരേഖാ, വര്‍ണതലങ്ങളിലോരോന്നിനെയും പ്രാദേശികതയുടെ ഘടകസാമഗ്രികള്‍ കൊണ്ട് പുതുക്കിയെടുത്തുകൊണ്ടാണ് സി എന്‍ തന്റെ രൂപങ്ങള്‍ പണിതീര്‍ക്കുന്നത്. അതുകൊണ്ട് പാരമ്പര്യതിനകമേതന്നെ ആധുനികമാവാനും അപ്പോള്‍ത്തന്നെ പടിഞ്ഞാറന്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ പകര്‍പ്പും അനുകരണവും ആകാതിരിക്കാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞു. വൈരുധ്യാത്മകമായ ഈയൊരു രചനാസമ്പ്രദായത്തിന്റെ സാധ്യതകളെയപ്പാടെ ഉപയോഗപ്പെടുത്താനോ ജാമിനിറായ് കാളിഘട്ട് ചിത്രങ്ങളില്‍നിന്നും ആധുനിക ഭാരതീയ കലയെ അടിമുടി പുതുക്കിപ്പണിയുന്നതിനുള്ള ആധാരസാമഗ്രികള്‍ കണ്ടെടുത്തതുപോലെ കേരളീയമായ ചിത്രരചനാ സാമഗ്രികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ കലയിലെ വലിയൊരു വഴിത്തിരിവിന് കാരണമാവാനോ സി എന്‍ ന്റെ രചനാ സമ്പ്രദായത്തിന് കഴിഞ്ഞുവെന്ന് പറയാനാവില്ല. അതേസമയം തന്നെ ചുമര്‍ചിത്രങ്ങള്‍, കളമെഴുത്ത്, വീരാളിപ്പട്ടിന്റെ അലങ്കാര രൂപങ്ങള്‍ എന്നിവ മുതല്‍ നാട്ടു പാരമ്പര്യത്തില്‍നിന്ന് കണ്ടെടുത്ത ബൊമ്മക്കണ്ണുകളെ വരെ തന്റെ കലയില്‍ യഥാവിധി സന്നിവേശിപ്പിച്ചുകൊണ്ട് ക്ലാസിക് - നാടോടി പാരമ്പര്യത്തിലും ആധുനികതയിലും ഒരുപോലെ വേരോടി നില്‍ക്കുന്നതും പ്രകൃതിബദ്ധവും പ്രസാദാത്മകവും വര്‍ണ്ണശബളവും അലങ്കാര സമൃദ്ധവുമായ ഒരു ലാവണ്യമാനം തന്റെ രചനകളിലുടനീളം സി എന്‍ കരുണാകരന്‍ നിലനിര്‍ത്തിപ്പോന്നിട്ടുമുണ്ട്. ഈ ഘടകങ്ങളുടെ അനുപാതഭേദങ്ങള്‍ അദ്ദേഹത്തിന്റെ കലയില്‍ പല ഘട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി സി എന്‍ ന്റെ കല ഇവയുടെ രൂപാന്തരങ്ങളാണ്.

വര്‍ണ്ണശബളതയെയും അലങ്കാര ഭംഗിയെയും മുന്‍നിര്‍ത്തി കൂടുതല്‍ കൂടുതല്‍ ആസ്വദിക്കപ്പെട്ടതുമൂലം സി എന്‍ കരുണാകരന്റെ കലയുടെ ചരിത്രപരവും സാമൂഹികവുമായ ഉള്ളടക്കം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. നമ്മുടെ കലാവിമര്‍ശനത്തിന്റെ പരാധീനതകളെക്കുറിച്ച് തന്നെയാണത് സൂചിപ്പിക്കുന്നത്. ഗ്രന്ഥാലോകത്തിന്റെ പ്രത്യേക പതിപ്പ് അതിനുള്ള ചെറിയ പരിഹാരങ്ങളിലൊന്നായി. അത്രയും നല്ലത്.

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

"ഈ കഥകള്‍ കള്ളമല്ല" എന്ന ശീര്‍ഷകത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പാഠഭേദത്തില്‍ (മെയ് 2013) എഴുതിയ, ചെറുതെങ്കിലും വളരെ ശ്രദ്ധേയമായ, ലേഖനം ഭരണകൂടത്തിന്റെ "ഭീകരതാനിര്‍മ്മാണ"ത്തിന്റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. ഡല്‍ഹിയിലെ "ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍" പ്രസിദ്ധീകരിച്ച 'Framed, Damned and Acquitted - Dossiers of a very special cell" എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തെ (ഇവര്‍ ഭീകരന്‍! അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍) മുന്‍നിര്‍ത്തി എഴുതിയ കുറിപ്പാണ് പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഭീകരരെന്ന് മുദ്രകുത്തി അന്വേഷണ ഏജന്‍സികള്‍ പിടികൂടുകയും അതികഠിനമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് തെളിവില്ലെന്നു കണ്ട് വിട്ടയക്കപ്പെടുകയും അതിനിടയില്‍ ജീവിതമപ്പാടെ തകര്‍ന്നുപോവുകയും ചെയ്ത പതിനാറുപേരുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണീ പുസ്തകം. നമുക്കു ചുറ്റും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്, കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ച്, നമ്മെ ഓര്‍മ്മിപ്പിക്കാനാണ് ഈ പുസ്തകവും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനവും ശ്രമിക്കുന്നത്.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതത്തിലല്ല മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലാണ് (concern for the other) നിലനില്‍ക്കുന്നതെന്ന പ്രഖ്യാതമായ നിരീക്ഷണത്തിന്റെ നൈതികോര്‍ജ്ജം ഈ ചെറിയ കുറിപ്പിലുമുണ്ട്. വാസ്തവത്തില്‍ ആധുനിക ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം മുതല്‍ക്കേ നിലനിന്നുപോരുന്ന അപരവത്കരണത്തിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്ലിം ജനസമൂഹം. "ദേശീയ മുസ്ലിം" എന്ന പഴയ സംജ്ഞപോലും ഒരു നിലയില്‍ ഈ അപരവത്കരണത്തിന്റെ മുദ്രകള്‍ പേറുന്ന ഒന്നാണ്. മുസ്ലിംലീഗ് ഉയര്‍ത്തിയ വിഭജനവാദത്തിന്റെ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു ആശയം പ്രാബല്യം നേടിയത് എന്ന വസ്തുത ശരിയാണെങ്കിലും ദേശീയ പാരമ്പര്യത്തിന്റെ സ്വാഭാവിക പ്രതിനിധികളായി ഹിന്ദുക്കളെ പരിഗണിക്കുന്ന ഒരു വീക്ഷണഗതി അതിലടങ്ങിയിട്ടുണ്ട് എന്നതും അത്രത്തോളം തന്നെ ശരിയാണ്. (വിഭജനത്തെ അംഗീകരിക്കാതിരുന്ന ഹിന്ദുക്കളെ "ദേശീയഹിന്ദുക്കള്‍" എന്ന് ആരും അക്കാലത്ത് വിളിച്ചില്ല. സവര്‍ക്കര്‍ പോലും വലിയ ദേശീയവാദിയായി പരിഗണിക്കപ്പെടുകയും ചെയ്തു!) പില്‍ക്കാലത്തുടനീളം ഏറിയും കുറഞ്ഞും തുടര്‍ന്നുപോന്ന ഈ അപരവത്കരണം ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ച ഒന്നാണ് താനും. ഒരു മുസ്ലിമിന്റെ ദേശീയത എപ്പോഴും സംശയാസ്പദവും നിരന്തരം തെളിയിക്കപ്പെടേണ്ടതുമാണെന്ന അബോധ ധാരണയെ മൗനത്തിലൂടെ നാം വകവച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോഴും വകവച്ചു കൊടുക്കുന്നുമുണ്ട്.

