Showing posts with label ഗ്രീന്‍ കേരള എക്സ്പ്രസ്. Show all posts
Showing posts with label ഗ്രീന്‍ കേരള എക്സ്പ്രസ്. Show all posts

Thursday, May 27, 2010

ഇത് പെണ്‍കരുത്തിന്റെ ഐശ്വര്യഗാഥ

"കഷ്ടകാലത്തിന് ഞങ്ങള്‍ക്കൊരു മെമ്പര്‍ സെക്രട്ടറിയുണ്ട്... സാര്‍''- തമിഴ് ചുവയുള്ള മലയാളത്തില്‍ ഇടുക്കി കാന്തല്ലൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സന്‍ ഡെയ്സി കഥ പറയുകയാണ്. പകുതിക്കു നിര്‍ത്തി ശ്വാസമെടുത്തപ്പോള്‍ നിറഞ്ഞ സദസ്സില്‍ കരഘോഷം. കുടുംബശ്രീ 12-ാം വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന ഗ്രൂപ്പ് ചര്‍ച്ചയിലെ അനുഭവം ക്രോഡീകരിക്കുകയാണ് ഡെയ്‌സി. സംഘകൃഷിക്കു നല്‍കിയ അപേക്ഷയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച മെമ്പര്‍ സെക്രട്ടറിയെ മൂക്കുകൊണ്ട് 'ക്ഷ' വരപ്പിച്ചതാണ് കഥ. പത്ത് വ്യത്യസ്ത ഗ്രൂപ്പുകളിലായി 14 ജില്ലകളിലെ സിഡിഎസ് പ്രതിനിധികള്‍ പറഞ്ഞ വീരകഥകളും കണ്ണീരില്‍കുതിര്‍ന്ന എണ്ണിയാലൊടുങ്ങാത്ത അനുഭവസാക്ഷ്യവും പ്രതിനിധിസമ്മേളനവേദിയെ ത്രസിപ്പിച്ചു. അപേക്ഷയില്‍ ഒപ്പിടാതെ മുങ്ങിനടന്ന സെക്രട്ടറിയെ വളഞ്ഞു പിടിക്കാന്‍ സിഡിഎസ് തീരുമാനിച്ചതോടെ കാന്തല്ലൂരിലെ മെമ്പര്‍ സെക്രട്ടറി സ്‌ത്രീ കൂട്ടായ്‌മയുടെ കരുത്തറിഞ്ഞു. കൈക്കൂലി ഒപ്പിക്കാനായിരുന്നു സെക്രട്ടറിയുടെ മുങ്ങല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയുടെ തലേന്ന് രാത്രി സെക്രട്ടറിയെ പിടികൂടി. ഒപ്പിട്ടില്ലെങ്കില്‍ മുറിയില്‍ പൂട്ടിയിടുമെന്നായി സ്ത്രീസംഘം. അങ്ങനെയെങ്കില്‍ സ്ഥലം കാണണമെന്നായി സെക്രട്ടറി. രാത്രി ടോർച്ച് ലൈറ്റ് മിന്നിച്ച് സെക്രട്ടറിയെ സ്ഥലംകാണിച്ച് ബോധ്യപ്പെടുത്തി. ഗത്യന്തരമില്ലാതെ ഒപ്പിടാന്‍ ഇരുന്നപ്പോള്‍ രാത്രി പത്തര. ഒപ്പിന് കുറച്ചധികം നീളമുള്ളതിനാല്‍ ഇട്ടുതീര്‍ക്കാന്‍ സമയമെടുത്തെന്ന് ഡെയ്‌സി. എന്തായാലും പുലര്‍ച്ചെ ഒന്നരയോടെ പണിതീര്‍ത്തു. എഴുനൂറോളം ഏക്കറില്‍ കൃഷിയിറക്കി അവാര്‍ഡും കിട്ടിയെന്ന ഡെയ്‌സിയുടെ നിശ്വാസത്തിന് കരഘോഷം

