Showing posts with label പോരാട്ടം. Show all posts
Showing posts with label പോരാട്ടം. Show all posts

Saturday, May 31, 2014

തൊഴിലും വ്യവസായങ്ങളും സംരക്ഷിക്കാന്‍ പ്രക്ഷോഭം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവ-ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കുത്തരവാദി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങള്‍ മിക്കവയും തകര്‍ച്ചയിലാണ്. ഫാക്ട് പുനരുദ്ധാരണത്തിനായി അംഗീകരിച്ച പാക്കേജനുസരിച്ചുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമായില്ലെങ്കില്‍, ഫാക്ട് അടച്ചു പൂട്ടപ്പെടും. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തെ യുപിഎ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്യാര്‍ഡ്, എച്ച്എംടി, എച്ച്ഒസി, ഐആര്‍ഇ, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്.

കേരളത്തിന് വാഗ്ദാനംചെയ്യപ്പെട്ട കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി തുടങ്ങിയ പുതിയ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല. റെയില്‍വേയുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്ന സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ച എല്ലാ പൊതുമേഖലാ വ്യവസായങ്ങളും പിറകോട്ടു പോയി. ചില സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഒരു പുതിയ നിക്ഷേപവും കേരളത്തില്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായി. മാസങ്ങളായി പെന്‍ഷന്‍ വതരണവും നടക്കുന്നില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഒരു പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തില്ല. ചീമേനി പദ്ധതി നിശ്ചലമായി. ഒഡിഷയിലെ ബൈതരണിയില്‍, കേരളത്തിനുവദിച്ച കല്‍ക്കരിപ്പാടം ഈ സര്‍ക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടു. കൂടംകുളം പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാനുള്ള ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.

പുതവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായെങ്കിലും, പൈപ്പ്ലൈന്‍ പ്രവൃത്തി പൂര്‍ത്തിയാവാത്തതിനാല്‍, ഒരു പദ്ധതിക്കും പ്രകൃതിവാതകം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഭൂഉടമകള്‍ക്ക് ന്യായമായ വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിന് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വം എല്ലാ വികസന പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ച്ചയിലാണ്. കയര്‍, കശുവണ്ടി, കൈത്തറി, ആര്‍ട്ടിസാന്‍, കള്ളുചെത്ത്, മത്സ്യം, ഖാദി, ബീഡി, ഈറ്റ-പനമ്പ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭം നടത്തിയിട്ടും, ഈ വ്യവസായങ്ങളെ പുനരുദ്ധരിക്കാനും, തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. നിര്‍മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ലഭിക്കാന്‍ നരവധി തടസ്സങ്ങളുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സിമന്റ്, കമ്പി എന്നിവയുടെ വിലക്കയറ്റം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് പ്രശ്നം. കളിമണ്ണ് ലഭിക്കാനുള്ള തടസ്സംമൂലം ഓട് - ഇഷ്ടിക നിര്‍മാണ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.

മോട്ടോര്‍ വ്യവസായം വലിയ കുഴപ്പത്തിലാണ്. ടാക്സ് വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കടിയുള്ള വിലവര്‍ധന തുടങ്ങിയവ ഈ മേഖലയെ കലുഷമാക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗത, ഈ മേഖലയിലെ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും, ഉല്‍പ്പന്ന വിലയിടിവും തോട്ടം വ്യവസായത്തെയും ഗുരുതരമായി ബാധിച്ചു.യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയന്‍ കരാര്‍, സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സഹകരണ മേഖല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയംമൂലം തകര്‍ച്ച നേരിടുകയാണ്. സ്വകാര്യവല്‍ക്കരണ ഭീഷണിയില്‍, ബാങ്കിങ് മേഖലയും കുഴപ്പത്തിലാണ്. എസ്ബിഐ-റിലയന്‍സ് കരാര്‍, സ്റ്റേറ്റ് ബാങ്കിനെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതാണ്.

തുച്ഛമായ വേതനം പറ്റുന്ന വിവിധ സ്കീം തൊഴിലാളികളുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. അങ്കണവാടി, ആഷ, സ്കൂള്‍ പാചക തൊഴിലാളികള്‍, ദേശീയ സമ്പാദ്യ പദ്ധതി പിരിവുകാര്‍ തുടങ്ങിയവരെല്ലാം കടുത്ത ദുരിതത്തിലാണ്. തൊഴിലാളി ക്ഷേമപദ്ധതികള്‍ എല്ലാം താറുമാറായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കെടുകാര്യസ്ഥത, ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ താറുമാറാക്കി. ക്ഷേമനിധിഫണ്ട് തിരിമറി നടത്തിയും, ഉദ്യോഗസ്ഥ മേധാവികളുടെ താന്തോന്നിത്തത്തിന് വിധേയമാക്കിയും, എല്ലാ ക്ഷേമപദ്ധതികളും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വ്യാപാര മേഖലയിലും ഐടി മേഖലയിലും മറ്റും കടുത്ത നിയമനിഷേധമാണ് നടക്കുന്നത്. തുച്ഛമായ വേതനംമാത്രം നല്‍കി തൊഴിലാളികളെ ചൂഷണംചെയ്യുകയാണ്. ജോലിസ്ഥിരത എന്നത് ഒരിടത്തുമില്ല. പുതുതലമുറ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്നു. സ്വകാര്യ ആശുപത്രികള്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയവയിലും കടുത്ത തൊഴില്‍ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഇതിനെല്ലാം മൂകസാക്ഷിയാവുന്നു. കരാര്‍, പുറംജോലി സമ്പ്രദായം വ്യാപിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, ഐടി മേഖല, വ്യാപാര മേഖല എന്നിവിടങ്ങളിലെല്ലാം ഈ സ്ഥിതി വ്യാപിക്കുന്നു. റെയില്‍വേ, ടെലികോം തുടങ്ങിയ മേഖലകളിലും വിവിധ ജോലികള്‍ കരാര്‍ നല്‍കുന്നു. ജോലിസ്ഥിരതയില്ലാത്തതിനാല്‍, നിയമാനുസൃത അവകാശങ്ങള്‍പോലും ചോദിക്കാന്‍ തൊഴിലാളികള്‍ക്കാവുന്നില്ല. വികസനം സംബന്ധിച്ച് വികലമായ കാഴ്ചപ്പാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. "പുകക്കുഴല്‍ വ്യവസായം" വേണ്ട എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം, ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും പുറംതള്ളലാണ്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നടപടിയുമില്ല. എമര്‍ജിങ് കേരളപോലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു രൂപയുടെ കേന്ദ്ര നിക്ഷേപം പോലും നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല.

അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കടുത്ത ആശങ്കയിലാണ്. സ്വകാര്യ-അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത് മുടക്കി, വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന, യുവതീ യുവാക്കളുടെ മുമ്പില്‍ ഒരു തൊഴിലവസരവും ഇല്ല. സംരംഭകത്വ വികസനമെന്ന വായ്ത്താരിയല്ലാതെ, പുതിയ തൊഴില്‍ സൃഷ്ടിക്കാനോ, നിലവിലുള്ള തൊഴില്‍ സംരക്ഷിക്കാനോ, യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. എല്ലാറ്റിനും പരിഹാരം സ്വകാര്യപങ്കാളിത്തം മാത്രമാണെന്ന വിനാശകരമായ നയമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സംസ്ഥാനം കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്.

വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര സമരത്തിലാണ്. പക്ഷേ, സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി ചേര്‍ന്ന്, പ്രക്ഷോഭം നടത്തുകയല്ലാതെ മറ്റ് പോംവഴികളില്ല.

*
(സിഐടിയു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍നിന്ന്)

Thursday, May 15, 2014

അടയാളപ്പെടുത്തലുകള്‍ അറിയപ്പെടാതെ പോവില്ല

അരപ്പറ്റ സമരഭൂമിയിലെ മേരിയുടെ കുടില്‍. അവിടെനിന്ന് കഴിച്ച കപ്പ പുഴുങ്ങിയതിന്റെയും കാന്താരിച്ചമ്മന്തിയുടെയും രുചി ഇപ്പോഴും നാവിലുണ്ട്. സമരഭൂവില്‍ വിളഞ്ഞതാണ് ആ വിഭവങ്ങള്‍. ഭക്ഷണത്തോടൊപ്പം മേരി പങ്കുവച്ച സമരവീര്യവും ഞങ്ങളെ ആവേശഭരിതരാക്കി. മെയ് മൂന്നിന്, സമരഭൂമിയില്‍നിന്ന് ഈ ഏഴകളെ പിടിച്ചിറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സര്‍വസന്നാഹങ്ങളുമായി പൊലീസ്സേന ഇരമ്പിവന്നപ്പോള്‍ മരണം അല്ലെങ്കില്‍ ജീവിതം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് ജീവത്യാഗത്തിന് തയ്യാറായ സ്ത്രീത്വമാണ് മേരി.

അരപ്പറ്റയിലേക്ക് ആക്രോശിച്ചെത്തിയ പൊലീസിന് ഭക്ഷണം ഹാരിസണ്‍സ് എസ്റ്റേറ്റിന്റെ വക. അരപ്പറ്റയിലെ 32 ഏക്കര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന 140 കുടുംബങ്ങളെ ആട്ടിയിറക്കണം എന്ന് ഹാരിസണ്‍സിനുവേണ്ടി കല്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍. ഗാട്ടും കാണാച്ചരടും എന്ന പേരില്‍ മുതലാളിത്തത്തിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച് പുസ്തകം രചിച്ച എം പി വീരേന്ദ്രകുമാറിന്റെയും മകന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെയും തട്ടകമാണ് വയനാടും കല്‍പ്പറ്റയും. പക്ഷേ, 99 വര്‍ഷത്തെ പാട്ടക്കരാറിനെയും അതവസാനിച്ചിട്ടും നീളുന്ന കാണാക്കരാറിനെയുംകുറിച്ച് ഇക്കൂട്ടര്‍ക്ക് മൗനം. വലതുപക്ഷമൊന്നാകെ ആ മൗനത്തെ പിന്തുടരുന്നു. ഒരുതുണ്ട് ഭൂമിയില്ലാത്ത, കയറിക്കിടക്കാന്‍ കൂരയില്ലാത്ത പാവപ്പെട്ട തൊഴിലാളികളുടെ ജീവല്‍പ്രശ്നങ്ങളെ ഹാരിസണ്‍ കമ്പനി മുതലാളിമാരുടെ കൂടെനിന്ന് യുഡിഎഫ് നേതൃത്വവും അവരുടെ സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുന്നു; പരിഹസിക്കുന്നു; ആക്രമിക്കുന്നു.

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് അരപ്പറ്റ ഗ്രാമം. ഹാരിസണ്‍ കമ്പനിയുടെ എന്‍സി ഡിവിഷന്‍ പ്രദേശമാണ് താഴെ അരപ്പറ്റ. അവിടെ തൊഴിലാളികള്‍ കൈയേറി കുടില്‍കെട്ടിയത് കൃഷി നശിപ്പിച്ചല്ല. ചായത്തോട്ടമല്ലാത്ത 32 ഏക്കര്‍ ഭൂമിയിലാണ് കുടില്‍ കെട്ടിയത്. ആ ഭൂമിയില്‍ കര്‍പ്പൂരമരങ്ങളാണുള്ളത്. ഈ മരമുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യമുണ്ടാവും. വേനല്‍ക്കാലത്ത് ഈ മരത്തിന് കീഴെ അടിക്കാടുപോലും കാണില്ല. കമ്പനി അധികൃതര്‍ ഈ മരം വച്ചുപിടിപ്പിച്ചതിനുപിന്നില്‍ പ്രകൃതിവിരുദ്ധ മനോഭാവമുണ്ടാവാം. ഇവിടത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കെഎസ്കെടിയു പൊതുകിണര്‍ കുഴിച്ചു. അതില്‍ മോട്ടോര്‍വച്ച് എല്ലാ കുടിലിലേക്കും വെള്ളം എത്തിക്കുന്നു. വലതുപക്ഷവും അവരുടെ സര്‍ക്കാരും പുല്‍ക്കൊടിയുടെ വിലപോലും കല്‍പ്പിക്കാതെ ചവിട്ടിയരയ്ക്കാന്‍ ശ്രമിക്കുന്ന ഈ തൊഴിലാളികള്‍ക്ക് ദാഹജലം പകരുക എന്നത് കെഎസ്കെടിയുവിന്റെ കടമയാണ്. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍, ജീവിതം നിലനിര്‍ത്താന്‍ ഏത് പോരാട്ടസീമവരെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനം മുന്നോട്ടുപോവും.

കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘം, ആദിവാസിക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 2013 ജനുവരി ഒന്നിനാണ് താഴെ അരപ്പറ്റയില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. അവിടേക്ക് കുടിയേറിയ ഭൂരഹിതരായ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഭൂമി അളന്ന് വീതംവച്ച് നല്‍കി. പിന്നീട് കേരളം അതിശക്തമായ ഭൂസമരത്തിന് സാക്ഷ്യംവഹിച്ചു. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍ പ്രകാശും സമരസംഘടനകളുടെ നേതൃത്വത്തെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി വീതം നല്‍കുമെന്ന ഉറപ്പിന്‍മേല്‍ ആ സമരം അവസാനിപ്പിച്ചു. പക്ഷേ, സമയബന്ധിതമായി ഭൂമി വിതരണംചെയ്യാന്‍ വലതുപക്ഷത്തിന്റെ തൊഴിലാളിവിരുദ്ധ മനോഭാവത്തിന് സാധിച്ചില്ല. ആലിക്കുട്ടിയും കുടുംബവും അരപ്പറ്റയിലെ സമരഭൂവില്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് ഭൂമി നിശ്ചയമായും നല്‍കുമെന്ന് പ്രഖ്യാപിച്ച് വളരെയേറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ മൂപ്പൈനാട് വില്ലേജ് ഓഫീസര്‍ ആലിക്കുട്ടിയെപ്പോലുള്ള ഭൂരഹിതരോട് കാസര്‍കോട്ടേക്ക് പോകാന്‍ പറഞ്ഞു. അവിടെ കല്ലും പാറയും മാത്രമുള്ള മൂന്നുസെന്റ് ഭൂമിക്കുവേണ്ടി, വെറുതെ ഇട്ടിരിക്കുന്ന ഈ ഭൂമിയില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ആലിക്കുട്ടിമാര്‍ തയ്യാറായില്ല. എവിടെയെങ്കിലും നട്ടാല്‍ കുരുക്കാത്ത കുറച്ച് ഭൂമി നല്‍കി ഈ മണ്ണ് കമ്പനിക്ക് തിരികെ കൊടുക്കാനുള്ള ത്വരയാണ് ഭരണകൂടത്തിന്.

പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി ഉപരിപഠനത്തിനു സാധിക്കാതെ അറുപതുരൂപ ദിവസക്കൂലിക്ക് സ്റ്റേഷനറിക്കടയില്‍ ജോലി നോക്കുന്ന റൈഹാനത്ത്, പത്താം ക്ലാസ് കഴിഞ്ഞ് എനിക്ക് ഇനിയും പഠിക്കണം ഉമ്മാ, എന്ന് പറയുന്ന റംസീന. അസുഖങ്ങളാല്‍ വലയുന്ന അവരുടെ ഉമ്മ സുബൈദ. മുതിര്‍ന്ന പെണ്‍കുട്ടികളെയുംകൊണ്ട് ഭര്‍ത്താവ് മരിച്ച ഈ ഉമ്മ എവിടേക്ക് പോവും? ഇവിടെ തളിര്‍ത്തുനില്‍ക്കുന്ന സമരജീവിതങ്ങളെ പരിചയപ്പെടുത്താനുള്ള ധാര്‍മികത മാധ്യമലോകം കാണിച്ചിട്ടില്ല.

അരപ്പറ്റയില്‍ ഭൂസമരത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ നേര്‍ക്ക് മറ്റേതോ നാട്ടിലെ ആര്‍ക്കും വേണ്ടാത്ത മണ്ണുവച്ച് നീട്ടാനുള്ള കുടിലബുദ്ധിക്ക് പകരം ഹാരിസണ്‍സ് കമ്പനി കൈയടക്കിവച്ച ഈ ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. സുബൈദയുടെ കുടിലിന്റെ ബ്ലേഡ് വച്ച് കീറാവുന്ന ഫ്ളക്സ് ചുവരിന്റെ അരക്ഷിതാവസ്ഥ കര്‍ഷക തൊഴിലാളി യൂണിയന് കണ്ടില്ലെന്നു നടിക്കാനാവില്ല. തോക്കും നീട്ടിപ്പിടിച്ച് സമരസഖാക്കളുടെ നേരെ പൊലീസ് പൊസിഷനെടുത്തപ്പോള്‍, കര്‍ഷക തൊഴിലാളി യൂണിയനും ക്ഷേമസമിതികളും സി കെ ശശീന്ദ്രന്റെയും സുരേഷ് താളൂരിന്റെയും മറ്റും നേതൃത്വത്തില്‍ ഒരു പരിചയായി മാറിയത് അങ്ങനെയാണ്.

മെയ് മൂന്നിന്റെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് കെഎസ്കെടിയു, എകെഎസ്, പികെഎസ് നേതാക്കളുടെയും കണ്ടാലറിയാവുന്ന 200 പേരുടെയും പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് സമരഭൂവില്‍നിന്ന് അസൈനാര്‍, ഷിഹാബ്, ഷാബു, റഹിം, അനീഷ്, ഇസ്മായില്‍, ബാബ്നു എന്നിവരെ അറസ്റ്റുചെയ്തു; പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നുപറഞ്ഞ്. ഇതില്‍ മൂന്നുപേര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനുള്ള വകുപ്പും ചുമത്തി. പൊലീസ് അതിക്രമിച്ച് കയറിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കുള്ള ശ്രമം ഉണ്ടായത് തങ്ങളുടെ ജീവിതം ഇല്ലാതാവുമെന്ന ഭയപ്പാടില്‍നിന്നാണ്. ഭരണകൂട ഭീകരതയാണ് ഇത്തരമൊരു മനോഭാവത്തിലേക്ക് ഈ പാവങ്ങളെ തള്ളിയിട്ടത്. അവരെ ഇനിയും വേട്ടയാടുന്നത് പൈശാചികമാണ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അരപ്പറ്റയില്‍ കുടില്‍കെട്ടി പാര്‍ക്കുന്ന ഭൂരഹിതരില്‍ പല കക്ഷി രാഷ്ട്രീയബോധമുള്ളവരുമുണ്ട്. ഇന്നവര്‍ തിരിച്ചറിയുന്നത്, ദുരിതസമയത്ത് അവരുടെ ജീവിതത്തിന് കൈത്താങ്ങാവുന്നത് ആരാണെന്നതാണ്. കാറ്റടിച്ചാല്‍ പറന്നുപോവുന്ന മേല്‍ക്കൂരയ്ക്കുകീഴില്‍ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്ന കുറെയേറെ കുഞ്ഞുങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്ക് ഇത്തിരി വെളിച്ചം പകരാന്‍പോലും പാടില്ല എന്ന് കല്‍പ്പിക്കുന്ന വൈദ്യുതിമന്ത്രിയുള്ള നാടാണ് നമ്മുടേത്. കുത്തകകളുടെ വൈദ്യുതിമോഷണത്തിനുനേരെ കണ്ണടയ്ക്കുന്ന മന്ത്രി, പാവങ്ങളുടെ ജീവിതത്തില്‍ കരിന്തിരി കത്തിക്കാനാണ് ശ്രമിക്കുന്നത്. ഹാരിസണ്‍ കമ്പനി പറയുന്നതെല്ലാം വിഴുങ്ങുന്ന സര്‍ക്കാരിന്റെ മനോഭാവം മാറിയേ മതിയാവൂ. അതുവരെ ഈ സമരം തുടരും.

സംസ്ഥാനമാകെ വന്‍കിട മുതലാളിമാരുടെ കൈയില്‍ രണ്ടുലക്ഷത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഭൂപരിഷ്കരണ ബില്‍ തയ്യാറാക്കുന്ന വേളയില്‍ തോട്ടംഭൂമിക്കും പരിധി നിശ്ചയിക്കണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. തോട്ടങ്ങള്‍ വലിയ രീതിയില്‍ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നതും തോട്ടങ്ങളെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജീവിക്കുന്നു എന്നതുമാണ് പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് തടസ്സമായത്. ആ വാദമുഖത്തിനായിരുന്നു ഭൂരിപക്ഷം. പക്ഷേ, പിന്നീട് ഹാരിസണ്‍സ് പോലുള്ള കമ്പനികള്‍ തോട്ടത്തിന് പുറത്തും ഭൂമി കൈയേറി സ്വന്തമാക്കി. കേസ് വന്നപ്പോള്‍ പ്രമുഖ അഭിഭാഷകരെ ഭീമമായ തുക ഫീസ് നല്‍കി കൊണ്ടുവന്ന് അനുകൂല വിധികള്‍ സമ്പാദിച്ചു. ഇന്ന് ഹാരിസണ്‍സ് കമ്പനി പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടുനല്‍കാതെ ജനങ്ങള്‍ക്കു നേരെ കോക്രി കാണിക്കുന്നു.

1921ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയാണ് ഹാരിസണ്‍സ്. സംസ്ഥാനത്തെ എട്ട് ജില്ലയിലായി 70,000 ഏക്കറോളം ഭൂമി രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായി ഹാരിസണ്‍സിന്റെ കൈയിലുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം, ബ്രിട്ടനില്‍ രജിസ്റ്റര്‍ചെയ്ത ഈ കമ്പനിക്ക് രാജ്യത്ത് അംഗീകാരമില്ല. ഇത്തരം തോട്ടങ്ങള്‍ക്ക് നിയമസാധുത വേണമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണ്‍ട്രോളര്‍ ഓഫ് ക്യാപിറ്റല്‍ ഇഷ്യൂസിന്റെയും അനുമതി വേണം. ഈ രേഖകള്‍ ഇതുവരെ ഹാരിസണ്‍സിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ മിച്ചഭൂമിയായിമാത്രമേ ഇതിനെ കണക്കാക്കാന്‍ പറ്റൂ. ഹാരിസണ്‍സ് ഷെയര്‍ഹോള്‍ഡറായ ഇന്ത്യന്‍ കുത്തക ഗോയങ്കയെ ഏത് വിധേനയും സഹായിക്കുക എന്ന യുഡിഎഫ് സര്‍ക്കാരിന്റെ മനോഭാവമാണ് ഈ ദുര്‍വിധിക്കു പിന്നില്‍. ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഈ ഭൂമിയാകെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ എഴുപതിനായിരത്തോളം ഏക്കര്‍ഭൂമി ജനങ്ങളുടേതാവും. ഈ ഭൂമിയില്‍ ഭൂരിപക്ഷവും തേയിലത്തോട്ടങ്ങളാണ്. തോട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ കെഎസ്കെടിയുവിന് തര്‍ക്കമില്ല. അതിനായി പ്രത്യേകസംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തണം. തോട്ടങ്ങളല്ലാത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കാര്‍ഷിക ഭൂപരിഷ്കരണ നിയമമനുസരിച്ച് മിച്ചഭൂമിയാണ്. അതുള്‍പ്പെടെ വിറ്റ് ലാഭംകൊയ്യാനാണ് ഗോയങ്ക ശ്രമിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് അരപ്പറ്റയിലെ സമരഭൂവിലെ ചെറുത്തുനില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഭൂസംരക്ഷണ സമിതി പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ചത്. കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ പറഞ്ഞതുപോലെ ഈ മണ്ണ് തൊഴിലാളികളുടേതാണ്. വയനാട്ടില്‍ ഹാരിസണ്‍സ് കമ്പനിയാണ് അനധികൃതമായി ഭൂമി കൈയില്‍ വച്ചിരിക്കുന്നത്. നിയമപരമായി പാട്ടക്കാലാവധി തീര്‍ന്ന ഭൂമിയില്‍നിന്ന് ഹാരിസണ്‍സിനെ കുടിയിറക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെടേണ്ടത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് അവകാശപ്പെട്ടതാണ്. അവിടെയാണ് അവര്‍ കുടില്‍കെട്ടി പാര്‍ക്കുന്നത്. അവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാനും വീട്ടുനമ്പര്‍ നല്‍കാനും വൈദ്യുതി എത്തിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനുപകരം പൊലീസ് ഭീകരത അഴിച്ചുവിടാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളമൊന്നാകെ അരപ്പറ്റയിലെ തൊഴിലാളികള്‍ക്കു മുന്നില്‍ പരിചയായി മാറും.

