അകമ്പടിയായി. സ്ത്രീ പദവി പഠന ഗ്രൂപ്പിലെ അനുഭവം പറഞ്ഞത് തൃശൂരിലെ സാവിത്രി സദാനന്ദന്. അരക്ഷിതമായിരുന്ന തന്റെ കുടുംബത്തെ കരപറ്റിക്കാനും സാമൂഹ്യപ്രശ്നത്തില്‍ ഇടപെടാന്‍ പ്രാപ്തയാക്കിയതും കുടുംബശ്രീയാണെന്നു പറഞ്ഞപ്പോള്‍ തൊണ്ടയിടറി. മൂത്തേടം സിഡിഎസാണോ ഇങ്ങോട്ടു വരേണ്ട എന്നാണ് പ്രമുഖ ബാങ്കിന്റെ മാനേജര്‍ ആദ്യമൊക്കെ പറഞ്ഞത്. അനുഭവം അദ്ദേഹത്തെ തിരുത്തി. മാഡം വരണം, ഇരിക്കണം, എത്ര പണം വേണം എന്നാണ് ഇപ്പോഴത്തെ ചോദ്യമെന്ന് മൈക്രോ ഫിനാന്‍സ് വിജയകഥ നിരത്തി നടത്തറ പഞ്ചായത്ത് ചെയര്‍പേഴ്സൺ മേഴ്സി പറഞ്ഞു. മകളുടെ വിവാഹത്തിന് പണമില്ലാതെ കുടുംബനാഥന് ആത്മഹത്യചെയ്തപ്പോള്‍ കുടുംബശ്രീ രണ്ടുലക്ഷം രൂപ സഹായമെത്തിച്ചതിന്റെ വിവരണം. ആലപ്പുഴ ഭരണിക്കാവ് ബാലസഭാംഗം ജിഷ്ണുവിലൂടെ 29 കുടുംബം താമസിക്കുന്ന കോളനിയിലേക്ക് വഴിയും വൈദ്യുതിയുംഎത്തിയതിന്റെ പാഠം ബാലസഭയുടെ പ്രതിനിധി റസീന അയവിറക്കി. വൃദ്ധയോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ ബാലസഭാംഗം പ്രതികരിച്ചതും കണ്യാര്‍കളി ബാലസഭയിലൂടെ പുനരുജ്ജീവിപ്പിച്ചതും ഡല്‍ഹിയില്‍ റിപ്പബ്ളിൿദിന പരേഡില്‍ കണ്യാര്‍കളി അവതരിപ്പിച്ചതും വിവരിച്ചു. ആശ്രയ, വീടുനിര്‍മാണം, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ അനുഭവങ്ങളും പ്രതിനിധികള്‍ പങ്കുവച്ചു.(എം എസ് അശോകന്)
കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ അതുല്യ മാതൃക: വിദഗ്ധര്‍
സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകയായ കുടുംബശ്രീയുടെ ഇന്നലെകള്‍ മനോഹരം; വരാനുള്ളത് മഹത്തരമാകുമെന്ന് വിദഗ്ധര്‍. കുടുംബശ്രീ ഏറ്റെടുത്ത പത്തു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അനുഭവവിവരണം സശ്രദ്ധം കേട്ട വിദഗ്ധ പാനലിന്റേതാണ് വിലയിരുത്തല്‍. പരിസ്ഥിതിശാസ്ത്രജ്ഞന് ആര് വി ജി മേനോന്, മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാ മേനോന്, കില ഡയറൿടര് പ്രൊഫ. രമാകാന്തന്, വികസനശാസ്ത്രജ്ഞന്‍ ഡോ. കെ പി കണ്ണന്, മുന്‍ പൊതുവിദ്യാഭ്യാസ ഡയറൿടര് ലിഡ ജേക്കബ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍. കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ പഞ്ചായത്തുകള്‍ വിഷമിക്കുമായിരുന്നെന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിധികര്‍ത്താവെന്ന നിലയില്‍ തോന്നിയതായി ആര് വി ജി മേനോന് പറഞ്ഞു. എല്ലാം കുടുംബശ്രീയെ ഏല്‍പ്പിച്ച് കയ്യൊഴിയാന്‍ പഞ്ചായത്തുകളെ അനുവദിക്കരുത്. അവയെ കൈകാര്യംചെയ്യുന്ന ശക്തിയായി മാറണം. പാട്ടക്കൃഷിക്ക് സംഘക്കൃഷി എന്നു പേരുമാറ്റിയെങ്കിലും പാട്ടവ്യവസ്ഥയുടെ ഒറ്റപ്പെട്ട അനുഭവം ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥയ്ക്ക് രൂപംനല്‍കണമെന്നും ആര് വി ജി മേനോന് പറഞ്ഞു.
നിര്‍മാണ കമ്പനി മാതൃകയിലുള്ള കുടുംബശ്രീകള്‍ക്ക് 25 ലക്ഷം
പ്രൊഡ്യൂസര്‍ കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകള്‍ക്ക് 25 ലക്ഷം രൂപവീതം അനുവദിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബശ്രീകള്‍ക്കാണ് തുക നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീയുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിഡിഎസ് പ്രതിനിധി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളത്തിന്റെ വികസനപ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് കുടുംബശ്രീകളാണെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്ത്രീകളുടെ അന്തസ്സും പൊതുസമൂഹത്തില്‍ അവരുടെ പദവിയും ഉയര്‍ത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പെന്ഷന് 110 രൂപയില്‍നിന്ന് 300 രൂപയായി ഉയര്‍ത്തിയതും ആശ്വാസ് കിരൺ പദ്ധതിയുമെല്ലാം ഇതിന്റെ ഭാഗമാണ്. യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് താമസസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ മൂന്നുലക്ഷം രൂപവരെ അനുവദിക്കും. മൂന്നു സെന്റ് സ്ഥലമെങ്കിലും ലഭ്യമാക്കിയാല്‍ ഈ തുക മറ്റു നിബന്ധനകളൊന്നുമില്ലാതെ കൈമാറാന്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. പി കെ രവീന്ദ്രന്, ലിഡ ജേക്കബ് , പ്രൊഫ. എന്‍ രമാകാന്തന്, ലീലാ മേനോന് എന്നിവര്‍ സംസാരിച്ചു. കുടംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന് അധ്യക്ഷയായി.
കിണര്‍ കുഴിക്കാനും ഇനി പെണ്‍പട
മുപ്പതടി ആഴമുള്ള കിണറിലേക്ക് കയറില്‍ തൂങ്ങി രമണിയും ലക്ഷ്മിയും തങ്കമ്മയും ഓമനയും ഇറങ്ങുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതം തോന്നും. പേടിയും. എന്നാല്‍ ഇവര്‍ക്ക് തെല്ലും ഭയമില്ല. ഇവര്‍ പിക്കാസും തൂമ്പയുമേന്തി മണ്ണ്കുഴിക്കും. മണ്ണുവലിച്ചുകയറ്റാനും പെണ്‍പടതന്നെ. കുടിവെള്ളത്തിനായി കിണര്‍കുഴിക്കാന്‍ ആളെക്കിട്ടാതെ ഇനി വിഷമിക്കേണ്ട. എത്ര ആഴത്തിലുള്ള കിണര്‍ കുഴിക്കാനും ഈ പെണ്‍സംഘം തയ്യാറാണ്. ഇതിനകം നാലുകിണര്‍ ഇവര്‍ പൂര്‍ത്തിയാക്കി.
തൃക്കൂര് പഞ്ചായത്തിലെ നാലാംവാര്‍ഡിലെ നാല്‍പ്പതോളം സ്ത്രീകളാണ് കിണര്‍ കുഴിക്കാന്‍ രംഗത്തെത്തിയത്. തൃക്കൂര് തെക്കൂട്ട് സതീശന്റെ ഭാര്യ ഓമന, വിയ്യത്ത് സുനിലിന്റെ ഭാര്യ ലക്ഷ്മി, കുഴിച്ചാമഠത്തില്‍ രമണി, പാണ്ടിപറമ്പില്‍ കൃഷ്ണന്റെ ഭാര്യ തങ്കമണി, പാണ്ടിപറമ്പില്‍ രമണി എന്നിവരാണ് കിണറ്റിലിറങ്ങിയത്. ശാന്ത, എല്‍സി, ഫിലോമിന, ഓമന, ഇന്ദിര, വസന്ത, ജോയ്സി, ഷീബ, വത്സല തുടങ്ങിയവര്‍ മണ്ണുവലിച്ചുകയറ്റാനും മറ്റും സഹായിക്കും. പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതികാര്‍ഡുള്ള തൊഴിലാളികളായ ഇവര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കിണറുകളാണ് കുഴിക്കുന്നത്. പഞ്ചായത്ത് ഫണ്ടുനല്‍കി കുഴിക്കുന്ന കിണറുകള്‍ കുറഞ്ഞ കൂലിനിരക്കിലാണ് ഇവര്‍ കുഴിക്കുന്നത്. എഡിഎസ് രതി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുടീമുകളായാണ്് പ്രവൃത്തി ഏറ്റെടുക്കുന്നത്. ഇ എം എസ് ഭവന പദ്ധതിയുടെ വീടുകളുടെ തറകോരുന്നതും ഈ സംഘമാണ്. കൂടാതെ ചെറുകിട കര്‍ഷകനെ സഹായിക്കുന്നതിന് തെങ്ങിന്റെ ചുവട് കിളയ്ക്കുക തുടങ്ങിയ പണികളും ഇവര്‍ ചെയ്തുവരുന്നു.
*****
കടപ്പാട്: ദേശാഭിമാനി, കുടുംബശ്രീ വെബ് സൈറ്റ്
1 comment:
സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകയായ കുടുംബശ്രീയുടെ ഇന്നലെകള്‍ മനോഹരം; വരാനുള്ളത് മഹത്തരമാകുമെന്ന് വിദഗ്ധര്‍. കുടുംബശ്രീ ഏറ്റെടുത്ത പത്തു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അനുഭവവിവരണം സശ്രദ്ധം കേട്ട വിദഗ്ധ പാനലിന്റേതാണ് വിലയിരുത്തല്‍.
Post a Comment