അഡോള്‍ഫ് ഹിറ്റ്ലറുടെ അവകാശവാദങ്ങള്‍ പൊളിച്ചുകളഞ്ഞ ജോണ്‍ ഹാര്‍ട് ഫീല്‍ഡിന്റെ ഒരു കാര്‍ടൂണ്‍ കാരിക്കേച്ചര്‍ ലോകപ്രശസ്തമാണ്. തനിക്ക് പിന്നില്‍ 'ജനലക്ഷ ങ്ങള്' അണിചേരുകയാണെന്ന ഹിറ്റ്ലറുടെ വീമ്പടിക്കല് തകര്‍ക്കുന്നതായിരുന്നു അത്. കുത്തകകളുടെ പ്രതീകമായ തടിയന് മുതലാളി ലക്ഷക്കണക്കിന് മാര്‍ക്ക് കോഴനല്‍കുന്ന രീതിയിലായിരുന്നു ആ കാരിക്കേച്ചര്‍. ഈ കോഴപ്പണത്തെയാണ് ആ ഫാസിസ്റ്റ് ജനങ്ങളെന്ന് വിവര്‍ത്തനം ചെയ്തെന്നായിരുന്നു അതിന്റെ വിവക്ഷ. ഫാസിസം അധികാരപ്പടികള്‍ ചവിട്ടുമെന്നുറപ്പായ ഘട്ടത്തില്‍ ഇറ്റലിയിലെയും ജര്‍മനിയിലെയും കുത്തകകള്‍ കോടികളാണ് മുസ്സോളിനിക്കും ഹിറ്റ്ലര്‍ക്കും സംഭാവന നല്‍കിയത്. അതിനായി റോമില്‍ വാണിജ്യ വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ത്തത് ത്രിസന്‍സ് ഗ്രൂപ്പായിരുന്നു.ഹിറ്റ്ലറും ഐ ജി ഫാര്ബനും
ഹിറ്റ്ലറെ ഏറ്റവും കൂടുതല്‍ സഹായിച്ച കുത്തക ഐ ജി ഫാര്ബന്(IG Farben). ഗ്യാസ് ചേംബറുകള്‍ കൊലമുറികളാക്കാന് ഈ കുത്തകയാണ് വിഷവാതകം വിതരണം ചെയ്തത്. ഇതിന് പണം കൊടുക്കുന്നതിന് പകരം ഹിറ്റ്ലര്‍ തടവുകാരെ അതിന്റെ പ്ലാന്റിലേക്ക് അടിമജോലിക്ക് അയക്കുകയായിരുന്നു. മരണത്തെക്കാള്‍ ഭേദമായ അടിമപ്പണി ആ തൊഴിലാളികള്‍ കൂലിയില്ലാതെ സ്വീകരിച്ചത് സ്വാഭാവികം. അവരുടെ രക്തമൂറ്റിയാണ് ഐ ജി ഹാര്‍ബന്‍ വ്യാവസായിക സാമ്രാജ്യം തീര്‍ത്തത്. ഹിറ്റ്ലര്‍ തീര്‍ത്ത 'സമാധാനകാലം' കുത്തകകള്‍ക്ക് കൊയ്ത്തിനുള്ള നല്ല അവസരവുമായി.
മോഡിവല്‍ക്കരണം
നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ ഗുജറാത്തില്‍ നടക്കുന്ന 'വികസന'വും സമാനമാണ്. ആഗോളവല്‍ക്കരണത്തിന്റെ ദയാരഹിതമായ രഥയോട്ടത്തിനിടയില് ഗുജറാത്തിലെ ടെക്സ്റ്റെല്‍ മേഖലയാകെ നൂലിഴപൊട്ടി തകര്‍ന്ന ചിത്രം പലരും കാണുന്നില്ല. ഏഴുലക്ഷം തൊഴിലാളികളാണ് തെരുവില്‍ നരകിക്കുന്നത്. അവര്‍ക്കായി 23 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഉത്തരവ് കാറ്റില്‍ പറത്തപ്പെട്ടു. എല്ലാ അര്‍ഥത്തിലും ജീവിതം വഴിമുട്ടിയ തൊഴിലാളികളില്‍ ചിലരെയെല്ലാം മോഡിവല്ക്കരണ (Modification) ത്തിന്റെ ഇന്ധനമാക്കുകയും ചെയ്തു. മുസ്ലീം കുടുംബങ്ങളിലെ കണക്കെടുപ്പിന് കാവിപ്പട ഇവരെ രഹസ്യമായി നിയോഗിച്ചത് ഫാക്ടറികളില്‍നിന്ന് ലഭിച്ചതിന്റെ പകുതി വേതനത്തിനായിരുന്നു. ഈ കണക്കെടുപ്പായിരുന്നു വംശഹത്യയുടെ ആദ്യരേഖ. അതുപോലെ 'സത്യം' കുംഭകോണത്തിനിരയായ കണക്കില്ലാത്ത കള്ളപ്പണക്കാരെക്കുറിച്ച് വിലാപകാവ്യങ്ങള്‍ രചിക്കുന്നവര്‍ 53,000 ജീവനക്കാരെപ്പറ്റി മൌനത്തിലാണ്. പരമ്പരാഗത മേഖലകളെയാകെ മരുപ്പറമ്പാക്കി രസിച്ച മോഡി ഇടക്കിടെ നിക്ഷേപക സംഗമമൊരുക്കി അന്തരാഷ്ട്ര പദവിയിലേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2008 ജനുവരി 13 മുതല്‍ അഹമ്മദാബാദില്‍ നടന്ന 'ചുറുചുറുക്കുള്ള ഗുജറാത്ത് 2009' എന്ന ശീര്‍ഷകത്തിലുള്ള വ്യാവസായിക ഭീമന്മാരുടെ സംഗമം.കെനിയ, ഇറ്റലി, ശ്രീലങ്ക, ജപ്പാന്, ബ്രിട്ടന്, കാനഡ, ഉഗാണ്ട, നമീബിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരടങ്ങിയ ഉന്നതതല സംഘത്തോടൊപ്പം രത്തന്‍ടാറ്റ, മുകേഷ് അംബാനി, ശശി റൂയിയ, കുമാരമംഗലം ബിര്‍ള, ബി എന്‍ കല്യാണി, ബി കെ ഗോയങ്ക തുടങ്ങിയ ഇന്ത്യന്‍ വ്യവസായികളും അഹമ്മദാബാദില്‍ അണിചേര്‍ന്നു. കര്‍ണാടക- ഛത്തീസ്ഗഢ് വ്യവസായ മന്ത്രിമാരും എത്തുകയുണ്ടായി.
രാഷ്ട്രീയത്തിലെ രാമലിംഗരാജു
മോഡി സ്വയം പുകഴ്ത്തുന്ന എല്ലാ വികസനനേട്ടങ്ങളും ശവക്കൂമ്പാരത്തിനുമേലെ കെട്ടിപ്പൊക്കിയതാണ്. ഇതുകണ്ടിട്ടും ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അയാള്‍ക്കുമേലെ പ്രശംസകള്‍ ചൊരിയുന്നു. ഹിറ്റ്ലറുടെ കാലത്തും സമാനമായ അനുഭവമായിരുന്നെന്ന് ചരിത്രം വായിക്കുന്നവര്ക്കെല്ലാമറിയാം. രാഷ്ട്രീയത്തിലെ രാമലിംഗരാജുവാണ് മോഡി. ഊതിവീര്‍പ്പിച്ച കണക്കുകളില്‍ അടയിരിക്കുന്നയാള്‍. 2003 ലും 2005 ലും 2007 ലും വിളിച്ചുചേര്‍ത്ത നിക്ഷേപക സംഗമങ്ങളിലെ ഉറപ്പുകളില്‍ 23.52 ശതമാനം പദ്ധതികള്‍ മാത്രമാണ് പ്രാവര്‍ത്തികമായത്. ഗുജറാത്തിന്റെ കടം 94000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 120000 കോടിയിലേക്ക് കുതിച്ചിരിക്കയാണ്. സംസ്ഥാനത്തെ ഓരോ പൌരന്റെയും ചുമലില്വീഴുന്ന ഭാരമാവട്ടെ 20000 രൂപയും. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതില്‍പ്പോലും ശ്രദ്ധിക്കാത്ത മോഡി 'വികസന പ്രദര്‍ശന' മാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.മെര്‍ക്കിളിന്റെ ആത്മഹത്യ
ഇന്ത്യയിലെ രണ്ടായിരം ഗ്രാമങ്ങളില്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യകളും പലായനങ്ങളും നിലവിളികളുമാണ്. വാര്‍ത്താ തലക്കെട്ടുകളെ തൃപ്തമാക്കാത്ത ഈ സാധാരണ മരണങ്ങള്‍ക്കിടയിലാണ് ജര്‍മനിയില്‍ 2009 ജനുവരി അഞ്ചിന് ശതകോടീശ്വരനായ അഡോള്‍ഫ് മെര്‍ക്കിള്‍ ആത്മഹത്യ ചെയ്തത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ അമ്പരപ്പില്‍നിന്ന് കരകയറാനാവാതെയാണ് അയാള്‍ തീവണ്ടിക്ക് ചാടി ദാരുണാന്ത്യം സ്വയം തെരഞ്ഞെടുത്തത്. ലോകത്തിലെ പ്രധാന 50 സമ്പന്നരില്‍ ഒരാളായിരുന്നു 2007 വരെ മെര്‍ക്കിള്‍. എന്നാല്‍ 2008 ല്‍ മാത്രം ലാഭവിഹിതത്തില്‍ 300 കോടി ചോര്‍ച്ചയുണ്ടായി. കരകയറാനാഗ്രഹിച്ച് ബാങ്കുകള്‍ക്ക് മുന്നില്‍ മുട്ടിയെങ്കിലും ഒരു വാതിലും തുറക്കപ്പെട്ടില്ല.
തൂപ്പുകാരനാവാന്‍ ശ്രമിച്ച ശാസ്ത്രജ്ഞന്
ജനുവരി 13ന് ദക്ഷിണകൊറിയയിലെ സോളില്‍നിന്ന് കേട്ട വാര്‍ത്ത കരളലിയിക്കുന്നതായിരുന്നു. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ശാസ്ത്രജ്ഞന് തെരുവ് തൂപ്പുകാരന്റെ പണിക്ക് അപേക്ഷ നല്കി. ഫിസിക്സില്‍ ഡോക്ടറേറ്റുള്ള അദ്ദേഹത്തിന് അവസരം നഷ്ടമായത് ശാരീരിക ബലഹീനതകൊണ്ട്. മണല്‍ നിറച്ച 20 കിലോ ഭാരമുള്ള രണ്ട് സഞ്ചികള്‍ ചുമലിലെടുത്ത് ഓടുക എന്നതായിരുന്നു കായികക്ഷമതാ പരിശോധന. ഈ പരീക്ഷ കിം എന്ന ശാസ്ത്രജ്ഞന് അതിജീവിക്കാനായില്ല. അദ്ദേഹം മൂന്ന് സെക്കന്റിന് പരാജയപ്പെട്ടു. ഉന്നത ബിരുദധാരികള്‍പോലും ദക്ഷിണകൊറിയയില്‍ തൂപ്പുജോലിക്ക് വരിനില്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം എട്ട് ശതമാനമായിരുന്നു ഈ പണി പ്രതീക്ഷിച്ചിരുന്നതെങ്കില്‍ ഇക്കുറി ഇപ്പോള്‍തന്നെ 12.6 ശതമാനമായത്രെ. വലിയ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ജോലിക്ക് ലഭിക്കുന്നതിനേക്കാള്‍ വേതനം തൂപ്പുകാര്ക്കുണ്ടെന്നും വാര്‍ത്തകള്‍ കാണിക്കുന്നു.
രാമലിംഗരാജുവിന്റെ കുമ്പസാരം
സത്യം കംപ്യൂട്ടേഴ്സ് സര്‍വീസസിലെ ക്രമക്കേടുകളെത്തുടര്‍ന്നുള്ള മിക്ക വാര്‍ത്തകള്‍ക്കുപോലും കോര്‍പറേറ്റ് മുഖമാണ്. രാമലിംഗരാജുവിന്റെ കുമ്പസാരത്തിനുശേഷവും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. എന്റോണ്‍ കുംഭകോണവും കാളക്കൂറ്റന് ഹര്‍ഷദ് മേത്തയുടെ തട്ടിപ്പുകളും ഓര്‍മിപ്പിക്കുന്ന ചില പശ്ചാത്തലങ്ങള്‍ ഇവിടെയും കാണാം. ഡയരക്ടര്‍മാരുടെ പങ്ക്, ഓഡിറ്റിങ് സ്ഥാപനത്തിന്റെ നിരുത്തരവാദിത്തം ഊതിവീര്‍പ്പിച്ച നിക്ഷേപ-ലാഭവിഹിതം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനൊരു അന്താരാഷ്ട്ര ഇടപാടിന്റെ ക്രൂരമുഖം നല്കുന്നു.
രാമലിംഗ രാജുവുമൊത്ത് ഗോള്‍ഫ് കളിച്ച് ഫലിതങ്ങള്‍ പറയുകയായിരുന്നോ മറ്റു ഡയരക്ടര്മാര്. ഓഡിറ്റിങ് സ്ഥാപനമായ പ്രൈസ് വാട്ടര്ഹൌസിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നതും പരിശോധിക്കേണ്ടതാണ്. കള്ളക്കണക്കിന്റെ ഊന്നുവടിയില്‍ പടുത്തുയര്‍ത്തി തകര്‍ന്ന ചില അമേരിക്കന്‍ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തിയത് ഇതിന്റെ രക്ഷിതാവായ പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സായിരുന്നു. ചര്‍ച്ചകളുടെ തളര്‍വാദം (analysis to paralysis) എന്ന് ഡോ. എം എസ് സ്വാമിനാഥന് കാര്‍ഷിക പ്രതിസന്ധിയുടെ സാധാരണ ഉത്തരങ്ങളെ വര്ഗീകരിച്ചതുപോലെ കോര്‍പറേറ്റ് തകര്‍ച്ചകളിലെല്ലാം പ്രധാന ഇര ജീവനക്കാരും സാധാരണ നിക്ഷേപകരുമാണ്.
തൊഴിലാളികള്‍ എവിടെ
'സത്യം' പ്രതിസന്ധിയെത്തുടര്‍ന്ന് അനാഥരായത് അരലക്ഷത്തിലധികംവരുന്ന ജീവനക്കാരാണെന്നത് മറന്നുകൂട. അവരുടെ തൊഴില്‍ സുരക്ഷയ്ക്കൊപ്പം ജീവിതംതന്നെ താറുമാറായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എത്രയോ കമ്പനികള്‍ പൊടിപോലും അവശേഷിക്കാത്തവിധം മുങ്ങിയപ്പോഴും സമാനമായ അനുഭവമുണ്ടായിരുന്നു. 'സത്യം' ജീവനക്കാരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പഴയ ശീട്ടിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയാണ്. ബാങ്കുകള്‍ പലതും ഇവരെക്കുറിച്ച് അനൌപചാരികമായ മുന്നറിയിപ്പുകളാണ് ശാഖകള്‍ക്ക് നല്‍കിയിട്ടുള്ളത്.
രാമലിംഗരാജു ആത്മകഥയെഴുതുന്നുവെങ്കില് അപസര്‍പ്പക കഥകളെ വെല്ലുന്ന സാമ്പത്തിക വ്യാമോഹങ്ങളാകും അതില്‍ നിറയെ. സ്കൂളില്‍നിന്ന് സ്കൂളിലേക്കുള്ള മാറിമാറിയുള്ള പഠനയാത്ര. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയും ലോകപ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ബി സോമരാജുവും പൂര്‍വ വിദ്യാഥികളായിരുന്ന വിജയവാഡയിലെ പ്രശസ്തമായ ലെയോള കോളേജില്‍നിന്നുള്ള ഉപരിപഠനം. ഒഹിയോ സാര്വകലാശാലയില്നിന്നാണ് രാമലിംഗരാജു എം ബി എ നേടിയത്. അമേരിക്കയിലെ ഹാര്‍വാര്‍ഡില്‍നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദം മറ്റൊരു ആധികാരികത. റിയല്‍ എസ്റ്റേറ്റ്-കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു അയാളുടെ ആദ്യ കൌതുകം. പിന്നെ ധനഞ്ജയ ഹോട്ടല്‍ ശൃംഖലയിലേക്കും സത്യം സ്പിന്നിങ് മില്ലിലേക്കും തിരിഞ്ഞു. 1987ല്‍ സത്യം കംപ്യൂട്ടേഴ്സ് സെക്കന്തരാബാദ് കേന്ദ്രമായി രൂപീകരിച്ചതോടെ പഴയ കൌതുകങ്ങളെല്ലാം ഒടുങ്ങി. വിദേശരാജ്യങ്ങളിലേക്കും മറ്റും ഐ ടി സ്വപ്നം കയറ്റിയയച്ചു. രണ്ടാണ്മക്കളും വ്യാവസായിക-വാണിജ്യ വമ്പന്മാര്തന്നെ.
റിയല്‍ എസ്റ്റേറ്റ് മാഫിയ
'സത്യ'ത്തിന്റെ നിക്ഷേപങ്ങളും ഓഹരികളും റിയല്‍ എസ്റ്റേറ്റ് മാഫിയാ പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് രാജു പുത്രന്മാര് വെന്നിക്കൊടി പാറിച്ചത്. മൂത്ത മകനായ തേജരാജു മയ്താസ്ഇന്ഫ്ര എന്ന സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനാണ്. രണ്ടാമന് രാമരാജുവാകട്ടെ മയ്താസ് പ്രോപ്പര്‍ട്ടിയുടെ ഉപാധ്യക്ഷനും. മയ്താസ് ഇന്‍ഫ്രയുടെ സാമ്പത്തിക സാമ്രാജ്യം മാനംമുട്ടിയത് അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. ജലസേചനപദ്ധതികള്‍, റോഡ്-റെയില്‍ നിര്‍മാണം, പാലം-തുറമുഖ കരാര്‍ തുടങ്ങിയവയിലൂടെ 30,074 കോടിയുടെ മുന്നേറ്റമുണ്ടായി ചുരുങ്ങിയ കാലയളവില്‍. 2003ല്‍ 100 കോടി ആസ്തി മാത്രമുണ്ടായ സ്ഥാപനമാണ് ഈ കുതിപ്പിലെത്തിയതെന്നത് കോര്‍പറേറ്റ്-രാഷ്ട്രീയ ബന്ധത്തിന്റെകൂടി വിജയസാക്ഷ്യമാണ്. 'സത്യ'ത്തില്‍നിന്നുള്ള പണം മയ്താസിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലേക്ക് വഴിതിരിച്ചുവിട്ടതും സര്‍ക്കാര്‍ വഴിവിട്ട്, പദ്ധതികള്‍ അനുവദിച്ചതുമാണ് ഈ 'വിജയ'ത്തിന്നടിസ്ഥാനം. ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി കരാറും നടത്തിപ്പും ഏറെ വിവാദമായിരിക്കയാണ്. 12,000 കോടിയുടേതാണത്. ഈ കരാര്‍ മയ്താസ് ഇന്‍ഫ്രക്ക് നല്‍കിയതിനെതിരെ ഡല്‍ഹി മെട്രോ റെയില്‍ മേധാവി ഇ ശ്രീധരനുപോലും ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്നു. 9222 കോടിയുടെ പ്രണഹിത-ചെവല്ല ജലസേചന പദ്ധതി, 1590 കോടിയുടെ മചിലിപട്ടണം ആഴക്കടല്‍ തുറമുഖ നിര്‍മാണം തുടങ്ങിയവയുടെയും കരാര്‍ നേടിയത് കഴിഞ്ഞ ആറുമാസത്തിനിടെയാണ്. ടെന്‍ഡര്‍ വിളിക്കുമ്പോള്‍പോലും മയ്താസിന്റെ ബിനാമികളും നിഴല്കമ്പനികളും മത്സരം ഒഴിവാക്കി എല്ലാം കൈക്കലാക്കുകയായിരുന്നുവത്രെ. ഇത്രയും തുക ഒഴുക്കിയിട്ടും 'സത്യം' കമ്പനി വ്യാപാരവും നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കൃത്രിമ ബാലന്‍സ് ഷീറ്റ് പ്രദര്ശിപ്പിച്ചുവരികയായിരുന്നുവെന്ന രാമലിംഗ രാജുവിന്റെ കുറ്റസമ്മതം എത്ര ലാഘവത്തോടെയാണ് നമ്മുടെ ഭരണസംവിധാനങ്ങള്‍ എടുത്തത്. അയാളും സഹോദരന് രാമരാജുവും ചമച്ച കൃത്രിമ രേഖകകളിലൊന്നും ഇടപെടരുതെന്നായിരുന്നു ഓഡിറ്റര്മാര്ക്കടക്കം നല്കിയ നിര്‍ദേശങ്ങള്‍! വിപ്രോ, മെഗാ സോഫ്റ്റ് തുടങ്ങിയ ഐ ടി ഭീമന്മാര്ക്കുനേരെ ലോകബാങ്ക് അധികൃതര്‍ ഉയര്‍ത്തിയ സംശയങ്ങളും കരിമ്പട്ടികാ പ്രഖ്യാപനവും ഇതോട് ചേര്‍ത്താണ് വായിക്കേണ്ടത്. തീര്‍ന്നില്ല നെസ്റ്റര്‍ ഫാര്‍മസ്യൂട്ടിക്കല്‍സും ഗ്യാപ് ഇന്റര്‍നാഷനലും ഇതേ പരിഗണനയിലാണ്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മയ്താസ് ഇന്‍ഫ്രക്ക് 1300 കോടി രുപ വേണ്ടിവരുമെന്നത് പ്രതിസന്ധി പിന്നെയും രൂക്ഷമാക്കും. ചെന്നെയിലെ പ്രത്യേക സാമ്പത്തികമേഖലയിലെ ചില പ്രവൃത്തികളില്‍നിന്ന് സംസ്ഥാന സര്ക്കാര്നിയന്ത്രണത്തിലും എം എം ടി സി പിന്മാറിയത് കുടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ച. 8603 കോടിയുടേതാണത്. പുതിയ ഡയരക്ടര്ബോര്ഡിനെ നിയമിച്ചതിനുശേഷവും പ്രതീക്ഷയുടെ ഉണര്‍വുണ്ടായിട്ടില്ല. എല്ലാം കാലിയാക്കപ്പെട്ട സ്ഥാപനമിപ്പോള്‍ മേല്‍ക്കൂര മാത്രമുള്ള അസ്ഥിപഞ്ജരമാണെന്ന ചില ജീവനക്കാരുടെ പ്രതികരണം ഹൃദയഭേദകമാണ്.ജയില്‍ ജീവിതം സുഖവാസമോ
രാമലിംഗരാജുവിന്റെയും സഹോദരന് രാമരാജുവിന്റെയും രണ്ടാം ജയില്ദിവസം മുന്‍നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് (Raju brothers start the day without tooth brush) സങ്കടത്തോടെയായിരുന്നു. കാരാഗൃഹത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഈ കൊടും സാമ്പത്തിക കുറ്റവാളികള്‍ അഭിമുഖീകരിച്ചതിലെ സങ്കടമുണ്ട് അതില്‍ നിറയെ. മുറിവേറ്റപോലെ, കുറ്റബോധം നിറഞ്ഞ നിലയിലായിരുന്നത്രെ രാമലിംഗ രാജു. ജയിലധികൃതര്‍ കൊടുത്ത വിരിപ്പില്‍ ഉറങ്ങിയതുപോലും വാര്‍ത്തയില്‍ വലിയ കാര്യമായി എടുത്തിടപ്പെട്ടു. ബാരക്കില്‍നിന്നും പുറത്തുകടക്കാത്ത സഹോദരന്മാര് ആരോടും ഒന്നും ഉരിയാടിയില്ല. പത്രം മറിച്ചുനോക്കാനോ ടെലിവിഷന്‍ ശ്രദ്ധിക്കാനോ പോലും അവര്‍ മെനക്കെട്ടതുമുണ്ടായില്ല. പല്ലുതേക്കാന്‍ ബ്രഷും പേസ്റ്റും കൈയില്‍ വെച്ചില്ലെന്നും ജയില്‍ ഓഫീസര്‍ അറിയിച്ചുവത്രെ. അയാള്‍ അവ പുറത്തുനിന്ന് വരുത്തിക്കൊടുക്കുകയായിരുന്നു. രണ്ടുപേര്‍ക്കും കടുത്ത രക്തസമ്മര്ദമുണ്ടായതായി ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ തെളിയുകയും ചെയ്തുവെന്നും ടൈംസ് ഓഫ് ഇന്ത്യ എഴുതി. (2009 ജനുവരി 13) രക്തമോട്ടമാകെ നിലച്ച സാധാരണ നിക്ഷേപകരുടെയും ജീവനക്കാരുടെയും അവസ്ഥ കണ്ടെത്താന്‍ ഈ പത്രത്തിന് ഒരു വഴിയും ഇല്ലാതെപോയി.
തൂക്കിലേറ്റപ്പെട്ടവന്റെ വൃക്കയും ഉല്‍പ്പന്നം
ശതകോടികളില്‍ ചെറിയഭാഗം ചോര്‍ന്നതിന് അഡോള്‍ഫ് മെര്‍ക്കിള്‍ ആത്മഹത്യ ചെയ്തപ്പോഴും കുടുംബം അനാഥമായില്ല. സിയോളിലെ ശാസ്ത്രജ്ഞന് തൂപ്പുജോലി ലഭിച്ചില്ലെങ്കിലും ജീവിതം വലിക്കാനാവും. എന്നാല്‍ 'സത്യം' ഞെരിച്ചുകളഞ്ഞ ജീവനക്കാരന്റെ ആത്മഹത്യ അയാളുടെ കുടുംബത്തെ തീര്‍ത്തും അനാഥമാക്കും. സിംഗപ്പൂരില്‍നിന്നുള്ള സമീപകാല വാര്‍ത്ത ഇതിനൊരു അനുബന്ധമാണെന്ന് തോന്നുന്നു. അസുഖബാധിതനായ അവിടുത്തെ ഒരു കോടീശ്വരന് വൃക്ക വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ചതിന് ജയിലിലായി. ഒടുവില്‍ അയാള്‍ക്ക് അത് ലഭിച്ചു. വധശിക്ഷ നടപ്പാക്കപ്പെട്ട ഒരു ക്രിമിനലിന്റെതായിരുന്നു അത്. താങ്വീസങ് എന്ന ധനാഢ്യന്നാണ് താന്‍ ജോര്ചിന് എന്ന കുറ്റവാളി തുക്കിലേറുംമുമ്പ് ഒരു വൃക്ക നല്‍കിയത്. 'ഒറ്റക്കണ്ണന്‍ പിശാച്' എന്ന പേരിലറിയപ്പെടുന്ന താന്‍ പലരെയും വധിച്ച കേസിലാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 12,000 ഡോളറിന് ഇന്തോനേഷ്യക്കാരനില്നിന്ന് വൃക്ക സ്വീകരിക്കാനൊരുങ്ങവെയാണ് താങ് പിടിയിലായതും ശിക്ഷയേല്ക്കേണ്ടി വന്നതും. 'സ്ട്രെയിറ്റ്സ് ടൈംസ്' ദിനപത്രം പുറത്തുകൊണ്ടുവന്ന ഈ അവയവകഥയുടെ അന്ത്യവും പണദേവതക്കുമുന്നില് കുമ്പിട്ടുകൊണ്ടാണ്. ആത്മഹത്യയും വൃക്കയുടെ വ്യാപാരമൂല്യം ഉറപ്പിക്കുന്നുണ്ടെന്ന് അത് ഇന്ത്യക്കാരെയും പഠിപ്പിക്കാതിരിക്കില്ല. വ്യത്യസ്തമായ ഇത്തരം കഥകള്‍ സത്യത്തിലാരും തിരിച്ചറിയുന്നില്ല.
*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി
5 comments:
അഡോള്‍ഫ് ഹിറ്റ്ലറുടെ അവകാശവാദങ്ങള്‍ പൊളിച്ചുകളഞ്ഞ ജോണ്‍ ഹാര്‍ട് ഫീല്‍ഡിന്റെ ഒരു കാര്‍ടൂണ്‍ കാരിക്കേച്ചര്‍ ലോകപ്രശസ്തമാണ്. തനിക്ക് പിന്നില്‍ 'ജനലക്ഷ ങ്ങള്' അണിചേരുകയാണെന്ന ഹിറ്റ്ലറുടെ വീമ്പടിക്കല് തകര്‍ക്കുന്നതായിരുന്നു അത്. കുത്തകകളുടെ പ്രതീകമായ തടിയന് മുതലാളി ലക്ഷക്കണക്കിന് മാര്‍ക്ക് കോഴനല്‍കുന്ന രീതിയിലായിരുന്നു ആ കാരിക്കേച്ചര്‍. ഈ കോഴപ്പണത്തെയാണ് ആ ഫാസിസ്റ്റ് ജനങ്ങളെന്ന് വിവര്‍ത്തനം ചെയ്തെന്നായിരുന്നു അതിന്റെ വിവക്ഷ. ഫാസിസം അധികാരപ്പടികള്‍ ചവിട്ടുമെന്നുറപ്പായ ഘട്ടത്തില്‍ ഇറ്റലിയിലെയും ജര്‍മനിയിലെയും കുത്തകകള്‍ കോടികളാണ് മുസ്സോളിനിക്കും ഹിറ്റ്ലര്‍ക്കും സംഭാവന നല്‍കിയത്. അതിനായി റോമില്‍ വാണിജ്യ വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ത്തത് ത്രിസന്‍സ് ഗ്രൂപ്പായിരുന്നു.
'സത്യം' പ്രതിസന്ധിയെത്തുടര്‍ന്ന് അനാഥരായത് അരലക്ഷത്തിലധികംവരുന്ന ജീവനക്കാരാണെന്നത് മറന്നുകൂട. അവരുടെ തൊഴില്‍ സുരക്ഷയ്ക്കൊപ്പം ജീവിതംതന്നെ താറുമാറായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എത്രയോ കമ്പനികള്‍ പൊടിപോലും അവശേഷിക്കാത്തവിധം മുങ്ങിയപ്പോഴും സമാനമായ അനുഭവമുണ്ടായിരുന്നു. 'സത്യം' ജീവനക്കാരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പഴയ ശീട്ടിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയാണ്. ബാങ്കുകള്‍ പലതും ഇവരെക്കുറിച്ച് അനൌപചാരികമായ മുന്നറിയിപ്പുകളാണ് ശാഖകള്‍ക്ക് നല്‍കിയിട്ടുള്ളത്.
.............വ്യത്യസ്തമായ ഇത്തരം കഥകള്‍ സത്യത്തിലാരും തിരിച്ചറിയുന്നില്ല.
This does not deserve a comment, as it is full of obnoxious lies.
never again will I spend money and time reading this site!chhe!
ഇതിലേതു ഭാഗമാണ് സഹിക്കാൻ പറ്റാത്ത നുണയെന്ന് പറഞ്ഞിട്ട് പോകാമായിരുന്നു അനോണീ..
read this as well.
http://www.livemint.com/2009/01/21220302/The-real-Modi-story.html
Please read this also
http://www.countercurrents.org/puniyani190109.htm
Post a Comment