അകമ്പടിയായി. സ്‌ത്രീ പദവി പഠന ഗ്രൂപ്പിലെ അനുഭവം പറഞ്ഞത് തൃശൂരിലെ സാവിത്രി സദാനന്ദന്‍. അരക്ഷിതമായിരുന്ന തന്റെ കുടുംബത്തെ കരപറ്റിക്കാനും സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രാപ്‌തയാക്കിയതും കുടുംബശ്രീയാണെന്നു പറഞ്ഞപ്പോള്‍ തൊണ്ടയിടറി. മൂത്തേടം സിഡിഎസാണോ ഇങ്ങോട്ടു വരേണ്ട എന്നാണ് പ്രമുഖ ബാങ്കിന്റെ മാനേജര്‍ ആദ്യമൊക്കെ പറഞ്ഞത്. അനുഭവം അദ്ദേഹത്തെ തിരുത്തി. മാഡം വരണം, ഇരിക്കണം, എത്ര പണം വേണം എന്നാണ് ഇപ്പോഴത്തെ ചോദ്യമെന്ന് മൈക്രോ ഫിനാന്‍സ് വിജയകഥ നിരത്തി നടത്തറ പഞ്ചായത്ത് ചെയര്‍പേഴ്‌സൺ മേഴ്‌സി പറഞ്ഞു. മകളുടെ വിവാഹത്തിന് പണമില്ലാതെ കുടുംബനാഥന്‍ ആത്മഹത്യചെയ്‌തപ്പോള്‍ കുടുംബശ്രീ രണ്ടുലക്ഷം രൂപ സഹായമെത്തിച്ചതിന്റെ വിവരണം. ആലപ്പുഴ ഭരണിക്കാവ് ബാലസഭാംഗം ജിഷ്‌ണുവിലൂടെ 29 കുടുംബം താമസിക്കുന്ന കോളനിയിലേക്ക് വഴിയും വൈദ്യുതിയുംഎത്തിയതിന്റെ പാഠം ബാലസഭയുടെ പ്രതിനിധി റസീന അയവിറക്കി. വൃദ്ധയോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ ബാലസഭാംഗം പ്രതികരിച്ചതും കണ്യാര്‍കളി ബാലസഭയിലൂടെ പുനരുജ്ജീവിപ്പിച്ചതും ഡല്‍ഹിയില്‍ റിപ്പബ്ളിൿദിന പരേഡില്‍ കണ്യാര്‍കളി അവതരിപ്പിച്ചതും വിവരിച്ചു. ആശ്രയ, വീടുനിര്‍മാണം, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ അനുഭവങ്ങളും പ്രതിനിധികള്‍ പങ്കുവച്ചു.

(എം എസ് അശോകന്‍)

കുടുംബശ്രീ സ്‌ത്രീശാക്തീകരണത്തിന്റെ അതുല്യ മാതൃക: വിദഗ്ധര്‍

സ്‌ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകയായ കുടുംബശ്രീയുടെ ഇന്നലെകള്‍ മനോഹരം; വരാനുള്ളത് മഹത്തരമാകുമെന്ന് വിദഗ്ധര്‍. കുടുംബശ്രീ ഏറ്റെടുത്ത പത്തു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അനുഭവവിവരണം സശ്രദ്ധം കേട്ട വിദഗ്ധ പാനലിന്റേതാണ് വിലയിരുത്തല്‍. പരിസ്ഥിതിശാസ്‌ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാ മേനോന്‍, കില ഡയറൿടര്‍ പ്രൊഫ. രമാകാന്തന്‍, വികസനശാസ്‌ത്രജ്ഞന്‍ ഡോ. കെ പി കണ്ണന്‍, മുന്‍ പൊതുവിദ്യാഭ്യാസ ഡയറൿടര്‍ ലിഡ ജേക്കബ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍. കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ പഞ്ചായത്തുകള്‍ വിഷമിക്കുമായിരുന്നെന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിധികര്‍ത്താവെന്ന നിലയില്‍ തോന്നിയതായി ആര്‍ വി ജി മേനോന്‍ പറഞ്ഞു. എല്ലാം കുടുംബശ്രീയെ ഏല്‍പ്പിച്ച് കയ്യൊഴിയാന്‍ പഞ്ചായത്തുകളെ അനുവദിക്കരുത്. അവയെ കൈകാര്യംചെയ്യുന്ന ശക്തിയായി മാറണം. പാട്ടക്കൃഷിക്ക് സംഘക്കൃഷി എന്നു പേരുമാറ്റിയെങ്കിലും പാട്ടവ്യവസ്ഥയുടെ ഒറ്റപ്പെട്ട അനുഭവം ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥയ്ക്ക് രൂപംനല്‍കണമെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു.

