Showing posts with label ഗുജറാത്ത്. Show all posts
Showing posts with label ഗുജറാത്ത്. Show all posts

Tuesday, September 27, 2011

അഗ്നിച്ചുവടുകള്‍

നൃത്തമെന്നത് എനിക്കൊരു ഊര്‍ജമാണ്. നൃത്തത്തിലൂടെ അതിജീവനത്തിനുള്ള ജീവിക്കാനുള്ള, പോരാടാനുള്ള കരുത്താണ് ഞാന്‍ ആര്‍ജിക്കുന്നത്. വെറുമൊരു കലാരൂപമായല്ല ഞാന്‍ നൃത്തത്തെ കാണുന്നത്. വംശഹത്യയുടെ നാളുകളില്‍ ദര്‍പ്പണയിലൂടെ നൃത്തവും നാടകവുമായാണ് ഞങ്ങള്‍ പ്രതികരിച്ചത്. ഇന്നും ഗുജറാത്തിന്റെ ചോരപ്പാട് മാഞ്ഞിട്ടില്ല, കണ്ണീരുണങ്ങിയിട്ടില്ല. ഗാന്ധിജിയുടെ നാടായാണ് ഗുജറാത്ത് അറിയപ്പെട്ടത്. പിന്നീടത് സര്‍ദാര്‍പട്ടേലിന്റെ പേരിലായി. ഇന്ന് മോഡിക്ക് ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ , ഗുജറാത്ത് ഇവരുടേതല്ല, അവിടത്തെ സാധാരണക്കാരുടേതാണ്. അതുകൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സദ്ഭാവന ഉപവാസം നടത്തിയപ്പോള്‍ വംശഹത്യയിലെ ഇരകള്‍ക്ക് ആഹാരംകൊടുത്ത് പ്രതിഷേധിക്കാന്‍ ഞാന്‍ തയ്യാറായത്- മല്ലിക സാരാഭായിയുടെ വാക്കുകളില്‍ കെടാത്ത ചൂടും വെളിച്ചവും.

“മോഡിയുടെ ഉപവാസം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. മാധ്യമങ്ങളില്‍ നിറയുന്നതല്ല ഗുജറാത്തിന്റെ ചിത്രം, അത് നിറംപിടിപ്പിച്ചതും കെട്ടിച്ചമച്ചതുമാണ്. ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ നരേന്ദ്രമോഡി ഇപ്പോള്‍ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍പദവി അണിയുകയാണ്. മാധ്യമങ്ങളെ വിലക്കെടുത്ത് പരസ്യം നല്‍കി പ്രീണിപ്പിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. മാനുഷികനീതി ലഭിക്കാത്ത ആയിരക്കണക്കിന് പാവങ്ങള്‍ ജീവിക്കുന്ന, ദാരിദ്ര്യവും അസമത്വവും അനുഭവിക്കുന്ന മുക്കുവരും കൃഷിക്കാരുമുള്ള ജനതയുടെ ജീവിതം കണ്ടാലറിയാം അനീതിയും അതിക്രമവും നിറഞ്ഞ ഗുജറാത്തിന്റെ യഥാര്‍ഥചിത്രമെന്തെന്ന്. ഗുജറാത്ത് തിളങ്ങുകയല്ല, തളരുകയാണ്. മോഡിയും മാധ്യമങ്ങളും പറയുന്ന മോടി അഹമ്മദാബാദിനും പോര്‍ബന്തറിനും ഗാന്ധിനഗറിനുംപോലുമില്ല. ഗ്രാമങ്ങളിലെ ജീവിതം ദയനീയമാണ്. നിങ്ങള്‍ ഗുജറാത്തില്‍ വരൂ, എന്നിട്ട് പറയൂ ഗുജറാത്ത് വികസിച്ചോയെന്ന്.”

ഹൈന്ദവഫാസിസത്തിന്റെ ഇന്ത്യയിലെ പ്രതിപുരുഷനായ, അഭിനവ ഹിറ്റ്ലര്‍ നരേന്ദ്രമോഡിക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരനായികയ്ക്ക് ഗുജറാത്തിന്റെ ഭാവിയില്‍ , പോരാട്ടത്തിനെപ്പറ്റി ആശങ്കയേയില്ല. അധികാരവും പണവും മര്‍ദനസംവിധാനങ്ങളും പ്രലോഭനവും എല്ലാംവഴി മോഡിയും പരിവാരങ്ങളും വിവിധരൂപത്തില്‍ സ്വാധീനിക്കാനും തകര്‍ക്കാനും ശ്രമിക്കുമ്പോഴും മല്ലികയ്ക്ക് പതര്‍ച്ചയില്ല, തന്റെ മനോവീര്യവും രാഷ്ട്രീയനിലപാടും സ്ഥൈര്യവും ഉയര്‍ത്തി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് നീങ്ങുകയാണിവര്‍ . ലാസ്യത്തിന്റെ, സൗന്ദര്യാസ്വാദനത്തിന്റെ അരങ്ങിനപ്പുറം നര്‍ത്തനവേദികളെ വേറിട്ടൊരു സൗന്ദര്യശാസ്ത്രത്തിന്റെ, സാമൂഹ്യപ്രയോഗത്തിന്റെ ഉജ്വലാവതരണമാക്കാനുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ട ദര്‍പ്പണ അക്കാദമിയുടെ സംഘാടക, അഭിനേതാവ്, നാടകകാരി, ഡോക്യുമെന്ററി നിര്‍മാതാവ്- അതൊക്കെയാണ് മല്ലിക. ടി വി ചന്ദ്രന്റെ ഡാനിയില്‍ അഭിനയിച്ച് സിനിമാപ്രേമികളും തിരിച്ചറിഞ്ഞിട്ടുണ്ട് മല്ലികയെ. നടനത്തിന്റെ, പ്രശസ്തിയുടെ വര്‍ണാഭയിലും ഖാദി, കൈത്തറിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തന്റെ ജീവിതദര്‍ശനവും ലാളിത്യവും പ്രകടമാക്കുന്നു ഇവര്‍ .

സമൂഹതിന്മകള്‍ക്ക് എതിരായ കരുത്തുറ്റ തീക്കാറ്റായി ദൃശ്യസാക്ഷാല്‍ക്കാരത്തെ മാറ്റിയ നടനലോകത്തിന്റെ നിറവും തീര്‍പ്പുമായ മഹാകലാകാരി മൃണാളിനി സാരാഭായിയുടെ മകളാണ് മല്ലിക. പ്രശസ്തയായ അമ്മയുടെ പ്രശസ്തയായ മകള്‍ , കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായി അച്ഛന്‍ . പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും അനുഗ്രഹാശിസ്സുകളോടെ അഹമ്മദാബാദില്‍ 1949ല്‍ ആരംഭിച്ച ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഇന്ന് മൃണാളിനി-മല്ലിക ദ്വയങ്ങളിലൂടെ ആഗോളപ്രശസ്തിയിലാണ്. ആധുനിക നാടകവേദിയിലെ വന്‍പരീക്ഷണമായ പീറ്റര്‍ ബ്രൂക്കിന്റെ "മഹാഭാരതം" നാടകത്തില്‍ ദ്രൗപദിയായി അഭിനയിച്ച് മല്ലിക അന്തര്‍ദേശീയ പ്രശസ്തയായി. അത് 1985ല്‍ . രണ്ടായിരത്തിലെ ആദ്യ ആണ്ടുകളില്‍ "സീതാസ് ഡോട്ടേഴ്സ്" അവതരിപ്പിച്ചപ്പോള്‍ പുണെയില്‍ ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി. അഗ്നിക്ക് ചുറ്റുമുള്ള പ്രാകൃത ചുവടുവയ്പുകള്‍മുതല്‍ ഉള്ളിലെ ചോദനയുടെ മികവുറ്റ രൂപങ്ങള്‍വരെ, മനുഷ്യന്റെ മൗലികവും സ്വാഭാവികവുമായ പ്രകാശനമാര്‍ഗമാണ് നൃത്തമെന്ന് എന്റെ അമ്മ മൃണാളിനി എന്നെ പഠിപ്പിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി അമ്മയുടെ മൂത്ത ചേച്ചിയാണ്. "സൃഷ്ടിപരമായ രചനകള്‍ക്ക് അണ്ണാറക്കണ്ണന്മാരെയും പക്ഷികളെയും നിരീക്ഷിക്കുന്നത് നല്ലതാണ്" എന്ന് എന്റെ അച്ഛന്‍ വിക്രം സാരാഭായി പറഞ്ഞിട്ടുണ്ട്. ഈ നിരീക്ഷണത്തിന്റെ മറ്റൊരു രൂപമാണ് സമൂഹത്തിലെ നന്മയെയും തിന്മയെയും തിരിച്ചറിയാന്‍ ഒരു കലാകാരി എന്ന നിലയില്‍ തന്നെ പ്രാപ്തയാക്കിയതെന്ന് മല്ലിക കരുതുന്നു.

വിഖ്യാതരായ മലയാളികള്‍ക്ക് ജന്മംനല്‍കിയ ആനക്കരതറവാടിലെ പ്രതിഭയായ പിന്മുറക്കാരി, രാഷ്ട്രീയം, സംസ്കാരം, മനുഷ്യാവകാശം എന്നിങ്ങനെ വിവിധരംഗങ്ങളില്‍ അറിയപ്പെടുന്ന മല്ലികയുടെ പ്രതികരണവും ഇടപെടലും രാഷ്ട്രീയപ്രതിബദ്ധതയും രാജ്യമാകെ അറിഞ്ഞത് ഗുജറാത്തിലെ വംശഹത്യയുടെ നാളുകളിലാണ്. ന്യൂനപക്ഷത്തെ കൂട്ടക്കുരുതിക്കിരയാക്കിയ മോഡിയുടെ 2002ലെ ഭീകരവാഴ്ചയില്‍ എല്ലാവരും വിറങ്ങലിച്ചും വണങ്ങിയും നിന്നപ്പോള്‍ പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തിയത് മല്ലികയുടെ നേതൃത്വത്തിലാണ്. ഇന്നും വംശഹത്യയുടെ നോവും കണ്ണീരും പേറുന്ന ഇരകളായ ആയിരങ്ങള്‍ക്കൊപ്പമാണ് മല്ലിക. നരോദപാട്യയില്‍ മോഡിയുടെ "മതേതരത്വ ഉപവാസ"ത്തെ തുറന്നുകാട്ടി ഇരകളുടെ ബദല്‍പ്രതികരണം സംഘടിപ്പിച്ച് അറസ്റ്റ്വരിച്ചാണ് മല്ലിക കേരളത്തിലെത്തിയത്. വ്യത്യസ്തമായൊരു ദൗത്യവുമായി. വീട്ടകത്തിലും പുറത്തും മലയാളിപെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേദനകള്‍ , അതിക്രമങ്ങള്‍ , പീഡനങ്ങള്‍ ഇവ അറിയാന്‍ , അതിനെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനവുമായി. കേരളത്തിന്റെ പുരോഗമനസ്വഭാവത്തിലും സാമൂഹ്യമുന്നേറ്റത്തിലും അഭിമാനിക്കുമ്പോഴും വര്‍ധിതരൂപത്തില്‍ സ്ത്രീവിരുദ്ധപ്രവണതകളും അതിക്രമങ്ങളും കാണപ്പെടുന്നതില്‍ വേദനിക്കുകയും രോഷംകൊള്ളുകയുമാണ് മല്ലിക.

ഗുജറാത്തിനെപ്പറ്റി, പോരാട്ടത്തെപ്പറ്റി, സംഭാഷണത്തില്‍നിന്ന് :

ഇരുപത്തഞ്ചുപേരുമായാണ് നരോദപാട്യയില്‍ ഞാന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അവരെന്നെ അറസ്റ്റുചെയ്തു. എന്തിനാണ് സദ്ഭാവനയില്‍ ജനാധിപത്യപരമായ പ്രതികരണം തടയുന്നത്. ഇതൊക്കെ കാപട്യമാണ്. വെറും സര്‍ക്കസ്. ഉപവാസവേദിയിലെത്തിയ മുസ്ലിംനേതാക്കള്‍ നല്‍കിയ തൊപ്പി നിരസിച്ച മോഡിക്ക് എന്തു മാറ്റമുണ്ടൊയെന്നാണ്. ഭീതിയും പകയുമാണ് ഗുജറാത്തിനെ ഭരിക്കുന്നത്. പേടിയാലാണ് ആരുമൊന്നും മിണ്ടാത്തത്. വംശഹത്യയുടെ നാളുകളില്‍ ഞാനിത് അനുഭവിച്ചതാണ്. മോഡിക്കെതിരായ പ്രതികരണം ഒഴിവാക്കാന്‍ ഉപദേശിച്ചവരേറെയാണ്. പിന്നീടവരൊക്കെ എന്നെ ഒഴിവാക്കി. ഫോണില്‍പ്പോലും മിണ്ടാതായി. അധികാരമുപയോഗിച്ച് പ്രതികാരനടപടികള്‍ നിരവധിയുണ്ടായി. എന്റെ അഭിഭാഷകന്‍ കൃഷ്ണകാന്തിന് കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു. മന്ത്രിയായ അമിത്ഷാ വഴിയായിരുന്നു മോഡിയുടെ ഓപ്പറേഷന്‍ . കഴിഞ്ഞദിവസം റോഡ് മുറിച്ചുകടക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ഭീതിയും വിദ്വേഷവും വളര്‍ത്തി, നിശബ്ദരാക്കി ആര്‍ക്കും അധികാരം അധികകാലം നിലനിര്‍ത്താനാകില്ല. വംശഹത്യയും മനുഷ്യക്കശാപ്പും നടന്നിട്ടും മോഡി അധികാരത്തില്‍ തിരിച്ചുവന്നുവെന്നതിലും വലിയ പ്രസക്തിയില്ല. 14 സീറ്റുകളില്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ വിജയം. മുന്നൂറിനും ആയിരത്തിനും ഇടയില്‍ വോട്ടിന്. പ്രതിപക്ഷമില്ല, ശക്തമായ മൂന്നാം മുന്നണിയും, അതാണ് മോഡിക്ക് രക്ഷയാകുന്നത്. ഗ്രൂപ്പ് വഴക്കില്‍ മുന്‍പന്തിയിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്. ഒരു നേതാവ് രംഗത്തുവന്നാല്‍ തോല്‍പ്പിക്കാന്‍ ആ പാര്‍ടിയിലെ മൂന്ന് നേതാക്കളുണ്ടാകും. ഇന്ത്യയും ഗുജറാത്തും ഹിന്ദുക്കളുടേതാണെന്ന് കരുതുന്ന കൂടുതല്‍ കൂടുതലാളുകള്‍ വര്‍ധിച്ചു വരുന്നു.

അത്യന്തം ആശങ്കാജനകമായ ഈയവസ്ഥ ജനാധിപത്യത്തെ, മതേതരത്വത്തെ യഥാര്‍ഥ അര്‍ഥത്തില്‍ മനസിലാക്കുന്നതില്‍ , പഠിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതല്ലേ ഇതിന് കാരണം. പൊതുസമൂഹത്തിനും ബുദ്ധിജീവികള്‍ക്കുമെല്ലാം ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഈയവസ്ഥയോട് പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്നാണ് എന്റെ വിശ്വാസം. മോഡി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാണോ എന്നതൊന്നും വിഷയമല്ല. നീതിക്കായി, മനുഷ്യാവകാശത്തിനായുള്ള പോരാട്ടത്തില്‍നിന്ന് പിന്മാറ്റമില്ല. സമരം മരണംവരെ തുടരും. മാധ്യമങ്ങളുടെ പിന്തുണയും പ്രചാരണവുമൊന്നും ഇതില്‍ പ്രസക്തമല്ല. ഒരുഫുള്‍പേജ് പരസ്യത്തില്‍ വീഴുന്നവരാണവ. കോര്‍പറേറ്റുകളുമായുള്ള മാധ്യമബന്ധത്തെപ്പറ്റി ആര്‍ക്കാണറിയാത്തത്. ജനങ്ങളെയും അവരുടെ പ്രതിഷേധങ്ങളെയും മൂടിവയ്ക്കുന്ന മാധ്യമങ്ങള്‍ ആരുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നത്. ആരുടെ താല്‍പ്പര്യമാണവരെ നയിക്കുന്നത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഒളിച്ചുവയ്ക്കാനാകില്ല ഗുജറാത്തിലെ അവസ്ഥ. അത് പുറത്തുവരും. വംശഹത്യക്കിരയായവര്‍ക്ക് നീതി ലഭിക്കുന്ന കാലം വരികതന്നെചെയ്യും. അഴിമതിയും വര്‍ഗീയതയും ഇന്ത്യന്‍ സമൂഹത്തില്‍ അധീശത്വം കൈവരിച്ചിരിക്കുന്നു. അണ്ണ ഹസാരെയുടെ സമരം ഈയടുത്തുണ്ടായി. ഞാനതിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ല. ഓഹരിവിപണിയില്‍ സ്വപ്നം നിക്ഷേപിച്ചിരിക്കുന്ന മധ്യവര്‍ഗത്തെ അത് തെരുവിലെത്തിച്ചു. അത്രത്തോളം സ്വാഗതാര്‍ഹമായ വശം അതിലുണ്ട്.


*****


പി വി ജീജോ , ഫോട്ടോ: കെ എസ് പ്രവീണ്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, September 18, 2011

മോഡിത്വത്തിന്റെ തനിനിറം അമേരിക്കയുടേത്

നമ്മുടെ നാട്ടുകാരുടെ ഒരു കാര്യം

സായ്‌പെന്തെങ്കിലും ഒരു ഭംഗിവാക്ക് പറഞ്ഞാല്‍ പിന്നെതീര്‍ന്നു

കണ്ടെത്തലായി

ആഘോഷമായി

അങ്ങനെയങ്ങനെ


മുമ്പ് യൂറോപ്പിലെ ആധുനികതയ്ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ മാക്‌സ്മുള്ളറിനെ പോലെയുള്ള ചില കാല്‍പനികര്‍ കാലത്തില്‍ പിന്നോട്ടുസഞ്ചരിച്ച് നമ്മുടെ തത്വചിന്തയെയും ഫ്യൂഡല്‍ സമൂഹത്തേയും വാഴ്ത്താന്‍ തുടങ്ങി. അന്നു തുടങ്ങിയതാണ് സ്വദേശി പ്രേമികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും ബെന്‍സ് കാറില്‍ ഒഴുകിനടക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ രാഷ്ട്രസ്‌നേഹം. സായ്പിന്റെ വാക്കുകള്‍കൊണ്ട് മറപിടിച്ച് ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും വര്‍ഗീയതയും സബ്‌സാഹറന്‍ ആഫ്രിക്കയെ വെല്ലുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയും ബാലപീഡനവും സ്ത്രീകളുടെ നരകയാതനകളും അവര്‍ ലോകത്തില്‍ നിന്നും സ്വന്തം നാട്ടുകാരില്‍ നിന്നും സമര്‍ഥമായി മറച്ചുപിടിക്കുന്നു.

ഇതേമാതിരി ഒരു തട്ടിപ്പും തമാശയുമാണ് നരേന്ദ്രമോഡിയെന്ന ലോകത്തെ ഒന്നാംതരം ഒരു ഫാസിസ്റ്റിനെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനല്‍ റിസര്‍ച്ച് സര്‍വീസ് (സി ആര്‍ എസ്) നടത്തിയ ചില പരാമര്‍ശങ്ങളെ ചൊല്ലി ഹിന്ദുത്വവാദികളുടേയും ഇന്ത്യന്‍ ജനസമുദ്രത്തിലെ കൊച്ചു ദ്വീപായ മധ്യവര്‍ഗത്തിനുവേണ്ടി നടത്തപ്പെടുന്ന ദേശീയ ദൃശ്യമാധ്യമ ശൃംഖലകളുടെ വാര്‍ത്താ റിയാലിറ്റി ഷോകളിലെയും മേനിപറച്ചില്‍. എന്താണ് മോഡിയെപ്പറ്റി സി ആര്‍ എസ് പറഞ്ഞത്?

മോഡികൊള്ളാം.

ചുവപ്പുനാടാ ഭരണം അവസാനിപ്പിച്ചുകൊണ്ട് അഴിമതി തുടച്ചുനീക്കിക്കൊണ്ടും ഗുജറാത്തിനെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുകളിലൊന്നാക്കി മാറ്റി എന്ന രീതിയിലാണ് പ്രസ്തുത നിഗമനം പോകുന്നത്.

ഇപ്പറഞ്ഞതിലൊന്നും വലിയകാര്യമില്ലെന്ന് അടുത്തിടെ ഗുജറാത്തില്‍ നിന്നും പുറത്തുവന്ന അഴിമതിക്കഥകള്‍ തെളിയിച്ചതാണ്. പാവങ്ങള്‍ക്ക് അരികൊടുക്കുന്ന പദ്ധതിയിലും അണകളില്‍ നിന്നും മീന്‍പിടിക്കുന്നതിന് ലൈസന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും കോടികളുടെ അഴിമതിക്കഥകളാണ് കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തുവന്നത്. പിന്നെ സാമൂഹിക വളര്‍ച്ചയുടെ തോതുകുറിക്കുന്ന സോഷ്യല്‍ ഇന്‍ഡക്‌സുകളില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഇനി സാമ്പത്തിക വളര്‍ച്ചയുടേയും തൊഴിലവസരങ്ങളുടെ വര്‍ധനവിന്റെയും കാര്യത്തിലാണെങ്കില്‍ ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ പോരായ്മകളും പേറുന്ന തമിഴ്‌നാടും മഹാരാഷ്ട്രയും മോഡിയെന്ന ഏക ഛത്രാധിപതിയായ ഫാസിസ്റ്റ് ഭരിക്കുന്ന ഗുജറാത്തിനേക്കാളുമോ അല്ലെങ്കില്‍ അതിനൊപ്പമോ വളര്‍ച്ച നേടുന്നുണ്ട്. മാത്രമല്ല സോഷ്യല്‍ ഇന്‍ഡക്‌സുകളില്‍ മികച്ച പ്രകടനമാണ് തമിഴ്‌നാടും മറ്റും നടത്തുന്നതെന്നു കൂടി ഓര്‍ക്കുക. ഇനി സംസ്ഥാന തലത്തില്‍ ഭരണ രംഗത്ത് അഴിമതി തടയാനുള്ള ലോകായുക്ത സംവിധാനം ഗുജറാത്തില്‍ മോഡിയുടെ കാലത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുകയായിരുന്നു. അടുത്തിടെ ഗവര്‍ണറിടപെട്ടാണ് പ്രസ്തുത സംവിധാനം പുനസ്ഥാപിച്ചത്. അപ്പോള്‍ എന്തര്‍ഥത്തിലാണ് മോഡി അഴിമതി അവസാനിപ്പിച്ചു എന്നു പറയുന്നത്? അഴിമതി റിപ്പോര്‍ട്ട് ചെയ്യേണ്ട സംവിധാനത്തെ മരവിപ്പിച്ചു നിറുത്തിയിട്ട് അഴിമതിയില്ല എന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

ഇനി ഗുജറാത്തിന്റെ ദേശീയ വരുമാനത്തിലുള്ള സംഭാവന നോക്കാം. ഇന്ത്യയിലെ എക്കാലത്തേയും ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്ത് മാത്രമല്ല കേരളം തൊട്ട് ഗുജറാത്ത് വരെയുള്ള പടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലരംഗത്തും വന്‍മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് മാത്രമല്ല അതിനുമുമ്പ് സുല്‍ത്താന്‍മാരും മുഗളന്മാരും ഭരിച്ചപ്പോഴും ഗുജറാത്തിലെ സൂറത്തും അഹമ്മദാബാദും ലോക പ്രശസ്തമായ കച്ചവട കേന്ദ്രങ്ങളായിരുന്നു. പ്രത്യേകിച്ചും സൂറത്തിനെപ്പറ്റി മധ്യകാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഭൂരിപക്ഷം വിദേശ സഞ്ചാരികളും ഒരുപാട് പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. എക്കാലത്തും ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ ഒരു സുപ്രധാന കേന്ദ്രവും കയറ്റുമതി വസ്തുക്കളുടെ ഒരു പ്രധാന ഉല്‍പാദകരുമായിരുന്നു ഗുജറാത്ത്. മധ്യകാലഘട്ടത്തില്‍ ഷേര്‍ഷ പുതുക്കിപ്പണിയിച്ച ഗ്രാന്റ് ട്രങ്ക് റോഡ് എന്ന അന്നത്തെ ഇന്ത്യന്‍ വാണിജ്യത്തിന്റെ നാഡീവ്യൂഹമായ എക്‌സ്പ്രസ് ഹൈവെ ബംഗാളിലെ ഡാക്കയില്‍ തുടങ്ങി ഗുജറാത്തിലെ സൂറത്തിലാണ് അവസാനിച്ചത്. രണ്ടു നഗരങ്ങളും വന്‍ വാണിജ്യ കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ മോഡി ഗുജറാത്തിനെ ഇന്ത്യന്‍ കയറ്റുമതിയില്‍ മുഖ്യ പങ്കുകാരാക്കി എന്നു പറയുന്നതില്‍ യാതൊരടിസ്ഥാനവുമില്ല. അങ്ങനെ പറയുന്നത് നരേന്ദ്രമോഡിയാണ്. ലോകമറിയുന്ന ഒരേയൊരു ഗുജറാത്തി എന്നു പറയുന്നതുപോലെയാണ്. അതായത് മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലുമൊന്നും ജീവിച്ചിരുന്നില്ല എന്ന ധാരണയില്‍ നടത്തുന്ന ഒരു അനുമാനം പോലെ.

ഇനി ഓരോ സംസ്ഥാനവും നമ്മുടെ ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു നല്‍കുന്ന സംഭാവന വിലയിരുത്തേണ്ടത് ആ സംസ്ഥാനം കയറ്റുമതിയില്‍ വഹിക്കുന്ന പങ്ക് മാത്രം നോക്കിയിട്ടാണോ? തീര്‍ച്ചയായും അല്ല. കാരണം തമിഴ്‌നാടും ആന്ധ്രയും പഞ്ചാബും ഒന്നും കൃഷിചെയ്യില്ലെങ്കില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഇന്ത്യ പട്ടിണിയിലാകും. അപ്പോള്‍ ആഭ്യന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പാദകര്‍ക്കല്ലെ പ്രഥമ സ്ഥാനം നല്‍കേണ്ടത്? ഒരു സംസ്ഥാനം ആഭ്യന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലുള്ള സാമ്പത്തികനയമാണ് പിന്‍തുടരുന്നതെങ്കില്‍ കയറ്റുമതിയെ മാനദണ്ഡമാക്കിയുള്ള കണക്കെടുപ്പില്‍ ആ സംസ്ഥാനം ഇടം പിടിക്കില്ല. മോഡിയുടെ ഗുജറാത്തിനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മുഖ്യ പങ്കാളികളിലൊന്നായി ചിത്രീകരിക്കുന്ന സി ആര്‍ എസ് റിപ്പോര്‍ട്ട് ഇങ്ങനെ തറയിടാത്ത കുത്തബ്മിനാറുണ്ടാക്കുന്ന തരത്തിലുള്ള അബദ്ധജടിലവും അപകടകരവുമായ സംവിധാനമാണ്.

സി ആര്‍ എസ് റിപ്പോര്‍ട്ടിന് അങ്ങനെയാവാനേ തരമുള്ളൂ. കാരണം ഈ റിപ്പോര്‍ട്ടിനടിസ്ഥാനം പത്രവാര്‍ത്തകളും ആനുകാലികങ്ങളുമാണ്. മോഡിയെപറ്റി തന്നെയാണെങ്കില്‍ മുമ്പ് ഔട്ട്‌ലുക്ക് മാഗസിനും വാള്‍സ്ട്രീറ്റ് ജേര്‍ണലും നടത്തിയ ചില നിരീക്ഷണങ്ങളാണ് ഈ റിപ്പോര്‍ട്ട് ആധാരമാക്കിയിട്ടുള്ളത്. ഔട്ട്‌ലുക്ക് മാഗസിന്‍ മോഡിയെപറ്റി വംശഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ ഒരു റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതില്‍ സാമ്പത്തികേതര വിഷയങ്ങള്‍ സി ആര്‍ എസ് ഫോക്കസ്സ് ചെയ്തിട്ടില്ല. വാള്‍സ്ട്രീറ്റ് ജേര്‍ണലിനാണെങ്കില്‍ ഓഹരി വിപണിയിലെ സൂചിക മാത്രമാണ് മാനദണ്ഡം. കൊന്നോ, കട്ടോ, പിടിച്ചുപറിച്ചോ, എങ്ങനെ പണമുണ്ടാക്കിയാലും ഓഹരി വിപണിയില്‍ ചലനമുണ്ടാക്കിയാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രശംസകൊണ്ട് മൂടും.

സാമ്പത്തികേതര വിഷഷയങ്ങളോ, ലോകവിപണിയില്‍ ശ്രദ്ധിക്കപ്പെടാത്ത ആഭ്യന്തര മുന്നേറ്റങ്ങളോ ഒന്നും ആ മാധ്യമത്തിന് പഥ്യമല്ല തന്നെ. പിന്നെ മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന അയാളുടെ ഗുണഭോക്താക്കളായിട്ടുള്ള ചിലരുണ്ട്. ടാറ്റയുള്‍പ്പെടെയുളേള ബിസിനസ് ഗ്രൂപ്പുകള്‍. അവരുടെ സ്വാധീനംകൊണ്ടാണ് അന്നാ ഹസാരെപോലും മോഡിയെ പ്രകീര്‍ത്തിച്ചത്. ഒടുവില്‍ യാഥാര്‍ഥ്യം പിടികിട്ടിയപ്പോള്‍ ഹസാരെ പരസ്യമായി തന്നെ തന്റെ വാക്കുകള്‍ പിന്‍വലിക്കുകയുണ്ടായി. മിസ്തുബിഷി, ജനറല്‍ ഓട്ടോമൊബൈല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഗുജറാത്തില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചത് വലിയ കാര്യമായി കരുതുന്ന റിപ്പോര്‍ട്ട് ഹുണ്ടായി ഉള്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ തമിഴ്‌നാട്ടിലും ഹോണ്ട ഹരിയാനയിലും മഹീന്ദ്ര മഹാരാഷ്ട്രയിലും നടത്തിയ വന്‍ നിക്ഷേപങ്ങള്‍ കാണുന്നില്ല. കാരണം അവിടെയെല്ലാം മുഖ്യമന്ത്രിമാര്‍ മാറിമാറിവന്നു. പക്ഷെ വികസനം വ്യക്തിയധിഷ്ഠിതമല്ലെന്നു തെളിയിച്ചുകൊണ്ട് മുന്നോട്ടുപോയി.
പിന്നെ കരുണാനിധിയെയോ ജയലളിതയേയോ ദേശ്‌മുഖിനേയോ ഹുഡയേയോ പ്രമോട്ട് ചെയ്യുവാന്‍ ഒരു ഹിന്ദുത്വ ലോബിയും ഒപ്പം ഏതെങ്കിലും ബിസിനസ് ലോബിയോ ലോക വ്യാപകമായി പ്രവര്‍ത്തിക്കുന്നില്ല. കാരണം പ്രശ്‌നങ്ങളുണ്ടെങ്കിലും ഫാസിസ്റ്റായ മോഡിയെപോലെ പൊതു ഖജനാവ് ധൂര്‍ത്തടിച്ച് മണ്ണും വെള്ളവും പണവും സൗജന്യമായി നല്‍കി വന്‍കിട ബിസിനസുകാരെ ആനയിച്ചുകൊണ്ടുവരാനും തങ്ങളുടെ കസേര ഉറപ്പിക്കാനുമായി വര്‍ഗീയ കലാപങ്ങള്‍ പരസ്യമായി ആസൂത്രണം ചെയ്യാനും ഒരു ജനാധിപത്യ സംവിധാനത്തില്‍ ഫാസിസ്റ്റുകളല്ലാത്ത ഇവര്‍ക്കൊന്നും കഴിയില്ലല്ലോ? ഇനി 2005 ല്‍ വംശഹത്യയുടെ പേരില്‍ മോഡിക്ക് അമേരിക്ക സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇതൊക്കെ സി ആര്‍ എസ് റിപ്പോര്‍ട്ടിലുമുണ്ട്. പക്ഷേ ഇതിനെപറ്റി ബി ജെ പിയോ മധ്യവര്‍ഗ ദേശീയ മാധ്യമങ്ങളോ പരാമര്‍ശിച്ചുകണ്ടില്ല.

സി ആര്‍ എസ് റിപ്പോര്‍ട്ടിനുതന്നെ വലിയ പ്രാധാന്യമില്ല. ഒറ്റനോട്ടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സ്റ്റാഫിന് കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി തയ്യാറാക്കുന്ന ഒരു റിപ്പോര്‍ട്ടാണിത്. ഒരു ബാലപാഠം. ലോകത്തെ എല്ലാ പ്രദേശങ്ങളെക്കുറിച്ചും ഓരോ വര്‍ഷവും ഇത്തരം റിപ്പോര്‍ട്ടുകള്‍ സി ആര്‍ എസ് തയ്യാറാക്കലുമുണ്ട്. പക്ഷേ അമേരിക്കയുടെ നയസമീപനങ്ങളും നിലപാടുകളും രൂപംകൊള്ളുന്നത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍ കമ്മിറ്റിയും കമ്മിറ്റി ഫോര്‍ ഹോംലാന്റ് സെക്യൂരിറ്റിയും എടുക്കുന്ന നിലപാടുകളും അടിസ്ഥാനമാക്കിയാണ്. അതായത് സി ആര്‍ എസ് റിപ്പോര്‍ട്ടെന്നാല്‍ അമേരിക്കന്‍ നിയമനിര്‍മാണസഭയുടെയോ അമേരിക്കന്‍ ഭരണകൂടത്തിന്റെയോ അഭിപ്രായങ്ങളല്ല. മറിച്ച് പത്ര റിപ്പോര്‍ട്ടുകളുടെ ഒരു സമാഹാരം മാത്രമാണ്.

നമ്മുടെ സിനിമാക്കാര്‍ വായനക്കാര്‍ മൂന്നാംകിട സിനിമാ വാരികകളിലേയ്ക്കയക്കുന്ന കത്തുകള്‍ പരസ്യ വാചകമാക്കുന്നതുപോലെയാണ്. ഹിന്ദുത്വവാദികള്‍ സി ആര്‍ എസ് റിപ്പോര്‍ട്ടുകള്‍ ചുമലിലേറ്റുന്നത് എന്നര്‍ഥം.
ഇനി അമേരിക്കന്‍ ഭരണകൂടം തന്നെ മോഡിയെ പുകഴ്ത്തി പറഞ്ഞാലും അതില്‍ എന്താണുള്ളത്.? പിനാഷെ, സിയാഉല്‍ഹഖ്, മുല്ലാഉമര്‍, ബിന്‍ലാദന്‍ തുടങ്ങിയ ജനാധിപത്യത്തെ തകിടം മറിച്ച സകല ഏകാധിപതികളെയും പിന്തുണച്ച, സൃഷ്ടിച്ചെടുത്ത ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. എന്തിനധികം പറയുന്നു. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ വംശഹത്യ ചെയ്ത് ലോക മഹായുദ്ധത്തിന് തുടക്കമിട്ടപ്പോള്‍പോലും കമ്മ്യൂണിസത്തിനെതിരെയുള്ള ആയുധമായി കരുതി അയാളെ പ്രോത്സാഹിപ്പിച്ചവരാണ് അമേരിക്കയും പാശ്ചാത്യശക്തികളും. ഒപ്പം ജൂതന്‍മാരെ കൊന്നൊടുക്കി, അവരുടെ സ്വത്തുവഹകള്‍ പിടിച്ചെടുത്ത്, അവരെക്കൊണ്ട് അടിമപ്പണി ചെയ്ത് നേടിയെടുത്ത ഫാസിസ്റ്റ് ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ചയെ വാഴ്ത്താനും നൂറു നാവായിരുന്നു അമേരിക്കയ്ക്കും അവരുടെ മധ്യവര്‍ഗക്കാര്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും താല്‍പര്യം. അപ്പോള്‍ ജനാധിപത്യം ഘോഷിക്കുമ്പോഴും അമേരിക്ക ഒരാളെപറ്റി നല്ലതു പറഞ്ഞാല്‍ അതിനര്‍ഥം അയാളൊരു ജനാധിപത്യ വിരോധിയാണ് എന്നാകുന്നു.

ഏറ്റവും പുതിയ വാര്‍ത്ത മോഡി സത്യാഗ്രഹമിരിക്കാന്‍ പോകുന്നു എന്നാണ്. സദ്ഭാവന സത്യഗ്രഹം. വര്‍ഗീയതയെയും ഹിംസയെയും ചെറുക്കാനുള്ള സത്യഗ്രഹം. കോഴിക്കുവേണ്ടി കുറുക്കന്‍ അനുഷ്ടിക്കുന്ന സത്യഗ്രഹം! എങ്കില്‍ ഗോധ്ര സംഭവം മോഡി പറയുന്നതുപോലെ ഒരു ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ തന്നെ ഒരു സത്യാഗ്രഹം നടത്തി പ്രതികരിച്ചാല്‍ പോരായിരുന്നോ? എന്തിനാണ് 2000 നിരപരാധികളെ മൃഗീയമായി അറുത്തിട്ടത്?


*****


മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട് :ജനയുഗം


അധിക വായനയ്‌ക്ക് :

The Hollow Myth of ’Vibrant Gujarat’ - A compilation by Ram Puniyani

Wednesday, May 18, 2011

ആത്മനാശത്തിന്റെ ഗുജറാത്ത് മോഡല്‍

ആടിനെ പട്ടിയാക്കുന്നതുപോലെ എളുപ്പമാണ് സാത്താനെ ദൈവമാക്കാനും. ചരിത്രബോധമില്ലാത്ത ഒരു മധ്യവര്‍ഗവും മാനേജ്മെന്റ് താല്‍പ്പര്യമുള്ള മാധ്യമങ്ങളുംതന്നെ അതിന് ധാരാളം. അതിരുകടന്ന ദേശീയബോധമോ പ്രാദേശികബോധമോ ഉണ്ടെങ്കില്‍ സംഗതി കുശാല്‍ . 1930കളില്‍ ജര്‍മനിയില്‍ ഫാസിസ്റ്റ് നേതാവായിരുന്ന ഹിറ്റ്ലര്‍ അത് തെളിയിച്ചിട്ടുണ്ട്. ഇന്ന് അതേ പാതയില്‍ ഗുജറാത്തിലെ നരേന്ദ്രമോഡിയും മുന്നേറുകയാണ്. ഫാസിസ്റ്റ് ജര്‍മനിയില്‍ ജൂതന്മാരെന്നപോലെ ഗുജറാത്തിലെ സുപ്രധാന ന്യൂനപക്ഷ സമൂഹമായ മുസ്ലിങ്ങളെ വംശഹത്യ നടത്തി മുഖ്യമന്ത്രി കസേര ഉറപ്പിച്ച മോഡിയുടെ പൈശാചികമായ രാഷ്ട്രീയതന്ത്രങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ പ്രതിപാദ്യം സാത്താനായ മോഡിയല്ല. മറിച്ച് ദൈവിക പരിവേഷം ലഭിച്ചുവരുന്ന നരേന്ദ്രമോഡിയെന്ന ഇന്ത്യന്‍ ഫാസിസ്റ്റ് പ്രതിച്ഛായക്കു പിന്നിലെ പൊള്ളുന്ന യാഥാര്‍ഥ്യമാണ്.

കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും ജിപ്സികളെയും കൊന്നുതള്ളുമ്പോഴും 1930-40 കാലത്ത് ഹിറ്റ്ലറെ ജനപ്രിയനാക്കിയത് വികസനവാദിയെന്ന പ്രതിച്ഛായയാണ്. മധ്യവര്‍ഗം ഒന്നടങ്കം അതില്‍ വീണു. "വില്‍ ഓഫ് ട്രയംഫ്" എന്ന ഫാസിസ്റ്റ് സിനിമ കണ്ടാല്‍ ഈ യാഥാര്‍ഥ്യം എളുപ്പം മനസ്സിലാകും. എന്നാല്‍ , ഈ വികസന മാതൃകയിലെ പൊള്ളത്തരവും അപകടവും രണ്ടാം ലോകമഹായുദ്ധത്തോടെ ലോകം തിരിച്ചറിഞ്ഞു. ഇതേ വികസനസങ്കല്‍പ്പമാണ് മോഡി ഗുജറാത്തില്‍ പിന്തുടരുന്നത്.

മോഡിയുടെ വികസന സങ്കല്‍പ്പത്തിനടിസ്ഥാനം തികച്ചും സ്വേച്ഛാധിപത്യ സ്വഭാവമുള്ള സര്‍ക്കാരും വന്‍കിട നിക്ഷേപങ്ങളുമാണ്. പണമുള്ള ആര്‍ക്കും ഗുജറാത്തിലേക്കു പോകാം. ആവശ്യപ്പെടുന്നിടത്ത് സ്ഥലം ലഭ്യമാകും. അതിനുവേണ്ടി ആരെയും കുടിയൊഴിപ്പിക്കും. മാഹുവയിലും സൗരാഷ്ട്രയിലും കര്‍ഷകരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് സ്വകാര്യകമ്പനിക്ക് നല്‍കിയ സംഭവം ഇതിന് ഉദാഹരണമാണ്. രണ്ടിടങ്ങളിലും പ്രതിഷേധിച്ച നാട്ടുകാരെ മോഡിയുടെ ഗുണ്ടകള്‍ അടിച്ചൊതുക്കുകയായിരുന്നു. അതുപോലെ വ്യവസായികള്‍ക്ക് സൗജന്യമായി ജലവും മറ്റു പ്രകൃതി വിഭവങ്ങളും മോഡി തീറെഴുതിക്കൊടുക്കുന്നു. ഒപ്പം പൊതുഖജനാവില്‍നിന്ന് ആവോളം സാമ്പത്തിക സഹായവും. ഇതൊക്കെ ലഭ്യമായാല്‍ ഏത് താര്‍ മരുഭൂമിയിലാണ് വ്യവസായം വരാത്തത്? പക്ഷേ, പ്രശ്നം ശരിയായ അര്‍ഥത്തില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് ആനുകൂല്യങ്ങള്‍ ഇങ്ങനെ വാരിക്കോരി കൊടുക്കാനാകില്ല എന്നതാണ്.

ഇത്രയൊക്കെ സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിച്ചിട്ടുതന്നെ റിസര്‍വ് ബാങ്കിന്റെ പത്താം വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നേരിട്ടുള്ള വിദേശനിക്ഷേപം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും തമിഴ്നാടിനും പിന്നിലാണ് മോഡിയുടെ ഗുജറാത്ത്. ആകെ മോഡിചെയ്തത് റോഡുകള്‍ ടാര്‍ ചെയ്തതും വാര്‍ത്താവിതരണ സംവിധാനം മെച്ചപ്പെടുത്തിയതുമാണ്.

ഗുജറാത്തിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടില്ല. 2006 മുതല്‍ 2010 വരെയുള്ള നാലുവര്‍ഷത്തെ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിക്ഷേപത്തിന്റെ മൂല്യവും ഉണ്ടായ തൊഴിലവസരങ്ങളുടെ എണ്ണവും കണക്കാക്കുമ്പോള്‍ നരേന്ദ്രമോഡിയെന്ന ഏകഛത്രപതി വിരാജിക്കുന്ന ഗുജറാത്ത് മഹാരാഷ്ട്രയേക്കാളും തമിഴ്നാടിനേക്കാളും പിന്നിലാണ്. (പട്ടിക കാണുക).


മോഡിക്കു വേണ്ടത് വന്‍കിട കോര്‍പറേറ്റുകളുടെ വന്‍ നിക്ഷേപങ്ങളാണ്. വ്യവസായം അങ്ങേയറ്റം യന്ത്രവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ വന്‍ വ്യവസായങ്ങള്‍ കൊണ്ടുവരുന്ന തൊഴിലവസരങ്ങള്‍ തുലോം തുച്ഛമായിരിക്കും. പ്രത്യേകിച്ചും ഗുജറാത്തിനെപ്പോലെ സാക്ഷരതാനിരക്കിലും സ്ത്രീ-പുരുഷാനുപാതത്തിലും പിന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദാരിദ്ര്യം, സാക്ഷരതാനിരക്ക്, സ്ത്രീ-പുരുഷാനുപാതം, ശൈശവ മരണനിരക്ക്, ഉന്നതവിദ്യാഭ്യാസരംഗം തുടങ്ങിയ സാമൂഹ്യവളര്‍ച്ചാസൂചികയില്‍ ബഹുദൂരം പിന്നിലാണ് മോഡിയുടെ ഗുജറാത്ത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക്സ് റിസര്‍ച്ചിലെ സാമ്പത്തികവിദഗ്ധനും സച്ചാര്‍ കമ്മിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയുമായ അബുസലേഹ് ഷെരീഫിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളായ ഒറീസയുടെയും ബിഹാറിന്റെയും അത്രതന്നെ ദരിദ്രരുണ്ട് മോഡിയുടെ ഗുജറാത്തില്‍ .

കേരളമോഡല്‍ വികസനത്തെ പുച്ഛിച്ചുകൊണ്ട് മുഖപ്രസംഗമെഴുതിയ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഗുജറാത്തിനെ ആഘോഷിക്കുന്നതിലെ വൈരുധ്യം വിചിത്രമാണ്. പ്ലാനിങ് കമീഷന്‍ നിയമിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം 31.8 ശതമാനം ഗുജറാത്തികള്‍ ജീവിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അതായത്, രാജ്യത്ത് ദരിദ്രര്‍ ഏറ്റവുമധികമുള്ള സംസ്ഥാനം.

മോഡിയുടെ വികസന മാതൃകയിലെ ജനവിരുദ്ധനയം തുറന്നുകാണിക്കുന്നതായിരുന്നു മാഹുവ ഒര്‍പാറ്റ് കേസ്. 1999ലാണ് കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ മാഹുവയിലെ നാല് ചെക്ക് ഡാമുകള്‍ നിര്‍മിച്ച് ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്ക് അനുയോജ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ , മോഡി മുഖ്യമന്ത്രിയായതോടെ കര്‍ഷകരുടെ എതിര്‍പ്പ് അവഗണിച്ച് ആ ഭൂമി സിമന്റ് കമ്പനിക്ക് കൈമാറി. ഇതുമൂലം 5000 കര്‍ഷക കുടുംബം കുടിയിറക്കപ്പെട്ടു. ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ഗുണ്ടകള്‍ അടിച്ചമര്‍ത്തി. സൗരാഷ്ട്രയിലും സമാനമായ സ്ഥിതിയുണ്ടായി. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ചുരുങ്ങിയ വിലയ്ക്ക് 40 ഹെക്ടര്‍ ഭൂമി ഒര്‍പാറ്റ് ഇന്‍ഡസ്ട്രീസിനു കൈമാറി. പൊറുതിമുട്ടിയ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അണ്ണ ഹസാരെ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിരഹിത ഭരണത്തിന് മോഡിയെ പ്രശംസിക്കുന്നുണ്ട്. സത്യത്തില്‍ എന്താണ് സ്ഥിതി? രണ്ടുവര്‍ഷത്തിനകം മോഡിയുടെ ഗുജറാത്തില്‍നിന്ന് ഉയര്‍ന്നുവന്നത് മൂന്ന് വന്‍ അഴിമതിയാണ്. ഇതില്‍ ഒന്നാമത്തേത് 2009ല്‍ പുറത്തുവന്ന 17,000 കോടി രൂപയുടെ "സുജലാം സുഫലാം" അഴിമതിയാണ്. കുളം നിര്‍മിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കൂലിയായി ഗോതമ്പ് നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ അഴിമതി നടന്നത്. കുളം നിര്‍മിച്ചതായി വ്യാജരേഖയുണ്ടാക്കുകയും കര്‍ഷകര്‍ക്ക് നല്‍കാമെന്ന പേരില്‍ ധാന്യം മഹാരാഷ്ട്രവിപണിയില്‍ മറിച്ചുവില്‍ക്കുകയുമായിരുന്നു. ദേശീയ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് 260 കോടി രൂപയുടെ അഴിമതി നടത്തി. തടാകങ്ങളിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ സര്‍ക്കാര്‍ ഖജനാവിന് 600 കോടി രൂപ നഷ്ടമുണ്ടായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. രണ്ടായിരത്തോളം പേരെ വംശഹത്യ നടത്തിയ പ്രതികളില്‍ ഭൂരിഭാഗവും സ്വൈരവിഹാരം നടത്തുന്നു. അതേസമയം, വ്യാജ കേസുകളുണ്ടാക്കി മുസ്ലിം യുവാക്കളെ വിചാരണപോലും കൂടാതെ വളരെക്കാലം ജയിലിലടയ്ക്കുന്നു.അബു സലേഹ് ഷരീഫിന്റെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ന്യൂനപക്ഷം ഏറ്റവും കൂടുതല്‍ വിവേചനമനുഭവിക്കുന്നത് ഗുജറാത്തിലാണ് എന്നാണ്. കൃത്യമായ തെളിവുകള്‍ നിരത്തി അദ്ദേഹം ഇക്കാര്യം സമര്‍ഥിക്കുന്നുണ്ട്.

ഇതിനിടയ്ക്കാണ് മോഡിക്ക് ആശ്വാസമായി ഗോധ്ര കേസ് വിധി വന്നത്. സുപ്രീംകോടതി രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായാണ് സുപ്രീംകോടതി വിധി വന്നത്. സംഭവം അപകടമാകാം, ഗൂഢാലോചനയാകാം എന്ന രണ്ടഭിപ്രായത്തില്‍ ഗൂഢാലോചനയാണ് എന്ന ഗുജറാത്ത് പൊലീസിന്റെ ഉറച്ച വിശ്വാസമാണ് പ്രത്യേക ഏജന്‍സി സ്വീകരിച്ചത്. പരമോന്നത നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ സംശുദ്ധിയില്‍ സംശയിക്കുന്നില്ലെങ്കിലും ഈ വിധിയിലെ ചില പ്രശ്നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് ചൂണ്ടിക്കാട്ടുന്നു. അങ്ങേയറ്റം വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഗുജറാത്ത് പൊലീസ് സംവിധാനത്തെയും രേഖകളെയുമാണ് അന്വേഷണ ഏജന്‍സി പ്രധാനമായും ആശ്രയിച്ചത്. തെളിവുകളേക്കാള്‍ സംഭവങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി വിധിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു. സാക്ഷിമൊഴികളിലെ വിശ്വാസ്യതയും വൈരുധ്യവും ചൂണ്ടിക്കാട്ടി ടീസ്റ്റ ഇക്കാര്യങ്ങള്‍ ഉദാഹരിക്കുന്നു.

ഗോധ്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍മന്ത്രാലയം നിയമിച്ച ജസ്റ്റിസ് യു സി ബാനര്‍ജി കമീഷന്‍ സംഭവം അപകടംമൂലമുണ്ടായതാണെന്ന് ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി സമര്‍ഥിച്ചിരുന്നു. എന്നാല്‍ , ഗുജറാത്ത് ഹൈക്കോടതി ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല കമീഷന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചു.

ഏതൊരു ഫാസിസ്റ്റിനെയുംപോലെ ഭൂരിപക്ഷ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയാണ് മോഡി ഗുജറാത്തില്‍ ഏകാധിപതിയായി വാണുകൊണ്ടിരിക്കുന്നത്. തന്റെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാന്‍ മതഭ്രാന്തരെ വളര്‍ത്തിയെടുത്തു. ഇവരുടെ കൈത്തരിപ്പും ചോരക്കൊതിയും തീര്‍ക്കാന്‍ ഇരകളെ വിട്ടുകൊടുത്തു. ഗുജറാത്തിലെ തീവ്രമതവാദികള്‍ക്കിടയില്‍ മോഡി വീരപുരുഷനായെങ്കില്‍ സംസ്ഥാനത്തിനു പുറത്ത് ഒറ്റപ്പെട്ടു. ഇത് മറികടക്കാനാണ് വികസനം എന്ന തട്ടിപ്പുമായി രംഗത്തെത്തിയത്. ഗുജറാത്ത് വന്‍തോതില്‍ വികസിക്കുന്നെന്ന് ചിലരെയെങ്കിലും വിശ്വസിപ്പിക്കാന്‍ മോഡിക്ക് സാധിച്ചിട്ടുണ്ട്.

ഇതിന്റെ മറപിടിച്ച് ഗുജറാത്തിലെ വെറുപ്പിന്റെ രാഷ്ട്രീയം മോഡി തുടര്‍ന്നു. മുഖ്യധാരയില്‍നിന്ന് മുസ്ലിം സമൂഹം അകറ്റപ്പെട്ടു. കലാപബാധിതര്‍ പുനരധിവസിക്കപ്പെടാതെ, നഷ്ടപരിഹാരം ലഭിക്കാതെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ട് താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നു. അവരുടെ സമ്പാദ്യം കൈക്കലാക്കിയ മോഡിയുടെ കൊലയാളി സംഘം ഗുജറാത്തിലെ പുതിയ മധ്യവര്‍ഗമായി ഉദയം ചെയ്തിരിക്കുന്നു. ഒരു സമൂഹത്തെ തീരാദുരിതത്തില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ ചെലവില്‍ നടത്തുന്ന വികസനം വികസനമല്ല, ഫാസിസമാണ്.

എല്ലാവിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിയിലൂടെ മോഡിക്ക് സ്വപ്നംകാണാന്‍ കഴിയാത്ത നേട്ടങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടും ചിലര്‍ പറയുന്നത് കേരളം മോഡിയെ മാതൃകയാക്കണമെന്നാണ്. ഇതിന് ഓശാന പാടാന്‍ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും മത്സരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ .


*****


മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട്:ദേശാഭിമാനി

Friday, March 4, 2011

ഗോധ്ര: കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഗോധ്രയില്‍വെച്ച് സബര്‍മതി എക്‌സ്പ്രസിന്റെ എസ് ആറാം നമ്പര്‍ കോച്ചിലുണ്ടായ തീപിടുത്തത്തിന്റെ പേരില്‍ 31 പേരെ ശിക്ഷിച്ചത് വിശ്വസനീയമായ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ കുറ്റപത്രം അവിശ്വസനീയവും ചോദ്യം ചെയ്യപ്പെടാവുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു. ആ കുറ്റപത്രത്തില്‍ ആദ്യ ഗൂഢാലോചനക്കാരായി പറയുന്നവരുടെ എണ്ണം അമ്പതില്‍ കൂടുതലില്ല. അപ്പോള്‍ ഇത്രയധികം പേരെ ഐ പി സിയുടെ 120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന നടത്തിയതിന് എങ്ങനെയാണ് ശിക്ഷിക്കുക? കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അഞ്ചു മുഖ്യ ഗൂഢാലോചനക്കാരുടെ നേതാവ് മൗലവി ഉമ്മര്‍ജിയാണ്. മൗലവി ഉമ്മര്‍ജിയെ കോടതി വെറുതെവിടുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് എങ്ങനെയാണ് ജഡ്‌ജിക്ക് കഴിഞ്ഞത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 'തെളിവുകള്‍' പരസ്പര വിരുദ്ധമാണ്. അമാന്‍ ഗസ്റ്റ്ഹൗസില്‍ ഫെബ്രുവരി 26ന് രാത്രി ഒമ്പതു മണിയോടെ ഒത്തുകൂടിയ ഏതാനും മുസ്‌ലീങ്ങള്‍ എസ് ആറാം നമ്പര്‍ കോച്ചിന് തീവയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 27ന് കാലത്ത് 2.30ന് തീവണ്ടി എത്തുമ്പോള്‍ തീവെയ്ക്കാനായിരുന്നുവത്രെ പരിപാടിയിട്ടത്. അവര്‍ 140 ലിറ്റര്‍ പെട്രോള്‍ വാങ്ങി ഒളിപ്പിച്ചുവെച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ട്രെയിന്‍ വൈകിയാണ് ഓടുന്നതെന്നു മനസ്സിലാക്കിയപ്പോള്‍ ''ഗൂഢാലോചന''ക്കാര്‍ ആയിരത്തോളം പേരെ സംഘടിപ്പിച്ച് ട്രെയിനിനു കല്ലെറിയുകയും ഏതാനും കുട്ടികളെ പെട്രോള്‍ നിറച്ച കന്നാസുകളുമായി കോച്ചിനകത്ത് കടത്തിവിട്ടെന്നും പെട്രോള്‍ ഒഴിച്ചശേഷം തീവെച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2.30ന് എത്തേണ്ട ട്രെയിന്‍ കാലത്ത് 8 മണിക്കാണ് ഗോധ്രയില്‍ വന്നത്.

ട്രെയിന്‍ കൃത്യസമയത്ത് എത്തിയിരുന്നുവെങ്കില്‍ ''ഗൂഢാലോചന''ക്കാരുടെ പദ്ധതി എന്തായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ പോലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ട്രെയിന്‍ അഞ്ചുമണിക്കൂറിലധികം വൈകിയതുകൊണ്ടാണ് ആളുകളെ സംഘടിപ്പിക്കാന്‍ കഴിയാഞ്ഞതെന്നാണ് പ്രോസിക്യൂഷന്റെ വാദത്തില്‍ നിന്നു തന്നെ വ്യക്തമാകുന്നത്.
സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ യാത്ര ചെയ്യുന്ന കാര്യം ഗൂഢാലോചനക്കാര്‍ എങ്ങിനെ അറിഞ്ഞുവെന്നു കാണിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിവൊന്നുമില്ലെന്ന് പൊലീസും ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റും വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചന കുറ്റം തെളിയിക്കാന്‍, ഗൂഢാലോചന നടത്തിയവര്‍ക്ക് യാത്രക്കാരെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയണം.

ഇത്രയധികം പെട്രോള്‍ നല്‍കിയെന്ന് തെളിവു നല്‍കാന്‍ പെട്രോള്‍ പമ്പ് ഉടമയെ പൊലീസ് നിര്‍ബന്ധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികളില്‍ മിക്കവരെയും മര്‍ദിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. പോട്ട നിയമപ്രകാരമാണ് അവരെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ പോട്ട നിയമപ്രകാരം ആരോപിച്ച കേസ് പിന്‍വലിക്കണമെന്ന് പോട്ട റിവ്യു കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പോട്ട റിവ്യു കമ്മിറ്റിയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതുമാണ്.

അതിനുശേഷമാണ് പൊലീസ് ചില പുതിയ സാക്ഷികളെ രംഗത്തുകൊണ്ടുവരികയും കൂടുതല്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തത്. വ്യാജമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 31 പേരെ കോടതി ശിക്ഷിച്ചത്. മുഖ്യ ഗൂഢാലോചനക്കാരനായ ഉമര്‍ജിയെ വെറുതെ വിട്ടു എന്ന വസ്‌തുത ഗൂഢാലോചന നടന്നതായി തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവാണ്. നിരപരാധികള്‍ക്ക് നീതി നിഷേധിക്കുന്ന ഈ വിധി ഉയര്‍ന്ന കോടതികള്‍ അസാധുവാക്കുമെന്നാണ് എന്റെ വിശ്വാസം.


*****


മുകുള്‍ സിന്‍ഹ, കടപ്പാട് : ജനയുഗം

Wednesday, January 26, 2011

ഗുജറാത്തില്‍ വംശഹത്യയുടെ മരം പെയ്യുന്നു

വഡോദര റെയില്‍വേസ്‌റ്റേഷനിലെ ബുക്ക് സ്‌റ്റാളുകളില്‍ നിരത്തിവച്ചിരിക്കുന്ന പുസ്‌തകങ്ങളില്‍ ഒന്ന് ശ്രദ്ധേയമാണ്. ഏറ്റവും മുന്നില്‍ തള്ളിനില്‍ക്കുന്ന ഒന്ന് 'മെയിന്‍കാംഫ്', ഒരു ഫാഷിസ്‌റ്റ് വംശവാദിയുടെ ആത്മകഥ. സാധാരണക്കാരന്റെ വേവലാതികള്‍ സഞ്ചരിക്കുന്ന റെയില്‍വേസ്‌റ്റേനില്‍ ഇത് ഇത്ര മുന്‍നിരയിലെത്തിയത് ബോധപൂര്‍വമാണോ യാദൃച്ഛികമാണോ എന്ന് നമുക്ക് സംശയിക്കാം. എന്തു തന്നെയായാലും ഹിറ്റ്ലറുടെ പുസ്‌തകം വഡോദരയിലെ പുസ്‌തക കടകളില്‍ മുന്‍നിരയിലെത്താന്‍ ചരിത്രപരമായ നിയോഗമുണ്ടായിട്ടുണ്ട്. 2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം 'മെയിന്‍കാംഫ' വില്‍പന ഏറെ വര്‍ധിച്ചിട്ടുണ്ടെന്ന് കടക്കാരന്‍ തന്നെ സമ്മതിക്കുന്നു. പുസ്‌തക പ്രസാധകന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇത് എന്ന് പറയുന്നതിനേക്കാള്‍ 'മെയിന്‍കാംഫി'ന്റെ രണ്ടാം ജന്‍മം എന്ന് പറയുന്നതാവും നന്ന്.

1925ലും 1926ലുമായി രണ്ട് വാള്യങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ 'മെയിന്‍കാംഫ്' 240000 പ്രതികളാണ് വിറ്റഴിഞ്ഞത്. അക്കാലത്ത് സൌജന്യമായി നല്‍കിയിരുന്ന യഥാര്‍ഥ ബൈബിളിനെ പിന്നിലാക്കിയാണ് സ്വന്തം ബൈബിള്‍ എന്ന് ഹിറ്റ്ലര്‍ വിശേഷിപ്പിച്ച മെയിന്‍കാംഫ് വിറ്റഴിഞ്ഞത്. മാത്രമോ? ലോകമഹായുദ്ധാനന്തരം 'പുതിയ ലോകക്രമ'ത്തിന് ആഹ്വനംചെയ്‌ത 'തന്റെ സമരം'(മെയിന്‍കാംഫ്)ഒരുകോടിയാണ് വിറ്റുതീര്‍ന്നത്. അച്ചടിയന്ത്രം മെയിന്‍കാംഫിനു മുന്നില്‍ പരാജയം സമ്മതിച്ചപ്പോള്‍ അച്ചടി നിര്‍ത്തുകയായിരുന്നു. ഒരു ആത്മകഥയുടെ ഒരു പ്രതി ഒരാളെ കൊന്നുവെന്ന് പറയുന്നുവെങ്കില്‍ അത് മെയിന്‍കാംഫ് ആയിരുന്നു. ഒരു മെയിന്‍കാംഫ് വിറ്റഴിയുമ്പോള്‍ ഒരു ജൂതനോ കമ്മ്യൂണിസ്‌റ്റുകാരനോ കൊല്ലപ്പെടുമെന്നാണ് അന്ന് യൂറോപ്പില്‍ പ്രചരിച്ചത്. 1945-ല്‍ ഹിറ്റ്ലര്‍ ആത്മഹത്യചെയ്യുന്നതുവരെ മെയിന്‍കാംഫിന്റെ 'ആത്കഥയും' അതായിരുന്നു. ഇന്ന് ഗുജറാത്തിന്റെ ചരിത്ര നിയോഗവും അതാകാം.

ഗുജറാത്ത് വംശഹത്യനടന്ന് പത്ത് വര്‍ഷത്തോട് അടുക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നിക്ഷേപമൂല്യള്ള സംസ്ഥാനം, മുസ്ലിംങ്ങള്‍ നരേന്ദ്രമോഡിയോടൊപ്പം, വാള്‍മുനയില്‍ അറ്റുവീണവര്‍ വാളെടുത്തവന്റെ കാല്‍ചുവട്ടില്‍, മോഡി മുസ്ലിംങ്ങള്‍ക്ക് സീറ്റു നല്‍കുന്നു. ഗാന്ധിയുടെ നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തിലേക്ക് മുസ്ലിംങ്ങളെ മത്സരിപ്പിച്ച് അവർക്ക് വേണ്ടി മോഡിതന്നെ രംഗത്തിറങ്ങുന്നു. അവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. രാജ്യം ഗുജറാത്തിനെ മാതൃകയാക്കുന്നു.ചുരുക്കത്തില്‍ 'ഗുജറാത്ത് തിളങ്ങുന്നു'. ഇതിനെല്ലാം അടിവരയിട്ടുകൊണ്ട് മോഡി വീണ്ടും അധികാരത്തില്‍ വരുന്നു. കേന്ദ്രം ഭരിക്കുന്ന മതനിരപേക്ഷ പാര്‍ട്ടിക്ക് മൌനം തുടരാന്‍ വിധിയാവുന്നു.

യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ചോദ്യം ഞങ്ങളെ ഗുജറാത്ത് പര്യടനത്തിന് സഹായിച്ച ഗാന്ധിനഗറിലെ തോമസിനോടായിരുന്നു. തോമസ് യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടറായിരുന്നു. അദ്ദേഹം വി ആര്‍ എസ്എടുത്ത് പിരിഞ്ഞു. ഗുജറാത്ത് കലാപകാലത്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു തോമസ്. ഉറച്ച മതവിശ്വാസി. കൃസ്‌ത്യന്‍ വിഭാഗത്തില്‍ പെന്തകോസ്‌ത എന്ന് പറയും. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടയാളായതുകൊണ്ട് നേരിയ നൊമ്പരങ്ങള്‍ ഇപ്പോഴും ഉണ്ടാകും എന്ന് തോന്നി. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറുപടിയാണ് തോമസില്‍ നിന്നുണ്ടായത്. 'അതൊക്കെ ആള്‍ക്കാര്‍ മറന്നില്ലെ? കുറച്ച് മുസ്ലിംങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഏറെ പേരും ഇപ്പോള്‍ മോഡിയെ പിന്തുണക്കുന്നവരാണ്. അവരെ സ്ഥാനാര്‍ഥികളാക്കുന്നു. വിജയിപ്പിക്കുന്നു. ഇപ്പോള്‍ ഗുജറാത്തിന്റെ വികസനമാണ് ലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്നത്'. ഗാന്ധിനഗറില്‍ മോഡിയുടെ വീടിനു മുന്നിലൂടെ കടന്നുപോകുന്ന ആറുവരി എക്സ്പ്രസ് ഹൈവേ ചൂണ്ടികാണിച്ചുകൊണ്ട് തോമസ് പറഞ്ഞു നിര്‍ത്തി. ഞങ്ങള്‍ക്ക് സഹായിയായി തീര്‍ന്നിരിക്കുന്ന അദ്ദേഹത്തോട് തര്‍ക്കിച്ചിട്ടുകാര്യമില്ലല്ലോ? ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുസ്ലിംങ്ങള്‍ ആര്‍എസ്എസിനൊപ്പം?

കത്‌ലാല്‍ നിയമസഭാ മണ്ഡലത്തില്‍ 65ശതമാനം മുസ്ലിംങ്ങളാണ്. കഴിഞ്ഞ 58വര്‍ഷമായി കോണ്‍ഗ്രസിന്റെ അനിഷേധ്യമായ ശക്തി കേന്ദ്രമാണ് കത്‌ലാല്‍. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലം വോട്ടിന്റെ അടിസ്ഥാനത്തില്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. കോര്‍പറേഷനുകളില്‍ മോഡി നിര്‍ത്തിയ ബി ജെ പിയുടെ മുസ്ലിം സ്ഥാനാര്‍ഥികളില്‍ നൂറ് പേര്‍ വിജയിച്ചു. മോഡി വിജയിപ്പിച്ചെടുത്തു.

കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലുമെന്നപോലെ ഗുജറാത്ത് പിസി സി പ്രസിഡന്റ് തൽ‌സ്ഥാനം രാജിവെച്ചു. ഗുജറാത്തിനു പുറത്തെ മതനിരപേക്ഷ രാഷ്‌ട്രീയ വിശാരദന്‍മാര്‍ മൌനം പാലിച്ചു. കോളങ്ങള്‍ നിലച്ചു. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അവര്‍ മറ്റുവിഷയങ്ങളില്‍ എഴുത്തു തുടര്‍ന്നു. മോഡി മാജിക് താത്വികാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടു.ഗുജറാത്തിനു പുറത്തുള്ള മുസ്ലിംങ്ങള്‍ക്കും മോഡി ഒരു പാഠമായി.

എങ്ങനെ?

ഏതു മാന്ത്രികനും തന്റെ മായാജാലം കണ്ട് അന്തം വിട്ടുനില്ക്കുന്ന പ്രേക്ഷകരെ സത്യബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു കാര്യം തുറന്നുപറയും. 'മാജികില്‍ നിങ്ങള്‍ കാണുന്നത് സത്യമല്ല, കാരണം ഇതൊരു കണ്‍കെട്ട് വിദ്യയാണ്.' എന്ന് പറഞ്ഞ് മറ്റൊരു ജാലവിദ്യകാണിക്കും. അത് സമര്‍ഥിക്കാന്‍ മറ്റൊരു ജാലവിദ്യകാണിച്ച് അയാള്‍ വീണ്ടും സദസ്യരുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിച്ച് തിരശീലക്ക് പിന്നിലേക്ക് പോകും . അവസാനം കാണിക്കുന്ന ഈ മാജികാണ് മജിഷ്യന്റെ കച്ചവടതന്ത്രം. ഇതില്‍ അന്ധാളിച്ച് പുറത്തേക്ക് തള്ളിയ ഈ കണ്ണുകളുമായി ഇന്ന് ഇന്ത്യന്‍ മുസ്ലിംങ്ങളും മതനിരപേക്ഷ ചിന്തകരും വേദിയില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ ഗ്രീന്‍ മുറിയില്‍ നിന്നും ഉയരുന്ന മോഡിയുടെ അട്ടഹാസം അവര്‍ മാത്രം കേള്‍ക്കുന്നില്ല. അത്രക്കും അവരുടെ കണ്ണും കാതും അടച്ചുകഴിഞ്ഞു. ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന തത്വം ഏറ്റവും അന്വര്‍ഥമാകുന്നത് ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളിലാണ്.

ഗുജറാത്തില്‍ മോഡിയുടെ തണലില്ലാതെ ഒരു മുസ്ലിം ജയിക്കുമ്പോഴാണ് യഥാര്‍ഥ ജനാധിപത്യം വിജയിക്കുന്നത് എന്ന് അറിയണമെങ്കില്‍ ഗുജറാത്തിലേക്ക് വരണം. വംശഹത്യ ഒരു സംഭവമല്ല. ഒരു നൈരന്തര്യമാണ്. ഇരകളായ മുസ്ലിംങ്ങള്‍ക്ക് അതൊരു ശീലമായിതുടങ്ങിയതാണ് വംശഹത്യയുടെ രണ്ടാം ഖണ്ഡം.

കാഡി നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളായ രണ്ടും മൂന്നും ജയിച്ചത് ബിജെപിയാണ്. അത് വോട്ടെണ്ണി കഴിഞ്ഞപ്പോഴുണ്ടായ വിജയമല്ല. അതിനു മുമ്പ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് ഇതിനെ പറയാറ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ വരിച്ച വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സ്ഥാനാര്‍ഥികള്‍ക്ക് നില്‍ക്കാന്‍ ഭയമായിരുന്നുവെന്നാണ് ബറുവ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍(സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണ്‍) പറഞ്ഞത്. ഒരു കൈയില്‍ മുസ്ലിം സ്ഥാനാര്‍ഥി, മറ്റൊരു കൈയില്‍ കുത്തുബ്‌ദീനുനേരെ ഉയര്‍ത്തിയ വാള്‍. ജീവിക്കണമെങ്കില്‍ ആരെയാണ് മുസ്ലിം വരിക്കേണ്ടത്. ആര്‍ക്കെതിരെയാണ് മത്സരിക്കേണ്ടത്. ഗുജറാത്ത് മുസ്ലിം ചോദിക്കുന്ന ചോദ്യമിതാണ്. വാള്‍ത്തലപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും വാള്‍ത്തലപ്പില്‍ വിജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന തന്ത്രം ഫാഷിസ്‌റ്റ് തന്ത്രമാണല്ലോ? ജനാധിപത്യത്തില്‍ ഫാഷിസം എങ്ങനെ വിദഗ്ദമായി മുറിയൊരുക്കുന്നുവെന്ന് ഈ ഉദാഹരണം മതി. നയിക്കാനൊരു നേതാവിനെ അന്വേഷിക്കുന്ന ഒരു ജനതയെ നിര്‍മ്മിക്കുകയാണ് ഫാഷിസ്‌റ്റുകള്‍ ചെയ്യുന്നത് എന്ന് 'ആള്‍കൂട്ടത്തിന്റെ മനശാസ്‌ത്ര'മെഴുതിയ വില്‍ഹം റീഹ് പറഞ്ഞിട്ടുണ്ട്. അതിനവര്‍ ചെയ്യുന്നത് മറ്റൊരു നേതാവ് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയെന്നതാണ്. ഗുജറാത്തിലെ മുസ്ലിംങ്ങള്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ ഒന്ന് മോഡിയെ രക്ഷകനായികാണുക. രണ്ട് വംശഹത്യയെ അഭിമുഖീകരിക്കുക.

2002-ല്‍ കലാപം പടര്‍ന്നപോള്‍ ഭാവ് നഗര്‍ കത്താന്‍ അല്‍പം വൈകി.അന്ന് ഗുജറാത്ത് സമാചാര്‍ എഴുതിയത് ഭാവ് നഗറിലെ ആണുങ്ങള്‍ കൈയില്‍ വളയിടുകയാണ് വേണ്ടത് എന്നാണ്. വാര്‍ത്തകള്‍ വാള്‍ത്തലപ്പുകളായപ്പോള്‍ ഭാവ് നഗറില്‍ മുസ്ലിംങ്ങളില്‍ ആണുങ്ങളില്ലാതായി. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ വിജയിച്ച ജഹാന്‍ ബിബിയും ഷരിഫാബിബിയും ജീവിക്കുക എന്ന ഒറ്റലക്ഷ്യം വച്ച് മത്സരിക്കുകയായിരുന്നു. ബിജെപിയുടെ മുസ്ലിം സ്ഥാനാര്‍ഥികളെല്ലാം ഇങ്ങനെ വരിയുടക്കപ്പെട്ട ആണുങ്ങളോ വരിയുടക്കേണ്ടതില്ലാത്ത പെണ്ണുങ്ങളോ ആയിരുന്നു.

ഒറ്റപ്പെട്ട നിശ്വാസങ്ങള്‍ ഇല്ലാതിരുന്നില്ല. കൊലക്കത്തി ആര്‍ത്തിപെയ്‌ത അഹമ്മാദാബാദില്‍ നേരിയ ശ്വാസപ്രവര്‍ത്തനങ്ങള്‍ കേള്‍ക്കാം. അവിടെ ബിജെപി നിര്‍ത്തിയ മുസ്ലിം പ്രതിമകള്‍ എല്ലാം ഉടഞ്ഞു. ഈ തോല്‍വിയുടെ ആഘാതം അവര്‍ ഏറ്റുവാങ്ങാനിരിക്കുന്നതേയുള്ളൂ.

വികസനത്തിന്റെ ഇര

മുസ്ലിംങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ് ഗുജറാത്തില്‍. വഡോദര ഇപ്പോഴും വിഭജിക്കപ്പെട്ട നഗരമായി തുടരുന്നു. വ്യാപാരം, വിദ്യാഭ്യാസം, പെരുമാറ്റം എല്ലാം ഹിന്ദു മുസ്ലിം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വിഭജിക്കപ്പെട്ട ഇത്തരം കേന്ദ്രങ്ങളിലെ മുസ്ലിംങ്ങള്‍ പേടികൊണ്ട് വോട്ട് ചെയ്യാന്‍ പോകാറില്ല. അവര്‍ സ്ഥാനാര്‍ഥിയും ആകാറില്ല.

പുറം ലോകത്ത് മോഡി തിളങ്ങുമ്പോഴാണ് ഈയിടെ ഇരുനൂറു വര്‍ഷം പഴക്കമുള്ള മുസ്ലിം ആരാധനാലയം തകര്‍ത്തത്. ഇതിനെ തുടര്‍ന്നുണ്ടായ ചേരിതിരിഞ്ഞ സംഘട്ടനത്തില്‍ ആറ് മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടു. പള്ളിപൊളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുതന്നെയാണ് ആഹ്വാനം ഉണ്ടായത്. തകര്‍ക്കാന്‍ വന്നവരെ എതിര്‍ത്ത സബീറ ബീവി പോലിസിനോട് പൊട്ടിത്തെറിച്ചു. ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ എന്ന് അവര്‍ പോലിസിനോട് ചോദിച്ചു. വേണ്ട എന്ന് പരിഹാസത്തില്‍ മറുപടിയും അവരോട് പോലിസ് പറഞ്ഞു. അഥവാ ജീവിക്കണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ എന്നാണത്രെ പറഞ്ഞത്. ഇത് അവര്‍ തന്നെ പറഞ്ഞതാണ്. ഒരു പള്ളിക്ക് വേണ്ടി എന്തിനാണ് മുസ്ലിംങ്ങള്‍ ഇത്ര വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നത്, ഗുജറാത്തില്‍ വികസനത്തിന്റെ കാലമാണ്. അതിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം. ഈ ഭാഷയ്‌ക്ക് ശമനമില്ല ഗുജറാത്തില്‍. ഇത് മരം പെയ്യും പോലെ നടക്കുന്നു.

ഈ നഗരത്തില്‍ ഇപ്പോള്‍ രണ്ട് രാജ്യങ്ങളുണ്ടെന്നാണ് ഭരണകക്ഷി പറയുന്നത്. ഒന്ന് ഇന്ത്യ, മറ്റൊന്ന് പാകിസ്ഥാന്‍. വികസനം 'പാകിസ്ഥാനികളെ' വെട്ടി നിരത്തിയാണ് മുന്നേറുന്നത്. അതായത് ഗുജറാത്ത് വികസനത്തില്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധപ്രഖ്യാപനമുണ്ട്. വികസനത്തിന്റെ ഈ ഫാഷിസ്‌റ്റ് രാഷ്‌ട്രീയ അസ്ഥിവാരത്തിലാണ് മോഡിയുടെ കണ്ണുതള്ളിക്കുന്ന മാജിക് എന്ന് എത്രത്തോളം എഴുതപ്പെട്ടു?

തൊഴിലുറപ്പ് പദ്ധതി

അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നും ഗോധ്രയില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടുന്ന തീവണ്ടികളിലെ യാത്രക്കാരെ ശ്രദ്ധിക്കുക. തൊഴില്‍തേടി ഗുജറാത്തിനു പുറത്തേക്ക് പോകുന്നവരാണ് അവര്‍. ഗുജറാത്തിലെ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നവരാണ് ഏറെയും. തൊഴില്‍ ഉറപ്പു നല്‍കുന്ന ദേശീയ തൊഴില്‍ ദാന പദ്ധതി പരോക്ഷമായി നിര്‍വഹിക്കുന്ന മറ്റൊരു നന്‍മകൂടിയുണ്ട്. അത് സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ നല്‍കുന്നുവെന്നതാണ്. ഭൌതിക നേട്ടം പരിഗണിക്കാതെ തൊഴില്‍ നല്‍കുകയെന്ന ഒറ്റ ദൌത്യമാണ് തൊഴില്‍ദാന പദ്ധതിക്കുള്ളത്. സാമ്പത്തിക വിദഗ്ദന്‍ കെയിന്‍സിന്റെ സിദ്ധാന്തത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള പിന്‍ബലം അതിനുണ്ട്. അങ്ങനെയിരിക്കെ തീവണ്ടിക്ക് കൂലികൊടുത്ത് ഗുജറാത്തിലെ ദരിദ്രര്‍ വണ്ടികയറുന്നതെന്തിനാണെന്ന് മോഡി പറയുന്നില്ല.

ഗുജറാത്തിലെ കോട്ട്യാല ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഗുണഭോക്താക്കളായത് ഡോക്‌ടര്‍മാരും, സര്‍ക്കാര്‍ ജീവനക്കാരുമാണ്. കോടികളുടെ തിരിമറി പദ്ധതി നിര്‍വണ ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് തന്നെ നടന്നുവെന്ന മുഖ്യധാര ഇംഗ്ളീഷ് മാധ്യമങ്ങളുടെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രി സി പി ജോഷിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാവങ്ങള്‍ തൊഴില്‍ തേടി വണ്ടി കയറുന്നത് എന്‍ആര്‍ഇജിപി ഫണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യാജന്‍മാരും വിഴുങ്ങുന്നതുകൊണ്ടാണ്. എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കുന്ന മോഡി നടപ്പാത പണിയുന്നില്ലെന്ന് മാത്രമല്ല. അതിന്റെ ഫണ്ട് വിഴുങ്ങുക കൂടി ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നത്. ഇപ്പോഴും തൊഴിലുറപ്പ് പദ്ധതി കൂലി 125രൂപയാണ് ഔദ്യോഗിക ഗുജറാത്തില്‍.75ഉം നൂറും രൂപയാണ് ഒരു ദിവസത്തെ വേതനം. അതുകൊണ്ടു തന്നെയാണ് പദ്ധതി ഫണ്ട് തിരിമറി നടത്താന്‍ ഉദ്യോഗസ്ഥ വൃന്ദം താല്‍പര്യപ്പെടുന്നത്. തൊഴിലുറപ്പ് കൂലികൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്നാണ് തീവണ്ടിയില്‍ വച്ച് കണ്ട തൊഴിലാളി രാജം കോഡ പറഞ്ഞത്. ഈ പദ്ധതിയെ കുറിച്ച് അറിയാത്തവര്‍ ഏറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സബര്‍മതി

അഹമ്മദാബാദില്‍ നിന്നും അക്ഷര്‍ധാമിലേക്ക് ഗുജറാത്ത് സ്‌റ്റേറ്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്രചെയ്യണം. രണ്ട് തവണ കണ്ടം ചെയ്‌ത് കഴിയാന്‍ മാത്രം പ്രായമായ പഴകിയ ബസുകള്‍ ഗതാഗത മേഖലയുടെ മാറിയ മുഖം വിളിച്ചുപറയും. പൊട്ടിയതും തുരുമ്പിച്ചതുമായ ബസുകളില്‍ തിക്കിത്തിരക്കിയാണ് സാധാരണക്കാരന്റെ യാത്ര. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പിച്ചക്കാരനേക്കാള്‍ കഷ്‌ടമാണ്. യാത്ര ഇരന്നുവാങ്ങുകയാണവര്‍. 'ഒന്ന് ഈ ഓട്ടോയില്‍ കയറുമോ ഭക്ഷണം കഴിച്ചിട്ടില്ല' എന്നാണ് അഹമ്മദാബാദ് ബസ് സ്‌റ്റാന്റില്‍ നിന്നും ഒരു ഓട്ടോ ഡ്രൈവര്‍ ചോദിച്ചത്. ഞങ്ങളുടെ യാത്ര അക്ഷര്‍ധാം ക്ഷേത്രത്തിനു മുന്നില്‍ അവസാനിപ്പിച്ചു.

2002-ല്‍ തീവ്രവാദി ആക്രമണത്തിന് വിധേയമായ ക്ഷേത്രമാണ് അക്ഷര്‍ധാം. ആക്രമണത്തിനുശേഷം കനത്ത സുരക്ഷയിലാണ് അക്ഷര്‍ധാം. പത്രപ്രവര്‍ത്തകര്‍ക്ക് പോലും കാമറ, മൊബൈല്‍, ബെല്‍റ്റ് എന്നിവയോടെ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച വാതിലിലൂടെയാണ് പ്രവേശനം. മതസൌഹാര്‍ദവും മനുഷ്യസ്നേഹവും പ്രോത്സാഹിപ്പിച്ച മഹാരാജാ സ്വാമിനാരായണന്റെ പേരിലെ ക്ഷേത്രമാണിത്. ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കുന്നതിന് പകരം അവരോട് കപ്പം സ്വീകരിച്ച രാജാവാണത്രെ സ്വാമി നാരായണ്‍. ഇത്തരം കൃത്യങ്ങളുടെ ശില്‍പങ്ങള്‍ അവിടെ കാണാം. സാധുജനങ്ങള്‍ അന്യമതസ്ഥര്‍ എന്നിവര്‍ക്ക് തുല്യപരിഗണനയാണ് രാജാവ് നല്‍കിയത് എന്നും അദ്ദേഹത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എല്ലാ മതവിഭാഗങ്ങളും എത്തിയിരുന്നുവെന്നും അവിടെ എഴുതിവച്ചിരിക്കുന്നു. ആര്‍ക്കും നിയന്ത്രണമില്ല.

ഗുജറാത്തിന്റെ മതനിരപേക്ഷതക്ക് വലിയ സംഭാവന നല്‍കിയ അക്ഷര്‍ധാം 2002ലെ സംഭവത്തിന് ശേഷം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഞങ്ങള്‍ നേരില്‍ കണ്ട കാഴ്ച്ച തന്നെയാണ് പ്രധാനം. ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവിടെ പ്രവേശനത്തിന് ഒരു മുസ്ലിം കുടുംബവും ഉണ്ടായിരുന്നു. അകത്തേക്ക് പ്രവേശിക്കാനുള്ള അവരുടെ ശ്രമത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അവരോട് പര്‍ദയഴിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ഒന്നും ആലോചിക്കാതെ പര്‍ദയും ശിരോവസ്‌ത്രവും നീക്കി അകത്തേക്ക് പ്രവേശിച്ചു. 2002നു ശേഷമാണത്രെ പര്‍ദക്ക് നിരോധം ഉണ്ടായത്. ക്ഷേത്രവും ചരിത്രവും ശില്‍പങ്ങളും കണ്ട് പുറത്തിറങ്ങിയ ശേഷമാണ് അറിഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വസതി ഇതിന്റെ മതില്‍കെട്ടിനു പുറത്തുള്ള മറ്റൊരു വളപ്പിലാണ് എന്ന്. മോഡിയുടെ വീടിനടുത്ത് വച്ചാണ് ഞങ്ങള്‍ സബര്‍മതിയിലേക്ക് യാത്ര തുടര്‍ന്നത്. ഏറെ നേരം കാത്തിരുന്നിട്ടും സബര്‍മതിയിലേക്ക് പോകാന്‍ വാഹനം ലഭ്യമായിരുന്നില്ല.

ഈ യാത്രയായിരുന്നു ഏറെ അത്ഭുതകരമായി അനുഭവപ്പെട്ടത്. പുറപ്പെടുമ്പോള്‍ ഓട്ടോക്കാരനോട് സബര്‍മതി ആശ്രമത്തിലേക്കാണ് എന്നുപറഞ്ഞു. കയറി തുടങ്ങിയതുമുതല്‍ അയാള്‍ സംസാരിക്കുകയാണ്. ഗുജറാത്തി ഭാഷയില്‍ ഏന്തൊക്കെയോ പറയുന്നു. പിന്നീട് സ്‌റ്റിയറിംഗില്‍ നിന്നും ഒരു കൈ വിട്ടു. ആ കൈ കൊണ്ട് ആംഗ്യം കാണിച്ചായി പിന്നത്തെ സംസാരം. ഞങ്ങള്‍ക്ക് ഗുജറാത്തി അറിയില്ല എന്നുപോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. പിന്നിട് അയാള്‍ പിറകിലേക്ക് ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. വണ്ടി ഓടികൊണ്ടിരിക്കുകയാണ്. പാന്‍മസാലയും മദ്യവും ചേര്‍ന്ന ദുര്‍ഗന്ധവും തുപ്പലും ഓട്ടോറിക്ഷയെയും മത്തുപിടിപ്പിച്ചു.

അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന മനസിലായി. അയാള്‍ കാലെടുത്ത് ഇരിക്കുന്ന സീറ്റില്‍ വച്ചു. ഒരു കൈയും ഒരു കാലുമാണ് വണ്ടിയെ നിയന്ത്രിക്കുന്നത്. ഞങ്ങളോട് തിരിഞ്ഞുനിന്നും ഗുജറാത്തിയില്‍ പ്രസംഗിച്ചുമാണ് വണ്ടിയോടിക്കുന്നത്. ആറ് വരിപാതയാണ് റോഡ്. ഓട്ടോ തലങ്ങും വിലങ്ങും ആടികൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഒരു വിധത്തില്‍ വണ്ടി നിര്‍ത്തിച്ചു. രണ്ടാമത്തെ റിക്ഷക്കാരനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് മദ്യപന് ഓട്ടോ ഓടിക്കാനുള്ള ഒരു രേഖയും ഇല്ല എന്ന്. പിന്നിട് ചെറുപ്പക്കാരനായ മറ്റേ ഡ്രൈവറുടെ റിക്ഷയില്‍ സബര്‍മതിയിലേക്ക്. എന്നാല്‍ റിക്ഷാക്കാര്‍ ഞങ്ങളെ ബോധപൂര്‍വം മറ്റൊരു ആള്‍ദൈവത്തിന്റെ ആശ്രമത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. 'ഇപ്പോള്‍ ഇതിനാണ് പ്രശസ്‌തി. ബാപ്പു ആശ്രമം എന്നാല്‍ ഇതാണ്. ആശ്രമത്തിലെ സ്വാമി പറഞ്ഞു.

ഞങ്ങള്‍ സബര്‍മതിയിക്ക് മറ്റൊരു വാഹനത്തില്‍ യാത്രയായി. മോഡിയുടെ വീട്ടിനടുത്താണ് വ്യാജമദ്യകേന്ദ്രം എന്ന് വ്യക്തം. അവിടെ നിന്നും കുടിച്ച ചാരായത്തിന്റെ പരിണാമമാണ് റിക്ഷാഡ്രൈവറില്‍ കണ്ടത്. സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ വീടിനരികെ ഇതാണ് അവസ്ഥ.

സബര്‍മതിയില്‍ ഞങ്ങള്‍ ഗാന്ധിഭവനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ മൂക്കറ്റം കുടിച്ച് കാലുറക്കാതെ നില്‍ക്കുകയാണ് ഒരാള്‍. അയാളോട് ഇത് എവിടെ നിന്ന് ഒപ്പിച്ചു എന്ന് ചോദിച്ചു. 'ദേശിയാ- സാറിന് വേണോ?' എന്ന് അയാള്‍ തിരിച്ചു ചോദിച്ചു.

'ഹേ റാം' എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ സബര്‍മതിയില്‍ നിന്നും മടങ്ങി. എല്ലാം കഴിഞ്ഞപ്പോണ് തോമസിനോട് ചോദിച്ചത്. മോഡിയെ കുറിച്ച് ഇപ്പോള്‍ നാട്ടുകാര്‍ക്ക് എന്താണ് അഭിപ്രായമെന്ന്. 'നല്ല അഭിപ്രായം-മുസ്ലിങ്ങള്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 2002-ലെ കലാപമൊക്കെ ആള്‍ക്കാര്‍ മറന്നു കഴിഞ്ഞു. ഗുജറത്ത് എന്തു നല്ല മാതൃക- വരിയുടക്കപ്പെട്ടവന്റെ അടിമത്തത്തിന്.


*****


രവീന്ദ്രന്‍ രാവണേശ്വരം കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011