Showing posts with label ജനിതക സാങ്കേതികവിദ്യ. Show all posts
Showing posts with label ജനിതക സാങ്കേതികവിദ്യ. Show all posts

Thursday, January 27, 2011

ജനിതകമാറ്റത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം

ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചു സംവാദം നടക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംവാദമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണു തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ഞാന്‍ ഇൌ വിഷയം പരാമര്‍ശിച്ചത്. ജനതിക മാറ്റം വരുത്താനുള്ള മനുഷ്യന്റെ അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ ഈ വിജ്ഞാന ശാഖയ്ക്കു മാനവരാശിയെ അനവധി മേഖലകളില്‍ വളരെയേറെ സഹായിക്കാന്‍ കഴിയും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ചില ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും സുരക്ഷ സംബന്ധിച്ചു പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതില്ലെന്നല്ല; അവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കുകയും സുരക്ഷ ഉറപ്പു വരുത്തുകയും വേണം.

ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിജ്ഞാനം ഒരു കാരണവശാലും ഉപയോഗിക്കരുതെന്നു ശഠിക്കുന്നവരുടെ മുഖ്യവാദം അത്തരം സാങ്കേതികവിദ്യ പ്രയോഗിച്ചാല്‍ സസ്യങ്ങള്‍ക്കും മനുഷ്യനടക്കമുള്ള ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും വലിയ അപകടമുണ്ടാകുമെന്നാണ്. യുഗ യുഗാന്തരങ്ങളായി പരിണാമത്തിലൂടെ പ്രകൃതി ഉയര്‍ത്തിക്കൊണ്ടു വന്ന സന്തുലനാവസ്ഥ മനുഷ്യന്റെ ഇടപെടലിന്റെ ഫലമായി തകരാറിലാകുമെന്ന് അഭിപ്രായപ്പെടുന്നു. ഏതു ശാസ്ത്ര, സാങ്കേതികവിദ്യയുടെ ഉപയോഗത്തെയും ഇക്കാരണം പറഞ്ഞ് എതിര്‍ക്കാന്‍ കഴിയും.
പ്രകൃതിയിലും സമൂഹത്തിലും ബോധപൂര്‍വം മാറ്റം വരുത്തി കൂടുതല്‍ പ്രയോജനകരമാക്കാനുള്ള കഴിവിന്റെ വികാസമാണു മാനവരാശിയുടെ വളര്‍ച്ചയിലുടനീളം കാണുന്നത്. ഏതു ശാസ്ത്ര - സാങ്കേതിക ശാഖയായാലും കരുതലില്ലാതെ ഉപയോഗിച്ചാല്‍ അപകടം സംഭവിക്കാം. വൈദ്യുതിയുടെയും അണുശക്തിയുടെയും കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷാ മരുന്നുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടം വരുത്തുകയില്ലെന്ന് ഉറപ്പുള്ള ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ മാത്രമേ വിതരണം ചെയ്യാറുള്ളൂ. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനുള്ള അറിവും കഴിവും വികസിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ആശങ്കകളുടെ പേരില്‍ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ പൊതുവില്‍ എതിര്‍ക്കുന്നതു ശരിയായ നിലപാടല്ല.

ജനിതക മാറ്റം വരുത്തിയ ഒട്ടേറെ വസ്തുക്കള്‍ അനവധി രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളും ഇവയില്‍പ്പെടും. ഇന്ത്യയില്‍ വിപുലമായി കൃഷി ചെയ്യുന്ന ജനിതക മാറ്റം വരുത്തിയ വിള ബിടി പരുത്തിയാണ്. 2002 മുതലാണ് ഇന്ത്യയില്‍ ഇതു കൃഷി ചെയ്തു തുടങ്ങിയത്. പരുത്തിക്കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ 90% ഭാഗവും ഇന്നു ബിടി പരുത്തി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ആരും അടിച്ചേല്‍പിച്ചതു കൊണ്ടുണ്ടായ മാറ്റമല്ലിത്. ബിടി പരുത്തി കൃഷി ചെയ്താല്‍ ഉല്‍പാദനം വര്‍ധിക്കുമെന്നു കണ്ടു കൃഷിക്കാര്‍ സ്വമേധയാ മുന്നോട്ടു വന്നതിന്റെ ഫലമായിരുന്നു.

മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചതിനോടു ബിടി പരുത്തിയുടെ വ്യാപനത്തെ താരതമ്യപ്പെടുത്താം. മൊബൈല്‍ ഫോണും ആരും ബലമായി ജനങ്ങളില്‍ അടിച്ചേല്‍പിച്ചതല്ല. സൌകര്യമാണെന്നു കണ്ടു ജനങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണ്. ബിടി പരുത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പരുത്തിയുടെ ഉല്‍പാദനം 2002ല്‍ 136 ലക്ഷം മൊബെയിലായിരുന്നത് 325 ലക്ഷം മൊബെയിലായി ഇന്നു വര്‍ധിച്ചു.

തലമുറകള്‍ കഴിഞ്ഞു മാത്രമേ ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ വരുന്ന അപകടങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മറ്റൊരു വാദം. മനുഷ്യര്‍ ഇതിനകം ആര്‍ജിച്ച ശാസ്ത്രീയ പരിജ്ഞാനം വെളിപ്പെടുത്തുന്നത് അങ്ങനെ അപകടമുണ്ടാവില്ലെന്നാണ്. സുരക്ഷ ഉറപ്പുള്ള വസ്തുക്കള്‍ മാത്രമാണ് ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുള്ളത്. ഭാവിയില്‍ അപകടമുണ്ടാകാനിടയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുടെ വാദം മഹാ ഭൂരിപക്ഷം ശാസ്ത്രജ്ഞരും അടിസ്ഥാനമില്ലാത്ത ആശങ്ക മാത്രമാണെന്നു ചൂണ്ടിക്കാട്ടുന്നു. അന്‍പതോ നൂറോ കൊല്ലം കഴിയുമ്പോള്‍ ഒരുപക്ഷേ ഏതെങ്കിലും അപകടമുണ്ടായാല്‍ അതിനെ അന്നു നേരിടുന്നതിനു ശാസ്ത്രം തീര്‍ച്ചയായും കരുത്താര്‍ജിച്ചിരിക്കും.

ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങളില്‍നിന്നു നാടിനെ വിമുക്തമാക്കി നിര്‍ത്താനാവുമെന്ന വാദം പ്രായോഗികമാക്കാന്‍ പ്രയാസമാണ്. ജനിതക മാറ്റം വരുത്തിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നു വരുന്നുണ്ട്. ഇന്ത്യയിലെ പരുത്തി ഉല്‍പാദനത്തിന്റെ സിംഹ ഭാഗവും ബിടി പരുത്തിയാണെന്ന വസ്തുത, നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ബിടി പരുത്തി ഉണ്ടാകാനിടയുണ്ടെന്നാണു സൂചിപ്പിക്കുന്നത്.

ബിടി പരുത്തിക്കുരു ആട്ടിയ എണ്ണ പാചകത്തിന് ഇന്ന് ഉപയോഗിച്ചു വരുന്നു. കന്നുകാലിത്തീറ്റയ്ക്കായി ബിടി പരുത്തിയുടെ പിണ്ണാക്ക് ഉപയോഗപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഫലമായി ചിലരെല്ലാം ആശങ്കപ്പെടുന്നതുപോലെയോ, പ്രചരിപ്പിക്കുന്നതുപോലെയോ എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. പരുത്തിക്കൃഷിക്കാരുടെ ആത്മഹത്യയുടെ കാരണം മറ്റു പലതുമാണ്. ബിടി പരുത്തിയിലെ വിരകള്‍ക്കു നാശമുണ്ടാക്കുന്ന വിഷാംശത്തെ ചെറുക്കാന്‍, ബാള്‍ വിരകള്‍ പ്രതിരോധ ശക്തിയാര്‍ജിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് മാത്രമാണു ബിടി പരുത്തിക്ക് എതിരായി പുറത്തു വന്നിട്ടുള്ളത്.

ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ അതിന്റെ പ്രയോജനം മൊണ്‍സാന്റോയ്ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മാത്രമായിരിക്കുമെന്നും അതുകൊണ്ടു ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനേ പാടില്ലെന്നതുമാണു മറ്റൊരു പ്രധാന വാദം. മൊണ്‍സാന്റോയുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഈ രംഗത്തെ കുത്തക ഒഴിവാക്കാന്‍, ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ പൊതുമേഖല മുന്നോട്ടു വരണമെന്നാണു ഞാന്‍ അഭിപ്രായപ്പെട്ടത്. പൊതുമേഖല ഇൌ രംഗത്തു വന്നാല്‍, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകനു നല്‍കാന്‍ കഴിയും.

ഇപ്പോള്‍ മൊണ്‍സാന്റോയും കൂട്ടുകാരും ബിടി പരുത്തി വിത്തിനു കൃഷിക്കാരില്‍നിന്നു വലിയ വിലയാണ് ഈടാക്കുന്നത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനും പൊതുമേഖലയ്ക്കു വലിയ സംഭാവന ചെയ്യാനാകും. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള മേഖലകളില്‍ ഗവേഷണം വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ പ്രയോജനം ജനങ്ങള്‍ക്കു നല്‍കാനും പൊതുമേഖലയ്ക്കു സഹായിക്കാനാകും. സ്വകാര്യമേഖല ലാഭത്തിനാണ് മുന്‍ഗണന നല്‍കുക.

ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കി അതിനെപ്പറ്റിയുള്ള അറിവും പ്രയോഗിക്കാനുള്ള പാടവവും മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഈ മേഖല എന്നെന്നേക്കും മൊണ്‍സാന്റോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കൈപിടിയില്‍ത്തന്നെ അമര്‍ന്നിരിക്കും. നാം എന്നും പിന്നാക്ക രാജ്യക്കാരായി തുടരുകയും ചെയും. ബഹുരാഷ്ട്ര കമ്പനികളുടെ ശാസ്ത്ര - സാങ്കേതിക രംഗത്തെ കുത്തകയും മേധാവിത്തവും പേറ്റന്റ് നിയമത്തെ ഉപയോഗിച്ചു നിലനിര്‍ത്താനാണവര്‍ ശ്രമിച്ചു വരുന്നത്. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിദ്യ ഉപയോഗിക്കുകയില്ലെന്നു തീരുമാനിച്ചാല്‍ മൊണ്‍സാന്റോ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ എന്താഗ്രഹിക്കുന്നോ അതു നടപ്പാക്കാന്‍ നാം സ്വയം തീരുമാനിച്ചു നീങ്ങുന്ന ഫലമാണുണ്ടാകുക.

ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാല്‍ ഉപ്പുരസമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ധാന്യങ്ങളിലും കിഴങ്ങുകളിലും പഴ വര്‍ഗങ്ങളിലും പച്ചക്കറികളിലും ധാതുക്കളുടെയും വൈറ്റമിനുകളുടെയും അളവു വര്‍ധിപ്പിച്ചു കൂടുതല്‍ പോഷകാംശങ്ങളുള്ളവയാക്കി മാറ്റാനാകുമെന്നും ശാസ്ത്രം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതകളാകെ തള്ളിക്കളയാന്‍ പാടില്ല. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാതെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ പുരോഗതി നേടാനോ സാധ്യമല്ല. ഇതിനു മനുഷ്യരാശിയുടെ കയ്യിലുള്ള ആയുധങ്ങള്‍ ശാസ്ത്രം നല്‍കുന്ന അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവുമാണ്.

റബര്‍ മേഖലയില്‍ ജനിതക മാറ്റം വരുത്താനുള്ള വിദ്യ ഉപയോഗിക്കുകയില്ലെന്ന നിലപാടു സ്വീകരിക്കുന്നത് അപകടകരമാകും. റബറിന്റെ ഉല്‍പാദനക്ഷമതയില്‍ കേരളം ഇന്നു ലോകത്തിന്റെ മുന്‍നിരയിലാണ്. റബര്‍ക്കൃഷിക്കാര്‍ പിടിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്. ഏതെങ്കിലും തെക്കു കിഴക്കന്‍, ഏഷ്യന്‍ രാജ്യമോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമോ ജനിതക മാറ്റം വരുത്താനുള്ള ശാസ്ത്ര - സാങ്കേതിക വിദ്യ വിജയകരമായി പ്രയോഗിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് അത്തരം റബറുമായി ലോക കമ്പോളത്തിലെത്തിയാല്‍ കേരളത്തിലെ റബര്‍ക്കൃഷിക്കാരുടെ നില അപകടത്തിലാവും. പൂമ്പാറ്റകളെയും തേനീച്ചകളെയും പറവകളെയും മറ്റു സസ്യജന്തു ജാലങ്ങളെയും അപകടത്തില്‍ അകപ്പെടുത്താതെ ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനാകും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇതിനുള്ള കഴിവ് ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുമേഖല ഇൌ രംഗത്തു കടന്നു വരണം.

ശാസ്ത്ര - സാങ്കേതിക വിദ്യയുടെ മേലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയും മേധാവിത്തവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതിനു പകരം ശാസ്ത്ര - സാങ്കേതിക വിദ്യയെത്തന്നെ എതിര്‍ക്കുന്നതു ശരിയായ സമീപനമല്ല. ശാസ്ത്ര - സാങ്കേതിക പുരോഗതി കരുതലില്ലാതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉയര്‍ന്നു വരുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ലോക -ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വകാര്യ മേഖല ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെ മൊത്തത്തില്‍ ഒഴിവാക്കി നിര്‍ത്താനാവില്ല. നാം ഇന്നുപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ വലിയ പങ്കും സ്വകാര്യ മേഖലയും അവയില്‍ പലതും ബഹുരാഷ്ട്ര കമ്പനികളും ഉല്‍പാദിപ്പിക്കുന്നവയാണ്. ഉല്‍പാദന രംഗത്തു പൊതുമേഖലാ മേധാവിത്തം സ്ഥാപിക്കുന്നതു വരെ ഇൌ നില തുടരും.

ഇന്നു നടക്കുന്ന സംവാദത്തിനു മറ്റൊരു വശമുണ്ടെന്നതും വിസ്മരിക്കരുത്. ലോക കാര്‍ഷിക കമ്പോളം പിടിക്കാന്‍ യുഎസും യൂറോപ്പും തമ്മില്‍ കടുത്ത മല്‍സരമാണു നടക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ ഏറെ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ജനിതക വിളകള്‍ക്കെതിരെ പ്രചാര വേല നടത്തിയാണു യൂറോപ്പ് അമേരിക്കയെ ചെറുക്കുന്നത്. ഇരു വിഭാഗവും പ്രചാരണത്തിനു പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വന്‍ തുകകള്‍ ചെലവഴിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും ഇൌ പ്രചാര വേലകളില്‍ കുടുങ്ങരുത്. നമ്മുടെ സമീപനം ശാസ്ത്രീയമാവണം. സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചുള്ളതാകണം. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കു നടത്തി അറിവും അറിവു പ്രയോഗിക്കാനുള്ള ശാസ്ത്ര - സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തേണ്ടതു രാജ്യ പുരോഗതിക്ക് ആവശ്യമാണ്.

*
എസ്. രാമചന്ദ്രന്‍പിള്ള(സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)
കടപ്പാട്: മലയാള മനോരമ 25 ജനുവരി 2011

Thursday, January 6, 2011

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോണ്‍ഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.

ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോണ്‍ഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.

"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''.

വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.

നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോണ്‍സാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു.

ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോണ്‍സാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ടണ്‍. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോണ്‍സാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.

മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;

"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.

ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.

പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.

ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി ദിനപത്രം 06 ജനുവരി 2011

Tuesday, January 4, 2011

'ഭയവും ഭ്രമവും ഇല്ലാതെ''

2009 ഡിസംബര്‍ ലക്കം 'ശാസ്ത്രഗതി' മുഖക്കുറിപ്പിന് ഈയുള്ളവന്‍ തന്നെ ഉപയോഗിച്ച ശീര്‍ഷകമായതുകൊണ്ടാണ് ഉദ്ധരണി ചിഹ്നം കൊടുത്തത്. വിഷയവും അതു തന്നെ; ജനിതക വ്യതിയാനം (ജി എം) വരുത്തിയ വിളകള്‍. സ്വന്തം കുറിപ്പായതുകൊണ്ട് മോഷണാരോപണഭയം ഇല്ലാതെ തന്നെ അതിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കാമല്ലോ.

ശാസ്ത്രത്തില്‍ ഭ്രമിക്കരുത് എന്നതുപോലെ തന്നെ പ്രധാനമാണ് ശാസ്ത്രത്തെ ഭയപ്പെടരുത് എന്നതും. അപരിചിതമായതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നതുപോലെ തന്നെ മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ് പുതിയ സാധ്യതകള്‍ കരുതലോടെ പരീക്ഷിക്കുക എന്നതും. അതുകൊണ്ടാണ് മറ്റെല്ലാ ജന്തുക്കളും തീയെ ഭയപ്പെട്ട് ഓടിമറഞ്ഞപ്പോള്‍ മനുഷ്യന്‍ സംശയിച്ചു സംശയിച്ച്, എന്നാല്‍ കരുതലോടുകൂടി അതിനെ സമീപിക്കാനും ക്രമേണ അതിനെ മെരുക്കിയെടുക്കാനും മുതിര്‍ന്നത്. ഈ ദ്വിമുഖമായ സമീപനമാണ് മറ്റു ജന്തുക്കളെപ്പോലെ പ്രകൃതി വരച്ചിട്ട അതിരുകള്‍ക്കുള്ളില്‍ സ്വന്തം ഭാഗധേയം ഒതുക്കാതിരിക്കാന്‍ മനുഷ്യനെ സഹായിച്ചതും.

ജീവന്റെ രഹസ്യം തേടിയുള്ള അന്വേഷണവും അതിലൂടെ ലഭ്യമായ അറിവിന്റെ പ്രയോഗവും ഒരേസമയം ഉദ്വേഗകരവും അപകടസാധ്യതകള്‍ ഉള്ളതുമാണ്. റീ കോംബനന്റ് ഡി എന്‍ എ പരീക്ഷണങ്ങളെപ്പറ്റി ഒട്ടേറെപ്പേര്‍ക്ക് ആശങ്കകളുണ്ട് എന്നത് രഹസ്യമൊന്നുമല്ല. 1975 ലെ അസിലോമര്‍ കോണ്‍ഫറന്‍സിന്റെ വിഷയം തന്നെ അതായിരുന്നു. അത്തരം പരീക്ഷണങ്ങളില്‍ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങളെപ്പറ്റിയും എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും ശാസ്ത്രജ്ഞരുടെയിടയില്‍ ധാരണയുണ്ടാക്കുന്നില്‍ ആ കോണ്‍ഫറന്‍സ് വിജയിച്ചു. അനേകം സ്വകാര്യ ഏജന്‍സികളും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റീകോംബിനന്റ് ഡി എന്‍ എ ഗവേഷണത്തെപ്പറ്റിയുള്ള ആശങ്കകള്‍ അകറ്റുന്നതിന് ശാസ്ത്രജ്ഞരുടെ ഈ സംയുക്ത സംരംഭത്തിനു കഴിഞ്ഞു എന്നത് പ്രസ്താവ്യമാണ്.

എന്നാല്‍ അത്തരമൊരു പൊതുധാരണ ജനിതകമാറ്റം വരുത്തിയ (ജി എം) വിളകളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അവയുടെ സുരക്ഷയെപ്പറ്റി സ്വതന്ത്രമായ പരിശോധന നടത്താന്‍പോലും കഴിയാത്ത വിധത്തില്‍ ബൗദ്ധികസ്വത്തവകാശ നിയമങ്ങളുടെ മറപിടിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ ഈ രംഗത്ത് കുത്തകസ്ഥാപിച്ചിരിക്കുന്നു. ഈ കുത്തകയില്‍ നിന്നാണ് അത്യധികം സാധ്യതകളുള്ള ജനിതക സാങ്കേതികവിദ്യയെ മോചിപ്പിക്കേണ്ടത്. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഗവേഷണം ഒരിക്കലും യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കില്ല എന്നത് പുകവലിയുടെ അപകടങ്ങളെപ്പറ്റി സിഗററ്റു കമ്പനികള്‍ നടത്തിയ ഗവേഷണങ്ങളുടെ ചരിത്രം നമുക്കു കാണിച്ചു തന്നിട്ടുള്ളതാണല്ലോ. അതുപോലെ തന്നെ ജനങ്ങള്‍ക്കു പ്രയോജനം നല്‍കുന്ന കാര്യങ്ങളല്ല, മറിച്ചു കമ്പനിക്കു ലാഭം കൂട്ടുന്ന സംഗതികളാണ് അവരുടെ ഗവേഷണ ശാലകളില്‍ നിന്നു പുറത്തുവരിക എന്നതും നമുക്കറിയാം.

ഇതിനുള്ള പരിഹാരം ഇതുപോലുള്ള മര്‍മപ്രധാനമായ മേഖലകളില്‍ പൊതുമേഖലാ ഗവേഷണത്തെ മാത്രം ആശ്രയിക്കുക എന്നതു തന്നെയാണ്; ജനിതക സാങ്കേതിക വിദ്യയെത്തന്നെ തള്ളിപ്പറയുന്നതിനു പകരം അതിനെ ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഉപായങ്ങളാണു നാം തേടേണ്ടത്.

ഈ മുഖക്കുറിപ്പെഴുതിയതിനുശേഷം മൂന്നു മാസം കഴിഞ്ഞ് 2010 മാര്‍ച്ച് ലക്കത്തില്‍ ഇന്ത്യയിലെ പ്രമുഖ ബയോടെക്‌നോളജി വിദഗ്ധനും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി സി എം ബി) എന്ന ദേശീയ സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ പി എം ഭാര്‍ഗവയുടെ ഒരു ലേഖനം പ്രസിദ്ധീകരിക്കാനും ശാസ്ത്രഗതിക്കു കഴിഞ്ഞു. ബി ടി കോട്ടണ്‍, ബി ടി വഴുതന എന്നിവയ്ക്ക് അംഗീകാരം കൊടുത്ത നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പക്ഷേ ആ നൂതന സാങ്കേതിക വിദ്യയെ അപ്പാടെ നിരാകരിക്കുന്നതിനു പകരം അതിനുശക്തമായ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാണദ്ദേഹം വാദിച്ചത്. ആ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ: ''..... ജി എം വിത്തുകളുടെ വില്‍പനയിലും ജി എം വിളകളുടെ ഫീല്‍ഡ് ട്രയലിലും ഏഴെട്ടു വര്‍ഷത്തേയ്ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണം. ഈ കാലയളവില്‍ ലബോറട്ടറിക്കുള്ളില്‍ ഫീല്‍ഡ് ട്രയല്‍ നടത്തുന്നതിനുള്ള സാങ്കേതികത വികസിപ്പിക്കുകയും ജി എം വിളകളുടെ അപകട സാധ്യതകള്‍ വിലയിരുത്തുന്നതിനു മാത്രമായി ഒരു ലബോറട്ടറി സംവിധാനം പൊതുമേഖലയില്‍ ആരംഭിക്കുകയും വേണം. കേന്ദ്രഗവണ്‍മെന്റ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കണം. എന്നാല്‍ ഇതിന്റെ മാനേജ്‌മെന്റ് കേന്ദ്രഗവണ്‍മെന്റിന്റെയും പൗരസമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണം.....''

ജി എം വിളകളുടെ സുരക്ഷിതത്വം ഈ രീതിയില്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ജി എം വിളകള്‍ അനുവദിക്കയില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും ശരിയാണ്. പക്ഷേ അതേസമയം തന്നെ, ഇതേ നിലപാടിന്റെ മറുവശമാണ്, മേല്‍ സൂചിപ്പിച്ച രീതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേരളത്തില്‍ ആവശ്യമനുസരിച്ചുള്ള മേഖലകളില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ നമുക്കും പരീക്ഷിക്കാവുന്നതാണ്, എന്നതും. പക്ഷേ അത് ഏതെങ്കിലും സ്വകാര്യ കുത്തകയ്ക്കു ലാഭം കൂട്ടാന്‍വേണ്ടി ആയിരിക്കരുത്; കേരളത്തിലെ കര്‍ഷകരുടെയും ജനങ്ങളുടെയും യഥാര്‍ഥ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി ആയിരിക്കണം. ഏതെല്ലാമാണ് അവ എന്നത് കര്‍ഷക പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകളിലൂടെ തീരുമാനിക്കപ്പെടണം. ഒരു പക്ഷേ അത് പൊക്കാളി നെല്ലിന് ഓരിനെ (ഉപ്പുരസത്തെ) പ്രതിരോധിക്കാനുള്ള ശേഷി ഏതെങ്കിലും അത്യുല്‍പാദനശേഷിയുള്ള വിത്തില്‍ വിളക്കി ചേര്‍ക്കുക എന്നതാകാം. ഒരു ഉദാഹരണം പറഞ്ഞെന്നു മാത്രം.

അതുപോലുള്ള ലക്ഷ്യങ്ങള്‍ നിറവേറണമെങ്കില്‍ നാം ഈ ആധുനിക സാങ്കേതിക വിദ്യയില്‍ നിന്നു പേടിച്ചോടുകയല്ല വേണ്ടത്, മറിച്ച് ആ മേഖലയില്‍ വൈദഗ്ധ്യം ആര്‍ജിക്കുകയാണ്. നമ്മുടെ കാര്‍ഷിക സര്‍വകലാശാലയിലും സസ്യഗവേഷണ സ്ഥാപനങ്ങളിലും ജനിതക എഞ്ചിനീയറിംഗ് ഗവേഷണത്തിനുള്ള ശക്തമായ സംവിധാനം ഉണ്ടാക്കണം. എങ്കില്‍ മാത്രമേ റെഗുലേറ്ററി സംവിധാനം പോലും ഫലപ്രദമാക്കാന്‍ നമുക്കു കഴിയൂ.

ഇന്നത്തെ സാഹചര്യത്തില്‍ ജനിതക സാങ്കേതികവിദ്യയല്ല കാര്‍ഷികരംഗത്തെ നമ്മുടെ മുന്‍ഗണന എന്നു വേണമെങ്കില്‍ വാദിക്കാം. അതു ശരിയുമായിരിക്കും. കാര്‍ഷിക രംഗത്തെ നമ്മുടെ മുന്നേറ്റത്തിന് തടസ്സം ജി എം വിത്ത് ലഭ്യമല്ലാത്തതൊന്നുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ആ തടസ്സങ്ങള്‍ മറികടക്കുന്നതിനാവശ്യമായ നടപടികളും പഠനങ്ങളും തീര്‍ച്ചയായും മുന്‍ഗണന അര്‍ഹിക്കുന്നു. പക്ഷേ അതോടൊപ്പം തന്നെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ വലിയ സാധ്യതകള്‍ തുറന്നു തരുന്ന ഈ സാങ്കേതിക വിദ്യയോടു നമുക്കു പുറം തിരിഞ്ഞു നില്‍ക്കാനും ആവില്ല. അത്തരം മേഖലകളില്‍ അറിവു നേടുകയും വൈദഗ്ധ്യം നിര്‍മിച്ചെടുക്കുകയും ചെയ്യുക എന്നത് അക്കാദമിക ഗവേഷണത്തിന്റെ ഭാഗം തന്നെയാണ്. അതു സര്‍വകലാശാലകളുടെ ധര്‍മവുമാണ്.

ചുരുക്കത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ചിത്രം ഇതാണ്. ജനിതക സാങ്കേതികവിദ്യ വിപ്ലവകരമായ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ്. ആ മേഖലയിലെ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുത്തേ തീരു. എന്നാല്‍ ഇന്ന് മൊണ്‍സാന്റോയും മറ്റും വിപണിയിലെത്തിച്ചിരിക്കുന്ന ജി എം വിളകളുടെ സുരക്ഷാ പരിശോധന വിദഗ്ധരുടെ തന്നെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. അത്തരം പരിശോധനകള്‍ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലാണു നടക്കേണ്ടത്. അതിനുസമയം ഇനിയും എടുക്കും. അതുവരെ ഡോ. ഭാര്‍ഗവ അഭിപ്രായപ്പെട്ടതുപോലെ ജി എം വിളകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. അതിനകം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഈ ഗവേഷണം ഏറ്റെടുക്കുകയും ബഹുരാഷ്ട്ര കമ്പനികളുടെ കുത്തക അവസാനിപ്പിക്കുകയും വേണം. അതുവരെ കേരളത്തിലേയ്ക്കു ജി എം വിളകള്‍ കടത്തില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് ശരിതന്നെ.

''സൂക്ഷിച്ച്, കരുതലോടെ, മുന്നോട്ട്'' എന്നതായിരിക്കണം നമ്മുടെ സമീപനം. ബ്രേക്കില്ലാത്ത വണ്ടി അപകടമാണ്. പക്ഷേ ബ്രേക്കുമാത്രം മതി എന്നുവച്ചാലും ശരിയാവില്ലല്ലോ.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം 04 ജനുവരി 2011