കുടുംബശ്രീ അംഗങ്ങളുടെ തൊഴില്‍വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടാകണമെന്ന് ഡോ. കെ പി കണ്ണന്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പില്‍ ശരാശരി തൊഴില്‍ദിനം 35ല്‍ നിന്ന് നൂറായി ഉയര്‍ത്തണം. മറ്റു പദ്ധതികളുമായി സംയോജിപ്പിച്ചുള്ളവ ഏറ്റെടുക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. നഗരങ്ങളിലും കുടുംബശ്രീ ശക്തമായ സാന്നിധ്യമാകണമെന്ന് ലിഡ ജേക്കബ് പറഞ്ഞു. സ്‌ത്രീപ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ അജന്‍ഡയിലെ മുന്‍നിര വിഷയമാക്കണം. സ്‌ത്രീപദവിയും അവകാശങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം കാര്യക്ഷമമാകണമെന്നും അവര്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ഗാര്‍ഹികപീഡനവും സ്‌ത്രീപീഡനങ്ങളും ചെറുക്കാന്‍ കുടുംബശ്രീകള്‍ക്ക് ഇടപെടാനാകണമെന്ന് ലീലാ മേനോന്‍ പറഞ്ഞു. കുടുംബശ്രീയിലൂടെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന മാറ്റം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് പ്രൊഫ. രമാകാന്തന്‍ പറഞ്ഞു. രണ്ടുദിവസത്തെ ചര്‍ച്ചയില്‍ അത്ഭുതകരമായ കാര്യങ്ങളാണ് കേട്ടത്. അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവുമാണ് ഇതിന് അടിസ്ഥാനം. കുടുംബശ്രീയിലൂടെ കൈകാര്യശേഷിയുള്ള പുതിയ പ്രാദേശിക നേതൃത്വം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.

നിര്‍മാണ കമ്പനി മാതൃകയിലുള്ള കുടുംബശ്രീകള്‍ക്ക് 25 ലക്ഷം

പ്രൊഡ്യൂസര്‍ കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകള്‍ക്ക് 25 ലക്ഷം രൂപവീതം അനുവദിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബശ്രീകള്‍ക്കാണ് തുക നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീയുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിഡിഎസ് പ്രതിനിധി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വര്‍ഗ കുടുംബങ്ങളിലേക്കും ആദിവാസികളിലേക്കും ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 40 ലക്ഷം രൂപ ചലഞ്ച് ഫണ്ട് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാപദ്ധതി, ചികിത്സ, തൊഴില്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിനായാണ് തുക. നവംബര്‍മുതല്‍ കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി സോഷ്യല്‍ ഓഡിറ്റിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീകള്‍വഴി നടത്തും. അധികാരവികേന്ദ്രീകരണത്തിന്റെ രൂപീകരണശക്തിയാകാനും വികസനപ്രക്രിയയില്‍ പങ്കാളികളാകാനും കുടുംബശ്രീകള്‍വഴി സ്‌ത്രീകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളത്തിന്റെ വികസനപ്രക്രിയയില്‍ സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് കുടുംബശ്രീകളാണെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്‌ത്രീകളുടെ അന്തസ്സും പൊതുസമൂഹത്തില്‍ അവരുടെ പദവിയും ഉയര്‍ത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പെന്‍ഷന്‍ 110 രൂപയില്‍നിന്ന് 300 രൂപയായി ഉയര്‍ത്തിയതും ആശ്വാസ് കിരൺ പദ്ധതിയുമെല്ലാം ഇതിന്റെ ഭാഗമാണ്. യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് താമസസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ മൂന്നുലക്ഷം രൂപവരെ അനുവദിക്കും. മൂന്നു സെന്റ് സ്ഥലമെങ്കിലും ലഭ്യമാക്കിയാല്‍ ഈ തുക മറ്റു നിബന്ധനകളൊന്നുമില്ലാതെ കൈമാറാന്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. പി കെ രവീന്ദ്രന്‍, ലിഡ ജേക്കബ് , പ്രൊഫ. എന്‍ രമാകാന്തന്‍, ലീലാ മേനോന്‍ എന്നിവര്‍ സംസാരിച്ചു. കുടംബശ്രീ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന്‍ അധ്യക്ഷയായി.

കിണര്‍ കുഴിക്കാനും ഇനി പെണ്‍പട

മുപ്പതടി ആഴമുള്ള കിണറിലേക്ക് കയറില്‍ തൂങ്ങി രമണിയും ലക്ഷ്‌മിയും തങ്കമ്മയും ഓമനയും ഇറങ്ങുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതം തോന്നും. പേടിയും. എന്നാല്‍ ഇവര്‍ക്ക് തെല്ലും ഭയമില്ല. ഇവര്‍ പിക്കാസും തൂമ്പയുമേന്തി മണ്ണ്കുഴിക്കും. മണ്ണുവലിച്ചുകയറ്റാനും പെണ്‍പടതന്നെ. കുടിവെള്ളത്തിനായി കിണര്‍കുഴിക്കാന്‍ ആളെക്കിട്ടാതെ ഇനി വിഷമിക്കേണ്ട. എത്ര ആഴത്തിലുള്ള കിണര്‍ കുഴിക്കാനും ഈ പെണ്‍സംഘം തയ്യാറാണ്. ഇതിനകം നാലുകിണര്‍ ഇവര്‍ പൂര്‍ത്തിയാക്കി.

തൃക്കൂര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ നാല്‍പ്പതോളം സ്‌ത്രീകളാണ് കിണര്‍ കുഴിക്കാന്‍ രംഗത്തെത്തിയത്. തൃക്കൂര്‍ തെക്കൂട്ട് സതീശന്റെ ഭാര്യ ഓമന, വിയ്യത്ത് സുനിലിന്റെ ഭാര്യ ലക്ഷ്മി, കുഴിച്ചാമഠത്തില്‍ രമണി, പാണ്ടിപറമ്പില്‍ കൃഷ്ണന്റെ ഭാര്യ തങ്കമണി, പാണ്ടിപറമ്പില്‍ രമണി എന്നിവരാണ് കിണറ്റിലിറങ്ങിയത്. ശാന്ത, എല്‍സി, ഫിലോമിന, ഓമന, ഇന്ദിര, വസന്ത, ജോയ്സി, ഷീബ, വത്സല തുടങ്ങിയവര്‍ മണ്ണുവലിച്ചുകയറ്റാനും മറ്റും സഹായിക്കും. പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതികാര്‍ഡുള്ള തൊഴിലാളികളായ ഇവര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കിണറുകളാണ് കുഴിക്കുന്നത്. പഞ്ചായത്ത് ഫണ്ടുനല്‍കി കുഴിക്കുന്ന കിണറുകള്‍ കുറഞ്ഞ കൂലിനിരക്കിലാണ് ഇവര്‍ കുഴിക്കുന്നത്. എഡിഎസ് രതി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുടീമുകളായാണ്് പ്രവൃത്തി ഏറ്റെടുക്കുന്നത്. ഇ എം എസ് ഭവന പദ്ധതിയുടെ വീടുകളുടെ തറകോരുന്നതും ഈ സംഘമാണ്. കൂടാതെ ചെറുകിട കര്‍ഷകനെ സഹായിക്കുന്നതിന് തെങ്ങിന്റെ ചുവട് കിളയ്ക്കുക തുടങ്ങിയ പണികളും ഇവര്‍ ചെയ്തുവരുന്നു.

*****

കടപ്പാട്: ദേശാഭിമാനി, കുടുംബശ്രീ വെബ് സൈറ്റ്

Monday, April 19, 2010

വ്യത്യസ്തമായ റിയാലിറ്റി ഷോ

ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണിത്. കച്ചവടവല്‍ക്കരണത്തിന്റെ തരംതാണ കാഴ്ചകളായി ചിലതെല്ലാം അധഃപതിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പലര്‍ക്കും ഇത് ഒരു പുതിയ കാഴ്ചാനുഭവമാണ്. പിന്നീട് പലതും അരോചകമായി. മത്സരാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമുണ്ടായി. പലര്‍ക്കും ഇതു ചാകരയായിരുന്നു. എസ്എംഎസുകളുടെ വാണിജ്യ സാധ്യത പലരും ഇതുവഴിയാണ് തിരിച്ചറിഞ്ഞത്. അവതാരകര്‍ പലപ്പോഴും സഭ്യതയുടെ സീമകള്‍ ലംഘിച്ചു. മലയാളിക്ക് അന്യമായിരുന്ന പുതിയ ശരീരഭാഷയുടെ പ്രയോഗത്തില്‍ ചിലര്‍ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ചു. വിധി പറയാന്‍ എത്തുന്നവര്‍ അറിവിന്റെ മഹാ കൊടുമുടി കയറിയവരെപ്പോലെ ഉപദേശങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഇവര്‍ക്ക് മുമ്പില്‍ മത്സരാര്‍ഥികള്‍ കരയുകയും താണുകേണ് അപേക്ഷിക്കുകയുംചെയ്തു. ഇതോടെ പല കുടുംബങ്ങളിലും റിയാലിറ്റി ഷോയുടെ സമയത്ത് റിമോട്ടില്‍ വിരല്‍ അമര്‍ത്തുന്ന പ്രവണത കൂടി. അപ്പോഴാണ് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള റിയാലിറ്റി ഷോ തുടങ്ങുന്നത്.