ഒരു പതിറ്റാണ്ടോളം വരുന്ന കാലയളവ് വിചാരത്തടവുകാരനായി കഴിയുകയും പിന്നീട് നിരപരാധി എന്നു കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത അബ്ദുനാസര്‍ മദനി വീണ്ടും ജയിലിലടയ്ക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മദനിക്ക് നേരിടേണ്ടി വന്ന അന്യായത്തടങ്കലോ അദ്ദേഹത്തിന്റെ ജീവിതം അതുവഴി തകര്‍ത്തെറിയപ്പെട്ടതോ കേരളീയ പൊതുസമൂഹത്തെ ഏറെയൊന്നും ഉത്കണ്ഠപ്പെടുത്തിയില്ല. ഐപിഎല്ലില്‍ വാതുവയ്പിലും ഒത്തുകളിയിലും പങ്കുചേര്‍ന്നതായി ആരോപിക്കപ്പെട്ട് ജയിലിലായ ശ്രീശാന്തിനെക്കുറിച്ച് വച്ചുപുലര്‍ത്തിയ ഉത്കണ്ഠയുടെ പത്തിലൊരംശം പോലും ഒരു പതിറ്റാണ്ടുകാലത്തെ അന്യായത്തടങ്കലിന് ഇരയായി, പിന്നാലെ വീണ്ടും ജയിലിലടക്കപ്പെട്ട്, മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയില്‍ കഴിയുന്ന മദനിയെക്കുറിച്ച് മലയാളത്തിലെ മാധ്യമങ്ങളോ കേരളീയ പൊതുസമൂഹമോ പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നുതന്നെയല്ല, സെബാസ്റ്റ്യന്‍പോള്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കി മദനിക്കും മറ്റുള്ളവര്‍ക്കും നീതി നല്‍കണമെന്നാവശ്യപ്പെടുന്നവരെയും ഭീകരരായി മുദ്ര കുത്തുന്ന ഹീനമായ മനോഭാവമാണ് നമ്മുടെ മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തിപ്പോരുന്നത്. ഒറ്റതിരിഞ്ഞ ഒരു പ്രശ്നം എന്നതിനപ്പുറം കേരളീയ പൊതുസമൂഹത്തിന്റെ പൊതുവായ ആശങ്കകളിലൊന്നായി മദനിയുടെ മനുഷ്യാവകാശം ഇപ്പോഴും മാറിത്തീര്‍ന്നിട്ടില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.

മുസ്ലിംങ്ങളാണ് എന്നതുകൊണ്ടുമാത്രം ഭീകരരായി മുദ്ര കുത്തപ്പെടുകയും നാനാതരം പീഡനങ്ങള്‍ക്ക് ഇരയായിത്തീരുകയും ചെയ്യേണ്ടി വരുന്നവര്‍ ഈ രാജ്യത്തുണ്ടെന്ന കാര്യം വാസ്തവത്തില്‍ നമ്മെ എത്രയോ അസ്വസ്ഥമാക്കേണ്ടതാണ്. പ്രൊഫ. ഗിലാനി മുതല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരനെന്ന് മുദ്രകുത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി വെറുതെ വിടുകയും ചെയ്ത ലിയാഖത്ത് അലിഷാ വരെയുള്ളവര്‍ ഈ വേട്ടയുടെ സമീപകാല ഇരകളാണ്. (പുനരധിവാസ പാക്കേജിന്റെ ഭാഗമായി കീഴടങ്ങിയ, ആയുധമുപേക്ഷിച്ച് കാശ്മീരിലേക്ക് മടങ്ങിയ ആളായിരുന്നു ലിയാഖത്ത് അലിഷാ. കാശ്മീര്‍ പൊലീസും അതിര്‍ത്തി രക്ഷാസേനയും പറഞ്ഞിട്ടും ഡല്‍ഹി പൊലീസ് അതൊന്നും വകവയ്ക്കാതെ അയാളെ ഭീകരനാക്കി ജയിലിലടച്ചു!). ഇന്ത്യയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്. പതിറ്റാണ്ടുകള്‍ വിചാരണത്തടവുകാരായി കഴിയേണ്ടി വരികയും ഒടുവില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നവരുടെ പാഴായിപ്പോയ ജീവിതത്തിന് ആരാണ് വില നല്‍കുക? എങ്ങനെയാണവരെ കൊണ്ടാടപ്പെടുന്ന ദേശസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടുവരിക?

നിശ്ചയമായും ഇന്ത്യയിലരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുസ്ലിംങ്ങള്‍ക്കെതിരെ മാത്രമുള്ളമതല്ല. വികസനത്തിന്റെ കാര്യം മുതല്‍ ദേശസുരക്ഷയുടെ പേരുവരെ പറഞ്ഞുകൊണ്ടുള്ള ഭരണകൂട നടപടികള്‍ക്ക് എല്ലാവിഭാഗം ജനങ്ങളും ഇരകളായിത്തീരുന്നുണ്ട്. ബിനായക്സെന്‍ മുതല്‍ ഇറോം ശര്‍മ്മിള വരെ എത്രയോപേര്‍ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ടുതാനും. അപ്പോള്‍ത്തന്നെ മതത്തിന്റെ പേരില്‍ ഭീകരവാദികളായി സംശയിക്കപ്പെടുന്നവര്‍ മുസ്ലിംങ്ങള്‍ തന്നെയാണ് എന്ന വസ്തുത അവശേഷിക്കുകയാണ്. "എല്ലാ മുസ്ലിംങ്ങളും ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംങ്ങളാണ്" എന്ന വാചകം പുറമേക്ക് മുസ്ലിംങ്ങളെയപ്പാടെ ഭീകരരാക്കുന്നതിനെതിരാണ് എന്നു തോന്നിപ്പിക്കുന്നുമെങ്കിലും ഫലത്തില്‍ അത് എല്ലാ ഭീകരരേയും മുസ്ലിങ്ങളാക്കുകയാണ് ചെയ്യുന്നത്. മലേഗാവിന്റെയും സംഝോത സ്ഫോടനത്തിന്റെയും മക്കാ മസ്ജിദിന്റെയും മറ്റും തെളിവുകള്‍ മുന്നിലുണ്ടെങ്കിലും നമ്മുടെ പൊതുബോധം ഇപ്പോഴും മേല്‍പ്പറഞ്ഞു തന്നെയാണ്. ഈ പൊതുബോധത്തിനെതിരായ നിശിത വിമര്‍ശനമായിത്തീരുന്നു എന്നതു തന്നെയാണ്, പലവട്ടം ഇതിനുമുമ്പും ഉന്നയിക്കപ്പെട്ട കാര്യമാണെങ്കിലും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും അദ്ദേഹം ചര്‍ച്ചയ്ക്കെടുത്ത പുസ്തകത്തിന്റെയും പ്രസക്തി.

ഈ അപരവത്കരണത്തിനും അതുവഴി നടത്തുന്ന "ഭീകരതാനിര്‍മ്മാണം" ഉള്‍പ്പെടെയുള്ള നൃശംസതകള്‍ക്കും എതിരായ സമരം ജനാധിപത്യപരവും സംവാദാത്മകവുമായ മാര്‍ഗങ്ങളിലൂടെതന്നെയാവണം എന്നതും ഇത്രതന്നെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ സമുദായത്തിന് മൊത്തത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും വളരെ പ്രധാനമാണ്. ഇപ്പോഴാകട്ടെ മേല്‍പറഞ്ഞ ഭരണകൂട പ്രവൃത്തികളെ മറയാക്കി മതസ്വത്വവാദവും വര്‍ഗീയ സംഘാടനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍പോലും പ്രബലമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയതയെ അപ്പാടെ ബ്രാഹ്മണികമെന്ന് മുദ്രകുത്താനും അപരവത്കരണത്തിന്റെ യുക്തിയെ ആന്തരികമായി സ്വാംശീകരിക്കാനും മുസ്ലിം ജനതയെ പ്രേരിപ്പിക്കുന്ന മതസ്വത്വവാദത്തിന്റെ ആശയാവലികള്‍ അങ്ങേയറ്റം ചരിത്രവിരുദ്ധമാണ്. അതിവിപുലമായ സാമ്രാജ്യവിരുദ്ധ സമരങ്ങളില്‍ വേരോടിപ്പടര്‍ന്ന ഒന്നാണ് ഇന്ത്യന്‍ ദേശീയത. അതിന്റെ സാംസ്കാരിക മൂലധനം വലിയൊരളവോളം വൈദിക - ബ്രാഹ്മണിക പാരമ്പര്യത്തില്‍ നിന്നായിരുന്നു എന്നത് ശരിതന്നെയാണ്. അതേസമയം സാമ്രാജ്യവിരുദ്ധ സമരങ്ങളുടെ വിശാലമായ അടിത്തറയും ജനകീയതയും ഇന്ത്യന്‍ ദേശീയതയ്ക്കുണ്ട് എന്നതും അത്രതന്നെ ശരിയാണ്. ഈ വൈരുധ്യം കണക്കിലെടുക്കാതെ ദേശീയത സമം ഹിന്ദുത്വം എന്ന സമവാക്യം വികസിപ്പിച്ചെടുക്കുന്നത് ഫലത്തില്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ വകവച്ചു കൊടുക്കുന്നതിലേ ചെന്നവസാനിക്കുകയുള്ളൂ. ചരിത്രാനുഭവങ്ങളെ അവയുടെ വൈരുധ്യങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ വ്യാഖ്യാനിക്കാന്‍ കഴിയുമ്പോഴാണ് അത് ജനാധിപത്യപരമാവുക. അതിനുപകരം ഏകമുഖമായ ആശയരൂപീകരണങ്ങളും വര്‍ഗീയവും മതതീവ്രവാദപരവുമായ സംഘാടനങ്ങളും മുസ്ലിംങ്ങളെ അപരവത്കരിക്കുന്ന മുഖ്യധാരാ സമീപനത്തെ മറികടക്കാന്‍ ഏതെങ്കിലും നിലയില്‍ ഉപയോഗപ്പെടില്ല. ഇക്കാര്യം വിവേകപൂര്‍വം ഓര്‍മ്മപ്പെടുത്താനും സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ശ്രമിച്ചിട്ടുണ്ട്. നമ്മുടെ കാലം വച്ചുപുലര്‍ത്തേണ്ട നൈതികമായ ജാഗ്രതയെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ഓര്‍മ്മപ്പെടുത്തലാണത്.

