Thursday, March 22, 2012

പാവങ്ങളുടെ പടത്തലവന്‍

ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വര്‍ഷം പൂര്‍ത്തിയാകുന്നു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. കമ്യൂണിസ്റ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ് ആ സമരജീവിതം. പോര്‍മുഖത്തെ പതറാത്ത മനസ്ഥൈര്യവും ഒന്നിനെയും കൂസാത്ത ധീരതയുമായിരുന്നു എ കെ ജിയുടെ ജീവിതമുദ്ര. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്കാണ് വഹിച്ചത്.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍ , പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാന അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ പാവങ്ങളുടെ പടത്തലവനാക്കിയത്. ആ സമരജീവിതം ആര്‍ജിച്ച ആദരം അതിരുകളില്ലാത്തതായിരുന്നു. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന മാതൃകാ കമ്യൂണിസ്റ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്.

1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി. ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരഗാന്ധിയെക്കുറിച്ച് "പെണ്‍ഹിറ്റ്ലര്‍ ജനിക്കുന്നു" എന്നാണ് എ കെ ജി പറഞ്ഞത്. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടത്തിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളുടെ നേതൃനിരയില്‍ എ കെ ജിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി. കേരളത്തില്‍ നടന്ന മിച്ചഭൂമിസമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മുകള്‍ മിച്ചഭൂമി സമരം എടുത്തു പറയേണ്ടതാണ്. അന്ന് അറസ്റ്റു ചെയ്യപ്പെട്ട എ കെ ജി തിരുവനന്തപുരം സബ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇങ്ങനെ പറഞ്ഞു: "കാര്‍ഷിക നിയമം 118, 119 വകുപ്പു പ്രകാരം എത്ര ഭൂമിയുണ്ടെന്ന് ലിസ്റ്റ് കൊടുക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും അവരെ ശിക്ഷിക്കാനും ഉള്ള അധികാരം നിയമത്തില്‍ ഉള്ളതാണ്. എന്നിട്ടുകൂടി ഒരിഞ്ചു ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാത്ത ഭരണാധികാരികളാണ് കുറ്റംചെയ്തവര്‍ . അവരെയാണ് ശിക്ഷിക്കേണ്ടത്".

ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് ഉയര്‍ത്തിയാണ് എ കെ ജി പോരാടിയത്. തുടര്‍ച്ചയായ ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് ഇത്തവണ എ കെ ജിയുടെ ചരമദിനമാചരിക്കുന്നത്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കുകയുംചെയ്യുന്നതാണ് സര്‍ക്കാര്‍നയം. ജനങ്ങളില്‍ വന്‍ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രണ്ടാം യുപിഎ സര്‍ക്കാരിനുവേണ്ടി അവതരിപ്പിച്ച കേന്ദ്രബജറ്റ്. ബജറ്റ് നിര്‍ദേശങ്ങള്‍ സര്‍വമേഖലയിലും വിലക്കയറ്റം രൂക്ഷമാക്കുന്നതാണ്. അതില്‍ യുപിഎ ഘടകകക്ഷികള്‍തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. റെയില്‍വേ ബജറ്റ് അവതരിപ്പിച്ചശേഷം മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാടകമാണെങ്കിലും, ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നയങ്ങള്‍ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതം അവര്‍ ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണ്. ഇന്ധന സബ്സിഡിയില്‍ 25,000 കോടി രൂപയുടെ വെട്ടിക്കുറവാണ് ബജറ്റിലൂടെ വരുത്തിയത്. ഇത് ഇന്ധനവില ഇനിയും ഉയര്‍ത്താനും അതിലൂടെ വിലക്കയറ്റത്തിന്റെ തോത് വര്‍ധിപ്പിക്കാനും ഇടയാക്കും. 60 ശതമാനത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന കൃഷിമേഖലയില്‍ നിക്ഷേപം ഉയര്‍ത്തിയില്ല. രാസവളത്തിന്റെ വില കൂടുന്നത് ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതമാര്‍ഗത്തെ പ്രതികൂലമായി ബാധിക്കുന്നതും കാര്‍ഷിക ആത്മഹത്യകളുടെ തോത് വര്‍ധിപ്പിക്കുന്നതുമാണ്. എക്സൈസ് നികുതിയും സേവനനികുതിയും വര്‍ധിപ്പിച്ചതുവഴി 45,940 കോടി രൂപയുടെ അധികഭാരമാണ് അടിച്ചേല്‍പ്പിച്ചത്. എന്നാല്‍ , കോര്‍പറേറ്റുകളെ സഹായിക്കുന്നതില്‍ പുതിയ ബജറ്റിലും യുപിഎ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുണ്ട്.

എല്ലാ മറയും നീക്കിയുള്ള കോര്‍പറേറ്റ്-വിദേശ ആശ്രിതത്വമാണ് ബജറ്റില്‍ പ്രകടിപ്പിച്ചത്. 2010-11ല്‍ 8.4 ശതമാനമായിരുന്ന രാജ്യത്തിന്റെ മൊത്തം ദേശീയോല്‍പ്പാദനം 6.9 ലേക്ക് ഇപ്പോള്‍ മൂക്കുകുത്തി. 3.8 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് 9.1 ശതമാനം കടന്നു. കാര്‍ഷിക-വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല. സര്‍വീസ് മേഖലയിലെ മിക്കവാറും എല്ലാ ജനങ്ങളെയും ബാധിക്കുന്ന രീതിയില്‍ നികുതിനിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ 51,000 കോടി രൂപയുടെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ചു. റെയില്‍വേ ബജറ്റില്‍ സെക്കന്‍ഡ് ക്ലാസിലെയും സ്ലീപ്പര്‍ ക്ലാസിലെയും യാത്രക്കൂലിയുള്‍പ്പെടെ താങ്ങാനാവാത്തവിധം വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ചുവടുപിടിച്ചുതന്നെയാണ് വലതുപക്ഷതാല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കുന്ന ബജറ്റ് കേരളത്തിലും അവതരിപ്പിച്ചത്. രാജ്യവും ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ മനസിലാക്കാനോ വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഉള്ള ഒരു ശ്രമവും ഇരുബജറ്റിലും കാണാനില്ലെന്ന് മാത്രമല്ല, കൂടുതല്‍ ജനദ്രോഹ നടപടികള്‍ക്ക് മുന്‍കൈ എടുക്കുകയുംചെയ്യുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കേന്ദ്രം തുടരുമ്പോള്‍ ബദല്‍ സമീപനം ഉയര്‍ത്തിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. ആ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ്. നികുതി നിരക്ക് വര്‍ധിപ്പിച്ചതിലൂടെ 1500 കോടി രൂപയുടെകൂടി അധികഭാരം ജനങ്ങളുടെ മുകളില്‍ ചുമത്തി കത്തിപ്പടരുന്ന വിലക്കയറ്റത്തിന് എണ്ണ ഒഴിച്ചുകൊടുത്തു യുഡിഎഫ് സര്‍ക്കാര്‍ .

കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനുപകരം പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴിലില്ലാത്തവരെ സൃഷ്ടിക്കുന്നു. കേരളത്തില്‍ തിരിച്ചുവന്ന കര്‍ഷക ആത്മഹത്യക്ക് പരിഹാരം കാണാനുള്ള എന്തെങ്കിലും നടപടി ബജറ്റില്‍ ജനം പ്രതീക്ഷിച്ചു. അതു സംബന്ധിച്ച ഒരു പരാമര്‍ശംപോലും ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായില്ല. പൊതു-സ്വകാര്യ പങ്കാളിത്തം പ്രാവര്‍ത്തികമാക്കുന്നതിന് ആസൂത്രണബോര്‍ഡില്‍ പ്രത്യേക സെല്‍തന്നെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പശ്ചാത്തലമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്കും നയിക്കും. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ പരിപാടികളൊന്നും ബജറ്റിലില്ല. പകരം വിദേശ സര്‍വകലാശാലകള്‍ക്ക് കടന്നുവരുന്നതിനുള്ള അവസരം ഒരുക്കുന്നതിനെക്കുറിച്ച് പറയുന്നുമുണ്ട്. കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ ഉള്‍പ്പെടെ ഒരുരൂപയുടെ വര്‍ധനപോലും വരുത്തിയിട്ടില്ല എന്നത് സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്നുള്ളത് കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ചുവടുപിടിച്ചുതന്നെയാണ് യുഡിഎഫ് സര്‍ക്കാരും നീങ്ങുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും എന്ന് മാത്രമല്ല, കേരളം ഇതുവരെ നേടിയെടുത്ത നേട്ടങ്ങള്‍ക്ക് തുരങ്കംവയ്ക്കുകകൂടി ചെയ്യും.

ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് ഏതറ്റംവരെയും പോകും എന്നാണ് നെയ്യാറ്റിന്‍കര എംഎല്‍എയെ കൂറുമാറ്റിച്ചതിലൂടെ തെളിഞ്ഞത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമാണെന്ന അവകാശവാദം അസംബന്ധമാണ്. സ്ഥിരമായി വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ എല്ലാവിധ ജാതി-മത-സങ്കുചിത ശക്തികളെയും ഭരണത്തിന്റെ സൗകര്യങ്ങളെയും ഏകോപിപ്പിച്ചാണ് അവര്‍ വിജയം ആവര്‍ത്തിച്ചത്. പ്രകടമായ അധികാര ദുര്‍വിനിയോഗം അവിടെ നടന്നു. പണമൊഴുക്കിയും ആശാസ്യമല്ലാത്ത വഴികളിലൂടെയും വ്യക്തികളെയും ശക്തികളെയും സ്വാധീനിച്ചാണ് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ യുഡിഎഫ് ശ്രമിച്ചത്. എന്നിട്ടും, ഇടതുമുന്നണിക്ക് വോട്ട് വര്‍ധിപ്പിക്കാനായി എന്നത്, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ ജനരോഷം വര്‍ധിച്ചുവരികയാണ് എന്ന് തെളിയിക്കുന്നു. പിറവം വോട്ടെടുപ്പിന് ശേഷമാണ്, ബജറ്റിലൂടെ തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിപ്പിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായത്. ഈ നയങ്ങള്‍ തിരുത്തിക്കുന്നതിന് കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതിന്റെ പ്രസക്തിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ജനങ്ങളുടെ ദുരിതമകറ്റാനുള്ള നിരന്തരപ്രക്ഷോഭങ്ങള്‍ക്കൊപ്പം സാമ്രാജ്യത്വശക്തികളെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തിലും സജീവ പങ്കാളിയായിരുന്നു എ കെ ജി. ഇന്ത്യയില്‍ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക-വിദേശ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇതിനെതിരായുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക്, പ്രക്ഷോഭങ്ങളെ ജീവവായുകണക്കെ സ്വാംശീകരിച്ച എ കെ ജിയുടെ ഓര്‍മകള്‍ തീര്‍ച്ചയായും കരുത്തുപകരും. സാമ്രാജ്യത്വശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ക്ക് ബദലുയര്‍ത്താന്‍ പോരാടുന്ന പ്രസ്ഥാനത്തിന് സഖാവിന്റെ ഓര്‍മകള്‍ ആവേശം പകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി 22 മാര്‍ച്ച് 2012

No comments: