Showing posts with label ഇടതുപക്ഷം. Show all posts
Showing posts with label ഇടതുപക്ഷം. Show all posts

Monday, February 24, 2014

ഏകതാ കോളനി നല്‍കുന്ന സന്ദേശം

ഗുജറാത്തിലെ ഗോധ്രയ്ക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ന്യൂനപക്ഷവേട്ടയാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേത്. അറുപതിലധികം പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ അവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഏഴിന് കാവിയണിഞ്ഞ ജാട്ടുകള്‍ ആരംഭിച്ച കലാപത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഏറെയും ജീവന്‍ നഷ്ടമായത്. മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ അരലക്ഷത്തോളംപേര്‍ സ്വന്തം സംസ്ഥാനത്ത് അഭയാര്‍ഥികളായി. 54 താല്‍ക്കാലിക ക്യാമ്പുകളിലായി ഇവരുടെ ജീവിതം. തണുപ്പുകാലം വന്നതോടെ സ്ഥിതി ശോചനീയമായി. 34 കുട്ടികള്‍ ക്യാമ്പുകളില്‍ തണുത്തുവിറച്ചു മരിച്ചു. ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പല ക്യാമ്പുകളും ഇടിച്ചുനിരത്തിയതോടെ പലര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു. ഭക്ഷണവും വസ്ത്രവും വീടും സ്വപ്നംമാത്രമായി.

കലാപം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ബസികലാന്‍, താവ്ലി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരിതബാധിതര്‍ക്ക് ഒരു സഹായവും എത്തിയില്ല. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, ഇവരെത്തേടി ഒരു സഹായവും കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്തിയില്ല. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഡിസംബറില്‍ രണ്ടാംതവണയും ഷാംലിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചെങ്കിലും കലാപബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനായില്ല. ഇവര്‍ക്ക് ഒരു സഹായവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ന്യൂനപക്ഷങ്ങളെ സഹായിച്ചാല്‍ ഭൂരിപക്ഷത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കോണ്‍ഗ്രസിന്. വിഭജനകാലത്ത് നവഖാലിയില്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി സത്യഗ്രഹമിരുന്ന മഹാത്മാഗാന്ധിയുടെ പാര്‍ടിയാണ് ഇങ്ങനെ അധഃപതിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമായ ബിജെപിയാകട്ടെ, കലാപബാധിതര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരായതുകൊണ്ട് സഹായിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനാണ് ശ്രമിച്ചത്. കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയ അഖിലേഷ് സിങ് സര്‍ക്കാരും അവരെ സഹായിച്ചില്ല.

എന്നാല്‍, കലാപബാധിതര്‍ക്ക് ആശ്വാസമെത്തിച്ച് സിപിഐ എം മാതൃക കാട്ടുകയാണ്. സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് സിപിഐ എം കാട്ടിയത്. മുസഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായംനല്‍കാന്‍ പാര്‍ടി ദേശവ്യാപകമായ ഫണ്ട് പിരിവിന് ആഹ്വാനംചെയ്തു. ന്യൂഡല്‍ഹിയിലെ സുര്‍ജിത് ഭവന്‍ ഫണ്ട് പിരിവിന് തൊട്ടുപുറകെയാണ് മുസഫര്‍നഗര്‍ ഫണ്ട് പിരിച്ചത്. എന്നിട്ടും കേരളത്തില്‍ നിന്നുമാത്രം 54 ലക്ഷം രൂപ ലഭിച്ചു. ആകെ 80 ലക്ഷം രൂപയും. കേരളത്തില്‍നിന്ന് ലഭിച്ച തുകയാണ് ഇപ്പോള്‍ 54 പേര്‍ക്ക് വീടുവച്ച് നല്‍കാന്‍ സിപിഐ എം നല്‍കിയത്. മൂവായിരം കിലോമീറ്റര്‍ അകലെ മുസഫര്‍നഗറില്‍ കേരളത്തില്‍നിന്ന് ലഭിച്ച പണംകൊണ്ട് വീടുകള്‍ ഉയരുകയാണ്. ബാക്കി തുക ഹസ്സന്‍പുര്‍ ഗ്രാമക്കാര്‍ ആവശ്യപ്പെട്ട സഹായം നല്‍കാനാണ് പരിപാടിയെന്ന് സിപിഐ എം ഉത്തര്‍പ്രദേശ് ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിട്ട് മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഏകതാകോളനിക്കാണ് സിപിഐ എം രൂപം നല്‍കിയത്. മുസഫര്‍നഗര്‍ ജില്ലയിലെ ബുഡാന ബ്ലോക്കിലെ ജോല ഗ്രാമത്തിലാണ് ഈ കോളനി. ജോലയില്‍ രണ്ടിടത്തായാണ് വീട് നിര്‍മാണം. മൂന്നു ലക്ഷത്തോളം രൂപയ്ക്കു വാങ്ങിയ സ്ഥലത്താണ് ഇഷ്ടികകൊണ്ട് വീട് നിര്‍മിക്കുന്നത്. ഒരിടത്ത് 36ഉം മറ്റൊരിടത്ത് 28ഉം വീടുകള്‍. ഏകതാ കോളനിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് വീട് നിര്‍മിക്കാനുള്ള സഹായം വിതരണംചെയ്തത്. ലാക്, ഭാവ്ഡി, ലിസാഡ് തുടങ്ങിയ ഗ്രാമങ്ങളില്‍നിന്ന് ജീവനുംകൊണ്ടോടി ജോല ഗ്രാമത്തില്‍ അഭയംപ്രാപിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്. വീട് നല്‍കുന്നതിനുള്ള രേഖയും ഒരോലക്ഷം രൂപയുടെ സഹായവുമാണ് വിതരണംചെയ്തത്. തുണികൊണ്ടുള്ള ക്യാമ്പുകളിലെ ദുരിതജീവിതത്തില്‍നിന്ന് 54 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാന്‍ സിപിഐ എമ്മിനായത് ശ്ലാഘനീയമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസഫര്‍നഗര്‍ കലാപത്തിന് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. നരേന്ദ്രമോഡിയെ ആര്‍എസ്എസ് നിര്‍ദേശപ്രകാരം ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ഉത്തരേന്ത്യയിലെങ്ങും ചെറുതും വലുതുമായ വര്‍ഗീയകലാപങ്ങള്‍ വര്‍ധിക്കുകയാണ്. മോഡിയുടെ വലംകൈയായ അമിത്ഷാ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ചുമതലക്കാരനായശേഷം മാത്രം ഡസനിലധികം വര്‍ഗീയ കലാപങ്ങള്‍ അവിടെയുണ്ടായി. ഇതിന് നേതൃത്വം നല്‍കിയ ബിജെപിയെയും നരേന്ദ്രമോഡിയെയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്തുന്നതിന് ഇടതുപക്ഷം കഠിനശ്രമം നടത്തുമെന്ന സന്ദേശമാണ് സിപിഐ എം ഏകതാ കോളനിയുടെ നിര്‍മാണത്തിലൂടെ നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്് മടിച്ചുനില്‍ക്കുമ്പോള്‍ സിപിഐ എമ്മാണ് ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തതെന്ന് ഏകതാ കോളനിയുടെ നിര്‍മാണം വ്യക്തമാക്കുന്നു. ഈ സന്ദേശം ഏറ്റെടുക്കാന്‍ രാജ്യത്തെ ഏല്ലാ പുരോഗമന മതനിരപേക്ഷ ജനാധിപത്യവാദികളും തയ്യാറാകണം. ഈ ദൗത്യത്തില്‍ സിപിഐ എമ്മിനെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ ചട്ടക്കൂട് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് തിരിച്ചറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, November 9, 2013

ഭിന്നിപ്പിക്കാനല്ല, യോജിപ്പിക്കാനാണ് ശ്രമം

കണ്ണൂരിലും കോഴിക്കോട്ടും ചേര്‍ന്ന ന്യൂനപക്ഷ കണ്‍വന്‍ഷന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെ കുറച്ചൊന്നുമല്ല പരിഭ്രാന്തിയിലകപ്പെടുത്തിയിരിക്കുന്നത്. കണ്‍വന്‍ഷന്‍ ചേര്‍ന്നാല്‍ വോട്ട് കിട്ടില്ല എന്നാണ് ചിലരുടെ പ്രതികരണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഒരു നേതാവ് പറയുന്നത് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കാനുള്ള സിപിഐ എം തന്ത്രമാണ് കണ്‍വന്‍ഷന്‍ എന്നാണ്. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വേവലാതിപ്പെടുന്നു. ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കുന്നു എന്ന ആക്ഷേപത്തിന്റെ തൊപ്പി മുസ്ലിംലീഗിന്റെ തലയ്ക്കുതന്നെയാണ് യോജിക്കുക. അതവിടെത്തന്നെ സൂക്ഷിച്ചാല്‍ മതി. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ യഥാര്‍ഥ മതനിരപേക്ഷ ശക്തികളെ യോജിപ്പിക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. അക്കാര്യത്തില്‍ നല്ല വിജയം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് പാര്‍ടിക്കുള്ളത്.

ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ ചേര്‍ന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷനില്‍ 14 പാര്‍ടികള്‍ പങ്കെടുത്തത് ചിലര്‍ക്കൊക്കെ ഞെട്ടലുണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അത് സ്വാഭാവികം മാത്രം. അത്തരം ഒരു ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ഇന്ത്യയുടെ ഭരണഘടനയില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ മതനിരപേക്ഷത ഭരണഘടനയുടെ താളുകളില്‍ മാത്രം ഒതുക്കിനിര്‍ത്താനുള്ളതല്ല. പ്രയോഗത്തില്‍ വരുത്താനുള്ളതാണ്. ഇന്ത്യ ഇന്ന് നേരിടുന്ന മുഖ്യ വെല്ലുവിളി മതനിരപേക്ഷതയുടെ നേര്‍ക്കുള്ള ഭീഷണിയാണെന്ന് സിപിഐ എം തിരിച്ചറിയുന്നു. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ അണിനിരക്കുകയെന്നതാണ് എല്ലാ രാജ്യസ്നേഹികളുടെയും കടമ. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണമെങ്കില്‍ ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗക്കാരും ദളിതരും ഉള്‍പ്പെടെയുള്ള അവശതയനുഭവിക്കുന്ന എല്ലാവരും സംരക്ഷിക്കപ്പെടണം.

യഥാര്‍ഥ വസ്തുത അറിയണമെങ്കില്‍ കണ്ണൂരും കോഴിക്കോട്ടും നടത്തിയ ചര്‍ച്ചകളും പ്രസംഗങ്ങളും വായിച്ചും കേട്ടും മനസ്സിലാക്കണം. രാവിലെ മുതല്‍ വൈകിട്ടുവരെ രണ്ടിടത്തും പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനും ജനങ്ങളനുഭവിക്കുന്ന വിലക്കയറ്റം ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ക്കും എതിരെയാണ് പ്രാസംഗികര്‍ വിരല്‍ചൂണ്ടിയത്. മുസഫര്‍നഗറിലെ കലാപത്തില്‍ 63 മുസ്ലിം സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. 40,000 മുസ്ലിങ്ങള്‍ക്ക് സ്വന്തം ഗ്രാമംവിട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. യുപിയിലെ മറ്റ് പ്രദേശങ്ങളിലും രാജസ്ഥാനിലും ബിഹാറിലും കലാപം സൃഷ്ടിക്കാനും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നു. 2002-ല്‍ ഗുജറാത്തില്‍ വംശഹത്യ നടപ്പാക്കിയ നരേന്ദ്രമോഡി 2014ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭൂരിപക്ഷം കൈക്കലാക്കി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് സങ്കല്‍പ്പിച്ച് പ്രചാരവേല സംഘടിപ്പിക്കുന്നു. നരേന്ദ്രമോഡിയെ ചൂണ്ടിക്കാണിച്ച് ന്യൂനപക്ഷവോട്ടുകള്‍ മൊത്തമായി തട്ടിയെടുക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നടപടികള്‍ക്കും അഴിമതിക്കും മുസ്ലിംലീഗ് നിരുപാധികം പിന്തുണ നല്‍കുന്നു. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന സച്ചാര്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് അന്യായമായി അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്ക് ജയിലിലടയ്ക്കുന്നു. കസ്റ്റഡിയിലെടുത്ത മുസ്ലിം ചെറുപ്പക്കാര്‍ നിരപരാധികളാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത്തരം വിഷയങ്ങളാണ് കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്തത്. ചെയ്യുന്നതും പറയുന്നതുമെല്ലാം വോട്ടിനുവേണ്ടിയാണെന്ന് കരുതുന്നവര്‍ക്ക് അത്തരം തോന്നലുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, സിപിഐ എമ്മിനെ അതേ അളവുകോലുകൊണ്ടളക്കരുത്. ന്യൂനപക്ഷ സംരക്ഷണം പാര്‍ടിയുടെ ദീര്‍ഘകാല പരിപാടിയില്‍ ഉള്‍പ്പെട്ടതാണെന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി സിപിഐ എം പാര്‍ടി പരിപാടി ഉദ്ധരിക്കുന്നത് ഉചിതമാകും.

പാര്‍ടി പരിപാടിയുടെ അഞ്ചാം അധ്യായത്തിലെ ഏഴ്, എട്ട്, ഒമ്പത് ഖണ്ഡികകള്‍ മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറയുന്നത്. അതില്‍ പറയുന്നു: ""അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്"". ഒമ്പതാം ഖണ്ഡികയില്‍ പറയുന്നു: ""ഭരണഘടനയുടെ വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിനിരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മത മൗലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ."" ഇതാണ് പാര്‍ടിയുടെ അടിസ്ഥാന ധാരണ. ഈ ധാരണ വോട്ടുബാങ്കിന്റെതല്ല. ക്ഷണികമായ ധാരണയുമല്ല. സ്ഥായിയായ കാഴ്ചപ്പാടാണ്.

നരേന്ദ്രമോഡിയും സംഘവും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുക്കളുടേത് മാത്രമാണെന്നും കരുതുന്നു. സംഘപരിവാറിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. അതുകൊണ്ടുതന്നെ സംഘപരിവാര്‍ അധികാരത്തില്‍ വരുന്നത് തടയണം. ദുര്‍ഭരണവും അഴിമതിയുംമൂലം കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നൊറ്റപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മോഡി അധികാരത്തില്‍വരുന്നത് തടയാന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളുള്‍പ്പെടെ എല്ലാ മതനിരപേക്ഷ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നാണ് പറയുന്നത്. ഈ യോജിപ്പിന് തടസ്സമാണ് ഇന്ത്യ ഇസ്ലാമികരാഷ്ട്രമാകണമെന്ന ജമാഅത്തെ ഇസ്ലാമിയുടെ ധാരണയും ആര്‍എസ്എസിന് പകരംവയ്ക്കാന്‍ മുസ്ലിങ്ങള്‍ തീവ്രവാദം സ്വീകരിക്കണമെന്ന സമീപനവും. ഇതെല്ലാം തുറന്നുകാട്ടി വര്‍ഗീയതയ്ക്കെതിരായി യോജിക്കണമെന്നതാണ് ഇന്നത്തെ ആവശ്യം.

*
ദേശാഭിമാനി മുഖപ്രസംഗം

Thursday, November 7, 2013

മുസ്ലിം സമുദായം ചിന്തിക്കാന്‍

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെ തലസ്ഥാനമെന്ന നിലയ്ക്കാണ് കണ്ണൂര്‍ മുസ്ലിം ഭൂപടത്തില്‍ ശ്രദ്ധേയമാവുന്നത്. മക്കത്തേക്ക് പോയ ചേരമാന്‍ പെരുമാളിന്റെ സഹോദരി ശ്രീദേവിയുടെ പുത്രന്‍ മഹാബലി എന്ന മുഹമ്മദാലിയാണത്രേ ഈ രാജവംശം സ്ഥാപിച്ചത്. അതിനാല്‍ ഇതിന് മുഗളരോ പേര്‍ഷ്യക്കാരോ ആയ മുസ്ലിം വംശങ്ങളോട് ഒരു ബന്ധവുമില്ല. അറയ്ക്കല്‍ രാജാക്കന്മാര്‍ തികച്ചും കേരളീയരായിരുന്നു. കേരളത്തിലെ സാമൂഹിക ആചാരങ്ങളുടേയും സൂഫീ പ്രബോധനങ്ങളുടേയും പ്രചോദനത്താല്‍ സ്ഥാപിക്കപ്പെട്ട ഒരു മലയാളി രാജവംശം.

മാലി ദ്വീപും ലക്ഷദ്വീപും അടങ്ങുന്ന ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപന്‍മാരായിരുന്നു അറയ്ക്കല്‍ സുല്‍ത്താന്മാര്‍. അറബി ദേശക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാലാവണം അറേബ്യയില്‍ നിന്ന് നേരത്തെ തന്നെ നബി കുടുംബക്കാരായ സയ്യിദ് വംശക്കാര്‍ ഇവിടെ എത്തിയത്. ഇവരെ സമൂഹത്തിലെ ഉന്നത ജാതിക്കാരെ സ്നേഹ പുരസ്സരം വിളിക്കുന്ന തങ്ങള്‍ എന്ന് വിളിച്ചു തുടങ്ങിയതും കണ്ണൂരില്‍ നിന്നാവണം. കാരണം തങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഹൈന്ദവ കുടുംബങ്ങള്‍ കണ്ണൂരില്‍ ഇപ്പോഴുമുണ്ട്. വളപട്ടണത്തെ തങ്ങന്മാര്‍ക്ക് ആതിഥ്യമരുളിയത് അരയന്‍ കുളങ്ങര നായന്മാരായിരുന്നല്ലോ. സാമുദായിക ഐക്യം വിളിച്ചോതുന്ന കലാ രൂപങ്ങളായ മുക്രി തെയ്യവും ആലിത്തെയ്യവുമൊക്കെ കണ്ണൂരിന് സ്വന്തമാണ്.

1521ല്‍ വളപട്ടണത്ത് എത്തിയ അറബ് വംശജനായ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ കാണുന്നത് കോലത്തിരിയും സാമൂതിരിയും പറങ്കികള്‍ക്കെതിരെ പടച്ചട്ടയണിയുന്നതാണ്. തെക്കേ മലബാറില്‍ മഖ്ദൂം തങ്ങന്മാര്‍ സാമൂതിരിക്കൊപ്പം അധിനിവേശത്തിനെതിരെ പോരാടിയപ്പോള്‍ കോലത്തിരി രാജാവിന് ശക്തി പകര്‍ന്നത് വളപട്ടണം തങ്ങന്മാരായിരുന്നു. കണ്ണൂരും പരിസരത്തും ഉള്ള മുസ്ലിം രക്ത സാക്ഷികളുടെ ചരിത്രം അറിയുമ്പോള്‍ മലബാറിലെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ ഏറനാട്ടിലെ മാപ്പിളമാരെപ്പോലെ വടക്കന്‍ മലബാറുകാരും വലിയ പങ്ക് വഹിച്ചതായി കാണാം. കോലത്തിരിയുടെ കീഴില്‍ സമൃദ്ധമായ കോലത്തു നാടിനെ സമ്പന്നമാക്കിയ അറബി ദേശക്കാര്‍ക്ക് സര്‍വ സൗകര്യവും ലഭിച്ചു. മക്കത്തെ പള്ളിക്കൊപ്പിച്ച പള്ളി -മാടായി പള്ളി എന്ന നാടന്‍ പാട്ടിലെ പള്ളി - അറബ് നാട്ടില്‍ പോലും പ്രസിദ്ധമായിരുന്നു. തങ്ങന്മാര്‍ക്ക് പുറമേ കേയിമാര്‍ കോലത്തിരിയുടെ തുറമുഖ വാണിജ്യത്തിന് ചുക്കാന്‍ പിടിച്ചു. പറങ്കികള്‍ക്കെതിരെ പോരടിച്ച് കോലത്തു നാടിന്റെ മാനം കാക്കാനും മുസ്ലിം സമുദായമുണ്ടായിരുന്നു. പാര്‍ശ്വവതക്കരിക്കപ്പെട്ടവന്റെ ചരിത്രം തമസ്കരണത്തിന് വിധേയമായപ്പോള്‍ കണ്ണൂരിലെ മാപ്പിള സമൂഹത്തിന്റെ ചരിത്രവും വിസ്മൃതിയിലായി.

സ്വന്തം താല്പര്യങ്ങള്‍ക്കായി മതത്തെപ്പോലും ഹൈജാക്ക് ചെയ്ത ജന്മിമാരും ഖാന്‍ ബഹാദൂര്‍മാരും സാധാരണക്കാരുടെ വിയര്‍പ്പിന്റെ ചരിത്രം ഒറ്റക്കെട്ടായി തന്നെ കുഴിച്ചു മൂടി. അത് കൊണ്ടാണ് പാവപ്പെട്ട മുസ്ലിങ്ങള്‍ നടത്തിയ അധിനിവേശ വിരുദ്ധ സമരങ്ങള്‍ ചരിത്രം കാണാതെ പോയത്. പോരാട്ടങ്ങള്‍ പോരാട്ടമില്ലാതെ ചരിത്രമില്ല. എത് സമൂഹവും ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത് പോരാട്ടങ്ങളിലൂടെയാണ്. കരിവെള്ളൂരും തില്ലങ്കേരിയും പാടിക്കുന്നും നടന്ന കര്‍ഷക സമരങ്ങളാണ് വടക്കേ മലബാറിലെ തൊഴിലാളി വര്‍ഗത്തിന് ചരിത്രമുണ്ടാക്കിക്കൊടുത്തതെങ്കില്‍ അതിനും മുമ്പ് ചരിത്രം കുറിച്ച് കൊടുത്തത് കുഞ്ഞാലി മരക്കാര്‍മാരും കണ്ണൂരിലെ അലി ശഹീദും പട്ടു മരക്കാറും പറങ്കികളാല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട രാമന്തളിയിലെ പതിനേഴ് രക്ത സാക്ഷികളുമാണ്. ചൂഷണത്തിനെതിരേയുള്ള ഈ സമരങ്ങളെല്ലാം, അവ ആര് സൃഷ്ടിച്ചാലും, തമസ്കരിക്കാനുള്ള ശ്രമങ്ങള്‍ എക്കാലത്തും നടത്തിയിട്ടുണ്ട്. ചൂഷകര്‍ ഏത് സമുദായത്തില്‍പെട്ടവരായാലും അവര്‍ അവഗണിക്കപ്പെടേണ്ടവരാണ്. പറങ്കികളുടെ ഒത്താശക്കാരനായിരുന്ന കോയ പക്കിയും പറങ്കികള്‍ക്കെതിരെ ചോര ചിന്തിയ കുഞ്ഞാലി മരക്കാറും ഒരേ സമുദായക്കാരാണെന്ന് വച്ച് അവരെ ഒന്നായി കാണാന്‍ വയ്യ. ബ്രിട്ടീഷുകാരുടെ സേവകരായ ജന്മിമാരുണ്ടായിരുന്നു; എന്ന് വച്ച് അവരുടെ ക്രൂരതയ്ക്കിരയായ ഹിന്ദു കുടിയാന്മാരെ ഹൈന്ദവതയുടെ പേരില്‍ ഒന്നായി കാണാന്‍ കഴിയില്ല. ഒരു വിഭാഗം മതത്തെ അനുഗമിക്കുമ്പോള്‍ മറു വിഭാഗം മതത്തെ താന്താങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു. ചൂഷകര്‍ക്കെതിരെ ഒന്നിക്കാനാണ് ഖുര്‍ആനും ഗീതയും ആഹ്വാനം ചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥങ്ങളിലെ ധര്‍മ യുദ്ധങ്ങള്‍ ചൂഷകര്‍ക്കെതിരെയായിരുന്നു. ഇക്കാര്യം തന്നെയാണ് ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിര്‍വഹിക്കുന്നത്.

ചൂഷണത്തിന് വേണ്ടി നിലക്കൊള്ളുകയും പാവപ്പെട്ടവരെ അവഗണിക്കുകയും ചെയ്യുന്നവരെ മത നിഷേധികള്‍ എന്നാണ് ഖുര്‍ആന്‍ പോലും വിശേഷിപ്പിക്കുന്നത്. നീ മത നിഷേധികളെ കണ്ടുവോ? അനാഥകളെ ദ്രോഹിക്കുന്നവരും അഗതികള്‍ക്ക് അന്നം വിലക്കുന്നവരുമാണവര്‍. (ഖുര്‍ആന്‍/107). അതിനാല്‍ ഒരാള്‍ മതക്കാരനാണോ അല്ലേ എന്ന് നിര്‍വചിക്കുന്നത് അയാള്‍ പാവപ്പെട്ടവരോടുള്ള കടമ നിര്‍വഹിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ്; പേര് കൊണ്ടല്ല. ഇക്കാര്യത്തില്‍ ക്രിസ്തുവിന്റേയും കൃഷ്ണന്റേയും നബിയുടേയും മാര്‍ക്സിന്റേയും അനുയായികള്‍ ഒരേ വൃത്തത്തിലാണ്. പേരല്ല; പ്രവര്‍ത്തനങ്ങളാണ് ആശയങ്ങളെ വ്യക്തമാക്കുന്നത്.

താന്‍ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞത് കൊണ്ടോ ഇസ്ലാമാണെന്ന് പറഞ്ഞത് കൊണ്ടോ, ആരും കമ്യൂണിസ്റ്റോ മുസ്ലിമോ ആവുന്നില്ല; പ്രവൃത്തിയാണ് മുഖ്യം. മതവും കമ്യൂണിസവും കമ്യൂണിസം മതത്തിന്റെ ശത്രുവാണെന്ന് ചിലര്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് സാമ്രാജ്യത്വ ശക്തികള്‍ സ്ഥിരമായി ചെയ്തു വരുന്ന പ്രവൃത്തിയാണ്. പാവപ്പെട്ടവരുടെ സംരക്ഷണത്തിന് വേണ്ടിയാണ് മതങ്ങള്‍ അടിസ്ഥാന പരമായി നില കൊള്ളുന്നത്. കമ്യൂണിസവും അധ്വാനിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു. മതങ്ങള്‍ ദൈവത്തെക്കൊണ്ടും കമ്യൂണിസ്റ്റുകാര്‍ ദൈവത്തെക്കൂടാതെയും ദരിദ്രര്‍ക്കൊപ്പം നില്ക്കുന്നു. യൂറോപ്പിലെ പൗരോഹിത്യം മുതലാളിമാര്‍ക്കൊപ്പം നിന്ന് പാവങ്ങളെ ചൂഷണം ചെയ്തപ്പോള്‍ കാറല്‍ മാര്‍ക്സ് അതിനെ എതിര്‍ത്തു. ചൂഷകരായ പുരോഹിതന്‍മാരെയും അദ്ദേഹം എതിര്‍ത്തു. പുരോഹിതന്‍മാരെ മുഹമ്മദ് നബിയും എതിര്‍ത്തിട്ടുണ്ട്. ദൈവങ്ങളേയും നബി എതിര്‍ത്തിട്ടുണ്ട്. മാര്‍ക്സിന്റെ വചനങ്ങളിലും മതങ്ങള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. എന്നാല്‍ മാര്‍ക്സ് എവിടേയും മതങ്ങളെ നിരാകരിച്ചിട്ടില്ല. മതമായിരുന്നില്ല മാര്‍ക്സിന് വിഷയം. മുതലാളിത്തത്തിനൊപ്പം നിന്ന് തൊഴിലാളികളെ മര്‍ദിച്ചവരെ അദ്ദേഹം എതിര്‍ത്തു. അല്ലാതെ ഒരു മതത്തോടും നിതാന്തമായ ശത്രുത അദ്ദേഹം പുലര്‍ത്തിയില്ല.

തെക്കന്‍ അമേരിക്കയിലെ പാതിരിമാര്‍ ചൂഷണത്തിനെതിരെ നിന്നപ്പോള്‍ അവരെ എംഗല്‍സ് വാഴ്ത്തിയത് കാണാം. റഷ്യയില്‍ മുസ്ലിം നേതാക്കളോടൊപ്പം നിന്നാണ് ലെനിന്‍ വിപ്ലവം നയിച്ചത്. മതക്കാരില്‍ തന്നെ ഏകദൈവക്കാരും ബഹുദൈവക്കാരുമുണ്ട്. അത് പരസ്പര വിരുദ്ധമാണ്. ബഹുദൈവം മഹാപാപമായി മുസ്ലിങ്ങള്‍ കരുതുന്നു. എന്നാല്‍ ബഹുദൈവത്തിലൂടെ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മോക്ഷം കാംക്ഷിക്കുന്നു. ഈ ആശയങ്ങളെല്ലാം ഇവിടെ പരസ്പര സൗഹൃദത്തോടെ നില നില്ക്കണം. ചൂഷണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം.

മുസ്ലിം ലീഗ് 

തലശേരിയിലെ ബ്രിട്ടീഷ് ഭക്തന്‍മാരായ ഏതാനും വക്കീലന്‍മാര്‍ ചേര്‍ന്ന് മുസ്ലിം ക്ലബ്ബുണ്ടാക്കുന്നു. അത് പിന്നീട് മുസ്ലിം ലീഗായി മാറുന്നു. താഴേക്കിടയിലുള്ളവര്‍ക്കൊന്നും അതില്‍ സ്ഥാനമുണ്ടായിരുന്നില്ല. മതത്തിന്റെ മറവില്‍ ലീഗ് ശക്തി പ്രാപിക്കുന്നു. മുസ്ലിം ലീഗ് പിറവിയെടുക്കുന്നത് അങ്ങനെയാണ്. ആദ്യ കാലത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗുമൊക്കെ സമ്പന്നരുടെ താല്പര്യ സംരക്ഷണമാണ് മുന്നില്‍ വച്ചത്. കാരണം പണമുള്ള രാജ ഭക്തന്‍മാര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം. പാവങ്ങള്‍ക്കവിടെ കാര്യമുണ്ടായിരുന്നില്ല. ചതുരംഗക്കളിയും ഹുക്കവലിയും മദ്യ സേവയുമൊക്കെയാണ് ഇവരെ ഒന്നിപ്പിച്ചത്. മുസ്ലിം നവാബുമാരേയും പ്രമാണിമാരേയും കോണ്‍ഗ്രസ് ജന്മിമാരും സവര്‍ണരും അവഗണിക്കുന്നുവെന്ന് പറഞ്ഞാണ് മുസ്ലിം ലീഗുണ്ടാക്കുന്നത്. അതേ സമയം മുസ്ലിം സമുദായത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്ക് വേണ്ടിയും ലീഗ് ശബ്ദിച്ചു. ഇതാണ് സമുദായത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയത്.

കേരളത്തില്‍ ശുഷ്കമായിരുന്ന ലീഗ് ശക്തി പ്രാപിക്കുന്നത് ബാഫഖി തങ്ങളുടെ വരവോടെയാണ്. തങ്ങള്‍ ലീഗിനെ മട്ടുപ്പാവില്‍ നിന്നിറക്കി സാധാരണക്കാരിലെത്തിച്ചു. തങ്ങളുടെ ആത്മാര്‍ഥതയും വ്യക്തി പ്രഭാവവുമാണ് ലീഗിനെ ബഹുജന പാര്‍ട്ടിയാക്കിയത്. ഇ.എം.എസ് ആദ്യ മന്ത്രി സഭയുമായി വന്നപ്പോള്‍ ലീഗും കോണ്‍ഗ്രസും നയിക്കുന്ന വരേണ്യവര്‍ഗം ഇ.എം.എസിനെ താഴെയിറക്കാന്‍ വിമോചന സമരം നടത്തി. അതിന് മത മേലാളന്‍മാരുടെ സഹായവും കിട്ടി. മതമായിരുന്നു അവരുടെ തുരുപ്പു ശീട്ട്. ജന്‍മിമാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ഭൂപരിഷ്കരണമായിരുന്നു മേലാളന്‍മാരുടെ പേടി സ്വപ്നം. ലീഗിലെ വക്കീല്‍ ലോബിയാണ് പാര്‍ട്ടിയെ വിമോചന സമരത്തിലേക്ക് തള്ളിയത്.

കോണ്‍ഗ്രസിനൊപ്പം ഭരണം പങ്കിടാന്‍ മോഹിച്ചെങ്കിലും തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ബാഫഖി തങ്ങള്‍ക്ക് മനസ്സിലായി. തങ്ങള്‍ ഇ.എം.എസിനെ സമീപിക്കുന്നതും കമ്യൂണിസ്റ്റുകാരുമായി സഖ്യത്തിലാവുന്നതും അങ്ങനെയാണ്. കമ്യൂണിസ്റ്റുകാര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും അവരുമായി കൂട്ടുകൂടുന്നതിന്റെ ഫലം നരകമാണെന്നും അതുവരെ പറഞ്ഞതൊക്കെ ലീഗ് വിഴുങ്ങി. ഇ.എം.എസ് സിന്ദാബാദ്, ബാഫഖി തങ്ങള്‍ സിന്ദാബാദ് എന്ന് അനുയായികളെക്കൊണ്ട് നേതാക്കള്‍ വിളിപ്പിച്ചു. ലീഗിനോട് മാന്യത കാണിച്ച ഇ.എം.എസ് അവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം നല്കി. കൂടാതെ മുസ്ലിം സമുദായത്തില്‍ നിന്ന് വേറെയും രണ്ട് പേരെ കൂടി മന്ത്രിമാരായി ഉള്‍പ്പെടുത്തിയ മന്ത്രിസഭയ്ക്കാണ് ഇ എം എസ് 1967ല്‍ രൂപം കൊടുത്തത്. പിന്നോക്ക മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഏറനാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി മലപ്പുറം ജില്ല തന്നെ രൂപീകരിച്ചു. നേരത്തെ ഇ എം എസ് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ച മെഡിക്കല്‍ കോളജ് വികസിപ്പിച്ചു. നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ മലബാറില്‍ സ്ഥാപിച്ചു. ഒപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയും.

ഭൂപരിഷ്കരണം ലീഗിലെ സമ്പന്നന്‍മാര്‍ക്ക് വിനയായതിനാലാണ് ലീഗ് വീണ്ടും കോണ്‍ഗ്രസ് പാളയത്തിലെത്തുന്നത്. മത പണ്ഡിതന്‍മാരില്‍ ചിലരെ ഭൂപരിഷ്കരണത്തിനെതിരെ രംഗത്തിറക്കി. ജന്മിമാരുടെ ഭൂമി പിടിച്ചെടുത്ത് സ്വന്തമാക്കുന്നത് ഹറാമാണെന്ന് ഈ പണ്ഡിതന്‍മാര്‍ പ്രസ്താവിച്ചു കളഞ്ഞു. പില്ക്കാലത്ത് സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാതെ കേവലം മന്ത്രി സ്ഥാനം പങ്കുവെയ്ക്കുകയും അധികാരം ആസ്വദിക്കുകയും ചെയ്തതല്ലാതെ പാവപ്പെട്ട മുസ്ലിങ്ങളുടെ ഉന്നതിക്ക് ഒരു താല്പര്യവും ലീഗ് കാണിച്ചില്ല. ബാങ്ക് ഭരണ സമിതികളില്‍ കയറിപ്പറ്റിയതും മലബാറില്‍ വ്യാപകമായി ബാര്‍ ഹോട്ടലുകള്‍ കൊണ്ടു വന്നതുമാണ് കാര്യമായ നേട്ടങ്ങള്‍. വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും കാര്യമായി വര്‍ധിച്ചില്ല. കോണ്‍ഗ്രസിന്റെ കൂടെ നിന്നുകൊണ്ട് എന്തെങ്കിലും നേടിയതായി ലീഗിന് പറയാന്‍ കഴിയില്ല. പിന്നീട് നായനാര്‍ മന്ത്രി സഭയുടെ കാലത്ത് നരേന്ദ്രന്‍ കമ്മീഷനെ പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ പഠിക്കാന്‍ ഏര്‍പ്പാടാക്കി. അതിന്റെ റിപ്പോര്‍ട്ട് വന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ല. ലീഗിന് വഴങ്ങേണ്ടി വന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ലീഗ് തിക്ത ഫലം അനുഭവിച്ചു. മലപ്പുറം ജില്ലയില്‍ പോലും ലീഗിന് പരാജയം സഹിക്കേണ്ടി വന്നു. എല്‍ ഡി എഫാവട്ടെ മുസ്ലിം മേഖലകളില്‍ ഉന്നത വിജയം കൊയ്തു. പക്ഷേ പിന്നീട് മതത്തിന്റെ പേരില്‍ തന്നെ ലീഗ് രംഗത്തിറങ്ങി. കമ്യൂണിസം മതത്തിനെതിരാണെന്ന പഴയ പ്രചാരണം ഏറ്റെടുത്തു. ഒപ്പം സമുദായ ഐക്യവും തുരുപ്പു ശീട്ടാക്കി. പാഠപുസ്തകങ്ങള്‍ കത്തിച്ചും പള്ളികള്‍ രാഷ്ട്രീയ കേന്ദ്രങ്ങളാക്കിയും വര്‍ഗീയ പാര്‍ട്ടികളെ കൂട്ടു പിടിച്ചും ആക്രമണോത്സുകമായ നീക്കമാണ് ലീഗ് നടത്തിയത്. ഇടത് ഭരണം മുസ്ലിം പിന്നോക്കാവസ്ഥ മാറ്റാന്‍ വേണ്ടി കൊണ്ടു വന്ന പരിഷ്കരണങ്ങളെ മുസ്ലിം ലീഗ് അട്ടിമറിച്ചു. സമുദായത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ മദ്രസാധ്യാപകര്‍ക്ക് വേണ്ടി കൊണ്ടു വന്ന പെന്‍ഷന്‍ പദ്ധതി പോലും എതിര്‍ത്ത് തോല്പിച്ചില്ലേ?

ഇപ്പോള്‍ ഹൈന്ദവ വര്‍ഗീയതയെക്കുറിച്ചാണ് മുസ്ലിം ലീഗ് സംസാരിക്കുന്നത്. മോഡി വരുന്നേ എന്ന് പേടിപ്പിച്ച് സമുദായത്തെ ഒന്നിപ്പിക്കുകയാണ്. ഹൈന്ദവ വര്‍ഗീയത വളര്‍ത്തുകയല്ലാതെ അതിനെതിരെ എന്ത് നീക്കമാണ് ലീഗ് നടത്തുന്നത്? പലേടത്തും സിപിഐ എമ്മിനെ എതിര്‍ക്കാന്‍ ബിജെപിയുമായി കൂട്ടൂകൂടി.. കോലീബീ സഖ്യത്തിന്റെ കഥ പറഞ്ഞ് നീട്ടുന്നില്ല. സമുദായത്തെ വര്‍ഗീയതയ്ക്ക് മുമ്പില്‍ എറിഞ്ഞുകൊടുത്ത് അധികാരം ആസ്വദിക്കാനാണ് പാര്‍ട്ടി തുനിഞ്ഞത്. ഹൈന്ദവ വര്‍ഗീയതക്കെതിരെ മരണം വരിക്കുന്ന സിപിഐ എമ്മിനെയാണോ ലീഗിനേയാണോ സമുദായം ഏറ്റെടുക്കേണ്ടത്? ബി.ജെ.പിയുമായി സഖ്യം ചെയ്തിട്ടില്ല എന്ന് ലീഗിന് വാ തുറന്ന് പറയാനൊക്കുമോ? ബേപ്പൂരില്‍ ഹംസക്കയെ തോല്പിക്കാന്‍ ബി.ജെ.പിക്കാര്‍ക്ക് വേണ്ടി മന്ത്രച്ചരടും കെട്ടി നടന്നത് കേരള ജനതയ്ക്ക് മറക്കാനാവുമോ?

ഈ ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ലീഗ് ചെയ്തതെന്താണ്? അഞ്ച് മന്ത്രിമാരെ കൊണ്ടു വന്നു എന്നായിരിക്കും അവകാശ വാദം. അഞ്ച് പേര്‍ക്കും സിന്ദാബാദ് വിളിച്ച് വെയില് കൊള്ളുകയല്ലാതെ പാവപ്പെട്ടവര്‍ക്ക് എന്ത് നേട്ടം? മലയോരത്തും തീര ദേശത്തുമുള്ളവര്‍ക്കായി ഇടത് മുന്നണി കൊണ്ടുവന്ന പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. മത്സരപ്പരീക്ഷകള്‍ക്ക് വേണ്ടി തുറന്ന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയിരിക്കയാണ്. ഇഫ്ലു കേമ്പസ് എന്ന പേരില്‍ ഉമ്മാക്കി കാട്ടിയിട്ട് വല്ലതുമായോ? അലിഗഡ് കേമ്പസിന്റെ നാലയലത്തേക്ക് പോലും ഇഫ്ലു എത്തുകയുമില്ല. അലിഗഡ് കേമ്പസിന് തന്നെ എന്തെങ്കിലും ചെയ്യാന്‍ യു.ഡി.എഫിന് കഴിയുന്നുണ്ടോ? കേമ്പസിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും പകിട കളിക്കുകയാണ്. കലിക്കറ്റ് കേമ്പസില്‍ ഒരു അറബി പഠന കേന്ദ്രത്തിന് ഇടത് ഭരണം പദ്ധതി തയ്യാറാക്കിയിരുന്നു. അതെവിടെയെങ്കിലുമെത്തിയോ? വിദ്യാഭ്യാസ കാര്യത്തില്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ കോളേജുകളും കോഴ്സുകളും നല്കണമെന്ന പാലൊളികമ്മറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കിയത് നല്ലത് തന്നെ. പക്ഷേ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ഇടതുമുന്നണി ആവിഷ്കരിച്ച പദ്ധതികളെപ്പറ്റി യുഡിഎഫ് മിണ്ടുന്നില്ല. അതിന് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വായിച്ച് നോക്കണം.

ഗള്‍ഫുകാരുടെ കഴുത്തില്‍ പിടിച്ച് മുറുക്കുന്നതില്‍ കേമന്മാരാണ് ലീഗുകാര്‍. റിലീഫിന് വേണ്ടി പിരിക്കുന്ന കോടികള്‍ മുതല്‍ കൂട്ടുകയാണ്. സാധാരണ ഗള്‍ഫുകാരുടെ പുനരധിവാസത്തിന് ഇടത് മുന്നണി കൊണ്ടുവന്ന പദ്ധതികളൊക്കെ മുക്കിക്കളഞ്ഞില്ലേ? ലീഗ് ഇപ്പോഴും പ്രതിനിധാനം ചെയ്യുന്നത് സാമ്രാജ്യത്വ ഭക്തിയേയാണ്. അമേരിക്കയുടേയും ഇസ്രായേലിന്റേയും നീക്കങ്ങളെ പാര്‍ട്ടി കണ്ണടച്ചനുസരിക്കുന്നു. മൊസാദും, സിഐഎയും കൂടി മുസ്ലിങ്ങളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനാവുന്നില്ല. ജയിലില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കുന്നതിന് ലീഗല്ല; സിപിഐ എമ്മാണ് മുന്നോട്ടുവന്നത്. ഇസ്രായേലുമായുള്ള ബാന്ധവം അവസാനിപ്പിക്കണമെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞപ്പോള്‍ അത് വിഴുങ്ങിക്കളയുകയാണ് പാര്‍ട്ടി ചെയ്തത്. പണ്ടും ലീഗ് സാമ്രാജ്യത്വത്തിന്റെ പക്ഷത്താണ്. സാമ്രാജ്യത്വത്തിന് എതിരെ പൊരുതിയ അബ്ദുറഹ്മാന്‍ സാഹിബിനെ കാഫറെന്ന് വിളിച്ച് മതത്തില്‍ നിന്ന് പുറത്താക്കിയതും കല്ലെറിഞ്ഞതും ലീഗുകാരാണ്. ലീഗിനെ പേടിച്ച് കോണ്‍ഗ്രസ് പോലും ആ മഹാനുഭാവനെ അനുസ്മരിക്കുന്നില്ല. അതും സിപിഐ എമ്മിന് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതുമ്പോള്‍ അതിനെ പരിഹസിച്ച് ലീഗുകാരെഴുതിയ പാട്ടൊന്ന് കേള്‍ക്കണേ&വലഹഹശു ഇന്ത്യാ എന്ന പതിക്ക് സ്വയം ഭരണം കിട്ടാനാശിച്ചെന്തിനെടോ വഴക്കിന് പോണിക്കാലത്ത് ഇത്രയും മര്യാദക്കെന്നെന്നും ഇന്നാട് ഭരിക്കുവാന്‍ ഇത്തരം നല്ലൊരു മന്നവനുണ്ടോ ലോകത്ത് തന്ത്രമാണിത് ഗാന്ധി പറഞ്ഞൊരു മന്തിരം കേട്ട് നടക്കണ്ടാ തപ്പില് കടലത് കോരീട്ട് ഉപ്പ് കുറുക്കി നടക്കണ്ടാ ഹന്ത വിധം ഖദര്‍ വസ്ത്രവും ബഹു തൊന്തരവാണതുടുക്കണ്ട അങ്ങനെ മദ്ദിയ ഷാപ്പുകള്‍ പിക്കറ്റത് ചെയ്ത് നടക്കണ്ടാ.

ബ്രിട്ടീഷുകാരുടെ അപ്രീതി ഭയന്ന് മാപ്പിള സമരങ്ങളെ പറ്റി മൗനം പൂണ്ട ലീഗിനോടും കോണ്‍ഗ്രസിനോടും സഖാവ് എ.കെ.ജി ചോദിച്ചത് കേള്‍ക്കുക:

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍ നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയ ദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടു ന്നുണ്ടെങ്കില്‍ അത് ധൈര്യ ശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകരാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളേയും പീരങ്കികളേയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക? (മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും)

ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറയ്ക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. എന്തിനാണ് ഇവര്‍ ശരീഅത്തിനെ ഇങ്ങനെ അപായപ്പെടുത്തുന്നത്? ശരീഅത്തിന്റെ മേല്‍ പുരുഷ വിഭാഗം നടത്തിയ കടന്നാക്രമണത്തിന്റെ ഫലമായി കെട്ടിപ്പടച്ചതാണ് പേഴ്സണല്‍ ലോ. ഇത് ശരീഅത്തിനെ യഥാവിധി ഉള്‍ക്കൊള്ളുന്നില്ല. ശരീഅത്ത് സ്ത്രീകളെ ബഹുമാനിക്കുന്നു. പേഴ്സണല്‍ ലോ അവരെ അപമാനിക്കുന്നു. പെണ്ണിന്റെ സമ്മതമില്ലാതെ കല്യാണം നടത്താന്‍ ശരീഅത്ത് സമ്മതിക്കുന്നില്ല. പക്വത വന്ന സഹോദരിമാര്‍ക്കേ സമ്മതം കൊടുക്കാന്‍ പറ്റൂ. നാട്ടാചാരങ്ങളെ സ്വീകരിച്ച് ശൈശവ വിവാഹവും അറബിക്കല്യാണവുമൊക്കെ നടത്തുന്നത് ശരീഅത്തിന്റെ പേരില്‍ കെട്ടി വയ്ക്കാന്‍ ഉദ്ബുദ്ധരായ മുസ്ലിം ജനത സമ്മതിക്കില്ല. തോന്നിയ പോലെ കെട്ടാനും മൊഴി ചൊല്ലാനും ശരീഅത്ത് അനുവദിക്കുന്നില്ല. ഇതൊക്കെ പേഴ്സണല്‍ ലോയിലൂടെ ഒപ്പിച്ചെടുത്തിരിക്കയാണ് ചൂഷകരായ പ്രമാണിമാര്‍. അനാഥകളേയും അഗതികളേയും സംരക്ഷിക്കാത്തവന്‍ മുസല്‍മാനേ അല്ല എന്ന ശരീഅത്തിന്റെ ഭാഗങ്ങളൊക്കെ പേഴ്സണല്‍ ലോയില്‍ നിന്ന് മുസ്ലിം മുതലാളിത്തവും ബ്രിട്ടീഷുകാരും കൂടി പറിച്ചെറിഞ്ഞിരിക്കയാണ്. സ്ത്രീധനം ശരീഅത്തിലെവിടേയും പറഞ്ഞിട്ടില്ല. വിവാഹ പ്രായം പതിനാറാക്കാനും വ്യവസ്ഥയില്ല. എത്രയോ പെണ്‍കുട്ടികള്‍ സ്ത്രീ ധനം കൊടുക്കാനില്ലാതെ പുര നിറഞ്ഞ് കണ്ണീര് കുടിക്കുന്നു. ഈ മേലാളന്മാര്‍ക്കെന്താ കണ്ണീരു വരാത്തത്? ഇവര്‍ ശരീഅത്തിനെ മുതലാളിമാര്‍ക്കും പെണ്ണ് കെട്ട് വീരന്മാര്‍ക്കും വില്ക്കുകയാണ്. മുസ്ലിം ലീഗ് ഇവിടെയൊക്കെ മൗനം ഭജിക്കുന്നു.

സമുദായം തീരുമാനിക്കട്ടെ

മുസ്ലിം സമുദായം അവരുടെ ഭാവിയെ കുറിച്ച് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. മതപരമായി അവര്‍ ഒന്നിച്ചു നില്ക്കുന്നത് മതപരമായ വ്യക്തിത്വ സംരക്ഷണത്തിന് ആവശ്യമായിരിക്കും. അതിനെ വര്‍ഗീയമായി ഉപയോഗിക്കാത്തിടത്തോളം കാലം ആരും എതിര്‍ക്കേണ്ടതില്ല. മത സംഘടനകള്‍ അബല മന്ദിരങ്ങളും പള്ളികളും സ്ഥാപിച്ച് അവരുടെ ചുമതല നിര്‍വഹിക്കുന്നു. മതപരമായ ആവശ്യങ്ങള്‍ അവര്‍ ഭരണാധികാരികളുടെ മുന്നിലെത്തിക്കുകയും ചെയ്യുന്നു. പക്ഷേ, രാഷ്ട്രീയ രംഗത്ത് മുസ്ലിം സമുദായം മതേതര പാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ട് പോകണം. എങ്കിലേ പൊതു രംഗത്ത് വിവിധ സമുദായങ്ങളുമായി ഐക്യപ്പെടാനും അവകാശങ്ങള്‍ സഹകരണത്തോടെ നേടുവാനും സാധിക്കൂ.

പിന്നോക്ക വിഭാഗങ്ങളേയും അവശരേയും ഒന്നായി കാണാനും സമുദായത്തിന് കഴിയണം. സമുദായം നേടിയെടുത്ത കാര്യങ്ങള്‍ എല്ലാ വിഭാഗങ്ങളുമായും പങ്ക് വയ്ക്കാനും സമുദായത്തിന് കഴിയണം. ഈ കൂട്ടായ്മ സാധ്യമാക്കാന്‍ മതേതര പാര്‍ട്ടികളുമായി സഹകരിക്കുകയാണുവേണ്ടത്. ഈ സമ്മേളനം തന്നെ അതിന് മികച്ച തെളിവാണ്. രാജ്യത്ത് മുസ്ലിങ്ങള്‍ ഏറ്റവും കൂടുതലായി തന്നെ അവഗണന അനുഭവിക്കുന്നവരാണ്. അവരിലെ ഒരു ശതമാനം വരുന്ന വരേണ്യ വര്‍ഗത്തെ വച്ചുകൊണ്ട് സമുദായത്തെ വിലയിരുത്താനാവില്ല. കേരളത്തിലെ മുസ്ലിങ്ങളെ മുന്നില്‍ വച്ച് ഇന്ത്യന്‍ മുസ്ലിങ്ങളെ വിലയിരുത്താനും കഴിയില്ല. സമുദായം ഒറ്റപ്പെട്ട് നില്ക്കുന്നത് പലപ്പോഴും വര്‍ഗീയതയിലേക്കും സാമുദായികതയിലേക്കും കൂടി നയിക്കുമെന്ന് ഓര്‍ക്കണം. അതാണ് ലീഗില്‍ നിന്ന് തീവ്രവാദ പാര്‍ട്ടികളും ഗ്രൂപ്പുകളും ഉടലെടുക്കാന്‍ കാരണം.

പല കാരണങ്ങള്‍ കൊണ്ടും മത സൗഹൃദവുമായി രാജിയാവാന്‍ ലീഗിന് കഴിയാതെ പോവുന്നതും തീവ്രവാദ ഗ്രൂപ്പുകളുമായും അവരുടെ ആശയങ്ങളുമായും രാജിയാവേണ്ടി വരുന്നതും മത നിരപേക്ഷത ഉള്‍ക്കൊള്ളാത്തത് മൂലമാണ്. പാരമ്പര്യത്തിന്റെ പാട്ട് പാടിയിട്ട് ഇനി കാര്യമില്ല. പഴയത് പോലുള്ള നിസ്വാര്‍ഥരായ നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരാന്‍ ലീഗിന് കഴിയാതെ വന്നിരിക്കുന്നു. സാമുദായിക പാര്‍ട്ടികള്‍ മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും പിടിയിലമര്‍ന്നതുകൊണ്ട് ദരിദ്ര വിഭാഗത്തിന്റെ മോക്ഷം അവര്‍ കാണുന്നില്ല. തീരപ്രദേശങ്ങളിലും മലയോരങ്ങളിലും തീവ്രവാദവും വര്‍ഗീയതയും കാലുറപ്പിക്കുന്നത് കൂടി നാമറിയാതെ പോവരുത്. പാവപ്പെട്ട മുസ്ലിം സമുദായാംഗങ്ങള്‍ തീവ്രവാദങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും അവര്‍ മഹാ വിപത്തുകളില്‍ പെടുകയും ചെയ്യുന്നത് പലപ്പോഴും സാമുദായികതയുടെ അതിപ്രസരം കൊണ്ടാണ്. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന സാമ്രാജ്യത്വ വിരോധവും ദരിദ്രരുടെ ക്ഷേമവും ഉറപ്പു വരുത്താന്‍ ന്യൂനപക്ഷങ്ങള്‍ അവരുടെ പിന്നില്‍ അണിനിരക്കണം.

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക ക്ഷേമത്തിന് പുറമേ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകളുള്ളതുകൊണ്ട് അത് സംരക്ഷിച്ച് കൊടുക്കാന്‍ കഴിഞ്ഞ ഭരണത്തില്‍ ചെയ്തത് പോലെ ഇടതുപക്ഷത്തിന് പ്രത്യേക പദ്ധതികളാവിഷ്കരിക്കാവുന്നതുമാണ്. സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ അള്ളിപ്പിടിച്ച് മതനിരപേക്ഷതയെ അവഗണിക്കുമ്പോള്‍ അത് തീവ്രവാദത്തിലേക്കുള്ള മാര്‍ഗം തെളിക്കലാവും. തങ്ങളുടെ ബുദ്ധി പരമായ സംഭാവനകള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ നല്ല മാര്‍ഗം മത നിരപേക്ഷതയുമായി കൈ കോര്‍ക്കലാണ്. മതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ഇതാവശ്യമാണ്. രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മറ്റ് സമുദായങ്ങളോടൊപ്പം നില്ക്കുമ്പോള്‍ മാത്രമാണ് സമുദായത്തിന് മുന്നോട്ടെത്താന്‍ കഴിയുക. അതിനാവശ്യമായ വിദ്യാഭ്യാസവും സാമ്പത്തിക മുന്നേറ്റവും സമുദായം ആര്‍ജിക്കുന്നുണ്ട്. ഈ നേട്ടങ്ങള്‍ ബഹു സ്വര സമൂഹത്തിന് സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് സമുദായത്തിന്റെ അന്തസ്സ് സംരക്ഷിക്കാനാവുക. അതാണ് രാജ്യത്തോടും സമൂഹത്തോടും സമുദായത്തിന് ചെയ്യാനുള്ളതും.

*
ഹുസൈന്‍ രണ്ടത്താണി ചിന്ത 01-11-2013

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ തെറ്റിദ്ധാരണ

"സിപിഎം കണ്ണൂരില്‍ നടത്തിയ മുസ്ലീം സമ്മേളനം ഞാന്‍ ഞെട്ടലോടെയാണ് വായിച്ചത്. അവിടെ നിസ്കാരപ്പായ വിരിച്ചു. ബ്രാഹ്മണരുടെ സമ്മേളനം വിളിച്ചു കൂട്ടി അവിടെ ഹോമം നടത്താനുള്ള സൗകര്യം പിണറായി വിജയന്‍ ചെയ്തുകൊടുക്കുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്"". (പുനത്തില്‍ കുഞ്ഞബ്ദുള്ള. സമകാലിക മലയാളം വാരിക 18.10.13) ഒരു സാധാരണക്കാരനാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയിരുന്നതെങ്കില്‍ അത് അവഗണിച്ച് തള്ളാവുന്നതേയുള്ളൂ. പക്ഷേ, പുനത്തില്‍ അങ്ങനെയല്ലല്ലോ. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരില്‍ ഒരാള്‍. എഴുത്തുകാരിലെ ഡോക്ടര്‍; ഡോക്ടര്‍മാര്‍ക്കിടയിലെ എഴുത്തുകാരന്‍. ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിപ്പോയി എന്നൊരു കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെയുള്ള അലക്ഷ്യ പ്രസ്താവനകള്‍ നടത്തരുത്. ""കണ്ണൂരില്‍ സിപിഎം നടത്തിയ മുസ്ലീം സമ്മേളനം"" എന്നാണ് പുനത്തിലിെന്‍റ പ്രയോഗം.

കണ്ണൂര്‍ ജില്ലയിലെ പതിനെട്ട് സാംസ്കാരിക സംഘടനകളാണ് "മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ നടത്തിയത്. ഡോ. ഹുസൈന്‍ രണ്ടത്താണി എഴുതിയ ഒരു പുസ്തകത്തെ ആസ്പദമാക്കിയുള്ള സെമിനാറാണ് നടന്നത്. ആ സെമിനാറില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരു മതത്തിലും വിശ്വസിക്കാത്തവരുമൊക്കെ പങ്കെടുത്തിരുന്നു. ഒരു ദിവസം നീണ്ട പരിപാടിയായിരുന്നതുകൊണ്ട് മുസ്ലീം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാസമയത്ത് അത് മുടങ്ങാതിരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കികൊടുത്തിരിക്കും. മതവിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനേ പാടില്ല എന്ന അഭിപ്രായമൊന്നും സിപിഐ എമ്മിനില്ല; അങ്ങനെയിരിക്കെ ഒരു സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനാസൗകര്യമൊരുക്കിയിരിക്കുന്നു എന്നതിെന്‍റ പേരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ആ സെമിനാറിലേ പങ്കെടുക്കാന്‍ പാടില്ല എന്നാണോ പുനത്തിലിെന്‍റ അഭിപ്രായം. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് വസ്തുതയറിയാതെ ചാടിക്കേറി അഭിപ്രായം പറയാന്‍ പോയാല്‍ പുനത്തിലിനും ഇങ്ങനെയൊക്കെ തെറ്റുപറ്റും എന്ന് മനസ്സിലാക്കിയാല്‍ മതി. രണ്ടാമത്തെ വാചകം ഒരു ചോദ്യമാണ്. ബ്രാഹ്മണരുടെ സമ്മേളനം വിളിച്ചുകൂട്ടി അവിടെ ഹോമം നടത്താനുള്ള സൗകര്യം പിണറായി വിജയന്‍ ചെയ്തുകൊടുക്കുമോ എന്നാണ് ചോദ്യം. പങ്കെടുത്ത സെമിനാറില്‍ പിണറായി വിജയന്‍ എന്ത് പറഞ്ഞു എന്നതാണ് പ്രധാനം.

""ഏത് മതത്തിലും വിശ്വസിച്ചാലും ഇല്ലെങ്കിലും ജനങ്ങളെല്ലാം തന്നെ തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരും മറ്റുമാണ്. ഏത് മതവിശ്വാസിയായാലും ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഒന്നാണ്. അവ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുമ്പോള്‍ മാത്രമേ പൊതുവായ പ്രശ്നങ്ങളില്‍ ഐക്യനിര ഉണ്ടാവുകയുള്ളു. അത്തരം ഒരു ഐക്യനിരയാണ് മതനിരപേക്ഷ സമൂഹത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത്... സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിെന്‍റ പ്രശ്നങ്ങള്‍ പ്രത്യേകമായി കാണുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ഇന്നത്തെ കേരളത്തില്‍ പട്ടികജാതി - പട്ടികവര്‍ഗം, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവയെ സവിശേഷമായി കാണാനാവണം"" എന്നാണ് പിണറായി പറഞ്ഞത്. മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതില്‍ പുനത്തിലിെന്‍റ ബ്രാഹ്മണരിലൊരു വിഭാഗവുംപെടും. അവരും സിപിഐ എമ്മിന് അസ്പൃശ്യരല്ല എന്ന് മനസ്സിലാക്കണം.

*
കെ എ വേണുഗോപാലന്‍ ചിന്ത 01-11-2013

Saturday, October 5, 2013

മലബാര്‍ കലാപവും സ്മാരകങ്ങളും

ആദ്യഭാഗം: മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

മലബാര്‍ കലാപത്തിന്റെ ആരാധ്യനേതാക്കളായിരുന്ന ആലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്മാരകം പണിതത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആലി മുസലിയാരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് ടി ശിവദാസമേനോനും മാധവന്‍നായരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് പാലോളി മുഹമ്മദ്കുട്ടിയുമായിരുന്നു. തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വാഗണ്‍ ട്രാജഡിക്ക് സ്മാരകം ഉണ്ടായത്. വള്ളുമ്പുറത്ത് ഹിച്ച്കോക്കിന്റെ സ്മാരകം മാറ്റിയതും ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മലബാര്‍ കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ എംഎസ്പിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അത് മാറ്റി പ്രവേശനം ഉറപ്പുവരുത്തിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, മുസ്ലിം ജനവിഭാഗത്തിനുണ്ടായ നിയന്ത്രണം എടുത്തു മാറ്റിയതും ആ സര്‍ക്കാര്‍തന്നെ.

സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍

ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്ലിങ്ങളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത പ്രധാന വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് അദ്ദേഹം പൊരുതിയത്. മുസ്ലിങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങിയില്ല.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എടുത്തുപറയേണ്ട പേരാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍നിന്ന് വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക താല്‍പ്പര്യമെടുത്തു. ഷെയ്ക്ക് മുഹമ്മദ് ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്. ഇസ്ലാമിക നവോത്ഥാനത്തിന് പ്രധാനപങ്കു വഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്.

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ് മുസലിയാര്‍ക്ക് പ്രധാന പങ്കുണ്ട്. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ് പ്രധാനമായും പരിശ്രമിച്ചത്. ഒരു വിജ്ഞാനവും ഹറാമല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ് സാഹിബും ഈ ഗണത്തില്‍പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത സി ഐ അഹമ്മദ് മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ് എന്ന വാദമാണ് അക്കാലത്ത് ഉയര്‍ന്നത്. അതിനെ നേരിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. അഹമ്മദ് മൗലവിക്ക് ഖുര്‍ആന്‍ പരിഭാഷയ്ക്ക് പ്രചോദനം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്.

മുസ്ലിങ്ങള്‍ക്കിടയിലെ പ്രസ്ഥാനങ്ങള്‍

ലോകത്ത് മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ് ഷിയാ, സുന്നി എന്നീ നിലകളിലാണ്. കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. സുന്നി വിഭാഗമാണ് പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട് പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതനവീകരണത്തിന് എന്ന നിലയില്‍ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം. സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മതത്തിനകത്ത് പുരോഗമന കാഴ്ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെയും ഭരണകൂടത്തെയും രണ്ടായികാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജമ-അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ലാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജമ-അത്തെ ഇസ്ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്. എന്‍ഡിഎഫ് ഇപ്പോള്‍ എസ്ഡിപിഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ രീതി. മുസ്ലിം സമുദായാംഗങ്ങള്‍ മറ്റ് വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേകരീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തുകയും വേണമെന്ന് അവര്‍ ശഠിക്കുന്നു. മുസ്ലിം സമുദായത്തില്‍ ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.

വര്‍ത്തമാന ലോകരാഷ്ട്രീയവും മുസ്ലിം ജനവിഭാഗങ്ങളും


ലോകരാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിക്കുന്ന ആധിപത്യരീതികള്‍ മുസ്ലിം ജനവിഭാഗത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കടുത്ത ആശങ്ക ഉയര്‍ത്തുന്നു. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനുപേര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ അടുപ്പ് പുകയണമെങ്കില്‍ ഈ പണംകൂടി വേണം എന്നതാണ് വസ്തുത. ഗള്‍ഫ് മേഖലയിലെ എണ്ണനിക്ഷേപം ലക്ഷ്യംവച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആധിപത്യം ഉറപ്പിച്ചശേഷം ഇറാനെയും സിറിയയെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. അറബ് മേഖലയില്‍ അവശേഷിക്കുന്ന മതേതരരാഷ്ട്രമായ സിറിയയെ തകര്‍ക്കുന്നതിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മുസ്ലിം ജനസാമാന്യത്തിനിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി അമേരിക്ക നടത്തുന്ന ഇത്തരം ചെയ്തികളെ പ്രതിരോധിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമുള്ള പ്രശ്നമാണ്. അറബ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയന്‍. ഇന്നത്തെപ്പോലെയുള്ള ഇടപെടലുകള്‍ക്ക് അക്കാലത്തും അമേരിക്ക പരിശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിച്ചത് സോവിയറ്റ് യൂണിയനാണ്. ഈജിപ്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സോവിയറ്റ് യൂണിയന്‍ പരസ്യമായി രംഗത്തുവന്നതുകൊണ്ടാണ് അന്ന് അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയാതെപോയത്. ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അന്ന് സോവിയറ്റ് യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെയാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത്.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍

Friday, October 4, 2013

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. മുസ്ലിം ജനവിഭാഗത്തിന് എതിരായിരുന്നു ഇടതുപക്ഷമെന്നും ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ എത്രത്തോളം മുന്നോട്ടുപോകുന്നതിന് സഹായിച്ചു എന്ന് തന്റേതായ വീക്ഷണഗതിയിലൂടെ വിശദീകരിക്കുന്ന പുസ്തകമാണ് ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും".

ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ട് സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിന് നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോകും. അറബികളുടെ സംഭാവനകള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് അറേബ്യയില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമാണ് അറബികള്‍ ശ്രമിച്ചത്. ലോകത്തെമ്പാടും സഞ്ചരിക്കുകയും അവിടങ്ങളില്‍നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്ത അറബികള്‍, ലഭിച്ച വിജ്ഞാനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മാര്‍ക്സും എംഗല്‍സും എടുത്തുപറയുന്നുണ്ട്. ലോകത്തിലെ നവോത്ഥാനത്തെക്കുറിച്ച് "പ്രകൃതിയുടെ വൈരുധ്യാത്മകത" എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നു. യൂറോപ്പിലെ ആധുനികമായ കണ്ടുപിടിത്തങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്ന പല വിവരങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീകരിച്ചതും അവ എത്തിച്ചതും അറബികളായിരുന്നു എന്നെഴുതാനും എംഗല്‍സ് തയ്യാറായി. കേരളത്തില്‍നിന്നുപോലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിച്ചതിന്റെ കാര്യങ്ങളും പുതിയ പഠനങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് സമീപനവും ഇസ്ലാമിന്റെ രൂപീകരണവും

ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടങ്ങളില്‍ പൊതുവില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ രൂപീകരണത്തെയും അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്ലാം രൂപപ്പെട്ടത് എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വയ്ക്കുന്നുത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും നിരീക്ഷിച്ചു.

കേരളത്തില്‍ ഇസ്ലാം വന്ന വഴി അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിന്റെ കിടപ്പ് അറേബ്യയുമായി ആദ്യകാലഘട്ടത്തില്‍ ബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബികളുമായി വാണിജ്യബന്ധം കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ടതോടെ അറബിക്കച്ചവടക്കാരിലൂടെ ഈ ആശയം നമ്മുടെ നാട്ടിലും എത്തി. കേരളത്തിന്റെ സവിശേഷ സാമൂഹ്യസാഹചര്യത്തില്‍ ഇവ പ്രചരിക്കുന്നതിന് ഇടയായി. പ്രത്യേകിച്ചും തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളില്‍. അക്കാലത്തെ പ്രധാനപ്പെട്ട കേരളത്തിലെ കച്ചവടകേന്ദ്രമായ മുസരീസില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത്. വാണിജ്യരംഗത്ത് മലബാറില്‍ പ്രത്യേകിച്ചും അറബികളുടെ മേല്‍ക്കോയ്മയായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാജ്യത്ത് അധികാരം സ്ഥാപിക്കാനോ കച്ചവടം വര്‍ധിപ്പിക്കാനോ അറബികള്‍ ശ്രമിച്ചില്ല. അക്കാലത്ത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളില്‍ ഇത് വ്യക്തമാണ്.
1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത് ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരം ആരംഭിച്ചു. അറബികളെ കച്ചവടത്തിന്റെ കുത്തകയില്‍നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസുകാരുടെ വാദം അന്നത്തെ സാമൂതിരി അംഗീകരിച്ചില്ല. ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി അധികാരം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ കടലോരങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരും അറബികളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഇവരുടെ ഇടപെടലും ശക്തമായി നടത്തുന്ന സ്ഥിതിയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ ശേഷി നാവികരംഗത്തായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തിലിറങ്ങി യുദ്ധം നടത്തുന്നത് സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ സാമൂതിരിക്ക് മറ്റ് വിഭാഗക്കാരെ ആശ്രയിക്കേണ്ടിവന്നു. കടലുമായും വാണിജ്യവുമായും ബന്ധമുണ്ടായിരുന്ന മുസ്ലിം ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരത്തി. വിദേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍ ഇസ്ലാം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നില മലബാറില്‍ രൂപപ്പെട്ടു. കരയിലെ പോരാട്ടം നായര്‍പടയും കടലിലെ പോരാട്ടം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം ജനവിഭാഗവും ഏറ്റെടുത്തു. ഇതിനെ കൂട്ടിയിണക്കിയാണ് മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധം രൂപപ്പെട്ടത്. അറയ്ക്കല്‍ രാജവംശത്തിന് ശക്തമായ നാവികപ്പട ഉണ്ടായിരുന്നതിനുപിന്നിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിക്കുകയും ഇതിനെ പ്രതിരോധിച്ച് കടലോരമേഖലയില്‍ മുസ്ലിം ജനവിഭാഗം പൊരുതുകയും ചെയ്തു. ഇത്തരം ഒരു ചെറുത്തുനില്‍പ്പായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആധിപത്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം. പോര്‍ട്ടുഗീസുകാരുടെ പ്രധാനപ്പെട്ട ആധിപത്യകേന്ദ്രമായിരുന്ന കണ്ണൂരില്‍ പോര്‍ട്ടുഗീസുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരായി അവിടത്തെ ജനത പോരാടി. അന്നത്തെ പോര്‍ച്ചുഗീസ് കോട്ടയുടെ ചുറ്റുമുണ്ടായിരുന്നത് ഇസ്ലാം മതവിശ്വാസികളായിരുന്നു എന്നതിനാല്‍ അവരുമായി നിരന്തരമായ ഏറ്റുമുട്ടല്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അന്ന് നിലനിന്നിരുന്ന ജന്മിത്തഘടനയെ ശക്തിപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്ന് ഇസ്ലാം വിഭിന്നമായിരുന്നു എന്നതിനാല്‍ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ ഇസ്ലാം മതത്തില്‍ എത്തി.

മുസ്ലിം ജനവിഭാഗവും കാര്‍ഷികസമരങ്ങളും

സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരാണ് പ്രധാനമായും ഇസ്ലാംമതത്തില്‍ ഉണ്ടായിരുന്നത്. ജന്മിത്തവ്യവസ്ഥയുടെ കാല്‍ക്കീഴിലാണ് അവര്‍ കഴിഞ്ഞത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകള്‍ ഈ ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. മലബാറിലെ മാപ്പിള കലാപങ്ങളെന്നാണ് ബ്രിട്ടീഷുകാര്‍ പോരാട്ടങ്ങളെ വിശേഷിപ്പിച്ചത്. 1921ലെ മലബാറിലെ കാര്‍ഷിക കലാപത്തിനു മുമ്പ് നിരവധി പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. ഈ പോരാട്ടങ്ങളെ നേരിട്ട ബ്രിട്ടീഷുകാര്‍ അതിന് നേതൃപരമായ പങ്കു വഹിച്ചു എന്ന കുറ്റം ചുമത്തി മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ചരിത്രവും മലബാറിനുണ്ട്. മലബാറിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച വില്യം ലോഗന്‍ പോരാട്ടത്തിനുപിന്നില്‍ കാര്‍ഷികപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹ്മാനും കമ്യൂണിസ്റ്റുകാരും

നേരത്തേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ "മാപ്പിള കലാപം" എന്ന് പേരുവിളിച്ച് അധിക്ഷേപിച്ച കലാപം നടന്നത്. ക്രൂരമായ രീതിയിലാണ് ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. ആലി മുസലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പശ്ശേരി തങ്ങള്‍ എന്നിവരെ വെടിവച്ചുകൊന്നു. കലാപത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 ത്തോളം പേര്‍ തടവിലായി. ഇതിലെ ദാരുണസംഭവമായിരുന്നു 1921 നവംബര്‍ 17ന് നടന്ന വാഗണ്‍ട്രാജഡി. മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയില്‍ വര്‍ഗീയപരമായി ഇത്തരം കലാപത്തെ മുദ്രകുത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ അക്കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. ഈ പോരാട്ടത്തിന് "മലബാര്‍ കലാപം" എന്ന പേര് നല്‍കി അതിന്റെ സ്വഭാവത്തിലെ ദേശീയപരമായ തലം നല്‍കിയതും അദ്ദേഹമാണ്. അക്കാലത്ത് ലീഗും പിന്നീട് കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാനാണ് പോരാട്ടക്കാരെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. മുസ്ലിങ്ങളിലെ സമ്പന്നവിഭാഗം ഈ കലാപത്തെ എതിര്‍ത്തപ്പോള്‍ പാവപ്പെട്ട ജനതയായിരുന്നു ഈ പോരാട്ടങ്ങള്‍ക്കുപിന്നില്‍. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച ലീഗ് പ്രമാണിമാര്‍ക്കുവേണ്ടി കലാപത്തെ തള്ളിപ്പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ബിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇടതുപക്ഷക്കാര്‍ സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി കോണ്‍ഗ്രസിലെ വലതുപക്ഷവിഭാഗത്തിനെതിരെ ഇടതുപക്ഷ കെപിസിസി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മലബാര്‍ കലാപം

1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, മലബാര്‍ലഹളയുടെ 25-ാം വാര്‍ഷികത്തില്‍ 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച് ഇതേ പേരില്‍ ഇ എം എസും ലഘുലേഖ എഴുതി. ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ദേശാഭിമാനി നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. മലബാര്‍ കലാപത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു. മലബാര്‍ കലാപത്തെ ലീഗും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ അതിന്റെ യഥാര്‍ഥവശം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ചില വര്‍ഗീയശക്തികളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ നേതാക്കന്മാരെടുത്ത സമീപനം ഇത് വര്‍ഗീയമായ തരത്തില്‍ പോകാതിരിക്കാനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമീപനം ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ കലാപമാണ് എന്ന വാദത്തെ കുഞ്ഞഹമ്മദ് ഹാജി തള്ളിക്കളഞ്ഞു. 1946 ആഗസ്റ്റ് 25ന് സര്‍ദാര്‍ ചന്ദ്രോത്ത് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:

""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ല.""

മതപരമായ ഏറ്റുമുട്ടലിലാണ് മലബാര്‍ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെ പോലും കലാപകാരികള്‍ വധിച്ചു എന്ന് കാണാം. ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ കൊലപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളെ ഒറ്റുകൊടുക്കുന്നു എന്നതിന്റെപേരില്‍ ആനക്കയത്തെ ചേക്കൂട്ടി അധികാരിയെയും കൊലപ്പെടുത്തി. കലാപത്തിന്റെ പൊതുവായ രീതി മതപരം മാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, ഈ കലാപത്തെ വര്‍ഗീയമായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള പ്രവണതകള്‍ അക്കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടി കാണാതിരുന്നില്ല. അത്തരം ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം "താക്കീതും" പാര്‍ടി കണ്ടത്.

കമ്യൂണിസ്റ്റുകാര്‍ സാര്‍വദേശീയമായിത്തന്നെ മലബാര്‍ കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. ഈ കലാപം ലെനിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായിരുന്ന അബനീ മുഖര്‍ജി ലഘുലേഖ എഴുതുകയും അത് ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലബാര്‍ കലാപത്തെ പറ്റി ആദ്യമായി ഗവേഷണം നടത്തുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തത് കുട്ടോവ്സ്കിയെന്ന റഷ്യക്കാരനാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ് വുഡ്സ് മലബാര്‍ കലാപത്തെ പറ്റി ഗവേഷണം നടത്തി. ചുരുക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയത് കമ്യൂണിസ്റ്റുകാരാണ്.

1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നമ്മുടെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കുന്നതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്ക് ജന്മിത്തവിരുദ്ധ സ്വഭാവം കൂടി കാണാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുക സ്വാഭാവികമായിരുന്നു. രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷികസമരങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ചൈനയിലെ കര്‍ഷകസമരങ്ങളുടെ ആധികാരിക പണ്ഡിതനായിരുന്ന ജാന്‍ ചെസനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണല്ലോ കയ്യൂരിലെ പോരാളികള്‍ കഴുമരത്തിലേറിയത്. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍ ദേശാഭിമാനി 04 ഒക്ടോബര്‍ 2013

രണ്ടാം ഭാഗം: മലബാര്‍ കലാപവും സ്മാരകങ്ങളും

Wednesday, July 3, 2013

ദേശീയ ബദല്‍ അനിവാര്യം

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നിഷ്കാസനംചെയ്യാനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുന്നത് തടയാനും ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാനും ദേശീയതലത്തിലുള്ള ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ബദല്‍ സര്‍ക്കാര്‍ അനിവാര്യമാണ്. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ രാഷ്ട്രീയപാര്‍ടികളുടെ ഡല്‍ഹിയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ഇത്തരം ഒരു ബദലിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത് ഇന്ത്യന്‍ ജനത സര്‍വാത്മനാ സ്വാഗതംചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതാണെന്ന് വേവലാതിപ്പെടുന്ന അധ്വാനിക്കുന്ന ജനകോടികള്‍ക്കുള്ള പ്രതീക്ഷ അതുമാത്രമാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിനിറഞ്ഞ ജനവിരുദ്ധ ഭരണം ജനങ്ങള്‍ക്ക് മടുത്തു. അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ലോകറെക്കോഡുതന്നെ സൃഷ്ടിച്ചു. വിലക്കയറ്റം കാരണം ജനങ്ങള്‍ കടുത്ത നിരാശയും അതോടൊപ്പം അസംതൃപ്തിയും അമര്‍ഷവും പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈനില ഇതേപോലെ തുടര്‍ന്നാല്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധം അമര്‍ഷം ആളിക്കത്തുകതന്നെചെയ്യും.

യുപിഎ ഭരണം ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ല. ശതകോടീശ്വരന്മാരാല്‍ അധികാരത്തിലേറ്റപ്പെട്ട ശതകോടീശ്വരന്മാര്‍ക്കുവേണ്ടിയുള്ള ശതകോടീശ്വരന്മാരുടെ ഭരണമാണ്. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. റിലയന്‍സിനാല്‍ നയിക്കപ്പെടുന്ന റിലയന്‍സിന്റെ സ്വന്തം ഭരണമാണ് ഈ മേഖലയില്‍ കൊടികുത്തിവാഴുന്നത്. ഭക്ഷ്യവിലക്കയറ്റം ജനജീവിതം ദുഃസഹമാക്കി. തൊഴിലില്ലായ്മ അതിരൂക്ഷമായി വര്‍ധിക്കുന്നു. 2ജി സ്പെക്ട്രവും കോള്‍ഗേറ്റും ഐപിഎല്ലും ഹെലികോപ്റ്റര്‍ ഇടപാടുമെല്ലാം ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയുടെ രംഗമായി മാറി. ഈ സാഹചര്യത്തില്‍ യുപിഎ ഭരണം ഒരു നിമിഷംപോലും തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണ്.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ആറു വര്‍ഷക്കാലം ജനങ്ങള്‍ അനുഭവിച്ചറിഞ്ഞു. വംശഹത്യയും വ്യാജ ഏറ്റുമുട്ടലും മാതൃകയായാല്‍ ഇന്ത്യയുടെ ഭാവിയെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയും. നരേന്ദ്രമോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ബിജെപിക്കകത്തുണ്ടായ പൊട്ടിത്തെറി ഒരു സൂചനമാത്രമാണ്. തലമുതിര്‍ന്ന ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ആളല്ല. ആര്‍എസ്എസുകാരനാണെന്ന് അഭിമാനിക്കുന്ന നേതാവാണ്. അദ്ദേഹത്തിനുപോലും നരേന്ദ്രമോഡിയെ സഹിക്കാന്‍ കഴിയുന്നില്ലെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. രണ്ടു ദശാബ്ദക്കാലത്തോളം എന്‍ഡിഎ സഖ്യത്തിലെ പ്രമുഖകക്ഷിയായ ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ സഖ്യത്തില്‍നിന്ന് പുറത്തുകടന്നത് എന്‍ഡിഎ സഖ്യത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നതാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ലോക നേതാവെന്നു വിശേഷിപ്പിക്കുന്ന പ്രവീണ്‍ തൊഗാഡിയ മറയില്ലാതെ ഒരിക്കല്‍ പറഞ്ഞത് ഹിന്ദുത്വശക്തികള്‍ ഇന്ത്യയില്‍ മൂന്നില്‍ രണ്ട് പിന്‍ബലത്തോടെ അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ്. മാത്രമല്ല, മതന്യൂനപക്ഷങ്ങളെ തുടച്ചുനീക്കുമെന്നും തുടര്‍ന്ന് കപട മതനിരപേക്ഷ ചിന്താഗതിക്കാരെയും തുടച്ചുനീക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് തടഞ്ഞേ തീരൂ. ഇത് സാധ്യമാകണമെങ്കില്‍ ഇടതുപക്ഷം ഉള്‍പ്പെട്ട ഒരു ബദല്‍ ഒഴിച്ചുകൂടാത്തതാണ്. ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയുള്ള ബദല്‍ തികച്ചും അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് നാല് ഇടതുപക്ഷ പാര്‍ടികള്‍ ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് വ്യക്തമായ രൂപംനല്‍കിയത്. തെരഞ്ഞെടുപ്പു വിജയമോ ഭരണമോ മാത്രം ലക്ഷ്യമാക്കിയുള്ള അധികാരമോഹത്തില്‍ അധിഷ്ഠിതമായ ഒരു സഖ്യമോ മുന്നണിയോ അല്ല ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

ജനങ്ങള്‍ക്ക് ആശ്വാസവും രക്ഷയും ഉറപ്പുവരുത്തുന്ന മിനിമംപരിപാടിയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന കൂട്ടുകെട്ടിനുമാത്രമേ ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ. ആഗോളവല്‍ക്കരണനയം ഒരുഭാഗത്ത് വിരലിലെണ്ണാവുന്ന ഒരുകൂട്ടം ശതകോടീശ്വരന്മാരെയും മറുഭാഗത്ത് ബഹുഭൂരിപക്ഷം വരുന്ന പട്ടിണിക്കാരെയും ദരിദ്രരെയും തൊഴിലില്ലാത്തവരെയും സൃഷ്ടിക്കുന്നതാണെന്ന് രണ്ടുപതിറ്റാണ്ടിലധികം കാലത്തെ അനുഭവം തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ജനപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന ഒരു കൂട്ടുകെട്ടായിരിക്കണം രൂപപ്പെടേണ്ടത്. യുപിഎ സഖ്യത്തില്‍നിന്ന് ചില പാര്‍ടികള്‍ പുറത്തുപോയി. എന്‍ഡിഎ സഖ്യത്തിന്റെയും ഗതി അതുതന്നെ. രണ്ടു സഖ്യവും ശിഥിലവും ദുര്‍ബലവുമായി. ജനങ്ങളില്‍നിന്ന് അതിവേഗം ഇവര്‍ ഒറ്റപ്പെടുകയാണ്. അവസരവാദപരമായ നയം സ്വീകരിക്കുന്ന പ്രാദേശിക പാര്‍ടികളുണ്ട്. ഇതിനിടയില്‍ ആദര്‍ശത്തിലും ലക്ഷ്യബോധത്തിലും ഉറച്ചുനില്‍ക്കുന്ന ഒരു കൂട്ടുകെട്ട് രൂപപ്പെടുത്തുക എളുപ്പമല്ല. ഇടതുപക്ഷ പാര്‍ടികള്‍ യോജിച്ച് ജനങ്ങള്‍ക്കിടയില്‍ ദേശവ്യാപകമായ പ്രചാരവേല കെട്ടഴിച്ചുവിടാനുള്ള തീരുമാനം സന്ദര്‍ഭോചിതവും സ്വാഗതാര്‍ഹവുമാണ്. അത്തരം ഒരു കൂട്ടുകെട്ടിന് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നതില്‍ സംശയമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, May 25, 2013

വധശിക്ഷയും പരിഷ്കൃതസമൂഹവും

ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. സ്വയം പ്രതിരോധിക്കാനാവശ്യമായ നിയമപരമായ പിന്‍ബലം ഇല്ലാത്തതിനാലാണിത്.

ബ്രിട്ടീഷ് കൊളോണിയല്‍കാലം മുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും ഇത് മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നിരുന്നാലും 1980ല്‍ സുപ്രീംകോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാറുള്ളൂ. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി ശിക്ഷ.

കഴിഞ്ഞ വര്‍ഷം മൂന്നു കേസുകളില്‍ തീരുമാനമെടുക്കുന്ന വേളയില്‍, നേരത്തെയുള്ള ഏഴു കേസുകളില്‍ വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമായാണെന്ന് പരമോന്നത കോടതിതന്നെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷംമാത്രം 14 റിട്ടയേഡ് ജഡ്ജിമാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 കുറ്റവാളികളുടെ ശിക്ഷ ഭരണഘടനയിലെ 72-ാം ഖണ്ഡിക നല്‍കുന്ന അധികാരം ഉപയോഗിച്ച് ജീവപര്യന്തമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രത്യേകമായി കത്തെഴുതുകയുണ്ടായി. തെറ്റായ രീതിയിലാണ് 13 പേര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയെത്തന്നെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഇതില്‍ കുറ്റം ചുമത്തപ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ തെറ്റായ രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും 1996ലും 1998ലുമായി തൂക്കിക്കൊല്ലുകയും ചെയ്തതായി ഇവര്‍ രാഷ്ട്രപതിയെ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നീതിഭംഗമാണ് ഇതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. ഈ അഭിപ്രായം പറഞ്ഞതില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാരും റിട്ടയേഡ് ജഡ്ജിമാരുമുണ്ട്.

രാഷ്ട്രീയ പരിഗണനവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാത്തത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിന്റെ കൊലയാളിയുടെയും സ്ഥിതി. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം വധശിക്ഷയും കാത്ത് കഴിയുകയാണ് ഇയാള്‍. ഭുല്ലറിന്റെ വധശിക്ഷയും പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല.

മേല്‍പ്പറഞ്ഞ ചില കേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം കുറ്റവാളിയോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ വിധി വന്നിട്ടുമില്ല. എന്നാല്‍, ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനുശേഷം ഉടന്‍തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. മറ്റ് കേസുകളിലെന്നതുപോലെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍പോലും അഫ്സല്‍ ഗുരുവിനെ അനുവദിച്ചില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതുമില്ല. വധശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വിവരം കൈമാറിയത്. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത്.

കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും ഈ വധശിക്ഷ നടപ്പക്കുന്നതിന് എതിരായിരുന്നു. എന്നിട്ടും കേന്ദ്രം ഈ വധശിക്ഷ നടപ്പാക്കിയത് ബിജെപി ഇതില്‍നിന്ന് ഒരു രാഷ്ട്രീയനേട്ടവും കൊയ്യരുതെന്ന ലക്ഷ്യംവച്ചാണ്. ബിജെപിയും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളും അഫ്സല്‍ ഗുരുവിനെ വധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രചാരണം നടത്തിവരികയായിരുന്നു. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേതെന്നതുപോലെ കശ്മീരിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സന്ദേശമാണ് കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കുണ്ടായത്. കശ്മീരിലെ ജനങ്ങളെ രാജ്യത്തുനിന്ന് കൂടുതല്‍ അകലാന്‍മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മാത്രമല്ല, കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവമനുസരിച്ച് കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകളായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970കളുടെ മധ്യത്തില്‍ തൂക്കിക്കൊന്ന കാര്യം ഞാനോര്‍ക്കുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ മറ്റ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കൊപ്പം ഞാനും പോയി കണ്ടിരുന്നു. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും പിന്നീട് അവരെ തൂക്കിക്കൊല്ലുകയും ചെയ്തു. ബിഹാറിലോ മറ്റു സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുവായ രീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മൂന്നു തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2007, 2008, 2010 വര്‍ഷങ്ങളിലാണ് യുഎന്‍ പ്രമേയം പാസാക്കിയത്. 2010ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 41 രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. മൂന്നു തവണയും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വധശിക്ഷയ്ക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഒരു ശിക്ഷ എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിനു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണം. പൊതുവെ 14 മുതല്‍ 16 വര്‍ഷംവരെ തുടരുന്ന ജീവപര്യന്തം തടവിന് പുറത്തായിരിക്കണം ഇത്. നീതിന്യായ വ്യവസ്ഥയെ കുറ്റവിമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പ്രായോഗികതകൂടിയാണിത്.


*****

പ്രകാശ് കാരാട്ട്

Wednesday, November 21, 2012

താക്കറെയ്ക്ക് ലഭിച്ചതും അര്‍ഹിക്കുന്നതും

ശിവസേന തലവന്‍ ബാല്‍താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ വയ്യ എന്ന് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പരസ്യമായി നിലപാടെടുത്തു. ""മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ എന്ന പതിവ് പാലിക്കാന്‍ തനിക്ക് കഴിയുന്നില്ല"" എന്നും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ അതിനേക്കാള്‍ വിലമതിക്കുന്നുവെന്നും ജ. കട്ജു അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. അതേസമയംതന്നെ മുംബൈയിലെ പാല്‍ഗാര്‍ സ്വദേശി സഹീന്‍ ദാദ എന്ന പെണ്‍കുട്ടി തന്റെ മറ്റൊരഭിപ്രായം ലോകവുമായി പങ്കുവച്ചു. താക്കറെയെപ്പോലുള്ളവര്‍ മരിക്കുകയും ജനിക്കുകയും ചെയ്യും; അതിന് ബന്ദ് ആചരിക്കുന്നതെന്തിന് എന്ന തന്റെ അഭിപ്രായം സാമൂഹ്യമാധ്യമമായ ഫെയ്സ്ബുക്കില്‍ തുറന്നുപറഞ്ഞതിന് സഹീന്‍ ദാദയെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഭഗത് സിങ്ങിനെയും സുഖ്ദേവിനെയും പോലുള്ളവരെയാണ് ഓര്‍മിക്കേണ്ടതെന്നും അവള്‍ രേഖപ്പെടുത്തി. സഹീന്റെ അഭിപ്രായത്തെ ഇഷ്ടപ്പെട്ടതിന്റെ പേരിലാണ് സുഹൃത്ത് രേണു അറസ്റ്റിലായത്. ശിവസേനയുടെ ഒരു പ്രാദേശിക നേതാവിന്റെ പരാതി കിട്ടിയ ഉടനെ രണ്ട് പെണ്‍കുട്ടികളെയും പിടികൂടി മതസ്പര്‍ധ വളര്‍ത്തലുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ ചാര്‍ത്താന്‍ മഹാരാഷ്ട്ര പൊലീസിന് ഒരു വൈക്ലബ്യവുമുണ്ടായില്ല. ശിവസേനക്കാരാകട്ടെ, സഹീന്റെ മാതുലന്‍ നടത്തുന്ന ക്ലിനിക് അടിച്ചുതകര്‍ത്താണ് തങ്ങളുടെ സഹജസ്വഭാവം പ്രകടിപ്പിച്ചത്. ശിവസേനയുടെ ഫാസിസ്റ്റ് സ്വഭാവവും അതിനോട് ഒത്തുപോകാനുള്ള ബൂര്‍ഷ്വാ രാഷ്ട്രീയനേതൃത്വത്തിന്റെ ലജ്ജാശൂന്യമായ സമീപനവുമാണ് ഈ സംഭവത്തില്‍ തെളിഞ്ഞുകാണുന്നത്. നിര്‍ഭയമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നവര്‍തന്നെയാണ്, രാജ്യത്ത് വര്‍ഗീയതയുടെയും വംശീയ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും മാഫിയാ വാഴ്ചയുടെയും വിഷവിത്തുകള്‍ നട്ടുനച്ച് വളര്‍ത്തി കൊയ്തെടുത്ത താക്കറെയുടെ നെഞ്ചില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയപതാക വിരിച്ചുകൊടുത്തത് എന്നും ഓര്‍ക്കണം.

താക്കറെ ഏതെങ്കിലും ബഹുമതിയോ അനുഭാവമോ അര്‍ഹിക്കുന്ന രാഷ്ട്രീയമല്ല കൈകാര്യംചെയ്തത്. അദ്ദേഹം ജന്മംനല്‍കിയ ശിവസേനയും അതില്‍നിന്ന് ജന്മമെടുത്ത മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും കൊടിയ വിപത്തിന്റെ രോഗാണുവാഹകരാണ്. പ്രാദേശിക സങ്കുചിത വികാരമാണ് അതിന്റെ ഇന്ധനം. മുംബൈക്കാരുടെ തൊഴിലുകള്‍ തെക്കേ ഇന്ത്യക്കാര്‍ തട്ടിപ്പറിക്കുന്നുവെന്നാരോപിച്ച് "മദ്രാസി"കള്‍ക്കുനേരെ സായുധ ആക്രമണം നടത്തിയാണ് ബാല്‍താക്കറെ തന്റെ സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത്. മുംബൈ മഹാനഗരത്തിന്റെ വളര്‍ച്ചയ്ക്ക് ചോരയും നീരും നല്‍കിയ മലയാളികളും തമിഴരും അന്ന് ശിവസൈനികരാല്‍ തെരുവുകളില്‍ വേട്ടയാടപ്പെട്ടു; ആട്ടിയോടിക്കപ്പെട്ടു. ഇന്ന് അതേ ആയുധം ഉത്തരേന്ത്യയില്‍നിന്ന് ഉപജീവനത്തിനെത്തിയ ഉത്തര്‍പ്രദേശുകാര്‍ക്കും ബിഹാറികള്‍ക്കുമെതിരെയാണ് തിരിച്ചുവച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കിയ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ അന്തഃസത്ത തകര്‍ത്ത് സങ്കുചിത മഹാരാഷ്ട്ര വളര്‍ത്തിക്കൊണ്ടുവന്നതാണ് താക്കറെയുടെ രാഷ്ട്രീയ സംഭാവന.

ബാബറി മസ്ജിദ് ധ്വംസനത്തെ പിന്തുണച്ചും മുംബൈ വര്‍ഗീയ കൂട്ടക്കൊലകളില്‍ പങ്കാളിയായും നിരന്തരം മുസ്ലിം വിരുദ്ധ കലാപത്തിലും പ്രചാരണത്തിലുമേര്‍പ്പെട്ടും വര്‍ഗീയതയുടെ മൊത്തക്കച്ചവടമാണ് താക്കറെ സംഘം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തശേഷം മുംബൈയില്‍നടന്ന കൂട്ടക്കൊലയില്‍ ശിവസേനയുടെ പങ്കാളിത്തം ശ്രീകൃഷ്ണ കമീഷന്‍ വസ്തുതകള്‍ നിരത്തി തെളിയിച്ചതാണ്. തൊഴിലാളിവിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ രാഷ്ട്രീയമാണ് ശിവസേനയുടേത്. ഉജ്വലനായ കമ്യൂണിസ്റ്റ് നേതാവ് കൃഷ്ണ ദേശായി എംഎല്‍എയടക്കം സിപിഐ എമ്മിന്റെ നിരവധി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിലേക്കും പാര്‍ടിയെ കായികമായി ഉന്മൂലനംചെയ്യുന്നതിനുള്ള നിരന്തരമായ ആക്രമണങ്ങളിലേക്കും വളര്‍ന്നതാണ് ആ വിരോധം. പാര്‍ടിയോട് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനകളെ നശിപ്പിക്കുക, ട്രേഡ്യൂണിയന്‍ ഓഫീസുകള്‍ തകര്‍ക്കുക എന്നിവയെല്ലാം ശിവസേനയുടെ എക്കാലത്തെയും അജന്‍ഡയാണ്. അത്തരം കാടന്‍ ആക്രമണങ്ങളെ നേരിട്ടാണ് മഹാരാഷ്ട്രയില്‍ ഇന്ന് സിപിഐ എം പ്രവര്‍ത്തിക്കുന്നത്.

ദളിതര്‍ക്കെതിരായ നിരന്തര ആക്രമണങ്ങള്‍ ശിവസേനയുടെ മറ്റൊരു മുഖമാണ്. മുംബൈ രാംഭായ് അംബേദ്കര്‍ നഗറില്‍ ശിവസേന- ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ദളിതരെ പൊലീസ് കൂട്ടത്തോടെ വെടിവച്ചുകൊന്നത്. താക്കറെ ആരാധിച്ചത് അഡോള്‍ഫ് ഹിറ്റ്ലറെയാണ്. അടിയന്തരാവസ്ഥയെ കൈമെയ് മറന്ന് പിന്തുണയ്ക്കാനും താക്കറെ ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരന്മാരെയുമാണ് ശിവസേന നിരന്തരം വേട്ടയാടിയത്. അതാണ് തുടരുന്നതും. തങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനെയെല്ലാം ഉന്മൂലനംചെയ്യുക എന്ന പൈശാചിക രീതിയാണ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ പ്രയോഗിക്കപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയെയോ നിയമസംഹിതകളെയോ മാനിക്കാതെ, അവയെയെല്ലാം വെല്ലുവിളിച്ച് ജീവിച്ചു മരിച്ച ഒരാളുടെ ശരീരത്തില്‍ എന്തിന് ദേശീയ പതാക പുതപ്പിക്കണം എന്ന് ചോദിക്കാനുള്ള അവകാശം ഏതു പൗരനുമുണ്ട്. വെറുപ്പിന്റെയും നശീകരണത്തിന്റെയും പ്രത്യയശാസ്ത്രവും പ്രയോഗവുമായി ജീവിച്ച ഒരാള്‍ മരിക്കുമ്പോള്‍ എന്തിന് ഹര്‍ത്താല്‍ എന്നാണ് മുംബൈയിലെ പെണ്‍കുട്ടി ചോദിച്ചത്. അതിനവള്‍ക്ക് കൈവിലങ്ങ് ശിക്ഷ നല്‍കാന്‍ തീരുമാനിച്ച മഹാരാഷ്ട്ര സര്‍ക്കാരും താക്കറെയുടെ പാതയിലാണ് ചരിക്കുന്നത്. ഇത് അനുവദിച്ചുകൂടാ. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടതുപോലെ സഹീന്‍ ദാദയ്ക്കും രേണുവിനുമെതിരായ കേസ് ഉടന്‍ പിന്‍വലിക്കുകയും അവരെ അനാവശ്യ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ച എല്ലാവര്‍ക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും വേണം. അതിന് അമാന്തിക്കുന്നത് താക്കറെയുടേതിന് തുല്യമായ കാടത്തംതന്നെയാകും.


****

ദേശാഭിമാനി മുഖപ്രസംഗം 21-11-12

Saturday, August 11, 2012

On Party Income CPI(M) CC Statement

The Communist Party of India (Marxist) wishes to clarify the nature and details of its income in the background of the mischievous report that appeared in The Times of India on August 10, 2012 that the CPI(M) is one of the biggest beneficiaries of corporate donations and that it keeps the identities of its donors a secret.

The Communist Party of India (Marxist) has been submitting its audited statement of accounts regularly every year before the Income Tax Department and Election Commission. It has also been submitting the names of all donors who donated more than Rs. 20,000 as per the provisions of the Income Tax Act and People’s Representation Act. A consolidated statement of income of the Party for the years from 2005 to 2011 submitted before the Income Tax Department and Election Commission is given here below.This includes the income of the Central Committee and all the state units.

•    Total income of the Party from 2005 to 2011 (seven years) : Rs. 417,26,36,817

•    Levy income from Party members : Rs. 166,79,55,343 (39.97%)

•    Membership fees : Rs. 2,56,51,113 (0.64%)

•    Voluntary contribution (donations) : Rs. 165,66,64,584 (39.7%)

•    Election fund : Rs. 48,34,78,760 (11.59%)

•    Miscellaneous income : Rs. 8,75,58,146 (2.1%)

•    Interest on deposits : Rs. 23,40,26,481 (5.61%)

•    Publication : Rs. 1,68,09,278 (0.4%)

•    Increase in stock (Publication) : Rs. 4,93,112 (0.01%)

•    Total amount of income from Donations above Rs. 20,000 : Rs. 3,35,96,941 (0.81%)

•    Total amount of income from Donations from companies and societies : Rs. 1,45,31,914 (0.35%)

As per the provisions of Constitution of the CPI(M), every member of the Party has to pay a portion of their income as levy as prescribed by the Central Committee and has to pay Rs. 2 every year as membership fee to the Party. The income statement of the Party shows that 39.97 per cent of the total income of the Party is levy collection and 0.64 per cent of the income is membership fees from the members of the Party. The income from MPs and former MPs to the Party Central Committee in the year 2011 is Rs. 1,36,58,156.

Out of the total income of Rs. 417,26,36,817 of the Party for a period of seven years, donations above Rs. 20,000 from all sources, including individuals, companies, societies etc is only Rs. 3,35,96,941. All donations from companies and societies is Rs. 1,45,31,914 and its percentage to the total income is only 0.35. This is what The Times of India report maliciously states as “CPI(M) coffers bulge with capitalist cash”.

The CPI(M) does not accept donations from corporates. However, there have been contributions from some companies in Andhra Pradesh. These donations, when it came to the notice of the Polit Bureau last year, was discussed and it was decided not to accept donations from companies, however small.

(Hari Singh Kang)
For CPI(M) Central Committee office

Friday, January 27, 2012

ജ്വലിക്കുന്ന ഓര്‍മ്മകളില്‍ ജേക്കബ് പണിക്കര്‍

പട്ടം താണുപിള്ള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ അമരാവതി സമരത്തിന്റെ ഓര്‍മ്മകള്‍ക്ക് അര നൂറ്റാണ്ട് പഴക്കമുണ്ട്. സമരത്തിന്റെ മുന്നണി പോരാളിയായി നിന്ന ജേക്കബ് പണിക്കര്‍ക്ക് അമരാവതി സമരം ഇന്നലത്തെ ഓര്‍മ്മയാണ്. കോട്ടയം ജില്ലയില്‍ സി പി ഐയെ വര്‍ഷങ്ങളോളം നയിച്ച സമരനേതാവ് പണിക്കര്‍ക്ക് സമരത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പറയുമ്പോള്‍ ഇന്നും നൂറുനാവ്. കുടിയിറക്ക് പീഡനത്തിനെതിരെ കത്തിജ്വലിച്ച കര്‍ഷക രോഷം സര്‍ക്കാരിനെ വിറപ്പിച്ച സമരമായും പിന്നീട് കര്‍ഷകരുടെ വിജയമായും മാറിയതിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ അന്നത്തെ 29 വയസ്സുകാരന് ഇന്ന് ഓര്‍ത്തെടുക്കാനുള്ളത് നിരവധി മുഹൂര്‍ത്തങ്ങളാണ്. കര്‍ഷകരുടെ ദുരിതമറിഞ്ഞ് അമരാവതിയിലെത്തിയ നിമിഷം മുതല്‍ സമരം വിജയിച്ചിട്ടും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പിന്നീടും വര്‍ഷങ്ങളോളം ഇടുക്കിയില്‍ കഴിഞ്ഞ ഓരോ മുഹൂര്‍ത്തവും ജേക്കബ് പണിക്കര്‍ക്ക് മറക്കാനാവില്ല.

അയ്യപ്പന്‍കോവില്‍ കുടിയിറക്ക് ഹൈറേഞ്ചിലെ പഴയ തലമുറക്ക് ഇന്നും ഭീതിജനകമായ ഓര്‍മയാണ്. 1961ല്‍ കോട്ടയം, ഇടുക്കി ജില്ലയിലെ പാര്‍ട്ടിയും കര്‍ഷക സംഘടനകളും കോട്ടയം ജില്ലാകമ്മറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി അയ്യപ്പന്‍കോവില്‍ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിച്ചവരെ കുമളിയിലെ അമരാവതിയില്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. മേയ് രണ്ടിനാണ് സര്‍ക്കാര്‍ അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്ത് നിന്ന് 1700 കുടുംബങ്ങളിലെ പതിനായിരത്തോളം ആളുകളെ കുടിയിറക്കിയത്. എതിര്‍ത്ത് നിന്നവരെ പൊലീസ് ഭീകരമായി മര്‍ദിച്ചു. വീടുകളും കൃഷികളും തീയിട്ട് നശിപ്പിച്ചു.

തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ അകത്തും പുറത്തുമായി ആളുകളെ കുത്തിനിറച്ച് 40 മൈല്‍ അകലെ അമരാവതിയില്‍ കൂട്ടത്തോടെ ഇറക്കിവിടുകയായിരുന്നു. ഭക്ഷണമോ വെള്ളമോ പാര്‍പ്പിടമോ ചികിത്സാ സൗകര്യമോ ഇല്ലാതെ നരകിച്ച മനുഷ്യരുടെ യാതനകള്‍ക്കിടയിലേക്കാണ് ജേക്കബ് പണിക്കര്‍ എത്തിയത്. അമരാവതിയിലെ ജനങ്ങളുടെ യാതനകള്‍ കിസാന്‍സഭയുടെ സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സി എച്ച് കണാരനും, പന്തളം പി ആറും, കെ ടി ജേക്കബും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അവിടെ എത്തിയപ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെ ഒരുമിപ്പിച്ച് എം ഇ ജോസഫിനെ പ്രസിഡന്റാക്കി കര്‍ഷകരക്ഷാസമിതി രൂപീകരിച്ചു. പിന്നീട് സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.

കാഞ്ചിയാറും കൊക്കപ്പാളയത്തും മുരിക്കാട്ടുകുഴിയിലും കുടിയൊഴിപ്പിക്കുന്നവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും പൊലീസ് അഴിഞ്ഞാടുകയായിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.

അമരാവതിയിലെ തോരാതെ പെയ്യുന്ന മഴയിലും കൊടും തണുപ്പിലും സ്ത്രീകളും കുട്ടികളും രോഗികളും കൊടിയ യാതനയാണ് അനുഭവിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കെ ടി ജേക്കബുമൊത്ത് എ കെ ജി അമരാവതി സന്ദര്‍ശിച്ചു. തുടര്‍ന്ന് തിരികെ പോരും വഴി കാറില്‍വച്ച് അമരാവതിയില്‍ സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി തന്നെ അറിയിക്കുകയായിരുന്നുവെന്ന് പണിക്കര്‍ ഓര്‍മ്മിക്കുന്നു. പിന്നീട് കോട്ടയത്ത് വച്ചാണ് സത്യാഗ്രഹമിരിക്കാനുള്ള തീരുമാനം എ കെ ജി പ്രസ്താവിക്കുന്നത്. ജൂണ്‍ ആറിന് മുമ്പ് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അമരാവതിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് കര്‍ഷക സമിതി പ്രസിഡന്റ് എം ഇ ജോസഫിന്റെ അധ്യക്ഷതയില്‍ കുമളിയില്‍ നടന്ന പൊതുയോഗത്തില്‍ എ കെ ജിയും ഇ എം എസും സംസാരിച്ചു. തുടര്‍ന്ന് ചാത്തുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ കര്‍ഷകരും നാട്ടുകാരും പ്രകടനമായി അമരാവതിയിലേക്ക് ചെന്നു. തുടര്‍ന്ന് എ കെ ജി നിരാഹാര സമരം ആരംഭിച്ചു. സമരത്തിന് രാജ്യമാകെ വന്‍ പ്രചാരവും പിന്തുണയുമാണുണ്ടായത്.

സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരാരും അമരാവതിയിലേക്കെത്തിയില്ല. 14ന് രാത്രി 11 മണിയോടെ എ കെ ജിയെ അറസ്റ്റു ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പണിക്കര്‍ അനുസ്മരിച്ചു. എ കെ ജി സത്യാഗ്രഹമിരുന്ന സമയത്ത് ഒരിക്കല്‍ പൊന്‍കുന്നത്തുനിന്നുമാണ് രാത്രി ഡോക്ടറെ എത്തിച്ചത്. റോസമ്മ പുന്നൂസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെള്‍പ്പെടെയുള്ള സംഘം കളക്‌ട്രേറ്റ് പിക്കറ്റിംഗ് നടത്തി.

ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇടപെടേണ്ടി വന്നു. വിമോചന സമര നായകന്‍ ഫാദര്‍ വടക്കനും കത്തോലിക്കാ സഭയും സമരത്തെ പിന്തുണച്ചു.

ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന് ഇന്ത്യയിലെ കര്‍ഷക സമര ചരിത്രത്തില്‍ സുപ്രധാന ഇടമാണുള്ളത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 17 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എ കെ ജി സമരം അവസാനിപ്പിച്ചത്. പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കിയ ശേഷമേ പദ്ധ തികള്‍ക്കായി കുടിയൊഴിപ്പിക്കാവൂവെന്ന നിയമവും ഇതോടെ നിലവില്‍ വന്നു. അങ്ങനെ അമരാവതി സമരം ചരിത്രത്തിന്റെ താളുകളിലേക്ക് നീങ്ങി. അമരാവതിയും വളഞ്ഞാംകാലയും, ഇരുമ്പൂന്നിക്കരയും അടങ്ങുന്ന നിരവധി സമരചരിത്രങ്ങള്‍ ഒളിമങ്ങാതെ ഓര്‍മ്മയില്‍ തെളിയുമ്പോഴും പണിക്കര്‍ സാറിനെ വേദനിപ്പിക്കുന്നത് പാര്‍ട്ടിയുടെ പിളര്‍പ്പ് തന്നെയാണ്. അതിന്റെ പേരിയുണ്ടായ തര്‍ക്കങ്ങളും വഴക്കുകളും നീറുന്ന വേദനയായി ഇന്നും മനസിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന്റെ മണ്ണില്‍ ചുവപ്പന്‍ ആശയങ്ങളും ചിന്തകളും ആഴത്തില്‍ വേരോടിതുടങ്ങിയപ്പോള്‍ മുതല്‍ കമ്മ്യൂണിസത്തെ നെഞ്ചേറ്റി തുടങ്ങിയതാണ് ജേക്കബ് പണിക്കര്‍. ആവേശം അതിന്റെ കൊടുമുടിയിലെത്തിയപ്പോള്‍ 1950ല്‍ പാര്‍ട്ടിയിലേക്കെത്തി. സജീവപ്രവര്‍ത്തകനായി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സഖാവ് 1965-68, 1978-80 കാലത്ത് കോട്ടയത്ത് പാര്‍ട്ടിയെ നയിച്ചു. കമ്മ്യൂണിസത്തെ നെഞ്ചേറ്റിയ സഖാവ് സമരങ്ങള്‍ വിജയിപ്പിക്കുക എന്നത് തന്റെ കടമയായി മാത്രം കണ്ടു. യാതനകള്‍ തെല്ലും വിഷമിപ്പിക്കാത്ത നാളുകളില്‍ വെയിലും മഴയും ജയിലുകളിലെ മാറിവരുന്ന ക്രൂര പീഢനങ്ങളും വകവെച്ചില്ല. എല്ലാം പാര്‍ട്ടിക്കുവേണ്ടി എന്ന് മനസ്സില്‍ ഉറപ്പിച്ചു. തന്റെ ജീവന്‍പോലും പാര്‍ട്ടിയാണെന്ന് വിശ്വസിച്ച പണിക്കര്‍ വെള്ളൂര്‍ കോളശേരില്‍ ലീലാമ്മയെ ജീവിതസഖിയായി കൂടെ കൂട്ടുന്നത് തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ്.

പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷവും പിന്നെ ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ തന്നെ പണിക്കര്‍സാര്‍ നിന്നു. ജില്ലയില്‍ കമ്മ്യൂണിസത്തെ നയിക്കാനും അതിന് വേരോട്ടമുണ്ടാക്കാനും പ്രായത്തിന്റെ അവശതകള്‍ തളര്‍ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയെ മറക്കാന്‍ പണിക്കര്‍ സാറിന് ആവില്ല. അതുകൊണ്ടുതന്നെ മക്കളും കൊച്ചുമക്കളുമൊക്കെയായുള്ള ജീവിതത്തില്‍ പാര്‍ട്ടിയുടെ കീഴ്ഘടകത്തില്‍ തനിക്ക് ആവുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി പണിക്കര്‍സാറുണ്ട്. വളര്‍ന്നുവരുന്ന പുതു തലമുറയ്ക്ക് കമ്മ്യൂണിസത്തിന്റെ ആശയം പകര്‍ന്നു നല്‍കാന്‍...

*
സരിത കൃഷ്ണന്‍ ജനയുഗം

Wednesday, January 18, 2012

ഇടതുപക്ഷം ക്ഷയിക്കുന്നു...?

സി.പി.ഐ.എമ്മിന്റെ പരാജയത്തിന് വഴിവച്ച കാര്യങ്ങള്‍ തന്നെയാണ് അതിന്റെ തിരിച്ചുവരവിനുള്ള ഒറ്റമൂലിയായി പലരും നിര്‍ദ്ദേശിക്കുന്നത്. പരാജയത്തിന് വഴിയൊരുക്കിയ പ്രക്രിയയെ, ഞാന്‍ വിളിക്കുക, 'പ്രായോഗികതാവല്‍ക്കരണം' (empiricisation) എന്നാണ്. അതായത്, നവമുതലാളിത്തത്തിന്റെ (transcending capitalism) പദ്ധതികളെകുറിച്ച് മനസ്സിലാക്കാത്ത, ഒരു രാഷ്ട്രീയപ്രയോഗത്തിനുവേണ്ടിയുള്ള പരിശ്രമം എന്നര്‍ത്ഥം. തീര്‍ച്ചയായും, പക്വമായ ഒരു വിപ്ളവ സാഹചര്യം ഉടലെടുക്കുന്നത്, വല്ലപ്പോഴും മാത്രമാണ്. അങ്ങനെ വരുമ്പോള്‍ പിന്‍തുടരേണ്ടുന്ന രാഷ്ട്രീയപ്രവര്‍ത്തനം, തികച്ചും 'വിരസവും സാധാരണവും' ആയി തോന്നും, അപ്പോള്‍. ബി.ടി. രണദിവെ പറയാറുണ്ടായിരുന്ന 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റം' (the small change of politics) മാത്രമായിരിക്കും സംഭവിക്കുക. ആ 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റം' പോലും ഒരു കമ്മ്യൂണിസ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, ദീര്‍ഘകാല ലക്ഷ്യവുമായി ബന്ധിപ്പിച്ച് മാത്രമെ കാണാനാവൂ. ഇത് സംഭവിക്കുന്നില്ലെങ്കില്‍ നമുക്ക് ലഭ്യമാവുക സ്വാഭാവികമായും 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റം' മാത്രമായിരുക്കും. അതില്‍ മുഴുകുന്നതാണ് പ്രായോഗികതാവാദം അഥവാ അനുഭവാധിഷ്ടിത രാഷ്ട്രീയപ്രവര്‍ത്തനം. അത്യന്തികമായി, പശ്ചിമബംഗാളിലെ പരാജയത്തിന് കാരണമായത് ഈ പ്രയാഗികതാവാദമാണ്. തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ഈ പ്രവണതയാണ്. കാരണം തിരഞ്ഞെടുപ്പ് പരാജയം അടുത്തതവണ മാറിമറിയാം. പക്ഷെ പ്രായോഗികതാവല്‍ക്കരണം അങ്ങനെ മാറുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രായോഗികതാവല്‍ക്കരണം ഇല്ലാതാക്കുന്നതിനുള്ള ഒരു അവശ്യഉപാധി, അത് സംഭവിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ്. ഒരു പക്ഷെ, 'പുനരുജ്ജീവനത്തിനുള്ള ശ്രമമെന്ന നിലയിലുള്ള ബോധപൂര്‍വ്വമായ പ്രായോഗികതാവല്‍ക്കരണത്തെ' തടയാന്‍ അത് സഹായിച്ചേക്കാം.

സാധാരണവും അനുഭവജ്ഞാനപരവുമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് സ്വയം ദുഷിക്കുന്നില്ല എന്നതല്ല കമ്മ്യൂണിസ്റുകാരെ വ്യത്യസ്തരാക്കുന്നത്. മറിച്ച്, ഈ തലത്തിലുള്ള രാഷ്ട്രീയത്തിലെ അതിന്റെ ഇടപെടല്‍ പോലും മുതലാളിത്തവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായിരിക്കണം. 1942ല്‍ ലുക്കാച്ച് പറഞ്ഞതുപോലെ 'വിപ്ളവയാഥാര്‍ത്ഥ്യത'യുടെ ബോധം ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. 'വിപ്ളവത്തിന്റെ യാഥാര്‍ത്ഥ്യത'യാല്‍ സജീവമാവുക എന്നുവച്ചാല്‍ വിപ്ളവം ഇങ്ങെത്തിക്കഴിഞ്ഞു എന്ന നിലപാടല്ല. 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റ'ത്തിലുള്ള ഏര്‍പ്പെടല്‍ മുഴുവനും ദൈനംദിന രാഷ്ട്രീയവും നവമുതലാളിത്തവും തമ്മിലുള്ള ഇടയകലം മുഴുവനായി ബന്ധിപ്പിക്കുന്നതിനുതകുന്ന അടിസ്ഥാനത്തിലായിരിക്കണം എന്നാണ്. തല്‍ക്കാലത്തേക്ക് മാത്രമുള്ള, 'ഇവിടെ ഇപ്പോള്‍' തത്വത്തെ, നവമുതലാളിത്തത്തിന്റെ ആകമാനപദ്ധതികളുമായി ബന്ധിപ്പിക്കുന്നില്ലെങ്കില്‍ പ്രസ്ഥാനത്തില്‍ പ്രായോഗികതാവല്‍ക്കരണം നടക്കുന്നു എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പ്രായോഗികതാവല്‍ക്കരണത്തില്‍ നിന്നുയരുന്ന നാല് പ്രവണതകള്‍

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍, അത്തരം പ്രായോഗികതാവല്‍ക്കരണത്തിന്റെ നാല് പ്രവണതകളെങ്കിലും ഉയര്‍ന്നുവരുന്നുണ്ട്. ഒന്ന്: 'പാപ'ങ്ങളുടെ ഒരു ശൃംഖല എന്ന്, പാര്‍ട്ടിയുടെ എതിരാളികള്‍ ആരോപിക്കുന്നപ്രവണതകള്‍, പാര്‍ട്ടിതന്നെ കണ്ടെത്തിയിട്ടുള്ള, സ്വയംവിമര്‍ശന രേഖയില്‍ പറയുന്നതുമായ വിവിധ തലങ്ങളിലെ കരിയറിസം, 'സേച്ഛാധിപത്യം', ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, യജമാനത്വം തുടങ്ങിയവ.

രണ്ട്: ഉയര്‍ന്നു വരുന്ന പ്രത്യേക സാഹചര്യങ്ങളില്‍, വിപ്ളവപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകേണ്ടതിനുപകരം ചില 'ഒത്തുതീര്‍പ്പുകള്‍' നടത്താനുള്ള പ്രവണത. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, പാവപ്പെട്ടവര്‍ തുടങ്ങി ഏത് 'അടിസ്ഥാനവര്‍ഗ്ഗ'ത്തിനു വേണ്ടിയാണോ പാര്‍ട്ടി നിലകൊള്ളുന്നത്, അവരില്‍ നിന്നും പാര്‍ട്ടി അകലുന്നതിന് ഇതിടയാക്കുന്നു. 'പാര്‍ട്ടി താല്പര്യങ്ങള്‍', അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളില്‍നിന്നു വേറിട്ട് കാണുന്നു എന്നുള്ളതുകൊണ്ട് 'പാര്‍ട്ടി താല്പര്യങ്ങള്‍' പ്രതിരോധിക്കുന്നതിനായി താല്ക്കാലിക നടപടികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. ഇത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളില്‍ നിന്നും കൂടുതല്‍ അകന്നു പോവുന്നതിന് കാരണമാകുന്നു.

മൂന്നാമത്, പ്രായോഗികതാവല്‍ക്കരണം, കമ്മ്യൂണിസ്റ്പാര്‍ട്ടിയും മറ്റ് ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനിടയാക്കുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്നകന്നതിനെ തുടര്‍ന്ന് (പ്രത്യേകിച്ചും ഗ്രാമീണ കര്‍ഷകര്‍) 34 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട പശ്ചിമബംഗാളില്‍ ഉള്‍പ്പെടെ, കുറച്ചുകാലമായി, ഇത്തരം പ്രവണതകള്‍ നമുക്ക് കാണുവാന്‍ കഴിയും.

പ്രായോഗികതാവല്‍ക്കരണത്തിന്റെ നാലാമത്തെ സവിശേഷത, അത് കൂടുതല്‍ കൂടുതല്‍ പ്രായോഗികതാവല്‍ക്കരണം ഉല്പാദിപ്പിക്കുന്നു എന്നതാണ്. ഈ പ്രക്രിയ തുടരാനനുവദിച്ചാല്‍, അത്, പാര്‍ട്ടി ആത്യന്തികമായി മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് അധീനപ്പെടുന്നതിലേക്ക് നയിക്കും. രണ്ടാം ഇന്റര്‍നാഷണലിലെ പിളര്‍പ്പിനു വഴിവയ്ക്കുകയും, കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ തന്നെ രൂപീകരണത്തിനിടയാക്കുകയും ചെയ്ത 'സാമ്രാജ്യത്വം' എന്ന ആശയത്തെത്തന്നെ തിരസ്കരിക്കുന്നതിലേക്കും അത് ചെന്നെത്തും. അതോടെ കമ്മ്യൂണിസ്റുകളും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മിലുള്ള അന്തരം അപ്രത്യക്ഷമാകും. ആ ഘട്ടത്തില്‍, കമ്മ്യൂണിസ്റുകാര്‍ (തദവസരത്തില്‍ മറ്റൊരു പേരുചൊല്ലി അവര്‍ സ്വയം വിളിച്ചാലും) തിരഞ്ഞെടുപ്പ് ജയിക്കുകയും സര്‍ക്കാരുകള്‍ രൂപീകരിക്കുകയും ഒക്കെ ചെയ്താലും അത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതാവസ്ഥകളിലോ നവമുതലാളിത്ത ചൂഷണ പദ്ധതികളിലോ യാതൊരു മാറ്റവും വരുത്തില്ല.

രണ്ട് വിശദീകരണങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, സിപിഐ (എം)ല്‍ പ്രായോഗികതാവല്‍ക്കരണത്തിന്റെ പ്രവണതയുണ്ടെങ്കിലും മേല്‍പറഞ്ഞ തരത്തിലുള്ള ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായിട്ടില്ല. അതുകൊണ്ട്, അതിന്റെ പ്രായോഗികതാവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതില്ല. താല്‍ക്കാലികാര്‍ത്ഥത്തില്‍, 'പാര്‍ട്ടി താല്പര്യങ്ങള്‍'ക്ക് ഹാനികരമാണെന്നറിഞ്ഞിട്ടും, ഇടതുപക്ഷത്തിന്റെ അഭ്യുദയകാംക്ഷികളെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള അമര്‍ത്യാസെന്നിനെപ്പോലുള്ളവരില്‍ നിന്നുപോലും വിമര്‍ശനമുയര്‍ന്നിട്ടും ഇന്തോ-യുഎസ് ആണവകരാറിന്റെ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്, ഏതളവുവരെ പ്രായോഗികതാവല്‍ക്കരണത്തില്‍ നിന്ന് അത് മുക്തമാണ് എന്ന് തെളിയിക്കുന്നുണ്ട്. ആണവക്കരാര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തോ ഇല്ലയോ എന്നതല്ല വിഷയം. തീര്‍ച്ചയായും കൈകാര്യം ചെയ്തില്ല. പക്ഷെ പ്രധാനകാര്യം, രാജ്യത്തിനുമേലുള്ള സാമ്രാജ്യത്വ അധീശത്വവുമായി ബന്ധപ്പെട്ടതെന്ന് അവര്‍ കരുതുന്ന വിഷയത്തില്‍, 'അടിസ്ഥാനവര്‍ഗ്ഗ'ത്തിന്റെ വര്‍ഗ്ഗ താല്പര്യത്തിനു മുകളിലായി ഒരു പ്രായോഗിക 'പാര്‍ട്ടി താല്പര്യവും' അവര്‍ പ്രതിഷ്ഠിച്ചില്ല എന്നതാണ്. പ്രായോഗികതാവല്‍ക്കരണത്തില്‍നിന്ന് എത്രകണ്ട് അത് മുക്തമാണ് എന്ന് ഈ യാഥാര്‍ത്ഥ്യം അടിവരയിടുന്നുണ്ട്. അതുപോലെതന്നെ, പാര്‍ട്ടിയോടൊപ്പം പ്രതിജ്ഞാബദ്ധതയോടെ ഇപ്പോഴും നിലകൊള്ളുന്നു എന്ന 'പാപം' ചെയ്യുന്നതിന് ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍, പശ്ചിമബംഗാളില്‍, ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലിനിരയാകുന്നു എന്ന യാഥാര്‍ത്ഥ്യം, പാര്‍ട്ടിയുടെ ഊര്‍ജ്ജസ്വലത വെളിപ്പെടുത്തുന്നുണ്ട്.

രണ്ടാമത്, ഈ പ്രായോഗികതാവല്‍ക്കരണം കൂടുതല്‍ സ്പഷ്ടമാകുന്നത്, സിപിഐ എമ്മിനേക്കാള്‍ വലിയ ഇടതുപക്ഷമെന്നവകാശപ്പെടുന്ന മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലാണ്. അക്കൂട്ടത്തില്‍ ചിലര്‍, ജനവിധിയില്ലാതെ തന്നെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്നു! ഭരണഘടനാസ്ഥാപനമായ പാര്‍ലമെന്റിനും മുകളിലായി തങ്ങളേയും 'തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരേയും' പ്രതിഷ്ടിച്ചുകൊണ്ട്, ജനാധിപത്യക്രമത്തെ ന്യൂനീകരിക്കുകയും ചെയ്യുന്ന 'അഴിമതിക്കെതിരായ' അണ്ണാഹസാരെയുടെ പ്രസ്ഥാനത്തില്‍ ചേരുന്ന സ്ഥിതിവരെയുണ്ട്. (മാവോയിസ്റുകളാവട്ടെ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. മദ്ധ്യഇന്ത്യയിലെ വനങ്ങളില്‍, നേടാനാവാത്ത ഒരു ലക്ഷ്യവും പിന്‍തുടര്‍ന്നുകൊണ്ട്, അവര്‍ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ മുഖ്യധാരയില്‍ നിന്നും സ്വയം വേറിട്ടുനില്‍ക്കുകയാണ്.)

അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ഇതാണ്. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ചും സി.പി.ഐ. എമ്മിന്റെ അണികളില്‍ ഇത്തരം പ്രായോഗികതാവാദം ഉയരുന്നതെന്തുകൊണ്ടാണ്? ഒരുവാദം, അത് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലമാണെന്നാണ്. പക്ഷെ അത് തികച്ചും യുക്തിരഹിതമാണ്. ലെനിന്‍ എല്ലായ്പ്പോഴും ഉറപ്പിച്ചുപറഞ്ഞിരുന്നപോലെ, വിപ്ളവരാഷ്ട്രീയം തഴച്ചുവളരുന്നത്, വിപ്ളവശക്തികള്‍ക്ക് പരിപൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളപ്പോഴാണ്. 'അടിസ്ഥാനവര്‍ഗ്ഗങ്ങള്‍'ക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള സ്വാതന്ത്ര്യം , (എല്ലായ്പ്പോഴും) നിയന്ത്രിക്കാന്‍ ബൂര്‍ഷ്വാസി ശ്രമിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ട്, ഇടതുപക്ഷത്തിന്റെ ധര്‍മ്മം, പാര്‍ലമെന്ററി ജനാധിപത്യത്തെ തിരസ്ക്കരിക്കുകയല്ല, മറിച്ച്, അതില്‍പങ്കുചേരുകയും അതോടൊപ്പം അതിന്റെ ജനാധിപത്യ ഉള്ളടക്കത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ്. റോസാ ലക്സംബര്‍ഗിനെപ്പോലെ ഒരു വലിയ വിപ്ളവകാരി ജര്‍മ്മനിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു. സ്പാര്‍ട്ടക്കിസ്റ് മുന്നേറ്റത്തോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല (കാള്‍ ലീബ്നിക്റ്റ് അതിനെ അനുകൂലിച്ചിരുന്നു) എന്നുള്ള വസ്തുത നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്, ഇത് ശരിയായ മാര്‍ക്സിസ്റ് ധാരണയുടെ ഭാഗമമാണ് എന്നുതന്നെയാണ്. പക്ഷെ ഭൂരിപക്ഷം അവരുടെ അഭിപ്രായത്തിനെതിരായിരുന്നു. തുടര്‍ന്ന്, ലീബ്നിക്റ്റിനോടൊപ്പം അവര്‍ വിപ്ളവം നയിക്കുകയും രണ്ടുപേരും കൊലചെയ്യപ്പെടുകയുമുണ്ടായി.

അതായത് പ്രായോഗികതാവല്‍ക്കരണത്തെ, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതിന്റെ അനിവാര്യമായ ഫലമായികാണുന്നത്, സൈദ്ധാന്തികമായി സാധുവാകുന്നില്ല. മാത്രമല്ല അത് ഒരുതരം ആരാധനയെ പ്രതിനിധീകരിക്കുന്നുമുണ്ട്. മൂലധനത്തില്‍, കാള്‍മാര്‍ക്സ്, ചരക്കുപൂജയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച്, സാമൂഹ്യബന്ധങ്ങളെ കാണുന്നത്, വസ്തുക്കള്‍ തമ്മിലുള്ള ബന്ധമായിട്ടാണ്. മിച്ചമൂല്യത്തിന്റെ ഉറവിടം കുടികൊള്ളുന്നതാവട്ടെ, ഉല്പാദനോപകരണങ്ങളുടെ ഭാഗമായ, വസ്തുക്കളുടെ നിഗൂഢമായ ചില സ്വഭാവഗുണങ്ങളിലും. പാര്‍ലമെന്ററി സ്ഥാപനങ്ങളിലാകെതന്നെ, അത്തരം നിഗൂഢശക്തി ആരോപിക്കുന്നതിനു തുല്യമാണ് പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ നിരാകരിക്കുന്നത്.

പരിഷ്ക്കരണവാദികളുടെ സൈദ്ധാന്തിക ധാരണ

പ്രായോഗികതാവല്‍ക്കരണത്തിന്റെ വ്യക്തമായ ഒരു കാരണമായി മാര്‍ക്സിസ്റ് സിദ്ധാന്തം, ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യം, പരിഷ്ക്കരണവാദപരമായ സൈദ്ധാന്തിക ധാരണയുടെ വികാസമാണ് അതെന്നാണ്. അത്തരം ഒരു സംഭവവികാസത്തിന്റെ ഭൌതികാടിത്തറയെക്കുറിച്ച് മാര്‍ക്സിസ്റ് സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിലെ ഒരു വിഭാഗം, സാമ്രാജ്യത്വ ചൂഷണത്തിന്റെ ഫലങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നുണ്ടെന്നും കണ്ടെത്തിയിട്ടുള്ളതാണ്.
1986ല്‍ പുറത്തിറങ്ങിയ, മാര്‍ഗരീത് വോണ്‍ ട്രോട്ടയുടെ, "റോസാ ലക്സംബര്‍ഗ്'' എന്ന ചലച്ചിത്രത്തില്‍, പ്രായോഗികതാവല്‍ക്കരണത്തിന്റെ പ്രവണതകള്‍ ഫലപ്രദമായി വിവരിക്കുന്ന ഒരു രംഗമുണ്ട്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഴുവന്‍ നേതൃത്വവും, തീന്‍മേശയ്ക്കു ചുറ്റും ഇരിക്കുന്നു. പാര്‍ട്ടിയുടെ വിപ്ളവപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ക്ളാരാസെറ്റ്കിന്‍, ഫ്രാന്‍സ് മെഹറിംഗ് എന്നിവരോടൊത്ത് വലിയ പോരാട്ടത്തിലേര്‍പ്പെട്ടിട്ടുള്ള റോസാ ലക്സംബര്‍ഗിനോട് കാള്‍ കൌട്സ്കി പറയുന്നു: "റോസാ, എന്തുകൊണ്ട് നിനക്ക് വനിതകളുടെ പ്രശ്നത്തില്‍ കൂടുതലായി ഇടപെട്ടുകൂട?'' കൌട്സ്കിയുടെ ചോദ്യത്തിന്റെ പറയാത്തഭാഗം, കൃത്യമായും ഇതാണ്: "സാമ്രാജ്യത്വം, വിപ്ളവം തുടങ്ങിയ വിഷയങ്ങളെയോര്‍ത്ത് നീയെന്തിന് വിഷമിക്കണം?'' ഇവിടെ നമുക്ക് ഒരു ഇരട്ട പ്രായോഗികതാവല്‍ക്കരണം കാണാം. ഒന്ന്, 'വനിതാ പ്രശ്ന'ത്തെ മൊത്തം വിപ്ളവപ്രസ്ഥാനത്തില്‍ നിന്നടര്‍ത്തിമാറ്റി അതിനെ പ്രായോഗികതാവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. രണ്ട്, വിപ്ളവ പ്രസ്ഥാനത്തില്‍നിന്നും, അങ്ങനെ അടര്‍ത്തിമാറ്റപ്പെട്ട ഒരു കാര്യത്തില്‍ മുങ്ങിത്താഴാന്‍ ഒരു വിപ്ളവകാരിയോട് ആവശ്യപ്പെടുന്നു.

എന്നാല്‍, പാര്‍ട്ടിയുടെ സൈദ്ധാന്തികധാരണയില്‍ പ്രകടമായ മാറ്റമില്ലാതിരിക്കുകയും, ലെനിനും മറ്റും ഉറപ്പിച്ചു പറഞ്ഞിട്ടുള്ള തരത്തില്‍, സൈദ്ധാന്തിക ധാരണയില്‍ മാറ്റമുണ്ടാകുന്നതിനുള്ള വ്യക്തമായ ഭൌതികഅടിത്തറ (അതായത്, 'കൊടിയ ചൂഷണ'ത്തിന്റെ വിഹിതം കൊണ്ട് 'അടിസ്ഥാനവര്‍ഗ്ഗ'ത്തില്‍ ഒരു വിഭാഗത്തിന്റെ ഭൌതിക സാഹചര്യങ്ങളിലുണ്ടാകുന്ന പുരോഗതി) ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗികതാവല്‍ക്കരണം എന്ന പ്രതിഭാസത്തെ കൂടുതല്‍ വിശദീകരിക്കേണ്ടിവരുന്നു. അത്തരം പ്രായോഗികവല്‍ക്കരണത്തിന് പ്രേരിപ്പിക്കുന്ന ഒരു സാഹചര്യം ജനകീയ പ്രസ്ഥാനം, വളര്‍ച്ച മുരടിക്കുന്ന ഒരവസ്ഥയിലെത്തുമ്പോഴാണ് സംഭവിക്കുക. മുരടിപ്പ്, പിന്നോട്ടടിയുണ്ടാകും എന്ന ആശങ്ക വളര്‍ത്തുന്നു. അത്തരം പിന്നോട്ടടികളെ തടയാന്‍ എല്ലാ തരത്തിലുമുള്ള താല്‍ക്കാലിക നടപടികള്‍, അതായത് 'കാര്യം നടക്കല്‍' (ഇപ്പോള്‍, ഇവിടെ) നടപടികള്‍ എടുക്കുകയും ചെയ്യുന്നു. അത് പ്രായോഗികതാവല്‍ക്കരണത്തിന്റെ തുടക്കമായി മാറുന്നു. അത്തരം പ്രായോഗികതാവല്‍ക്കരണം പ്രസ്ഥാനത്തെ കൂടുതല്‍ മുരടിപ്പിക്കുകയും അത് കൂടുതല്‍ പ്രായോഗികതാവല്‍ക്കരണത്തിലേക്ക് നയിക്കുകയും ചെയ്യാവുന്നതാണ്. അതിലൂടെ, മുന്‍പ് സൂചിപ്പിച്ചതുപോലെ, പ്രായോഗികതാവല്‍ക്കരണത്തിന്റെ ഒരു ഇരട്ടദുരന്തം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

1986ലെ ചെക്കോസ്ളോവാക്യയിലെ ഒരു സംഭവം ഈ വൈരുദ്ധ്യാത്മകത കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. 'പ്രാഗ് വസന്ത'ത്തിന്റെ കാലത്ത് അലക്സാണ്ടര്‍ ദുബ്ചെക്കും സംഘവും സോവിയറ്റ് യൂണിയന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ് (ദുബ് ചെക്കിനെ നീക്കുന്നതിനു മുന്‍പ്). പ്രാഗ് വസന്തത്തെ തകര്‍ക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് പശ്ചിമയൂറോപ്പിലെ ഇടതുപക്ഷപ്രസ്ഥാനത്തില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ സോവിയറ്റ് പ്രതിനിധികളുടെ മറുപടി ഇതായിരുന്നു: "അസംബന്ധം പറയാതിരിക്കൂ. പശ്ചിമയൂറോപ്പില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു സാധ്യതയുമില്ല.'' പശ്ചിമയൂറോപ്പില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍, ദുബ്ചെക്കിനെ നീക്കിയതോടെ അതുകൂടി ഇല്ലാതായി. സോവിയറ്റ് യൂണിയനിലെ പ്രായോഗികതാവല്‍ക്കരണ പ്രക്രിയതന്നെ, പശ്ചിമയൂറോപ്പിലെ ഇടതുപക്ഷത്തിന്റെ മുരടിപ്പിന്റെ ഫലമായിട്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ്, കിഴക്കന്‍ യൂറോപ്പില്‍ അവര്‍ നിയന്ത്രിച്ചിരുന്നതെന്തെല്ലാമാണോ, മറ്റൊരു 'പ്രാഗ് വസന്ത' ത്തിന്റെ 'അപകടസാദ്ധ്യത' ഒഴിവാക്കുന്ന തരത്തില്‍, അതിന്റെയൊക്കെ നിയന്ത്രണം കൂടുതല്‍ ഉറപ്പിച്ചത്. പക്ഷെ ഇതാകട്ടെ, പശ്ചിമയൂറോപ്പിലെ ഇടതുപക്ഷത്തെ കൂടുതല്‍ മുരടിപ്പിലേക്ക് നയിച്ചുവന്ന് നമുക്കറിയാം.

സിപിഐഎമ്മിന്റെ സ്ഥിതി

സിപിഐ(എം) ഏതാണ്ട് സമാനമായ ഒരു സ്ഥിതിയിലാണ്. അതിന്റെ ശേഷി, രാജ്യത്തിന്റെ ചുരുക്കം ചിലഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തന്നെയും അതിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടത് 1930കളിലെയും 40 കളിലെയും പോരാട്ടങ്ങളിലൂടെയാണ്. ആ അടിത്തറയില്‍, പിന്നീട് വികാസമുണ്ടായെങ്കിലും (അതുണ്ടായിരുന്നില്ല എങ്കില്‍, അവര്‍ ഭരിച്ച മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ജനപിന്തുണ അവര്‍ക്ക് ലഭിക്കുമായിരുന്നില്ല) ആ വികാസംപോലും ഒരു സമസ്ഥിതിയിലെത്തിയിരിക്കുന്നു. ഈ മുരടിപ്പിനോടുള്ള അതിന്റെ പ്രാഥമിക പ്രതികരണം, അത് കൂടുതല്‍ ഉറപ്പിക്കുക എന്നതായിരുന്നു. ഈ യാഥാര്‍ത്ഥ്യം തന്നെ, അതിന്റെ മുരടിപ്പിന് വഴിവച്ചഒന്നായിരുന്നു. ഉദാഹരണത്തിന്, പാര്‍ട്ടിയില്‍ നിന്നുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ അകല്‍ച്ച തടയുന്നതിനായി പശ്ചിമബംഗാളില്‍ നടത്തിയ 'വ്യവസായവല്‍ക്കരണശ്രമം' യഥാര്‍ത്ഥത്തില്‍, മറ്റിടങ്ങളിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി മാറി. രാജ്യമാകെ വളരെ പ്രധാനപ്പെട്ട വിഷയമായി മാറിയിട്ടുള്ള ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍, സിംഗൂര്‍ പോലെയുള്ള സംഭവങ്ങള്‍ വഴിയുണ്ടായ വിശ്വാസത്തകര്‍ച്ച മൂലം, പാര്‍ട്ടിക്ക് കഴിയാതായിട്ടുണ്ട്.

മുരടിപ്പ്, പ്രായോഗികതാവല്‍ക്കരണത്തിന് പ്രേരണയാകുമെങ്കില്‍ തന്നെയും, അവ രണ്ടും, സിപിഐ എമ്മിന് പ്രവര്‍ത്തിക്കേണ്ടി വരുന്ന, കുറേക്കൂടി വിശാലമായ, സാര്‍വദേശീയ തലത്തില്‍ നിന്നും വേര്‍പെടുത്താന്‍ കഴിയില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, സോഷ്യലിസ്റ് പദ്ധതിക്ക് കനത്ത ആഘാതമാണേല്പിച്ചത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സി.പി.ഐ എമ്മിന് അതിന്റെ അണികള്‍ക്കിടയില്‍ വലിയ കോട്ടം സംഭവിച്ചില്ല എങ്കിലും, അതിന്റെ ആന്തരിക വിശ്വാസപ്രമാണങ്ങള്‍ക്കേറ്റ കേടുപാടുകള്‍ നിഷേധിക്കാനാവാത്തതാണ്. സ്വാഭാവികമായുണ്ടായ പ്രവണത, ചൈനയില്‍ വിശ്വാസമര്‍പ്പിക്കുക എന്നതായിരുന്നു, അവര്‍ പിന്തുടരുന്ന വഴികളില്‍ തികഞ്ഞ ആശങ്കയുണ്ടായിരുന്നു എങ്കില്‍ തന്നെയും. ചൈനയുടെ ഉജ്ജ്വലമായ സാമ്പത്തിക വിജയമാവട്ടെ, ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു. ഒരു കാലത്ത്, ചൈനയേയും സോവിയറ്റ് യൂണിയനെയും, അവരുടെ ഇടത്-വലത് വ്യതിയാനങ്ങള്‍ക്ക്, പ്രത്യയശാസ്ത്രപരമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന പാര്‍ട്ടി, ഇന്ന്, ചൈനയുടെ വികസനത്തെ സംബന്ധിച്ച്, സോഷ്യലിസ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പരസ്യമായി ആശങ്കകളുന്നയിക്കാതെ, ശ്രദ്ധേയമായ മൌനം പുലര്‍ത്തുകയാണ്. (സ്വകാര്യമായി ആശങ്കകള്‍ വ്യാപകമായി പ്രകടിപ്പിക്കുന്നത് കാണാതിരിക്കുന്നില്ല) എന്തിനേറെ, പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍, കോര്‍പറേറ്റ് മൂലധനത്തിന് സൌജന്യങ്ങള്‍ നല്‍കുന്ന തരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പ്രവണത, ചൈനയുടെ പ്രകടമായ വിജയം വഴി, പാര്‍ട്ടിക്കകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത്, കുറച്ചുകാലം മുന്‍പുവരെ അസംഭാവ്യമായിരുന്നു. വാസ്തവത്തില്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, പാര്‍ട്ടിയുടെ പ്രായോഗികതാവല്‍ക്കരണത്തിന്റെ പിന്നിലുള്ള ഏറ്റവും ശക്തിയായ ഘടകം, ചൈനീസ് മാതൃകയുടെ സ്വാധീനമാണ്.

ഇവിടെ മറ്റൊരു ഘടകം കൂടി പ്രവര്‍ത്തിക്കുന്നതായി കാണാം. അത്, 'ഭൂപരിഷ്ക്കരണത്തിനുശേഷം എന്ത്?' എന്ന ചോദ്യത്തിന്, അതാവശ്യപ്പെടുന്ന തരത്തില്‍ തൃപ്തികരമായ ഒരു മറുപടി കമ്മ്യൂണിസ്റ് സാഹിത്യത്തില്‍ ലഭിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. റഷ്യന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണെങ്കിലും 20-ാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ് പ്രവര്‍ത്തനത്തിനുള്ള സൈദ്ധാന്തികാടിത്തറ ഒരുക്കിയ, ലെനിന്റെ, "സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് തന്ത്രങ്ങള്‍'' എന്ന ക്ളാസ്സിക് കൃതിയില്‍ ഇങ്ങനെ പറയുന്നു:

"ബലപ്രയോഗത്തിലൂടെ ചെറുത്തുനില്‍ക്കുന്ന ഏകാധിപത്യത്തെ തകര്‍ക്കുന്നതിനും ബൂര്‍ഷ്വാസിയുടെ അസ്ഥിരതയെ മരവിപ്പിക്കുന്നതിനും, തൊഴിലാളിവര്‍ഗ്ഗം കൃഷീവലന്മാരുമായി സ്വയം കൂട്ടുചേര്‍ന്ന്, ജനാധിപത്യവിപ്ളവം പൂര്‍ത്തീകരിക്കണം. ജനസഞ്ചയത്തിലെ അര്‍ദ്ധതൊഴിലാളി വിഭാഗവുമായി ചേര്‍ന്ന്, ബലം പ്രയോഗിച്ച് ചെറുക്കുന്ന ബൂര്‍ഷ്വാസിയെ തകര്‍ത്ത്, കൃഷീവലരുടെയും പെറ്റിബൂര്‍ഷ്വാസിയുടെയും അസ്ഥിരതയെ മരവിപ്പിച്ച്, തൊഴിലാളിവര്‍ഗം സോഷ്യലിസ്റ് വിപ്ളവം പൂര്‍ത്തീകരിക്കണം.''

ഈ പ്രസ്താവനയുടെ ആദ്യഭാഗം, മൂന്നാം ലോക രാജ്യങ്ങളിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍, ഒന്നില്‍ നിന്ന് രണ്ടാമത്തേതിലേക്കുള്ള പരിവര്‍ത്തനം, അതെപ്പോള്‍ നടക്കണം, വര്‍ഗ്ഗ ശക്തികളുടെ പരസ്പരബന്ധം എന്തായിരിക്കണം, കര്‍ഷകരോടുള്ള സാമൂഹ്യവിപ്ളവത്തിന്റെ സമീപനം എന്തായിരിക്കണം തുടങ്ങിയ ചോദ്യങ്ങളൊക്കെ ഏറെ അലട്ടുന്ന പരിഹാരമില്ലാത്ത ചോദ്യങ്ങളായി അവശേഷിച്ചു. സോവിയറ്റ് യൂണിയനിലെ സാമൂഹ്യകൂട്ടായ്മ (collectivisation) മുതല്‍ (കുലാക്കുകളുടെ ചെറുത്ത് നില്പ് മൂലം മറ്റൊരു ബദല്‍ അന്നവിടെ സാദ്ധ്യമല്ലായിരുന്നു എന്ന് അംഗീകരിച്ചാല്‍ തന്നെയും) ചൈനയിലെ വന്‍കുതിപ്പ് (Great Leap Forward) വരെ (അത് ആശയപരമായി പിശകായിരുന്നില്ല, പക്ഷെ, സമയോചിതമായിരുന്നില്ല എന്നു വിശ്വസിച്ചാല്‍ തന്നെയും) ഓരോ തവണയും, സോഷ്യലിസ്റ് പദ്ധതിയെയാകെ പലതും തെറ്റിച്ചുകൊണ്ട് പ്രശ്നങ്ങളുയര്‍ന്നു വന്നത്, പരിവര്‍ത്തനത്തിന്റെ ഈ രണ്ടാം ഘട്ടത്തിലാണ്.

കാര്‍ഷിക പരിഷ്കാരങ്ങള്‍ക്കു ശേഷം എന്ത്?

കാര്‍ഷിക പരിഷ്കാരങ്ങളിലൂടെ തുടക്കത്തില്‍ കൈവരിച്ച ജനാധിപത്യ വിപ്ളവ മുന്നേറ്റം, തുടര്‍ന്നെങ്ങിനെ മുന്നോട്ടുകൊണ്ടുപോകും എന്ന പ്രശ്നം, കമ്മ്യൂണിസ്റ് വിപ്ളവപദ്ധതിയെ നിരന്തരം അലട്ടിയിട്ടുണ്ടെങ്കില്‍, ബൂര്‍ഷ്വാ വ്യവസ്ഥകയ്ക്കകത്തു നിന്നുകൊണ്ട്, ഇടതുപക്ഷം, സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിച്ചിട്ടുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലും ഈ പ്രശ്നം ഒട്ടും കുറവായിട്ടല്ല അനുഭവപ്പെട്ടിട്ടുള്ളത്. അത്തരം സംസ്ഥാനങ്ങളില്‍, ആധുനിക ഉല്പാദന മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന, തികഞ്ഞ തൊഴിലാളിവര്‍ഗ്ഗം വളരെ ചെറുതാണ് എന്നുള്ളതുകൊണ്ട് വന്‍ സ്വകാര്യ കോര്‍പറേറ്റ് മൂലധനത്തെ ആശ്രയിച്ചിട്ടായാലും വേണ്ടില്ല, വ്യവസായവല്‍ക്കരണം വേണം എന്ന മുദ്രാവാക്യം ആക്കം കൈവരിച്ചിട്ടുണ്ട്. ഇതാകട്ടെ, ആശയ തലത്തില്‍, ഒരു ഘട്ടസിദ്ധാന്തം (“stage theory”) ഉയര്‍ന്നു വരുന്നതിനിടയാക്കിയിട്ടുണ്ട്. അതായത്, ഭൂപരിഷ്കാരത്തിന്റെ തുടര്‍ച്ചയായി നമുക്ക് ആദ്യം മുതലളിത്തം വികസിപ്പിക്കാം, തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാം.

എന്തായാലും ഘട്ടസിദ്ധാന്തം എന്നത്, പ്രായോഗികതാവല്‍ക്കരണ പ്രക്രിയയുടെ നേരിട്ടുള്ള സൈദ്ധാന്തിക പ്രകാശനമാണ്. ഒറ്റ നോട്ടത്തില്‍ ഇത് അസാധാരണമായി തോന്നിയേക്കാം. ചരിത്രത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ സിദ്ധാന്തം തന്നെ ഘട്ടസിദ്ധാന്തത്തിന്റെ ഉദാഹരണമായി പലരും കണക്കാക്കിയേക്കാം. പക്ഷെ അത് പിശകാണ്. കാരണം, 'ഘട്ട'ങ്ങളെ കേവലമായി വിശദീകരിക്കുകയോ വ്യത്യസ്ത ഉല്പാദന രീതികള്‍ക്കനുസൃതമായി ചരിത്രത്തെ വിഭജിക്കുകയോ അല്ല മാര്‍ക്സിസം ചെയ്യുന്നത്. മറിച്ച്, ചരിത്രത്തിന്റെ ചലന ശാസ്തവും, ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള പരിവര്‍ത്തനവും വിശദമാക്കാനാണ് അത് ശ്രമിക്കുന്നത്.2

കൂടുതല്‍ പ്രസക്തമായ കാര്യം, മുതലാളിത്തം വളര്‍ത്തുന്ന പദ്ധതി, തല്‍ക്കാലത്തേക്ക് (here and now ) എന്ന വര്‍ത്തമാനത്തെ, വിപ്ളവവുമായി ബന്ധിപ്പിക്കുന്നതാണ് എന്നു ചിന്തിച്ചേക്കാം എന്നതാണ്. പക്ഷെ അത് തെറ്റാണ്. കാരണം മുതലാളിത്തം കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനവര്‍ഗ്ഗത്തെ അടിച്ചമര്‍ത്തേണ്ടതുമുണ്ട്. അതേസമയം മുതലാളിത്തത്തെ മറികടക്കുന്നതിന് അടിസ്ഥാനവര്‍ഗ്ഗത്തെ ഊർജസ്വലമാക്കേണ്ടതുണ്ട്. അതുകൊണ്ട് കമ്മ്യൂണിസ്റുകാര്‍, ഘട്ടസിദ്ധാന്തം സ്വീകരിക്കുന്നു എങ്കില്‍ അതിന്റെ പിന്നിലുള്ള അനുമാനം, അടിസ്ഥാന വര്‍ഗ്ഗത്തെ അടിച്ചമര്‍ത്തുന്ന അതേ പാര്‍ട്ടിതന്നെ പെട്ടെന്ന്, നിഗൂഢമായ തരത്തില്‍, നേര്‍വിപരീതമായി പ്രവര്‍ത്തിക്കുകയും രണ്ട് സന്ദര്‍ഭത്തിലും അടിസ്ഥാന വര്‍ഗ്ഗം കൂടെ നില്‍ക്കുകയും ചെയ്യും എന്നാണ്. ഇത് അസംബ്ധമാണ്. മുതലാളിത്തം പടുത്തുയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന പാര്‍ട്ടി, സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഒന്നായിത്തീരും. അതുകൊണ്ട് മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയും ചെയ്യുന്നപോലെ, വിപ്ളവത്തിനുവേണ്ടിയുള്ള അതിന്റെ അധരവ്യായാമം നിലനില്‍ക്കെതന്നെ, മുതലാളിത്തം വളര്‍ത്തുന്നതിന്റെ ഭാഗമായ പ്രായോഗികതാവല്‍ക്കരണത്തില്‍ ചെന്നുവീഴുന്നു.

പ്രായോഗികതാവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദ ശക്തികള്‍

വര്‍ത്തമാനകാല സാഹചര്യത്തില്‍, ഇടതുപക്ഷത്തെ, പ്രായോഗികതാവാദത്തിലേക്ക് തള്ളിവിടുന്ന കരുത്തുറ്റ ശക്തികളുണ്ട്. ഈ സമ്മര്‍ദ്ദത്തെ ഇടതുപക്ഷം ചെറുക്കണം. സോഷ്യലിസ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നുണ്ടെങ്കില്‍, പ്രായോഗികതാവല്‍ക്കരണത്തെ മറികടക്കേണ്ടതുണ്ട്. അതിനായി, കഴിയാവുന്നിടങ്ങളിലൊക്കെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കുകയാണു വേണ്ടത്. അത്തരം പോരാട്ടങ്ങള്‍, പ്രായോഗികതാവല്‍ക്കരണ പ്രചോദിത തന്ത്രങ്ങളിലൂടെ ചെറുത്തുനില്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകളെ വിഷമിപ്പിക്കുമെന്നോ അവയ്ക്കു ഭീഷണിയാകുമെന്നോ ഉള്ള ഭയപ്പാടുണ്ടാകേണ്ട കാര്യമൊന്നുമില്ല. മാത്രവുമല്ല, അത്തരം സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ തന്നെ, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചെറുത്തുനില്പ് ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍, അവരുടെ താല്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള നൂതനവും നവീനവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു എന്നുറപ്പാക്കേണ്ടതുമുണ്ട്. ഇത് എളുപ്പമല്ല. പക്ഷെ, ഇടതുപക്ഷത്തിന് ഈ പ്രശ്നവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. കേരളത്തിലെ എല്‍.ഡി.എഫ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വിലയിരുത്തലില്‍, ഇടതുപക്ഷത്തിന് അത് സാദ്ധ്യമാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്നാല്‍, അതു ചെയ്യാന്‍ പാടില്ലാത്തത് എന്താണെന്നുവച്ചാല്‍, നില മെച്ചപ്പെടുത്താന്‍ കൂടുതല്‍ പ്രായോഗികതാവാദത്തിലേര്‍പ്പെടുകയാണു വേണ്ടത് എന്ന്, പല കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്ന സൌഹൃദപരമായ ഉപദേശങ്ങള്‍ സ്വീകരിക്കുക എന്നതാണ്. സവിശേഷമായി മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. ഒന്ന്, ഇടതുപക്ഷം 'സോഷ്യല്‍ ഡെമോക്രാറ്റിക്' ആയി മാറണം എന്നതാണ്. അതിനര്‍ത്ഥം സാമ്രാജ്യത്വം എന്ന സങ്കല്പം ഇടതുപക്ഷം ഉപേക്ഷിക്കണമെന്നാണ്. മറ്റു രാജ്യങ്ങളെയും ജനങ്ങളെയും അടിച്ചമര്‍ത്താത്ത, സമത്വപൂര്‍ണ്ണമായ മാനവസമൂഹം എന്ന സങ്കല്പം, മുതലാളിത്ത വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതാണ് എന്ന പിശകിലേക്കാവും എത്തിച്ചേരുക. ചുരുക്കത്തില്‍, ഈ നിര്‍ദ്ദേശം ഇടതുപക്ഷത്തോടാവശ്യപ്പെടുന്നത്, അതിന്റെ സാമൂഹ്യ പരിവര്‍ത്തനപദ്ധതി അപ്പാടെ ഉപേക്ഷിക്കുവാനാണ്.

അടിസ്ഥാനവര്‍ഗ്ഗത്തെ ഉപേക്ഷിക്കുകയോ?

സാമ്രാജ്യത്വം എന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതും, ഇടതുപക്ഷത്തിന്റെ ഭാവനയിലെ കെട്ടുകഥ മാത്രവുമായിരുന്നുവെങ്കില്‍, ആ ഉപദേശത്തിന് അര്‍ത്ഥമുണ്ടാകുമായിരുന്നു. എന്നാല്‍ അത്തരം ഉപദേശങ്ങള്‍ നല്‍കപ്പെടുന്നത് സാമ്രാജ്യത്വം എന്നൊന്നില്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അത്തരം ഭാരം ഉപേക്ഷിച്ചാല്‍ ഇടതുപക്ഷം വളരും എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്, പ്രായോഗികതാവാദമല്ലാതെ മറ്റൊന്നുമല്ല. അത്, തങ്ങളുടെ സ്വന്തം 'പാര്‍ട്ടി താല്പര്യങ്ങള്‍' സംരക്ഷിക്കുന്നതിന് ഇടതുപക്ഷം, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന വര്‍ഗ്ഗ താല്പര്യങ്ങള്‍ ഉപേക്ഷിക്കണം എന്നു പറയുന്നതിന് തുല്യമാണ്. അടിസ്ഥാന വര്‍ഗ്ഗമാകട്ടെ എല്ലായിടത്തും തന്നെ, സമകാലീന സാമ്രാജ്യത്വത്തിന്റെ അടിത്തറയായ ധനമൂലധനം അടിച്ചേല്‍പ്പിക്കുന്ന നവലിബറല്‍ നയങ്ങളാല്‍ കശക്കപ്പെടുകയുമാണ്. അതുകൊണ്ട്, ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, സാമ്രാജ്യത്വ വിരോധം ഉപേക്ഷിക്കുക എന്നാല്‍, അതെന്തെല്ലാം തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊണ്ടുവന്നാലും ശരി, 'ഇടതുപക്ഷം' എന്ന നിലയില്‍ നിന്ന് സ്വയം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയായിരിക്കും ഫലം.

രണ്ടാമത്ത നിര്‍ദ്ദേശം, ഒരു 'ഇന്ത്യന്‍ നവ ഇടതുപക്ഷ'ത്തെക്കുറിച്ചാണ് പറയുന്നത്. വലിയ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഒഴിച്ചുള്ള ഇടതുപക്ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന പുരോഗമനാത്മകമായ പൌരസമൂഹസംഘങ്ങളും ഒക്കെ ചേര്‍ന്ന്, ജനകീയ പ്രസ്ഥാനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഒരു "ഇന്ത്യന്‍ നവ ഇടതുപക്ഷം.'' സിപിഐ(എം) ഒഴികെ മറ്റു കമ്മ്യൂണിസ്റുകളെ ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്താമെന്ന് ചിലര്‍ വിഭാവനം ചെയ്യുന്നുണ്ട്. മറ്റു ചിലരാകട്ടെ, സിപിഐ(എം) അതിന്റെ ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉപേക്ഷിച്ചാല്‍, സഖ്യത്തില്‍ പെടുത്താമെന്ന 'ഉദാര' നിലപാട് സ്വീകരിക്കുന്നുണ്ട്. 'ഇന്ത്യന്‍ നവ ഇടതുപക്ഷം' എന്നു പറയപ്പെടുന്ന ഈ സംഘത്തിന്റെ പൊതുവായ ഒരു സവിശേഷത, അവര്‍, സാമ്രാജ്യത്വം എന്ന വര്‍ഗ്ഗീകരണം അംഗീകരിക്കുന്നില്ല എന്നതാണ്. അവര്‍, ഒരുപക്ഷെ, ചില പ്രത്യേക സാമ്രാജ്യത്വ നടപടികളായ ഇറാഖ് - അഫ്ഗാനിസ്ഥാന്‍ കടന്നുകയറ്റത്തെയോ അല്ലെങ്കില്‍ ലിബിയയിലെ ആക്രമണത്തെയോ എതിര്‍ക്കുന്നുണ്ടാവാം. പക്ഷെ, അവര്‍ സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവവിശേഷമായി കാണുന്നില്ല.

മുതലാളിത്തം ഉത്കൃഷ്ടമാകേണ്ടതിന്റെ പ്രായോഗിക ആവശ്യകതയെക്കുറിച്ച്, മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവ വിശേഷത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ നൂറുവര്‍ഷത്തിലേറെയായി വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ 'ശ്രേഷ്ഠ മുതലാളിത്തം' എന്ന സങ്കല്പത്തിനു വേണ്ടി ഒരു സൈദ്ധാന്തിക വാദവും മുന്നോട്ടുവയ്ക്കാതിരിക്കുന്നത്, അല്ലെങ്കില്‍ അതിന്റെ സൈദ്ധാന്തികമായ കൈയൊഴിയല്‍, ശ്രേഷ്ഠ മുതലാളിത്തം എന്ന പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്. തീര്‍ച്ചയായും ചില പ്രത്യേക വിഷയങ്ങളില്‍ പോരടിച്ചുകൊണ്ട് ചില കാര്യങ്ങള്‍ വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കാന്‍ അതിനു കഴിയുമെങ്കിലും മുതലാളിത്തത്തിന്റെ ആകമാനമായ ഘടന അതേപോലെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് സിദ്ധാന്തപരമായിപ്പോലും, കേവലം മുതലാളിത്തത്തിനകത്തെ പരിഷ്ക്കാരത്തിനു വേണ്ടിയുള്ള പോരടിക്കലാണ്, അല്ലാതെ സോഷ്യലിസത്തിനു വേണ്ടിയല്ല.

മുതലാളിത്തവും സോഷ്യലിസവും തമ്മില്‍

സോഷ്യലിസം ഒരു ആകാശകുസുമമാണ്, അതേസമയം പരിഷ്കാരങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാക്കുവാനുള്ള ഉറച്ച മാര്‍ഗ്ഗമാണ് എന്നൊക്കെ ചിന്തിച്ചേക്കാം. ഉദാഹരണത്തിന്, ദളിത് പ്രസ്ഥാനങ്ങള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ, മുതലാളിത്തത്തിനെതിരെ സോഷ്യലിസം എന്ന പ്രശ്നത്തിലൊന്നും ഇടപെടാതെ തന്നെ കുറയേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും എന്ന വിശ്വാസം. ഇതു പക്ഷെ തെറ്റായൊരു തോന്നലാണ്. ഗ്രാമീണ വനിതകളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകണമെങ്കില്‍, അല്ലെങ്കില്‍ ജാതി സമ്പ്രദായത്തിന് നിര്‍ണ്ണായകമായ പ്രഹരമേല്പിക്കണമെങ്കില്‍ മുതലാളിത്തപൂര്‍വ്വ 'സമുദായം' തകര്‍ക്കപ്പെടേണ്ടതുണ്ട്. ചരിത്രപരമായി, മുതലാളിത്തം നഗരകേന്ദ്രങ്ങളില്‍ അതു തന്നെയാണ് ചെയ്തിട്ടുള്ളത്. കൂടാതെ, സോഷ്യലിസ്റ് പദ്ധതി ഒരു പുതിയ 'സമുദായം' നിലവില്‍ വരുന്നത് അനിവാര്യമാക്കിതീര്‍ത്തു. ഈ 'സമുദായ'മാവട്ടെ നിലവില്‍ വരുന്ന പുതിയ ഉല്പാദന പ്രക്രിയയില്‍, യഥാര്‍ത്ഥ വാസസ്ഥലങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട വ്യക്തികളുടെ പദവിയുടെ അടിസ്ഥാനത്തില്‍, സ്വയമേവ രൂപപ്പെട്ടതുമാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ മുതലാളിത്തം, അതിന്റെ ഊര്‍ജ്ജ്വസ്വലമായ വികസനം കണക്കിലെടുത്താലും, പഴയ സമുദായത്തെ തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. 'തൊഴിലില്ലാത്ത വളര്‍ച്ച' എന്ന പ്രതിഭാസം മൂലം സ്വന്തം വാസസ്ഥലങ്ങളില്‍ നിന്നു പിഴുതെറിയപ്പെട്ട മനുഷ്യരെ പുതിയ തൊഴിലാളി വര്‍ഗ്ഗമായി ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയില്ലായ്മയാണ് കാരണം. ഇക്കാരണത്താലാണ്, ഉയര്‍ന്ന വളര്‍ച്ചാനിരക്കിനൊപ്പം ഖാപ് (khap) പഞ്ചായത്തുകളും നിലനില്‍ക്കുന്നത്. ഖാപ് പഞ്ചായത്തുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ദളിതരുടെയോ സ്ത്രീകളുടെയോ സാമൂഹ്യപുരോഗതിക്കുള്ള തടസ്സങ്ങള്‍ ശക്തിയായി നിലനില്‍ക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് മുതലാളിത്തവും സോഷ്യലിസവും തമ്മില്‍ എന്ന ചോദ്യം മുമ്പെന്നത്തേയും പോലെ ഇന്നും മര്‍മ്മ പ്രധാനമായി നില്‍ക്കുന്നത്.

എല്ലാവര്‍ക്കും അവരവര്‍ക്കിഷ്ടപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ ചിലര്‍, നവ മുതലാളിത്ത പദ്ധതിയൊന്നുമില്ലാതെ തന്നെ, പരിഷ്കരണവാദം തിരഞ്ഞെടുത്തേക്കാം. ഇത്, മാര്‍ക്സിസ്റ് സിദ്ധാന്തമനുസരിച്ച് തെറ്റായ പ്രയോഗമാണ്. കാരണം, പരിഷ്കാരങ്ങള്‍ക്കുവേണ്ടിയുള്ള എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് മുതലാളിത്തത്തെ ഒരു ഉത്കൃഷ്ട മാനവ സമൂഹമായി മാറ്റാന്‍ കഴിയില്ല.

ധനമൂലധനത്തിന്റെ ശമ്പളം പറ്റുന്ന കിങ്കരന്മാര്‍ മുതല്‍ പാശ്ചാത്യമാര്‍ക്സിസ്റുകളും ചൈനയിലെ ഔദ്യോഗിക വക്താക്കളും ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ബുദ്ധിജീവികള്‍വരെയുള്ള ധാരാളമാളുകള്‍, മദ്ധ്യവര്‍ഗ്ഗത്തിന് പ്രകടമായ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളതും, പറയപ്പെടുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കു കണ്ട് വിസ്മയിച്ച്, സാമ്രാജ്യത്വം എന്ന സങ്കല്പം ഉപേക്ഷിച്ചിരിക്കുന്ന ഒരു കാലത്ത്, സിപിഐ (എം) ഇപ്പോഴും ആ സങ്കല്പത്തില്‍ മുറുകെ പിടിക്കുന്നു എന്നതുകൊണ്ടുതന്നെ, ലെനിനും മറ്റുള്ളവരും അതിനു ചുറ്റും ബൌദ്ധികമായി തീര്‍ത്ത, അത്യുല്‍കൃഷ്ടമായ മുഴുവന്‍ പദ്ധതികളെയും അത് മുറുകെ പിടിക്കുന്നു എന്നാണര്‍ത്ഥം. പ്രസ്തുത സങ്കല്പവും പദ്ധതിയും സാധുവായിരിക്കുന്നിടത്തോളം കാലം, സിപിഐഎമ്മിന്റെ ചരിത്രപരമായ പ്രസക്തി, ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കും.

എന്നാല്‍, ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രായോഗികതാവല്‍ക്കരണം തടഞ്ഞു നിര്‍ത്താന്‍, ഒരു പക്ഷേ, പാര്‍ട്ടി പരാജയപ്പെടുകയും ഒടുവില്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ അധീശത്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിച്ചേരുകയും ചെയ്താല്‍, അതിന്റെ ഇന്നത്തെ സൈദ്ധാന്തിക നിലപാടിനു സമാനമായ നിലപാടുള്ള മറ്റേതെങ്കിലും കമ്മ്യൂണിസ്റ് പ്രസ്ഥനത്താല്‍ അത് പകരം വയ്ക്കപ്പെടും. പക്ഷെ, പരിഷ്കരണവാദശക്തികളുടെ ഒരു സംഘത്തിനും, അവ എത്ര തന്നെ അര്‍ത്ഥവത്തും ഗൌരവമുള്ളതുമായാലും, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യ സംരക്ഷകരെന്ന നിലയില്‍, കമ്മ്യൂണിസ്റുകാര്‍ക്ക് പകരമാവാന്‍ കഴിയില്ല. എന്നാല്‍ ഇതൊന്നും തന്നെ, പൊതുവായ വിഷയങ്ങളില്‍, അവരുടെ യോജിച്ച പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നില്ല.


*****

പ്രൊ: പ്രഭാത് പട്നായിക്

EPWല്‍ പ്രസിദ്ധീകരിച്ച The Left in Decline എന്ന ലേഖനത്തിന്റെ മലയാള രൂപാന്തരം. പരിഭാഷ സി.ബി. വേണുഗോപാല്‍, കടപ്പാട് : പി എ ജി ബുള്ളറ്റിൻ