ശാസ്ത്രവും സംസ്കാര ചരിത്രവും

ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള സാംസ്കാരിക വിമര്‍ശനങ്ങളാണ് കഴിഞ്ഞ രണ്ട്-മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ശാസ്ത്രവിചാരങ്ങളെ സജീവമാക്കിയ ഒരു ധാര. 1960 കളില്‍ "ശാസ്ത്രവിപ്ലവങ്ങളുടെ ഘടന" (Structure of Scientific Revolutions) എന്ന ഗ്രന്ഥത്തില്‍ തോമസ് കൂന്‍ അവതരിപ്പിച്ച ആശയങ്ങളെയും വിചാരമാതൃകാ വ്യതിയാനം (paradigm shift) എന്ന പരികല്പനയെയും ആധാരമാക്കിക്കൊണ്ട് ഒട്ടനവധി പഠനങ്ങള്‍ ഇക്കാലത്ത് പുറത്തുവരികയുണ്ടായി. റൊമില ഥാപ്പര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, സാമൂഹികശാസ്ത്ര പഠനമേഖലയിലാണ് കൂന്‍ - ന്റെ മേല്‍പറഞ്ഞ ആശയം വളരെ കൂടുതല്‍ ഉപയോഗിക്കപ്പെട്ടതെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതിനും ശാസ്ത്രത്തിന്റെ സത്യാത്മകതയെ പ്രശ്നവല്‍ക്കരിക്കുന്നതിനും അത് വലിയ തോതില്‍ വഴിതുറന്നു എന്നതും കാണാതിരിക്കാനാവില്ല. വസ്തുനിഷ്ഠത, യുക്തിപരത, സത്യാത്മകത തുടങ്ങിയവയെല്ലാം തള്ളിപ്പറയുന്ന ഉത്തരാധുനിക ചിന്തയുടെ വേലിയേറ്റത്തിനിടയില്‍ കൂന്‍ - ന്റെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരായിപ്പോലും ഉപയോഗിക്കപ്പെടുകയും ചെയ്തു. (തന്റെ ഗ്രന്ഥത്തിന്റെ പില്‍ക്കാല പതിപ്പില്‍ ഉള്‍പ്പെടുത്തിയ post scriptല്‍ കൂന്‍ തന്നെ ഇത്തരം ദുരുപയോഗങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്). എന്തായാലും ശാസ്ത്രത്തെ സാമൂഹിക നിര്‍മ്മിതി മാത്രമായി കാണുകയും ഏതുതരം അറിവും ഒരുപോലെ സാധുവാണ് എന്ന് വാദിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ അസംബന്ധ പ്രലപനങ്ങളിലേക്കുവരെ ശാസ്ത്രവിമര്‍ശനം വഴിതെറ്റിയെത്തി. തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള മതമൗലികവാദികള്‍ ആധുനിക ശാസ്ത്ര വിമര്‍ശനത്തിന്റെ വക്താക്കളായി രംഗത്തെത്തുകയും ചെയ്തു!

ഇത്തരമൊരു സ്ഥിതിവിശേഷത്തെ ആധുനികശാസ്ത്ര ചിന്തകര്‍ നേരിട്ടത് ശാസ്ത്രത്തിന്റെ സത്യാത്മകതയെയും വസ്തുനിഷ്ഠതയെയും ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ശാസ്ത്ര തത്വങ്ങളുടെ പ്രകരണപരവും സാമൂഹികവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള എംഗല്‍സിന്റെ നിരീക്ഷണങ്ങള്‍ മുതല്‍ ആധുനിക ശാസ്ത്രത്തിന്റെ അടിവേരുകളെക്കുറിച്ച് ജോസഫ് നീധാമും മാര്‍ട്ടിന്‍ ബര്‍ണലും ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ വരെ ഇതിനിടയില്‍ പരിഗണിക്കപ്പെടാതെ പോയി. ആധുനികശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സാമൂഹിക ബന്ധങ്ങളും സംഘര്‍ഷങ്ങളും അതില്‍ സന്നിഹിതമാകുന്നതെങ്ങനെയെന്ന് വിവേകപൂര്‍വം ആരായാനോ ആധുനിക ശാസ്ത്രവാദികള്‍ പൊതുവെ തയ്യാറായില്ല. അലന്‍സോക്കല്‍ തന്റെ കൃത്രിമ പ്രബന്ധം വഴി ഉത്തരാധുനികരുടെ ശാസ്ത്രവിമര്‍ശനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതോടെ, ആധുനികശാസ്ത്ര വിമര്‍ശനമപ്പാടെ ഇത്തരം തട്ടിപ്പുകളാണെന്ന് വിലയിരുത്താനാണ് ശാസ്ത്രവാദികള്‍ മുതിര്‍ന്നത്. ഫലത്തില്‍ ശാസ്ത്രവിജ്ഞാനത്തെ കേവലവും ചരിത്രനിരപേക്ഷവുമായി കാണുന്ന ഒരു കാഴ്ചവട്ടം ഉത്തരാധുനികരുടെ അതിവാദങ്ങളുടെ മറുപുറമായി നിലവില്‍ വന്നു.

ഈ ഇരു നിലപാടുകളിലേക്കും വഴുതിപ്പോകാതെ, ആധുനികശാസ്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള സൈദ്ധാന്തികവും ചരിത്രപരവുമായ വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് വി വിജയകുമാറിന്റെ "ശാസ്ത്രം, ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം. ശാസ്ത്രത്തെ ചരിത്രപരമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതേസമയം തന്നെ മതവിശ്വാസമടക്കമുള്ള ഏതുതരം ധാരണകളെയും പോലെ ഒരു ആപേക്ഷികധാരണ മാത്രമാണ് ശാസ്ത്രവും എന്ന ഉത്തരാധുനിക/മതമൗലികവാദ നിലപാടുകളെ നിശിതമായി തള്ളിക്കളയുകയും ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയേയും സത്യാത്മകതയേയും വിശകലന വിധേയമാക്കുന്ന രണ്ട് പ്രബന്ധങ്ങള്‍, ചൈനീസ് ശാസ്ത്രചരിത്ര രചനയില്‍ ജോസഫ് മിഥാം സ്വീകരിച്ച സമീപനത്തിന്റെ ഉള്ളടക്കവും അതിലെ സന്ദിഗ്ധതകളും ചര്‍ച്ച ചെയ്യുന്ന പ്രബന്ധം, ജെ സി ബോസ്, പി സി റേ, സി വി രാമന്‍ എന്നീ ആധുനിക ഇന്ത്യന്‍ ശാസ്ത്രകാരന്മാരെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍, ഇന്ത്യയിലെ ശാസ്ത്രവ്യാപനവും കൊളോണിയലിസത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ള പരസ്പര വിനിമയങ്ങള്‍ വിശകലന വിധേയമാക്കുന്ന പ്രബന്ധം, ശാസ്ത്രാഭ്യസനം മാതൃഭാഷയിലാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറയുന്ന പ്രബന്ധം എന്നിങ്ങനെ എട്ട് സൂക്ഷ്മപഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ബ്രഹ്ത്തിന്റെ ഗലീലിയോ എന്ന നാടകത്തെയും മനു ജോസഫിന്റെ Serious Men എന്ന നോവലിനെയും (ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉള്ളറ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണിത്) കുറിച്ചുള്ള രണ്ട് പഠനങ്ങള്‍ അനുബന്ധമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെത്തുകയില്‍ ശാസ്ത്രവിമര്‍ശനത്തിന്റെ സമകാലിക സന്ദര്‍ഭത്തെ ഏറ്റവും അര്‍ത്ഥവത്തായും ചരിത്രവിവേകത്തോടെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം എന്നുപറയാം.

ശാസ്ത്രസാഹിത്യം മലയാളത്തില്‍ കുറവല്ലെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അറിവുകള്‍ പങ്കുവയ്ക്കുന്ന തരത്തിലാണ് അവ പൊതുവെ രചിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രചരിത്രമോ ശാസ്ത്രദര്‍ശനമോ മലയാളത്തിന്റെ സമകാലിക വൈജ്ഞാനിക പാരമ്പര്യത്തില്‍ ഏറെയൊന്നുമില്ലെന്ന് തന്നെ പറയണം. ജെ സി ബര്‍ണലിന്റെ ബൃഹദ് ഗ്രന്ഥം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശ്രമങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സൈദ്ധാന്തിക പഠനത്തിന് വിധേയമാക്കാനോ മലയാളത്തിന് പൊതുവില്‍ കഴിഞ്ഞിട്ടില്ല. പ്രയോജനവാദപരമായ നിലയിലാണ് മലയാളത്തിലെ ശാസ്ത്രവിജ്ഞാനം ഏറിയകൂറും നിലനില്‍ക്കുന്നത്. മാര്‍ക്സിസത്തിന്റെ പ്രബലമായ സ്വാധീനം ഉള്ളപ്പോഴും എംഗല്‍സ് മുതലാരംഭിക്കുന്ന മാര്‍ക്സിസ്റ്റ്് ശാസ്ത്രവിചിന്തനത്തിന്റെ ലോകവും മലയാളത്തില്‍ ഒട്ടും ബലിഷ്ഠമല്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ "ശാസ്ത്രം ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന പ്രസ്താവന മാര്‍ക്സിസത്തിന്റെ ആധാരതത്ത്വമാണെന്നും ശാസ്ത്രവിജ്ഞാനവും ഈ ചരിത്രവത്കരണത്തിന് പുറത്തല്ലെന്നും അത് നമ്മോട് പറയുന്നു.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

Saturday, April 6, 2013

യേശുദാസും സംസ്കാരചരിത്രവും

യേശുദാസിന്റെ സംഗീതം മലയാളിയുടെ സംഗീതസംസ്കാരത്തില്‍ ചെലുത്തിയ സ്വാധീനത്തെയും അതുളവാക്കിയ ഫലങ്ങളെയും കുറിച്ച് എസ് ഗോപാലകൃഷ്ണന്‍ തന്റെ പാട്ടെഴുത്തു പംക്തിയില്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു (ചെവി ഓര്‍ക്കുമ്പോള്‍: മലയാളം വാരിക: 22-2-2013). പിന്നിട്ട മൂന്ന്-നാല് പതിറ്റാണ്ടുകളില്‍ മലയാളിയുടെ കേള്‍വി ശീലങ്ങളെയും സാമാന്യ സംഗീത സംസ്കാരത്തെയും നിര്‍ണയിച്ചതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് യേശുദാസിന്റെ ആലാപന സൗഭാഗ്യമാണ്. ഒരു ഭാഗത്ത് അനന്യമായ സൗന്ദര്യാനുഭവങ്ങളുടെ ആകരമായിരിക്കുമ്പോള്‍തന്നെ മറുഭാഗത്ത് മലയാളിയുടെ സംഗീതജീവിതത്തെ ഏകമാനമായ ഒന്നാക്കിത്തീര്‍ക്കാനും യേശുദാസിന്റെ സംഗീതത്തിന് കഴിഞ്ഞിരുന്നു. എല്ലാ പാട്ടുകളും ഒരാള്‍തന്നെ പാടാന്‍ തുടങ്ങുകയും എല്ലാവരും അതുതന്നെ കേട്ടുരസിക്കുകയും ചെയ്തതോടെ മലയാളിയുടെ സംഗീതസംസ്കാരത്തിന് അസാധാരണമായ ഒരു ഏകതാനത കൈവരുകയും ചെയ്തു.

യേശുദാസ് എന്ന മഹാപ്രഭാവത്തിന്റെ അനന്തരഫലം ഇതുകൂടിയാണെന്ന് നാം പതിയെപ്പതിയെ മനസ്സിലാക്കിവരുന്നതേയുള്ളൂ. വാസ്തവത്തില്‍ കേരളത്തിന്റെ സംസ്കാര ചരിത്രത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തെ തന്റെ സ്വരസൗഷ്ഠവം കൊണ്ടു രേഖപ്പെടുത്തുകയാണ് യേശുദാസ് ചെയ്തത്. 1961ല്‍ കാല്‍പ്പാടുകള്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിനു കീഴില്‍ "ജാതിഭേദം മതദ്വേഷം...." എന്ന നാരായണഗുരുവിന്റെ പ്രസിദ്ധമായ ശ്ലോകം ആലപിച്ചുകൊണ്ടാണ് യേശുദാസ് തന്റെ സംഗീതജീവിതം ആരംഭിച്ചത്. പിന്നീട് മൂന്ന്-നാല് പതിറ്റാണ്ടെങ്കിലും ആ ആലാപനമാധുര്യം മലയാളിയെ പിടിച്ചുകെട്ടിയതുപോലെ വ്യമുഗ്ധരാക്കി. ഇതിനെ മുന്‍നിര്‍ത്തി, അസാധാരണവും അനന്യവുമായ സൗന്ദര്യാനുഭവമായി യേശുദാസ് വിവരിക്കപ്പെടാറുണ്ടെങ്കിലും മറ്റേതൊരു സൗന്ദര്യാനുഭവത്തിന്റെ കാര്യത്തിലുമെന്നതുപോലെ, യേശുദാസ് എന്ന സംഗീതവിസ്മയവും സംസ്കാര ചരിത്രത്തിന്റെ ഗതിഭേദങ്ങള്‍ക്കുള്ളിലാണ് നിലകൊള്ളുന്നത്. അത്രമേല്‍ ആഴമേറിയ വിധത്തില്‍ ചരിത്രപരമായതിനാല്‍ അത് ചരിത്രപരവും സാമൂഹികവുമായ മുദ്രകളെയപ്പാടെ സ്വന്തം ജീവിതത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു എന്നുമാത്രം;

ഭാവത്തിന്റെ പരകോടിയിലെ അഭാവംപോലെ. സൂക്ഷ്മമായി ആലോചിച്ചാല്‍ ആധുനിക കേരളീയ ജീവിതത്തെ നിര്‍ണയിച്ച ചില അടിസ്ഥാനഘടകങ്ങളുടെ ആകെത്തുകയെന്നപോലെയാണ് യേശുദാസ് നമ്മുടെ സംസ്കാര ചരിത്രത്തില്‍ നിലകൊണ്ടതെന്ന് വ്യക്തമാകും. 1940 കളില്‍ രൂപം കൊള്ളുകയും 1956-ല്‍ ഔപചാരികമായി നിലവില്‍ വരുകയും ചെയ്ത ഭാഷാ ദേശീയത മുഴുവന്‍ മലയാളികളും ഒരുപോലെ പങ്കുചേരുന്ന ഒരു സാംസ്കാരിക വിഭവം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചലച്ചിത്രഗാനം/ചലച്ചിത്ര സംഗീതം ഈയൊരാവശ്യത്തിന്റെ നിര്‍വഹണമെന്ന നിലയില്‍ കൂടിയാണ് ഉയര്‍ന്നുവന്നത്. കേരളീയ ജീവിതത്തിന്റെ എല്ലാ വിതാനങ്ങളിലെയും സംഗീതാനുഭവങ്ങളെ അത് ഏറ്റുവാങ്ങി. കഥകളിപ്പാട്ടും കര്‍ണാടക സംഗീതവും മുതല്‍ മാപ്പിളപ്പാട്ടും നാടോടിസംഗീതവും വരെ ചലച്ചിത്രഗാനത്തില്‍ ഒത്തിണങ്ങിനിന്നു. മലയാളികള്‍ കേട്ടുരസിച്ച എല്ലാ ഈണങ്ങളും അവിടെയുണ്ടായിരുന്നു. ദേവരാജനും രാഘവന്‍ മാസ്റ്ററും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും എം എസ് വിയും മുതല്‍ സലില്‍ ചൗധരിയും പുകഴേന്തിയും വരെയുള്ളവരിലൂടെ നമ്മുടെ സംഗീത സംസ്കൃതിയുടെ എല്ലാ അടരുകളും ചലച്ചിത്രഗാനത്തില്‍ ഇടം പിടിച്ചു എന്നുപറയാം. ഇത്രമേല്‍ സാര്‍വത്രികമായി കേരളീയ സംഗീതശീലങ്ങളെ സ്വാംശീകരിച്ച മറ്റൊരു സാംസ്കാരികവിഭവവും അതിനുമുന്‍പോ പിന്‍പോ രൂപമെടുത്തിട്ടില്ല. ഒരര്‍ഥത്തില്‍ കേരളീയ ദേശീയതയുടെ സംഗീത രൂപമായിരുന്നു ചലച്ചിത്രഗാനം.