*
എം വി ഗോവിന്ദന്‍

Monday, March 10, 2014

കലൈമണിയുടെ രാഷ്ട്രീയ"തീര്‍ഥാടനം"

ചുവപ്പുമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. തലയില്‍ ഒരു ചെറുചാക്ക്. ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പുറപ്പെടുന്ന ഏതോ സ്വാമിയാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. തലയിലെ സഞ്ചിയില്‍ പൂജാദ്രവ്യങ്ങളല്ല. ഏതോ പുണ്യതീര്‍ഥത്തിലേക്കുള്ള യാത്രയല്ല കലൈമണിയുടേതെന്ന് മനസ്സിലാകും മുണ്ടിനേക്കാള്‍ ചുവപ്പുള്ള ചെങ്കൊടി കാണുമ്പോള്‍. നെല്ല് നിറച്ച ചാക്കാണ് തലയില്‍. അറുപത്തേഴുകാരനായ കലൈമണിയുടെ എല്ലാ വര്‍ഷവുമുള്ള രാഷ്ട്രീയതീര്‍ഥാടനം കീഴ്വെണ്‍മണിയിലേക്കാണ്. കൂലിയായി രണ്ടുപിടി നെല്ല് കൂടുതല്‍ ചോദിച്ചതിന് 44 പേരെ ചുട്ടുകൊന്ന കീഴ്വെണ്‍മണിയിലേക്ക്. എല്ലാ വര്‍ഷവും തഞ്ചാവൂരിനടുത്തുള്ള മണക്കിലില്‍നിന്ന് ഒരു ചാക്ക് നെല്ലും തലയിലേറ്റി രണ്ട് ദിവസം നടന്ന് ഡിസംബര്‍ 25ന് കീഴ്വെണ്‍മണിയിലെത്തും. കലൈമണിയെപ്പോലെ ലക്ഷക്കണക്കിന് തമിഴരുടെ ഹൃദയത്തിലെ പ്രതിഷ്ഠയാണ് കീഴ്വെണ്‍മണി. അവിടെ ചുട്ടുകൊല്ലപ്പെട്ട കുട്ടികളടക്കമുള്ള 44 പേര്‍ക്കുള്ള ഹൃദയാര്‍പ്പണമാണ് കലൈമണിയുടെ ചാക്കിലുള്ള നെല്ല്. മരിച്ച 44 പേരുടെ ഓര്‍മയ്ക്ക് 44 ദിവസം വ്രതം നോറ്റ് മനസ്സിനെ ഏകാഗ്രമാക്കിയാണ് ഈ രാഷ്ട്രീയ "തീര്‍ഥാടനം". കൂടുതല്‍ കൂലി ചോദിച്ചതിന് ജീവന്‍ നല്‍കേണ്ടി വന്ന അവരുടെ ഓര്‍മയ്ക്കുമുന്നില്‍ കര്‍ഷകനായ കലൈമണി എല്ലാ വര്‍ഷവും നെല്ല് നിവേദിക്കും. സിപിഐ എം മണക്കില്‍ ബ്രാഞ്ച് സെക്രട്ടറിയായ കലൈമണി വര്‍ഷങ്ങളായി ഈ സഞ്ചാരം തുടങ്ങിയിട്ട്. കലൈമണിയെ അനുയാത്ര ചെയ്യുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നു.

ഒരു ഗ്രാമം ഒരു പിടി ചാരമായ ചരിത്രം

കീഴ്വെണ്‍മണി ഇപ്പോള്‍ തിരുവാരൂര്‍ ജില്ലയില്‍. ഇപ്പോഴത്തെ നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളുള്‍പ്പെട്ട പഴയ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു മുമ്പ്. ചെറുകിട കര്‍ഷകരും പട്ടികവിഭാഗക്കാരായ കര്‍ഷകത്തൊഴിലാളികളും ഭൂവുടമകളുടെ അടിമകളായിരുന്നു. 16 മണിക്കൂര്‍ പണിയെടുക്കണം. വീഴ്ച വരുത്തിയാല്‍ ചാട്ടവാറടി. ഇല്ലെങ്കില്‍ ചാണകം കലക്കിയ വെള്ളം കുടിപ്പിക്കും. മണ്ണിന്റെ മക്കളെ അവകാശബോധമുള്ളവരാക്കാന്‍ സിപിഐ എം നേതാവ് പി ശ്രീനിവാസറാവു തഞ്ചാവൂര്‍ ജില്ലയിലെങ്ങും സഞ്ചരിച്ചു.

പാര്‍ടിയുടെ ഇടപെടലിന്റെ ഫലമായി മണ്ണാര്‍ഗുടിയില്‍ ഭൂവുടമകളുമായി കരാറുണ്ടാക്കാനായി. തൊഴിലാളികള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചുകിട്ടി. എന്നാല്‍, കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍പോലും നല്‍കാന്‍ ജന്മിമാര്‍ കൂട്ടാക്കിയില്ല. അവര്‍ നെല്ലുല്‍പ്പാദകസംഘം ഉണ്ടാക്കി സിപിഐ എമ്മിനെ നേരിട്ടു. "ശിവപ്പ് കൊടിയെ ഇറക്ക്, പച്ചക്കൊടിയെ ഏറ്റ്" (ചുവപ്പ് കൊടി ഇറക്ക്, പച്ചക്കൊടി കെട്ട്്) എന്ന മുദ്രാവാക്യമുയര്‍ത്തി ഇരുഞ്ചൂര്‍ ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തില്‍ കാമരാജ് ഭരണത്തിന്റെ സഹായത്തോടെ പ്രക്ഷോഭം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. പാട്ടം കുറയ്ക്കുക, ജോലിസമയം നിര്‍ണയിക്കുക, കൂലി വര്‍ധിപ്പിക്കുക, ചാട്ടവാറടിയും ചാണകവെള്ളം കുടിപ്പിക്കലും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇത് ഭൂവുടമകള്‍ക്ക് സഹിക്കാനായില്ല. അവര്‍ ഗുണ്ടകളെ ഉപയോഗിച്ച് മുത്തുസ്വാമിയെന്ന കര്‍ഷകത്തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി കൃഷിക്കളത്തില്‍ കെട്ടിയിട്ടു. സംഭവമറിഞ്ഞ് നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ കീഴ്വെണ്‍മണിയിലെത്തി. മുത്തുസ്വാമിയെ മോചിപ്പിച്ചു കൊണ്ടുവന്നു. നേതാക്കളിലൊരാളായ രാമയ്യയുടെ ഓലക്കുടിലില്‍ മുത്തുസ്വാമിയും മറ്റു തൊഴിലാളികളും ഒളിച്ചു താമസിച്ചു. ജന്മിമാരും ഗുണ്ടകളും പൊലീസ് വാഹനത്തില്‍ കീഴ്വെണ്‍മണിയില്‍ എത്തി. ഗ്രാമത്തിലെ കുടിലുകള്‍ക്ക് തീയിട്ടു. തീ പടര്‍ന്നതോടെ പലേടത്തുമായി കഴിഞ്ഞ തൊഴിലാളികള്‍ രാമയ്യയുടെ കുടിലില്‍ എത്തി. അവസാനം ജന്മിമാര്‍ രാമയ്യയുടെ കുടിലിനും തീയിട്ടു. ആളിപ്പടരുന്ന തീ കണ്ട് പുറത്തിറങ്ങിയവരെ മര്‍ദിച്ച് വീണ്ടും അകത്തേക്ക് കയറ്റിവിട്ടു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 44 പേര്‍ വെന്തുമരിച്ചു. പുറത്തിറങ്ങിയ പുരുഷന്മാരില്‍ 22 പേരെ പൊലീസ് വെടിവച്ചു. ഓടിയവര്‍ നെല്‍വയലുകളിലെ ചളിക്കണ്ടത്തില്‍ വീണതിനാല്‍ രക്ഷപ്പെട്ടു. കണ്ണടച്ച് തുറക്കുംമുമ്പേ കീഴ്വെണ്‍മണിയാകെ ഒരുപിടി ചാമ്പലായി.

കീഴ്വെണ്‍മണിയുടെ വര്‍ത്തമാനം

കീഴ്വെണ്‍മണിയിലെ പഴയ സ്മാരകത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്ന് വയസ്സുള്ള ശെല്‍വിയും വാസുകിയും മനസ്സിന്റെ തിരശ്ശീലയില്‍ ചിത്രങ്ങളായി തെളിഞ്ഞു. അഞ്ച് വയസ്സുകാരി വാസുകി, അഞ്ച് വയസ്സുള്ള തങ്കയ്യനും നടരാജനും, ആറ് വയസ്സുകാരി ജയം, പത്ത് വയസ്സുള്ള വേദവല്ലി, ജ്യോതി, 12 വയസ്സുള്ള ആണ്ടാള്‍, ചന്ദ്രാ, ദാമോദരന്‍. ബാല്യം പിന്നിടാതെ ഇവരെല്ലാം ഇന്നും കീഴ്വെണ്‍മണിയുടെ നിനവുകളില്‍ കുഞ്ഞുങ്ങളായിത്തന്നെ ജീവിക്കുന്നു. ശെല്‍വി ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ഇന്ന് 48 വയസ്സുണ്ടാകുമായിരുന്നു. കീഴ്വെണ്‍മണിയിലെ കൂട്ടക്കൊല നടന്ന പ്രദേശത്ത് അവരുടെ ഓര്‍മയ്ക്കായി പുതിയ സ്മാരകമുയര്‍ന്നു- വെണ്‍മണി നിനൈവകം (വെണ്‍മണി സ്മാരകമന്ദിരം). ഞായറാഴ്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ സ്മാരകം നാടിന് സമര്‍പ്പിക്കുകയാണ്. 44 രക്തസാക്ഷികളെ ഓര്‍മിപ്പിച്ചുകൊണ്ട് 44 തൂണുകളുള്ള സ്മാരകം. സിഐടിയു മുന്‍കൈയെടുത്താണ് സ്മാരകം നിര്‍മിച്ചത്്. ഇവിടം പഠന ഗവേഷണകേന്ദ്രമാക്കി മാറ്റിയെടുക്കാണ് പദ്ധതി. കീഴ്വെണ്‍മണിയിലെ ആദ്യ സ്മാരകത്തിന് 1969ല്‍ ജ്യോതിബസുവാണ് തറക്കല്ലിട്ടത്. ഉദ്ഘാടനം ചെയ്തത് ബി ടി രണദിവെയും. കീഴ്വെണ്‍മണിയിലെ പഴയ സ്മാരകസ്തൂപത്തില്‍ രക്തസാക്ഷികളുടെ പേരുകളുണ്ട്. കീഴ്വെണ്‍മണിയുടെ മനസ്സില്‍ അവര്‍ ഇന്നും ജീവിക്കുന്നു. കൂട്ടക്കൊല നടക്കുമ്പോള്‍ രാമലിംഗത്തിന് 22 വയസ്സ്. 1968ലെ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണുകളില്‍ രോഷത്തിന്റെയും ദുഃഖത്തിന്റെയും തീയാളുന്നു. ഇന്നലെ നടന്നതുപോലെ എല്ലാം ഓര്‍ക്കുന്ന രാമലിംഗം പലപ്പോഴും വികാരംകൊണ്ട് വീര്‍പ്പുമുട്ടി. ജന്മിമാരുടെ ഗുണ്ടകള്‍ കൊടുങ്കാറ്റുപോലെ ഗ്രാമത്തിലേക്കുവരുമ്പോള്‍ എല്ലാവരും ഒരു കുടിലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും രക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍, കുടിലിന് തീകൊളുത്തി ജന്മിയുടെ ഗുണ്ടകള്‍ ക്രൂരതയ്ക്ക് പുതിയ ചരിത്രമെഴുതി. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്കോടിയ കുഞ്ഞുങ്ങളടക്കമുള്ളവരെ വെട്ടിനുറുക്കി വീണ്ടും തീയിലേക്കുതന്നെ എറിഞ്ഞു.

കീഴ്വെണ്‍മണി ഇന്ന് ഏറെ മാറി. കര്‍ഷകത്തൊഴിലാളികളുടെ സംഘടിത പോരാട്ടങ്ങള്‍ക്ക് കുറെയൊക്കെ ഫലമുണ്ടായി. ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ദേശീയശ്രദ്ധയിലെത്തി. എന്നാല്‍, തമിഴ്നാട്ടില്‍ ജന്മിത്തത്തിന്റെ അടിവേരറുക്കാന്‍ കഴിയാത്തതിനാല്‍ സാമൂഹ്യഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനായില്ല. ഇന്നും കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരടക്കം സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ സിപിഐ എം ആണ്. സിപിഐ എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ അയിത്തമില്ലെന്നും രാമലിംഗം സാക്ഷ്യപ്പെടുത്തുന്നു. മറ്റിടങ്ങളില്‍ ജന്മിത്തത്തിന്റെ കിരാതനീതികള്‍ ഇന്നും സജീവം.

*
വി ജയിന്‍

അധിക വായനയ്ക്ക്

കീഴ്വെണ്‍മണി നിനൈവകം നാടിന് സമര്‍പ്പിച്ചു


കീഴ്വെണ്‍മണി പൊലിയാത്ത രക്തനക്ഷത്രം

Keezhvenmani Massacre

Anniversary of Keezhvenmani carnage observed

Leaders pay homage to Keezhvenmani victims

Monday, December 23, 2013

ആക്രമിക്കപ്പെടുന്ന യുവജനങ്ങള്‍

തൊഴിലെടുക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍പോലും നിര്‍ലജ്ജം ലംഘിക്കപ്പെടുമ്പോള്‍ പോരാട്ടമല്ലാതെ പോംവഴിയില്ല. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന നയങ്ങള്‍ രാജ്യത്തെ യുവാക്കളെയാകെ തൊഴിലില്ലായ്മയുടെ ആഴക്കടലിലേക്ക് തള്ളിയിടുന്നു. രാജ്യത്തെ തൊഴില്‍ സംസ്കാരത്തില്‍ത്തന്നെ ഇപ്പോള്‍ കാതലായ മാറ്റമുണ്ടായി. പൊതുമേഖലയും സര്‍ക്കാര്‍ സേവനസംവിധാനങ്ങളും നാള്‍ക്കുനാള്‍ ചുരുങ്ങിച്ചുരുങ്ങിവരുന്നു. നിയമന നിരോധനം രാജ്യത്താകെ നയമായി മാറി. സ്വകാര്യമേഖലകള്‍ രാജ്യത്തെ വിഴുങ്ങുന്നു. കരാര്‍ജോലിയും ദിവസക്കൂലി ജോലിയും വര്‍ധിച്ചു. സ്ഥിരംജോലിയും സ്ഥിരംജീവനക്കാരും പഴങ്കഥയായി മാറി.

പെന്‍ഷനും തൊഴില്‍സുരക്ഷയും മറ്റാനുകൂല്യങ്ങളും ഇല്ലാത്ത സഹചര്യം സൃഷ്ടിക്കപ്പെടുന്നു. സാമൂഹ്യസുരക്ഷിതത്വത്തിന്റെയും സാമൂഹിക വളര്‍ച്ചയുടെയും അവശ്യഘടകമായ സംവരണം നവതൊഴില്‍മേഖലയില്‍ തീരെയില്ല. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായമായ ഇന്ത്യന്‍ റെയില്‍വേയില്‍ 1990-91 കാലഘട്ടത്തില്‍ 16.51 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2013ല്‍ ഇത് 11.82 ലക്ഷമായി കുറഞ്ഞു. 20 വര്‍ഷംകൊണ്ട് പുതിയ റെയില്‍വേസ്റ്റേഷനുകള്‍, നിരവധി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങള്‍, നിരവധി പുതിയ വണ്ടികള്‍ തുടങ്ങി ഇന്ത്യന്‍ റെയില്‍വേ അനുദിനം വികസിച്ചിട്ടും തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ ഭീമമായ കുറവ് നവലിബറല്‍നയങ്ങളുടെ തൊഴില്‍മേഖലയിലെ സ്വാധീനം തുറന്നുകാണിക്കുന്നു.

സമാനസ്ഥിതിയാണ് ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലും മറ്റു പൊതുമേഖലാ വ്യവസായങ്ങളിലും. പൊതുമേഖലാ ബാങ്കുകളില്‍ ഒന്നരലക്ഷത്തിലധികം ഒഴിവുകളാണ് നികത്തപ്പെടാതിരിക്കുന്നത്. കേരളത്തിലെ ആകെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 71,134 ആണ്. ആകെ വേണ്ടത് 1,07,000 പേരും. 36,000ല്‍പരം ഒഴിവാണ് കേരളത്തില്‍മാത്രമുള്ളത്. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ എണ്ണം അനുദിനം പെരുകുന്നു. അവിടെയാകട്ടെ തൊഴില്‍സുരക്ഷയോ, മിനിമം കൂലിയോ, മറ്റാനുകൂല്യങ്ങളോ ഇല്ല. കേരളത്തില്‍ 37.09 ലക്ഷം അഭ്യസ്തവിദ്യരാണ് എംപ്ലോയ്മെന്റ്എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. ലോകത്തിലേറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുടെ സാന്ദ്രതയുള്ളത് കേരളത്തിലാണ്. ഒഴിവുകള്‍ ഇപ്പോള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

പിഎസ്സിയുടെ കണക്കുപ്രകാരം 19,541 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ ഒഴിവുകളില്‍ നിയമനം നടത്താനുള്ള ഒരുവിധ നടപടിയുമില്ല. വിവിധ റാങ്ക് ലിസ്റ്റുകളില്‍ നിയമനം കാത്തിരിക്കുന്നവര്‍ 32,877 പേരുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധിയും റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടുന്ന സര്‍ക്കാര്‍ യുവാക്കളെ വ്യോമോഹങ്ങളില്‍ തളച്ചിടുകയാണ്. നിയമനങ്ങള്‍ നടത്താതെ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് വഞ്ചനയാണ്. പിഎസ്സി വഴി നിയമനങ്ങളൊന്നും നടത്താത്ത സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി. പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏകദേശം 50,000 പേര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം കൊടുത്തു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് യോഗ്യതയില്ലാത്തവരെ വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റുന്നത് പതിവായി. വിവിധ വകുപ്പുകളില്‍ ദീര്‍ഘകാലമായി ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതും നിത്യസംഭവമായിരിക്കുന്നു.

ഏറ്റവുമൊടുവില്‍ ഓപ്പണ്‍ സ്കൂളില്‍ നിയമാനുസൃതം പൊതുനിയമന മാനദണ്ഡങ്ങളനുസരിച്ച് നിയമനം ലഭിച്ചവരും അഞ്ചു മുതല്‍ 13 വര്‍ഷംവരെ സര്‍വീസുള്ളവരുമായ 65 ജീവനക്കാരെ 2013 നവംബര്‍ 19 മുതല്‍ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണ് തൊഴിലാളിവിരുദ്ധവും അന്യായവുമായ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദീര്‍ഘകാലമായി താല്‍ക്കാലികമായി ജോലിചെയ്യുന്നവരെയും കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാം യുപിഎയുടെഭഭരണത്തിന്‍ കീഴില്‍ ഇന്ത്യ അഴിമതിയുടെ രാജ്യമായി മാറി. 2ജി സ്പെക്ട്രം, കല്‍ക്കരി ഖനനം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഐപിഎല്‍ കോഴ, ആദര്‍ശ് ഫ്ളാറ്റ്, ടട്ര ട്രക്ക് ഇടപാട് തുടങ്ങി അഴിമതിയുടെ പട്ടികയില്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ കോണ്‍ഗ്രസിനായി.

മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടതും പ്രധാനമന്ത്രിയുടെ ഓഫീസുപോലും അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ തങ്ങളും ഒട്ടും പിറകിലല്ലെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും തെളിയിച്ചു. സോളാര്‍തട്ടിപ്പ്, ഭൂമികുംഭകോണം, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ടു. അധികാരം ഉപയോഗിച്ച് അഴിമതിക്കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സിവില്‍സപ്ലൈസ് വഴി സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുവിതരണമേഖലതന്നെ അഴിമതിയുടെ കൂത്തരങ്ങായി. എഫ്സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു. അഴിമതി ആരോപണത്തില്‍ മുങ്ങിയ സിവില്‍സപ്ലൈസ് എംഡിക്ക് രാജിവയ്ക്കേണ്ടിവന്നു. ഉത്സവകാലങ്ങളില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്ഥാപിച്ച പ്രത്യേക വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. മുഖ്യമന്ത്രിമുതല്‍ മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണത്തിന് വിധേയരായിരിക്കുന്നു. കയര്‍വികസനത്തിന്റെ പേരില്‍ മന്ത്രി അടൂര്‍ പ്രകാശും കയര്‍വകുപ്പ് സെക്രട്ടറി റാണി ജോര്‍ജും പരിവാരങ്ങളും കോടികള്‍ പൊടിച്ചുനടത്തിയ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. കോര്‍പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം ലക്ഷക്കണക്കിനു കോടി രൂപ നികുതിയിളവ് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള എല്ലാവിധ സബ്സിഡികളും എടുത്തുകളയുന്നു. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായവും രാസവള സബ്സിഡിയും അട്ടിമറിക്കപ്പെട്ടു.

രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു. രാജ്യത്തിന്റെ വിപണിയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും കോര്‍പറേറ്റുകള്‍ വന്‍തോതില്‍ ഫണ്ട് നല്‍കുന്നുണ്ട്. 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിന് 1492.36 കോടി രൂപയും ബിജെപിക്ക് 769.82 കോടി രൂപയും കോര്‍പറേറ്റുകളില്‍നിന്ന് ഫണ്ട് ലഭിച്ചു. അതുകൊണ്ടുതന്നെ ഈ രണ്ടു കക്ഷികളുടെയും ഭരണത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ധനകമ്മി ചുരുക്കാനെന്ന പേരില്‍ വിദ്യാഭ്യാസമേഖലയുടെ പദ്ധതിവിഹിതത്തില്‍നിന്ന് 4000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പഠിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്.

വിലക്കയറ്റത്തിന്റെ മുഖ്യകാരണം അടിക്കടിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനയാണ്. പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിനുശേഷം വിറക് കത്തിച്ച് പാചകംചെയ്യാനാണ് പ്രധാനമന്ത്രി ആഹ്വാനംചെയ്യുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള പെട്രോളിയം ഖനനമേഖലയിലെ സ്വകാര്യകുത്തകകളുടെ ലാഭം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്നത്. ജനവിരുദ്ധതയുടെ പ്രതീകമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധഃപതിക്കുമ്പോള്‍ ക്ഷുഭിതയൗവ്വനത്തിന് തെരുവിലിറങ്ങേണ്ടി വരുന്നു. സമരമല്ലാതെ, ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ മറ്റുവഴികളില്ലെന്ന തിരിച്ചറിവില്‍ പ്രക്ഷോഭത്തിന്റെ പതാകയേന്തുകയാണ്.

*
എം സ്വരാജ്

Saturday, December 14, 2013

ലോകവ്യാപകമായി തൊഴില്‍ സമരങ്ങള്‍ പടരുന്നു

നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകമെമ്പാടും അതിശക്തമായ പോരാട്ടം തുടരുകയാണ്. ഗ്രീസില്‍ സര്‍വകലാശാലാ ജീവനക്കാരുടെ പണിമുടക്കിനെ ഗ്രീക്ക് ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു. ഗ്രീസിലെ എട്ട് സര്‍വകലാശാലകളിലെയും ജീവനക്കാരുടെ പണിമുടക്ക് ഒരു മാസം പിന്നിടുകയാണ്. സര്‍വകലാശാലയിലെ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ കൈക്കൊള്ളാത്തതാണ് പണിമുടക്കിനാധാരം. സര്‍ക്കാരിന്റെ ചെലവുചുരുക്കള്‍ നടപടി പൊതുമേഖലാ തൊഴിലാളികളെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. 2014 അവസാനിക്കുമ്പോള്‍ ഒന്നരലക്ഷം പൊതുമേഖലാ ജീവനക്കാര്‍ തെരുവിലാകും.

അര്‍ജന്റീനയിലെ ബാങ്ക് ഓഫ് അര്‍ജന്റീന നേഷനിലെ ജീവനക്കാര്‍ ഒക്‌ടോബര്‍ മൂന്നാം തീയതി മുതല്‍ പണിമുടക്കിലാണ്. 2011 മുതല്‍ ഉന്നയിച്ചുവരുന്ന പ്രശ്‌നങ്ങളില്‍ അധികാരികള്‍ പരിഹാരത്തിന് തയ്യാറാകാത്തതുകൊണ്ടാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് അണിനിരന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം എത്രയോ ഇരട്ടിയാക്കി. ശാഖകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്തത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

അല്‍ബര്‍ടയിലെ 28 വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ 8500 തൊഴിലാളികള്‍ ഒക്‌ടോബര്‍ ആറാം തീയതി മുതല്‍ പണിമുടക്കി സമരരംഗത്താണ്. കൂലി കുറച്ചതിനു പിന്നാലെ ജോലിസമയവും കുറയ്ക്കാനുള്ള  ഉടമകളുടെ നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ പൊരുതുന്നത്.

കരാറുകാര്‍ ഭീഷണിയും തൊഴിലാളി ദ്രോഹനടപടികളും തുടരുമ്പോള്‍ ഒഹിയോയിലെ കരാര്‍ തൊഴിലാളികള്‍ സെപ്തബര്‍ 24 മുതല്‍ പണിമുടക്കിലാണ്. അമിതമായ ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും കൂലിവര്‍ധന നിക്ഷേധിക്കാനും കരാറുകാര്‍ ശ്രമിക്കുകയാണ്. ആകെ തൊഴിലാളികളില്‍ ഫുള്‍ടൈം തൊഴില്‍ ഉള്ളവര്‍ 15 ശതമാനം മാത്രം.പണിയെടുത്താല്‍ കൃത്യമായി കൂലി ലഭിക്കുന്നില്ല. അങ്ങനെ കുടിശ്ശികയായ കൂലി ലഭിക്കാന്‍ പണിമുടക്കുകയാണ് പോളണ്ടിലെ ഷിപ്‌യാര്‍ഡ് തൊഴിലാളികള്‍. ആഗസ്റ്റ് മാസത്തിലെ കൂലി ഇതുവരെ ലഭിക്കാത്തതുകൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.