ദൂരദര്‍ശന്റെ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസാണ് പുതിയ കാഴ്ചാനുഭവം മലയാളിക്ക് നല്‍കുന്നത്. സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനുമാണ് ഇതിന്റെ പ്രധാന സംഘാടകര്‍. ഇതു യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിക്കുന്നത് സിഡിറ്റാണ്. പൊതു ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള പരിപാടികള്‍ അധികവും വരുന്നത്. ഇക്കാര്യത്തില്‍ മലയാളം ദൂരദര്‍ശന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികള്‍ നവീനമായ രീതിയില്‍ കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതില്‍ അത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സുസ്ഥിര വികസനത്തിന്റെ തനതു മാതൃകകളുമായി പ്രാദേശിക സര്‍ക്കാരുകളാണ് മത്സരത്തിനെത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ആദ്യഭാഗം. ഇത്രയുമധികം കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടല്ലോ എന്നു പലര്‍ക്കും തോന്നും. മാധ്യമങ്ങളില്‍ സാധാരണ ഇടം കിട്ടാത്തവയാണ് ഇവയില്‍ മഹാഭൂരിപക്ഷവും. പ്രാദേശിക ഭരണസമിതികളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയും കോടതിയോ ഓംബുഡ്സ്മാനോ നടത്തുന്ന പരാമര്‍ശങ്ങളും ആഘോഷിച്ച് അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നല്ല കാര്യങ്ങളെക്കുറിച്ച് എഴുതാനും കാണിക്കാനും ഇടവും സമയവും കിട്ടാറില്ല. അധികാരവികേന്ദ്രീകരണം പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനരീതികളെ മാറ്റിമറിച്ചു. ആവശ്യത്തിനു പണവും അതു പ്രയോഗിക്കുന്നതിനുള്ള അധികാരവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ആസൂത്രണം ചെയ്തുവരുന്ന വാര്‍പ്പു മാതൃകകളുടെ നടത്തിപ്പുകാരെന്ന നിലയില്‍നിന്ന് വിപ്ളവകരമായ മാറ്റമാണ് ഈ സമിതികള്‍ക്ക് ഉണ്ടായത്. ഇതിന്റെ ഗുണം വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ഇതോടെ കൈവന്നത്. കഴിഞ്ഞ കുറെക്കാലത്തിനുശേഷം ആദ്യമായി നെല്ലുല്‍പ്പാദനത്തില്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയതിനുപിന്നില്‍ ഈ മുന്നേറ്റമുണ്ട്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന പല പാടങ്ങളിലും ഇപ്പോള്‍ കൃഷി നന്നായി നടക്കുന്നു. എന്റെ ഗ്രാമപഞ്ചായത്തായ അന്നമനടയില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ നെല്‍ക്കൃഷിയുടെ ഞാര്‍നടീലിനും കൊയ്ത്തിനും എന്നെ ക്ഷണിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ പാഡി മിഷന്റെ ചുമതലക്കാരനോട് വിളയെങ്ങനെയുണ്ടെന്ന് ചോദിച്ചു. സാധാരണ ഹെക്ടറില്‍ രണ്ട് ടണ്‍ നെല്ലാണ് ലഭിക്കാറുള്ളത്. ഇത് അഞ്ച് ടണ്ണില്‍ അധികമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനക്ഷമതയിലും വലിയ മുന്നേറ്റമുണ്ടാകുന്നുണ്ട്.

ഇതുപോലുള്ള അനുഭവങ്ങളുടെ ചിത്രീകരണമാണ് ഗ്രീന്‍എക്സ്പ്രസില്‍ കാണുന്നത്. ചില പഞ്ചായത്തില്‍ കായികരംഗത്താണ് പുതിയ മുന്നേറ്റമുള്ളത്. സ്വന്തമായി അക്കാദമികള്‍ നടത്തുന്ന നിരവധി പഞ്ചായത്തുകളുടെ പ്രവര്‍ത്തനവും റിയാലിറ്റി ഷോയില്‍ കാണുകയുണ്ടായി. വിധിനിര്‍ണയ പാനലില്‍ ആദരണീയരായ വ്യക്തിത്വങ്ങളാണ് ഉള്ളത്. കാര്‍ഷിക മേഖലയില്‍ അഗാധമായ പാണ്ഡിത്യമുള്ള ഹേലിയും സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ കെ പി കണ്ണനും ആര്‍ വി ജി മേനോനും പ്രസാദ് സാറും ഡോക്ടര്‍ വിനീതമേനോനും മറ്റുമടങ്ങുന്ന ജൂറിയുടെ ചോദ്യങ്ങള്‍ കാര്യമാത്രപ്രസക്തവും നിലവാരമുള്ളതുമാണ്. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും നല്‍കുന്ന മറുപടികള്‍ അവരുടെ അനുഭവത്തിന്റെയും അറിവിന്റെയും ചൂളയില്‍ സ്ഫുടം ചെയ്തെടുത്തതാണ്. സ്ത്രീകളായ പ്രസിഡന്റുമാര്‍ ആധികാരികമായി നടത്തുന്ന അവതരണം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. സിനിമാരംഗത്തുനിന്നും മറ്റും ചില സവിശേഷ വ്യക്തിത്വങ്ങളും ജൂറിയുടെ ഒപ്പം ഇരിക്കുന്നുണ്ട.് പരിപാടിയിലേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കാനായിരിക്കും ഇതുകൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍, അങ്ങനെ വരുന്നവരും പരിപാടിയുടെ നിലവാരത്തിലേക്ക് ഉയരുന്നുവെന്നതാണ് ശ്രദ്ധേയം. നടി പത്മപ്രിയ പങ്കെടുത്ത എപ്പിസോഡ് ഞാന്‍ കണ്ടിരുന്നു. ഗൌരവമുള്ള ഇടപെടലുകളാണ് അവര്‍ നടത്തിയത്. സായ്നാഥ്, അരുണാറോയി, രവീന്ദര്‍സിങ് എന്നിങ്ങനെയുള്ള പ്രഗത്ഭ നിരയും വരുംദിവസങ്ങളില്‍ ജൂറിയായി വരുമെന്നാണ് പരിപാടിയുടെ പോര്‍ട്ടല്‍ പറയുന്നത്. ഗ്രീന്‍‌കേരള‌എക്സ്പ്രസ് എന്ന വെബ്പോര്‍ട്ടലില്‍ നടന്ന പരിപാടികളുടെ പൂര്‍ണരൂപവും ലഭ്യമാണ്.