സംഗീതമെന്നതുപോലെ സാഹിതീയ ഭാവനയുടെ കാര്യത്തിലും ചലച്ചിത്രഗാനത്തിന് ദേശീയമായ ഒരു ഉള്ളടക്കമുണ്ട്. നവോത്ഥാനത്തോടെ കേരളീയ ഭാവനാ ജീവിതത്തിലുണ്ടായ സാഹിതീയത മലയാളിയുടെ സാംസ്കാരിക ജീവിതത്തെ തന്നെ സാഹിത്യകേന്ദ്രിതമായ ഒന്നാക്കി രൂപപ്പെടുത്തുന്നുണ്ടായിരുന്നു. (കേരളീയ കലാമണ്ഡലത്തില്‍ സാഹിത്യകാരന്മാര്‍ മുതലാളിമാരും ശില്‍പികളും ചിത്രകാരന്മാരും മുതല്‍ മറ്റെല്ലാവരും തൊഴിലാളികളുമാണെന്ന് കേസരി ബാലകൃഷ്ണപിള്ള!). സാഹിത്യകേന്ദ്രിതമായ ഈ ഭാവനാ ജീവിതത്തെ മുന്‍നിര്‍ത്തുകയും സംഗീതത്താല്‍ പൂരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചലച്ചിത്രഗാനം ദേശീയ ഭാവനയുടെ ജനപ്രിയ രൂപമായി ഉയര്‍ന്നുവന്നത്. വയലാറും പി ഭാസ്കരനും ഒ എന്‍ വിയും ശ്രീകുമാരന്‍ തമ്പിയുമെല്ലാം ചേര്‍ന്ന് - മുന്‍പ് സൂചിപ്പിച്ച സംഗീത സംസ്കാരങ്ങളുടെ സ്വാംശീകരണമെന്നതുപോലെ മലയാളത്തിന്റെ സാഹിത്യഭാവനയുടെ പ്രകാരഭേദങ്ങളെയപ്പാടെ ചലച്ചിത്രഗാനങ്ങളിലേക്ക് ആനയിച്ചു. അസൂക്ഷ്മതയുടെയും അതിവ്യാപ്തിയുടെയും അതിവൈകാരികതയുടെയും മറ്റുമായ എണ്ണമറ്റ പരാധീനതകള്‍ എടുത്തുപറയാനുണ്ടാവുമെങ്കിലും ചലച്ചിത്ര ഗാനത്തിലൂടെയാണ് ആധുനിക കേരളം സാഹിതീയ ഭാവനയുടെ ഗതിഭേദങ്ങളുമായി സംവദിച്ചത് എന്നത് അനിഷേധ്യമായ വസ്തുതയാണ്.

ഇതോടൊപ്പം, 1960 കളോടെ വികസിച്ചുവന്ന റേഡിയോ നിലയങ്ങളും ഗ്രാമഫോണ്‍ റെക്കോഡുകളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേള്‍വിയുടെ എല്ലാ ഇടങ്ങളിലേക്കും ചലച്ചിത്രഗാനത്തെ കൊണ്ടുചെന്നെത്തിച്ചത് സാങ്കേതിക വിദ്യയുടെ മണ്ഡലത്തിലുണ്ടായ ഈ വലിയ പരിവര്‍ത്തനമാണ്. ചലച്ചിത്രഗാനത്തിന് സാര്‍വത്രികമായ സ്വീകാര്യതയും ആസ്വാദ്യതയും കൈവരുന്നതില്‍ സാങ്കേതിക വിദ്യയ്ക്കുള്ള ഈ പങ്ക് ഇതിനുനേരെ വിപരീതമായ ഒരാസ്വാദനമൂല്യവും അതിന് നല്‍കി. ഒറ്റതിരിഞ്ഞ വ്യക്തികളുടെ സ്വകാര്യവും ഏകാന്തവുമായ ആസ്വാദനത്തിന്റെ വിഭവമായി ചലച്ചിത്രഗാനം മാറിത്തീര്‍ന്നതും ഈ സാങ്കേതിക സന്ദര്‍ഭത്തിലാണ്.

പൊതുസഭകളിലെ സാമാന്യവിഭവമായിത്തീര്‍ന്ന സംഗീതം സ്വീകരണ മുറികളിലെയും കിടപ്പുമുറികളിലെയും സ്വകാര്യ ആസ്വാദന വിഭവവുമായിത്തീര്‍ന്നു. ഇങ്ങനെ ഒരേസമയം കേരളീയതയുടെ സാമാന്യവിഭവവും ആധുനിക സ്വകാര്യവ്യക്തി ബോധത്തിനിണങ്ങുന്ന ആസ്വാദന വിഭവവുമായിത്തീര്‍ന്നതാണ് ചലച്ചിത്ര ഗാനത്തിന്റെ അനിതരസാധാരണമായ ജനപ്രിയതയെ നിര്‍ണയിച്ചത്. ചലച്ചിത്രങ്ങളെ അപേക്ഷിച്ച് എത്രയോ വിപുലമായ പ്രചാരവും സ്വാധീനവും കൈവന്ന സാംസ്കാരിക സാമഗ്രിയായി ചലച്ചിത്രഗാനം മാറിത്തീര്‍ന്നതില്‍ മേല്‍പറഞ്ഞ സാങ്കേതികത വലിയ പങ്കാണ് വഹിച്ചത്. ചലച്ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളിലാണ് പിറവി കൊള്ളുന്നതെങ്കിലും ചലച്ചിത്രഗാനം ആസ്വദിക്കപ്പെട്ടത് അങ്ങനെയല്ല. ചലച്ചിത്ര സന്ദര്‍ഭങ്ങള്‍ക്ക് പുറത്ത് ഒറ്റതിരിഞ്ഞ നിലനില്‍പ് അവയ്ക്കുണ്ടായിരുന്നു. എന്നുതന്നെയല്ല, ഈ ഒറ്റതിരിഞ്ഞ നിലനില്‍പാണ് അവയെ അമൂര്‍ത്തമായ ഭാവകേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെടുത്തിയത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കണ്ട് ആസ്വദിക്കാതെ, കേട്ടുമാത്രം രസിക്കാന്‍ കഴിയുന്ന ഒരു സവിശേഷ സ്വരൂപമായി സാങ്കേതികത ചലച്ചിത്രഗാനങ്ങളെ പുതുക്കിപ്പണിതു. അതുകൊണ്ട് ചലച്ചിത്ര സന്ദര്‍ഭത്തിന്റെ ദൃശ്യഭാവനയ്ക്ക് പുറത്ത് ഓരോ വ്യക്തിയുടെയും സ്വകാര്യവും വ്യക്തിപരവുമായ ഭാവനാബന്ധങ്ങള്‍ക്കുള്ളില്‍ ഇടം പിടിക്കാനും സവിശേഷമായ സൗന്ദര്യാനുഭവമായി നിരന്തരം പരിണമിക്കാനും ചലച്ചിത്രഗാനങ്ങള്‍ക്ക് കഴിവുണ്ടായി. ഇതുപോലെ ഏറ്റവും അശിക്ഷിതരായ ആസ്വാദകര്‍ക്കും ഏറ്റവും സുശിക്ഷിതരായ ആസ്വാദകര്‍ക്കും തങ്ങളുടേതായ വിതാനങ്ങളില്‍ വിനിമയം സാധ്യമാകുന്ന ഒരേയൊരു കലാവിഭവവും ചലച്ചിത്രഗാനം തന്നെയായിരുന്നു. കുടില്‍തൊട്ട് കൊട്ടാരംവരെയുള്ള എല്ലാ മലയാളികളോടും അത് ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ സംവദിച്ചു. കേരളത്തിന്റെയും മലയാളത്തിന്റെയും ചരിത്രത്തില്‍ ഇത്തരമൊരു സന്ദര്‍ഭം മറ്റൊരിക്കലുമുണ്ടായിട്ടില്ല.

ഇങ്ങനെ മലയാള ദേശീയത, ആധുനിക വ്യക്തിഗത പൗരത്വം, സ്വകാര്യവും സാമാന്യവുമായ ആസ്വാദന ശീലങ്ങളുടെ രംഗപ്രവേശം, സാങ്കേതിക വിദ്യയുടെ പുതിയ സന്ദര്‍ഭം, സാങ്കേതിക വിദ്യ വഴി കൈവന്ന അമൂര്‍ത്തത, മുഴുവന്‍ സംഗീത ശീലങ്ങളേയും സ്വാംശീകരിക്കാന്‍ പോന്ന ആഭ്യന്തരമായ വഴക്കം, മലയാള സാഹിത്യഭാവനയുടെ ബഹുസ്വരതയപ്പാടെ ഇടംപിടിച്ച രചനാലോകം തുടങ്ങിയ അനവധി ഘടകങ്ങളുടെ മേളന ബിന്ദുവായാണ് (convergence point) ചലച്ചിത്രഗാനം എന്ന ജനുസ്സ് 1960-കള്‍ മുതലുള്ള മൂന്ന്-നാല് പതിറ്റാണ്ടുകാലം നിലകൊണ്ടത്. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന" പങ്കുവച്ച ഒരു സാംസ്കാരിക വിഭവത്തിന്റെ പദവി അതിന് കൈവന്നതും മറ്റൊന്നുകൊണ്ടല്ല. അനന്യമായ ഈ ചരിത്രസന്ദര്‍ഭത്തോട് ഏറ്റവും ഭാവസാന്ദ്രമായി പ്രതികരിച്ച ഒരാളായിരുന്നു യേശുദാസ്. അദ്ദേഹത്തിന്റെ സ്വരസൗഷ്ഠവവും അതിലെ ഗതിഭേദങ്ങളും അക്കാലം വരെ പലര്‍ പാടിയ പാട്ടുകളെ മുഴുവന്‍ ഒറ്റയ്ക്കൊരാള്‍ പാടുന്ന നിലയിലേക്ക് എത്തിച്ചു. എന്നുതന്നെയല്ല തന്റെ ശബ്ദത്തെ മലയാളത്തിന്റെ മാനകസ്വരമാക്കി മാറ്റാന്‍ പോന്ന വിധത്തില്‍ യേശുദാസിന്റെ ആലാപനസൗഭഗം ബലിഷ്ഠവും പ്രബലവുമായിരുന്നു. കരടില്ലാത്ത അങ്ങേയറ്റം മിനുസമാര്‍ന്ന ഭാവതാരള്യം നിറഞ്ഞ ഒരു മാനകസ്വരത്തിന്റെ സമ്പൂര്‍ണാധിപത്യം മലയാളിയുടെ കേള്‍വിശീലത്തെ നിയന്ത്രിക്കാന്‍ തുടങ്ങി. മധ്യവര്‍ഗപരമായ സുവര്‍ണ/സവര്‍ണ പൗരുഷത്തിന്റെ ഈ സ്വരമാന്ത്രികത അതുവരെ നാനാവിധത്തില്‍ നിലകൊണ്ട നമ്മുടെ സംഗീതാഭിരുചികളെ ഏകമാനത്തിലേക്ക് ആനയിക്കുകയും ചെയ്തു. കമുകറ പുരുഷോത്തമനും ഉദയഭാനുവും കോഴിക്കോട് അബ്ദുള്‍ ഖാദറും മെഹ്ബൂബും ഉള്‍പ്പെടെയുള്ളവരുടെ നാദലോകങ്ങള്‍ പതിയെപ്പതിയെ പിന്‍വാങ്ങി. മൂന്ന് പതിറ്റാണ്ട് കാലമെങ്കിലും മിക്കവാറും മലയാളികള്‍ ഒരേ നാദത്തിലൂടെ ജീവിതാനുഭവങ്ങളെയും സൗന്ദര്യാനുഭൂതികളെയും കേട്ടുകൊണ്ടേയിരുന്നു. നമ്മുടെ സംസ്കാര ചരിത്രത്തിന്റെ ബലതന്ത്രങ്ങള്‍ക്കകത്തായിരുന്നു ആ കേള്‍വിയെന്ന് നാമിപ്പോള്‍ ഓര്‍ക്കാറില്ല. ആഴമേറിയ ചരിത്രബന്ധങ്ങള്‍ അതേക്കുറിച്ച് ഒട്ടും ഓര്‍മിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുക. യേശുദാസ് അത്തരത്തിലുള്ള അഗാധമായ ഒരു ചരിത്രബന്ധം കൂടിയാണ്.

വിനയചന്ദ്രിക

വിനയചന്ദ്രന്റെ മരണത്തിന് അദ്ദേഹത്തിന്റെ കവിതയെ ഓര്‍മിപ്പിക്കുന്ന ഒരു അനായാസതയുണ്ടായിരുന്നു. പൊടുന്നനെ പുറപ്പെട്ട്, വാക്കിന്റെ ഗതിഭേദങ്ങളിലൂടെ എത്രയും ആയാസരഹിതമായി കടന്നുപൊയ്ക്കൊണ്ടിരുന്ന കവിതയായിരുന്നു അദ്ദേഹത്തിന്റേത്. അത്രമേല്‍ വേഗത്തില്‍ മരണത്തിലേക്കും വിനയചന്ദ്രന്‍ കടന്നുപോയി. ആധുനികതാ പ്രസ്ഥാനം മലയാളത്തില്‍ ജന്മംനല്‍കിയ ഏറ്റവും വ്യതിരിക്തതയുള്ള കാവ്യസ്വരൂപങ്ങളിലൊന്ന് വിനയചന്ദ്രന്റേതാണ്. ഒരുപക്ഷേ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയില്‍ മാത്രമാവും മലയാളഭാവന നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് ഇതുപോലെ കടന്നുചെന്നത്. അവിടെപോലും വിനയചന്ദ്രന് വ്യത്യസ്തതയുണ്ടായിരുന്നു. പ്രാക്തനമായ ഒരു ഊര്‍ജത്തിന്റെ പ്രഭവംപോലെയാണ് കടമ്മനിട്ടക്കവിതയില്‍ നാട്ടുപാരമ്പര്യം ഏറിയപങ്കും നിലകൊണ്ടത്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും വാങ്മയങ്ങളായാണ് ഈ പാരമ്പര്യം അദ്ദേഹത്തിന്റെ കവിതയില്‍ ഉടല്‍പൂണ്ടുവന്നത്. കീഴാളഭാഷയുടെയും ഭാവനയുടെയും ലോകമായി കടമ്മനിട്ടക്കവിതയിലെ നാട്ടുപാരമ്പര്യം ഏറെക്കുറെ സമീകരിക്കപ്പെട്ടതും അതുകൊണ്ടാണ്.

വിനയചന്ദ്രന്റെ കവിതയില്‍ നാട്ടുപാരമ്പര്യം ഇങ്ങനെയൊന്നായല്ല പ്രത്യക്ഷപ്പെട്ടത്. ബി രാജീവന്‍ വിനയചന്ദ്രനെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ ആധുനികമായ ലോകബോധത്തെ മറികടന്നുപോയ ഒന്നായിരുന്നു അത്. ആധുനികതാ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍നിന്ന് വിനയചന്ദ്രനെ മാറ്റിനിര്‍ത്തിയതും ഇതുതന്നെയാണ്. ലളിതമായി പറഞ്ഞാല്‍, പടിഞ്ഞാറന്‍ ആധുനികത ജന്മം നല്‍കിയ ജീവിതരീതികളുടെയും ലോകാവബോധത്തിന്റെയും പ്രതിസന്ധികളെയാണ് ആധുനികതാപ്രസ്ഥാനം ആവിഷ്കരിച്ചത്. ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ ആധുനികതയുടെ കേന്ദ്രതത്വങ്ങളെ മനുഷ്യന്‍, യുക്തിബോധം, പുരോഗതി എന്നിങ്ങനെ കയ്യൊഴിയാന്‍ അതിന് കഴിഞ്ഞിരുന്നുമില്ല. വിനയചന്ദ്രന്റെ കവിതയില്‍ കേരളീയ പ്രകൃതിയുമായുള്ള താദാത്മ്യം അതിനെ ആധുനികതയുടെ ലോകാവബോധത്തിന്റെ അടിസ്ഥാനങ്ങളെ മറികടന്നുപോകുന്ന ഒന്നാക്കിത്തീര്‍ക്കുന്നുണ്ട്. ആധുനികതാ പ്രസ്ഥാനത്തിന്റെ വലിയ പ്രതിനിധികളിലൊരാളായി വിനയചന്ദ്രന്‍ പരിഗണിക്കപ്പെടാതെ പോയതും ഇതുകൊണ്ടാണ്. നമ്മുടെ കാവ്യനിരൂപണം വിനയചന്ദ്രനെ സാമാന്യമായി സ്പര്‍ശിച്ചുപോവുന്നതിനപ്പുറം ഏറെയൊന്നും അദ്ദേഹത്തിന്റെ കവിതയെ വിലയിരുത്താന്‍ തുനിയാതിരുന്നതും മറ്റൊന്നുകൊണ്ടല്ല. ആധുനിതാപ്രസ്ഥാനത്തിന്റെ ആശയവ്യവസ്ഥകള്‍ക്കുള്ളില്‍ ഭദ്രമായി നിലകൊള്ളാന്‍ ആ കവിതകള്‍ക്ക് കഴിയില്ലായിരുന്നു എന്നതാണ് വാസ്തവം.

