Sunday, March 25, 2012

പ്രഭാകരന്റെ വഴിയില്‍ രജപക്സെ

ശ്രീലങ്കയിലെ തമിഴ് ഭാഷ സംസാരിക്കുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ മാതൃരാജ്യത്തില്‍നിന്ന് അടര്‍ത്തി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാക്കാന്‍ ശ്രമിച്ച എല്‍ടിടിഇ നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍ . ശ്രീലങ്കന്‍ സൈനികരെയും ഭൂരിപക്ഷക്കാരായ സിംഹള വംശജരെയും മാത്രമല്ല തമിഴരുടെ മറ്റ് സംഘടനകളെയും ശത്രുപക്ഷത്ത് എന്നപോലെ അതിക്രൂരമായാണ് പ്രഭാകരന്റെ ആള്‍ക്കാര്‍ നേരിട്ടത്. എല്‍ടിടിഇയെ സൈനികമായി നേരിട്ട് പ്രഭാകരനെ വധിച്ച് പ്രസിഡന്റ് മഹിന്ദ രജപക്സെ ജയഭേരി മുഴക്കി ഭരണത്തിലാളുകയാണ്. ശ്രീലങ്കയിലെ ഈ നടപടികള്‍ ഇന്ത്യയില്‍ അസംതൃപ്തി സൃഷ്ടിച്ചെങ്കിലും ആ രാജ്യത്തെ വിഘടനവാദത്തെ ഇന്ത്യന്‍ സര്‍ക്കാരിനോ ജനങ്ങള്‍ക്കോ അംഗീകരിക്കാന്‍ കഴിയില്ലല്ലോ. പ്രസിഡന്റ് മഹിന്ദ രജപക്സെ എല്‍ടിടിഇയുടെമേല്‍ നേടിയ വിജയം അദ്ദേഹത്തിന് സിംഹള ഭൂരിപക്ഷത്തിന്റെ മാത്രമല്ല വിഘടനവാദത്തോട് യോജിപ്പില്ലാത്ത തമിഴരുടെകൂടി പിന്തുണ നേടിക്കൊടുത്തു. എന്നാല്‍ തമിഴ് വിഘടനവാദത്തെ അനുകൂലിക്കാത്തവരും ശ്രീലങ്കയെ ഒരു ഫെഡറല്‍ രാഷ്ട്രമായി കണക്കാക്കി തമിഴ്പ്രദേശങ്ങള്‍ക്ക് ശ്രീലങ്കന്‍ പരമാധികാരത്തിന് വിധേയമായി സ്വയംഭരണാവകാശം നല്‍കണമെന്ന് വാദിച്ചിരുന്നു. വെറും സൈനിക നടപടികൊണ്ടു മാത്രമല്ല ഈ സ്വയംഭരണാവകാശം നല്‍കുക, അതിന് രാഷ്ട്രീയ നടപടിയും കൈകൊള്ളുന്നതാണെന്ന് രജപക്സെ വാഗ്ദാനംചെയ്തിരുന്നു. രജപക്സെ നേരിട്ട് ഇന്ത്യന്‍ സര്‍ക്കാരിനും ഈ ഉറപ്പ് നല്‍കിയിരുന്നതാണ്. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയതല്ലാതെ ഈ വാഗ്ദാനങ്ങള്‍ ഇനിയും നടപ്പാക്കിയിട്ടില്ല.

യുഎന്‍ ഇടപെടല്‍

പ്രസിഡന്റ് രജപക്സെയുടെ നടപടികള്‍ പലതും മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷനെ അധികാരപ്പെടുത്തുന്നതാണ് ഈ പ്രമേയം. ഐക്യരാഷ്ട്ര സഭയുടെ നിഗമനത്തെയും അന്വേഷണ സംരംഭത്തെയും അനുകൂലിക്കുമ്പോള്‍തന്നെ അന്വേഷണം ശ്രീലങ്കയുടെ അംഗീകാരത്തോടുകൂടി വേണമെന്ന വ്യവസ്ഥയും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. എങ്കിലും ഈ വിട്ടുവീഴ്ചയെക്കുറിച്ച് തെറ്റിദ്ധാരണ ഒന്നും ശ്രീലങ്കന്‍ അധികൃതര്‍ക്കുണ്ടായിക്കൂടാ. ശ്രീലങ്കയുടെ പരമാധികാര പദവിയെ ഔപചാരികമായി അംഗീകരിക്കുക മാത്രമാണ് ഈ വിട്ടുവീഴ്ചയിലൂടെ ചെയ്യുന്നത്. പ്രസിഡന്റ് രജപക്സെ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളെപ്പോലും പരിശോധിക്കാനോ ആ ലംഘനം നടത്തിയ സൈനികര്‍ക്കെതിരെ നടപടിയെടുക്കാനോ രജപക്സെ തയ്യാറായിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് വേലുപ്പിള്ള പ്രഭാകരന്റെയും എല്‍ടിടിഇയുടെയും വഴിയില്‍ത്തന്നെയാണ് ശ്രീലങ്കന്‍ സര്‍ക്കാരും രജപക്സെയും ചലിക്കുന്നതെന്നാണ്. രജപക്സെയുടെ നടപടികള്‍ സാര്‍വദേശീയ രംഗത്ത് പ്രതിഷേധം വിളിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. മനുഷ്യാവകാശലംഘനത്തിനുപുറമെ വംശീയ വൈരവും രജപക്സെയുടെ നടപടികളില്‍ നിഴലിച്ച് കാണുന്നു. വീണ്ടും വേലുപ്പിള്ള പ്രഭാകരന്മാരെ സൃഷ്ടിക്കാന്‍ മാത്രമേ ഈ സങ്കുചിത വംശീയ വീക്ഷണം സഹായിക്കൂ എന്നത് നിസംശയമാണ്.

രാജീവ് ഗാന്ധിയുടെ അനുഭവം

ശ്രീലങ്കയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ തീര്‍ച്ചയായും ഇന്ത്യ ആഗ്രഹിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി ഒരു തവണ നേരിട്ട് സൈനികസഹായം ഇന്ത്യ നല്‍കുകയുണ്ടായി, ഇന്ത്യന്‍ സമാധാന പാലനസേന(ഐപികെഎഫ്). ഈ ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല അതിന് മുന്‍കൈ എടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളുടെ കൈകളാല്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍വച്ച് വധിക്കപ്പെടുകയുംചെയ്തു. തമിഴ്നാട്ടില്‍ വൈകോ തുടങ്ങിയ നേതാക്കള്‍ ശ്രീലങ്കന്‍ തമിഴരുടെ വിഘടനവാദത്തെ അനുകൂലിക്കുന്നുണ്ട്. കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകവും ജയലളിതയുടെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും തുറന്നു പറയുന്നില്ലെങ്കിലും ഉള്ളാലെ വിഘടനവാദികളെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷന്റെ പ്രമേയം തികച്ചും ന്യായീകരിക്കാവുന്ന നടപടിയാണ്.

*
പി ഗോവിന്ദപ്പിള്ള

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീലങ്കയിലെ തമിഴ് ഭാഷ സംസാരിക്കുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ മാതൃരാജ്യത്തില്‍നിന്ന് അടര്‍ത്തി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാക്കാന്‍ ശ്രമിച്ച എല്‍ടിടിഇ നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍ . ശ്രീലങ്കന്‍ സൈനികരെയും ഭൂരിപക്ഷക്കാരായ സിംഹള വംശജരെയും മാത്രമല്ല തമിഴരുടെ മറ്റ് സംഘടനകളെയും ശത്രുപക്ഷത്ത് എന്നപോലെ അതിക്രൂരമായാണ് പ്രഭാകരന്റെ ആള്‍ക്കാര്‍ നേരിട്ടത്. എല്‍ടിടിഇയെ സൈനികമായി നേരിട്ട് പ്രഭാകരനെ വധിച്ച് പ്രസിഡന്റ് മഹിന്ദ രജപക്സെ ജയഭേരി മുഴക്കി ഭരണത്തിലാളുകയാണ്. ശ്രീലങ്കയിലെ ഈ നടപടികള്‍ ഇന്ത്യയില്‍ അസംതൃപ്തി സൃഷ്ടിച്ചെങ്കിലും ആ രാജ്യത്തെ വിഘടനവാദത്തെ ഇന്ത്യന്‍ സര്‍ക്കാരിനോ ജനങ്ങള്‍ക്കോ അംഗീകരിക്കാന്‍ കഴിയില്ലല്ലോ. പ്രസിഡന്റ് മഹിന്ദ രജപക്സെ എല്‍ടിടിഇയുടെമേല്‍ നേടിയ വിജയം അദ്ദേഹത്തിന് സിംഹള ഭൂരിപക്ഷത്തിന്റെ മാത്രമല്ല വിഘടനവാദത്തോട് യോജിപ്പില്ലാത്ത തമിഴരുടെകൂടി പിന്തുണ നേടിക്കൊടുത്തു. എന്നാല്‍ തമിഴ് വിഘടനവാദത്തെ അനുകൂലിക്കാത്തവരും ശ്രീലങ്കയെ ഒരു ഫെഡറല്‍ രാഷ്ട്രമായി കണക്കാക്കി തമിഴ്പ്രദേശങ്ങള്‍ക്ക് ശ്രീലങ്കന്‍ പരമാധികാരത്തിന് വിധേയമായി സ്വയംഭരണാവകാശം നല്‍കണമെന്ന് വാദിച്ചിരുന്നു. വെറും സൈനിക നടപടികൊണ്ടു മാത്രമല്ല ഈ സ്വയംഭരണാവകാശം നല്‍കുക, അതിന് രാഷ്ട്രീയ നടപടിയും കൈകൊള്ളുന്നതാണെന്ന് രജപക്സെ വാഗ്ദാനംചെയ്തിരുന്നു. രജപക്സെ നേരിട്ട് ഇന്ത്യന്‍ സര്‍ക്കാരിനും ഈ ഉറപ്പ് നല്‍കിയിരുന്നതാണ്. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയതല്ലാതെ ഈ വാഗ്ദാനങ്ങള്‍ ഇനിയും നടപ്പാക്കിയിട്ടില്ല.