കഴിഞ്ഞകാല ഒത്തുതീര്‍പ്പുകള്‍ പാലിക്കാത്ത സര്‍ക്കാരിനെതിരെ നൈജീരിയയിലെ സര്‍വകലാശാല ജീവനക്കാര്‍ ജൂലൈ ഒന്ന് മുതല്‍ പ്രക്ഷോഭത്തിലാണ്. അധ്യാപകരും മറ്റ് ജീവനക്കാരും യോജിച്ച് പോരാടുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയാണ്.

24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ അയര്‍ലന്റിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പണിമുടക്ക് മൂലം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.

നാളിതുവരെ അനുഭവിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സൈപ്രസിലെ നഴ്‌സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്താല്‍ ലഭ്യമായിരുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കിയതാണ് നഴ്‌സുമാരെ പ്രക്ഷോഭത്തിലേയ്ക്ക് നയിക്കുന്നത്.

പത്ത് ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് ആഫ്രിക്കയിലെ പോസ്റ്റല്‍ ജീവനക്കാര്‍ പണിമുടക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം ജീവിത പ്രയാസങ്ങള്‍ വര്‍ധിക്കുമ്പോള്‍ പണിമുടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ.

വ്യാവസായിക ബന്ധം വഷളാക്കുന്ന ഉടമകള്‍ക്കെതിരെ സ്‌കോട്ട്‌ലന്റിലെ ഓയില്‍ റിഫൈനറിയില്‍ പ്രക്ഷോഭം തുടരുകയാണ്. ലാഭം പെരുപ്പിക്കുകയും മറുഭാഗത്ത് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന നടപടിയാണ് പണിമുടക്കിനാധാരം.

*
കെ ജി സുധാകരന്‍ ജനയുഗം

Thursday, December 12, 2013

ചരിത്രം തിരുത്തിക്കുറിക്കുന്നത് തൊഴിലാളി വര്‍ഗമായിരിക്കും

അധികാരത്തിന്റെ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് മൂലധനശക്തികളും അവരുടെ രാഷ്ട്രീയ കാര്യസ്ഥന്മാരും ഡല്‍ഹിയില്‍ തല പുകയ്ക്കുകയാണ്. ദേശീയ മാദ്ധ്യമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന മാന്യസഹജീവികളെല്ലാം ആ പുകയുടെ പൊട്ടും പൊടിയും ചേര്‍ത്ത കഥകള്‍ മെനയുന്ന തിരക്കിലാണ്. അതേ ഡല്‍ഹിയില്‍ ഇന്ന് ലക്ഷക്കണക്കായ പണിയാളര്‍ നാടിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായക നിര്‍ദ്ദേശങ്ങളുമായി അണിനിരക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളും കൊടി നിറഭേദങ്ങളും മാറ്റിവച്ച് തൊഴിലാളി വര്‍ഗ ഐക്യം എന്ന മഹത്തായ ബാനറിനു കീഴിലാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലൂടെ ശക്തി പ്രാപിച്ച തൊഴിലാളി വര്‍ഗ മുന്നേറ്റത്തിന്റെ പുതിയ ഘട്ടമാണിത്. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗ സമര ചരിത്രത്തിലെ പുളകോദഗമനകാരിയായ നവീന അദ്ധ്യായം. അത് രചിക്കാന്‍ എത്തിച്ചേരുന്ന എല്ലാ തൊഴിലാളി സഖാക്കളെയും 'ജനയുഗം' മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്യുന്നു.

അധികാര രാഷ്ട്രീയത്തിന് അലങ്കാര തൊപ്പികള്‍ ചാര്‍ത്താന്‍ മത്‌സരിക്കുന്ന മാധ്യമങ്ങള്‍ തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ അവഗണിക്കാനാണു സാധ്യത. കോര്‍പ്പറേറ്റ് വമ്പന്മാരുടെ ലീലാവിലാസങ്ങള്‍ക്ക് മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്ന മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദ്വിദിന പണിമുടക്കും സെപ്തംബറിലെ പ്രതിഷേധദിനവും കണ്ടില്ലെന്നു നടിച്ചവരാണ്. എല്ലാ ജീവിതതുറകളിലും പിടിമുറുക്കി കഴിഞ്ഞ മൂലധന താല്പര്യങ്ങള്‍ നിഷ്പക്ഷമെന്നു പറയപ്പെടുന്ന നമ്മുടെ മാദ്ധ്യമങ്ങളെ കീഴ്‌പ്പെടുത്തിയതിന്റെ ഫലമാണിത്. ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്: ''ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടുന്ന ദരിദ്രന്റെ മുഖം അവരുടെ കണ്ണില്‍ പെടുകയില്ല. എന്നാല്‍ ഓഹരി കമ്പോളത്തില്‍ 2 പോയിന്റ് ഇടിഞ്ഞാല്‍ അവര്‍ മാറത്തടിച്ചു നിലവിളിക്കും!'' ലാഭമോഹം കടിഞ്ഞാണ്‍ പിടിയ്ക്കുന്ന ആ സ്ഥിതിവിശേഷത്തെയും അതിലേക്കു നയിക്കുന്ന സാമ്പത്തിക നയങ്ങളെയും തിരുത്തിക്കുറിക്കാനാണ് തൊഴിലാളിവര്‍ഗം പാര്‍ലമെന്റിനു മുന്നിലേക്കു വരുന്നത്.

1908 ല്‍ ബാലഗംഗാധര തിലകനെ ബ്രിട്ടീഷ് സാമ്രാജ്യത്വം അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചപ്പോള്‍ ''തിലകനെ വിട്ടയക്കുക'' എന്ന ഒറ്റ മുദ്രാവാക്യവുമായാണ് ബോംബെയില്‍ തൊഴിലാളിവര്‍ഗം പണിമുടക്കിയത്. കടലുകളും പര്‍വതങ്ങളും താണ്ടി ആ പണിമുടക്കു വാര്‍ത്ത മോസ്‌കോയില്‍ എത്തിയപ്പോള്‍ ലെനിന്‍ എഴുതി: ''ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിനു പ്രായപൂര്‍ത്തി എത്തിയിരിക്കുന്നു''. ചൂഷകവര്‍ഗത്തിന്റെ കൊള്ള കൊടുക്കലുകള്‍ക്കു മുമ്പില്‍ രാജ്യം സ്തംഭിച്ചു നില്‍ക്കുമ്പോള്‍ കഷ്ടപ്പെടുന്ന മുഴുവന്‍ ജനങ്ങളുടെയും ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ന് തൊഴിലാളി വര്‍ഗം ഐക്യകൊടികളുമായി ഡല്‍ഹിയില്‍ എത്തുന്നത്. സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗം ഈ വര്‍ഗമുന്നേറ്റത്തിലൂടെ തങ്ങളുടെ പ്രായപൂര്‍ത്തി ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗരാഷ്ട്രത്തിലേക്കുള്ള പ്രായപൂര്‍ത്തി പ്രാപിക്കലായി ഇതു മാറിയാല്‍ ഇന്ത്യയുടെ ചരിത്രം തന്നെ വേറൊന്നാകും.

ശതകോടീശ്വരന്മാരാണ് നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലും ഇന്നു നിരന്നിരിക്കുന്നവരില്‍ ഏറെയും. ലക്ഷണമൊത്ത ക്രിമിനലുകളും അവരില്‍ കുറവല്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് മാര്‍ച്ച് മുന്നോട്ടു വയ്ക്കുന്ന മിനിമം കൂലിയുടെയും പെന്‍ഷന്റെയും സാമൂഹിക സുരക്ഷയുടെയും പ്രശ്‌നങ്ങള്‍ അവര്‍ക്കു മനസിലാകില്ല. വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും റോഡിന്റെയും ആവശ്യകത അവരുടെ മനസില്‍ പതിയുകയില്ല. ''റൊട്ടി ഇല്ലെങ്കില്‍ കേക്ക് തിന്നുകൂടെ?'' എന്നു ചോദിച്ച ഫ്രാന്‍സിലെ മരിയ അന്റോണിയറ്റിന്റെ സംസ്‌കാരവും ചിന്തകളും ഏറ്റു വാങ്ങിയ നവലിബറല്‍ നയങ്ങളുടെ തമ്പുരാക്കന്മാരാണവര്‍. അക്കൂട്ടരുടെ കൈയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാമാന്യജനങ്ങളുടെയും വിപുലമായ ഐക്യം ഊട്ടിവളര്‍ത്തിയേ മതിയാകൂ. ഐക്യത്തിന്റെയും സമരത്തിന്റെയും ഇത്തരമൊരു തത്ത്വശാസ്ത്രമാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ തൊഴിലാളിവര്‍ഗം ഇന്ത്യന്‍ ജനതയ്ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

അദ്ധ്വാനിക്കുന്നവരായ മഹാ ഭൂരിപക്ഷം ജനങ്ങള്‍ക്കും അടിസ്ഥാന ജീവിതാവശ്യങ്ങള്‍പോലും നിഷേധിച്ചുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ ലോകമെങ്ങും നിലകൊള്ളുന്നത്. മൂലധനത്തിന്റെ ലാഭതാല്‍പ്പര്യങ്ങളും ജനങ്ങളുടെ ജീവിതതാല്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അതുകൊണ്ടു മൂര്‍ച്ഛിച്ചു വരുന്നു. ഇന്ത്യയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇതാണു വിളിച്ചുപറയുന്നത്. ഭക്ഷണവും പാര്‍പ്പിടവും തൊഴിലും ചികിത്‌സയും ഇല്ലാതെ പാവങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അഞ്ചുലക്ഷം കോടിയുടെ സൗജന്യങ്ങളാണ് ഇവിടെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുത്തത്. തിരഞ്ഞെടുപ്പുകളില്‍ ഏറ്റുമുട്ടുന്ന വലതുപക്ഷ പാര്‍ട്ടികള്‍ ഈ ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമാണ്. വന്‍കിട ചൂഷകരുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന കമ്മറ്റി മാത്രമായി അവര്‍ ഭരണകൂടത്തെ അധഃപതിപ്പിച്ചിരിക്കുന്നു.

അറുപത്തിയേഴ് കൊല്ലം കാത്തിരുന്ന, കാത്തിരിപ്പിന്റെ നെല്ലിപ്പലക കണ്ട ഒരു ജനത മനസില്‍ സൂക്ഷിക്കുന്ന ആശയാഭിലാഷങ്ങളുടെ സന്ദേശവാഹകരായാണ് തൊഴിലാളി വര്‍ഗ പ്രതിനിധികള്‍ പാര്‍ലമെന്റ് മാര്‍ച്ചിനെത്തുന്നത്. കഷ്ടപ്പെടുന്ന എല്ലാവരുടെയും സമരനേതാവായി ആ വര്‍ഗം മാറുകയാണ്. സാമ്പത്തിക മാത്രവാദമടക്കമുള്ള നിരവധി ദൗബല്യങ്ങളുടെ പേരില്‍ ട്രേഡ് യൂണിയനുകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ദൈനംദിന പ്രവര്‍ത്തനശൈലിയില്‍ പുഴുക്കുത്തുകള്‍ വീഴുന്നുവെന്ന നിരീക്ഷണവും ഉണ്ടായിട്ടുണ്ട്. അത്തരം കറുത്തപാടുകള്‍ ചൂണ്ടിക്കാട്ടി തൊഴിലാളിവര്‍ഗത്തെ അടച്ചാക്ഷേപിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഏറെയുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ പാര്‍ലമെന്റ് മാര്‍ച്ചും അതില്‍ ട്രേഡ് യൂണിയന്‍ കൂട്ടായ്മ ഉയര്‍ത്തുന്ന മുദ്രാവാക്യവും.

ചരിത്ര നിര്‍മിതിയില്‍ അദ്ധ്വാനം വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധമുള്ളവരെയെല്ലാം ഈ ഐക്യത്തിന്റെ പുറകിലുള്ള വര്‍ഗപരമായ ഉണര്‍വ് ആവേശം കൊള്ളിക്കുന്നു. പാര്‍ലമെന്റ് മാര്‍ച്ചിലെ മുദ്രാവാക്യങ്ങള്‍ നേടിയെടുക്കുംവരെ മുന്നോട്ടുപോകാന്‍ ഈ ഐക്യനിരയ്ക്കു സാധിക്കണം. ആ തിരിച്ചറിവോടെ മുന്നേറാന്‍ വിവിധ ട്രേഡ് യൂണിയന്‍ കേന്ദ്രങ്ങള്‍ അനുഭവങ്ങളിലൂടെ തീരുമാനിച്ചിരിക്കുന്നു. പാര്‍ലമെന്റ് മാര്‍ച്ചിന്റെ ചരിത്രപരമായ പ്രാധാന്യം അതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. മാറ്റത്തിനു കൊതിക്കുന്നവരുടെ മുമ്പില്‍ ഈ മഹത്തായ ഐക്യനിര പ്രതീക്ഷയുടെ പുതിയ വെളിച്ചമാണ് കൊളുത്തിവയ്ക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം

Wednesday, December 11, 2013

പ്രക്ഷോഭപാതയില്‍ തൊഴിലാളികള്‍

രാജ്യത്തെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. ആഗസ്ത് ആറിന് ഡല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ ദേശീയ കണ്‍വന്‍ഷനാണ് പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനംനല്‍കിയത്. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 10,000 രൂപയാക്കുക, ബോണസ്- പിഎഫ് പരിധി ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തിവരുന്നത്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തി. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ പണിമുടക്ക് സമരമായിരുന്നു അത്. പണിമുടക്ക് പ്രഖ്യാപിച്ച് മാസങ്ങളോളം രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിച്ച വേളയിലൊന്നും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഒരു കൂടിയാലോചനയും കേന്ദ്രസര്‍ക്കാര്‍ നടത്തിയില്ല. പണിമുടക്കിന്റെ തലേദിവസമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി പേരിനൊരു ചര്‍ച്ചനടത്തിയത്. ആ ചര്‍ച്ചയിലാവട്ടെ, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുന്നതിനുപകരം പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രമാണ് ചെയ്തത്. സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗവും ട്രേഡ് യൂണിയനുകളുടെ മുമ്പിലുണ്ടായിരുന്നില്ല. പണിമുടക്കിനുശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം ട്രേഡ് യൂണിയന്‍ നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒരാവശ്യത്തിന്മേലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. 45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍, തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിക്കളയാനാവാത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനനുസരിച്ച് നടപടികള്‍ ഉണ്ടായില്ല.

രാജ്യത്തെ അധ്വാനിക്കുന്ന വര്‍ഗത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തികച്ചും നിഷേധാത്മകമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന തൊഴിലാളികളുടെ മിനിമംവേതനം പ്രതിമാസം പതിനായിരം രൂപയാക്കണമെന്ന ആവശ്യം അന്യായമാണെന്ന് സര്‍ക്കാര്‍പോലും പറയുന്നില്ല. തൊഴിലെടുത്ത് ജീവിക്കുന്ന 45 കോടിയോളം ജനങ്ങള്‍ പട്ടിണിക്കൂലിമാത്രം ലഭിക്കുന്നവരാണ്. കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുവേലക്കാര്‍, കൈവേലക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരൊക്കെ തുച്ഛമായ കൂലിമാത്രം ലഭിക്കുന്നവരാണ്. തൊഴിലാളിക്ഷേമത്തിനായി പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങളുടെ ഒന്നും പരിരക്ഷ ലഭിക്കാത്തവരാണിവര്‍. ഇവരാണ് രാജ്യത്ത് ഉല്‍പ്പാദന-വികസന-സേവന മേഖലകളില്‍ എല്ലാ സമ്പത്തും ഉല്‍പ്പാദിപ്പിക്കുന്നത്. ""ഇന്ത്യ തിളങ്ങുന്നു"" എന്ന്് വിളിച്ചുകൂവുന്ന ഭരണാധികാരികള്‍ ദരിദ്ര ജനകോടികളുടെ രോദനം കേള്‍ക്കാന്‍ സന്നദ്ധരാവുന്നില്ല. സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്ഥിരംതൊഴിലാളികളെ കുറച്ച് കരാര്‍ തൊഴില്‍ വ്യാപിക്കുകയാണ്. കരാറുകാരുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് തുച്ഛമായ വേതനം നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലുടമകളെ ഇതിന് പ്രേരിപ്പിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് പരിമിതമായ ആശ്വാസംനല്‍കുന്ന കരാര്‍തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും നടപ്പാക്കുന്നില്ല. നിയമലംഘനത്തിനും കടുത്ത ചൂഷണത്തിനുമെതിരെ തൊഴിലാളികള്‍ക്ക് സംഘടിക്കാനും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുമുള്ള അവകാശവും നിഷേധിക്കുന്നു. പുതിയ ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചാല്‍ രജിസ്ട്രേഷന്‍ നല്‍കുന്നില്ല. മാരുതി-സുസുക്കി കമ്പനിയില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരംനടത്തി. സമരത്തെ ഹരിയാന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പ്രത്യേക സാമ്പത്തിക മേഖലകളിലെ വ്യവസായങ്ങളിലും ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ടിന്റെ ലംഘനമാണിതെല്ലാം. രാജ്യത്ത് വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുതിയ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. നാഷണല്‍ സാമ്പിള്‍ സര്‍വേ റപ്പോര്‍ട്ടില്‍ പറയുന്നത്, 2000-05 ല്‍ തൊഴിലവസര വളര്‍ച്ച 2.8 ശതമാനമായിരുന്നത് 2005- 10 ല്‍ 0.79 ശതമാനമായി കുറഞ്ഞു എന്നാണ്. രാജ്യത്താകെ തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്. തൊഴിലാളികളുടെ വേതനനിരക്ക് ഇടിയാനും കുത്തകകളുടെ ലാഭം വര്‍ധിക്കാനും ഈ സാഹചര്യം വഴിയൊരുക്കുന്നു. നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലയെ തകര്‍ക്കുകയാണ്. ബാങ്കിങ് നിയമ ഭേദഗതി ബാങ്ക് ദേശവല്‍ക്കരണത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. പുതിയ നിയമം, ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ വിദേശ മൂലധന ശക്തികളുടെ കൈകളിലെത്തിക്കും. ഫെഡറല്‍ ബാങ്ക് താമസിയാതെ വിദേശ മൂലധന ശക്തികളുടെ നിയന്ത്രണത്തിലാവും.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. കൊച്ചി തുറമുഖത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എഫ്എസിടി, എച്ച്എംടി, എച്ച്ഐഎല്‍, ഐആര്‍ഇ, ഇന്‍സ്ട്രുമെന്റേഷന്‍, ഐടിഐ തുടങ്ങിയ കമ്പനികളെല്ലാം പ്രതിസന്ധിയെ നേരിടുകയാണ്. സംസ്ഥാന പൊതുമേഖല വന്‍നാശത്തെയാണ് നേരിടുന്നത്. വിദേശ-ദേശീയ കുത്തകകള്‍ രാജ്യത്തെ പ്രകൃതിസമ്പത്ത് കൈയടക്കുന്നു. കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തീറെഴുതി. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ടെലികോം മേഖല തുടങ്ങിയവയെല്ലാം സ്വകാര്യവല്‍ക്കരണ പാതയിലാണ്. നവ- ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ പാതയിലാണ്.

ജനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് ഒറ്റപ്പെട്ടു എന്ന് ബോധ്യപ്പെട്ട കോര്‍പറേറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് രക്ഷാമാര്‍ഗമായി കാണുന്നത്. നരേന്ദ്രമോഡിയെ "വികസന നായകനാ"യി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത്, വന്‍കിട കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളുമാണ്. ഈ സാഹചര്യത്തിലാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം പോരാട്ടത്തിനിറങ്ങിയത്. തൊഴിലെടുക്കുന്നവരുടെ ഐക്യപോരാട്ടത്തെ അധികകാലം അവഗണിക്കാന്‍ ഒരു ഭരണകൂടത്തിനും സാധ്യമല്ല. ജാതി-മത-പ്രാദേശിക ഭിന്നതകള്‍ക്കപ്പുറമുള്ള ദേശീയ ഐക്യപ്രസ്ഥാനമാണ് തൊഴിലാളികള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഈ ഐക്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ പതിനാല് ജില്ലയിലും അതേദിവസം നടക്കുന്ന തൊഴിലാളി റാലികള്‍ വന്‍ വിജയമാക്കണമെന്ന് എല്ലാ തൊഴിലാളികളോടും അഭ്യര്‍ഥിക്കുന്നു.

*
എളമരം കരീം ദേശാഭിമാനി

ജഗ്മതി പൊരുതുന്നു

ദക്ഷിണകൊറിയയിലെ സോളില്‍ 1980ല്‍ നടന്ന ഏഷ്യന്‍ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നു ജഗ്മതി. ടീമിന്റെ നേട്ടം കൂട്ടുകാര്‍ ആഘോഷിക്കുമ്പോള്‍ ജഗ്മതിക്ക് ഉത്സാഹമൊന്നും തോന്നിയില്ല. മാത്രമല്ല, ദുഃഖത്തിലുമായിരുന്നു. എന്തെന്നാല്‍, നേരത്തെ ജില്ലാടീമില്‍ കളിച്ചിരുന്നപ്പോള്‍ അതില്‍ നാലാമത്തെ മികച്ച കളിക്കാരിമാത്രമായിരുന്നു താന്‍. തന്നേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മൂന്നു പെണ്‍കുട്ടികളുടെ വിവാഹം കൗമാരത്തില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനോ കായികപരിശീലനത്തിനോ അവസരമുണ്ടായില്ല. അവര്‍ക്കും കായികരംഗത്ത് തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രാജ്യത്തിന് സ്വര്‍ണമെഡല്‍ കിട്ടിയേനേ.

സ്ത്രീകള്‍ക്ക് നീതിയും അവസരങ്ങളും നിഷേധിക്കുന്നതിന്റെ ഭവിഷ്യത്ത് ബോധ്യപ്പെട്ട ജഗ്മതി തന്റെ ജീവിതം സ്ത്രീകളെ സംഘടിപ്പിക്കുന്നതിനായി സമര്‍പ്പിക്കാന്‍ അന്നാണ് തീരുമാനിച്ചത്. അതിന്റേതായ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് മൂന്നു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ജഗ്മതി സങ്വാനെ ഇന്ന് രാജ്യം മറ്റൊരു പോര്‍മുഖത്താണ് കാണുന്നത്. ഹരിയാനയിലെ കുപ്രസിദ്ധമായ ദുരഭിമാനഹത്യകള്‍ക്കെതിരായ പോരാട്ടം വിജയകരമായി നയിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായി. കഴിഞ്ഞമാസം ബിഹാറിലെ ബോധ്ഗയയില്‍ ചേര്‍ന്ന അസോസിയേഷന്‍ പത്താം ദേശീയസമ്മേളനം പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ജഗ്മതി തന്റെ പോരാട്ട അനുഭവങ്ങള്‍ പങ്കുവച്ചു. ഡല്‍ഹിയില്‍ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ജഗ്മതിയുടെ ജീവിതാനുഭവങ്ങളിലേക്ക്. പോരാട്ടം പ്രബലശക്തികളോട് ഹരിയാനയില്‍ 1985ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഘടകം രൂപീകരിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസം നേടിയവരും തൊഴിലെടുക്കുന്നവരും സ്വന്തം തീരുമാനപ്രകാരം ജീവിതപങ്കാളിയെ കണ്ടെത്തിയവരും ആയിരുന്നു. അതുകൊണ്ടുതന്നെ സാമൂഹികപ്രശ്നങ്ങളില്‍ ആര്‍ജവത്തോടെ ഇടപെടാനുള്ള ചിന്താസ്വാതന്ത്ര്യവും സാമ്പത്തികസ്വാതന്ത്ര്യവുമുണ്ടായി. പ്രണയവിവാഹം ചെയ്യുന്ന ദമ്പതികളുടെ അരുംകൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്നേ ലഭിച്ചിരുന്നു. ഇതിനെതിരെ പൊരുതാന്‍ അസോസിയേഷന്‍ നിശ്ചയിച്ചെങ്കിലും മുന്നോട്ടുനീങ്ങുന്നത് ദുഷ്കരമായിരുന്നു. സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളാണ് ദുരഭിമാനഹത്യകള്‍ക്കു പിന്നില്‍. മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെയും പൊലീസിന്റെയും പിന്തുണ അവര്‍ക്കുണ്ട്. ഇത്തരം ഹത്യകളെക്കുറിച്ച് ആഴത്തില്‍ നിരീക്ഷിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഗോത്രപരമായ അഭിമാനത്തിന്റെ പേരിലാണ് ദുരഭിമാനഹത്യകള്‍ നടക്കുന്നതെങ്കിലും കൂടുതല്‍ കൊലകളും സംഭവിക്കുന്നത് സവര്‍ണജാതിയില്‍പ്പെട്ട പെണ്‍കുട്ടികളും ദളിതരോ ഭൂരഹിതരോ ആയ യുവാക്കളും തമ്മില്‍ പ്രണയവിവാഹം നടക്കുമ്പോഴാണ്. ഇതേപ്പറ്റി ഖാപ് പഞ്ചായത്തുകളുടെ (ഗോത്രാധികാരസഭ) നേതാക്കളോട് സംസാരിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ""ഇതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല. നെഹ്റുവിനാണ്. പെണ്‍കുട്ടികള്‍ക്ക് കുടുംബസ്വത്തില്‍ അവകാശം നല്‍കുന്ന ബില്‍ കൊണ്ടുവന്നത് നെഹ്റുവാണ്."" പക്ഷേ, ഈ മറുപടിയില്‍നിന്ന് ദുരഭിമാനഹത്യകളുടെ യഥാര്‍ഥ കാരണം പുറത്തുവന്നു. പ്രണയവിവാഹംചെയ്യുന്ന പെണ്‍കുട്ടി കുടുംബസ്വത്തിന്റെ ഓഹരി ചോദിക്കുമെന്ന ഭീതിയില്‍നിന്നാണ് അരുംകൊലകള്‍. വര്‍ഗം, ജാതി, ലിംഗപദവി എന്നിവയില്‍ ആധിപത്യം നിലനിര്‍ത്താനാണ് ഖാപ് പഞ്ചായത്തുകള്‍ ദുരഭിമാനഹത്യകള്‍ നടത്തുന്നത്. അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന ബോധം സമൂഹത്തിലില്ല. പൊലീസുകാരാകട്ടെ വന്‍ തുക കോഴവാങ്ങാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുന്നു. ഏതെങ്കിലും പെണ്‍കുട്ടി പ്രണയവിവാഹം ചെയ്തെന്ന പരാതി കിട്ടിയാല്‍ പൊലീസുകാര്‍ക്ക് വലിയ ഉത്സാഹമാണ്. അവര്‍ തിരക്കിട്ട് അന്വേഷിച്ച് പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കും. കോടതികളും ഇത്തരം കേസുകളില്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് എടുക്കുക. പെണ്‍കുട്ടികളെ മഹിളാമന്ദിരത്തിലേക്കോ മറ്റോ മാറ്റാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പിന്നീട് ഇവരുടെ മരണവാര്‍ത്തയാണ് കേള്‍ക്കുക. പൊലീസുകാര്‍ പണംവാങ്ങി കേസൊതുക്കും.

പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് ചമച്ച് കോടതിയില്‍ ഹാജരാക്കി അവരെ വിവാഹംകഴിച്ചവരെ ബലാത്സംഗക്കേസില്‍ കുടുക്കുന്ന സംഭവങ്ങളുമേറെ. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന നില. എന്നാല്‍, ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായില്ല. ഭീഷണികള്‍ ഞങ്ങള്‍ക്കുനേരെ നിരന്തരം ഭീഷണി ഉയര്‍ന്നു. ഞാന്‍ ജോലി ചെയ്തിരുന്ന സര്‍വകലാശാലയിലേക്ക് കത്തുകളും ഇ-മെയിലുകളും വന്നിരുന്നു. സമൂഹം അംഗീകരിച്ച ആചാരത്തെ വെല്ലുവിളിക്കുന്ന സ്ത്രീയെ അധ്യാപികയായി തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു ഖാപ് നേതാക്കളുടെയും അനുകൂലികളുടെയും പ്രധാന ആവശ്യം. വധഭീഷണിപോലും പലപ്പോഴും ഉണ്ടായി. ഒഴുക്കിനെതിരെയാണ് ഞങ്ങള്‍ നീന്തിയത്.

സോണിയ-രാംപാല്‍ സംഭവം ഇതിനിടെ 2000ല്‍ ഉണ്ടായ സോണിയ-രാംപാല്‍ സംഭവത്തോടെയാണ് അസോസിയേഷന്റെ ഇടപെടലിന് ഫലം കണ്ടുതുടങ്ങിയത്. പ്രണയവിവാഹംചെയ്ത സോണിയയെയും രാംപാലിനെയും ബന്ധുക്കള്‍ പിടികൂടി ഖാപ് പഞ്ചായത്തിനുമുമ്പാകെ ഹാജരാക്കി. അപ്പോള്‍ സോണിയ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഇരുവരും പരസ്പരം രാഖി കെട്ടി സഹോദരിയും സഹോദരനുമായി മാറണമെന്നും അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകണമെന്നും ഉത്തരവുണ്ടായി. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടു. ഖാപ് പഞ്ചായത്തിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് സോണിയയും രാംപാലും അതേ ഗ്രാമത്തില്‍ ദമ്പതികളായി കഴിയുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കി. അസോസിയേഷന്റെ സഹായത്തോടെ ദമ്പതികള്‍ കോടതിയെ സമീപിച്ചു. സോണിയക്കും രാംപാലിനും ദമ്പതികളായി കഴിയാന്‍ എല്ലാ അവകാശവുമുണ്ടെന്നും ഖാപ് പഞ്ചായത്ത് ഇവരെ ഉപദ്രവിക്കരുതെന്നും ചണ്ഡീഗഢ് ഹൈക്കോടതി വിധിച്ചു. ഇതോടെ പല യുവദമ്പതികളും അസോസിയേഷന്‍ പ്രവര്‍ത്തകരെ സമീപിക്കാന്‍ തുടങ്ങി. ഇവരുടെ സംരക്ഷണത്തിനായി കഴിയുന്നത്ര സഹായം അസോസിയേഷന്‍ നല്‍കി. എന്നാല്‍, ജാതിമേധാവികളും അവര്‍ക്ക് ഒത്താശചെയ്യുന്ന ഭരണവ്യവസ്ഥയും തീരെ വഴങ്ങിയില്ല. സ്ത്രീകള്‍ ജീവിതപങ്കാളിയെ സ്വന്തം തീരുമാനപ്രകാരം കണ്ടെത്തുന്ന സ്ഥിതി വരുന്നത് സമൂഹത്തില്‍ തങ്ങളുടെ അധികാരം ഇല്ലാതാക്കുമെന്ന് ജാതിശക്തികള്‍ ഭയക്കുന്നു.

സ്ത്രീകളുടെ ശരീരത്തിന്മേലുളള നിയന്ത്രണം നിലനിര്‍ത്തുന്നതിലൂടെ തങ്ങളുടെ അധികാരവും സമ്പത്തും സംരക്ഷിക്കാമെന്ന് ജാതിമേധാവികളും അവരുടെ കൂട്ടാളികളായ രാഷ്ട്രീയപാര്‍ടികളും കരുതുന്നു. മനോജ്-ബബ്ലി കേസ് ഇത്തരത്തില്‍ പ്രതികൂല സാഹചര്യത്തില്‍ അസോസിയേഷന്‍ പോരാട്ടം തുടരവെയാണ് 2007ല്‍ മനോജ്-ബബ്ലി ദമ്പതികളെ ഖാപ് പഞ്ചായത്ത് നിര്‍ദേശിച്ചപ്രകാരം വധിച്ച കേസില്‍ പ്രതികള്‍ക്ക് നീതിപീഠം വധശിക്ഷ നല്‍കിയത്. ബബ്ലിയുടെ കുടുംബമാണ് ഖാപ് പഞ്ചായത്തിനെ സമീപിച്ചത്. ഇവര്‍ കോടതിയെയും സമീപിച്ചു. എന്നാല്‍, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായവരാണെന്നും ബബ്ലി ഹരിയാനയിലെ കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിവാഹശേഷം മനോജും ബബ്ലിയും ഡല്‍ഹിയിലായിരുന്നു. കോടതിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പൊലീസ് അകമ്പടിയില്‍ ദമ്പതികള്‍ മടങ്ങി. എന്നാല്‍, വഴിമധ്യേ പൊലീസുകാര്‍ അപ്രത്യക്ഷരായി. ദമ്പതികള്‍ സഞ്ചരിച്ച ബസ് തടഞ്ഞ് അക്രമിസംഘം അവരെ തട്ടിക്കൊണ്ടുപോയി വധിച്ചു. ദമ്പതികളെ വധിച്ച കേസില്‍ പ്രതികളായ അഞ്ചുപേര്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ദുരഭിമാനഹത്യക്കേസില്‍ വധശിക്ഷ വിധിച്ചത് ആദ്യമായാണ്. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ദുരഭിമാനഹത്യക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഖാപ് പഞ്ചായത്ത് തീരുമാനത്തിന്റെ പേരില്‍ ചെയ്തുവരുന്ന ക്രൂരതകള്‍ ശിക്ഷാര്‍ഹമാണെന്ന ധാരണ സമൂഹത്തില്‍ അതോടെ ഉണ്ടായി. എന്നാല്‍, ഈ ക്രൂരത ഫലപ്രദമായി തടയുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടില്ല. ബില്‍ സംബന്ധിച്ച് മഹിളാ അസോസിയേഷന്‍ തയ്യാറാക്കിയ കരട് ശുപാര്‍ശ ദേശീയ വനിതാ കമീഷന് സമര്‍പ്പിച്ചിട്ട് നാലുവര്‍ഷമായി. ഒന്നും ഉണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ ഇതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചു. ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയായിരുന്നു അധ്യക്ഷന്‍. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി പോയശേഷം ഈ സമിതിക്ക് നായകനില്ല. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ശിക്ഷാര്‍ഹമാക്കുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പോരാട്ടം തുടരുന്നു.

*
സാജന്‍ എവുജിന്‍ ദേശാഭിമാനി

Monday, December 2, 2013

അവസാനിക്കുന്നില്ല ഈ അവഗണന

രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമാണ് ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍; അഥവാ അംഗപരിമിതര്‍. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിദ്യാഭ്യാസം നേടി, അര്‍ഹതപ്പെട്ട തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോള്‍ ഈ വിഭാഗത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട മൂന്ന് ശതമാനം സംവരണംപോലും അട്ടിമറിക്കപ്പെടുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷയനുഭവിക്കുന്ന ഹതഭാഗ്യരായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കേണ്ടത് ആരോഗ്യമുള്ള ജനസമൂഹത്തിന്റെ കടമയല്ലേ? അത് നടപ്പാക്കുന്നതിന് പകരം മുഖംതിരിഞ്ഞ് നില്‍ക്കുന്നതാണോ പരിഷ്കൃത സമൂഹത്തിന്റെ സമീപനം?

മൂന്ന് പതിറ്റാണ്ടുമുമ്പ് 1981ല്‍ അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഇന്ത്യയിലും കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും മൂന്ന് ശതമാനം ഉദ്യോഗസംവരണം അംഗപരിമിതര്‍ക്കായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. ഈ നിയമന തീരുമാനം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേന്ദ്രസ്ഥാപനങ്ങളില്‍പ്പോലും ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തിന്, സമൂഹികനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി 1995ല്‍ പിഡബ്ല്യുഡി ആക്ട് (പേഴ്സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. ഈ നിയമത്തിലൂടെ അംഗപരിമിതരുടെ വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ പുനരധിവാസം, സംരക്ഷണം, തുല്യനീതി, തുല്യസമത്വം മുതലായ എല്ലാ വിഷയങ്ങളും പരാമര്‍ശിച്ചാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്ട് പാസാക്കിയത്. 1981ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുശതമാനം ഉദ്യോഗസംവരണം ആക്ടിലും ഉണ്ടായിരുന്നു. ഇങ്ങനെ നിയമം ഉണ്ടായിരുന്നിട്ടുപോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്ന ദുര്‍ബലരെ അവഗണിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയിലും ബാങ്കിങ്, ടെലികോം, ഇന്‍ഷുറന്‍സ് മേഖലയിലും നിയമപരമായ നിയമനം നടക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി മുകളില്‍ പ്രതിപാദിച്ച മേഖലകളില്‍ ഒരു അംഗപരിമിതനെപ്പോലും നിയമിച്ചിട്ടില്ല. 1995ലെ പിഡബ്ല്യുഡി ആക്ടില്‍ മൂന്ന് ശതമാനം ഉദ്യോഗസംവരണം സ്വകാര്യമേഖലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം കാറ്റില്‍പ്പറത്തിയതിനാല്‍, സ്വകാര്യ സ്ഥാപനങ്ങളിലൊന്നുംതന്നെ നിയമനം നടക്കുന്നില്ല. ഈ ജനവിഭാഗത്തിന് തൊഴില്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി സദാശിവം ഒരുമാസംമുമ്പ് ഒരു കേസ് വിചാരണവേളയില്‍ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയില്‍ കഴിഞ്ഞ കാലഘട്ടങ്ങളിലെ വികലാംഗരുടെ നിയമനത്തിന്റെ കണക്ക്, ബാക്ലോഗ് ഉള്‍പ്പെടെ പരിശോധിച്ച് രണ്ടുമാസത്തിനകം, നിയമനം നടത്തി റിപ്പോര്‍ട്ടുചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. 1955ലെ ആക്ടില്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ശാരീരിക വൈകല്യമുള്ളവരുടെ മാഗ്നകാര്‍ട്ടയാണ്. സംസ്ഥാനത്ത് 29 ലക്ഷം വികലാംഗരുണ്ടെന്ന കണക്ക് കേരള മുഖ്യമന്ത്രി അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്.

രാജ്യത്ത് അംഗപരിമിതര്‍ 18 കോടിയുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ കണക്കാണ്. ഈ കണക്ക് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. വൈകല്യമുള്ള ആളുകളുടെ കണക്ക് തിട്ടപ്പെടുത്തിയാല്‍മാത്രമേ ഈ വിഭാഗത്തിന് നല്‍കേണ്ട ആനുകൂല്യങ്ങളുടെ തുക നീക്കിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയൂ. ഈ ലോക വികലാംഗദിന വേളയിലെങ്കിലും, വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സഹോദരങ്ങള്‍ക്ക് ചെറിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായവും പലിശരഹിത വായ്പയും പഞ്ചായത്തുകള്‍ വഴിയും ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും നല്‍കാനുള്ള നടപടി സ്വീകരിക്കണം. വിദ്യാഭ്യാസം നേടിയ ആളുകള്‍ക്ക് യോഗ്യതയനുസരിച്ച് സംവരണതത്വപ്രകാരം നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് ഈ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതുണ്ട്.

*
പരശുവയ്ക്കല്‍ മോഹനന്‍ (ഡിഎഡബ്ല്യുഎഫ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Wednesday, October 23, 2013

സമരങ്ങള്‍ക്ക് മാര്‍ക്കിടുന്നവരോട്

ഇടതുപക്ഷത്തിന്റെ സമരങ്ങളെ പരിഹസിച്ചുള്ള പുതിയ ലേഖനം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത് മാധ്യമം ദിനപത്രത്തിലാണ് (ഒക്ടോബര്‍ 22). സിപിഐ എം വിരുദ്ധ ഹിസ്റ്റീരിയ ബാധിച്ച സകല പിന്തിരിപ്പന്മാരും ഏറെക്കാലമായി ആവര്‍ത്തിക്കുന്ന മഠയത്തരങ്ങള്‍തന്നെയാണ് സി ദാവൂദിന്റെ പേരില്‍ അച്ചടിച്ചുവന്നത്. ദിവസവും മൂന്നുനേരം സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത് ആത്മനിര്‍വൃതിക്ക് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം. അതിനപ്പുറം ഇത്തരം അബദ്ധജടിലവും ചരിത്രവിരുദ്ധവുമായ പരിഹാസങ്ങള്‍ക്ക് ജനാധിപത്യത്തിലെവിടെയാണ് ഇടമുണ്ടാവുക? സമരങ്ങളുടെ വിജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കുകയും വിമര്‍ശങ്ങളുയര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്രത്തിന്റെ നാള്‍വഴികളിലെ ജനകീയപോരാട്ടങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് പ്രാഥമികമായെങ്കിലും മനസ്സിലാക്കേണ്ടതല്ലേ?

രാവിലെ പത്തിന് ആരംഭിക്കുന്ന സമരം വൈകിട്ട് അഞ്ചിന് ആവശ്യങ്ങളെല്ലാം അംഗീകരിപ്പിച്ച് അവസാനിപ്പിക്കേണ്ടതാണെന്നും അങ്ങനെയല്ലാത്ത സമരങ്ങളെല്ലാം പരാജയമാണെന്നും ഏതു പുസ്തകം നോക്കിയാണ് ഇക്കൂട്ടര്‍ വിലയിരുത്തുന്നത്? സമ്പൂര്‍ണമായി പരാജയപ്പെട്ട ഒരു സമരംപോലും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കാലമെത്ര കഴിഞ്ഞാലാണ് ഇവര്‍ക്ക് ബോധ്യംവരിക? ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുയര്‍ത്തിയുള്ള സമരങ്ങളില്‍ പങ്കെടുത്ത് രോമത്തിനുപോലും പോറലേറ്റിട്ടില്ലാത്തവരും, ജനകീയസമരങ്ങളുടെ ചരിത്രത്തിലേക്ക് അബദ്ധത്തില്‍പോലും ഒന്നെത്തി നോക്കിയിട്ടില്ലാത്തവരും ടെലിവിഷന്‍ സ്ക്രീനില്‍ സമരംകണ്ട് വിശകലനം നടത്തുകയാണ് ഇപ്പോള്‍. സമരമുഖത്തുവച്ച് എന്തുനേടിയെന്ന് നോക്കി സമരത്തിന് മാര്‍ക്കിടുന്ന യാന്ത്രികയുക്തികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ എങ്ങനെയാവും വിലയിരുത്തുക?

1947 ആഗസ്ത് 15ന് രാഷ്ട്രം സ്വതന്ത്രയായത് ആഗസ്ത് 14ന് നടന്ന സമരത്തിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമാണെന്ന് ജമാഅത്ത് ബുദ്ധികേന്ദ്രങ്ങള്‍ അവകാശപ്പെടുമോ? പൂക്കോട്ടൂര്‍ സമരവും മലബാര്‍ സമരവും ഉപ്പുസത്യഗ്രഹവും ജാലിയന്‍വാലാബാഗും സിവില്‍ നിയമലംഘനവുമൊക്കെ ഇക്കൂട്ടരുടെ കണ്ണില്‍ വിജയമോ അതോ പരാജയമോ? പൂക്കോട്ടൂരിലും തിരൂരും കോഴിക്കോട്ടും മുദ്രാവാക്യം വിളിച്ചാല്‍ ബ്രിട്ടന്‍ കേള്‍ക്കുമോ എന്ന് പരിഹസിച്ച മാന്യന്മാര്‍ അന്നും ഉണ്ടായിരുന്നു. അവസാനം എണ്ണിയാലൊടുങ്ങാത്തതും യാന്ത്രികയുക്തികളുടെ കണ്ണില്‍ തോറ്റമ്പിയതുമായ സമരങ്ങളുടെ ഫലമായാണ് ബ്രിട്ടന്‍ ഇന്ത്യ വിട്ടതെന്ന് 2013ലെങ്കിലും മനസ്സിലാക്കേണ്ടതല്ലേ? ലോകത്തെ പിടിച്ചുകുലുക്കിയ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അലയടിച്ച അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍, സര്‍ക്കാര്‍ നയങ്ങളെ സമ്പൂര്‍ണമായി തിരുത്തിച്ച് ആഹ്ലാദപ്രകടനം നടത്തിയാണോ സമരം അവസാനിച്ചത്? അങ്ങനെയല്ലാത്തതുകൊണ്ട് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പരാജയപ്പെട്ടെന്നാണോ ലോകം വിലയിരുത്തുന്നത്? അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതുള്‍പ്പെടെ മുതലാളിത്ത സമ്പദ്ഘടനകളുടെ ചൂഷണം തുറന്നുകാണിക്കുന്നതിലും അതിനെതിരായി ജനങ്ങളെ അണിനിരത്തുന്നതിലും വാള്‍സ്ട്രീറ്റ് പ്രക്ഷോഭം വഹിച്ച പങ്ക് കാണാതിരിക്കാനാകുമോ? ഏതൊരു സമരത്തിന്റെയും പ്രാഥമികവും പ്രധാനവുമായ വിജയം ആ സമരം ഉണ്ടായി എന്നതുതന്നെയാണെന്ന് ബോര്‍ദ്യു അഭിപ്രായപ്പെടുകയുണ്ടായി.

അനീതി തല ഉയര്‍ത്തുമ്പോള്‍ വീട്ടില്‍കയറി വാതിലടച്ച് മൗനംപാലിക്കാതെ, എന്തും വരട്ടെയെന്നു കരുതി ഉയര്‍ത്തിയ മുഷ്ടിയുമായി ഒരുപറ്റമാളുകള്‍ തെരുവിലിറങ്ങുന്നുവെങ്കില്‍ അതാണ് ആ സമരത്തിന്റെ ആദ്യവിജയം. അനീതിയും അഴിമതിയും എത്ര സൂക്ഷ്മരൂപിയായി പ്രത്യക്ഷപ്പെട്ടാലും മൗനംകൊണ്ടല്ല മറിച്ച് മനുഷ്യന്റെ സമരധീരതയും ഇച്ഛാശക്തിയുംകൊണ്ടാണ് അതിനെ എക്കാലവും നേരിട്ടത് എന്നതിനാലാണ് കേരളത്തിലെ ഇടതുപക്ഷത്തിന് എന്നും അഭിമാനിക്കാന്‍ കഴിയുന്നത്. സോളാര്‍ കേസില്‍ തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിക്കെതിരായ ജനങ്ങളുടെ രോഷത്തിനാണ് സിപിഐ എമ്മും ഇടതുമുന്നണിയും സമരരൂപം നല്‍കിയത്. സെക്രട്ടറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് സമരത്തിന്റെ പരാജയമാണെന്ന് വിലയിരുത്തി അതിന്റെ കാരണംതേടി ക്ലേശിക്കുന്ന ലേഖകന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ട വിവരം അറിയാതെ പോയതാണോ? മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമുള്ള രണ്ട് ആവശ്യം ഉയര്‍ത്തി നടത്തിയ സമരത്തെ നേരിടാന്‍ ആദ്യം പട്ടാളത്തെ വിളിച്ച മുഖ്യമന്ത്രി പിന്നീട് സമരത്തിന്റെ മുന്നില്‍ സെക്രട്ടറിയറ്റ് അടച്ചുപൂട്ടി പലായനം ചെയ്തത് ലേഖകന്‍ ഇനിയും അറിഞ്ഞില്ലെന്നുണ്ടോ? ലേഖകന്റെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയോ ഓര്‍മയില്‍ ഇതിനുമുമ്പ് എന്നെങ്കിലും സെക്രട്ടറിയറ്റ് പൂട്ടിയതായി കേട്ടിട്ടുണ്ടോ?

ഉപരോധത്തെതുടര്‍ന്ന് രണ്ട് ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ചതും പട്ടാളത്തെക്കൊണ്ടും സമരത്തെ നേരിടാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ചരിത്രത്തിലാദ്യമായി സെക്രട്ടറിയറ്റ് പൂട്ടി മുഖ്യമന്ത്രി ഒളിച്ചോടിയതും മഹത്തായ ഉപരോധസമരത്തിന്റെ വിജയമല്ലെന്നും മറിച്ച് മാധ്യമംപത്രത്തിലെ ലേഖനങ്ങള്‍ വായിച്ച് ഉമ്മന്‍ചാണ്ടി ഭയന്നതുകൊണ്ടാണെന്നും കേരളീയര്‍ വിശ്വസിക്കണമെന്നാണോ ലേഖകന്‍ ഉദ്ദേശിക്കുന്നത്? ജുഡീഷ്യല്‍ അന്വേഷണ ഉത്തരവിനെ സ്വാഗതംചെയ്തും സെക്രട്ടറിയറ്റ് പൂട്ടി മുങ്ങിയ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് രാജിവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുമാണ് സെക്രട്ടറിയറ്റ് ഉപരോധം അവസാനിച്ചത്. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരമാണ് ഇപ്പോള്‍ തുടരുന്നത്. അതിന്റെ പുതിയ ഘട്ടമാണ് ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം. സെക്രട്ടറിയറ്റിന്റെ മുന്നില്‍ സമരം അവസാനിക്കുകയായിരുന്നില്ല മറിച്ച് പുതിയ രൂപത്തില്‍ ആരംഭിക്കുകയായിരുന്നു. അത് ഇനിയും മനസ്സിലാകാത്തവര്‍ക്ക് ഡിസംബറിലെങ്കിലും മനസ്സിലായേക്കുമെന്ന് ആശിക്കാം. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരായ സമരങ്ങളെല്ലാം പരാജയപ്പെടുകയാണെന്ന കണ്ടുപിടിത്തത്തിന് കനപ്പെട്ട പുരസ്കാരമെന്തെങ്കിലും നല്‍കേണ്ടതാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ആദ്യത്തെ വലിയ സമരമായിരുന്നു കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് സമരം. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ മെറിറ്റ് അട്ടിമറിച്ച് ഇഷ്ടക്കാരനായ വിദ്യാര്‍ഥിയെ തിരുകിക്കയറ്റിയതിനെതിരെ എസ്എഫ്ഐ ആരംഭിച്ചതായിരുന്നു ആ സമരം. ഒടുവില്‍ എസ്എഫ്ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പി ബിജുവിനുനേരെ ഒരു പൊലീസ് ഓഫീസര്‍ നിറയൊഴിക്കുകയുണ്ടായി. ഭാഗ്യവശാല്‍ വെടിയേറ്റില്ലെന്നുമാത്രം. സര്‍ക്കാര്‍ തിരുകിക്കയറ്റിയ നിര്‍മല്‍ മാധവിനെ കോളേജില്‍നിന്ന് ഒഴിവാക്കണമെന്നും നിയമവിരുദ്ധമായി നിറയൊഴിച്ച ഡിവൈഎസ്പിക്കെതിരെ അന്വേഷണംനടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊട്ടടുത്ത ദിവസം ഡിവൈഎഫ്ഐ- എസ്എഫ്ഐ സംയുക്ത ഉപരോധസമരം ആരംഭിച്ചു. നാല് രാപ്പകല്‍ നീണ്ട സമരത്തിനൊടുവില്‍ നിര്‍മല്‍ മാധവനെ കോളേജില്‍നിന്ന് ഒഴിവാക്കിയുള്ള ഉത്തരവിന്റെ കോപ്പിയും ഡിവൈഎസ്പിക്കെതിരായ അന്വേഷണ ഉത്തരവിന്റെ കോപ്പിയും കിട്ടിയശേഷമാണ് സമരം അവസാനിച്ചത്. ഈ സമരവും മാധ്യമത്തിന്റെ കണ്ണില്‍ പരാജയപ്പെട്ട സമരമാകാം.

കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ രാപ്പകല്‍ സമരം ഒരാഴ്ചയിലധികം നീണ്ടുനിന്നു. ഒടുവില്‍ വകുപ്പുമന്ത്രിമാരുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ച പ്രകാരം ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടശേഷമാണ് സമരം അവസാനിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു സമരം നടന്നത്. രാജ്യം ശ്രദ്ധിച്ച ഈ സമരവും ഒരുപക്ഷേ പരാജയപ്പെട്ട സമരമാണെന്ന് വിലയിരുത്തുന്നവരുണ്ടാകാം. കര്‍ഷകരും ജീവനക്കാരും നടത്തിയ സമരങ്ങളും ഒത്തുതീര്‍പ്പ് ചര്‍ച്ചയെത്തുടര്‍ന്ന് മുഖ്യആവശ്യങ്ങള്‍ അംഗീകരിച്ചാണ് അവസാനിച്ചത്. വാക്കുപറഞ്ഞ മന്ത്രിമാര്‍ പിന്നീട് വാക്ക് മാറ്റിയാല്‍ അതെങ്ങനെയാണ് സമരത്തിന്റെ പരാജയമാവുക? മന്ത്രിമാരുടെ അന്തസ്സില്ലായ്മയുടെ ഉത്തരവാദിത്തം പേറാന്‍ തലകുനിച്ചുനില്‍ക്കുന്നവരല്ല സമരംചെയ്തവര്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എല്ലാ പ്രധാന സമരങ്ങളെയും സമരമുഖത്തുവച്ചുതന്നെ അക്ഷരാര്‍ഥത്തില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ തിളക്കവുമായാണ് കേരളത്തിലെ ഇടതുപക്ഷം നില്‍ക്കുന്നതെന്നു കാണാന്‍ മാധ്യമത്തിന് സാധിച്ചേക്കില്ല. ദുരൂഹതയുള്ള ബാഹ്യസഹായങ്ങള്‍ പ്രവഹിക്കുന്ന നാടക സമരങ്ങളുള്‍പ്പെടെ പലതരം സമരങ്ങളും ഇക്കാലത്ത് നടക്കുന്നുണ്ട്. അവിടെ സമരതൊഴിലാളികളായി കൂലിപ്പണി എടുക്കുന്നവരുമുണ്ട്. ഉപജീവനാര്‍ഥം നടക്കുന്ന സമരങ്ങളുമുണ്ട്. ഇതിലൊക്കെ നല്ല പങ്കുവഹിക്കുന്ന ജമാഅത്ത് വേഷപ്പകര്‍ച്ചകളെ നാട് കാണുന്നുമുണ്ട്. പക്ഷേ, അക്കൂട്ടത്തില്‍ മേനി നടിക്കാനായി പ്ലാച്ചിമടയും എന്‍ഡോസള്‍ഫാനുമൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ കാണ്ടാമൃഗംപോലും നാണിച്ച് ആത്മഹത്യചെയ്തേക്കും. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സമരമുഖത്തുവച്ചാണ് ഏലൂര്‍ എച്ച്ഐഎല്ലിലെ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ്) എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്പിച്ചത്. കേന്ദ്രസര്‍ക്കാരിനും കീടനാശിനി ലോബിക്കുമെതിരെ സുപ്രീംകോടതിയില്‍ ഡിവൈഎഫ്ഐ ഒറ്റയ്ക്ക് പോരാടിയാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള വിധി സമ്പാദിച്ചത്. എന്നാല്‍, അതെല്ലാം മറന്നേക്കൂ എന്നാണ് ലേഖകന്‍ പറയാതെ പറയുന്നത്. അതൊക്കെ സ്വന്തം അക്കൗണ്ടില്‍ എഴുതിവച്ച് ഊറ്റംകൊള്ളുന്ന മാനസികാവസ്ഥയ്ക്ക് ചികിത്സയില്ല.

നിര്‍മല്‍ മാധവനെ പുറത്താക്കിയുള്ള ഉത്തരവ് നേടിയതുപോലെ എളുപ്പത്തില്‍ മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകില്ലെന്നറിഞ്ഞുതന്നെയാണ് സോളാര്‍ സമരം ആരംഭിച്ചത്. ഇതിനോടകം നൂറുകണക്കിനു കള്ളക്കേസും ലാത്തിച്ചാര്‍ജുമെല്ലാം നേരിട്ട് സമരം മുന്നോട്ട് പോകുന്നത് അഴിമതി എതിര്‍ക്കപ്പെടണമെന്ന ബോധ്യം ആഴത്തിലുള്ളതുകൊണ്ടാണ്. ശക്തമായ ജനരോഷത്തിന്റെ മുന്നില്‍ ഏറെനാള്‍ ഒരു ഭരണാധികാരിക്കും പിടിച്ചുനില്‍ക്കാനാകില്ല. ഒടുവില്‍ ഏവരാലും വെറുക്കപ്പെട്ട് അഴിമതിയുടെ മായാത്ത കറയുമായി ഉമ്മന്‍ചാണ്ടിക്ക് ഇറങ്ങിപ്പോകേണ്ടിവരും തീര്‍ച്ച. അതുവരെ വ്യത്യസ്തരൂപത്തില്‍ അഴിമതിവിരുദ്ധ സമരം തുടരും. ജനങ്ങളുടെ പിന്തുണയോടെ അത്തരം സമരങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍, രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചിട്ടും ഒരില അനക്കാന്‍പോലുമാകാത്ത മതരാഷ്ട്രവാദികള്‍ സിപിഐ എമ്മിനെ ആക്ഷേപിച്ച് നിര്‍വൃതിയടയട്ടെ.



 *
എം സ്വരാജ് ദേശാഭിമാനി 23-10-13

Monday, September 23, 2013

ക്ഷീര കര്‍ഷകരുടെ അതിജീവന സമരം

അടുത്തകാലംവരെ ആവശ്യത്തിന്റെ എഴുപത് ശതമാനത്തിലധികം പാല്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇന്നത് അനുദിനമെന്നോണം കുറഞ്ഞുവരികയാണ്. കന്നുകാലിവളര്‍ത്തല്‍ കുടുംബങ്ങളുടെ ഏക ജീവനോപാധിയായിരുന്ന കാലം അസ്തമിച്ചു എന്നുതന്നെ പറയാം. ക്ഷീരകര്‍ഷകര്‍ക്കാവശ്യമായ സഹായം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇന്ന് സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 40 ശതമാനത്തോളം പാലിന് അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പാലിന്റെ ഗുണമേന്മയെക്കുറിച്ച് ഗുരുതരമായ പരാതികള്‍ നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് ഇരുപത് ലക്ഷം ക്ഷീരോല്‍പ്പാദകരുണ്ട്. സംസ്ഥാനത്തെ മൊത്തം വാര്‍ഷികോല്‍പ്പാദനം 21,760,00 ടണ്ണും. നിലവിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആ മേഖലയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് വിപണിയിലുള്ള യഥാര്‍ഥവില ലഭിക്കുന്നില്ല. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്കല്ല, മില്‍മയ്ക്കുതന്നെയാണ് ഗുണം ലഭിക്കാറുള്ളത്. ആവശ്യത്തിന് കാലിത്തീറ്റ കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. വിപണിയില്‍ കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നു. പച്ചപ്പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കര്‍ഷകരെ വലയ്ക്കുകയാണ്. നെല്‍കൃഷി നാമമാത്രമായതോടെ വൈക്കോലിന് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. അതിര്‍ത്തി കടന്നെത്തുന്ന വൈക്കോലിനാകട്ടെ വലിയ വില നല്‍കണം. ക്ഷീരകര്‍ഷക ക്ഷേമനിധിയാണ് മറ്റൊരു വില്ലന്‍. ക്ഷീരകര്‍ഷകര്‍ ക്ഷേമനിധിയില്‍ അടയ്ക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ലഭിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതി വന്നതോടെ ക്ഷീരമേഖലയില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായി.

സംസ്ഥാനത്ത് മൂവായിരത്തോളം ക്ഷീര സഹകരണ സംഘങ്ങളുണ്ട്. അവയില്‍ ചിലതിന്റെ സമീപനത്തിലും കര്‍ഷകര്‍ അതൃപ്തരാണ്. കൊഴുപ്പുകുറവിന്റെയും മറ്റും പേരുപറഞ്ഞ് വില ഇടിക്കുന്നു എന്നാണ് പരാതി. ഉപയോക്താക്കളില്‍നിന്നു കൂടിയ വില ഈടാക്കുന്ന ഏജന്‍സികള്‍ ആനുപാതികമായ ന്യായവില ക്ഷീരകര്‍ഷകര്‍ക്കു നല്‍കാന്‍ മടിക്കുന്നു. പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിച്ചപ്പോഴെല്ലാം വര്‍ധനയുടെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ അവകാശപ്പെടാറുള്ളത്. എന്നാല്‍, കര്‍ഷകര്‍ക്ക് പലപ്പോഴും അതിന്റെ ഗുണം ലഭിക്കാറില്ല. കേരളം കണികണ്ടുണരുന്ന നന്മ എന്ന് സ്വയം അവകാശപ്പെടുന്ന മില്‍മയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍പ്പൊടി കൊണ്ടുവന്ന് കലക്കി വിറ്റ് കൊള്ളലാഭം കൊയ്യാനാണ് മിടുക്ക്.

പാലിന്റെ വിലക്കുറവും സര്‍ക്കാരിന്റെ അവഗണനയും കാരണം കടക്കെണിയിലും വരുമാനക്കുറവിലും നട്ടംതിരിയുന്ന ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ വിഷമവൃത്തത്തിലാണ്. ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ക്ഷേമപാക്കേജുകള്‍ നടപ്പാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍നിന്ന് പ്രതികരണമില്ല. കര്‍ഷക- കാര്‍ഷിക വിരുദ്ധ നടപടികളാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത് എന്നും ഇതു തുടര്‍ന്നാല്‍ ആത്മഹത്യയിലേക്കായിരിക്കും നയിക്കപ്പെടുകയെന്നും കരുതുന്നവരാണ് ക്ഷീരകര്‍ഷകരിലെ വലിയൊരു പങ്കും. അതിജീവനത്തിന് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് നയിക്കപ്പെടുകയാണ്. കാലിത്തീറ്റവിലവര്‍ധനയില്‍ 50 ശതമാനം സബ്സിഡി അനുവദിക്കുക, ക്ഷീരകര്‍ഷക പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കുക, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നത് നിരോധിക്കുക, കന്നുകാലികള്‍ക്കുള്ള രോഗപ്രതിരോധനടപടി ശക്തിപ്പെടുത്തുക, ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ വിലയ്ക്കു പുറമെ 10 രൂപ ഇന്‍സെന്റീവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. കര്‍ഷകരുടെ ജീവല്‍പ്രശ്നത്തോടൊപ്പം കേരളത്തിന്റെ നന്മ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടംകൂടിയാണ് ഇതെന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, August 31, 2013

ഫാഷിസത്തിന്റെ വെളുത്ത താടി

നരേന്ദ്രമോഡിയെ കൊല്ലാന്‍ പുറപ്പെട്ട ഭീകരര്‍ എന്ന കള്ളക്കഥ മെനഞ്ഞ്, ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയെയും കൂടെ മറ്റ് മൂന്നുപേരെയും മോഡിയുടെ പൊലീസ് വെടിവച്ചുകൊന്ന് മൂന്ന് ആഴ്ചകള്‍ കഴിയുന്നതിനുമുമ്പ് വിജയലക്ഷ്മി "ഊഴം" എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നോ, മോഡിയുടെ പൊലീസ് നിസ്സഹായയായ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനുശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നോ വ്യക്തമായിട്ടില്ലാത്ത അക്കാലത്ത്, ഏതോ സഹജാവബോധത്തിന്റെ പ്രേരണയാല്‍ സത്യത്തിന്റെ അണയാത്ത കനലുകളെ ഊതിത്തിളക്കി അവര്‍ എഴുതി:

""അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു:
കണ്ടില്ലേ, എന്റെ കൈകളില്‍ ചേര്‍ത്തുവച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല.
എനിക്ക് വെടിയുണ്ടകളെ അറിയില്ല,
എന്റെമേല്‍ തറഞ്ഞതിനെ ഒഴികെ.
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല,
ഹിറ്റ്ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ. കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല
എങ്കില്‍
എനിക്കും കാണണം,
ഞങ്ങളുടെ പേര് ഹിറ്റ്ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ ആ നാരകീയ ഡയറി
. ........
പകലുകളില്‍ നിന്ന് മായ്ച്ചുകളഞ്ഞ്
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറത്തെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍
ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും.
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും
ചുണ്ടുചേര്‍ത്ത് സൂര്യനുദിക്കും വരെയും അത്
മൃദുവായി
പറഞ്ഞുകൊണ്ടിരിക്കും
"ഉറങ്ങാതിരിക്കുക.
പുലരുന്നത്
നിങ്ങളുടെ ഊഴം ""
.
ഫാഷിസത്തിന്റെ വരവിനെക്കുറിച്ച് പണ്ട് ഓട്ടോ റെനെ കാസ്റ്റിലോ എഴുതിയ പ്രഖ്യാതമായ കവിതയുടെ മുഴക്കങ്ങള്‍ നമുക്കീ വരികളിലും കേള്‍ക്കാനാവും. അടിവച്ചടിവച്ച്, വികസനത്തിന്റെ വിജയഗാഥകളാലപിച്ച്, സുസ്മേരവദനനായി, കഴിഞ്ഞുപോയതിലൊന്നും പശ്ചാത്താപമില്ലാത്തവനായി, ഉരുക്കുപോലെ ഉറച്ച ബോധ്യങ്ങളുടെ പ്രതിനിധിയും പ്രതീകവുമായി വാഴ്ത്തപ്പെട്ട് നാഗരിക മധ്യവര്‍ഗത്തിന്റെ നായകബിംബമായി, ഇന്ത്യന്‍ ഫാഷിസത്തിന്റെ പടപ്പുറപ്പാട് ഗുജറാത്തില്‍നിന്ന് ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ; വിജയലക്ഷ്മി ഈ കവിത എഴുതുമ്പോള്‍. തെളിവുകളൊന്നും കൈവന്നിട്ടില്ലെങ്കിലും സത്യത്തിന്റെ കെടാത്ത വെളിച്ചവും ചൂടും പകര്‍ന്ന നൈതിക പ്രേരണകളുടെ പ്രഭാവം കൊണ്ട് ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ടതാണെന്ന് അവര്‍ 2004 ജൂലൈയില്‍ എഴുതി. ഒമ്പതു കൊല്ലത്തിനുശേഷം വ്യാജ ഏറ്റുമുട്ടലിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങള്‍ സിബിഐ പുറത്തുകൊണ്ടുവന്ന് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. വൈലോപ്പിള്ളി തന്റെ പഴയ കവിതയില്‍ പറഞ്ഞതുപോലെ ശാസ്ത്രവും ചരിത്രവും തെളിവ് തരുന്നതിനും മുമ്പേ, "ഹൃദയനിമന്ത്രിത"മായ സത്യങ്ങളുടെ പിന്‍ബലത്താല്‍ ഉണര്‍ന്നുനിന്ന ഒരു കാവ്യാനുഭവത്തിന്റെ ചരിത്രമായി ഈ കവിത മാറിത്തീര്‍ന്നിരിക്കുന്നു.

ഒരു പതിറ്റാണ്ടായി പിന്‍വാങ്ങിനിന്ന, ഇന്ത്യന്‍ ഫാഷിസത്തിന്റെ രഥയാത്ര വീണ്ടും തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍നിന്നാണത് വരുന്നത്. മുമ്പും അങ്ങനെയൊന്ന് പുറപ്പെട്ടത് ഗുജറാത്തില്‍നിന്ന് തന്നെയായിരുന്നു. ഗുജറാത്തിലെ സോമനാഥത്തില്‍നിന്നും. ചോരപ്പുഴകള്‍ക്കും കബന്ധങ്ങള്‍ക്കും നടുവിലൂടെ അത് അയോധ്യ വരെയെത്തി. ഇപ്പോള്‍ അത്തരമൊരു പുറപ്പാടിന്റെ ആരവം വീണ്ടും ഗുജറാത്തില്‍ നിന്നുതന്നെ കേട്ടുതുടങ്ങിയിരിക്കുന്നു. ഗുജറാത്ത് ഗാന്ധിജി ജനിച്ച നാടായിരുന്നുവെന്ന് നാം ഇനിയും കുട്ടികളോട് പറഞ്ഞുകൊടുക്കണം! പ്രഹസനമായി ആവര്‍ത്തിക്കുന്ന ചരിത്രം എത്ര വലിയ ദുരന്തങ്ങളെയാണ് കൂടെ കൂട്ടുന്നത്?

വെളുത്ത താടിക്ക് മനുഷ്യവംശത്തിന്റെ പ്രാക്തന സ്മൃതികളില്‍ വിശുദ്ധമായ അര്‍ഥമാണുള്ളത്. മലയാളിക്ക് കളിയരങ്ങിലെ സാത്വിക ചൈതന്യവും കാരുണ്യവുമാണത്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞുനിന്ന വെള്ളത്താടി കേസരി ബാലകൃഷ്ണപിള്ളയുടേതാണ്. താപസോചിതമായ നിര്‍മമതയോടെ അദ്ദേഹം യാതനകള്‍ക്കിടയിലും വരുംകാലത്തിനുവേണ്ടി എഴുതിക്കൊണ്ടിരുന്നു. ഇപ്പോള്‍ വാക്കുകള്‍ കൂടുമാറിയിരിക്കുന്നു. യൗവ്വനത്തിലേക്ക് കാലൂന്നുകമാത്രം ചെയ്ത നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വെടിവച്ചുകൊല്ലുന്നതിന് "വെളുത്ത താടി"യുടേയും "കറുത്ത താടി"യുടെയും അനുവാദം ലഭിച്ചതായി കുറ്റവാളികളായ ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ വിവരം ഇസ്രത്ത് ജഹാന്‍ വധക്കേസിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അര്‍ഥം മാറുന്നത് വാക്കുകള്‍ക്ക് മാത്രമാണോ?

ഇസ്രത്ത് ജഹാന്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത വന്ന ദിവസം അര്‍ധരാത്രിയില്‍ അസ്വസ്ഥമായിരുന്ന് താന്‍ കവിത എഴുതിത്തീര്‍ത്തതിന്റെയും പിന്നാലെയുണ്ടായ അനുഭവങ്ങളുടെയും കഥ വിവരിക്കുന്ന വിജയലക്ഷ്മിയുടെ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 14, 2013) അവസാനിക്കുന്നതും ഈ അര്‍ഥപരിണാമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: ""വെളുത്ത താടി. അത് മോശയുടേതായിരുന്നു. അനുഗൃഹീത പ്രതിഭ മൈക്കേല്‍ ആഞ്ജലോ ലോകത്തിനു സമ്മാനിച്ച, സമൃദ്ധമായ വെള്ളത്താടി തഴുകി ചിന്താധീനയായിരിക്കുന്ന മോശയെ ചിത്രങ്ങളിലൂടെ അറിഞ്ഞ് ഉറ്റുനോക്കി എത്രയോ നേരമിരുന്നിട്ടുണ്ട്. കാറ്റിലുലയുന്ന വെള്ളത്താടിയുമായി, മോശ കൈയിലെ ദണ്ഡുയര്‍ത്തിയപ്പോള്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു. ജലം മതിലുപോലെ മാറിനിന്നു. ഇസ്രയേല്‍ ജനത അപ്പുറം കടന്നു... വെളുത്ത താടി അനുഗ്രഹത്തിന്റെയും സുരക്ഷയുടെയും പക്വതയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായിരുന്നു... ഇപ്പോള്‍ അത്?""

സ്വയംഭരണ കോളേജുകള്‍: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍ക്കാരും തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് സ്വയംഭരണ കോളേജുകള്‍ എന്ന സങ്കല്‍പ്പത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെ ശ്രദ്ധേയമായ ലേഖനം മലയാളം വാരിക പ്രസിദ്ധീകരിച്ചത് (2013 ജൂലൈ 5 ലക്കം). മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെയും അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആ സര്‍വകലാശാല അക്കാദമികമായി വലിയ വിജയങ്ങള്‍ ഒന്നൊന്നായി കൈവരിച്ചത് സമീപകാലത്ത് കണ്ടതാണ്. വിവേകപൂര്‍ണമായ സമീപനവും അക്കാദമികമായ ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ എത്ര വലിയ പരിമിതികള്‍ക്കിടയിലും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന വിജയങ്ങള്‍ക്കുള്ള തെളിവായിരുന്നു അത്. വിസി, പിവിസി തുടങ്ങിയ പദവികള്‍ ഉത്തരവാദിത്തമല്ല അധികാരമാണ് എന്ന് തെറ്റിദ്ധരിച്ച്, സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം തന്റെ ആശ്രിതജനതയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഭരണാധികാരികള്‍ സര്‍വകലാശാലകളില്‍ എത്രയോ ഉള്ളപ്പോഴാണ് ഡോ. രാജന്‍ ഗുരുക്കളും ഡോ. രാജന്‍ വര്‍ഗീസും വ്യത്യസ്തവും മാന്യവും അക്കാദമികവുമായ ഒരു മാതൃക നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയത്.

സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രത്തിലേക്കും അതിന്റെ വര്‍ത്തമാന വിവക്ഷകളിലേക്കും നന്നായി വെളിച്ചം വീശുന്നതാണ് ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം. 1817ല്‍ തന്നെ കോളേജുകള്‍ സ്ഥാപിക്കപ്പെടുകയും 1857ല്‍ അവയെല്ലാം ബോംബെ, കല്‍ക്കത്ത, മദ്രാസ് സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയും ചെയ്ത ചരിത്രമാണ് ആധുനിക ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ളത്. സര്‍വകലാശാലകള്‍ അക്കാദമിക കേന്ദ്രങ്ങളും വിജ്ഞാനോല്‍പ്പാദന സ്ഥാപനങ്ങളുമാവുക എന്നതിനു പകരം കോളേജുകളുടെ നിയന്ത്രണവും ഭരണവും നടത്തുന്ന ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളാവുക എന്നതാണ് തുടക്കം മുതലേ ഇവിടെ സംഭവിച്ചത്. അക്കാദമിക സ്ഥാപനങ്ങള്‍ എന്നതിലുപരി ഭരണസ്ഥാപനങ്ങളായാണ് നമ്മുടെ സര്‍വകലാശാലകള്‍ വിഭാവനം ചെയ്യപ്പെട്ടത് എന്നര്‍ഥം. മെക്കാളെ മിനുറ്റ്സിന്റെയും കോളോണിയല്‍ ഭരണകൂടങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കും ആവശ്യത്തിനും ഉതകുന്ന ഒന്നായിരുന്നു അത്. സര്‍വകലാശാലകള്‍ വിജ്ഞാനോല്‍പ്പാദന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചില്ല. പകരം യൂറോപ്യന്‍ വിജ്ഞാനം വിതരണം ചെയ്യുന്ന കോളേജുകളുടെ ഭരണകേന്ദ്രമായി അവ മാറി. തങ്ങളുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാവുന്ന അതിവിപുലമായ ഗുമസ്തവൃന്ദത്തിന്റെ നിര്‍മാണമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു കരുതിയ കൊളോണിയല്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കകത്താണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ നിലവില്‍ വന്നത് എന്നര്‍ഥം.

സ്വാതന്ത്ര്യപ്രാപ്തിക്ക് ആറ് പതിറ്റാണ്ട് പഴക്കമായെങ്കിലും സര്‍വകലാശാലയെയും ഉന്നത വിദ്യാഭ്യാസത്തെയും സംബന്ധിച്ചുള്ള സാമാന്യ ധാരണയില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ പ്രശ്നത്തിനുള്ള സാര്‍ഥകമായ പരിഹാരം എന്ന നിലയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. പിന്നിട്ട മൂന്ന് - നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ അത്തരം പല സ്ഥാപനങ്ങളും ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടു. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ അവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ ആരംഭിക്കുന്ന സ്വയംഭരണ കോളേജുകള്‍ ഇത്തരമൊരു അക്കാദമിക നവീകരണത്തിനാണോ വഴിതുറക്കുക എന്ന സംശയമാണ് വലിയ തോതില്‍ ഉന്നയിക്കപ്പെടുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ അത്യന്തം പ്രബലമായ സ്വാധീനം പുലര്‍ത്തുന്ന മതവിഭാഗങ്ങളും മൂലധനശക്തികളും സ്വയംഭരണാധികാരത്തെ ഏതെല്ലാം നിലകളില്‍ ഉപയോഗപ്പെടുത്തും എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അക്കാദമിക നവീകരണത്തിനും സുതാര്യതയ്ക്കുമായുള്ള ശ്രമങ്ങളെ കഴിഞ്ഞ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ കാലത്ത്, അട്ടിമറിക്കാന്‍ ഈ വിഭാഗങ്ങള്‍ നടത്തിയ നാനാതരം പരിശ്രമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ സ്വയംഭരണമെന്ന ആശയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്ന ഒന്നായി മാറാനുള്ള സാധ്യത ഏറെയാണെന്ന് ആര്‍ക്കും വ്യക്തമാകും. പ്ലസ്ടു പ്രവേശനത്തിലെ ഏകജാലക സംവിധാനം മുതല്‍ സ്വാശ്രയപ്രവേശനം വരെയുള്ള കാര്യങ്ങള്‍ അട്ടിമറിക്കാന്‍ മതാധികാരവും മൂലധനശക്തികളും കൈകോര്‍ത്ത് നിന്ന് പരിശ്രമിച്ചതിന്റെയും പലപ്പോഴും അവര്‍ അതില്‍ വിജയം നേടിയതിന്റെയും കഥയാണ് സമീപ ഭൂതകാലം നമുക്ക് മുമ്പില്‍ അവശേഷിപ്പിക്കുന്നത്. സ്വയംഭരണമെന്ന ആശയത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കേരളത്തില്‍ പ്രബലമാവുന്നതും ഇതുകൊണ്ടാണ്.

ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രപരവും അക്കാദമികവുമായ ഉള്ളടക്കത്തിലേക്കും ഒപ്പംതന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അതിന് വന്നുപെടാവുന്ന പരിണതികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വസ്തുതകളുടെയും അനുഭവജ്ഞാനത്തിന്റെയും ഉറച്ച അടിത്തറയില്‍ കെട്ടിപ്പൊക്കപ്പെട്ട വാദമുഖങ്ങളാണ് അതിലുള്ളത്. നമ്മുടെ പൊതുസമൂഹം കാര്യമായി പരിഗണിക്കാത്ത ഒരു പ്രശ്നത്തിന്റെ നാനാതലങ്ങളെ അഭിസംബോധന ചെയ്യുന്ന ലേഖനമാണത്. ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട ഒന്ന്.
 
രണ്ട് സ്ത്രീകള്‍; ചരാചര പ്രകൃതിക്കായുള്ള സമരവും

കടലിനും പുഴയ്ക്കും വേണ്ടി ഒറ്റയ്ക്ക് സമരം ചെയ്യുന്ന രണ്ട് സ്ത്രീകളുടെ അത്യസാധാരണമായ ജീവിതത്തിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂലൈ 28 ലക്കം) പ്രസിദ്ധീകരിച്ചു. കണ്ണൂരിലെ പുതിയങ്ങാടി കടപ്പുറത്തെ ജസീറയും തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ ഓലത്താനിയിലെ ഡാര്‍ളിയും. സമരം സമാനതകളില്ലാത്തതാണ്. നമുക്ക് ചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ അന്യായങ്ങളോടും നീതിനിഷേധങ്ങളോടും സമരസപ്പെട്ടു ജീവിക്കുകയും പൊതുവിചാരങ്ങളായി മാത്രം അവയോടെല്ലാം പ്രതികരിക്കുകയും ചെയ്തു ശീലിച്ച മലയാള ജീവിതത്തിന് ആലോചിക്കാനാവാത്ത വിധം തങ്ങള്‍ക്ക് സ്വകാര്യമായി യാതൊന്നും ലഭിക്കാനിടയില്ലാത്ത, എന്നാല്‍ മനുഷ്യവംശത്തിനും ചരാചര പ്രകൃതിക്കും എത്രയും ഉപയുക്തമാവുന്ന ചില ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജസീറയും ഡാര്‍ളിയും സമരം ചെയ്യുന്നത്. കണ്ണൂര്‍ കടപ്പുറത്തെ മണ്ണെടുപ്പിനെതിരെ കലക്ടറേറ്റിനു മുന്നില്‍ മക്കളെയും കൂട്ടി രാത്രിയും പകലും കുത്തിയിരുന്ന ജസീറയും ഓലത്താനിയിലെ മണലൂറ്റുകാരുടെ സമ്മര്‍ദങ്ങള്‍ക്കെതിരെ, ആദിമമായ ഏതോ പ്രേരണകളുടെ മാത്രം പ്രഭാവത്താല്‍ പതിറ്റാണ്ടുകളായി ചെറുത്തുനില്‍ക്കുന്ന ഡാര്‍ളിയും. നമ്മുടെ സാമാന്യ യുക്തികള്‍ക്കെല്ലാമപ്പുറം പോകുന്ന അസാധാരണമായ നീതിബോധത്തിന്റെയും പ്രകൃതിബോധത്തിന്റെയും ആവിഷ്കാരങ്ങളെന്നപോലെ, അവര്‍ നഷ്ടങ്ങള്‍ മാത്രമുള്ള സമരത്തിന് ഒരുങ്ങിപ്പുറപ്പെടുന്നു. ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ്, ചിലപ്പോഴൊക്കെ, മനുഷ്യന്‍ ഏറ്റവും ശക്തനായിത്തീരുകയെന്ന് പണ്ട് ഇബ്സണ്‍ പറഞ്ഞുവച്ചതിനെ മിക്കവാറും ഇബ്സണെന്ന പേരുപോലും കേട്ടിരിക്കാനിടയില്ലാത്ത, ഈ സ്ത്രീകള്‍ സാക്ഷാത്കരിക്കുന്നു. രേഖപ്പെടുത്തപ്പെട്ടാലും ഇല്ലെങ്കിലും ഭാവിയുടെ ചരിത്രമാണ് ഇവര്‍ പണിതീര്‍ത്തുകൊണ്ടിരിക്കുന്നത്.

സമകാലിക മാര്‍ക്സിസത്തിന്റെ ചരിത്രസംഗ്രഹം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാര്‍ക്സിസത്തിന് സംഭവിച്ചതായി പരിഗണിക്കപ്പെടുന്ന വലിയ മാറ്റങ്ങളിലൊന്ന് അക്കാദമിക മേഖലകളിലേക്കുള്ള അതിന്റെ വലിയ തോതിലുള്ള കടന്നുകയറ്റമാണ്. മാര്‍ക്സിസം സമരമുഖങ്ങളില്‍നിന്നും സര്‍വകലാശാലകളിലേക്ക് കുടിയേറി എന്ന്, ഒട്ടൊക്കെ വിമര്‍ശനാത്മകമായി തന്നെ, പരാമര്‍ശിക്കപ്പെടുന്ന നിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം അക്കാദമിക ജീവിതത്തിന്റെ നാനാതലങ്ങളില്‍ പ്രാബല്യം നേടിയ കാലയളവാണിത്. 1970-കള്‍ക്കുശേഷം ലോകരാഷ്ട്രീയ ഭൂപടത്തിലും രാഷ്ട്രീയ ജീവിതത്തിലും മാര്‍ക്സിസം പലതരം പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയും ഒടുവില്‍ സോവിയറ്റ് പതനത്തില്‍ ചെന്നവസാനിക്കുകയും ചെയ്ത കാലയളവില്‍ തന്നെയാണ് മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടെ ഈ അനന്യസാധാരണമായ വ്യാപനവും അരങ്ങേറിയത്. സാമ്പത്തികശാസ്ത്രവും ചരിത്രവും രാഷ്ട്രമീമാംസയും മുതല്‍ ഭാഷാചിന്തയും മനോവിശ്ലേഷണവും ഭൂപടവിജ്ഞാനവും വരെയുള്ള മേഖലകളില്‍ മാര്‍ക്സിസം കടന്നുകയറുകയും അതത് വിജ്ഞാനമേഖലകളുടെ ചരിത്രത്തെ വഴിതിരിച്ചുവിടുകയും ചെയ്തു. മാര്‍ക്സിസം മരിച്ചെന്ന പ്രഖ്യാപനം ഒരുഭാഗത്ത് വലിയ ശബ്ദത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ആധുനികലോകത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ അത് പടര്‍ന്നുകയറിയത്.

"ക്രിട്ടിക്കല്‍ കംപാനിയന്‍ ടു കണ്ടമ്പററി മാര്‍ക്സിസം"  എന്ന ശീര്‍ഷകത്തില്‍ ജാക്വസ് ബിദെയും സ്റ്റാദിസ് കൊവ്വെലാകിസും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥം മാര്‍ക്സിസത്തിന്റെ ഈ അസാധാരണ വ്യാപനത്തിന്റെ ചരിത്രം ഇതള്‍ വിടര്‍ത്തിക്കാണിക്കുന്ന ഏറ്റവും സഫലമായ ശ്രമങ്ങളിലൊന്നാണ്. 2001-ല്‍ ഫ്രാന്‍സില്‍ പുറത്തുവന്ന Dictionnaire Marx contemporain  എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായി 2008ല്‍ ആണ് ഇത് പുറത്തുവന്നത്. ഫ്രാന്‍സില്‍ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം" പരമ്പരയിലെ പതിനാറാമത്തെ വാല്യം എന്ന നിലയിലാണ് ഈ ബൃഹദ്ഗ്രന്ഥം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന കാര്യം കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. മാര്‍ക്സിസം ഗൗരവമേറിയ ഒരു പഠനവിഷയവും രീതിപദ്ധതിയുമായി എത്ര സജീവമായി നിലനിന്നുപോരുന്നു എന്ന വസ്തുതയിലേക്കുകൂടി ഈ പരമ്പര വെളിച്ചം വീശുന്നുണ്ട്.

"മാര്‍ക്സിസം, പോസ്റ്റ്-മാര്‍ക്സിസം, നവ മാര്‍ക്സിസങ്ങള്‍" എന്ന പേരില്‍ എഡിറ്റര്‍മാര്‍ തയ്യാറാക്കിയ ആമുഖ പഠനവും തുടര്‍ന്നുള്ള നാല്‍പ്പത് അധ്യായങ്ങളുമായാണ് ഈ ഗ്രന്ഥം ആസൂത്രണം ചെയ്തിട്ടുള്ളത്. സമകാലിക മാര്‍ക്സിസം എന്നതിന്റെ താല്‍പ്പര്യമായി അവര്‍ സൂചിപ്പിക്കുന്നത് മുകളില്‍ പരാമര്‍ശിച്ച നിലയിലുള്ള അക്കാദമിക-വൈജ്ഞാനിക തലങ്ങളിലെ മാര്‍ക്സിസത്തിന്റെ സ്വാധീനത്തെയും വ്യാപനത്തെയുമാണ്. ഏകമുഖമായ ഒരു നിലപാടായോ വീക്ഷണഗതിയായോ അല്ല മാര്‍ക്സിസത്തെ ഈ സമാഹാരത്തിലെ പ്രബന്ധങ്ങള്‍ പണിഗണിക്കുന്നത്. സമകാലിക മാര്‍ക്സിസത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ എറിക്ഹോബ്സ്ബോം സൂചിപ്പിക്കുന്നതുപോലെ, മാര്‍ക്സിസം ഇന്ന് ബഹുമുഖമായ ഒരു പ്രവാഹമായിക്കഴിഞ്ഞുവെന്നും അതില്‍ പരിഭ്രമിക്കേണ്ടതായോ എതിര്‍ക്കപ്പെടേണ്ടതായോ യാതൊന്നും തന്നെയില്ല എന്ന കാഴ്ചപ്പാടാണ് (Marxist history is plural today. A single `correct\' interpretation of history is not a legacy that Marx left for us. The pluralism of Marxist work today is an inescapble fact. Indeed there is nothing wrong with it എന്ന് ഹോബ്സ്ബോം) ഈ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. സോവിയറ്റ് മാര്‍ക്സിസത്തിന്റെ ഏകതാനതയില്‍ മനസ്സുറച്ചുപോയവര്‍ക്ക് ഈ ബഹുത്വം അസ്വാസ്ഥ്യജനകമാവാമെങ്കിലും മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം സര്‍ഗാത്മകമായ അനുഭവം തന്നെയാണ്.

മൂന്ന് ഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തില്‍ മുതലാളിത്തത്തിന്റെ പരിവര്‍ത്തനങ്ങളും അവയോടുള്ള മാര്‍ക്സിസ്റ്റ് പ്രതികരണവും വിശകലനവിധേയമാക്കുന്ന നാല് പ്രബന്ധങ്ങളാണ് പ്രധാനമായുള്ളത്. ഈ ഗ്രന്ഥത്തിന്റെ സമീപനവും പൊരുളും വിശദീകരിക്കുന്ന, എഡിറ്റര്‍മാര്‍ ഇരുവരും ചേര്‍ന്നെഴുതിയ, ആദ്യ അധ്യായം കൂടാതെയാണിത്. രണ്ടാം ഭാഗത്തിലെ ഇരുപത് അധ്യായങ്ങള്‍ മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യത്തിലെ വ്യത്യസ്ത സമീപനങ്ങളും വിവിധ ജ്ഞാനമേഖലകളില്‍ മാര്‍ക്സിസം ഉളവാക്കിയ ഫലങ്ങളുമാണ് പരിശോധിക്കപ്പെടുന്നത്. അനലറ്റിക്കല്‍ മാര്‍ക്സിസം, ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍, ബുഡാപെസ്റ്റ് സ്കൂള്‍, റെഗുലേഷന്‍ സ്കൂള്‍ എന്നിങ്ങനെയുള്ള പ്രശസ്തവും അപ്രശസ്തവുമായ മാര്‍ക്സിസ്റ്റ് പഠനപാരമ്പര്യങ്ങളും പരിസ്ഥിതി, ദൈവവിജ്ഞാനം, ഭാഷാദര്‍ശനം, നവചരിത്രവാദം, ലോക-വ്യവസ്ഥാ പഠനം തുടങ്ങിയ പഠനശാഖകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. അവസാന ഭാഗത്തിലെ പതിനഞ്ച് അധ്യായങ്ങള്‍ കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടിനിടയില്‍ മാര്‍ക്സിസ്റ്റ് ചിന്തയെ സ്വാംശീകരിക്കുകയും പുതിയ രീതികളില്‍ പ്രയോഗിക്കുകയും ചെയ്ത ചിന്തകന്മാരെയും അവരുടെ വിചാരരീതികളെയും വിലയിരുത്തുന്ന പ്രബന്ധങ്ങളാണ്. ഗ്രാംഷിയും അഡോര്‍ണോയും അള്‍ത്യൂസ്സറും വാള്‍ട്ടര്‍ ബഞ്ചമിനും മുതല്‍ ബോര്‍ദ്യുവും ഫ്യൂക്കോയും ഹേബര്‍മാസും ലെഫ്വറെയും ആലന്‍ബാദിയുയും വരെയുള്ളവരുടെ ചിന്താലോകം ഈ ഭാഗത്ത് വിലയിരുത്തപ്പെടുന്നുണ്ട്. ഡേവിഡ് ഹാര്‍വ്വെയും ടെറി ഈഗിള്‍ട്ടണും പോലുള്ള ചില പ്രധാനികള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും (അക്കാര്യം എഡിറ്റര്‍മാര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്) കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകളില്‍ മാര്‍ക്സിസം നടത്തിയ സര്‍ഗാത്മക സഞ്ചാരങ്ങളുടെ ചരിത്രം ഈ അധ്യായങ്ങളില്‍നിന്ന് നമുക്ക് ലഭ്യമാകും. മാര്‍ക്സിസം യാന്ത്രികമായ ചില പ്രമാണവ്യവസ്ഥകളല്ലെന്നും എത്രയോ സങ്കീര്‍ണവും വൈരുധ്യപൂര്‍ണവുമായ നിലയിലാണ് അത് വികസിച്ചു വന്നതെന്നും വ്യക്തമാക്കിത്തരാന്‍ ഈ ഗ്രന്ഥം അങ്ങേയറ്റം സഹായിക്കും. മാര്‍ക്സിസത്തിന്റെ സമകാലികതയില്‍ തത്പരരായ ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ഗ്രന്ഥം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

Tuesday, June 25, 2013

വൈകി പറന്ന നിലാപ്പക്ഷി

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കൂട്ടിലായ അക്ഷരങ്ങളെ 52-ാം വയസ്സിലും സുല്‍ഫത്ത് മുറുകെ പിടിക്കുന്നു. ദാരിദ്ര്യം പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചപ്പോഴും അവള്‍ എഴുതിക്കൊണ്ടേ യിരുന്നു. അവയില്‍ പലതും അഴകും മിഴിവും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് മയില്‍പീലിത്തുണ്ടുപോലെ കാത്തുസൂക്ഷിച്ചിരുന്ന അവ പിന്നീട് ജീവിതപങ്കാളി ബഷീറും മക്കളുമാണ് പുറംലോകത്തെത്തിച്ചത്. അങ്ങനെ പതിറ്റാണ്ടുകള്‍ ക്കിപ്പുറം അവയില്‍ പലതിനും അക്ഷരമഷിയുടെ പുതുജീവന്‍ ലഭിച്ചു.

പച്ച വിറകില്‍ ചൂട്ടും ചിരട്ടയും ചേര്‍ത്തുവച്ച് ഊതിയൂതി കത്തിക്കുന്ന ഉമ്മയുടെ കണ്ണീര് അടുപ്പിലെ പുകയോ ദുരിതജീവിതമോ സൃഷ്ടിച്ചതെന്ന് വേര്‍തിരിച്ചറിയാന്‍ കുഞ്ഞ് സുല്‍ഫത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പുലര്‍ച്ചെ മുതല്‍ അടുപ്പുമായി മല്ലിട്ട് ഉമ്മ പുട്ടും അപ്പവും നിറയെ ചുട്ടിട്ടും പാതിവയറുമായി തങ്ങള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരുന്നതെന്തെന്നും പുത്തന്‍ ഉടുപ്പിട്ട കൂട്ടുകാരികള്‍ക്കിടയിലും തനിക്കും സഹോദരങ്ങള്‍ക്കും പിഞ്ഞിയ ഉടുപ്പ് എന്തുകൊണ്ടെന്നുമുള്ള ചിന്ത ആ ചെറുമനസ്സിനെ വേട്ടയാടി. കണ്ണീരിന് പകരം ഏറെ സ്നേഹിച്ച അക്ഷരങ്ങളിലാണ് അവള്‍ ആ കദനം ഇറക്കി വച്ചത്. കവിതയോ, കഥയോ, കുറിപ്പുകളോ എന്ന് വേര്‍തിരിക്കാനാകാത്ത ആ ജീവിത സാക്ഷ്യങ്ങളാണ് ഈ എഴുത്തുകാരിയുടെ ആദ്യസൃഷ്ടികള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കൂട്ടിലായ അക്ഷരങ്ങളെ 52-ാം വയസ്സിലും സുല്‍ഫത്ത് മുറുകെ പിടിക്കുന്നു. ദാരിദ്ര്യം പത്താം ക്ലാസില്‍ പഠനമവസാനിപ്പിച്ചപ്പോഴും അവള്‍ എഴുതിക്കൊണ്ടേയിരുന്നു. അവയില്‍ പലതും അഴകും മിഴിവും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് മയില്‍പീലിത്തുണ്ടുപോലെ കാത്തുസൂക്ഷിച്ചിരുന്ന അവ പിന്നീട് ജീവിതപങ്കാളി ബഷീറും മക്കളുമാണ് പുറംലോകത്തെത്തിച്ചത്. അങ്ങനെ പതിറ്റാണ്ടുകള്‍ക്കിപ്പുറം അവയില്‍ പലതിനും അക്ഷരമഷിയുടെ പുതുജീവന്‍ ലഭിച്ചു. ആ കവിതകളിലൂടെ, കഥകളിലൂടെ, ലേഖനങ്ങളിലൂടെ ഇന്ന് ഈ നാട് തിരിച്ചറിയുന്നു സുല്‍ഫത്ത് ബഷീര്‍ എന്ന കൊച്ചിയുടെ ജനകീയ എഴുത്തുകാരിയെ.

ഇതിനകം ആയിരത്തോളം കവിതകളാണ് ഈ തൂലികയില്‍ പിറന്നത്. ഇരുനൂറോളം ഗസലുകള്‍, നൂറോളം മാപ്പിളപ്പാട്ടുകള്‍, കഥകള്‍, ലേഖനങ്ങള്‍ എന്നിവ വേറെയും. ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഇറങ്ങുന്ന ചെറുപ്രസിദ്ധീകരണങ്ങളിലെ ഒഴിവാക്കാനാവാത്ത എഴുത്തുകാരിയാണ് ഇവര്‍. ഫോര്‍ട്ടുകൊച്ചിയിലെ പഴയകാല ചേരിപ്രദേശമായിരുന്ന തുരുത്തിയിലെ ചേന്നരയില്‍ വീട്ടില്‍ തുര്‍ക്കി ഹമീദിന്റെയും ഐശുമ്മയുടെയും മകളായാണ് സുല്‍ഫത്ത് ജനിച്ചത്. തുര്‍ക്കിയില്‍ നിന്നുമെത്തിയ പട്ടാളക്കാരനായ അന്‍വര്‍ പാഷയായിരുന്നു ഹമീദിന്റെ ബാപ്പ. തുരുത്തിക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് സൈന്യം വിളിച്ചപ്പോള്‍ മടങ്ങി. കൊച്ചിക്കാരനായ ഹമീദിനും ബാപ്പയിലൂടെ തുര്‍ക്കി എന്ന വിളിപ്പേരും ലഭിച്ചു. ഐശുമ്മയെ കൂടാതെ ഹമീദിന് മറ്റൊരു ഭാര്യയും അതില്‍ മക്കളുമുണ്ടായിരുന്നു. എന്നാല്‍ ഇരു ഭാര്യമാരേക്കാളും കുടുംബത്തേക്കാളും ഹമീദിന് പ്രിയം മദ്യത്തോടായിരുന്നു.

കണ്ണീരിന് മക്കളെ പോറ്റാന്‍ ആവില്ലാത്തതിനാല്‍ ഐശുമ്മ അതിനൊപ്പം അപ്പച്ചട്ടിയും പുട്ടുകുടവും കണയുമെല്ലാം കൈയിലെടുത്തു. അങ്ങനെ ചുട്ട പുട്ടും വെള്ളാപ്പവും ഇടിയപ്പവുമൊക്കെ കൊണ്ടുനടന്ന് വിറ്റു. കുഞ്ഞു സുല്‍ഫത്ത് ഉള്‍പ്പെടെ നാല് പെണ്‍മക്കള്‍ക്കും ഏക ആണ്‍മകനും ആ ഉമ്മയുടെ സഹായികളാകേണ്ടി വന്നു. ജോലിക്കും പഠനത്തിനുമിടയിലേ സുല്‍ഫത്ത് പുസ്തകങ്ങളോടും അടുത്തിരുന്നു. ജനപ്രിയ ആഴ്ചപ്പതിപ്പുകളായിരുന്നു ആദ്യകാല ആശ്രയം. ജോയ്സി, മുട്ടത്തുവര്‍ക്കി തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ ഇഷ്ട എഴുത്തുകാര്‍. പിന്നീട് പുരോഗമന എഴുത്തുകാരന്‍ കെ പി ഖാലിദ്, മാധവിക്കുട്ടി, എം ടി തുടങ്ങിയവരുടെ പുസ്തകങ്ങളുമായും അടുത്തു. സുല്‍ഫത്തിലെ കവയിത്രിയെ കണ്ടെത്തിയതും അയല്‍വാസികൂടിയായിരുന്ന കെ പി ഖാലിദാണ്. പൂമ്പാറ്റയോടും കാറ്റിനോടുമെല്ലാം ദുഃഖം പങ്കുവച്ചുള്ള സുല്‍ഫത്തിന്റെ കുഞ്ഞക്ഷരങ്ങള്‍ക്ക് കാവ്യവഴി കാട്ടിയത് ഇദ്ദേഹമായിരുന്നു. പഠിച്ചിരുന്ന കല്‍വത്തി ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍ അന്ത്രമാന്‍ മാഷും പ്രോത്സാഹനമേകി.

എന്നാല്‍, കവിതകളും കഥകളുമൊക്കെ കുറിച്ച നോട്ടു പുസ്തകങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു സുല്‍ഫത്തിന്റെ പതിവ്. എങ്കിലും എഴുത്ത് മുടങ്ങിയിരുന്നില്ല. ചിലപ്പോള്‍ പാതിരാവിലാകും കവിതയുടെ ആശയം മിന്നുക. അപ്പോള്‍ത്തന്നെ കുറിച്ചു വയ്ക്കും. വീട്ടുജോലിക്കിടയിലായാലും അങ്ങനെതന്നെ. ചെറുപ്പത്തിലെ ആ ശീലം ഇന്നും തുടരുകയാണ്. മകളുടെ എഴുതുന്ന ശീലം കാണുമ്പോള്‍ പണ്ടൊക്കെ ഉമ്മ അവളോട് പറയുമായിരുന്നു "നീ എന്റെ കഥയെഴുത്, അതു വായിച്ചാല്‍ സ്ത്രീകള്‍ നെഞ്ചുപൊട്ടി തകരും". സുല്‍ഫത്ത് ഉമ്മയുടെ കഥയെഴുതിയില്ലെങ്കിലും ആ എഴുത്തില്‍ കൂടുതലും അമ്മമാരുടെ കദനംതന്നെ. പിന്നെ പ്രണയവും. അതിനുള്ള ക്രെഡിറ്റ് ജീവിതപങ്കാളി തുരുത്തി ഇരട്ടക്കുളം വീട്ടില്‍ ഇ കെ ബഷീറിനാണ്. ബഷീര്‍ പക്ഷേ ഇത് സമ്മതിച്ചു തരില്ല. തന്നെ പാട്ടിലാക്കിയതും സുല്‍ഫത്തിന്റെ എഴുത്താണെന്നാണ് ഈ പഴയ കാമുകന്‍ പറയുന്നത്. ഒരിക്കല്‍ സുല്‍ഫത്ത് ഇദ്ദേഹത്തിന് കൈമാറിയത് 16 പേജ് നീണ്ട പ്രണയലേഖനമായിരുന്നു. ആ മധുവൂറും കാവ്യമനസ്സിനെ അദ്ദേഹം മറ്റാര്‍ക്കും വിട്ടുകൊടുത്തതുമില്ല.

ദുരിത ജീവിതത്തോണിയാണ് ഇവര്‍ക്ക് ആദ്യകാലത്ത് തുഴയേണ്ടി വന്നത്. പായ് വഞ്ചിയിലും തോണിയിലുമൊക്കെയെത്തുന്ന സാധനങ്ങള്‍ ഇറക്കുകയായിരുന്നു അന്ന് ബഷീറിന് ജോലി. ചിലപ്പോള്‍ കൊല്ലത്തില്‍ മൂന്നുമാസംമാത്രമാണ് ജോലി. അപ്പോഴൊക്കെ ബഷീറിന് സുല്‍ഫത്തും ഇവര്‍ക്ക് കവിതയും താങ്ങായി. പിന്നീട് ബഷീറിന് തുറമുഖത്തെ വാര്‍ഫിലും മറ്റും ജോലി ലഭിച്ചപ്പോഴാണ് കുടുംബം പച്ചപിടിച്ചത്. ഭാര്യയുടെ എഴുത്തിനോടുള്ള ബഷീറിന്റെ പ്രണയമാണ് ഇവയില്‍ അച്ചടിമഷി പുരട്ടിയത്. കുടുംബശ്രീയുടെ സിഡിഎസ് ന്യൂസ് ബുള്ളറ്റിന്റെ 2002 സെപ്തംബര്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച "മോഹപ്പക്ഷികള്‍" എന്ന കവിതയായിരുന്നു ആദ്യത്തേത് "മോഹപ്പക്ഷികള്‍ എന്നും വിതച്ചതോ, നിരാശതന്‍ പാഴ്വിത്തുകള്‍മാത്രം" അങ്ങനെ പോകുന്നു അതിലെ വരികള്‍. പില്‍ക്കാലത്ത് ചീഫ്ഗസ്റ്റ്, ആരാമം, ഹിമ്മത്ത്, കേരളനാട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും സുല്‍ഫത്തിന്റെ കവിതകളും കഥകളും ലേഖനങ്ങളുമൊക്കെ പതിവായി എത്തി.

നിര്‍ധനരുടെയും ആലംബഹീനരുടെയും ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവയാണ് ഇവരുടെ ഭൂരിഭാഗം കവിതകളും. ""ഭൂമി അവകാശികളില്ലാതെ പിറന്നത് പ്രപഞ്ചം ശില്‍പ്പികളില്ലാതെ വാര്‍ത്തത് അനാദികാലത്തില്‍ ഭാഗം വളച്ചുകെട്ടി മനുഷ്യര്‍ പറഞ്ഞു ഇതെന്റേത്, ഇതെന്റേത്"" (കേള്‍ക്കാത്ത ശബ്ദം) എന്ന കവിതയിലൂടെ ഇവര്‍ ഭൂമിയുടെ രോദനത്തെയാണ് തൊട്ടറിയുന്നത്. ഗോവിന്ദച്ചാമി എന്ന കാമഭ്രാന്തന്‍ പിച്ചിച്ചീന്തിയ സൗമ്യയുടെ സ്മരണയില്‍ ഇവരെഴുതിയ "സൗമ്യയ്ക്കായ്" എന്ന കവിതയാകട്ടെ സ്ത്രീപക്ഷത്തു നിന്നുള്ള കരുത്തുറ്റ രചനയുമാകുന്നു. "എറുമ്പല്ലിവള്‍ ഊതിപ്പറപ്പിക്കാന്‍, എറിഞ്ഞുടയ്ക്കാന്‍ മണ്‍പാത്രവുമല്ല, അബലയാണിവള്‍ സഹനമാണിവള്‍, കൈതൊട്ടാല്‍ പൊള്ളുന്ന സ്ത്രീത്വത്തിന്‍ കനലിവള്‍" ഇങ്ങനെ പോകുന്നു അതിന്റെ തുടക്കം. "ചേരിയിലെ കാഴ്ചകള്‍" എന്ന കവിതയാകട്ടെ താനുള്‍പ്പെടെ അനുഭവിച്ച ജീവിതദുരിതമാണ് വരച്ചു കാട്ടുന്നത്. "പട്ടിണി നക്കിയ മനുഷ്യക്കോലങ്ങള്‍, പഴന്തുണി മറച്ച കുളിപ്പുരകള്‍, നഗ്നത മറയ്ക്കാത്ത ബാല്യങ്ങളും" എന്നിങ്ങനെയാണ് ആ കാഴ്ചകള്‍ നീളുന്നത്. ഇവരുടെ തെരഞ്ഞെടുത്ത മുന്നൂറോളം കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്.

എന്നാല്‍, ഗസലുകളില്‍ സുല്‍ഫത്ത് മറ്റൊരാളാകുന്നു. "ഓമനേ നിന്നെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍, ആദ്യാനുരാഗത്തിന്‍ നോവറിഞ്ഞു, ആനന്ദതുന്ദിലമാം എന്‍ ചിത്തത്തില്‍, ഹര്‍ഷ മുകുളങ്ങള്‍ നിറയുകയായ്" എന്ന് ആ പ്രേമഹൃദയം പാടുന്നു. "എന്തിനു വേണ്ടി നീ കരഞ്ഞു, എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു, ഇരുളിന്‍ തുരുത്തില്‍ അലിയുന്നുവോ, നിന്‍ തപ്ത നിശ്വാസം" എന്നിങ്ങനെ ആ വിരഹിണി കേഴുന്നു. സുല്‍ഫത്തിന്റെ ശ്രദ്ധേയമായ ഗസലുകള്‍ കോര്‍ത്തിണക്കി "നിലാപക്ഷി" എന്ന ആല്‍ബവും പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യകാല പിന്നണി ഗായകനും സംഗീതജ്ഞനുമായ സീറോബാബു ഈണം പകര്‍ന്ന ആല്‍ബത്തിനായി സീറോ ബാബുവിനു പുറമെ ശ്രദ്ധേയ ഗായകരായ അഫ്സല്‍, അമൃതാ സുരേഷ് എന്നിവരാണ് ആലപിച്ചിട്ടുള്ളത്. വയലാര്‍, ദേവരാജന്‍ മാഷ്, മെഹ്ബൂബ്, യേശുദാസ്, ജയചന്ദ്രന്‍ മുതല്‍ നാട്ടുകാരനായ ഗസല്‍ ഗായകന്‍ ഉമ്പായിവരെയുള്ളവരാണ് പാട്ടിന്റെ വഴിയിലെ സുല്‍ഫത്തിന്റെ ഇഷ്ടക്കാര്‍. എഴുത്തുകാരില്‍ കൊച്ചിയുടെ നാടകകാരന്‍ ടിപ് ടോപ് അസീസിനെയും ഇവര്‍ ഹൃദയത്തോട് ചേര്‍ക്കുന്നു. ഭൂതകാല കദനത്തില്‍നിന്ന് കരകയറിയ ഈ കുടുംബത്തില്‍ ഇപ്പോള്‍ കാവ്യസംഗീതത്തിനാണ് മുന്‍കൈ.

തുരുത്തിയില്‍നിന്നകന്ന് ഫോര്‍ട്ടുകൊച്ചി അമരാവതിയിലെ വാടകവീട്ടിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ദാരിദ്ര്യം വിദ്യ നിഷേധിച്ച സുല്‍ഫത്തിന്റെയും ബഷീറിന്റെയും മൂത്ത മകന്‍ ഷൈജു ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഷബാബ് (ബിസിനസ്), സഫ്വാന്‍ (ഗള്‍ഫ്) എന്നിവരാണ് മറ്റ് മക്കള്‍. ഷബീന, മിന്‍ഹാസ് എന്നീ മരുമക്കളും കൊച്ചുമക്കളായ ഫര്‍വീന്‍ അസ്മി (കുഞ്ഞാറ്റ), ഐസാ മെഹ്റിന്‍ എന്നിവര്‍പോലും വല്യുമ്മയുടെ കവിതയും പാട്ടും ഏറെ ഇഷ്ടപ്പെടുന്നവരാണ്. നാട്ടുകാരാകട്ടെ നാലകത്ത് സലീം പുരസ്കാരം, ലജ്നത്തുല്‍ മുഹിയുദ്ദീന്‍ സംഘ പുരസ്കാരം, മൗലാനാ ആസാദ് ലൈബ്രറി പുരസ്കാരം തുടങ്ങിയവ സമ്മാനിച്ചും ഈ എഴുത്തുകാരിയെ ആദരിച്ചു. ഒട്ടേറെ വ്യഥ കുടിച്ചുതീര്‍ത്ത ആ മനസ്സ്, ഉരലില്‍ അരിയിടിച്ച് തഴമ്പിച്ച വിരലുകളില്‍ പേന ചേര്‍ത്ത് എഴുതുന്നു
"തീരാത്ത മോഹമാണെന്നും ജീവിതം,

തോരാത്ത കണ്ണുനീരാണാനുരാഗം,

വറ്റാത്ത പുഴപോലെയീ മാതൃത്വം,

ഒടുങ്ങാത്ത ഓളങ്ങളാണോര്‍മകള്‍."

*
ഷഫീഖ് അമരാവതി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Saturday, March 30, 2013

ഇനി പ്രക്ഷോഭത്തിന്റെ നാളുകള്‍

യുപിഎ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന-ജനവിരുദ്ധ നയങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയ ഇന്ത്യന്‍ ജനതയുടെ ജീവിതാവശ്യങ്ങളുയര്‍ത്തിയുള്ള വന്‍ പ്രക്ഷോഭത്തിന് സിപിഐ എം സജ്ജമായി. നാല് മേഖലകളില്‍ നിന്ന് ഗ്രാമീണഭാരതത്തിലൂടെ അവരുടെ ഹൃദയസ്പന്ദനങ്ങളും വേദനകളുമറിഞ്ഞ്, അവരുടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി രാജ്യതലസ്ഥാനത്തെത്തിയ നാല് സമരസന്ദേശ ജാഥകളുടെ സമാപനംകുറിച്ച് നടത്തിയ ഉജ്വല റാലിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമരപ്രഖ്യാപനം നടത്തി.

എല്ലാവര്‍ക്കും ഭൂമി, വീട്, തൊഴില്‍, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തുക, വിലക്കയറ്റവും അഴിമതിയും തടയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയും ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെച്ചും ഒരാഴ്ച സര്‍ക്കാരാഫീസുകള്‍ പിക്കറ്റുചെയ്യും. മെയ് 15നും 31നുമിടയിലാണ് കേന്ദ്ര, സംസ്ഥാന, ജില്ലാ, താലൂക്ക് ഓഫീസുകള്‍ പിക്കറ്റുചെയ്യുന്ന സമരം. ആവശ്യമെങ്കില്‍ നിയമം ലംഘിച്ച് സമരവളണ്ടിയര്‍മാര്‍ ജയിലില്‍ പോകും. പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഇടതുപക്ഷ പാര്‍ടികളുമായി ചേര്‍ന്ന് നടത്തും. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്ട്രീയപ്രചരണമായല്ല, സമരസന്ദേശ ജാഥകള്‍ നടത്തിയതെന്ന് ജാഥാസമാപനം കുറിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന വന്‍ റാലിയെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ജനങ്ങളെ തങ്ങളുടെ ജീവിതസമരത്തിന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താനും സമരസജ്ജമാക്കാനുമുള്ള പ്രചരണമാണ് നാല് ജാഥകള്‍ നടത്തിയത്. ജനവിരുദ്ധ, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കപ്പെടണമെങ്കില്‍ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസുകാര്‍ക്കും വേണ്ടിയുള്ളതാണ് യുപിഎ ഭരണം. വന്‍ ബിസിനസുകാര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാര്‍, ഭക്ഷ്യവസ്തുക്കള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും രാസവളത്തിനും നല്‍കുന്ന സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിച്ചപ്പോഴും ഇതേ നയം തന്നെയാണ് തുടര്‍ന്നത്. ഇരു പാര്‍ടികളും ഒരേപോലെ അഴിമതിയുടെ കയത്തില്‍ വീണു. ഗുജറാത്തില്‍ നരേന്ദ്രമോഡി മുന്നോട്ടുവെക്കുന്ന മോഡല്‍ സ്വീകാര്യമല്ല. കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കുകയും തുഛമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയും നികുതിയിളവുകള്‍ നല്‍കുകയും ചെയ്യുന്നു. സാധാരണജനങ്ങളുടെ ജീവിതത്തെ സഹായിക്കാന്‍ ഒരു നടപടിയുമില്ല. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെട്ടതും ഇവിടെയാണ്. ഇത് അനുകരണീയ മാതൃകയല്ല. ബിജെപിക്ക് രാഷ്ട്രീയബദല്‍ ആകാന്‍ കഴിയില്ല. അതിനാല്‍ യുപിഎക്ക് ബദല്‍ എന്‍ഡിഎ അല്ല എന്ന രാഷ്ട്രീയമാണ് സമരസന്ദേശ ജാഥകള്‍ പ്രചരിപ്പിച്ചത്. പുതിയ ബദല്‍ ആണ് കെട്ടിപ്പടുക്കേണ്ടത്. നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ മാറ്റം വരുത്തുക, ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക, വിദ്യാഭ്യാസം നല്‍കുക, ആരോഗ്യസേവനം ഉറപ്പാക്കുക തുടങ്ങിയ ബദല്‍ നയങ്ങള്‍ രൂപപ്പെടുത്തുക എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബദലാണ് രൂപപ്പെടേണ്ടത്. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, മഹിളകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഈ ബദല്‍ കെട്ടിപ്പടുക്കേണ്ടത്. തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കാറുണ്ട്. എന്നാല്‍ നയങ്ങളുടെ കാര്യത്തില്‍ ഈ ബദലുകള്‍ വ്യത്യസ്തമല്ല എന്നതാണ് അനുഭവം. അധികാരത്തിലെത്തിയാല്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയായിരിക്കും ഇവരും തുടരുക. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന സമരങ്ങളിലൂടെ രൂപപ്പെടുന്ന ബദല്‍ മാത്രമേ ഫലപ്രദമാവുകയുള്ളു. അതിനുവേണ്ടിയാണ് സിപിഐ എമ്മും ഇടതുപക്ഷവും ശ്രമിക്കുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സമരസന്ദേശ ജാഥകളും റാലിയുമല്ല സിപിഐ എം നടത്തിയതെന്ന് പ്രകാശ് കാരാട്ട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി.

ഡല്‍ഹി റാലി സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലികളില്‍ ഏറ്റവും ഉജ്വലവും ആവേശകരവുമായി സമരസന്ദേശ ജാഥകളുടെ സമാപനം കുറിച്ച് മാര്‍ച്ച് 19ന് രാംലീല മൈതാനിയില്‍ നടന്ന റാലി. ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും ജനങ്ങള്‍ റാലിക്കെത്തിയത്. കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാതിനിധ്യസ്വഭാവത്തോടെ ആളുകളെത്തി. പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസില്‍ ഡല്‍ഹിയില്‍ ഇതേ സ്ഥലത്തു നടന്ന റാലിയും ഇപ്പോള്‍ നടന്ന റാലിയും താരതമ്യം ചെയ്താല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നു കാണാം. പ്രത്യേകിച്ച് ബീഹാറില്‍ നിന്നുള്ള പ്രാതിനിധ്യം. ബീഹാറിലെ പല ജില്ലകളില്‍ നിന്നും ബാനറുകളും ചെങ്കൊടികളുമേന്തി പാവപ്പെട്ട ജനങ്ങള്‍ കുടുംബസമേതം റാലിക്കെത്തി. തലേദിവസം എത്തി ഡല്‍ഹിയിലെ ക്യാമ്പുകളില്‍ താമസിച്ചാണ് ഇവര്‍ റാലിയില്‍ പങ്കെടുത്തത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേര്‍ റാലിയില്‍ പങ്കെടുത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രമേണയാണെങ്കിലും സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാവുകയാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു റാലിയിലെ പ്രാതിനിധ്യം. ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാംലീലാ മൈതാനിയില്‍ ഒരിടം പോലും ശൂന്യമാക്കാതെ ജനങ്ങള്‍ അണിനിരന്നു. നിരവധി ജനമുന്നേറ്റങ്ങള്‍ കണ്ടിട്ടുള്ള ഡല്‍ഹിക്ക് സിപിഐ എമ്മിന്റെ ആവേശകരവും അച്ചടക്കമുള്ളതുമായ റാലി വ്യത്യസ്ത അനുഭവമായിരുന്നു. സിപിഐ എം ജാഥകള്‍ ഗ്രാമീണഭാരതത്തിന്റെ വേദനകളറിയാന്‍ ഇത്രയും സമഗ്രമായ ഒരു അന്വേഷണം ഇന്ത്യയില്‍ ഇതുവരെ മറ്റൊരു പാര്‍ടിയും നടത്തിയിട്ടില്ല. രാജ്യത്തിന്റെ നാല് കോണുകളില്‍ നിന്നു പുറപ്പെട്ട സമരസന്ദേശ ജാഥകള്‍, ആ ജാഥകളിലേക്ക് എത്തിച്ചേര്‍ന്ന നിരവധി ഉപജാഥകള്‍, അങ്ങനെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുക മാത്രമല്ല, ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഹൃദയങ്ങളെക്കൂടി സ്പര്‍ശിച്ചാണ് ജാഥകള്‍ കടന്നുപോയത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, കര്‍ഷകവിരുദ്ധ, പരിസ്ഥിതിവിരുദ്ധ നയങ്ങളില്‍ തകരുന്ന ഗ്രാമീണജീവിതത്തെ നേര്‍മുഖം കണ്ടും നാടിനെയും സ്വന്തം ജീവിതത്തെയും സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നുമാണ് ജാഥകള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

പാര്‍ലമെന്റില്‍ എത്ര സീറ്റുണ്ടെന്നതല്ല, രാജ്യത്തിന്റെ പുരോഗമനപരമായ നിലനില്‍പ്പിനും ജനങ്ങളുടെ ജീവിതക്ഷേമത്തിനും വേണ്ടി എന്ത് നിലപാടെടുക്കുന്നുവെന്നതാണ് രാഷ്ട്രീയ പാര്‍ടികളുടെ പ്രസക്തിയെയും പ്രാധാന്യത്തെയും നിശ്ചയിക്കുന്ന ഘടകങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും അവഗണിക്കുന്ന സാധാരണമനുഷ്യരുടെ ജീവിതപ്രയാസങ്ങളാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം അവരുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന മേഖലയാക്കുന്നത്. ജനങ്ങള്‍ക്കെതിരായ ഭരണകൂടത്തിന്റെ ആക്രമണങ്ങളെ ദേശീയാടിസ്ഥാനത്തില്‍ പ്രതിരോധിക്കുന്ന സിപിഐ എമ്മിന് ആ പോരാട്ടങ്ങള്‍ക്ക് കരുത്തും ആശയദാര്‍ഢ്യവും പകരുന്ന അനുഭവങ്ങളാണ് സമര സന്ദേശ ജാഥകളില്‍ നിന്ന് ലഭിച്ചത്. രാജപാതകളിലൂടെ നഗരകേന്ദ്രങ്ങളിലെത്തി വിശ്രമിക്കുന്നതായിരുന്നില്ല ഈ ജാഥകള്‍. പാവപ്പെട്ടവരും അശരണരും നടത്തുന്ന ജീവിതസമരങ്ങളുടെ ഇടയിലൂടെയാണ് ജാഥ സഞ്ചരിച്ചത്. ഭൂമിയില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, ഭക്ഷണമില്ലാത്തവര്‍, ഭരണകൂടത്തിന്റെയും ധന മൂലധനത്തിന്റെയും ആക്രമണങ്ങളില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍, അങ്ങനെ പൊരുതുന്ന ഇന്ത്യയുടെ ഇടങ്ങളിലൂടെ ജാഥകള്‍ ദേശീയ തലസ്ഥാനത്തെത്തി. ജാഥാംഗങ്ങളോട് പാവപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ചു. എക്കാലവും പാവപ്പെട്ട ജനങ്ങളുടെ ജീവിതസമരങ്ങള്‍ നയിച്ച സിപിഐ എം ഈ സമരങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

ദക്ഷിണമേഖലാ ജാഥ ഫെബ്രുവരി 24ന് കന്യാകുമാരിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഫ്ളാഗ് ഓഫ് ചെയ്ത തെക്കന്‍ മേഖലാ ജാഥ 17 ദിവസം കൊണ്ട് 3350 കിലോമീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 12ന് ഭോപാലില്‍ എത്തിച്ചേര്‍ന്നു. അവിടെ മുംബൈയില്‍ നിന്നുള്ള പശ്ചിമമേഖലാ ജാഥയുമായി ചേര്‍ന്നു. തെക്കന്‍മേഖലാ ജാഥ പത്ത് ലക്ഷം ജനങ്ങളുമായി നേരിട്ട് സംവദിച്ചു. 70 സ്ഥലങ്ങളില്‍ സ്വീകരണയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ ജനങ്ങളോട് സംസാരിച്ചു. 50 സ്ഥലങ്ങളില്‍ക്കൂടി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച ജാഥ കേരളം, വീണ്ടും തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് മധ്യപ്രദേശിലെത്തിയത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ക്യാപ്റ്റനായുള്ള ജാഥയില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റംഗം ശ്രീനിവാസറാവു, കേന്ദ്ര കമ്മിറ്റിയംഗം സുധ സുന്ദരരാമന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ഓര്‍മകള്‍ പേറുന്ന വീരഭൂമികളിലൂടെയായിരുന്നു ജാഥയുടെ പ്രയാണം.

പുന്നപ്ര-വയലാര്‍, മലബാര്‍ കര്‍ഷക കലാപം, സേലം ജയിലിലെ പോരാട്ടം, തെലങ്കാന പോരാട്ടം എന്നിവയാല്‍ പ്രചോദിതമായ പ്രദേശങ്ങളിലൂടെയുള്ള ജാഥാപ്രയാണത്തിന് ജനങ്ങള്‍ വീരോചിതമായ വരവേല്‍പ്പാണ് നല്‍കിയത്. ജാഥ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഭൂമിയില്ലാത്തവര്‍, ഉള്ള ഭൂമി നിലനിര്‍ത്താന്‍ സമരം ചെയ്യുന്നവര്‍, വീടില്ലാത്തവര്‍, വിശപ്പകറ്റാന്‍ ജീവിതസമരം നടത്തുന്നവര്‍, തൊഴിലില്ലാത്തവര്‍, വിവിധ മേഖലകളില്‍ പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിലെ വേദനിക്കുന്ന ജനതയുടെ മുന്നേറ്റമാണ് ജാഥാ സ്വീകരണയോഗങ്ങളില്‍ കണ്ടത്. ഇവരുടെ പോരാട്ടങ്ങളുടെ മുന്നില്‍ എന്നും സിപിഐ എം ഉണ്ടാകുമെന്ന ഉറപ്പാണ് ജാഥാംഗങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. യുപിഎയുടെ കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധ നയപരിപാടികള്‍ മൂലം മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ഗ്രാമീണഭാരതത്തെയാണ് ജാഥക്ക് കാണാന്‍ കഴിഞ്ഞത്. പരമ്പരാഗത വ്യവസായങ്ങളും കാര്‍ഷികമേഖലയും തകര്‍ന്നതു മൂലം ജീവിതക്ലേശങ്ങള്‍ തീര്‍ക്കാന്‍ പാടുപെടുന്ന കേരളം, ലോകത്തിലെ തന്നെ ഏറ്റവും പ്രധാന വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായിരുന്ന തിരുപ്പൂരിനെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യം, വരള്‍ച്ചയും കോര്‍പ്പറേറ്റ് ശക്തികളുടെ ചൂഷണവും മൂലം തകരുന്ന കര്‍ണാടകം, കാര്‍ഷിക, ഗ്രാമീണ സമ്പദ്വ്യവസ്ഥകള്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ്, കര്‍ഷക ആത്മഹത്യകളില്‍ നിന്ന് ഇനിയും മോചനം നേടിയിട്ടില്ലാത്ത വിദര്‍ഭയുടെ ദുഃഖം പേറുന്ന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവയുടെയൊക്കെ ഇരകളായ ജനങ്ങളെ നേരില്‍ക്കണ്ടു. ആന്ധ്രപ്രദേശിലെ അഡിലാബാദില്‍ ഒരു ലക്ഷത്തിലധികം ബീഡിത്തൊഴിലാളികള്‍ വന്‍കിട മുതലാളിമാരുടെ കടുത്ത ചൂഷണത്തിനെതിരെ പോരാട്ടത്തിലാണ്. കവ്വല്‍ വനമേഖലയില്‍ കടുവ സംരക്ഷണ കേന്ദ്രത്തിനായി 42 ഗ്രാമങ്ങളില്‍ നിന്ന് ആദിവാസികളെ ആട്ടിപ്പുറത്താക്കാന്‍ പോകുന്നു. പകരം പുനഃരധിവാസ സംവിധാനങ്ങളൊന്നും നല്‍കാതെയാണിത്. ആദിവാസി വനാവകാശനിയമ പ്രകാരം ഇവര്‍ക്ക് അവകാശരേഖ നല്‍കിയിട്ടുമില്ല. ഖാന്‍പൂരില്‍ ആദിവാസികള്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നാലേക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് 60 കുടിലുകള്‍ കെട്ടി. ഇവിടെ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തി. ജാഥാംഗങ്ങളെ ആദിവാസികള്‍ ചുവന്ന തിലകം ചാര്‍ത്തി സ്വീകരിച്ചു. ആന്ധ്രപ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലെ സിംഗറേനിയില്‍ കല്‍ക്കരി ഖനികള്‍ക്കായി ആയിരക്കണക്കിനാളുകളുടെ ഭൂമി കയ്യേറുന്നു. അവിടെ ജനങ്ങള്‍ ഭൂമിക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തിന് തീരുമാനമെടുത്ത ഗാന്ധിജിയുടെ സേവാഗ്രാമില്‍ ജാഥാംഗങ്ങള്‍ കണ്ടത് നിശ്ചലമായി തീരാറായ സേവാഗ്രാമിനെയാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് നിസ്സാര കൂലിക്ക് മറ്റ് പണികള്‍ക്കു പോകുന്നു. എണ്‍പതുകാരനായ ഗുലാം ഷേഖ് ഇപ്പോള്‍ രാവിലെ കൃഷിയിടത്തിലേക്കു പോകുന്നതിനു പകരം മഹാഗാവോണിലുള്ള ഒരു തുണിക്കടയിലെ ജോലിക്കാണ് നടന്നുപോകുന്നത്. ദിവസവും പത്ത് കിലോമീറ്റര്‍ നടന്നാണ് ഈ വൃദ്ധന്‍ കൃഷിക്കു പകരമുള്ള തന്റെ ജീവിതായോധനത്തിന് പോകുന്നത്. ഒരു മാസത്തെ വേതനം 1000 രൂപ. ഒരു ദിവസം 33 രൂപ. 60 ഏക്കറില്‍ പരുത്തിയും പയറുവര്‍ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്തിരുന്ന കര്‍ഷകനാണ് അതുപേക്ഷിച്ച് നിസ്സാര കൂലിക്ക് പണിയെടുക്കാന്‍ പത്ത് കിലോമീറ്റര്‍ നടക്കുന്നത്. ഇത്തരം നിരവധി പേര്‍ കടകളിലും ചെറു ഫാക്ടറികളിലും മാര്‍ക്കറ്റുകളിലും പണിയെടുക്കാന്‍ പോകുന്നു. ജലസേചന സൗകര്യം, കാര്‍ഷികവായ്പ എന്നിവയൊന്നും കിട്ടാത്ത കര്‍ഷകര്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കൂടി കിട്ടാതാവുന്നതോടെ മരണത്തിന്റെ മുന്നിലെത്തുന്നു. അവിടെനിന്ന് വഴിമാറണമെങ്കില്‍ അവര്‍ കൃഷി ഉപേക്ഷിക്കണം. അതാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

എവിടെയും ജനങ്ങളുടെ ജീവിതത്തിനു നേരേ കൊതിയൂറുന്ന കണ്ണുകളോടെ കോര്‍പ്പറേറ്റ് മുതലാളിത്തം ആക്രമണം നടത്തുകയാണ്. അവരുടെ ഭൂമി, തൊഴില്‍, ജീവിതം തന്നെയും ഈ ആക്രമണങ്ങളില്‍ കവര്‍ന്നെടുക്കപ്പെടുന്നു. ഇതിനെതിരെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും മൂര്‍ച്ചയും ഐക്യരൂപവും നല്‍കുകയെന്നത് പ്രധാന കടമയായി മാറുന്നു. കിഴക്കന്‍ മേഖലാ ജാഥ കിഴക്കന്‍ മേഖലാ ജാഥയുടെ സഞ്ചാരപഥം അടച്ചമര്‍ത്തപ്പെട്ട ജനത നടത്തുന്ന ധീരോദാത്തമായ പോരാട്ടങ്ങളുടെ ഭൂമികയിലൂടെയായിരുന്നു. "മിന്നിത്തിളങ്ങുന്ന ഇന്ത്യ"യില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹം നടത്തുന്ന പോരാട്ടങ്ങളെ നേരില്‍ക്കണ്ടാണ് ഈ ജാഥ മുന്നേറിയത്.

മാര്‍ച്ച് ഒന്നിന് ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്ത നഗരത്തിലെ റാണി റാഷ്മണി റോഡില്‍ ആയിരക്കണക്കിന് ചെങ്കൊടികളുടെ തണലില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങളുടെ ആവേശകരമായ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യയാണ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത്. ക്യാപ്റ്റന്‍ പ്രകാശ് കാരാട്ട്, അംഗങ്ങളായ ബിമന്‍ ബസു, ജൊഗീന്ദര്‍ ശര്‍മ, സുഭാഷിണി അലി, ഗ്യാന്‍ശങ്കര്‍ മജുംദാര്‍ എന്നിവരും ജാഥാ സ്വീകരണയോഗങ്ങളില്‍ സംസാരിച്ചു. ഹൗറ, ഹുഗ്ലി ജില്ലകളിലൂടെ പടിഞ്ഞാറേക്ക് പ്രയാണം തുടങ്ങിയ ജാഥക്ക് ബര്‍ധ്മാനിലെ പല്‍സിതില്‍ നല്‍കിയ സ്വീകരണം അത്യാവേശകരമായിരുന്നു. പതിനായിരങ്ങള്‍ ജാഥാപഥത്തിനിരുവശവും ചെങ്കൊടികള്‍ വീശി ജാഥയെ വരവേറ്റു. ബര്‍ധ്മാന്‍ നഗരത്തിലും ആദ്യ ദിവസത്തെ സമാപനസ്ഥലമായ ദുര്‍ഗാപ്പൂര്‍ നഗരത്തിലും അത്യാവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതയില്‍ ഏറെക്കാലം വിറങ്ങലിച്ചു നിന്നിരുന്ന ഗല്‍സിയില്‍ ജനങ്ങള്‍ ഭീതിയുടെ ചങ്ങല പൊട്ടിച്ച് ജാഥയെ വരവേല്‍ക്കാനെത്തി. പുരൂളിയ ജില്ലയിലൂടെയാണ് ജാര്‍ഖണ്ഡിലേക്ക് ജാഥ പ്രവേശിച്ചത്. പ്രശസ്ത ചലച്ചിത്രകാരന്‍ }ഋത്വിക് ഘട്ടക് തന്റെ ചലച്ചിത്രത്തില്‍ മനോഹരമായി ആവിഷ്കരിച്ച "സുവര്‍ണരേഖ" നദി കടന്ന് ജാര്‍ഖണ്ഡിലെത്തിയ ജാഥ, വലിയൊരു ജനകീയ പ്രക്ഷോഭത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന മുറിയിലെ ജനങ്ങളെയാണ് കണ്ടത്. ഹിന്‍ഡാല്‍കോ കമ്പനിക്കു വേണ്ടി 12000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പുനഃരധിവാസം നല്‍കിയില്ല. ഇതിനെതിരെയാണ് മുറിയിലെ പോരാട്ടം. ദുമര്‍ഗഡിയില്‍ ആദിവാസികളാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. 40 വര്‍ഷമായി വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമം പാസായിട്ടും ഇതുവരെ പട്ടയം കിട്ടിയില്ല. പട്ടയത്തിനുവേണ്ടിയാണ് ആദിവാസികളുടെ പോരാട്ടം. റാഞ്ചിയിലെ അര്‍ഗോറ മൈതാനത്ത് ജാഥയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിനാളുകള്‍ പ്രകടനമായെത്തി. കോദര്‍മയില്‍ മൈക്ക ഫാക്ടറികള്‍ അടച്ചുപൂട്ടിയപ്പോള്‍ നിരവധി പേര്‍ക്ക് ജീവിതമാര്‍ഗം ഇല്ലാതായി. മൂന്നിഞ്ചില്‍ കുറവ് കനമുള്ള മൈക്ക ചീളുകള്‍ പെറുക്കിവിറ്റ് ജീവിച്ചിരുന്ന സാധാരണക്കാര്‍ക്ക് ഇപ്പോള്‍ അതിനുള്ള അവകാശം നിഷേധിച്ചിരിക്കയാണ്. ജനങ്ങള്‍ അവകാശം തിരിച്ചുകിട്ടാനുള്ള സമരത്തിലും. ബിഹാറിലൂടെ ആറ് ദിവസമാണ് ജാഥ സഞ്ചരിച്ചത്. ജാഥ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എത്ര പ്രസക്തമാണെന്ന് ബിഹാറില്‍ വിവിധ ജാഥാകേന്ദ്രങ്ങളിലെത്തിയ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്ലാത്തവര്‍, തൊഴിലില്ലാത്തവര്‍, വീടില്ലാത്തവര്‍, ഭക്ഷണമില്ലാത്ത പട്ടിണിപ്പാവങ്ങള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തമായിരുന്നു ഈ സ്വീകരണകേന്ദ്രങ്ങളില്‍. ഗാന്ധിജിയുടെ ഐതിഹാസികമായ ചമ്പാരന്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ പിന്‍മുറക്കാര്‍ ഇന്നും പോരാട്ടം തുടരുകയാണ്. ചമ്പാരനിലെ മോത്തിഹാരി മുതല്‍ ബേട്ടിയ വരെയുള്ള ജാഥാപര്യടനത്തില്‍ നിരവധി കര്‍ഷകസമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജാഥാംഗങ്ങള്‍ മനസ്സിലാക്കി.

ദര്‍ഭംഗയിലും മധുബനിയിലും കോസി, ബാഗ്മതി നദികളുടെ ക്രോധത്തില്‍ എല്ലാ വര്‍ഷവും ജീവിതം പറിച്ചെറിയപ്പെടുന്ന പാവപ്പെട്ടവരുടെ ദുഃഖമാണ് ജാഥാംഗങ്ങള്‍ കണ്ടത്. ചന്ദൗലി ജില്ലയിലെ നൗബത്പൂരിലൂടെ ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗത്ത് പ്രവേശിച്ച ജാഥ വാരാണസി, ജോണ്‍പൂര്‍, സുല്‍ത്താന്‍പൂര്‍, ലക്നൗ, കാണ്‍പൂര്‍, നോയിഡ വഴി മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ സമാപിച്ചു. രണ്ടാഴ്ച കൊണ്ട് പൂര്‍വഭാരതത്തിലെ നാല് സംസ്ഥാനങ്ങളിലൂടെ 2650 കിലോമീറ്റര്‍ പിന്നിട്ട ജാഥ 33 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. 125 കവലയോഗങ്ങളും നടന്നു. സ്വീകരണകേന്ദ്രങ്ങളില്‍ ജനങ്ങളോട് സംസാരിച്ചു. യുപിഎ സര്‍ക്കാരിന്റെ നവ ലിബറല്‍, ജനവിരുദ്ധ നയങ്ങള്‍ മൂലം ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണജനതക്ക് പുതിയ പോരാട്ടഭാവുകങ്ങളും കരുത്തും നല്‍കിയാണ് ജാഥ ഡല്‍ഹിയില്‍ സമാപിച്ചത്.

ഉത്തരമേഖലാ ജാഥ സാതന്ത്ര്യസമരത്തിലെ ഇതിഹാസസമാനമായ സംഭവമായ ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ഉത്തരമേഖലാ ജാഥ പര്യടനം തുടങ്ങിയത്. സ്വാതന്ത്ര്യസമരത്തില്‍ നൂറുകണക്കിന് ധീരന്‍മാര്‍ രക്തസാക്ഷികളായ മണ്ണാണ് പഞ്ചാബ്. ഭഗത്സിങ്, കര്‍ത്താര്‍സിങ് ശരഭ, ഉദ്ധംസിങ് തുടങ്ങിയവര്‍ ഈ ശ്രേണിയിലെ ഉജ്വലശോഭയോടെ തിളങ്ങുന്ന പോരാളികളാണ്. പഞ്ചാബിലെ സംഘടിത വര്‍ഗശക്തിയെ വര്‍ഗീയ, വിഘടനശക്തികളുടെ ഛിദ്രപ്രവര്‍ത്തനം ദുര്‍ബലമാക്കിയെങ്കിലും ഇടതുപക്ഷ പ്രസ്ഥാനം പഞ്ചാബില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ പോരാട്ടത്തിന് ശക്തി പകരാന്‍ സിപിഐ എമ്മിന്റെ ഉത്തരമേഖലാ സമര സന്ദേശ ജാഥക്ക് കഴിഞ്ഞു.

പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരത്തിഅഞ്ഞൂറോളം കിലോമീറ്ററാണ് ജാഥ സഞ്ചരിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ജാഥ സഞ്ചരിച്ചയിടങ്ങളില്‍ ഭൂമിയും ജീവിതവും അഭിമാനവും സംരക്ഷിക്കാന്‍ വേണ്ടി പോരടിക്കുന്ന പാവപ്പെട്ട മനുഷ്യരാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. വന്‍ ഭൂ മാഫിയകള്‍ പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനേക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്ന് ബലമായി പിടിച്ചെടുക്കുകയാണ്. ഹരിയാണയില്‍ മാത്രം 70000 കര്‍ഷകര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായ നോട്ടീസ് നല്‍കിക്കഴിഞ്ഞു. കൃഷിയല്ലാതെ മറ്റൊരു ജീവിതമാര്‍ഗവുമില്ലാത്ത ഈ കര്‍ഷകരെ ഇറക്കിവിടാന്‍ ഹരിയാണയിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളോട് പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ മത്സരത്തിലാണ്. അമൃത്സറില്‍ പഞ്ചാബിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സോഹന്‍സിങ് ജോഷിന്റെ മകന്‍ ദവീന്ദര്‍സിങ്ങാണ് അമൃത്സറില്‍ ജാഥാ ക്യാപ്റ്റന്‍ വൃന്ദ കാരാട്ടിന് പതാക കൈമാറിയത്. ജലന്ധര്‍, ലൂധിയാന, ചന്ദിഗഡ്, പട്യാല എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷമാണ് ജാഥ ഹരിയാണയില്‍ പ്രവേശിച്ചത്. ലൂധിയാനയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളിയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയുമായ മഞ്ജിത് കൗര്‍ വൃന്ദയെ വരവേറ്റു. തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത മൂന്ന് തൊഴിലാളികളില്‍ ഒരാളായിരുന്നു മഞ്ജിത് കൗര്‍. പ്രധാനമന്ത്രി പങ്കെടുത്ത ആ യോഗത്തില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 ദിവസം തൊഴില്‍ നല്‍കണമെന്നും കുറഞ്ഞ കൂലി 300 രൂപയാക്കണമെന്നും മഞ്ജിത് കൗര്‍ ആവശ്യപ്പെട്ടിരുന്നു. പട്യാലക്കടുത്ത സുഖോഹ ഗ്രാമത്തില്‍ തങ്ങളുടെ ഭൂമിയും വീടും സംരക്ഷിക്കാന്‍ സമരം ചെയ്ത ആറ് സ്ത്രീകളെ ജയിലിലടച്ചു. ഇവരുടെ ബന്ധുക്കള്‍ ജാഥയെ സ്വീകരിക്കാനെത്തി.

ഹരിയാണയിലെ ചിക എന്ന സ്ഥലത്ത് നടന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വിഭജനകാലത്ത് പാകിസ്ഥാനിലെ ഭൂമിയും വീടുമെല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്നവരും പിന്‍മുറക്കാരുമാണിവര്‍. 65 വര്‍ഷമായി കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞിരിക്കയാണ് ഇവരോട്. മാസങ്ങളായി വേതനം കിട്ടാത്ത തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, അങ്കണവാണി ജീവനക്കാര്‍, ആഷ ജീവനക്കാര്‍ എന്നിവരൊക്കെ തങ്ങളുടെ പരാതികളുമായി വൃന്ദയുടെ മുന്നിലെത്തി. ഹരിയാണയില്‍ പീഡനത്തിന് വിധേയരായ സ്ത്രീകളെ സമൂഹം തന്നെ ഒറ്റപ്പെടുത്തുകയാണ്. അവരെ സഹായിക്കുന്നവരെയും സമൂഹം ഒറ്റപ്പെടുത്തുന്നു. ഇതിനെയെല്ലാം കൂസാതെ ഇരകള്‍ക്ക് സഹായം നല്‍കുന്നത് സിപിഐ എം ആണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.

രാജസ്ഥാനില്‍ ആവേശകരമായ കര്‍ഷകസമരം നടന്ന ഗംഗാനഗര്‍, ഹനുമാന്‍ഗഢ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത സ്വീകരണമാണ് നടന്നത്. രാജസ്ഥാനിലെ നഗോകിയിലെ സ്വീകരണത്തിനുശേഷം ചൈന്‍സിങ് എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളി തന്റെ വീട്ടില്‍ ഒരുക്കിയ ഉച്ചഭക്ഷണമാണ് ജാഥാംഗങ്ങള്‍ കഴിച്ചത്. സന്തോഷം കൊണ്ട് ചൈന്‍സിങ്ങിന്റെ കണ്ണുനിറഞ്ഞു. മാര്‍ച്ച് നാലിന് ആരംഭിച്ച ജാഥ 2300 കിലോമീറ്റര്‍ താണ്ടിയാണ് മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ സമാപിച്ചത്. 34 പൊതുയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ സംസാരിച്ചു. ഹനന്‍മൊള്ള, ഇന്ദ്രജിത്സിങ്, രാജേന്ദ്രശര്‍മ എന്നിവരായിരുന്നു ജാഥയിലെ മറ്റ് അംഗങ്ങള്‍. പശ്ചിമമേഖലാ ജാഥ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്ന് ആരംഭിച്ച ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ജനസമൂഹങ്ങള്‍ക്കിടയിലൂടെയാണ് രാജ്യതലസ്ഥാനത്തേക്കെത്തിയത്. ഗോദാവരി പരുലേക്കറുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിക്കുവേണ്ടി നടത്തിയ ഐതിഹാസികസമരത്തിന്റെ മണ്ണായ വര്‍ളിയിലൂടെ ജാഥ മുന്നേറിയപ്പോള്‍, പഴയ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ധഹനു, ജവാഹര്‍, തലാസരി എന്നിവിടങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്.

1945ല്‍ നടത്തിയ പോരാട്ടത്തില്‍ വന്‍കിട ഭൂപ്രഭുക്കള്‍ ആദിവാസികളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സ്വതന്ത്രഭാരതത്തിലെ ഭരണാധികാരികളുടെ നയം മൂലം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നും പല രൂപത്തില്‍ തുടരുകയാണ്. തലാസരിയില്‍ കര്‍ഷകര്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സഹായകമായി ഒരു നടപടിയുമെടുത്തില്ല. പൊതുവിതരണ സംവിധാനം ദുര്‍ബ്ബലമായി. ലഭിക്കുന്ന പരിമിതമായ ഭക്ഷ്യധാന്യം പോലും ജനങ്ങളുടെ കയ്യിലെത്തുന്നില്ല. ഭരണകക്ഷിക്കാരായ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ഇതിനെതിരായ ജനകീയ പോരാട്ടം നയിക്കുന്നത് സിപിഐ എമ്മാണ്. തലാസരിയില്‍ ഗോദാവരി-ശ്യാംറാവു പരുലേക്കര്‍ കോളേജിനടുത്ത് നടന്ന സ്വീകരണയോഗത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളടക്കം അണിനിരന്നു. "ആദിവാസി പ്രഗതി മണ്ഡല്‍" എന്ന ട്രസ്റ്റ് നടത്തുന്ന ഈ കോളേജില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികളില്‍ 90 ശതമാനവും ആദിവാസികളാണ്. ഇടതുപക്ഷ-പുരോഗമന ശക്തികളുടെ ഉത്സാഹത്തിലാണ് ഈ സ്ഥാപനം നടക്കുന്നത്. തലാസരി താലൂക്കില്‍ മൂന്ന് ഹൈസ്കൂളുകളും ഈ ട്രസ്റ്റ് നടത്തുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നു. കല്‍വനിലെ ജാഥാ സ്വീകരണയോഗത്തില്‍ പതിനയ്യായിരത്തിലധികം പേരാണ് കത്തുന്ന സൂര്യനെ കൂസാതെ പങ്കെടുത്തത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതെ കഷ്ടപ്പെടുന്ന നാസിക്കിലും കര്‍ഷകരടക്കമുള്ള വന്‍ ജനക്കൂട്ടം ജാഥയെ വരവേല്‍ക്കാനെത്തി.

ആദിവാസികളുടെ വനാവകാശം, പൊതുവിതരണ സംവിധാനം എന്നിവക്കു വേണ്ടി അതിശക്തമായ സമരങ്ങളാണ് സിപിഐ എം നടത്തുന്നത്. മഹാരാഷ്ട്രയിലെ നന്ദുര്‍ബര്‍ ജില്ലയിലെ പ്രകാശ ഗ്രാമത്തില്‍ നാലായിരത്തിലധികം ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് നല്‍കിയ സ്വീകരണം ആവേശകരമായിരുന്നു. വലിയ താളമേളത്തോടെയും ആദിവാസി നൃത്തത്തോടെയുമാണ് ജാഥാംഗങ്ങളെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. മധ്യപ്രദേശിലെ മഹൗ ബാബാസാഹബ് അംബേദ്കറുടെ ജന്‍മദേശമാണ്. അവിടെ ജാഥാ ക്യാപ്റ്റന്‍ സീതാറാം യെച്ചൂരി അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടശേഷമാണ് സ്വീകരണയോഗത്തില്‍ സംസാരിച്ചത്. സാമൂഹ്യ-സാമ്പത്തിക അസമത്വം തുടച്ചുനീക്കി പുതിയൊരു ഭാരതം സൃഷ്ടിക്കുകയെന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് സിപിഐ എം പോരാട്ടം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലൂടെ 2717 കിലോമീറ്റര്‍ താണ്ടിയാണ് ജാഥ ഡല്‍ഹിയില്‍ സമാപിച്ചത്. നാല്‍പ്പതിലധികം സ്വീകരണയോഗങ്ങളില്‍ ജാഥാംഗങ്ങള്‍ സംസാരിച്ചു. സിപിഐ എം കേന്ദ്ര സെക്രട്ടിയറ്റംഗം നീലോല്‍പ്പല്‍ ബസു, കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് സലിം, മഹാരാഷ്ട്രയിലെ സിപിഐ എം നേതാവ് മറിയം ധാവ്ളെ എന്നിവരായിരുന്നു ജാഥയിലെ മറ്റ് അംഗങ്ങള്‍. നാല് പ്രധാന ജാഥകളിലേക്ക് സംഗമിച്ച ഉപജാഥകളിലൂടെ ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുമായി സിപിഐ എം ആശയവിനിമയം നടത്തുകയും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള സമരസന്ദേശം അവരില്‍ എത്തിക്കുകയും ചെയ്തു.

*
വി ജയിന്‍