വിനയചന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാസികകളും വാരികകളുമെല്ലാം അദ്ദേഹത്തെ അനുസ്മരിക്കുകയുണ്ടായി. ബി രാജീവന്‍ മുതല്‍ സജയ് കെ വി വരെയുള്ളവര്‍ വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. താന്‍ ജീവിച്ച കാലത്ത് വേണ്ടപോലെ മനസ്സിലാക്കപ്പെടാതെ പോയ കവിയായിരുന്നു വിനയചന്ദ്രന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അതിന് വ്യക്തിപരം മുതല്‍ ചരിത്രപരം വരെയായ കാരണങ്ങളുമുണ്ട്. മലയാളകവിതയുടെയും ഭാവനയുടെയും ഭാവിചരിത്രം വിനയചന്ദ്രനെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതമായേക്കും. നല്ല കവിതയുടെ പ്രകൃതങ്ങളിലൊന്നും അതുതന്നെയാണ്.

ശാസ്ത്രത്തിന്റെ സാംസ്കാരിക മാനങ്ങള്‍

സി വി രാമന്‍ എന്ന അതുല്യനായ ശാസ്ത്രജ്ഞനെക്കുറിച്ചും അദ്ദേഹത്തിന്റെ സാംസ്കാരികമായ മുന്‍വിധികളെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന വി വിജയകുമാറിന്റെ പ്രബന്ധം (മലയാളം വാരിക) മലയാളത്തില്‍ വളരെക്കുറച്ചുമാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില പ്രമേയങ്ങള്‍ വിശകലന വിധേയമാക്കുന്ന ഒന്നാണ്. ശാസ്ത്രത്തിന്റെ സത്യാത്മകത പറഞ്ഞുറപ്പിച്ച ആധുനിക ലോകബോധമാണ് മലയാളത്തിലെ ശാസ്ത്രവ്യവഹാരങ്ങളെ മുഖ്യമായും നിര്‍ണയിച്ചുപോരുന്നത്. ഇതിന്റെ മറുപുറത്ത് ശാസ്ത്ര വിമര്‍ശനവുമായി രംഗത്തു വന്നവരില്‍ ഏറിയപങ്കും ഒന്നാന്തരം മതമൗലികവാദികളും മതയാഥാസ്ഥിതികരും മാത്രമായതിനാല്‍ ശാസ്ത്ര വിമര്‍ശനം ഇവിടെ കൂടുതല്‍ അസ്വീകാര്യമായിത്തീര്‍ന്നു. ആധുനികതാ വിമര്‍ശനത്തിന്റെ പദാവലികളും പരികല്‍പനകളും ഉപയോഗപ്പെടുത്തി തങ്ങളുടെ മതയാഥാസ്ഥിതികത്വത്തെയെന്നല്ല മതവിഭാഗീയതയെപ്പോലും ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. അതുകൊണ്ട് ശാസ്ത്രവിമര്‍ശനത്തിന്റെ ഉയര്‍ന്ന വിതാനങ്ങള്‍ മലയാളത്തിന് പൊതുവെ അപരിചിതമായി. വിജയകുമാറിനെപ്പാലെ, ശാസ്ത്രദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് കടന്നുപോകുന്നവരായി മലയാളത്തില്‍ ഏറെപ്പേരൊന്നും ഇല്ല എന്നതും ഇതിനൊരു കാരണമാണ്. ശാസ്ത്രസാഹിത്യം ഏറെയുള്ളപ്പോഴും ശാസ്ത്രദര്‍ശനം മലയാളത്തില്‍ എത്രയോ കുറച്ച് തന്നെയാണ് ഇപ്പോഴും. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ ചരിത്രവല്‍ക്കരണമോ ശാസ്ത്രീയ വിജ്ഞാനത്തിന്റെ മൂല്യനിര്‍ഭരതയെ (value loaded character) ക്കുറിച്ചുള്ള ആലോചനകളോ മലയാളത്തില്‍ കാര്യമായി വേരോടിയില്ല. ഡാര്‍വിനെ പരിണാമസിദ്ധാന്തത്തിലെ പരികല്‍പനകളില്‍ over production,struggle for existence,survival of the fittest തുടങ്ങിയ ആശയങ്ങളില്‍ - മുതലാളിത്ത കമ്പോളത്തിന്റെയും മാല്‍ത്തൂസിയന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്റെയും ആശയാവലികള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കാര്യം മാര്‍ക്സും എംഗല്‍സും എത്രയോ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള മുഖ്യധാരാ മാര്‍ക്സിസ്റ്റ് ചിന്തയിലെന്നപോലെ കേരളത്തിലെ മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങളിലും ശാസ്ത്രത്തിന്റെ ചരിത്രവല്‍ക്കരണം ഒരു കേന്ദ്രതാല്‍പര്യമായി വികസിക്കുകയുണ്ടായില്ല. ഫലത്തില്‍ ചരിത്രനിരപേക്ഷവും കേവലവുമായ സത്യാത്മക ജ്ഞാനത്തിന്റെ പദവിയാണ് നമ്മുടെ സാമാന്യബോധത്തില്‍ ശാസ്ത്രത്തിന് എപ്പോഴും കൈവന്നത്.

"ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന് ഫ്രെഡറിക് ജയിംസണ്‍ പറഞ്ഞത് നമ്മുടെ ശാസ്ത്രവിചാരങ്ങളുടെ കാര്യത്തിലെങ്കിലും ഒട്ടുംനടപ്പിലായില്ല. ഇത്തരമൊരു സാമാന്യ സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ സി വി രാമനെക്കുറിച്ചുള്ള പഠനം മൗലികപ്രാധാന്യം കൈവരിക്കുന്നത്. നൊബേല്‍ സമ്മാനാര്‍ഹനായ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എന്ന പ്രഭാവലയത്തിന് പുറത്തേക്ക് സി വി രാമനെ കൊണ്ടുവരാനും സാംസ്കാരികവും ചരിത്രപരവും അധികാരപരവുമായ ബന്ധവ്യവസ്ഥകള്‍ക്കുള്ളില്‍ സി വി രാമന്റെ ശാസ്ത്രാന്വേഷണം എങ്ങനെ നിലകൊണ്ടു എന്ന് ചര്‍ച്ചചെയ്യാനും വിജയകുമാറിന്റെ പ്രബന്ധം ശ്രമിക്കുന്നുണ്ട്.

പ്രകൃതിയുടെ ആന്തരിക ഘടനയില്‍ ക്രമവും ഐകരൂപ്യവും ഉറപ്പിച്ചുകണ്ട ആളായിരുന്നു സി വി രാമന്‍. അത്തരമൊരു വീക്ഷണത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നതില്‍ ബ്രാഹ്മണിക ജീവിതബോധം വഹിച്ച പങ്കു മുതല്‍ സി വി രാമന്റെ ലോകബോധത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ലിംഗപരമായ മുന്‍വിധികള്‍ വരെ ഇവിടെ പരിശോധനാ വിഷയമാവുന്നുണ്ട്. നിശ്ചയമായും ഇക്കാര്യങ്ങളെല്ലാം നാനാതരം എതിര്‍വാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവയ്ക്കാവുന്നതാണ്. കോളനിയന്തര ചിന്തയിലെയും സ്ത്രീവാദ ചിന്തയിലെയും അന്വേഷണങ്ങള്‍ പാശ്ചാത്യ ശാസ്ത്രത്തിന്റെ അധിനിവേശപരവും പുരുഷാധിപത്യപരവുമായ പ്രകൃതത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിമര്‍ശനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ, ശാസ്ത്രത്തെക്കുറിച്ചുള്ള യുക്തിവാദപരമായ ആലോചനകളില്‍ അഭിരമിക്കുകയാണ് കേരളീയ മധ്യവര്‍ഗ ബൗദ്ധികത പൊതുവേ ചെയ്തുവരുന്നത്.

ഇതില്‍നിന്ന് വ്യത്യസ്തമായ ശാസ്ത്ര വിചാരത്തിന്റെ ആവിഷ്കാരമായിരിക്കുന്നു എന്നതാണ് വിജയകുമാറിന്റെ പഠനത്തിന്റെ മൗലിക പ്രാധാന്യം. മലയാളത്തില്‍ തെളിഞ്ഞുവരേണ്ട വഴികളിലൊന്നാണത്. ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യഫലം ഇന്ത്യാചരിത്ര വിചാരങ്ങളുടെ മേഖലയിലെ പ്രധാന പ്രമേയങ്ങളിലൊന്നാണ് ഭക്തിപ്രസ്ഥാനവും അതുളവാക്കിയ സാമൂഹ്യഫലങ്ങളും. ഭക്തിപ്രസ്ഥാനം ഒരു കീഴാള പ്രതിരോധ പ്രസ്ഥാനമായിരുന്നു എന്ന വീക്ഷണം ഒരു ഭാഗത്തും അത് ഫ്യൂഡല്‍ മൂല്യങ്ങളുടെ വ്യാപനമായിരുന്നു എന്ന വീക്ഷണം മറുഭാഗത്തുമായി അത്യന്തം വ്യത്യസ്തവും പരസ്പരവിരുദ്ധം പോലുമായ സമീപനങ്ങളാണ് ഇതിനെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്നിട്ടുള്ളത്. ഭക്തിപ്രസ്ഥാന നായകരായ കവികളുടെ സാമൂഹ്യപശ്ചാത്തലവും കേവല ഭക്തിയെ മോക്ഷത്തിനുള്ള വഴിയായി അവതരിപ്പിക്കുന്നതിലൂടെ ബ്രാഹ്മണാധികാരത്തിനും പൗരോഹിത്യാധികാരത്തിനുമെതിരെ അവര്‍ കൈക്കൊള്ളുന്ന നിലപാടുകളുമാണ് ഒരു പ്രതിരോധ പ്രസ്ഥാനമായി ഭക്തിപ്രസ്ഥാനത്തെ വിലയിരുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍. ഇതോടൊപ്പം ഭക്തിപ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന പതിനായിരക്കണക്കിന് വരുന്ന സാധാരണക്കാരുടെ സാന്നിധ്യവും അതിനെ ഒരു കീഴാള - ജനകീയ പ്രസ്ഥാനമായി പരിഗണിക്കുന്നതിന് പ്രേരണയായി. എന്നാല്‍ പ്രമേയപരമായ പരിഗണനകള്‍ മാറ്റിവച്ച് ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യ ഫലങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ഫ്യൂഡല്‍ ജീവിതമൂല്യങ്ങളുടെ വ്യാപനമാണ് അതിലൂടെ സംഭവിച്ചത് എന്ന് വ്യക്തമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഭക്തിപ്രസ്ഥാന കവിതകള്‍ പ്രമേയപരമായി ഉയര്‍ത്തിപ്പിടിക്കുന്ന കേവലഭക്തി, സാമൂഹികമായി മധ്യകാല രാജഭക്തി തന്നെയാണെന്നും അവര്‍ കരുതുന്നു. ബ്രാഹ്മണ്യത്തിനും പൗരോഹിത്യത്തിനുമെതിരെ രൂപമെടുക്കാവുന്ന ജനകീയ പ്രതിഷേധത്തില്‍നിന്ന് അവയെ സംരക്ഷിക്കുന്ന സുരക്ഷാരന്ധ്രങ്ങളെന്ന പോലെയാണ് ഭക്തിപ്രസ്ഥാനം നിലകൊണ്ടതെന്നും വിശദീകരിക്കപ്പെടുന്നു.

തന്റെ അവസാന ഗ്രന്ഥത്തില്‍ പി ഗോവിന്ദപ്പിള്ള ഇന്ത്യാചരിത്രത്തിലെ ഈ സന്ദിഗ്ധ പ്രമേയത്തെ വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്. പി ജിയുടെ മരണാനന്തരം പുറത്തുവന്ന The Bhakti Movement: Renaissance or Revivalism എന്ന ഗ്രന്ഥം (പി ജിയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകവുമാണിത്) ഭക്തിപ്രസ്ഥാനത്തെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യാനുള്ള ശ്രമമാണ്. രണ്ട് ഭാഗങ്ങളില്‍ മുപ്പത് അധ്യായങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തിലെ ഒമ്പത് അധ്യായങ്ങളില്‍ ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യ ചരിത്രസന്ദര്‍ഭം നിര്‍ധാരണം ചെയ്യാനാണ് പി ജി ശ്രമിക്കുന്നത്.

ബുദ്ധമതത്തിന്റെ പതനവും ഹിന്ദുമതത്തിന്റെ പുനര്‍ജനിയും ഭക്തി പ്രസ്ഥാനത്തിന്റെ ഉദയവും പ്രകൃതവും ഭക്തി പ്രസ്ഥാനത്തിന്റെ കാലാനുക്രമണികയും ഭൂമിശാസ്ത്രവും കലിയുഗ സങ്കല്‍പം, വിദേശാധിപത്യവും ഭക്തിപ്രസ്ഥാനവും ദക്ഷിണേന്ത്യന്‍ ഭക്തിപ്രസ്ഥാനം എന്നിങ്ങനെ ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവക്ഷകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്തിലെ ഇരുപത്തിയൊന്ന് അധ്യായങ്ങള്‍ പൊതുവെ ഭക്തിപ്രസ്ഥാനത്തിലെ വ്യത്യസ്തധാരകളെയും ഭക്തകവികളെയും വിലയിരുത്തുന്നവയാണ്. നായനാര്‍മാരും ആഴ്വാന്മാരും മുതല്‍ ഭക്തമീരയും സൂര്‍ദാസും രാമാനന്ദനും തുളസീദാസും ലൊക്കാമലയും നാനാക്കും ചൈതന്യനും വരെയുള്ളവരുടെ ജീവിതവും സംഭാവനകളും ഈ ഭാഗത്തെ അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ താരതമ്യേന വൈകിയ നിലയില്‍ കേരളത്തിലേക്ക് ഭക്തിപ്രസ്ഥാനം കടന്നുവന്നതിനെക്കുറിച്ചാണ് ഉപസംഹാരത്തിന് മുമ്പുള്ള അധ്യായത്തില്‍ പി ജി ചര്‍ച്ച ചെയ്യുന്നത്. ഹൈന്ദവ പുനരുത്ഥാനത്തിന്റെ അടയാളങ്ങള്‍ ധാരാളമുണ്ടെങ്കിലും ഭക്തിപ്രസ്ഥാനത്തിന്റെ നവോത്ഥാനമൂല്യം അതിനേക്കാള്‍ ഏറിനില്‍ക്കുന്നു എന്ന വിലയിരുത്തലോടെയാണ് പി ജി തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ഒരു സഹസ്രാബ്ദത്തോളം പടര്‍ന്നുകിടക്കുന്ന ഇന്ത്യാചരിത്രത്തിലെ ഈ മഹാപ്രസ്ഥാനത്തിന്റെ ചരിത്രം ഇത്രയും വിശദാംശങ്ങളോടെ ചര്‍ച്ച ചെയ്യുന്ന ഒരു ഗ്രന്ഥം മലയാളത്തിലില്ല. അതുകൊണ്ടുതന്നെ പി ജിയുടെ ഈ അവസാന ഗ്രന്ഥത്തിന് ഒരു മലയാള വിവര്‍ത്തനം ഉണ്ടാവേണ്ടതുണ്ട്. പി ജി യോടുള്ള നമ്മുടെ ആദരവിന്റെ ആവിഷ്കാരംകൂടിയായിരിക്കും ആ വിവര്‍ത്തനം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക 07 ഏപ്രില്‍ 2013