Tuesday, August 18, 2009

വിശ്വാസത്തിന്റെ ശിരോരേഖകള്‍

അഭിനേതാവിന്റെ സര്‍ഗാത്മക വ്യക്തിത്വം ഏതു സത്തയെയാണ് ആന്തരീകരിക്കുന്നത്? നടന്‍ എന്നത് സംവിധായകന്റെ/സ്രഷ്ടാവിന്റെ വെറും ഒരടിമ മാത്രമല്ലേ? ഈ അടിമപ്പണിയില്‍ നിന്നുപരിയായി ഒരഭിനേതാവ് ചലിക്കുന്നുണ്ടെങ്കില്‍ അത് കലാവതരണത്തിന്റെ അച്ചടക്കത്തെ അതിലംഘിക്കലാകില്ലേ? ഉത്തരങ്ങള്‍ കൃത്യമല്ലാത്ത ഇത്തരം നിരവധി അടിസ്ഥാന പ്രഹേളികകളുടെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളുമാണ് യഥാര്‍ത്ഥത്തില്‍ കലയുടെ സൌന്ദര്യത്തെ പ്രവചനാതീതമാക്കുന്നത് എന്നതാണ് വസ്‌തുത.

നടന്റെ ആത്മവ്യക്തിത്വത്തെ തുടച്ചു മായിച്ച് അല്ലെങ്കില്‍ ഉടച്ചു വാര്‍ത്താണ് ഒരു കഥാപാത്രത്തെ താല്‍ക്കാലികമായെങ്കില്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ചെടുക്കുന്നത്. എന്നാല്‍ കേവലം ഓര്‍മ മാത്രമായിത്തീരുന്ന ഭൌതിക ശരീരത്തെക്കാളും അതിന്റെ ചലനങ്ങളെക്കാളും അനശ്വരമായിത്തീരുന്നത് ഈ പരകായപ്രവേശങ്ങളാണ് എന്ന തിരിച്ചറിവ് എത്രമാത്രം വിസ്‌മയകരമാണ് !

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ മുരളിയുടെ വ്യക്തിത്വത്തെയും അടയാളങ്ങളെയും നടനവൈചിത്ര്യങ്ങളെയും സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ നിലവിട്ട ചിന്തകള്‍ ആലോചനയിലേക്ക് കടന്നു വരുന്നത്. ചന്ദനം ചാലിച്ച പൊട്ടും അതിനുള്ളിലൊരു കുങ്കുമക്കുറിയും നെറ്റിയില്‍ സ്ഥിരം ചാര്‍ത്തി ഞാനൊരു കമ്യൂണിസ്‌റ്റാണെന്ന് നെഞ്ചു വിരിച്ച് ആണയിടുന്ന ഈ വ്യക്തിത്വത്തെ നിര്‍ധാരണം ചെയ്യുന്നതെങ്ങനെയെന്ന് നടപ്പു നേര്‍രേഖാ വിമര്‍ശനപടുക്കള്‍ തല പുകഞ്ഞ് ആലോചിച്ചിട്ടുണ്ടാകും. എന്തുകൊണ്ടോ അതൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല എന്ന കൌതുകകരമായ മൌനവും ഒരു സമസ്യ തന്നെ.

മതവും മാര്‍ക്സിസ്‌റ്റുകളും തമ്മിലുള്ള സംവാദം/തൊട്ടുകൂടായ്‌മ എന്ന വിവാദവിഷയവും ഈ വ്യക്തി ചിഹ്നത്തെ വെച്ച് നട്ടുപിടിപ്പിക്കാവുന്നതാണ്. പുരോഗമനകല എന്നത് രൂപപരമായും സൌന്ദര്യപരമായും തരംതാണതായിരിക്കണമെന്ന രണ്ടു പക്ഷത്തിന്റെയും അലിഖിത ധാരണയും ഇത്തരമൊരു കുഴഞ്ഞ വ്യക്തി രാഷ്ട്രീയ പ്രശ്‌നത്തിനുമുമ്പില്‍ അലസിപ്പോവുന്നു.

മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്നകറ്റി പാര്‍ടിയെ ശുദ്ധീകരിക്കാന്‍ വെമ്പല്‍ കൂട്ടുന്ന യാന്ത്രികവാദികള്‍ക്കു മുമ്പില്‍ ഒരു മറയുമില്ലാതെ മുരളി, കുറി; ധ്യാനം; ആത്മീയ ഭാഷണങ്ങള്‍ എന്നീ പ്രകട ഹൈന്ദവ ചിഹ്നങ്ങളുമണിഞ്ഞ് സഖാവ് മുരളിയായി തെളിഞ്ഞു വന്നതെങ്ങനെ എന്ന പ്രഹേളികയിലേക്ക് തിരിച്ചു വരുക.

മൂകാംബിക ക്ഷേത്രത്തിലേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നു പോയത് പുരോഗമനസാഹിത്യകാരനായ ചെറുകാട് തന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ വിവരിക്കുന്നുണ്ട്. കറകളഞ്ഞ പാര്‍ടിസാനായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെയും പാര്‍ടിക്കൂറും ഈശ്വരവിശ്വാസവും ഒരേ പോലെ നിലനിര്‍ത്തി. നിലനിര്‍ത്തി എന്നു മാത്രമല്ല ഈ 'വൈരുദ്ധ്യം' തുറന്നു സമ്മതിക്കുകയും ചെയ്‌തിരുന്നു. മനസ്സു തുറന്നു കാണിക്കും വിധം സത്യസന്ധനായിരുന്ന ചെറുകാടിനെപ്പോലെ സങ്കോചമൊന്നുമില്ലാതെ (അഥവാ ആത്മാര്‍ത്ഥമായതും ഇരട്ടത്താപ്പല്ലാത്തതുമായ സങ്കോചത്തോടെ) മുരളി തന്റെ വ്യക്തിതത്തിലെ സവിശേഷതകളെ തുറന്നു പ്രകടിപ്പിച്ചു.

മുരളിയുടെ മനസ്സിനെ പ്രദര്‍ശിപ്പിക്കുന്ന ഈ അടയാളങ്ങള്‍ ഏതു ചരിത്രസന്ദര്‍ഭത്തിലെ മലയാളിയെയാണ് അഭിമുഖീകരിക്കുന്നത് എന്നത് നിര്‍ണായകമായ ഒരു പ്രശ്‌നമാണ്. ജാതിനവീകരണവും മിശ്രവിവാഹവും മിശ്രഭോജനവും ശ്രീനാരായണപ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യ കേരളപ്പിറവിയും കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും ഭൂപരിഷ്‌ക്കരണവും സാര്‍വത്രിക സാക്ഷരതയും പ്രവാസവും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ആധുനിക കേരളം എഴുപതുകളിലെ തീവ്രവാദ 'വസന്ത'വും കടന്ന് മത-സാമുദായിക സ്വത്വങ്ങളുടെ പരിഷ്‌ക്കരിച്ച രണ്ടാം വരവിനെത്തുടര്‍ന്ന് പിന്തിരിഞ്ഞു നടന്നു തുടങ്ങിയ കാലം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമ തന്നെയായിരുന്നു ഈ പുനരാഗമനത്തിന്റെ മുഖ്യമായ അടയാളങ്ങള്‍ നെറ്റിയിലെടുത്തണിഞ്ഞത്. നിസ്‌ക്കാരത്തഴമ്പും ചന്ദന/കുങ്കുമക്കുറിയും കഥാപാത്രങ്ങളെയും അവരുടെ ഉള്ളിലിരുപ്പുകളെയും തിരിച്ചറിയാനുള്ള ലളിത മാര്‍ഗങ്ങളായി പരക്കെ പ്രത്യക്ഷപ്പെട്ടു. അറുപതുകളിലും എഴുപതുകളിലും അപരിഷ്‌കൃതമായി കരുതപ്പെട്ടിരുന്ന ഈ ചിഹ്നങ്ങളെ സൌന്ദര്യത്തിന്റെയും സ്വത്വത്തിന്റെയും വാഹനങ്ങളായി വാഴ്ത്തപ്പെട്ടത് സുഗമമായിട്ടായിരുന്നു. ബഹളമുണ്ടാക്കിയവരും സംശയമുന്നയിച്ചവരും പരിഹസിക്കപ്പെട്ടു. എന്നാല്‍ മുന്‍കാലത്ത് (ഏറെക്കൂറെ ഇക്കാലത്തും) പാട്ടില്ലാത്ത സിനിമ കലാമൂല്യമുള്ള സിനിമയായി സ്വാഭാവികമായി കരുതപ്പെട്ടിരുന്നതു പോലെ ഇത്തരം പ്രകടമായ അടയാളങ്ങളൊന്നും അണിയാത്തവര്‍ അതുകൊണ്ടു മാത്രം പുരോഗമനകാരികളായി തെറ്റിദ്ധരിക്കപ്പെട്ടു. ഏറ്റവും കൌതുകകരമായ കാര്യം മുരളിയെ ഇത്തരം പ്രകട ഹിന്ദു തീവ്രവാദ വേഷങ്ങളിലധികമൊന്നും കണ്ടിട്ടില്ല എന്നതാണ്. ഈ ഹിന്ദു ബാക്‌ലാഷിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വളരെ നിസ്സംഗതയോടെയാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. സംസ്‌കൃത സാഹിത്യം, പുരാണം, ഹിന്ദു ആത്മീയത എന്നീ കാര്യങ്ങളിലൊക്കെ താന്‍ ആര്‍ജിച്ച ജ്ഞാനപദ്ധതിയെ ന്യായീകരിക്കുന്നതല്ല ഈ ആക്രോശങ്ങളും അക്രമങ്ങളും അതിന്റെ സര്‍വസമ്മതസമാഹരണം ഉദ്ദേശിച്ചുള്ള കലാ-ചലച്ചിത്ര വ്യാജ നിര്‍മിതികളും എന്ന ബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, ഇടതുപക്ഷ വിമര്‍ശകര്‍ കടുത്ത ഭാഷ ഉപയോഗിച്ച് ഇത്തരം സിനിമകള്‍ക്കെതിരെ രംഗത്തു വന്നതിലും അദ്ദേഹം ആവേശം കൊണ്ടില്ല.

കേരളത്തിലെ ഇടതുപക്ഷം ഇതിനകം നിരവധി തവണ അധികാരത്തിലെത്തിയ ഒരു മുഖ്യധാരാശക്തിയായി പരിണമിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിനെയെന്നതു പോലെ ഇടതുപക്ഷത്തെയും, സവര്‍ണര്‍ക്കും മൃദുഹിന്ദുത്വവാദികള്‍ക്കും തങ്ങളുടെ അധീശത്വം നിലനിര്‍ത്താനുള്ള ഒരു ചാലക/വാഹക ശക്തിയായി ഇഷ്‌ടം പോലെ ഉപയോഗിക്കാന്‍ തക്കവണ്ണം ബ്രാഹ്മണാധിപത്യ പൊതുബോധവും പുരോഗമന/ഇടതുപക്ഷ ശക്തികളുടെ പ്രദര്‍ശനാത്മക മുഖ്യധാരയും തമ്മില്‍ വേണ്ടതിലധികം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുകഴിഞ്ഞിരുന്നു. സെക്കുലറിസം, ഉദാര ജനാധിപത്യം, മതസഹിഷ്‌ണുത എന്നീ സ്വാഗതാര്‍ഹമായ അവബോധങ്ങളൊക്കെയും ബ്രാഹ്മണാധികാര പൊതുബോധത്തിന്റെ മാറ്റപ്പേരു മാത്രമായി പരിമിതപ്പെട്ടു. മുരളി തന്നെ ഒരു പാര്‍ടി സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംസാരിച്ചതോര്‍ക്കുന്നു; 'കുട്ടിക്കാലത്ത് സംസ്‌കൃതം പഠിക്കാന്‍ കഴിയാഞ്ഞത് വലിയ ഒരു സങ്കടമായിട്ടാണ് താന്‍ കണക്കാക്കുന്നതെന്ന് '. ഈ സങ്കടത്തെപ്പോലെ തന്നെ പരസ്യമാണ് അദ്ദേഹത്തിന്റെ നെറ്റിക്കുറിയും എന്നത് സത്യസന്ധതയെക്കുറിക്കുന്നു.

എന്നാല്‍ പ്രഖ്യാപിത വിപ്ളവകാരികളും കറകളഞ്ഞ കമ്യൂണിസ്റ്റുകളുമായി സ്വയം നടിക്കുന്ന പലരും ഇത്തരം വിശ്വാസ വികാരങ്ങളും അഭിപ്രായങ്ങളും മസ്സിനുള്ളില്‍ മറച്ചുവെക്കാന്‍ പണിപ്പെട്ട് സ്വയം സൃഷ്‌ടിച്ച സമ്മര്‍ദങ്ങളുമായി മേനി നടിച്ചു കഴിയുന്നവരാണ് എന്നത് വലിയ ഒരു തമാശയാണ്. ഇവരുടെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്ന നിരവധി സംഭവങ്ങളും വസ്‌തുതകളും അവരുടെ വ്യക്തിജീവിതവും അഭിപ്രായങ്ങളും അടുത്തറിയുന്നവര്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. അത്തരം തിരിച്ചറിവുകള്‍ സൃഹൃദ് സദസ്സുകളിലും മറ്റും പങ്കുവെച്ച് പരദൂഷണതൃപ്‌തിയടയുകയാണ് മിക്കവരുടേയും പതിവ്. അത്തരം ഹിപ്പോക്രാറ്റുകളെയും ഇരട്ടത്താപ്പുകാരെയും അപേക്ഷിച്ച്, പരസ്പര വിരുദ്ധമെന്ന് ലളിതവത്കൃത പൊതുബോധവും പരസ്‌പരപൂരകമെന്ന് സ്വന്തം മനസ്സാക്ഷിയും സാക്ഷ്യപ്പെടുത്തുന്ന ഇത്തരം ബഹുസ്വരതയും വിശ്വാസവൈവിദ്ധ്യങ്ങളും കൂടെക്കൊണ്ടു നടക്കുന്ന മുരളിയും ചെറുകാടുമാണ് കൂടുതല്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുമുള്ളവരുമെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും.

നെറ്റിക്കുറി കൊണ്ടു മാത്രം ഒരാളെ വര്‍ഗീയവാദിയും അപകടകാരിയുമായി എഴുതിത്തള്ളുന്ന ലളിതവല്‍ക്കരണം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വസ്‌തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള ശേഷി ഇടതുപക്ഷ നിരീക്ഷണത്തിന് നഷ്‌ടപ്പെടുത്തുമെന്ന തിരിച്ചറിവ് സ്വയം വിമര്‍ശനപരമായിത്തന്നെ ഈ ഘട്ടത്തില്‍ സമ്മതിക്കാവുന്നതാണ്.

മുരളിയുടെ നെറ്റിക്കുറിയും വിശ്വാസപ്രകടനങ്ങളും ഏറ്റവും ഉദാത്തവും സ്വാഗതാര്‍ഹവുമാണെന്ന് സ്ഥാപിച്ചുറപ്പിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ ചിഹ്നങ്ങളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും. അതോടൊപ്പം, സമുദായരൂപീകരണത്തിന്റെ ചരിത്രപരമായ ഗതിവിഗതികളെ കണക്കിലെടുക്കാതെ, സിദ്ധാന്തം ഇങ്ങനെയായതുകൊണ്ട് സമൂഹവും ഇങ്ങനെയായിരിക്കണമെന്ന് ബലം പിടിക്കുന്ന വരട്ടുതത്വക്കാരുടെ പ്രവണത വീണ്ടും പ്രബലമായിക്കഴിഞ്ഞ ഇക്കാലത്ത്, സത്യസന്ധതയും ആത്മാര്‍ത്ഥതയും വെളിപ്പെടുന്ന ഇത്തരമൊരു വ്യക്തിത്വത്തെ മുന്‍വിധികളേതുമില്ലാതെ പരിചയപ്പെടാനും അഭിമുഖീകരിക്കാനും സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു എന്നു മാത്രം.

***

ജി. പി. രാമചന്ദ്രന്‍

Monday, August 17, 2009

അമര്‍ത്യ സെന്നിനോട് ഖേദപൂര്‍വം..

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച തന്റെ വിമര്‍ശനം ഡോ. അമര്‍ത്യസെന്‍ അടുത്തയിടെ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. ജൂണില്‍ ലണ്ടനില്‍ നല്‍കിയ അഭിമുഖത്തിലും പങ്കെടുത്ത യോഗങ്ങളിലും ഡോ. സെന്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നു.

“സാമൂഹികനീതിയുടെ കേന്ദ്രപ്രശ്നങ്ങളായ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാതെ ഇന്ത്യയുടെ പരമാധികാരത്തിലും അതുപോലുള്ള പ്രശ്നത്തിലും കൂടുതല്‍ കേന്ദ്രീകരിക്കുന്ന ഇടതുപക്ഷത്തിനോട് എനിക്ക് വിരക്തിയാണെന്നത് പരസ്യമായിത്തന്നെ ഞാന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്.” “പട്ടിണിയെയും നിരക്ഷരതെയെയും പോലെയുള്ള വിഷയങ്ങളെ അവഗണിക്കുകയും ഇന്ത്യയിലെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട കേന്ദ്രപ്രശ്നമല്ലാത്ത ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ പോലെയുള്ള വിഷയങ്ങളില്‍ - ആ കരാര്‍ നല്ലതോ ചീത്തയോ ആകട്ടെ- കേന്ദ്രീകരിക്കുകയും ചെയ്യുന്ന" തിന് അദ്ദേഹം ഇടതുപക്ഷത്തെ ഭര്‍ത്സിക്കുകയും ചെയ്തു. (ദി ടെലഗ്രാഫ് 2009 ജൂണ്‍ 22)

കഴിഞ്ഞ വര്‍ഷം ഇടതുപക്ഷ പാര്‍ട്ടികള്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചതിനെ തുടര്‍ന്നും ഡോ. സെന്‍ ഇതേപോലെയുള്ള അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ തന്നെ അമര്‍ത്യ സെന്‍ തറപ്പിച്ചു പറയുന്നത് താനും ഇടതുപക്ഷക്കാരനാണെന്നാണ് ; തന്റെ വിമര്‍ശനത്തെ ഇടതുപക്ഷത്തിന്റെ ഒരു സുഹൃത്തില്‍ നിന്നു വരുന്നതായി പരിഗണിക്കണമെന്നാണ്. മാധ്യമങ്ങളാകട്ടെ, അദ്ദേഹത്തില്‍ നിന്നും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതികൂലമായ അഭിപ്രായങ്ങള്‍ക്കു വേണ്ടിയാണ് ശ്രമിക്കുന്നത് - അദ്ദേഹത്തിനു തന്നെ ഇതറിയാവുന്നതുമാണ്.

നമ്മുടെ സമൂഹത്തിലും വ്യവസ്ഥിതിയിലുമുള്ള അനീതിയുടെയും അസമത്വത്തിന്റെയും സ്വഭാവത്തിലേക്കുള്ള നിരവധി സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് അമര്‍ത്യ സെന്നിനോട് നാം കടപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ പട്ടിണി, പോഷകാഹാരദാരിദ്ര്യം എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വന്ന വന്‍ വീഴ്ചയെ സംബന്ധിച്ചും ഫലപ്രദമായ പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യസംവിധാനത്തിന്റെയും ആവശ്യകതയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പ്രസക്തമാണെന്നു മാത്രമല്ല അവയെല്ലാം പ്രാവര്‍ത്തികമാക്കേണ്ടത് അനിവാര്യവുമാണ്. ഈ അടിസ്ഥാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെയും അതും സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനത്തെയും ഇടതുപക്ഷം വിലമതിക്കുന്നു. ഇന്ത്യയില്‍ വന്‍ തോതില്‍ നിലനില്‍ക്കുന്ന പോഷകാഹാര ദാരിദ്ര്യത്തോടും പട്ടിണിയോടും പുലര്‍ത്തുന്ന അവഗണനയുടെയും അനാസ്ഥയുടെയും പേരില്‍ ഇന്ത്യയിലെ രാഷ്ട്രീയവര്‍ഗത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ നിശിതവിമര്‍ശനം തികച്ചും ന്യായവും നീതീകരിക്കത്തക്കതുമാണ്.

ഇതു പറഞ്ഞുകൊണ്ടു തന്നെ, ഇടതുപക്ഷത്തെ സംബന്ധിച്ച് ഡോ.സെന്‍ നടത്തിയ വിമര്‍ശനത്തിലെ ഒരു സംഗതിയെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്. പട്ടിണി, പോഷകാഹാര ദാരിദ്ര്യം, നിരക്ഷരത എന്നീ പ്രശ്നങ്ങളെയാകെ അവഗണിക്കുകയും ആണവക്കരാറിലും ദേശീയ പരമാധികാ‍രത്തിന്റെ സുരക്ഷയിലും കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി അദ്ദേഹം ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇത് ശരിയേ അല്ല. 2004നും 2008നും ഇടയ്ക്ക് ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനു പിന്തുണ നല്‍കിയിരുന്ന കാലഘട്ടത്തെയായിരിക്കും ഡോ. സെന്‍ സൂചിപ്പിക്കുന്നതെന്ന് തോന്നുന്നു. ഈ കാലത്ത് ഇടതുപക്ഷം എന്താണ് ചെയ്തത്? ഭക്ഷ്യസുരക്ഷയുടെയും പൊതുവിതരണ സംവിധാനത്തിന്റെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഷയങ്ങളെക്കുറിച്ചും കൃഷിയിലും കൃഷിക്കാരിലും ലോകവ്യാപാരസംഘടനാ മാനദണ്ഡങ്ങള്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗോത്രവര്‍ഗജനതയ്ക്ക് ഭൂമിയിന്മേലുള്ള അവകാശങ്ങളെക്കുറിച്ചും കേന്ദ്ര ബജറ്റില്‍ ആരോഗ്യത്തിനു വിദ്യാഭ്യാസത്തിനും കൂടുതല്‍ തുക വകയിരുത്തുന്നത് സംബന്ധിച്ചും ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തെയാകെ പ്രതികൂലമായി ബാധിച്ച മൊത്തം നവലിബറല്‍ നയങ്ങളെക്കുറിച്ചും ഇടതുപക്ഷം നിരന്തരം വിമര്‍ശനപരമായി ഇടപെടുകയായിരുന്നുവെന്ന് ആ കാലഘട്ടത്തിലെ രേഖകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുന്ന ആര്‍ക്കും ബോധ്യമാകും.

യു.പി.എ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷക്കാലം, യു.പി.എ - ഇടത് ഏകോപന സമിതി പ്രവര്‍ത്തിച്ചിരുന്നു. ഈ സമിതിയുടെ യോഗങ്ങളില്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് സാമ്പത്തിക നയപ്രശ്നങ്ങളും പൊതുമിനിമം പരിപാടിയിലെ ജനങ്ങള്‍ക്കനുകൂലമായ നടപടികളുടെ നിര്‍വഹണം സംബന്ധിച്ച പ്രശ്നങ്ങളുമായിരുന്നെന്ന് ഈ യോഗ നടപടികള്‍ നോക്കിയാല്‍ കാണാവുന്നതാണ്. ഈ സമിതിക്ക് ഇടതുപക്ഷം സമര്‍പ്പിച്ച ഇരുപതിലേറെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷണം, മിനിമം തൊഴിലുറപ്പ് പദ്ധതി, കര്‍ഷകരുടെയും ഗ്രാമീണ ദരിദ്രരുടെയും അവകാശ സംരക്ഷണം എന്നിവയ്ക്കുള്ള വ്യവസ്ഥകള്‍ ഉറപ്പു വരുത്തുന്നതില്‍ കേന്ദ്രീകരിക്കുന്ന സമീപനമായിരുന്നു ഇടതുപക്ഷം മൊത്തത്തില്‍ സ്വീകരിച്ചിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. ധനമേഖലയെയും സമ്പദ്‌ഘടനയെയും ഊഹാധിഷ്ഠിത ധനമൂലധനത്തിന് യഥേഷ്ടം വിഹരിക്കാന്‍ തുറന്നു കൊടുക്കുന്ന നയങ്ങളും നിയമനിര്‍മ്മാണങ്ങളും നടപ്പിലാക്കുന്നതിനെ ചെറുക്കുന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മറ്റൊരു നിലപാട്. ഈ കാലഘട്ടത്തില്‍ പാര്‍ലമെന്റ് അംഗീകരിച്ച രണ്ട് പ്രധാന നിയമനിര്‍മ്മാണങ്ങളും - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമവും, പട്ടികവര്‍ഗ-മറ്റു വനവാസി (വനാവകാശം അംഗീകരിക്കല്‍) നിയമവും - ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ മുഖമുദ്ര പതിഞ്ഞതാണ്. അവയില്‍ വരുത്തിയ മാറ്റങ്ങളും ചില വകുപ്പുകള്‍ ഭേദഗതി ചെയ്തതും ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ്.

യു.പി.എക്കുള്ളിലും പാര്‍ലമെന്റിലും നടത്തിയ ചര്‍ച്ചകളില്‍ മാത്രമല്ല പുറത്തും സി.പി.ഐ.എമ്മിന്റെ പ്രധാന പ്രചരണങ്ങളും പ്രക്ഷോഭങ്ങളും കേന്ദ്രീകരിച്ചിരുന്നത് ഭൂമി, ഭക്ഷണം, തൊഴില്‍ എന്നീ മൂന്ന് വിഷയങ്ങളിലായിരുന്നു. ഭൂമി, ഭക്ഷണം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ സജീവമാക്കണമെന്ന 2005 ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഇവയെല്ലാം തന്നെ ദാരിദ്ര്യത്തിനും പട്ടിണിക്കും പോഷകാഹാരക്കുറവിനുമെതിരായ പോരാട്ടത്തിന്റെ അടിത്തറയാണ്. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ബജറ്റ് വിലയിരുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നിരന്തരമായ സമരങ്ങളാണ് ഇടതുപാര്‍ട്ടികള്‍ നടത്തിയത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കേന്ദ്ര ബജറ്റിലെ വകയിരുത്തലില്‍ അല്പമെങ്കിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കില്‍ ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷത്തിന് അതിന്റെ ക്രെഡിറ്റ് കുറെയെങ്കിലും അവകാശപ്പെടാവുന്നതാണ്.

2005 ജൂണില്‍ യു.പി.എ സര്‍ക്കാര്‍ അമേരിക്കയുമായുള്ള പ്രതിരോധചട്ടക്കൂട് കരാറില്‍ ഒപ്പിട്ടപ്പോള്‍ മുതലാണ് അമേരിക്കയുമായുള്ള ബന്ധത്തെ സംബന്ധിച്ച് യു.പി.എയുമായുള്ള സംഘട്ടനങ്ങള്‍ ആരംഭിച്ചത്. ആണവക്കരാര്‍ അടക്കം അമേരിക്കയുമായി വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം പൊതുമിനിമം പരിപാടിക്ക് എതിരായിരുന്നു; യു.പി.എ സര്‍ക്കാര്‍ സ്വതന്ത്ര വിദേശ നയം പിന്തുടരുമെന്ന് അതിലെ വാഗ്ദാനത്തിനുമെതിരായിരുന്നു. ഇതിനര്‍ത്ഥം ഇടതുപക്ഷം അമേരിക്കയുമായുള്ള ബന്ധത്തില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയായിരുന്നുവെന്നല്ല. ഈ കാലഘട്ടത്തിലുടനീളം ഇടതുപക്ഷം ജനക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കുന്നതിനുള്ള സജീവ വിഷയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിദേശനയത്തില്‍ മാറ്റം വരുത്തുന്നതിനെയും ഇറാന്‍ ആണവ പ്രശ്നത്തില്‍ എന്നപോലെ അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കൊത്തവിധം അവരോട് ഒട്ടി നില്‍ക്കുന്ന നയത്തിനെയും എതിര്‍ക്കുമ്പോള്‍ തന്നെ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നിയമം അംഗീകരിപ്പിക്കുന്നതിനും 2005-06ലെയും 2006-07ലെയും തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ബജറ്റുകളിലും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ട വകയിരുത്തല്‍ വര്‍ദ്ധിക്കുമെന്ന് ഉറപ്പുവരുത്താനും ഇടതുപക്ഷം അശ്രാന്തപരിശ്രമത്തിലുമായിരുന്നു. പക്ഷേ, സ്വതന്ത്ര ഇന്ത്യ മറ്റൊരു രാജ്യവുമായും ഒപ്പിട്ടില്ലാത്ത തരത്തിലുള്ള സൈനിക സഹകരണ കരാറില്‍ അമേരിക്കയുമായി ഏര്‍പ്പെടുന്നതിനെ അവഗണിക്കാനും ഇടതുപക്ഷം തയ്യാറല്ലായിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട തന്ത്രപരമായ ബന്ധങ്ങളുടെ മറ്റൊരു ഉല്പന്നമായ ഇന്ത്യ- അമേരിക്ക സംയുക്ത സി.ഇ.ഒ ഫോറം മുന്നോട്ടുവെച്ച അജണ്ടയുമായി മുന്നോട്ട് പോകാനുള്ള നീക്കങ്ങള്‍ക്കെതിരായ സമരങ്ങള്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി കൂട്ടിയിണക്കപ്പെടുകയാണുണ്ടായത്.

നയപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഇടതുപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും (ഡോ.സെന്‍ അതിനു വേണ്ടി തന്നെയാണല്ലോ വാദിക്കുന്നത്) ബാങ്കിങ്ങ്, ഇന്‍ഷ്വറന്‍സ്, ചില്ലറക്കച്ചവടം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് മന്‍‌മോഹന്‍ സിങ്ങിന്റെ ഗവണ്മെന്റ് കൂടുതല്‍ വ്യഗ്രത കാണിച്ചത്. ദരിദ്രരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊതുവിതരണ വ്യവസ്ഥയിലേക്ക് തിരികെ പോകുന്നതിനോ യു.പി.എ ഗവണ്മെന്റ് സന്നദ്ധമായിരുന്നില്ല. സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥയെക്കുറിച്ച് ഡോ. സെന്നിന് ശക്തമായ നിലപാടുകളൊന്നുമില്ലെന്ന് തോന്നുന്നു. എന്നാല്‍ പൊതുവിതരണ സംവിധാനം തകര്‍ന്നതും ദരിദ്രരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അതിന്റെ വ്യാപ്തി ചുരുക്കിയതുമാണ് കുട്ടികളില്‍ കാണുന്ന, പ്രത്യേകിച്ചും ഗോത്രവര്‍ഗമേഖലകളിലെ കുട്ടികളില്‍ കാണുന്ന, കടുത്ത പോഷകാഹാരക്കുറവിനുള്ള ഒരു കാരണം എന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ പകല്‍ക്കൊള്ളയുടെയും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ മേലും, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കു നല്‍കിയിരുന്ന പരിമിതമായ സംരക്ഷണ നടപടികളുടെ മേലും സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണങ്ങളും ഇടപെടലുകളും എടുത്തുകളയുന്നതിന്റെയും പശ്ചാത്തലത്തിലാണ്, ദേശീ‍യ പരമാധികാരം സംരക്ഷിക്കുന്നതിനു വേണ്ടി മാര്‍ക്സിസ്റ്റുകള്‍ രംഗത്ത് വന്നത്. ഭക്ഷ്യസുരക്ഷിതത്വവും ദേശീയ പരമാധികാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഡോ. സെന്‍ കരുതുന്നില്ല എന്ന് തോന്നുന്നു.

സങ്കുചിതമായ അമേരിക്കന്‍ വിരോധമോ അമേരിക്കയുടെ (യു.എസ്) അധികാരശക്തിയെക്കുറിച്ചുള്ള പെരുപ്പിച്ചു കാണിക്കുന്ന ഭീതിയോ ഒന്നുമല്ല, ഇടതുപക്ഷത്തെ നയിക്കുന്ന ഘടകം. ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ നവലിബറല്‍ നയങ്ങള്‍ക്ക് ഏറ്റവും വലിയ പ്രോത്സാഹനം ലഭിക്കുന്നത്, അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധങ്ങളില്‍ നിന്നാണ് എന്ന കാര്യം ഇടതുപക്ഷം അംഗീകരിക്കുന്നതിന്റെ ഫലമാണത്. അമേരിക്കയുമായുള്ള തന്ത്രപരമായ ഈ ബന്ധം ഇന്ത്യയുടെ വിദേശനയത്തില്‍ മാത്രമല്ല ആഭ്യന്തര സാമ്പത്തിക അജണ്ടയില്‍ പോലും സ്വാ‍ധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

സാമ്രാജ്യത്വത്തിന്റെ കാലം കഴിഞ്ഞു എന്ന സോഷ്യല്‍ ഡെമോക്രാറ്റുകാര്‍ സാധാരണ വച്ചുപുലര്‍ത്തുന്ന അനുമാനത്തോട് ഡോക്ടര്‍ സെന്നും അനുകൂലിക്കുന്നുണ്ട്. ഇറാക്ക് യുദ്ധത്തെപ്പോലെ, മറ്റുള്ളവയില്‍ നിന്ന് അപവാദമായ ചില സാമ്രാജ്യത്വ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം അംഗീകരിക്കും. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കപ്പെടുന്ന ആഗോളവല്‍ക്കരണവും അതിന്റെ ഇരട്ട ആയുധങ്ങളായ നവലിബറല്‍ നയങ്ങളും സൈനിക ഇടപെടലുകളും സാമൂഹിക നീതി എന്ന കേന്ദ്രപ്രശ്നവുമായി പൊരുത്തപ്പെട്ടുപോകില്ല എന്ന കാര്യം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ? സാമൂഹികനീതി അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട കാര്യമാണല്ലോ. എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാകട്ടെ, സാമൂഹികനീതിക്കുവേണ്ടിയുള്ള തങ്ങളുടെ സമരത്തെയും സാമ്രാജ്യത്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന സാമൂഹിക-സാമ്പത്തിക ചൂഷണത്തിനെതിരായ സമരത്തെയും ഇതുവരെ വേര്‍തിരിച്ചു കണ്ടിട്ടില്ല. ഇന്ത്യയില്‍ അനീതിയും ദാരിദ്ര്യവും ചൂഷണവും ശാശ്വതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ സമരത്തെയും ആഗോളവല്‍കൃത സാമ്രാജ്യത്വ വ്യവസ്ഥക്കെതിരായ സമരത്തെയും സമന്വയിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഭ്യന്തരരംഗത്തെ നവലിബറല്‍ നയങ്ങളുടെയും ഫിനാന്‍സ് മൂലധനത്തിന്റെയും ഇക്കാലത്ത്, എല്ലാ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ശക്തികളുടെയും മുന്നിലുള്ള കടമ, മേല്‍പ്പറഞ്ഞ രണ്ടിനും എതിരായി ദൃഢമായി നിലകൊള്ളുക എന്നതാണ്; സാമൂഹികനീതി എന്ന തന്റെ സങ്കല്പനത്തില്‍ ഡോക്ടര്‍ സെന്‍ മുന്നോട്ട് വെക്കുന്ന മുന്‍‌ഗണനകളോട് ആഭിമുഖ്യമുള്ള ബദല്‍ നയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.

ഇടതുപക്ഷത്തിന്റെ ഈ പങ്ക് കാണാന്‍ ഡോക്ടര്‍ സെന്നിന് കഴിവില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുക എന്ന സഹായക പങ്കാണ് ഇടതുപക്ഷം വഹിക്കേണ്ടത് എന്ന് ഫലത്തില്‍ നിര്‍ദ്ദേശിക്കുന്ന തലത്തിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്. ഏറിക്കവിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ “ഇടതുപക്ഷം” എന്ന നിലയില്‍ പ്രവര്‍ത്തിക്കാമത്രെ. സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ആറുപതിറ്റാണ്ടിലധികം കാലത്തെ അനുഭവം ഇടതുപക്ഷത്തെ പഠിപ്പിച്ചത് അവര്‍ സ്വീകരിക്കേണ്ടത് ആ മാര്‍ഗമല്ല എന്നാണ്. ശരിയായ മാര്‍ഗം; അത് ഏറെ ശ്രമകരമാണെങ്കില്‍ തന്നെയും, ജനാധിപത്യ പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും ക്രൂരമായ വര്‍ഗ-സാമൂഹിക ചൂഷണ രൂപങ്ങളെങ്കിലും അവസാനിപ്പിക്കേണ്ടത് അതിന് ആവശ്യമാണ്.

ഇന്ത്യയിലെ ഇടതുപക്ഷവുമായി ഡോക്ടര്‍ അമര്‍ത്യസെന്നിനുണ്ടായിട്ടുള്ള ഇടപാടുകള്‍, അധികവും രചനാത്മകം തന്നെയായിരിക്കും. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ മുന്നണി ഗവണ്മെന്റ് പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത തുടങ്ങിയ മേഖലകളില്‍ ഇനിയും പലതും ചെയ്യണം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ശരിയുമാണ്. ദേശീയതലത്തിലാകട്ടെ, വിശപ്പ്, പോഷകാഹാരക്കുറവ്, നിരക്ഷരത, അധഃസ്ഥിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്‍‌പന്തിയില്‍ ഉണ്ടാകണമെന്നും ഈ പ്രശ്നങ്ങളെ ആസ്പദമാക്കി ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതും ശരി തന്നെയാണ്. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ സാമ്രാജ്യത്വ മേധാവിത്വത്തിനെതിരായ സമരത്തിന് എതിരാക്കി അദ്ദേഹം ചിത്രീകരിക്കുന്നു. ഇത് ഒട്ടും സഹായകമല്ല. ഈ രണ്ടു സമരങ്ങളും ഒന്നിച്ചു പോകേണ്ടവയാണ്.

*
പ്രകാശ് കാരാട്ട് ചിന്ത ജന്മദിനപ്പതിപ്പ്

എയര്‍ ഇന്ത്യ : പ്രവര്‍ത്തിക്കേണ്ടതാര്, നശിപ്പിക്കുന്നതാര്.

'പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ നശിക്കുക' ഇതായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിലെ(NACIL) ജീവനക്കാരോട് സിവില്‍ വ്യോമയാനമന്ത്രി കഴിഞ്ഞ മാസം ഉയര്‍ത്തിയ ഭീഷണി. വിഭവദാരിദ്ര്യം, അഥവാ പ്രവര്‍ത്തനമൂലധനശോഷണം മൂലം 2009 ജൂണ്‍ മാസം ജീവനക്കാരുടെ ശമ്പളം നല്‍കാത്തപശ്ചാത്തലത്തിലാണ് ഈ ഭീഷണി വന്നത്. ഒപ്പം തന്നെ മന്ത്രാലയത്തില്‍ നിന്നും ഭാഗികമായി ചോര്‍ന്ന വാര്‍ത്തയെന്ന നിലയില്‍ എയര്‍ ഇന്ത്യ വന്‍നഷ്ടത്തിലാണെന്ന് ശക്തിയായ പ്രചാരണം മാധ്യമങ്ങളിലൂടെ അഴിച്ചുവിട്ടു. നഷ്ടത്തിന്റെ മതിപ്പുകണക്ക് 5000 മുതല്‍ 7000 കോടിവരെ ആയിരുന്നു. 35000 നും 50000 നും ഇടയില്‍ വരുന്ന ജീവനക്കാരുടെ വന്‍പടയാണ് എയര്‍ഇന്ത്യയുടെ നിലനില്പിന് ഏറ്റവും വലിയ ഭീഷണി എന്ന നിലയിലായിരുന്നു പ്രചരണം. നിങ്ങള്‍ നന്നായേ പറ്റൂ എന്നായിരുന്നു മന്ത്രാലയത്തിന്റെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും തൊഴിലാളികളോടുള്ള സാരോപദേശം. ഈ ഉപദേശത്തിന്റെ സാരാംശം തൊഴില്‍ശക്തിയില്‍ വന്‍വെട്ടിക്കുറവ് വരുത്തണം, ശമ്പളത്തിലെ വെട്ടിക്കുറവും, സൌകര്യം പോലെ ശമ്പളം നല്‍കുന്നതും തൊഴിലാളികള്‍ അംഗീകരിക്കണം എന്നതായിരുന്നു.

സത്യവും മിഥ്യയും

ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേയും എയര്‍ഇന്ത്യയുടെയും കൂടിച്ചേര്‍ന്ന ലാഭം 2004-2005-ല്‍ 162.44 ഉം 2005-06-ല്‍ 64.94ഉം കോടിരൂപ ആയിരുന്നു. (പബ്ളിക് എന്റര്‍പ്രൈസസ് സര്‍വേ 2006-07 വോള്യം II) അന്നുണ്ടായിരുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 33547 ആയിരുന്നത് 2008 മാര്‍ച്ച് 31ന് 32287 ആയി കുറഞ്ഞു. 2006-07 ല്‍ ഈ രണ്ടു എയര്‍ലൈന്‍സും ചേര്‍ന്ന് വരുത്തിയ നഷ്ടത്തിന്റെ മതിപ്പു കണക്ക് 668 കോടി.എങ്ങനെയാണ് ഈ നഷ്ടം സംഭവിച്ചത്? 2008 ഏപ്രില്‍ 28-ന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ കമ്മിറ്റി ഓണ്‍ ഡിമാന്റ്സ് ഫോര്‍ ഗ്രാന്റ്സ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 138-ാമത് റിപ്പോര്‍ട്ടില്‍ പറയുന്നതു നോക്കൂ.

"2005-06 ല്‍ 14.94 കോടിയുടെ ലാഭമുണ്ടായിരുന്ന മുന്‍ എയര്‍ഇന്ത്യക്ക് 2006-07 ല്‍ 447.93 കോടിരൂപ നികുതി കണക്കാക്കിയശേഷം നഷ്ടം വന്നതായി മന്ത്രാലയം കമ്മിറ്റിയെ അറിയിച്ചു. ഈ നഷ്ടത്തിന് കാരണമെന്തെന്ന ചോദ്യത്തിനു 425.6 കോടി രൂപ ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ വേണ്ടിവന്നെന്നും യാത്രക്കാരുടെ കുറവും, വര്‍ധിച്ച മല്‍സരവും നഷ്ടത്തിന് കാരണമായെന്നും മറുപടി നല്‍കി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 66.2 ശതമാനത്തില്‍ നിന്നും 2006-07ല്‍ 63.8 ശതമാനമായി കുറഞ്ഞെന്നും അവര്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 2005-06ല്‍ 49.50 കോടിലാഭമുണ്ടായിരുന്നത് 2006-07-ല്‍ 240.29 കോടിരൂപ നികുതി നല്‍കിയശേഷം നഷ്ടം വന്നതായും അറിയിച്ചു. വിമാനഇന്ധനത്തിന്റെ വിലയില്‍ വന്ന വര്‍ദ്ധനവാണ് നഷ്ടത്തിന്റെ പ്രധാന കാരണമായി പറഞ്ഞത്. യാത്രക്കാരുടെ എണ്ണത്തിലെ കുറവും, വര്‍ധിച്ച മല്‍സരവും വ്യോമയാനമാര്‍ക്കറ്റില്‍ ധാരാളം സാധ്യതകള്‍ തുറന്നതും മറ്റൊരു കാരണമായി അവര്‍ ചൂണ്ടിക്കാട്ടി. സബ്സിഡിയറി കമ്പനിയായ എയര്‍ലൈന്‍സ് അലൈഡ് സര്‍വീസസ് ലിമിറ്റഡിന്റെ AASL) മുഴുവന്‍ ബാധ്യതകളും എഴുതിതള്ളിയതും കാര്യമായി ബാധിച്ചു. ഇതെല്ലാമായിട്ടും യാത്രക്കാരുടെ എണ്ണം 2006-07-ല്‍ മുന്‍വര്‍ഷത്തെ 71.6 ശതമാനത്തില്‍ നിന്നും 73.6 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്.

എ.എ. എസ്.എല്‍.ന്റെ എഴുതിതള്ളിയ ബാധ്യത 295 കോടിരൂപയാണ്. ശമ്പളകുടിശ്ശിക 425.6 കോടിയും ചേര്‍ത്താല്‍ മൊത്തം ബാധ്യത 710 കോടിയായി. ഇത് രണ്ട് എയര്‍ലൈന്‍സും ചേര്‍ന്ന് മൊത്തം വന്ന 668 കോടിരൂപയുടെ നഷ്ടത്തിലും കൂടുതലാണ്. 2006-07 ല്‍ നികുതി നല്‍കിയ ശേഷവും പ്രവര്‍ത്തനനഷ്ടം ഇല്ലായിരുന്നു എന്നര്‍ത്ഥം. മൊത്തം ലോഡ് ഫാക്ടറില്‍ വന്ന കുറവ് 0.9 ശതമാനം മാത്രം. ഇന്ധനവിലയിലെ വ്യതിയാനം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നഷ്ടത്തിന് ഒരു കാരണമായി പറഞ്ഞതാണ് ഏറെ രസകരം. ആ കാരണം എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ പറഞ്ഞതുമില്ല. പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങുന്നതോടെ പ്രവര്‍ത്തനത്തില്‍ വന്‍മാറ്റമുണ്ടാകുമെന്നും കമ്മിറ്റിയെ അറിയിച്ചിരുന്നു. 11 ബില്യണ്‍ ഡോളര്‍ ചിലവിട്ട് 68 വിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടെന്നും 2006 ഒക്ടോബര്‍ 9ന് അതിനായി അമേരിക്കയുടെ എക്സിം ബാങ്കില്‍ നിന്ന് 7.2 ബില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചെന്നും 2007-08ലെ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് 43 വിമാനങ്ങള്‍ വാങ്ങാനുള്ള ഉത്തരവും വന്നു. ഇത്രയും വസ്തുതകള്‍ (ഇതൊന്നും കഥയല്ലല്ലോ) 2008 ഏപ്രില്‍ മാസം പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടതാണ്. അപ്പോഴൊന്നും ജീവനക്കാരുടെ ആധിക്യമോ,കൂട്ടിച്ചേര്‍ത്ത സ്ഥാപനത്തിന്റെ സാമ്പത്തികപാപ്പരത്തമോ, അന്ത്യനാളടുത്തു എന്ന ഭീഷണിയോ ഉണ്ടായിരുന്നില്ല.

മെര്‍ജര്‍ മാജിക്

2004-05 ലും 2005-06-ലും ലാഭം നേടി, 2006-07 ല്‍ നഷ്ടം വരില്ലെന്ന് ഉറപ്പായശേഷമാണ് മെര്‍ജര്‍ എന്ന മാജിക് പ്രത്യക്ഷപ്പെട്ടത്. പാര്‍ലമെന്റില്‍ വച്ച 2007-08 ലെ വ്യോമയാനമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൂട്ടിച്ചേര്‍ത്ത് 2007 ആഗസ്റ്റ് 27-ന് NACIL എന്ന പുതിയ കമ്പനി രൂപീകരിച്ചത് വന്‍നേട്ടമായി ഉയര്‍ത്തികാട്ടി. ഈ കൂട്ടിച്ചേര്‍ക്കല്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം താഴെപറയുന്ന കാര്യങ്ങള്‍ കൂടി ഉറപ്പുവരുത്തുമെന്നും പാര്‍ലമെന്റിന് ഉറപ്പുനല്‍കി.

1) ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായി മാറും.
2) റവന്യൂ വരുമാനത്തിന്റെ ലോകറാങ്കില്‍ മുപ്പത്തൊന്നാമനാകും ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സ്ഥാനം 67 ഉം എയര്‍ഇന്ത്യയുടേത് 48 ഉം ആണ്.
3) ലോഡ് ഫാക്ടറിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്താന്‍ കഴിയുമെന്നു മാത്രമല്ല സ്ഥിരം സര്‍വീസ് നടത്തുന്ന റൂട്ടിലും, ഇതര റൂട്ടുകളിലൂടെയും സര്‍വീസ് നടത്തി വരുമാനം വര്‍ധിപ്പിക്കാനാകും.
4) വര്‍ധിച്ച മൂലധനവും പശ്ചാത്തല സൌകര്യങ്ങളുടെ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള സരണികള്‍ തുറന്നുകിട്ടും.
5) നൈപുണ്യവും പരിചയവുമുള്ള തൊഴില്‍ ശക്തിയുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും.

ഇങ്ങനെയൊരു ചിത്രം മന്ത്രാലയം അവതരിപ്പിച്ച സമയത്ത് വ്യോമയാന വ്യവസായം നേരിടുന്ന ഭീഷണികളെപ്പറ്റി അവര്‍ക്ക് ധാരണയൊന്നുമില്ലായിരുന്നോ? 2009 ജൂലൈ 9ന് സീറ്റുകളുടെ ഉപയോഗത്തില്‍ സംഭവിച്ച കുറവ്, മാര്‍ക്കറ്റിലെ വര്‍ധിച്ച മല്‍സരം, ഉയര്‍ന്ന ഇന്ധനചിലവ്, തുടങ്ങി രാജ്യസഭയില്‍ മന്ത്രി തന്റെ വാഗ്ധോരണിയില്‍ നിരത്തിയ കാര്യങ്ങളൊന്നും മുമ്പും ഉണ്ടായിരുന്നില്ലേ? എങ്കില്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയെല്ലാം അവകാശപ്പെട്ടത്? ഈ കമ്പനികള്‍ കൂട്ടിചേര്‍ക്കുകയും ഭീമമായ 50,000 കോടിരൂപ മുടക്കി 111 വിമാനങ്ങള്‍ വാങ്ങുകയും ചെയ്യും മുമ്പ് എന്തെങ്കിലും 'സെന്‍സിറ്റിവിറ്റി അനാലിസിസ്' നടത്തിയിരുന്നോ? (ശക്തി, ദൌര്‍ബല്യം, സാധ്യതകള്‍, വന്നേക്കാവുന്ന ഭീഷണികള്‍ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേര്‍പ്പെടുത്തിയ പരിശോധന) എങ്കില്‍ ആരാണ് ഈ ദേശീയ വിമാനക്കമ്പനിയെ വഴിവിട്ട പ്രവര്‍ത്തനത്തിലൂടെ നാശത്തിന്റെ വക്കത്തെത്തിച്ചത് ? ആരാണ് വസ്തുതകള്‍ മൂടിവെക്കാനുള്ള വ്യഗ്രതയില്‍ തൊഴിലാളികളെ ആക്ഷേപിക്കുന്നതില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നത്?

വിഷലിപ്തമായ പ്രചാരണം

സ്ഥാപനത്തിന്റെ നാശം പ്രവചിച്ച് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പ്രതിഫലമില്ലാതെ പണിയെടുക്കാന്‍ പറഞ്ഞ് ശക്തിയായ പ്രചാരണം നടത്തുന്ന മാധ്യമങ്ങളും മാനേജ്മെന്റും മന്ത്രാലയവുമൊന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ കഴിയേണ്ട അടിസ്ഥാനരേഖകളായ വാര്‍ഷികറിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

കമ്പനിയുടെ 2007-08-ലെ വാര്‍ഷിക റിപ്പോര്‍ട്ട് 15 മാസത്തിനുശേഷമാണ് 2009 ജൂലായ് 9ന് തന്റെ പ്രസ്താവനക്കൊപ്പം മന്ത്രി പാര്‍ലിമെന്റില്‍ വച്ചത്. പൊടുന്നനെ 2226 കോടിരൂപ നഷ്ടമുണ്ടായതായി പ്രസ്താവന പറയുന്നു. എന്തായിരുന്നു ഈ റിപ്പോര്‍ട്ട് വെക്കാന്‍ ഇത്രയധികം കാലതാമസം? 2008-09ലെ ബാലന്‍സ് ഷീറ്റ് എവിടെ? 2008-09 ല്‍ പ്രതീക്ഷിക്കുന്ന നഷ്ടം 5000 കോടിരൂപയാണെന്ന് 2009 ജൂലൈ 9-ന് മന്ത്രിയങ്ങനെ പ്രസ്താവന നടത്തുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.ഇത് പ്രൊവിഷണലോ, ആഡിറ്റ് ചെയ്തതോ ആയ നഷ്ടത്തിന്റെ കണക്കല്ല. ഒരു ഏകദേശ എസ്റിമേറ്റ് മാത്രം. വരവിന്റേയും ചെലവിന്റേയും കണക്കുകളും ഇപ്പോഴും വെളിപ്പെടുത്തുന്നില്ല. ഇങ്ങനെ ബാലന്‍സ് ഷീറ്റുപോലും കാണാതെ ബിസിനസ് മാധ്യമങ്ങളും മന്ത്രാലയവുമൊക്കെചേര്‍ന്ന് ഭീമമായ നഷ്ടത്തിന്റെ കുറ്റം മുഴുവന്‍ തൊഴിലാളികളുടെ ചുമലിലേറ്റിവെക്കാന്‍ മല്‍സരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം മറച്ചുവെച്ച് ജനങ്ങളെ പറ്റിക്കാനാണ് ഈ കമ്പനിയുടെ ശ്രമമെന്ന് 2007-08ലെ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മറയില്ലാതെ വെളിപ്പെടുത്തുന്നു.

ഭാവിയില്‍ നല്‍കേണ്ടിവന്നേക്കാവുന്ന ലാഭത്തിന്മേലുള്ള നികുതി കൃത്യമായി കണക്കാക്കാതെ നികുതിയിനത്തില്‍ 13712.9 മില്യണ്‍ രൂപ നീക്കിവച്ചതിനെപ്പറ്റി നടത്തിയ പാര 4 (IX) ഓഡിറ്റ് നിരീക്ഷണത്തിനുമറുപടിയായി ചഅഇകഘ മാനേജ്‌മെന്റ് ആത്മവിശ്വാസത്തോടെ ഇപ്രകാരമാണ് പ്രതികരിച്ചത്.

"കൂട്ടിച്ചേര്‍ക്കപ്പെട്ട ഈ സ്ഥാപനത്തിന് അതിന്റെ ശക്തമായ മൂലധനവും, പശ്ചാത്തല സൌകര്യങ്ങളും കഴിവുകളും പൂര്‍ണമായും ഫലപ്രദമായും പ്രയോഗിക്കാന്‍ അവസരം ലഭിക്കും. കഴിവും പരിചയവുമുള്ള തൊഴില്‍ശക്തി പരമാവധി പ്രയോജനപ്പെടുത്താനാകും. ഈ കഴിവുകളെല്ലാം സമാഹരിക്കുന്ന പുതിയ സ്ഥാപനത്തിന് ആഭ്യന്തര, അന്തര്‍ദേശീയ വ്യോമയാന മേഖലയില്‍ മുന്നേറാന്‍ കഴിയും. ചെലവു ചുരുക്കാനും, ലാഭത്തിലേക്ക് നീങ്ങാനും ആഗോളമാന്ദ്യത്തിന്റെ ആഘാതം ലഘൂകരിക്കാനുമായി ഈയിടെ ഒട്ടേറെ നടപടികള്‍ കമ്പനി സ്വീകരിച്ചു.... കുതിച്ചുയര്‍ന്ന ഇന്ധനവില കുറയാന്‍ തുടങ്ങിയതും സര്‍ചാര്‍ജ് കുറക്കുന്നതും തീര്‍ച്ചയായും രാജ്യത്തും വിദേശത്തും വിമാനയാത്രക്ക് പ്രോത്സാഹനമേകും. ഈ നടപടികളുടെയെല്ലാം ഫലമായി ഭാവിയില്‍ നികുതി നല്‍കേണ്ടവിധമുള്ള ലാഭം കമ്പനിക്കുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.''

കമ്പനി ഇത്രയും കൃത്യമായി ഉറച്ച മറുപടി നല്‍കിയത് 2008 ഡിസംബറിലാണ്. എന്നിട്ട് 6 മാസം കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നു.

"നോക്കൂ, ഞങ്ങള്‍ പാപ്പരായിരിക്കുന്നു. ഞങ്ങള്‍ക്ക് പ്രവര്‍ത്തനമൂലധനമില്ല. ശമ്പളം നല്‍കാന്‍ കഴിയില്ല. തൊഴിലാളികളെ വെട്ടിക്കുറക്കണം...'' എന്നിട്ട് മന്ത്രി പറയുന്നു. "പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ നശിക്കൂ.''

നശിക്കുക എന്നതിന്റെ ലളിതമായ അര്‍ത്ഥം ഇത്രയേയുള്ളു. ഇറക്കുമതി ചെയ്ത 111 പുതുപുത്തന്‍ വിമാനങ്ങളടക്കം നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യാ ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കുക.

കൂട്ടിച്ചേര്‍ക്കലിനുശേഷം സംഭവിച്ചത്

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തിരക്കിട്ട് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തശേഷം 2007-08-ല്‍ വന്ന 2226 കോടിരൂപയുടെ നഷ്ടം 2008-09ല്‍ 5000 കോടിയായതിന്റെ അടിസ്ഥാനമെന്തെന്നതാണ് ചോദ്യം. 2008-09-ലെ പ്രൊവിഷണലോ ഓഡിറ്റഡോ ആയ ബാലന്‍സ് ഷീറ്റില്ല. ചിലവിന്റെ മുഖ്യഘടകം ഇന്ധനവിലയാണെന്ന് കരുതുക. ക്രൂഡ് എണ്ണയുടെ ആഗോളശരാശരി വില 2009-ല്‍ ബാരലിന് 51.85 ഡോളറാണ്. 2008-ല്‍ ഇത് 94.85 ഡോളറായിരുന്നു. വിലയില്‍ വന്ന കുറവ് 2009 ജനുവരി മുതല്‍ ജൂണ്‍ വരെ ആശ്വാസകരമാണ്. തൊഴില്‍ ശക്തിക്കായി 2007-08-ല്‍ വന്ന ചിലവ് മൊത്തം ചിലവിന്റെ 18.4 ശതമാനം. ലാഭം നേടുന്ന SAIL, BHEL തുടങ്ങിയ നവരത്നകമ്പനികളുടെ ബാലന്‍സ് ഷീറ്റുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ഇനത്തിലെ ചിലവ് തികച്ചും ന്യായമാണ്. രണ്ടുകമ്പനികളും പ്രത്യേകമായിരുന്നപ്പോഴുള്ള 2005-06-ന് മുമ്പുള്ള ലാഭം നേടിയ കാലത്തെ അവരുടെ വരവു ചിലവു കണക്കു നോക്കാം. അന്ന് രണ്ടു കമ്പനികളുടെയും ചേര്‍ന്നുള്ള മൊത്തവരുമാനം 15031 കോടിരൂപ. 2007-08-ല്‍ ഇത് 15257 കോടിയായി. ഇതേ വര്‍ഷത്തെ നികുതിയൊഴികെ ഡിപ്രീസിയേഷന്‍ ഉള്‍പ്പെടെ വന്ന ചിലവ് 14923 കോടിരൂപയില്‍ നിന്നും 17854 കോടിയായി വര്‍ധിച്ചു. ജീവനക്കാരുടെ എണ്ണത്തില്‍ 1260-ന്റെ കുറവാണുണ്ടായത്. ഇന്ധനചിലവ് 2005-06-ല്‍ 34 ശതമാനമായിരുന്നത് 33.7 ശതമാനമായി കുറഞ്ഞു. വിമാനങ്ങള്‍ വാങ്ങാന്‍ എടുത്ത ഭീമമായ വായ്പക്ക് നല്‍കേണ്ടിവന്ന പലിശയും, ഡിപ്രീസിയേഷന്‍ കണക്കില്‍പ്പെടുത്തിയ വലിയതുകയുമാണ് ചിലവിലെ വര്‍ധനവിന്റെ പ്രധാന ഘടകങ്ങള്‍. പലിശ 2005-06 ല്‍ 105 കോടിയായിരുന്നത് 2007-08ല്‍ 701 കോടിയായി. സ്ഥാവരസ്വത്തിലെ നിക്ഷേപം 7624 കോടിരൂപയായി. ബാലന്‍സ് ഷീറ്റില്‍ പറയുന്നതിനെക്കാള്‍ കൂടിയ തുക ഡിപ്രീസിയേഷന്‍ ഇനത്തില്‍ വന്നേക്കാം. 2007-08-ലെ ബാലന്‍സ്ഷീറ്റുപ്രകാരം ഡിപ്രീസിയേഷന്റെ നിരക്ക് 4.27 ആണ്. 2005-06-ല്‍ ഇത് എയര്‍ ഇന്ത്യക്ക് 5.22. ശതമാനവും ഇന്ത്യന്‍ എയര്‍ലൈന്‍സിന് 4.4. ശതമാനവുമായിരുന്നു. ഇത് സംശയം ജനിപ്പിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നടത്തിയ വിവിധ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ NACILന്റെ പ്രോഫിറ്റ് ആന്റ് ലോസ് അക്കൌണ്ടും ബാലന്‍സ്ഷീറ്റും നിഷ്കൃഷ്ടമായ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

എന്തുകൊണ്ട് മന്ത്രി പാര്‍ലമെന്റിനെ വഴിതെറ്റിക്കുന്നു?

ഇതര രാജ്യങ്ങള്‍ തങ്ങളുടെ ദേശീയവിമാനകമ്പനികളെ കുഴപ്പകാലത്ത് സഹായിച്ചപോലെ മുന്‍പൊരിക്കലും ഇന്ത്യാഗവണ്‍മെന്റ് എയര്‍ ഇന്ത്യയെ സഹായിച്ചിട്ടില്ലെന്നും 145 കോടിരൂപയാണ് എയര്‍ ഇന്ത്യയുടെ ഓഹരിഅടിത്തറയെന്നുമാണ് 2009 ജൂലൈ 9ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ രാജ്യസഭയില്‍ പറഞ്ഞത്. അത്രയും നല്ലത്. അദ്ദേഹം തുടര്‍ന്നു.

"ഈ പശ്ചാത്തലത്തിലാണ് ഓഹരിയായും വായ്പയായും ഈ വിഷമസന്ധിയെ നേരിടാന്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായത്തെപ്പറ്റി ആലോചിക്കുന്നത്'' .

ആലോചിക്കുകയാണോ? 2008 ഡിസംബറില്‍ ആഡിറ്റ് ചെയ്ത വാര്‍ഷികറിപ്പോര്‍ട്ടില്‍ പേജ് 93-ല്‍ കമ്പനി മാനേജ്‌മെന്റ് ഓഡിറ്റര്‍മാരോട് ഇങ്ങനെ പറഞ്ഞിട്ടുള്ളത് മന്ത്രിക്കറിയില്ലേ?

"കമ്പനിയുടെ ഓഹരി അടിത്തറ 1231 കോടിരൂപയായി ഉയര്‍ത്താനും 2750 കോടിരൂപ വായ്പയിനത്തിലും ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം കമ്പനി ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പ 15 വര്‍ഷം കൊണ്ട് തിരിച്ചടക്കുന്നതാണ്. ഇതു കമ്പനിയുടെ അറ്റമൂല്യവും, ബാലന്‍സ് ഷീറ്റും ശക്തിപ്പെടുത്താന്‍ സഹായിക്കും.''

കഴിഞ്ഞ 7 മാസത്തില്‍ സര്‍ക്കാര്‍ അതു സ്വീകരിച്ചോ, അതോ തള്ളിക്കളഞ്ഞോ? ജെറ്റ് എയര്‍വേസ്, കിങ്ങ്ഫിഷര്‍ കൂടാതെ ഇതര കമ്പനികളുടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കേണ്ട എയര്‍പോര്‍ട്ട് ചാര്‍ജ്, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നല്‍കേണ്ട ഇന്ധനവില തുടങ്ങി വന്‍തുകകള്‍ അടക്കാന്‍ കാലാവധി നീട്ടാന്‍ ദിവസങ്ങള്‍കൊണ്ടു തീരുമാനിക്കുമ്പോള്‍ എന്തുകൊണ്ടാണ് 7 മാസമായിട്ടും ഇക്കാര്യം തീരുമാനിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ട് ഈ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നില്ല? ഉത്തരം വ്യക്തമാണ്. സ്വകാര്യകമ്പനികള്‍ക്കുവേണ്ടി NACIL നെ ലിക്വഡേറ്റ് ചെയ്യുംമുമ്പ് തീരുമാനങ്ങള്‍ നീട്ടിവച്ച് സ്വാഭാവികമരണത്തിന് അതിനെ വിധേയമാക്കണം. അതിനായി എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഓപ്പറേറ്റ് ചെയ്തിരുന്ന തിരക്കുള്ള പ്രധാന യാത്രാഷെഡ്യൂളുകള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നു. സത്യത്തേക്കാള്‍ കാല്പനികതകള്‍ നിറച്ച് മാധ്യമപ്രചാരണത്തിലൂടെ തൊഴിലാളികളെ നിര്‍വീര്യരാക്കുന്നു. ശമ്പളം നിഷേധിച്ചും മറ്റും വ്യവസായത്തില്‍ അസമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.

തൊഴിലാളികളോട് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടും മുമ്പ് പൊതുമേഖലയുടെ താല്പര്യത്തിന് വേണ്ടി നിലകൊള്ളാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറാവണം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചഅഇകഘ ന്റെ ധനനഷ്ടം നിര്‍ത്താന്‍ ഭരണപരമായ രണ്ടു തീരുമാനങ്ങള്‍ ഉടനെ സര്‍ക്കാര്‍ കൈക്കൊള്ളണം. ഒന്ന് എയര്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും എടുത്ത വിദേശത്തും ഇന്ത്യയിലുള്ള പ്രധാന യാത്രാഷെഡ്യൂളുകള്‍ തിരികെ നല്‍കണം. വിലപ്പെട്ട ഇന്ധനം വെറുതെ ചിലവഴിച്ച് ആകാശത്ത് പറന്നുനടക്കാന്‍ വഴിവെക്കാതെ വിമാനമിറങ്ങുന്നതിന് ദേശീയവിമാനകമ്പനിക്ക് മുന്തിയ പരിഗണന നല്‍കണം. പൊതുമേഖലയെന്ന നിലയില്‍ സര്‍ക്കാരിന്റെ വകയായ അഅക ഉപയോഗിക്കാന്‍ ആദ്യാവകാശം ചഅഇകഘ നു തന്നെയാണ്. 2008-09 ലെ ബാലന്‍സ് ഷീറ്റ് ജനസമക്ഷം ഉടനെ കൊണ്ടുവരണം. ഇതെപറ്റിയെല്ലാം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തണം. നമ്മുടെ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം സഫലമാക്കാന്‍ ഒരിക്കലും അനുവദിക്കരുത്.

*
ദീപാങ്കര്‍ മുഖര്‍ജി, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

തറവാട്ട് സ്വത്ത് എഴുതിവില്‍ക്കുന്നവര്‍

2004-ല്‍ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി.യുടെ രാഷ്ട്രീയഭാവിക്ക് മാരകമായ തിരിച്ചടിയുണ്ടാക്കിയ മുഖ്യഘടകമായിരുന്നു പൊതുമേഖലാ ആസ്തികള്‍ വിരലിലെണ്ണാവുന്ന സ്വകാര്യകമ്പനികള്‍ക്ക് 'തന്ത്രപരമായ വില്‍പന' നടത്താനുള്ള തീരുമാനം.
ഉദ്യോഗസ്ഥപരമായ സുതാര്യതയും പ്രവര്‍ത്തനനിരതമായ നീതിന്യായസംവിധാനവും ശക്തമായ മത്സരവും ഉള്ള നന്നായി വികസിച്ച മുതലാളിത്തസമ്പദ്വ്യവസ്ഥയില്‍ പോലും കമ്പനികള്‍ ലേലം ചെയ്തു വില്‍ക്കുന്നതില്‍ വില നിര്‍ണ്ണയം സംബന്ധിച്ച ധാരാളം പ്രശ്നസാധ്യതകളുണ്ട്. അതിനാലാണ് കമ്പനികള്‍ നേരിട്ട് വില്‍ക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വികസിതമാര്‍ക്കറ്റ് സംഘടനകള്‍ ഓഹരിമാര്‍ക്കറ്റിലൂടെ വിറ്റ് സ്വകാര്യവല്‍കരിക്കാന്‍ താല്പര്യപ്പെടുന്നത്. ലേലം കാര്യക്ഷമമായി നടത്തുന്നതിന് വ്യവസ്ഥകള്‍ സംബന്ധിച്ച പാഠപുസ്തകപരിജ്ഞാനം പോലുമില്ലാത്ത ഇന്ത്യ അതിനാല്‍ രണ്ടാമത്തെ മാര്‍ഗ്ഗം അവലംബിച്ചു. അത് പരമാബദ്ധമാവുകയും ചെയ്തു.
അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇല്ലെങ്കിലും മോഡേണ്‍ ഫുഡ്സ്, ബാല്‍കോ, ഐ.സി.സി.എല്‍., സെന്റാര്‍, അതുപോലെയുള്ള ഐ.റ്റി.ഡി.സി.യുടെ നിരവധി ഹോട്ടലുകള്‍ തുടങ്ങിയവയുടെ വില്പന സ്വകാര്യമുതലാളിക്ക് നല്‍കിയ ഒരിഷ്ടദാനമെന്ന പ്രതീതിയാണ് ജനമനസ്സുകളില്‍ സൃഷ്ടിച്ചത്. ഭൂമിയും ഇതരആസ്തികളുമടക്കം ഈ കമ്പനികളുടെ മൊത്തം മൂല്യമെത്ര വരുമെന്ന ധാരണ എന്‍.ഡി.എ. സര്‍ക്കാരിന് ഇല്ലാത്തതിനാലല്ല; ഇങ്ങനെ വില്‍ക്കുന്നതിന് നിരത്തിയ ന്യായീകരണങ്ങള്‍ ജനങ്ങള്‍ ബോധ്യപ്പെട്ടിരുന്നില്ല. ഡല്‍ഹിയില്‍ ല്യൂട്ടന്‍ എന്ന പ്രദേശത്ത് ഒരു ബംഗ്ളാവ് 100 കോടിരൂപക്ക് വിറ്റ സന്ദര്‍ഭത്തിലാണ് അതിനടുത്ത് വിശാലമായ ഭൂമിയുള്ള ലോധി ഹോട്ടല്‍ കോംപ്ളക്സ് 72 കോടിരൂപക്ക് ലേലം ചെയ്തുവിറ്റത്. ബാല്‍കോയ്ക്ക് ഔദ്യോഗികമായി നിശ്ചയിച്ച വില 550 കോടിരൂപ. ഈ വിലക്ക് അത് സ്റെര്‍ലൈറ്റ് / വേദാന്തകമ്പനിക്ക് വിറ്റതും, ഐ.പി.സി.എല്‍.ന്റെ വില്പനയും സംശയാസ്പദമാണെന്ന് സി.എ.ജി. പറഞ്ഞു. ഓരോ മെട്രോനഗരത്തിലും മോഡേണ്‍ ഫുഡ്സിന്റെ കൈവശമുള്ള വസ്തുവിന്റെ വില എത്രയെന്ന് നിര്‍ണയിക്കപോലുമുണ്ടായില്ല. പുതിയ ഉടമസ്ഥരായ ഹിന്ദുസ്ഥാന്‍ ലീവറിന് ഈ വസ്തുക്കള്‍ വില്‍ക്കാനുള്ള അവകാശം നല്‍കിയിട്ടില്ലെന്ന കള്ള പ്രസ്താവനയാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്.

സാമ്പത്തികനയരൂപീകരണം സംബന്ധിച്ച പരിശോധന തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന നിരീക്ഷണത്തോടെ 2001-ല്‍ സുപ്രീം കോടതി ബാല്‍കോയുടെ വില്‍പന സംബന്ധിച്ച കേസ് അവസാനിപ്പിച്ചു. എന്നാല്‍ ഇതെപ്പറ്റിയുള്ള രാഷ്ട്രീയതര്‍ക്കം തുടര്‍ന്നു. പിന്നീട് ഈ സ്ഥാപനത്തില്‍ നിന്ന് വാടകയിനത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള വന്‍തുക സംബന്ധിച്ച് ഉയര്‍ന്നുവന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം 2004-ല്‍ എന്‍.ഡി.എ.യുടെ പരാജയത്തിനു മുമ്പുതന്നെ ഈ കച്ചവടം ഉപേക്ഷിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ആ വര്‍ഷം യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പാള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദം വരുന്നതിനു മുമ്പുതന്നെ സ്വകാര്യവല്‍ക്കരണം പരിഗണനയിലില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന വളച്ചാനിരക്ക് വര്‍ധിച്ചതോടെ സാമ്പത്തിക വളര്‍ച്ചക്ക് സ്വകാര്യവല്‍ക്കരണം അനിവാര്യമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. വളരെപ്പെട്ടെന്ന് ഈ എഴുതിവില്‍ക്കല്‍ പദ്ധതി നിന്നുപോയതില്‍ കോര്‍പ്പറേറ്റ് മേഖലയും, സെന്‍സെക്സ് സംസ്കാരത്തിന്റെ അനുയായികളും ഏറെ ദുഃഖിതരായിരുന്നു. സമ്പദ്ഘടന കുഴപ്പത്തിലാവുകയും ഓഹരി മാര്‍ക്കറ്റ് പുനരുജ്ജീവിക്കുകയും ചെയ്ത ഇന്ന് ഈ കുഴപ്പങ്ങളെല്ലാം പരിഹരിക്കാനുള്ള ഒരു ടോണിക്ക് എന്ന പോലെ പൊതുമേഖലാ ആസ്തികളുടെ വില്‍പ്പന മുന്നോട്ടുതള്ളിനീക്കുകയാണ്.
കോണ്‍ഗ്രസ് വിജയിക്കുകയും ഇടതുപക്ഷത്തിന്റെ സഹായമില്ലാതെ രണ്ടാം യു.പി.എ. സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതോടെ മാറ്റിവച്ച പരിഷ്കരണനടപടികള്‍ ഉടനുണ്ടാകുമെന്ന പ്രതീക്ഷയില്‍ ബജറ്റിനുമുമ്പുള്ള ദിവസങ്ങളില്‍ ഓഹരിമാര്‍ക്കറ്റ് അതീവസന്തോഷത്തിലായിരുന്നു. അവര്‍ പ്രതീക്ഷിച്ച അത്ര വേഗത്തില്‍ സമ്പത്ത് കൊയ്യാന്‍വിധം സാധ്യതകളോടെ പരിഷ്കാരങ്ങള്‍ വന്നേക്കില്ല എന്ന് തോന്നിയപ്പോള്‍ മാര്‍ക്കറ്റ് താഴേക്ക് പോയി. അതുകൊണ്ട് സ്വകാര്യവല്‍ക്കരണ അജണ്ട പിറകോട്ടുപോയി എന്ന ധാരണ വേണ്ട. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും, ധനമന്ത്രി പ്രണാബ് മുഖര്‍ജിയും അവരുടെ ബജറ്റിനുശഷമുള്ള പ്രസ്താവനകളില്‍ ഓഹരിവില്‍പനയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും അനുയോജ്യമായ നിമിഷം നിര്‍ണയിച്ച് ഈ വിപ്ളവപദ്ധതി പ്രഖ്യാപിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്.
ഈ വഴിക്ക് ഇറങ്ങി തിരിക്കുംമുമ്പ് സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് ആദ്യാക്ഷരം മുതല്‍ പരിചിന്തനത്തിനു വിധേയമാക്കേണ്ടതുണ്ട്. സ്വതന്ത്രമാര്‍ക്കറ്റ് അഭിനിവേശമോ, ഇടതുപക്ഷവികാരപരതയോ ഇല്ലാതെ യഥാര്‍ത്ഥ ചിത്രത്തിനു മങ്ങലേല്പിക്കാത്തവിധം കാര്യകാരണസഹിതമുള്ള ചര്‍ച്ചവേണം നടക്കാന്‍.

വിശാലഅര്‍ത്ഥത്തില്‍ 4 ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഒന്ന്, പൊതുഉടമസ്ഥത, സ്വകാര്യഉടമസ്ഥതയെക്കാള്‍ മോശമാണോ?, രണ്ട്, മാനേജീരിയല്‍ കാര്യക്ഷമത ഉറപ്പാക്കാനുള്ള ഏകപോംവഴി സ്വകാര്യവല്‍ക്കരണമാണോ, മൂന്ന് തന്ത്രപരമായ വില്‍പനയും ഓഹരി ജനങ്ങള്‍ക്കു വില്‍ക്കുന്നതും തമ്മില്‍ ഗുണദോഷവിചിന്തിന്തനം നടത്തിയാല്‍ ഏതായിരിക്കും കൂടുതല്‍ പരിഗണനാര്‍ഹം? നാല്, ധനകമ്മി കുറക്കാന്‍ ഓഹരി വിറ്റഴിക്കുന്ന നടപടിക്ക് എന്തെങ്കിലും ഉറച്ച അടിത്തറയുണ്ടോ?

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, അഹമ്മദാബാദിലെ ടി.ടി. രാംമോഹന്‍ ഈയിടെ പ്രസിദ്ധീകരിച്ച, 'പ്രൈവറ്റൈസേഷന്‍ ഇന്‍ ഇന്ത്യ, ചാലഞ്ചിങ്ങ് എക്കണോമിക് ഓര്‍ത്തഡോക്സി' എന്ന, ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണത്തെപ്പറ്റി നടത്തിയ ഏറ്റവും സൂക്ഷ്മവും ആഴത്തില്‍ പരിശോധിച്ചുമുള്ള പഠനത്തില്‍ സ്വകാര്യമേഖലയാണ് പൊതുമേഖലയേക്കാള്‍ കാര്യക്ഷമം എന്ന ധാരണം തികച്ചും പൊള്ളയാണെന്ന്, രണ്ടുമേഖലയുടെയും ഉല്പാദനക്ഷമതയും ധനപരവുമായ പ്രവര്‍ത്തനങ്ങളും ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്തശേഷം അടിവരയിട്ടു പറയുന്നു. അദ്ദേഹം ഇങ്ങനെഉപസംഹരിക്കുന്നു. "തെളിവുകള്‍ ചൂണ്ടികാണിക്കുന്നത് പൊതുമേഖലയേക്കാള്‍ എല്ലായിടത്തും ഒരു പോലെ മെച്ചപ്പെട്ടത് സ്വകാര്യമേഖലയാണെന്ന വീക്ഷണം നിലനില്‍ക്കുന്നത് തികച്ചും ദുര്‍ബലമായ ഒരടിത്തറയിലാണ്'' . പരിഷ്കരണ പാക്കേജിന്റെ മറ്റെല്ലാഘടകങ്ങളും മോശമാണെന്ന് ഇതിനര്‍ത്ഥമില്ല. 1990-കളുടെ ആദ്യം മുതല്‍ നിലവില്‍ വന്ന പരിഷ്കാരങ്ങള്‍ പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള ഒരു സങ്കലനത്തിന് വഴിയൊരുക്കിയെന്ന് പ്രൊഫസര്‍ റാം മോഹന്‍ വാദിക്കുന്നു. ഈ വാദം ശരിയാണെങ്കില്‍ പൊതുമേഖലയാകെ കയ്യൊഴിയുന്നതിനേക്കാള്‍ കൂടുതല്‍ മല്‍സരം കൊണ്ടുവരാന്‍ കഴിയും വിധം പൊതുമേഖലയുടെ ഭാഗികമായ സ്വകാര്യവല്‍ക്കരണം ആലോചിക്കാവുന്നതാണ്. കൂടുതല്‍ സ്വയംഭരണസ്വാതന്ത്യ്രവും, പബ്ളിക്ക് അക്കൌണ്ടബിലിറ്റിയും, പ്രൊഫഷണല്‍ ഭരണസമിതിയുമൊക്കെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ അവരുടെ സാമ്പത്തികനില മെച്ചപ്പെടുത്തി എന്നാണ് കഴിഞ്ഞ ഒരു ദശകത്തെ വസ്തുതാപരമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതര മാനേജ്മെന്റ് പണ്ഡിതരെപ്പോലെ പ്രൊഫസര്‍ റാംമോഹനും ആധുനികമുതലാളിത്തത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഉടമസ്ഥതയും നിയന്ത്രണത്തിനുമിടയിലുള്ള ഏജന്‍സി പ്രശ്നം എന്നു വിശേഷിപ്പിക്കുന്ന വ്യത്യാസത്തിന്റെ രീതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുഉടമസ്ഥത ഇത് മൂര്‍ഛിപ്പിച്ചേക്കാം. മോശപ്പെട്ട കോര്‍പ്പറേറ്റ് ഭരണവും നിയമം നടപ്പിലാക്കുന്ന രീതികളും സ്വകാര്യമേഖലയിലും ഈ പ്രശ്നം സങ്കീര്‍ണ്ണമാക്കും. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരിയായ പരിഷ്കാരം വരുത്തേണ്ടത് ഉടമസ്ഥതയിലെ മാറ്റത്തിലല്ല. ഫലപ്രദമായി ഭരണം നടത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിലാണ്. ഇന്ദിരാഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് റിസര്‍ച്ചിലെ ആര്‍. നാഗരാജ് തന്റെ പ്രബന്ധത്തില്‍ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു. പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ തമ്മില്‍ യോജിപ്പിച്ച് സാങ്കേതികകഴിവുകള്‍ ആര്‍ജിക്കാനും ഉല്പന്ന വളര്‍ച്ചയില്‍ ദീര്‍ഘകാലവീക്ഷണത്തോടെ പദ്ധതി തയ്യാറാക്കാനും വര്‍ധിച്ച മാനേജീരിയല്‍ അക്കൌണ്ടബിലിറ്റി ഉറപ്പാക്കാനും കഴിയുന്ന ഒരു ബാങ്കുമായി അതിനെ കൂട്ടിയിണക്കുക. ഈ സംവിധാനം ജപ്പാനിലും ജര്‍മ്മനിയിലുമുണ്ട്. അത്തരത്തിലുള്ള മറ്റു മാര്‍ഗ്ഗങ്ങളുമുണ്ടാകും. ഇതിന്റെ സാധ്യത സര്‍ക്കാരിന് പരിശോധിക്കാവുന്നതാണ്.

പൊതുമേഖലാ ഓഹരികള്‍ ജനങ്ങള്‍ക്കു വില്‍ക്കുന്നതിനേക്കാള്‍ കാര്യക്ഷമമാണ് സ്ഥാപനങ്ങളുടെ തന്ത്രപരമായ വില്‍പ്പന എന്ന വാദം സ്ഥിരീകരിക്കുന്ന ഒരു തെളിവും അന്താരാഷ്ട്രതലത്തില്‍ ഇതുവരെ ലഭ്യമല്ല. സ്വകാര്യവല്‍ക്കരണ പരീക്ഷണത്തില്‍ ബി.ജെ.പി.ക്കുണ്ടായ തിരിച്ചടി ഇത്തരം ഒരു നീക്കം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ മന്‍മോഹന്‍ സിംഗ് ടീമിനെ പ്രേരിപ്പിക്കുന്നുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുഉടമസ്ഥത 51 ശതമാനമാക്കി കുറക്കുമെന്നാണ് ശ്രീ. മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഇത് ക്രമേണ നടപ്പിലാക്കുന്നപക്ഷം ചെറുനിക്ഷേപകര്‍ക്ക് കുറേശ്ശെയായി ഓഹരിവില്‍ക്കുന്നതിലൂടെ കാര്യമായ വരുമാനം ലഭിച്ചേക്കാം. ഇങ്ങിനെ നിശ്ചിതമായ അളവിലുള്ള ഓഹരിവില്‍പ്പന പ്രത്യേകിച്ചും സ്വയംഭരണസ്വാതന്ത്യ്രം കൂടി നല്‍കുന്നപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിക്കുമെന്നാണ് പ്രൊഫസര്‍ രാംമോഹന്റെ നിര്‍ദ്ദേശം. ഇങ്ങനെ വില്‍ക്കുന്ന ഓഹരികളുടെ ഉടമസ്ഥത ആത്യന്തികമായി സ്വകാര്യമേഖലയുടെ കീഴില്‍ ചെന്നടിയില്ലെന്ന് ഉറപ്പുവരുത്താന്‍കഴിയണം. പൊതുമേഖലാസ്ഥാപനം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഓഹരികള്‍ സ്വകാര്യമേഖലയുടെ കയ്യില്‍ കേന്ദ്രീകരിക്കുന്നപക്ഷം ഈ വില്പനക്ക് ധനപരവും, കച്ചവടപരവും സാമൂഹികവുമായ ഒരു ന്യായീകരണവുമില്ല. നല്ല പ്ളാനിങ്ങോടെ ഈ രീതിയില്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കാന്‍ കഴിയുന്ന പക്ഷം ധനകമ്മി കുറക്കാനുള്ള എളുപ്പവഴിയായി. പൊതുമേഖലയുടെ വില്‍പ്പനയെ സമീപിക്കുന്നത് തികച്ചും ദൂരക്കാഴ്ചയില്ലാത്ത നടപടിയായിരിക്കും. ആഗോളമാന്ദ്യം ആകെ വീശിയടിക്കുമ്പോള്‍ കമ്മി ഒരിക്കലും ഓഹരി വില്‍ക്കുന്നതിന് ഒരു കാരണമായിക്കൂടാ. സാധ്യമായിടത്തോളം നികുതി സ്രോതസ്സുകള്‍ വിപുലപ്പെടുത്തുകയും അതു കൃത്യമായി ലഭിക്കുമെന്നുറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവിടെയും സ്വകാര്യമേഖലയെപ്പറ്റിയുള്ള കാല്‍പനിക ധാരണ തുറന്നുകാട്ടപ്പെടണം. റവന്യൂ ഇനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രനികുതിയില്‍ വന്ന കുറവിന്റെ ഒരു പഠനം ഈ വര്‍ഷത്തെ ബജറ്റ് രേഖയിലുണ്ട്. വ്യവസ്ഥപ്രകാരം ലഭിക്കേണ്ട കോര്‍പ്പറേറ്റ് സെക്ടറില്‍ നിന്നുള്ള നികുതി 33.99 ശതമാനത്തില്‍ നിന്ന് വളരെ താഴ്ന്ന് 22.44 ശതമാനമായി ചുരുങ്ങിയത് അവിടെ കാണാം.

കോര്‍പ്പറേറ്റ് കണക്കുകള്‍ ഇഴപിരിച്ചുനോക്കുമ്പോള്‍ നികുതി ബാധ്യത വേര്‍തിരിച്ചിട്ടുള്ളത് നീതിപൂര്‍വ്വമല്ലെന്ന് ബോധ്യമാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യകമ്പനികളെ അപേക്ഷിച്ച് അവരുടെ ലാഭത്തിന്റെ വലിയ ഭാഗം നികുതിയായി നല്‍കുന്നു. ഐ.ടി. അനുബന്ധ സേവനദാതാക്കളും ബി.പി.ഒ. സേവനദാതാക്കളും, സോഫ്റ്റ്വെയര്‍ വികസനഏജന്‍സികളും യഥാക്രമം 15 ശതമാനവും 12 ശതമാനവും നികുതി നല്‍കുന്നു. 2008-09 ല്‍ കോര്‍പ്പറേറ്റ് നികുതിദായകര്‍ക്ക് നല്‍കിയ സൌജന്യംമൂലം വന്ന റവന്യൂ നഷ്ടം 68914 കോടിരൂപയാണ്. ഈ തുക ഈ വര്‍ഷത്തെ ബജറ്റില്‍ കണക്കാക്കുന്ന ധനകമ്മിയുടെ 17 ശതമാനമാണ്. കമ്മികുറക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ നികുതി ഘടനയിലാണ് ശ്രദ്ധയൂന്നേണ്ടത്. തറവാട്ടുസ്വത്തില്‍ ഓരോന്നായി എഴുതിവിറ്റ് കിട്ടുന്നതുവാങ്ങുന്നതിന് പകരം നികുതി സ്രോതസുകള്‍ കാര്യക്ഷമമാക്കിയാല്‍ തുടര്‍ച്ചയായി വരുമാനം വര്‍ധിക്കും. ഇത്രമോശമായരീതിയില്‍ വിറ്റഴിക്കുന്നതിലും വഷളായ നടപടിയാണ് അനാവശ്യമായി നടത്താന്‍ പോകുന്ന ഈ ഓഹരിക്കച്ചവടം.

*
സിദ്ധാര്‍ത്ഥ് വരദരാജന്‍ (അവലംബം : ദി ഹിന്ദു, 09-07-2009)
കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം