Saturday, January 7, 2012

കൊച്ചി മെട്രോ: പുതിയ വിവാദങ്ങള്‍

കൊച്ചി മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ കോര്‍പറേഷനെയും (ഡിഎംആര്‍സി) ഒഴിവാക്കുന്നതിനുള്ള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ തീരുമാനം ദുരൂഹതയുളവാക്കുന്നതാണ്്. മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡാണ് ഈ തീരുമാനമെടുത്തതെന്നാണ് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ടോം ജോസ് പറയുന്നത്. രേഖകളും അതു ശരിവയ്ക്കുന്നുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ടോം ജോസ് ഡല്‍ഹി മെട്രോ കോര്‍പറേഷന് കത്തയക്കുകയുംചെയ്തു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഡിഎംആര്‍സിക്ക് അവസരം ലഭിക്കണമെങ്കില്‍ ആഗോളടെന്‍ഡറില്‍ വേണമെങ്കില്‍ പങ്കെടുത്തോളൂ എന്ന "ഔദാര്യം" കാണിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതരും മുഖ്യമന്ത്രിയും മറന്നില്ല! ഡല്‍ഹി മെട്രോയെയും ശ്രീധരനെയും പുകച്ചുപുറത്തുചാടിക്കുന്നതിനായി നടത്തിയ ബോധപൂര്‍വമായ പ്രകോപനമായിരുന്നു അത്. ഡിഎംആര്‍സിയും ശ്രീധരനും തുടരുന്നത് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് ഗുണപരമാകില്ലെന്ന തിരിച്ചറിവായിരിക്കണം ഈ ഗൂഢാലോചനയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നയിച്ചത്.

50,000 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡിഎംആര്‍സിക്ക് കൊച്ചി മെട്രോയുടെ ഉത്തരവാദിത്തം നേടിയെടുക്കേണ്ടവിധം അടിയന്തരസാഹചര്യമൊന്നുമില്ലെന്ന് ഏതൊരാള്‍ക്കും മനസിലാക്കാവുന്നതാണ്. സമയബന്ധിതമായി ചുരുങ്ങിയ ചെലവില്‍ പണി പൂര്‍ത്തീകരിക്കുന്നതിന് അവരുടെ നേതൃത്വം ലഭിക്കേണ്ടത് കൊച്ചിയുടെ ആവശ്യമാണ്. എന്നിട്ടും ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതിന്റെ സാംഗത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നതിനാല്‍ നുണപ്രചാരവേല നടത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രധാനം ജപ്പാനില്‍നിന്നുള്ള വായ്പയുമായി ബന്ധപ്പെട്ടാണ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജെഐസിഎ) വായ്പ തരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മറ്റു പദ്ധതികള്‍ക്ക് നല്‍കുന്നതിനേക്കാളും കുറഞ്ഞ പലിശനിരക്കായ 1.5 ശതമാനത്തിനായിരിക്കും ഈ വായ്പയെന്നുമാണ് പറഞ്ഞത്. എന്നാല്‍ , ഇതുവരെയും വായ്പയ്ക്കായി അപേക്ഷപോലും നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അതതു രാജ്യങ്ങളിലെ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതികള്‍ക്കുള്ള വായ്പ മാത്രമേ ജെഐസിഎ നല്‍കുകയുള്ളൂ. കൊച്ചി മെട്രോക്ക് ഇതുവരെയും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജപ്പാന്‍ വായ്പതന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഔദ്യോഗിക അനുമതി ലഭിക്കാത്തതുകൊണ്ടാണ് അന്നും അപേക്ഷ നല്‍കാന്‍ കഴിയാതെപോയത്. അപേക്ഷ നല്‍കിയാല്‍പോലും ജെഐസിഎ തീരുമാനമെടുക്കുന്നതിന് ശരാശരി ഒരു വര്‍ഷമെങ്കിലും എടുക്കും. അപേക്ഷപോലും നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കൊച്ചിക്കുവേണ്ടി മാത്രം ഒന്നര ശതമാനം പലിശയ്ക്ക് വായ്പ നല്‍കാമെന്ന് സമ്മതിച്ചതായി നുണ പറയുന്നത്.

മറ്റൊരു രസകരമായ കാര്യം ഇപ്പോള്‍ ഡല്‍ഹിയും ചെന്നൈയും ഉള്‍പ്പെടെയുള്ള മെട്രോ പദ്ധതികള്‍ക്ക് ജെഐസിഎ വായ്പ നല്‍കുന്നത് 1.3 ശതമാനം പലിശയ്ക്കാണ്. ഡിഎംആര്‍സിയുണ്ടെങ്കില്‍ ജപ്പാന്‍സഹായം ലഭിക്കില്ലെന്നതാണ് മറ്റൊരു പ്രചാരവേല. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായ്പ ഇവരില്‍നിന്നുമെടുത്തിട്ടുള്ളത് ഒരു പക്ഷേ ഡിഎംആര്‍സിയായിരിക്കും. 1.3 ശതമാനം പലിശയ്ക്ക് 16,000 കോടി രൂപയോളമാണ് ഡിഎംആര്‍സി വായ്പയെടുത്തിരിക്കുന്നത്. കൊച്ചി മെട്രോക്കായി എടുക്കാന്‍ ഉദ്ദേശിക്കുന്നത് ഇതിന്റെ പത്തുശതമാനത്തോളം മാത്രമാണ്. ജെഐസിഎ വായ്പയ്ക്ക് ആഗോളടെന്‍ഡര്‍ വേണമെന്ന വ്യവസ്ഥ പുതിയ സംഗതിയല്ല. അത് സാധാരണയുള്ളതും ഡിഎംആര്‍സി നടപ്പാക്കുന്നതുമാണ്. കൊച്ചി മെട്രോയുടെ നിര്‍മാണ ഉത്തരവാദിത്തം ഡിഎംആര്‍സിക്ക് നല്‍കിയാല്‍ അവര്‍ ഈ പണം ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആഗോളടെന്‍ഡര്‍ വഴിയാണ.്് സാധാരണഗതിയില്‍ ഒരു ടെന്‍ഡര്‍ നടപടി പൂര്‍ത്തികരിക്കുന്നതിനുമാത്രം ഒരു വര്‍ഷമെങ്കിലും എടുക്കും. ഡല്‍ഹി മെട്രോയുടെ ആദ്യഘട്ടം ഏഴര വര്‍ഷത്തോളം നീണ്ടുപോയത് ഇതുകൊണ്ടാക്കെയായിരുന്നു. എന്നാല്‍ , പിന്നീടുള്ള ഘട്ടങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത് അനുഭവം നല്‍കിയ പാഠത്തില്‍നിന്നാണ്. ആഗോളടെന്‍ഡര്‍ വിളിച്ച് കണ്‍സള്‍ട്ടന്‍സിയെ ചുമതല ഏല്‍പ്പിച്ച ബംഗളൂരു മെട്രോ ഇപ്പോള്‍ത്തന്നെ മൂന്നുവര്‍ഷത്തോളം വൈകിയിരിക്കുന്നു. പ്രതീക്ഷിത ചെലവില്‍ 42 ശതമാനം അധികരിച്ചിരിക്കുന്നു. ഇവിടെയാണ് ഡിഎംആര്‍സിയുടെ പ്രസക്തി. ആഗോള ടെന്‍ഡറിന്റെ കാര്യത്തിലും യുക്തിക്ക് നിരക്കാത്ത കാര്യംപോലും മന്ത്രിമാര്‍തന്നെ പ്രചരിപ്പിച്ചു. ഡിഎംആര്‍സിക്കും ടെന്‍ഡറില്‍ പങ്കെടുക്കാമല്ലോ എന്നതായിരുന്നു ഒരു യുക്തി!

മെട്രോ റെയില്‍നിര്‍മാണം ടെന്‍ഡറില്ലാതെ ഏല്‍പ്പിച്ചാല്‍ വിവാദമാകുമെന്നും ജെഐസിഎയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിബന്ധനയില്‍ അത് നിര്‍ബന്ധമാണെന്നും പറഞ്ഞു. അപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു. എന്തു പണിക്കാണ് ടെന്‍ഡര്‍ വിളിക്കുന്നത്. മെട്രോ റെയില്‍ നിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും വൈദഗ്ധ്യമുള്ള ഏതെങ്കിലും കമ്പനി ലോകത്തുണ്ടോ? അതോ കണ്‍സള്‍ട്ടന്‍സിക്കാണോ കരാര്‍ നല്‍കുന്നത്? ഈ ചോദ്യത്തിന് ഇതുവരെയും ശരിയായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിനായില്ല. ഈ മേഖലയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനുള്ള അനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ള ഡിഎംആര്‍സിയുള്ളപ്പോള്‍ എന്തിനാണ് ആഗോളടെന്‍ഡറിനു പോയി അധിക ബാധ്യത ഉണ്ടാക്കുന്നത്, പ്രത്യേകിച്ചും ബംഗളൂരുവിന്റെ പാഠമുള്ളപ്പോള്‍ ? ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയാലും പ്രധാനപ്രവര്‍ത്തനങ്ങളെല്ലാം ആഗോളകരാറിലൂടെതന്നെ നടപ്പാക്കുമ്പോള്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന ഭീതിക്ക് അടിസ്ഥാനമേയില്ല. ഇനി കൊച്ചി മെട്രോ കോര്‍പറേഷന്‍തന്നെ ഇതെല്ലാം നിര്‍വഹിക്കുമെങ്കില്‍ അതിനുള്ള അനുഭവസമ്പത്തോ വൈദഗ്ധ്യമോ അവര്‍ക്കില്ല. അപ്പോള്‍ പണികള്‍ക്കെല്ലാം നേരിട്ട് ആഗോളടെന്‍ഡര്‍ വിളിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ട ഡിഎംആര്‍സി ഇതെല്ലാം നിര്‍വഹിക്കുകയാണെങ്കില്‍ പല കാര്യങ്ങളും നടക്കാതെ പോകും.

ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഗൗരവമായി കാണേണ്ട മറ്റൊരു കാര്യമുണ്ട്. 2005ല്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഇതുവരെയും കേന്ദ്രം അനുമതി നല്‍കാത്തതെന്തുകൊണ്ടാണ്? അന്നത്തെ കണക്ക് അനുസരിച്ച് 1964 കോടി രൂപയില്‍ 2010ല്‍ തീരേണ്ട പദ്ധതിയാണിത്.ഇപ്പോള്‍ 5000 കോടി രൂപയും പോരെന്ന് പറയുന്നു. 2005ല്‍ കേരളം കേന്ദ്രത്തോട് ചോദിച്ചത് 294 കോടി രൂപ മാത്രമാണ്. അതു തരാന്‍ തയ്യാറാകാതിരുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ മെട്രോ പദ്ധതികള്‍ക്ക് കൈനിറയെ പണം നല്‍കി. ഡല്‍ഹി മെട്രോയുടെ ഒന്നാം ഘട്ടത്തിന് കേന്ദ്രം നല്‍കിയത് 1464 കോടി രൂപയാണ്. ഇതുകൂടാതെ 252 കോടി രൂപ കേന്ദ്രവായ്പയും നല്‍കി. രണ്ടാം ഘട്ടത്തിനു 1194.195 കോടി രൂപ ഗ്രാന്റും 175 കോടി രൂപ വായ്പയും നല്‍കി. മെട്രോ ഗുഡ്ഗാവിലേക്ക് നീട്ടിയപ്പോള്‍ 255 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. ഡല്‍ഹി ബദാര്‍പുര്‍ മെട്രോയ്ക്ക് ധനസഹായമായി 612.5 കോടി രൂപയും വായ്പയായി 117.5 കോടി രൂപയും നല്‍കി. റിലയന്‍സിനുകൂടി പങ്കാളിത്തമുള്ള എയര്‍പോര്‍ട്ട് മെട്രോയ്ക്ക് 657 കോടി രൂപയും ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തിന് 3748 കോടി രൂപയുമാണ് കേന്ദ്രം നല്‍കിയത്. ബംഗളൂരു മെട്രോയ്ക്ക് കേന്ദ്രവിഹിതമായി 1634.91 കോടി രൂപയും വായ്പയായി 1089.94 കോടി രൂപയും കൊല്‍ക്കത്ത കിഴക്ക്-പടിഞ്ഞാറ് മെട്രോയ്ക്ക് കേന്ദ്രവിഹിതമായി 701.5 കോടി രൂപയും വായ്പയായി 467.5 കോടി രൂപയും നല്‍കി. കൊച്ചിക്കു ശേഷം അപേക്ഷിച്ച ചെന്നൈ മെട്രോയ്ക്ക് കേന്ദ്രവിഹിതമായി 2190 കോടി രൂപയും വായ്പയായി 730 കോടി രൂപയും നല്‍കിയപ്പോള്‍ റിലയന്‍സ് നടത്തുന്ന മുംബൈ മെട്രോയുടെ ഒന്നാം ഘട്ടത്തിന് കേന്ദ്രവിഹിതമായി 471 കോടി രൂപയും രണ്ടാം ഘട്ടത്തിന് 1532 കോടി രൂപയും നല്‍കി. പിപിപി (പൊതുസ്വകാര്യ പങ്കാളിത്തം) യായി നടത്തുന്ന ഹൈദരാബാദ് മെട്രോയ്ക്ക് കേന്ദ്രസഹായമായി നല്‍കിയത് 1458 കോടി രൂപയാണ്.

എന്നിട്ടാണ് വെറും 294 കോടി രൂപ ചോദിച്ചിട്ടും കൊച്ചിക്ക് നല്‍കാതിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് കൊച്ചി മെട്രോയ്ക്ക് കേന്ദ്രസഹായമായി വേണ്ടത് 700 കോടി രൂപയോളം മാത്രമാണ്. കേരളത്തിനോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. 3000 കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിന്റെമേല്‍ അടിച്ചേല്‍പ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. എത്രയുംപെട്ടെന്ന് കേന്ദ്രം കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കണം. പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഏല്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം. ഇതില്‍നിന്ന് പലതും മോഹിച്ചുനില്‍ക്കുന്നവര്‍ നടത്തിയ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണവും നടത്തേണ്ടതുണ്ട്.

*
പി രാജീവ് ദേശാഭിമാനി 07 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൊച്ചി മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ കോര്‍പറേഷനെയും (ഡിഎംആര്‍സി) ഒഴിവാക്കുന്നതിനുള്ള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ തീരുമാനം ദുരൂഹതയുളവാക്കുന്നതാണ്്. മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡാണ് ഈ തീരുമാനമെടുത്തതെന്നാണ് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ടോം ജോസ് പറയുന്നത്. രേഖകളും അതു ശരിവയ്ക്കുന്നുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ടോം ജോസ് ഡല്‍ഹി മെട്രോ കോര്‍പറേഷന് കത്തയക്കുകയുംചെയ്തു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഡിഎംആര്‍സിക്ക് അവസരം ലഭിക്കണമെങ്കില്‍ ആഗോളടെന്‍ഡറില്‍ വേണമെങ്കില്‍ പങ്കെടുത്തോളൂ എന്ന "ഔദാര്യം" കാണിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതരും മുഖ്യമന്ത്രിയും മറന്നില്ല! ഡല്‍ഹി മെട്രോയെയും ശ്രീധരനെയും പുകച്ചുപുറത്തുചാടിക്കുന്നതിനായി നടത്തിയ ബോധപൂര്‍വമായ പ്രകോപനമായിരുന്നു അത്. ഡിഎംആര്‍സിയും ശ്രീധരനും തുടരുന്നത് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് ഗുണപരമാകില്ലെന്ന തിരിച്ചറിവായിരിക്കണം ഈ ഗൂഢാലോചനയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നയിച്ചത്.