Thursday, March 15, 2012

ജനവിരുദ്ധം; കേരള വിരുദ്ധം

സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതും ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഒരു പ്രശ്നത്തെയും പരിഹരിക്കാത്തതും ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നതുമാണ് റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി ലോക്സഭയില്‍ ബുധനാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റ്. ബജറ്റ് അവതരിപ്പിച്ച മന്ത്രിയുടെ പാര്‍ടിമുതല്‍ യുപിഎയിലെ പ്രമുഖ ഘടകകക്ഷികള്‍വരെ ഈ ബജറ്റിനെ തള്ളിപ്പറയുന്നു. റെയില്‍വേ ബജറ്റ് ദേശീയതലത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമോ, പാര്‍ലമെന്റില്‍ ബജറ്റ് പാസാകുമോ, തൃണമൂല്‍ പിന്തുണയ്ക്കുമോ, പിന്തുണയ്ക്കാതെ വന്നാല്‍ കോണ്‍ഗ്രസിന് പകരംപിന്തുണക്കാരെ കണ്ടെത്താന്‍ കഴിയുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഈ ബജറ്റിനെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്നുണ്ട്. അതെന്തുമാകട്ടെ, റെയില്‍വേമന്ത്രിയുടെ പാര്‍ടിതന്നെ ബജറ്റിനെ തള്ളിപ്പറയുക എന്ന വിചിത്രമായ കാര്യം ഇവിടെ സംഭവിച്ചിരിക്കുന്നു. ഇനി എന്തെല്ലാം എന്നു കാത്തിരുന്നു കാണുക.

റെയില്‍വേ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യമെന്ന് ഇടയ്ക്കിടെ ആവര്‍ത്തിച്ചാണ് മന്ത്രി ബജറ്റ് പ്രസംഗം വായിച്ചുതീര്‍ത്തത്. എന്നാല്‍ , ബജറ്റിലെ ഊന്നല്‍ യാത്രാസുരക്ഷിതത്വത്തെ കൂടുതല്‍ അപകടത്തിലാക്കുന്ന സ്വകാര്യവല്‍ക്കരണത്തിലാണെന്നതാണ് ശ്രദ്ധേയമായ വൈരുധ്യം. ഈ ബജറ്റുമൂലം ജനങ്ങള്‍ക്കുമേല്‍ വന്നുപതിക്കുന്ന യഥാര്‍ഥ ഭാരം ബജറ്റിലെ നിര്‍ദേശങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടുനില്‍ക്കുന്നില്ല. കഷ്ടിച്ച് ഒരാഴ്ച മുമ്പുമാത്രമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചരക്കു കടത്തുകൂലി കുത്തനെ കൂട്ടിയത്. പാര്‍ലമെന്റ് സമ്മേളിക്കാനിരിക്കെ, ബജറ്റ് അവതരിപ്പിക്കാന്‍ ഒരാഴ്ചപോലും ബാക്കിയില്ലെന്നിരിക്കെ, പാര്‍ലമെന്റിനെയും ബജറ്റിനെയും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അമിതഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത് പാര്‍ലമെന്ററി കീഴ്വഴക്കങ്ങളുടെ ലംഘനമാണ്; ബജറ്റിന് ഉണ്ടെന്നു പറയപ്പെടുന്ന പവിത്രതയുടെ ധ്വംസനവുമാണ്. 20 ശതമാനമാണു ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചത്. ഏതാണ്ട് 17,000 കോടിരൂപയുടെ അധിക ഭാരമാണ് ഇതിലൂടെ ജനങ്ങള്‍ക്കുമേല്‍ വന്നുപതിച്ചത്. അവശ്യവസ്തുക്കളെപ്പോലും ഒഴിവാക്കാതെയുള്ള ആ ചരക്കുകടത്തുകൂലി വര്‍ധനയുടെ ഭാരം ഈ ബജറ്റിന്റെ ഭാഗമാവേണ്ടതായിരുന്നു. ബജറ്റിന്റെ ഭാരം ലഘൂകരിച്ച് കാട്ടാനുള്ള ചെപ്പടിവിദ്യ എന്ന നിലയ്ക്കാണ്, ബജറ്റിനു ദിവസങ്ങള്‍ക്കുമുമ്പ് ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ജനങ്ങള്‍ കബളിപ്പിക്കപ്പെടാനുള്ളവരാണ് എന്ന ബോധമാവണം യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. എന്നാല്‍ , ജനങ്ങള്‍ എല്ലാം കാണുന്നു എന്ന സത്യം ബാക്കിനില്‍ക്കുന്നു. ഒരു ന്യായീകരണവുമില്ലാത്ത വിധമാണ് യാത്രക്കൂലികൂടി ഇപ്പോള്‍ കൂട്ടിയത്. കിലോമീറ്ററിന് രണ്ടുപൈസ നിരക്കില്‍ , അഞ്ചു പൈസാ നിരക്കില്‍ എന്നൊക്കെ മന്ത്രി വ്യാഖ്യാനിച്ചു പറയുന്നുണ്ടെങ്കിലും 36,200 കോടി രൂപ യാത്രക്കാരെ പിഴിഞ്ഞു സമ്പാദിക്കാനുള്ള ക്രൂരമായ പദ്ധതിയാണിത് എന്നു സൂക്ഷ്മമായി പഠിച്ചാല്‍ മനസിലാകും. കിലോമീറ്ററിന് പാസഞ്ചര്‍ ട്രെയിനില്‍ രണ്ടുപൈസ മുതല്‍ ഫസ്റ്റ് ക്ലാസില്‍ 30 പൈസ വരെയാണ് വര്‍ധന. എക്സ്പ്രസ്- സൂപ്പര്‍ എക്സ്പ്രസ് യാത്രകള്‍ക്ക്, പ്രത്യേകിച്ച് ഉയര്‍ന്ന ക്ലാസുകളിലെ യാത്രയ്ക്കു നിരക്ക് ഇനിയും കൂടും. ദീര്‍ഘദൂര യാത്രകള്‍ക്ക് പോക്കറ്റ് കാര്യമായി ചോരും എന്നര്‍ഥം. അതു മറച്ചുപിടിക്കാനാണ് പൈസാനിരക്കില്‍ റെയില്‍വേ മന്ത്രി കണക്കു പറയുന്നത്. ചില വര്‍ഷങ്ങള്‍ക്കു മുമ്പാണ് റെയില്‍വേ 20,000 കോടി രൂപ ലാഭമുണ്ടാക്കിയതായി റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ബജറ്റ് പ്രസംഗത്തിലൂടെ പ്രഖ്യാപിച്ചത്. ഈ വര്‍ഷങ്ങളിലൊക്കെ ചരക്കുകടത്തുകൂലി കൂട്ടുകയും ചെയ്തിരുന്നു. എന്നിട്ടും, ഇപ്പോള്‍ മന്ത്രി ത്രിവേദി പറയുന്നത് റെയില്‍വേ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായി എന്നാണ്. 20,000 കോടിയുടെ ലാഭത്തില്‍നിന്ന് ചുരുങ്ങിയ വര്‍ഷംകൊണ്ട് എങ്ങനെ റെയില്‍വേ പ്രതിസന്ധിയിലേക്ക് മൂക്കുകുത്തി? ഈ ചോദ്യത്തിന് മന്ത്രിയോ യുപിഎ സര്‍ക്കാരിലെ ആരെങ്കിലുമോ മറുപടി നല്‍കുന്നില്ല.

ഈ വര്‍ഷങ്ങളിലെ റെയില്‍വേയുടെ ധനകാര്യ ദുര്‍ഭരണത്തെക്കുറിച്ച് ധവളപത്രമിറക്കേണ്ടതാണ്. പ്ലാറ്റ്ഫോം ടിക്കറ്റുനിരക്ക് മൂന്നുരൂപയില്‍നിന്ന് അഞ്ചുരൂപയാക്കി ഉയര്‍ത്തുന്നു. പാസഞ്ചര്‍ ട്രെയിനിലെ സാധാരണക്കാരെപ്പോലും വര്‍ധനയുടെ ഭാരത്തില്‍നിന്ന് ഒഴിവാക്കുന്നില്ല. അതിഭീമമായ തോതില്‍ ചരക്കുകൂലി വര്‍ധിപ്പിക്കുന്നു. അവശ്യവസ്തുക്കളെപ്പോലും അതില്‍നിന്ന് ഒഴിവാക്കുന്നില്ല. ഇതെല്ലാം സാധാരണക്കാരോടുള്ള യുപിഎ സര്‍ക്കാരിന്റെ മനോഭാവത്തെയാണ് കാണിക്കുന്നത്. അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുംവരെ ചരക്കുകൂലി കൂട്ടാന്‍ കാത്തിരുന്നതും അതു കഴിഞ്ഞയുടന്‍ ഇനി 2014ലേ പൊതുതെരഞ്ഞെടുപ്പുള്ളൂ എന്ന കണക്കുകൂട്ടലോടെ യാത്രക്കൂലിയടക്കം അതിഭീകരമായ തോതില്‍ വര്‍ധിപ്പിക്കുന്നതുമെല്ലാം ജനങ്ങളെ കബളിപ്പിക്കലല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് മറ്റൊരു കബളിപ്പിക്കല്‍ തന്ത്രമാകാതിരിക്കാനിടയില്ല. യാത്രക്കൂലി വര്‍ധന താന്‍ അറിഞ്ഞില്ലെന്ന മമത ബാനര്‍ജിയുടെ വാദം വിശ്വസനീയമല്ല. യാത്രക്കൂലി വര്‍ധനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള കപടനാടകമാകാം സ്വന്തം പാര്‍ടിയുടെ മന്ത്രിയെ തള്ളിപ്പറയുന്നതിലൂടെ തൃണമൂലും അതിന്റെ നേതാവ് മമതയും അരങ്ങേറ്റുന്നത്. ബജറ്റ് വോട്ടിനിടുന്ന വേളയിലറിയാം ഇതിന്റെ യാഥാര്‍ഥ്യം. റെയില്‍വേ ബജറ്റില്‍ വളരെ അപകടകരമായ രണ്ടു കാര്യങ്ങളുണ്ട്. റെയില്‍വേക്ക് താരിഫ് റെഗുലേറ്ററി കമീഷനെ ഏര്‍പ്പെടുത്തും എന്നതാണ് ഒന്ന്. എല്ലാ പുതുപദ്ധതികളും ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരുകളുടെയോ അല്ലെങ്കില്‍ സ്വകാര്യ മുതലാളിമാരുടെയോ പങ്കാളിത്തത്തോടെ നടപ്പാക്കും എന്നതാണ് മറ്റൊന്ന്. രണ്ടു ബജറ്റുകള്‍ക്കിടയിലുള്ള ഘട്ടത്തില്‍ പല തവണ യാത്ര-ചരക്കുകടത്തുകൂലി വര്‍ധിപ്പിക്കാനുള്ള സംവിധാനം- പെട്രോളിയം വില വര്‍ധനയ്ക്കുള്ള സംവിധാനം പോലെ ഒന്ന്- ഉണ്ടാക്കുമെന്നതാണ് ആദ്യത്തേതിന്റെ അര്‍ഥം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായ വിഭവസമാഹരണ ശേഷിയില്ലാത്ത സാഹചര്യത്തില്‍ അതിന്റെ മറപിടിച്ച് സ്വകാര്യമേഖലയെ റെയില്‍വേയുടെ എല്ലാ മേഖലകളിലും കടത്തിവിടാനുള്ളതാണ് രണ്ടാമത്തേത്. രണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്. കേരളത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടിവന്നിട്ടുള്ളത്.

രാജ്യത്തിന്റെ ഇങ്ങേയറ്റത്തു കിടക്കുന്ന സംസ്ഥാനമാണിത്. അങ്ങേയറ്റംവരെ പോയി ജോലിചെയ്യുന്നവരുടെ സംസ്ഥാനവും. അരിയും ഗോതമ്പുമൊക്കെ പഞ്ചാബില്‍നിന്നും മറ്റും ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഉപഭോക്തൃസംസ്ഥാനമാണിത്. ഇതുകൊണ്ടൊക്കെ യാത്ര-ചരക്കുകടത്തുകൂലി വര്‍ധനയുടെ ഭാരം ഏറ്റവുമധികം പേറേണ്ടിവരുന്നത് കേരളമാണ്. റെയില്‍വേ ഖജനാവിലേക്ക് വലിയതോതില്‍ സംഭാവനചെയ്യുന്ന ഈ സംസ്ഥാനത്തിന് പുതിയ ഒരു പദ്ധതിപോലുമില്ല. കോട്ടയം-നേമം പ്രോജക്ടുകളെക്കുറിച്ച് പറയുന്നുണ്ട്. ഇത് കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനംമാത്രം. കോച്ച് ഫാക്ടറിയെക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ, നടപ്പാക്കാന്‍ വേണ്ട പണം ബജറ്റിലില്ല. പുതിയ പാതകളില്ല. നവീകരണമില്ല. വൈദ്യുതീകരണമില്ല. സര്‍വേയില്ല, വികസനമില്ല. ചുരുക്കം പറഞ്ഞാല്‍ റെയില്‍വേ വികസന ഭൂപടത്തില്‍ കേരളമില്ല. കേരളജനത അതിശക്തമായ പ്രതിഷേധമുയര്‍ത്തേണ്ട സന്ദര്‍ഭമാണിത്. അപ്രായോഗികമായ ബജറ്റുകൂടിയാണിത്. ആഭ്യന്തര വിഭവസമാഹരണത്തിലൂടെയല്ല മറിച്ച് പൊതുബജറ്റില്‍നിന്നു കിട്ടുന്ന വിഹിതത്തെയാണ് മുഖ്യമായും ഇത് അടിസ്ഥാനമാക്കുന്നത്. 25,000 കോടി രൂപയുടെ സഹായം ബജറ്റിലൂടെ കിട്ടുമെന്ന് റെയില്‍വേ മന്ത്രി കരുതുന്നു. അസംഭവ്യമാണിത്. ബജറ്റാകട്ടെ അതുകൊണ്ടുതന്നെ അപ്രായോഗികവും.

*
ദേശാ‍ഭിമാനി മുഖപ്രസംഗം १५ മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതും ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഒരു പ്രശ്നത്തെയും പരിഹരിക്കാത്തതും ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നതുമാണ് റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി ലോക്സഭയില്‍ ബുധനാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റ്. ബജറ്റ് അവതരിപ്പിച്ച മന്ത്രിയുടെ പാര്‍ടിമുതല്‍ യുപിഎയിലെ പ്രമുഖ ഘടകകക്ഷികള്‍വരെ ഈ ബജറ്റിനെ തള്ളിപ്പറയുന്നു. റെയില്‍വേ ബജറ്റ് ദേശീയതലത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമോ, പാര്‍ലമെന്റില്‍ ബജറ്റ് പാസാകുമോ, തൃണമൂല്‍ പിന്തുണയ്ക്കുമോ, പിന്തുണയ്ക്കാതെ വന്നാല്‍ കോണ്‍ഗ്രസിന് പകരംപിന്തുണക്കാരെ കണ്ടെത്താന്‍ കഴിയുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഈ ബജറ്റിനെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്നുണ്ട്. അതെന്തുമാകട്ടെ, റെയില്‍വേമന്ത്രിയുടെ പാര്‍ടിതന്നെ ബജറ്റിനെ തള്ളിപ്പറയുക എന്ന വിചിത്രമായ കാര്യം ഇവിടെ സംഭവിച്ചിരിക്കുന്നു. ഇനി എന്തെല്ലാം എന്നു കാത്തിരുന്നു കാണുക.