ജൂറിയുടെ മാര്‍ക്കിടലിനൊപ്പം കാഴ്ചക്കാരുടെ എസ്എംഎസും വിധി നിര്‍ണയിക്കുന്നതിന്റെ ഭാഗമാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനു ജനങ്ങള്‍ക്ക് ലഭിക്കുന്ന ജനാധിപത്യ അവകാശത്തിന്റെ മറ്റൊരു രൂപം കൂടിയാണിത്. മറ്റു റിയാലിറ്റി ഷോകളിലെ എസ്എംഎസ് അയക്കുന്ന രീതിയില്‍നിന്നു ഗ്രീന്‍ എക്സ്പ്രസിലേത് വേറിട്ടുനില്‍ക്കുന്നത് ഈ മാനത്തിലാണ്.

കേരളത്തിലെ 999 പഞ്ചായത്തുകളില്‍നിന്നും 57 മുനിസിപ്പാലിറ്റികളില്‍നിന്നും അഞ്ചു കോര്‍പറേഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രവര്‍ത്തനങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ഘട്ടത്തിലും പ്രത്യേകം സമ്മാനങ്ങളുണ്ട്. മുന്നുരംഗത്തും ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഒരുകോടി രൂപ വീതമാണ്. സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദ മാറ്റത്തിന്റെ ചിത്രീകരണമാണ് ഈ സാമൂഹ്യ റിയാലിറ്റി ഷോ കാഴ്ചവയ്ക്കുന്നത്. ഒരു പുതിയ അനുഭവം. ഗ്രാമ വികസനത്തിന്റെ നേര്‍ക്കാഴ്ചകളുടെ മാറ്റുരക്കലിനു ഗ്രീന്‍ എക്സ്പ്രസ് എന്നതിനേക്കാളും നാടിന്റെ തനിമയുള്ള ഒരു പേര് സംഘാടകര്‍ക്ക് കണ്ടെത്താമായിരുന്നു എന്ന ചെറിയ വിമര്‍ശം മാത്രമേ ഈ പരിപാടിയെക്കുറിച്ചുള്ളൂ. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയ വികസനത്തിന്റെയും സമാനതകളില്ലാത്ത രേഖപ്പെടുത്തലായിരിക്കും പരിപാടി കഴിയുമ്പോള്‍ അവശേഷിക്കുക. അത് പുതിയ പ്രയോഗത്തിനുള്ള വഴികള്‍ കണ്ടെത്തുന്ന പാഠപുസ്തകമായി മാറുമെന്ന് ഉറപ്പ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക