Showing posts with label സായ്‌നാഥ. Show all posts
Showing posts with label സായ്‌നാഥ. Show all posts

Tuesday, March 1, 2011

കാര്യം നിസ്സാരം; ചോദ്യം കടുകട്ടി

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഒരു പ്രഖ്യാപനത്തോട് നമുക്കെല്ലാം യോജിക്കേണ്ടിവരും. തന്റെ സര്‍ക്കാര്‍ "ചക്കടാവണ്ടി''യല്ല എന്ന പ്രസ്താവനയോട്. "ചത്തകുതിര'' എന്നാവും കൂടുതല്‍ യോജിച്ച പരിഹാസപ്പേര്. അതെന്തായാലും ഒരു ലക്ഷം കോടി രൂപയിലധികം തുക ഉള്‍പ്പെടുന്ന അഴിമതിയൊന്നും കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഉയര്‍ന്നുവന്നിട്ടില്ല. കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നു എന്നാവാം അതിനര്‍ഥം. എന്നിരുന്നാലും തന്റെ സ്വന്തക്കാരായ ഏതാനും 'വിദ്യാര്‍ത്ഥി'കളുമായുള്ള സംഭാഷണത്തില്‍ 'പ്രൊഫസര്‍' അത്ര സംതൃപ്തനല്ല എന്ന് അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍പോലും മനസ്സിലാക്കിയിട്ടുണ്ട്. അതായത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഡോക്ടര്‍ സിങ്ങിനെ ഏറെ ആരാധിച്ചുവന്നിരുന്ന ഇലക്ട്രോണിക് മാധ്യമങ്ങളുടെ അധിപന്മാരും പത്രാധിപന്മാരും സ്വതന്ത്രമായി പറയാന്‍ അദ്ദേഹത്തെ അനുവദിച്ചിട്ടുപോലും അദ്ദേഹം നിര്‍വീര്യനായും പ്രതിരോധാവസ്ഥയിലും കാണപ്പെട്ടുവെങ്കില്‍, കാര്യങ്ങള്‍ എത്രത്തോളം മാറിയിരിക്കുന്നുവെന്നാണത് കാണിക്കുന്നത്. പത്രാധിപന്മാര്‍ കൂടുതല്‍ മെച്ചപ്പെട്ടവരായി കാണപ്പെട്ടുവെന്നല്ല അതിനര്‍ത്ഥം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ മര്‍മ്മമെങ്കില്‍ അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി. അഴിമതിയെക്കുറിച്ച് അവര്‍ അദ്ദേഹത്തോട് ഉത്സാഹത്തോടെ ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും തങ്ങള്‍ വര്‍ഷങ്ങളായി ആരാധിച്ചുകൊണ്ടിരിക്കുന്ന നയപരമായ അള്‍ത്താരയില്‍ നിന്നും (സര്‍ക്കാര്‍) നയങ്ങളില്‍നിന്നുമാണ് ഈ അഴിമതി ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക് ഒരിക്കലും തോന്നിയതേയില്ല.

അതേ നയങ്ങള്‍തന്നെ തുടരും എന്ന് വീണ്ടും ഉറപ്പുലഭിക്കാന്‍ തങ്ങള്‍ക്ക് അത്യാഗ്രഹമുണ്ട് എന്ന് സൂചിപ്പിക്കുന്നവിധത്തിലാണ് പത്രാധിപന്മാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍. ഉദാഹരണത്തിന് ഒരാളുടെ ഭയം ഇങ്ങനെയായിരുന്നു: "രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്ന് വലിയ പരിഷ്‌കരണ വേലിയേറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലല്ലോ. ദൃഢമായ പരിഷ്‌കരണ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടുവെന്നാണോ കരുതേണ്ടത്''!

പ്രധാനമന്ത്രിയില്‍നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു; "അങ്ങനെയല്ല. ഞങ്ങള്‍ക്ക് ഇച്ഛാശക്തി നഷ്ടപ്പെട്ടിട്ടില്ല; ഞങ്ങള്‍ അത് വാശിയോടെ തുടരുകതന്നെ ചെയ്യും.'' താനും പത്രാധിപന്മാരും വിഭാവനംചെയ്യുന്ന "പരിഷ്‌കരണങ്ങള്‍'' നടന്നുകൊണ്ടിരിക്കുകതന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞ ഡോക്ടര്‍ മന്‍മോഹന്‍സിങ്ങ്, സത്യം പറയുകയാണ്. എന്നാല്‍ ഈ പത്രാധിപന്മാര്‍ കാര്യങ്ങള്‍ ശരിയായവിധത്തില്‍ കാണാന്‍ തയ്യാറായിരുന്നുവെങ്കില്‍ തങ്ങളെ ഉല്‍ക്കണ്ഠാകുലരാക്കുന്ന അഴിമതിയും കുഴപ്പവും ഇതേ പരിഷ്‌കരണങ്ങളുടെ ഉല്‍പന്നങ്ങളാണെന്ന് അവര്‍ക്ക് മനസ്സിലാകുമായിരുന്നു. അഴിമതിയെ സംബന്ധിച്ചാണെങ്കില്‍പോലും ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ളതോ അഥവാ പ്രധാനമന്ത്രിയുടെ ഓഫീസിലോ മന്ത്രിസഭയിലോ ഉള്ള ചിലരുടെ തെറ്റായ നടപടികളെ സംബന്ധിച്ചുള്ളതോ ആയിരുന്നു ചോദ്യങ്ങള്‍. പ്രൊഫസ്സര്‍ മന്‍മോഹന്‍സിങ്ങിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍കീഴില്‍ നടപ്പാക്കപ്പെടുന്ന രാജ്യത്തിന്റെ അടിസ്ഥാനപരമായ നയങ്ങള്‍ അപകടകരമാണെന്നോ വിനാശകരമാണെന്നോ സൂചിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നുംതന്നെ ഉയര്‍ന്നുവന്നില്ല. എന്നാല്‍ 1991ല്‍ എഴുതിത്തയ്യാറാക്കിയ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക ചട്ടക്കൂട് അത്ഭുതകരവും കുറ്റമറ്റതും ആണെന്ന് ആദ്യമേ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ, ആ നാടകത്തില്‍ ആരാണ് തെറ്റായി അഭിനയിക്കുന്നത് എന്ന തരത്തിലേക്ക് ചോദ്യങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു. കോര്‍പ്പറേറ്റുകളുടെ ക്രൂരകൃത്യങ്ങളെ സംബന്ധിച്ചാണെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ക്കൊന്നും സാധ്യതയില്ലെങ്കിലേ പത്രാധിപന്മാര്‍ ആ മേഖലയിലേക്ക് കടക്കുകയുള്ളു - അതും സ്വന്തം അപകടസാധ്യത നോക്കി മാത്രം.

2 ജി സ്‌പെക്‌ട്രത്തെയും അതിന്റെ വില്‍പനയില്‍ ലേല വ്യവസ്ഥ ഉണ്ടാവാത്തതിനേയും സംബന്ധിച്ചായിരുന്നു ആദ്യത്തെ ചോദ്യം. അത് ന്യായംതന്നെ. എന്നാല്‍ ഇവിടെ എന്തോ ഒന്ന് നാം കാണാതെ പോകുന്നുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സ്‌പെക്‌ട്രത്തിന്റെ കാര്യത്തില്‍ ലേലം നടന്നിട്ടുണ്ട്-വളരെ വിജയകരമായ ഒരു ലേലം. എന്നാല്‍ അത് നടത്തിയത് ഗവണ്മെന്റല്ല എന്നുമാത്രം, മറിച്ച് കോര്‍പ്പറേറ്റ് മേഖലയിലെ ചങ്ങാതികളാണ് തുച്ഛമായ വിലയ്ക്ക് ലേലംകൊണ്ടത്. വളരെ ദുര്‍ലഭമായ ഈ പൊതുമേഖലാ വിഭവം ദാനംപോലെ കൈപ്പറ്റിയ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍, പിന്നീടത് സ്വകാര്യമായി വളരെ വളരെ വലിയ വിലയ്ക്ക് ലേലം വിളിച്ച് വിറ്റു. സ്വകാര്യ കച്ചവടക്കാര്‍ക്ക് സ്‌പെക്‌ട്രം വില കുറച്ചു കിട്ടിയതുകൊണ്ടാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മൊബൈല്‍ സൌകര്യം ലഭിക്കുന്നതെന്ന വാദം പച്ചക്കള്ളമാണ്. വളരെ വലിയ തുകയ്ക്ക് സ്‌പെക്‌ട്രം രണ്ടാമതും വില്‍പന നടത്തപ്പെട്ടതിനുശേഷംപോലും ഉപഭോക്താവിന് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാകുന്നുണ്ട്. ഈ കൊള്ളസംഘം തങ്ങളുടെ ഈ സ്വകാര്യ ലേലത്തിലൂടെ വളരെ വലിയ ലാഭം കറന്നെടുത്തതിനുശേഷംപോലും അത് സാധിക്കുന്നു. ഇങ്ങനെയുള്ള ഇരട്ട ലേലം ഒഴിവാക്കപ്പെട്ടിരുന്നുവെങ്കില്‍, ഉപഭോക്താവിനുണ്ടാകുമായിരുന്ന മെച്ചം, ഇതിനേക്കാളൊക്കെ എത്രയോ വലുതാകുമായിരുന്നു. ഇതോടൊപ്പംതന്നെ, ഗവണ്‍മെന്റിന്റെ മന്ത്രിമാരും മന്ത്രിപദവികളും ഐക്യം തന്നെയും ലേലംചെയ്തു വില്‍ക്കപ്പെട്ടു! ഒരേ സമയം രണ്ടു ലേലം! അതും ഒരൊറ്റ പൈസയും കിട്ടാതെ!


അമൂര്‍ത്തവും അവ്യക്തവുമായ ചോദ്യം

"കള്ളപ്പണ''ത്തെ സംബന്ധിച്ച്, വളരെ അമൂര്‍ത്തവും അവ്യക്തവുമായ ചോദ്യവും അത്രതന്നെ അമൂര്‍ത്തവും അവ്യക്തവുമായ ഉത്തരവുമാണ് പത്രസമ്മേളനത്തിലുണ്ടായത്. കടലിനക്കരെ സ്വിസ്‌ബാങ്കുകളിലും മറ്റ് ബാങ്കുകളിലും രഹസ്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ നിയമവിരുദ്ധമായ ഫണ്ടുകളെക്കുറിച്ച് ഒരൊറ്റ ചോദ്യവും ഉണ്ടായില്ല. ഇതു സംബന്ധിച്ച് ഗവണ്‍മെന്റിന്റെ പക്കലുള്ള വ്യക്തികളുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നുവന്നില്ല. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഇത്തരം നിയമവിരുദ്ധമായ ഫണ്ടുകളുടെ ഒഴുക്ക്, ദിവസത്തില്‍ ശരാശരി 240 കോടി രൂപ എന്ന നിരക്കിലാണ്. 2004നും 2009നും ഇടയ്ക്കുള്ള അഞ്ചുവര്‍ഷക്കാലത്ത് 4.3 ലക്ഷം കോടി രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. (2 ജി സ്‌പെക്‌ട്രം അഴിമതിയിലൂടെ നഷ്ടപ്പെട്ട തുകയുടെ രണ്ടിരട്ടിയിലധികം!) ഇതില്‍ ആരാണ് പ്രധാന പ്രതികള്‍? ഉന്നതരായ വ്യക്തികളും സ്വകാര്യ കമ്പനികളും ആണ് ഇങ്ങനെ ഇന്ത്യയില്‍നിന്ന് നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പറ്റിയ വിഷയംതന്നെയാണിത്. എന്നാല്‍ ഒരൊറ്റ ചോദ്യവും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നില്ല.

ഇത്തരം ക്രിമിനലുകള്‍ക്ക് മാപ്പുനല്‍കുന്നതിനുവേണ്ടി മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെക്കുറിച്ചും ചോദ്യങ്ങളൊന്നുമുണ്ടായില്ല; അവര്‍ക്ക് മാപ്പുനല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ സാധാരണക്കാരെ പിടിക്കാന്‍ കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കുന്നു; തൊഴില്‍ നഷ്ടപ്പെട്ടവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; പൊതുവിതരണവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ പരിമിതപ്പെടുത്തുന്നു; അസഹ്യമായ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ്ചെയ്ത് ജയിലില്‍ അടയ്ക്കുന്നു!

വിലാസ്റാവു ദേശ്‌മുഖിനെ കേന്ദ്ര ഗ്രാമീണ വികസന വകുപ്പുമന്ത്രിയാക്കി പ്രധാനമന്ത്രി നിയമിച്ചതിനെ സംബന്ധിച്ച്, പത്രാധിപന്മാരില്‍നിന്ന്, ധാര്‍മ്മികതയെ സംബന്ധിച്ചോ അഴിമതിയെ സംബന്ധിച്ചോ ഉള്ള യാതൊരു ചോദ്യവും ഉയര്‍ന്നുവന്നില്ല. മഹാരാഷ്‌ട്ര ഗവണ്‍മെന്റില്‍ ഗ്രാമീണ വികസനമന്ത്രിയായിരിക്കുമ്പോള്‍ സ്വകാര്യ പണമിടപാടുകാരായ ഹുണ്ടിക വ്യാപാരികളെ സംരക്ഷിച്ചതിന് സുപ്രീംകോടതിയുടെ നിശിതമായ കുറ്റാരോപണത്തിന് വിധേയനായ ആളെയാണ് പ്രധാനമന്ത്രി ഇപ്പോള്‍ കേന്ദ്ര ഗ്രാമീണ വികസനവകുപ്പു മന്ത്രിയാക്കി വാഴിച്ചിരിക്കുന്നത്. അന്ന് വിലാസ്റാവുവിനുമേല്‍ കോടതി ചുമത്തിയ 10 ലക്ഷം രൂപയുടെ പിഴ ഒടുക്കിയത് മഹാരാഷ്‌ട്ര ഗവണ്‍മെന്റാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ചെയ്തത് തെറ്റായിരുന്നു എന്ന് അംഗീകരിക്കുന്നതിന്റെ സൂചനയാണല്ലോ അത്. ഇക്കാര്യത്തില്‍ "സഖ്യകക്ഷിക''ളുടെ നിര്‍ബന്ധത്തെക്കുറിച്ചു പറഞ്ഞ് പ്രധാനമന്ത്രിക്ക് രക്ഷപ്പെടാന്‍ കഴിയില്ല. ദേശ്‌മുഖ്, മന്‍മോഹന്‍സിങ്ങിന്റെ അതേ പാര്‍ടിക്കാരന്‍തന്നെയാണ്. സുപ്രീംകോടതിയില്‍നിന്ന് കനത്ത അടി ഏറ്റുവാങ്ങിയതിനുശേഷവും വിലാസ്റാവു ദേശ്‌മുഖ് കേന്ദ്ര മന്ത്രിസഭയില്‍ തുടരുന്നുവെങ്കില്‍ അതിനര്‍ത്ഥം ദേശ്‌മുഖ് അവിടെ തുടരണം എന്ന് മന്‍മോഹന്‍സിങ് ആഗ്രഹിക്കുന്നുവെന്നാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കൈകാര്യംചെയ്യുന്ന കാര്യത്തിലും "സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തി''ന്റെ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അക്കാര്യത്തെക്കുറിച്ചും ചോദ്യത്തില്‍ ആരും സ്പര്‍ശിക്കുകയുണ്ടായില്ല.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1995നുശേഷം ഏതാണ്ട് 2,50,000 കൃഷിക്കാര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. എന്നാല്‍ അവരെക്കുറിച്ച് പത്രാധിപന്മാര്‍ പ്രധാനമന്ത്രിയോട് എന്തെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നതുതന്നെ ബുദ്ധിമോശമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഗ്രാമങ്ങളില്‍നിന്ന് പലായനം ചെയ്യുന്നവരെക്കുറിച്ചും അവര്‍ ചോദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മൂര്‍ച്ഛിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അവര്‍ ചോദിക്കുകയില്ല. പട്ടിണിയെക്കുറിച്ചും ഉണ്ടായില്ല ഒരൊറ്റ ചോദ്യവും.

ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച്, 8.5 ശതമാനം വളര്‍ച്ചാനിരക്കുള്ള ഒരു രാജ്യത്ത് ദരിദ്രരെ സംബന്ധിച്ച് അതുണ്ടാക്കുന്ന ആഘാതവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ഒരു ചോദ്യം വന്നത് ഒരു വിദേശിയില്‍നിന്നാണ്. തങ്ങളുടെ മധ്യവര്‍ഗ്ഗ ശ്രോതാക്കളെ സംബന്ധിച്ചുപോലും വിലക്കയറ്റം ഒരു നീറുന്ന പ്രശ്നമാണെന്ന് അവിടെയെത്തിയ പത്രാധിപന്മാര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും ആ പ്രശ്നം ഉന്നയിക്കാന്‍ സിഎന്‍എന്നിലെ സാറാ സിഡ്‌നര്‍ മാത്രമേ ഉണ്ടായുള്ളൂ. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട രണ്ടാമത്തെ ചോദ്യം, "കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഘടനാപരമായ രണ്ടാംഘട്ട പരിഷ്‌കരണങ്ങളുടെ ആവശ്യകതയെ'' സംബന്ധിച്ചതായിരുന്നു. വിലക്കയറ്റത്തെ സംബന്ധിച്ച മറ്റൊരു ചോദ്യത്തിന് ഉത്തരമേയുണ്ടായില്ല. അത് ദരിദ്രരെ സംബന്ധിച്ചതായിരുന്നില്ല; പട്ടിണിയെ സംബന്ധിച്ചതും ആയിരുന്നില്ല. 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ നഷ്ടപ്പെട്ട തുകയും ദരിദ്രര്‍ക്കുള്ള സബ്‌സിഡിത്തുകയും ഫലത്തില്‍ തുല്യമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചപ്പോള്‍, അതിനെ ആരും എതിര്‍ത്തതേയില്ല. "ലേലം നടക്കുന്നില്ലെങ്കില്‍ പിന്നെ, നിങ്ങള്‍ നഷ്ടം കണക്കാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്'' എന്ന് പ്രധാനമന്ത്രി ചോദിക്കുന്നു. "നിങ്ങള്‍ എവിടെനിന്നാണോ ആരംഭിക്കുന്നത് എന്നതിനെ ആശ്രയിച്ചുള്ള ഒരു പ്രവര്‍ത്തനമാണത്. നിങ്ങളുടെ അഭിപ്രായത്തേയും ആശ്രയിച്ചുകൊണ്ടുള്ളതാണത്. വര്‍ഷത്തില്‍ 80,000 കോടി രൂപയുടെ ഭക്ഷ്യ സബ്‌സിഡി അനുവദിക്കുന്ന ഒരു ബജറ്റാണ് നമുക്കുള്ളത്. ഈ ഭക്ഷ്യധാന്യമെല്ലാം വിപണിവിലയ്ക്ക് വില്‍ക്കണം എന്ന് ചിലര്‍ പറഞ്ഞേയ്ക്കാം. അവ വിപണിവിലയ്ക്ക് വില്‍ക്കാത്തതുകൊണ്ട്, അവയ്ക്ക് സബ്‌സിഡി നല്‍കുന്നതുകൊണ്ട്, 80,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു എന്ന് നിങ്ങള്‍ പറയുമോ?''

കൊള്ളയും സബ്‌സിഡിയും

ലോകത്തിലെ ഏറ്റവും വലിയ പട്ടിണിക്കാരായ ജനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന സബ്‌സിഡിയേയും കോര്‍പ്പറേറ്റുകളുടെ കൊള്ളയേയും പ്രധാനമന്ത്രി ഒരേപോലെ കാണുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ഗ്ളോബല്‍ ഹങ്കര്‍ ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 84 രാജ്യങ്ങളില്‍ 67-ാമത്തേതാണ് നമ്മുടെ സ്ഥാനം. അതിസമ്പന്നര്‍ക്കുള്ള സബ്‌സിഡികള്‍ വര്‍ഷംപ്രതി കുതിച്ചുയരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതേ അവസരത്തില്‍ത്തന്നെ, ശതകോടിക്കണക്കിനുള്ള ദരിദ്രര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ കഴിഞ്ഞ ബജറ്റില്‍ 450 കോടി രൂപ കണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇങ്ങനെ സബ്‌സിഡി നല്‍കുന്നതിനെ ചുമ്മാ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നവര്‍, കാണാത്ത ഒരു കാര്യമുണ്ട്: കോര്‍പ്പറേറ്റ് ലോകത്തിന്, അവസരം കിട്ടുമ്പോഴെല്ലാം, പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാര്‍ ശതകോടിക്കണക്കിന് രൂപ പതിവായി കൈമാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍, പ്രത്യക്ഷ കോര്‍പ്പറേറ്റ് ആദായനികുതി, കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി എന്നീ മൂന്നിനങ്ങളില്‍ മാത്രമായി 5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ അവര്‍ക്ക് ഇഷ്ടദാനം അനുവദിക്കുകയുണ്ടായി. 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട തുകയുടെ രണ്ടര ഇരട്ടി വരും അത്. ഓരോ ബജറ്റിലും ഈ സൌജന്യങ്ങള്‍ കൂടിക്കൂടി വരുന്നു. പൊതുമുതല്‍ ഇങ്ങനെ കോര്‍പ്പറേറ്റ് മേഖല കൊള്ളയടിക്കുന്നതിലേക്ക് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒരിക്കല്‍പ്പോലും പ്രതിഷേധ രൂപത്തില്‍ ഒന്നെത്തിനോക്കുന്നതുപോലുമില്ല. ഡോക്ടര്‍ മന്‍മോഹന്‍സിങ്ങാണല്ലോ ഭരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ പത്രസമ്മേളനത്തിലും അവരങ്ങനെ ചെയ്തില്ല; അതുകൊണ്ട് 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ഒരു പിടി വഴിവാണിഭക്കാര്‍ക്ക് നിസ്സാരമായ പണം കൈമാറിയതിനെക്കുറിച്ച് പത്രാധിപന്മാര്‍ ചോദിച്ചപ്പോള്‍, ഡോക്ടര്‍സിങ് വെറിപിടിച്ചത് മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ ഗവണ്‍മെന്റ് ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവെയ്ക്കുന്ന 80,000 കോടി രൂപ "നഷ്ടമായി'' പത്രാധിപന്മാര്‍ കരുതുന്നുണ്ടോ എന്നാണ് മന്‍മോഹന്‍സിങ്ങിന് അറിയേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ അവരില്‍ മിക്കവരും അങ്ങനെയാണ് കരുതുന്നത്. ദരിദ്രര്‍ക്കായി നീക്കിവെയ്ക്കുന്ന സബ്‌സിഡികളെല്ലാം ഉപേക്ഷിക്കണം എന്ന് അവരില്‍ നിരവധിപേര്‍ ആഗ്രഹിക്കുന്നുമുണ്ടാവും. രാഷ്‌ട്രീയമായി ശരിയായ തലത്തില്‍ ഇക്കാര്യം നടപ്പാക്കുന്നതിനെ "കാര്യക്ഷമത'', " ശരിയായ ടാര്‍ജറ്റിങ്,'' "വ്യവസ്ഥയെ സുഗമമാക്കിത്തീര്‍ക്കുക'' എന്നൊക്കെയാണ് അവര്‍ വിളിക്കുക. എന്നാല്‍ അതിസമ്പന്നരായ ഒരുപിടി ആളുകളിലേക്ക് കുത്തിയൊലിച്ച് എത്തുന്ന സബ്‌സിഡികളുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും അങ്ങനെ ആവശ്യപ്പെടുകയുമില്ല. (അക്കൂട്ടത്തില്‍ മാധ്യമ ഉടമകളുമുണ്ടല്ലോ)

പത്രാധിപന്മാരുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കിടയില്‍ ഡോക്ടര്‍ സിങ് പുതിയ ഒരു മന്ത്രിതല സമിതിയുടെ കാര്യം പ്രസ്താവിക്കുകയുണ്ടായില്ല എന്നത് ആശ്വാസകരമായ സംഗതിതന്നെ. മന്ത്രിതല സമിതികളുടെ എണ്ണമെടുക്കാന്‍ ഒരു സെന്‍സസ് തന്നെ വേണ്ടിവരും. താന്‍ എത്ര മന്ത്രിതല സമിതികളുടെ അധ്യക്ഷനാണ് എന്ന് കണ്ടെത്താന്‍, ഒരുപക്ഷേ, പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് അത് സഹായകമായെന്നിരിക്കും. യോഗം ചേരുമ്പോള്‍ "ക്ഷമിക്കണം, ഇത് ഏത് മന്ത്രിതല സമിതിയാണ്'' എന്ന് അദ്ദേഹത്തിന് ക്ളേശത്തോടെ ചോദിക്കേണ്ടിവരില്ലല്ലോ. ഇതൊരു ചത്ത കുതിരയോ? അല്ല. ഇത് വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മരത്തലയന്‍ തന്നെ.


*****


പി സായിനാഥ്, കടപ്പാട് : ചിന്ത വാരിക

Monday, June 30, 2008

ലാഭത്തിനു വളമിട്ട്, ദുരിതം കൊയ്ത്

പോലീസ് സ്റ്റേഷനില്‍ നിന്നാണ് വളം വിതരണം നടക്കുന്നത് എന്ന വാര്‍ത്ത കേട്ടാല്‍‍, നമുക്ക് മനസ്സിലാവുക അവിടെ എന്തോ ചില പ്രശ്നങ്ങളുണ്ട് എന്നാണ് . മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ കഴിഞ്ഞ ആഴ്ച അതാണ് നടന്നത്. ഇപ്പോഴും പോലീസ് അവിടെ ഉണ്ട്, വളംവിതരണ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള വമ്പിച്ച ക്യൂ നിയന്ത്രിച്ചും മറ്റും. ഹിംഗോളിയിലും മറ്റു സ്ഥലങ്ങളിലും പോലീസിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ സന്നദ്ധരാവുന്നത്. അതിനാല്‍ മാത്രമാണ് കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും വളം ലഭിക്കുന്നതും. പി.ഡി.എസ് എന്ന ചുരുക്കെഴുത്തിനു തികച്ചും പുതിയൊരു അര്‍ത്ഥം ലഭിക്കുകയാണ് , പോലീസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം.

നാന്ദെഡില്‍ മഴയ്ക്കു മുന്‍പേ വളംവിതരണം നടത്തണം എന്ന ആവശ്യമുന്നയിച്ച രോഷാകുലരായ കര്‍ഷകരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിടുകയായിരുന്നു. അകോലയിലും ഇതേ കാരണത്താല്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളാണെടുത്തിട്ടുള്ളത്. ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒന്നിലേറെ കൃഷി ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ജോലിസ്ഥലത്തു നിന്നും ഓടിപ്പോകേണ്ടതായും വന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ലാത്തൂരിലും കര്‍ഷകരുടെ രോഷപ്രകടനമുണ്ടായി. അയല്‍ സംസ്ഥാനമായ കര്‍ണാടകമാകട്ടെ ഒരു കര്‍ഷകന്‍ വെടിയേറ്റു മരിച്ച കാരണത്താല്‍ ദേശീയശ്രദ്ധ നേടിയിരിക്കുകയുമാണ്. ആന്ധ്രയില്‍ മേദക്കിലും രംഗറെഡ്ഡിയിലും കര്‍ഷകര്‍ ജില്ലാ പരിഷത്ത് യോഗങ്ങളിലേക്ക് മാര്‍ച്ച് നടത്തുകയും, മറ്റു ജില്ലകളില്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.

വിദര്‍ഭയിലെ പരുത്തി കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍, ജൈവ സാങ്കേതികവിദ്യയുടെ വിജയത്തെക്കുറിച്ചുള്ള ആഘോഷങ്ങള്‍ക്കിടയിലും, കര്‍ഷകര്‍ കൂട്ടം കൂട്ടമായി സോയാബീനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പരുത്തിയേക്കാള്‍ കൃഷിച്ചിലവു കുറച്ച് മതി സോയാബീനിന് എന്നതാണിതിനു കാരണം. ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും, സോയാബീനിന് പരുത്തിയേക്കാള്‍ കുറച്ച് വളം മതി. എന്നിരുന്നാല്‍പ്പോലും മഴയ്‌ക്കു തൊട്ട് മുന്‍പ് , വിത്ത് വിതയ്ക്കു‌‌‌ന്ന സമയത്ത് വളം കൂടിയേ തീരൂ. മദ്ധ്യപ്രദേശിലെ ''സോയാക്കോപ്പ''യില്‍ ദൌര്‍ലഭ്യം കടുത്തതാണ്. എന്നുമാത്രമല്ല, അന്യ സംസ്ഥാനങ്ങളിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ സോയാബീനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക സീസണിന്റെ പ്രശ്നങ്ങള്‍ നേരിടുവാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തിരുന്നില്ല എന്നു മാത്രമേ, ഏറ്റവും മിതമായ ഭാഷയില്‍ പറയാനാവൂ. ദൌര്‍ലഭ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വളരെ മുന്‍പെ തന്നെ നല്‍കിയിരുന്നതാണ്. വളത്തിന്റെ കാര്യത്തില്‍ മാത്രമല്ല വിത്തുകളുടെ കാര്യത്തിലും. മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിക്കുന്നത് ഗുജ്ജാര്‍ കലാപം മൂലം ചരക്ക് ഗതാഗതം തടസ്സപ്പെട്ടുവെന്നും അതാണ് ദൌര്‍ലഭ്യത്തിനു കാരണം എന്നുമാണ്. ഇതൊരു യഥാര്‍ത്ഥ കാരണമായിരിക്കാം എങ്കിലും വിതരണത്തില്‍ വന്ന 60% കുറവിനത് ന്യായീകരണമാകുന്നില്ല.

ഇപ്പോഴത്തെ പ്രതിസന്ധി നാം എങ്ങിനെയെങ്കിലും മറികടന്നാല്‍പ്പോലും വളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാവാനാണു പോകുന്നത്. സങ്കീര്‍ണ്ണങ്ങളായ നിരവധി ഘടകങ്ങള്‍ ഈ രംഗത്ത് ആധിപത്യമുറപ്പിക്കുകയാണ് . ധാന്യങ്ങളുടേയും ഭക്ഷ്യ സാധനങ്ങളുടേയും വിലയുടെ കാര്യത്തില്‍ സംഭവിച്ചതൊക്കെ വളത്തിന്റെ കാര്യത്തിലും സംഭവിക്കുകയാണ്. കൃഷിയെയും കോര്‍പ്പറേറ്റുകള്‍ കീഴടക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. 2008 ഏപ്രില്‍ 30 ലെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സൂചിപ്പിക്കുന്നതു പോലെ '' ലോകമാസകലം ഭക്ഷ്യകലാപങ്ങള്‍ നടക്കുമ്പോള്‍, വന്‍‌കിട കൃഷിക്കാര്‍ തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളി നേരിടുകയാണ് : അതിഭീമമായ ലാഭം.'' Archer-Daniels-Midland Co. എന്ന ധാന്യ സംസ്‌ക്കരണ കമ്പനിക്ക് ധനകാര്യവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഉണ്ടായ കനത്ത 40% ലാഭവര്‍ദ്ധനയെയാണ് ഇതിനുദാഹരണമായി ജേര്‍ണല്‍ ചൂണ്ടിക്കാണിക്കുന്നത് . ഈ കാലയളവില്‍ ഗോതമ്പും, ചോളവും, സോയാബീനും മറ്റു ധാന്യങ്ങളും സംഭരിക്കുകയും, വിതരണവും വില്‍പനയും നടത്തുകയും ചെയ്യുന്ന അവരുടെ യൂണിറ്റിനു വരുമാനത്തില്‍ 7 മടങ്ങ് വര്‍ദ്ധനയുണ്ടായത്രെ.

വിത്തിന്റെയും ജൈവകീടനാശിനിയുടെയും രംഗത്തെ കുത്തകയായ മൊണ്‍സാന്റോയും (Monsanto) വളം നിര്‍മ്മാതാക്കളായ മൊസൈക്ക് കോ.( Mosaic Co. ) യും ഇത്തരത്തില്‍ വലിയ ലാഭം കഴിഞ്ഞ പാദത്തില്‍ നേടിയിട്ടുണ്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മനസ്സില്ലാമനസ്സോടെ എഴുതുന്നത് ശ്രദ്ധിക്കുക, ''ചില നിരീക്ഷകര്‍ പറയുന്നത് ധനികരായ നിക്ഷേപകര്‍ വലിയ ലാഭം പ്രതീക്ഷിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക ഉല്‍പന്ന കമ്പോളത്തില്‍ പണമൊഴുക്കിയിട്ടുള്ളതിനു അനുബന്ധമായി നടക്കുന്ന ധനപരമായ ഊഹക്കച്ചവടം വിലവര്‍ധനക്ക് കാരണമായിട്ടുണ്ട് '' എന്നാണ്. “കമ്മോഡിറ്റി ഫ്യൂച്ചര്‍ ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ കഴിഞ്ഞയാഴ്ച്ച വാഷിങ്ങ്ടണില്‍ വിലകള്‍ ഉയരുന്നതിന്റെ പിന്നില്‍ ഇന്‍ഡക്സ് ഫണ്ടുകളും മറ്റു ഊഹക്കച്ചവടക്കാരും വഹിക്കുന്ന പങ്കിനെക്കുറിച്ച് പരിശോധിക്കുവാന്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നേടത്തോളം എത്തി കാര്യങ്ങള്‍. സോയാബീന്‍, ചോളം, ഗോതമ്പ്, കന്നുകാലികള്‍, പന്നി എന്നിവയില്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപത്തില്‍ 2007 വര്‍ഷത്തില്‍ 2006നെ അപേക്ഷിച്ച് 37 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായി എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ചില പഠനങ്ങള്‍ ആധാരമാക്കി പറയുന്നത്. 37 ബില്യണ്‍ ഡോളര്‍ എന്നത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് നല്‍കിയ കടാശ്വാസത്തിന്റെ ഇരട്ടിയിലുമധികം വരുന്ന തുകയാണ്.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതാകട്ടെ ''വിരലിലെണ്ണാവുന്ന ചില വമ്പന്‍ സ്വകാര്യ നിക്ഷേപകര്‍ ആഗോള ഭക്ഷ്യ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകും എന്ന കണക്കുകൂട്ടലോടെ, ദീര്‍ഘകാലം കഴിഞ്ഞു മാത്രമേ മുടക്കുമുതല്‍ തിരിച്ചുകിട്ടുകയുള്ളൂ എന്ന് അറിഞ്ഞിട്ടും ഭയാശങ്കകളേതുമില്ലാതെ കൃഷിഭൂമി, വളം, ഷിപ്പിങ്ങ് ഉപകരണങ്ങള്‍ എന്നിവയിലൊക്കെ ഊഹാധിഷ്ഠിത നിക്ഷേപങ്ങള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്'' എന്നാണ്. ഒരു കമ്പനി അഞ്ച് ഡസനോളം വളം വിതരണകേന്ദ്രങ്ങളും നിരവധി ബാര്‍ജുകളും കപ്പലുകളുമടങ്ങുന്ന നാവിക വ്യൂഹവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ രംഗത്തെ ഭീമനായ ന്യൂയോര്‍ക്കിലെ ബ്ലാക്ക് റോക്ക് (BlackRock) എന്ന ഫണ്ട് ഗ്രൂപ്പ് ആകട്ടെ സബ് സഹാറന്‍ ആഫ്രിക്ക മുതല്‍ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങള്‍ വരെയുള്ള ഇടങ്ങളില്‍ കൃഷിസ്ഥലം വാങ്ങിക്കൂട്ടി കൃഷിക്കായി ദശലക്ഷക്കണക്കിനു ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണ്.''

വിശന്നുവലയുന്ന മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല ഒരു കാര്യമാണെന്ന കുത്തകകളുടെ വാദം ന്യൂയോര്‍ക്ക് ടൈംസും വാള്‍ സ്ട്രീറ്റ് ജേര്‍ണലും തീര്‍ച്ചയായും ആവര്‍ത്തിക്കുന്നുണ്ട്. ''ലോകത്തിനു കൂടുതല്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആവശ്യമായ ഒരു അവസരത്തില്‍ വന്‍‌കിട നിക്ഷേപകരുടെ ഇത്തരം നിക്ഷേപങ്ങള്‍ ഭക്ഷ്യ ഉല്‍പാദനത്തില്‍ കുതിപ്പുണ്ടാക്കും'' എന്ന് ന്യൂയോര്‍ക്ക് ടൈസിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നതാകട്ടെ കുത്തകകള്‍ക്ക് കിട്ടുന്ന വന്‍ ലാഭം പുത്തന്‍ സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ഉപയോഗിക്കുമെന്നുള്ളതിനാല്‍ അത് ആത്യന്തികമായി കര്‍ഷകരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമാകും എന്നാണ്. മോണ്‍സന്റോ പറയുന്നത് കൃഷി ചെയ്യുന്ന ഓരോ ഏക്കറില്‍ നിന്നും കൂടുതല്‍ വിളവു ലഭിക്കുന്ന തരം മെച്ചപ്പെട്ട തരം ജൈവവിത്തുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് അവര്‍ എന്നാണ്. അതെ അതെ..അവരൊക്കെയാണ് നല്ല മനുഷ്യര്‍, ശരിക്കും. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ കണ്ണില്‍( 2008 ജൂണ്‍ 10) വില്ലന്മാര്‍ വേറെ എവിടെയോ ആണ്. പ്രശ്നം ഉണ്ടാകുന്നത് ''ചൈനയും ഇന്ത്യയും ഇതുവരെയില്ലാത്ത തരത്തില്‍ വെട്ടി വിഴുങ്ങുകയും അങ്ങിനെ വില ഉയരുകയും'' ചെയ്യുന്നതില്‍ നിന്നാണത്രെ.

സംഗതി അല്പം സങ്കീര്‍ണ്ണമാണെങ്കിലും, അടിസ്ഥാന നിയമങ്ങള്‍ വളരെ ലളിതമാണ്. ഇന്ത്യയില്‍ നടക്കുന്ന സംവാദങ്ങള്‍ കൃഷിയുടെ ലാഭക്ഷമതയില്ലായ്മയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ തന്നെ, വമ്പന്‍ കോര്‍പ്പറേഷനുകള്‍ നേരെ മറിച്ച് ചിന്തിച്ചാണ് തങ്ങളുടെ നിക്ഷേപങ്ങള്‍ നടത്തുന്നത്. ഈ മേഖല അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നിലക്കാത്ത വമ്പന്‍ ലാഭം നല്‍കിയേക്കാവുന്ന സ്രോതസ്സാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് ഇതിനെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു '' ഭക്ഷ്യവസ്തുക്കള്‍ പൊന്നിനു തുല്യം, അതിനാല്‍ കൃഷിയില്‍ ബില്യണുകളുടെ നിക്ഷേപം'' (Food is gold, so billions invested in farming). നിങ്ങള്‍ക്ക് ടെലിവിഷനോ, വിമാനമോ, ആഢംബരകാറോ അങ്ങനെ പല വസ്തുക്കളും ഇല്ലെങ്കിലും ജീവിക്കാം, പക്ഷെ വെള്ളവും ഭക്ഷണവും ഇല്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാവുകയില്ല. രണ്ടാമത് പറഞ്ഞ ''വസ്തുവകകളില്‍'' ആണ് വമ്പന്‍ ബഹുരാഷ്ട്രകുത്തകകളുടെ ശ്രദ്ധ. ഇപ്പോള്‍ത്തന്നെ (അവര്‍ക്കുവേണ്ടി) കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികള്‍ നാം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ നമുക്ക് ഊഹിക്കുവാന്‍ പോലുമാകാത്ത അത്ര വലിയ സംഘര്‍ഷങ്ങളും, കഷ്ടപ്പാടും, അരാജകാവസ്ഥയും ആണ് ഈ നടപടികള്‍ മൂലം ഉണ്ടാകുവാന്‍ പോകുന്നത്.

ലോകത്തെവിടെയും വിഭവങ്ങളും, അസംസ്കൃതവസ്തുക്കളുമെല്ലം കോര്‍പ്പറേഷനുകള്‍ തങ്ങളുടേതാക്കുന്ന കാഴ്ചയാണ്‌ കാണുവാന്‍ കഴിയുന്നത്. കൃഷിഭൂമി, വെള്ളം, വളം,വിത്ത്‌, കീടനാശിനി അങ്ങിനെ പലതും. ഇതു മൊത്തം കൈക്കലാക്കുന്നതിലൂടെ നിങ്ങള്‍ ലോകതിന്റെ കുത്തിനു പിടിക്കുകയാണ് . ലോകത്തിലെ ഭക്ഷ്യപ്രശ്നം തങ്ങള്‍ എങ്ങിനെയാണ്‌ പരിഹരിക്കാന്‍ പോകുന്നത്‌ എന്നതിനെക്കുറിച്ചുള്ള പേപ്പറുകള്‍ കുത്തകകമ്പനികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. അതേ, അവര്‍ അതില്‍ മുഴുകിയിരിക്കുകയാണ്‌.

ഇന്നിപ്പോള്‍ രാസവളങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉയരുന്ന എണ്ണ വില വളത്തിന്റെ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുന്നു. വിലവര്‍ദ്ധനവ് മൂലം വന്‍കിട എണ്ണ കുത്തകകള്‍ കൊയ്യുന്ന ലാഭം അത്രമാത്രം ഭീമമായതിനാല്‍, ഒരു വിന്‍ഡ് ഫാള്‍ പ്രോഫിറ്റ് ടാക്സ് (windfall profits tax) ചുമത്തുവാന്‍ അമേരിക്കന്‍ സെനറ്റില്‍ പോലും ഒരു നീക്കം നടത്തിയിരുന്നു. (ഇന്ത്യയില്‍ ആകട്ടെ അത്തരം ആവശ്യങ്ങള്‍ക്ക് മറുപടിയായി ഭാരം മുഴുവന്‍ ജനങ്ങളുടെ ചുമലിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ''വിലക്കയറ്റം എന്ന പ്രതിഭാസം മനസ്സിലാക്കി ക്ഷമയോടെ ഇരിക്കാനുള്ള ഉപദേശവും ലഭിച്ചിരുന്നു.) എന്തായാലും ആ നീക്കം സെനറ്റില്‍ തടയപ്പെട്ടു.

വര്‍ഷങ്ങളായി, ഭാരതത്തില്‍ വളം സബ്സിഡികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്കാണ്, കര്‍ഷകര്‍ക്കല്ല. (കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുകയായിരുന്നുവെങ്കില്‍ ഏത് വളം തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടാവുമായിരുന്നു.) ഊഹാധിഷ്ഠിത മൂലധനം, ഇതിനിടെ, ലോകമാസകലം കാര്‍ഷിക ചരക്കുകളുടെയും വളത്തിന്റെയും രംഗത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനരംഗം മാറ്റിയിരിക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ മറ്റു മേഖലകളില്‍ വിലയിടിവോ അത്ര മെച്ചമല്ലാത്ത അവസ്ഥയോ ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ കാര്‍ഷിക ചരക്കുകളുടെ അവധി വ്യാപാരം നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നത്. ഗോതമ്പ് കുറെക്കാലം പൂഴ്ത്തിവെക്കപ്പെട്ടിരിക്കുകയായിരുന്നു. സ്വാഭാവികമായും വില ഉയര്‍ന്നു(ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു). ഇനി വളത്തിന്റെ ഊഴമാണ്. ഒരു ചാക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ (Di Ammonium Phosphate) ഔദ്യോഗിക വില 490 രൂപയാണ്. കരിഞ്ചന്തയില്‍ അത് വില്‍ക്കുന്നത് 600 രൂപയ്ക്കാണ്. ( ഈ വളത്തിന്റെ ആഗോള വിപണി കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായതിനാല്‍ ആഗോള വില ഏതാണ്ട് നാല് ഇരട്ടി വരും. അതുകൊണ്ട് തന്നെ ഇറക്കുമതി ലാഭകരമല്ല ) . നമ്മുടെ നാട്ടിലെ വളരെ കുറഞ്ഞ ഈ വില പോലും 15 കൊല്ലം മുന്‍പ് ഇവിടുണ്ടായിരുന്നതിന്റെ 3 ഇരട്ടിയാണ് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരു ദശകത്തിലുമേറെയായി കാര്‍ഷിക മേഖലയില്‍ നടത്തുന്ന പൊതു നിക്ഷേപം (public investment in agriculture) കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ലോകബാങ്കിന്റേയും ഐ.എം.എഫിന്റേയും കുറിപ്പടി അനുസരിച്ച് നാം ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്ക് മാറുകയും കയറ്റുമതിയില്‍ ഊന്നിയുള്ള വളര്‍ച്ചയുടെ സ്തുതിഗീതങ്ങള്‍ പാടിനടക്കുകയും ആയിരുന്നു. ബുദ്ധിശൂന്യമായ രീതിയില്‍ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി ഒഴിവാക്കിയത് (ഡീറെഗുലേഷന്‍) കൃഷിയുടെ വിവിധ മേഖലകളില്‍, വിത്ത്, വളം -ബാക്കി നിങ്ങള്‍ തന്നെ ഊഹിക്കുക- കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുന്നതിനാണ് ഇടയാക്കിയത്. നാം നമ്മുടെ യൂണിവേഴ്സിറ്റികളെ സ്വകാര്യ കോര്‍പ്പറേഷനുകളുടെ പരീക്ഷണശാലകളാക്കി മാറ്റി. കൂടുതല്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിനെ നാം പ്രോത്സാഹിപ്പിച്ചു. ദശലക്ഷക്കണക്കിനു കര്‍ഷകരുടെ നടുവൊടിക്കുന്ന തരത്തിലുള്ള കൃഷി രീതികളിലേക്ക് അവര്‍ പറിച്ചുനടപ്പെട്ടു. 1991ല്‍ വിദര്‍ഭയിലെ ജൈവേതര കൃഷി നടത്തുന്ന ഒരു കര്‍ഷകന് 2500 രൂപയ്ക്ക് ഒരേക്കറില്‍ കൃഷി ഇറക്കാമായിരുന്നു. രാസവസ്തുക്കളും, കീടനാശിനികളും ജൈവസാങ്കേതികവിദ്യയും എല്ലാം സമ്മേളിക്കുന്ന 'അത്ഭുത' കൃഷി രീതിയില്‍ ഇന്ന് അത് 13000 രൂപയോ അതിനു മുകളിലോ ആകുന്നു.

ഇങ്ങിനെ ഒരു വശത്ത് ചിലവുകള്‍ പടിപടിയായി വര്‍ദ്ധിക്കുമ്പോഴാണ് ഈ മേഖലയിലെ പൊതു നിക്ഷേപം കുറയ്ക്കുക വഴി കൃഷിക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള രാഷ്ട്രത്തിന്റെ കഴിവ് നാം സ്വയം ഇല്ലാതാക്കിയത്. ഇതിനെ തുടര്‍ന്ന് നാം വായ്പാ സൌകര്യങ്ങള്‍ (ക്രെഡിറ്റ് ) പിന്‍‌വലിക്കുകയാണ്. ഒരു പക്ഷെ ഈ സീസണില്‍ വളം ലഭ്യമായേക്കും. എന്നാല്‍പ്പോലും, കടാശ്വാസാനന്തര കാലഘട്ടത്തില്‍ ഒട്ടേറെ കര്‍ഷകര്‍ പുതിയ ലോണുകള്‍ ലഭിക്കാത്ത അവസ്ഥയിലാണ്. ''ഞങ്ങള്‍ക്ക് ഭ്രാന്തൊന്നുമില്ല'' പ്രതിസന്ധി ബാധിച്ച മേഖലകളിലെ ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. '' കര്‍ഷകനു പുതിയ വരുമാനമില്ല. ഉല്‍പന്നങ്ങള്‍ക്ക് നല്ല വിലയും ഇല്ല. പതിനായിരം രൂപ തിരിച്ചടക്കാന്‍ പറ്റാത്ത ഒരാള്‍ എങ്ങിനെയാണ് അതിന്റെ മൂന്നിരട്ടി വരുന്ന തുക തിരിച്ചടക്കാന്‍ പോകുന്നത്?'' അപ്പോള്‍പിന്നെ കടത്തിനായി കര്‍ഷകര്‍ ആരെയാവും ആശ്രയിക്കുക? കൃഷിക്കാവശ്യമായ വിത്തും വളവുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരനെ തന്നെ. അവരാണിപ്പോള്‍ ഗ്രാമീണ മേഖലകളിലെ അനൌപചാരിക വായ്പയുടെ പ്രധാന സ്രോതസ്സുകളായി മാറിക്കൊണ്ടിരിക്കുന്നത്. അതേ..ഓരോ പ്രതിസന്ധി ഘട്ടത്തിലും, അവശ്യ വസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ് ലാഭം കുമിച്ചു കൂട്ടിയവര്‍ എന്ന ആരോപണം നേരിടുന്ന അവര്‍ തന്നെ !

വളത്തിന്റെ ദൌര്‍ലഭ്യം ഒരു പക്ഷെ ഉടനെ തീര്‍ന്നേക്കാം. എങ്കിലും പ്രതിസന്ധി അവസാനിക്കുകയില്ല. അതും ഇനി വരാന്‍ പോകുന്ന നിരവധി പ്രതിസന്ധികളും ലോകമുതലാളിത്തവും, ഇന്ത്യയില്‍ നമ്മളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നവയാണ്. നമ്മുടെ കാര്‍ഷികമേഖലയുടെ ജീവല്‍പ്രധാന ഘടകങ്ങളെ തകര്‍ത്തതുവഴി നാം ലക്ഷക്കണക്കിനു പേരുടെ ജീവിതോപാധിയേയാണ് ഇല്ലാതാക്കിയത്. ലോകമാസകലം കാര്‍ഷിക മേഖലകളില്‍ സംഭവിച്ച ദുരന്തത്തിന്റെ വഴിത്താരകളില്‍ തങ്ങളുടെ കാലടിപ്പാടുകള്‍പതിഞ്ഞിട്ടില്ലെന്നു സ്ഥാപിയ്ക്കുവാന്‍ ലോകബാങ്കും ഐ.എം.എഫും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് നാമിത് ചെയ്യുന്നത്. ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദരുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു '' കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ മറ്റേതു മേഖലയിലേതിനേക്കാളും ഏറ്റവും കുറഞ്ഞത് രണ്ടുമടങ്ങെങ്കിലും അധികം പ്രയോജനം ചെയ്യും.(economic growth of the agriculture sector is at least twice as effective at reducing poverty as any other sector)''(വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, 2008 ജൂണ്‍ 10). ഭക്ഷ്യസാധനങ്ങളുടെ വില എന്തു കൊണ്ട് ഇനിയും മോശമാകും എന്ന് നാം ചിന്തിക്കുന്നേ ഇല്ല. പക്ഷെ കോര്‍പ്പറേഷനുകള്‍ക്ക് ആ ചിന്തയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് പറഞ്ഞതു പോലെ '' '' ഭക്ഷ്യവസ്തുക്കള്‍ പൊന്നിനു തുല്യം, അതിനാല്‍ കൃഷിയില്‍ ബില്യണുകളുടെ നിക്ഷേപം.'' ഒരു പക്ഷെ കൂടുതല്‍ കൃത്യമായത് “കൃഷി പിടിച്ചെടുക്കുന്നതില്‍” എന്ന പ്രയോഗമായിരിക്കും.

*

ശ്രീ പി. സായ്‌നാഥ് എഴുതിയ Fertilising profit, sowing misery എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: ഹിന്ദു

അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം psainath@vsnl.com.