Saturday, March 24, 2012

ജോസ് പ്രകാശിന് ആദരാഞ്ജലി

മലയാള സിനിമയില്‍ പ്രതിനായക സങ്കല്‍പ്പത്തിനു രൂപവും ഭാവവും പകര്‍ന്ന ജോസ് പ്രകാശ് അന്തരിച്ചു. 86 വയസായിരുന്നു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.10നായിരുന്നു അന്ത്യം. 1951ല്‍ "ശരിയോ തെറ്റോ" എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു. 380 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി 2011ല്‍ "ട്രാഫിക്"എന്ന സിനിമയില്‍ ഡോക്ടര്‍ സൈമണ്‍ ഡിസൂസയായി വേഷമിട്ടു. നാടകത്തിനും സിനിമയ്ക്കും നല്‍കിയ മികച്ച സംഭാവനയ്ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്ക്കാരം ജോസ്പ്രകാശിന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഞായറാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കേയാണ് വിയോഗം.

ഗായകനായിട്ടാണ് സിനിമയിലേക്കെത്തിയത്. ജോസഫ് എന്ന ബേബിക്ക് ജോസ് പ്രകാശ് എന്നു പേരിട്ടത് തിക്കുറിശ്ശിയാണ്. ആദ്യമായി വില്ലനായി അഭിനയിച്ചത് കെ പി കൊട്ടാരക്കര നിര്‍മ്മിച്ച "ലവ് ഇന്‍ കേരള" എന്ന ചിത്രത്തിലായിരുന്നു. പിന്നീട് മലയാളത്തിലെ സ്ഥിരം വില്ലനായി. സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയില്‍ പേരെടുത്തു. സില്‍വര്‍ ഹെഡ് (ലൗ ഇന്‍ കേരള), ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) വാര്യര്‍ (ദേവാസുരം) തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം അനശ്വരമാക്കി. പ്രകാശ് മൂവി ടോണ്‍ എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ സിനിമാ നിര്‍മാണ കമ്പനി നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഏതാനും തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. മിഖായേലിെന്‍റ സന്തതികളിലെ അഭിനയത്തിന് 1993ലെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. 1986 ല്‍ കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ചലച്ചിത്രപ്രതിഭാപുരസ്കാരം നല്‍കി ആദരിച്ചു.

സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ഇന്ത്യന്‍ ആര്‍മിയിലും തിരുവിതാംകൂര്‍ പൊലീസ് വകുപ്പിലും സേവനമനുഷ്ഠിച്ചു. പാട്ടുപാടാനുള്ള മോഹം കലശലായതിനെത്തുടര്‍ന്ന് ജോലി മതിയാക്കുകയായിരുന്നു. അഭിനയത്തിന് പുറമെ കോട്ടയത്ത് ബിസിനസും നടത്തിയിരുന്നു. നാടക രംഗത്തും സജീവമായിരുന്നു. പാലാ കുഞ്ഞ് തുടക്കമിട്ട പാല ഐക്യകേരള നടന കലാസമിതിയിലായിരുന്നു ആദ്യം. പിന്നെ 1956ല്‍ സ്വന്തം നാടകട്രൂപ്പ് നാഷണല്‍ തിയറ്റേഴ്സ്. എന്‍ എന്‍ പിള്ള, പി ജെ ആന്റണി, ഒ എന്‍ വി, കെപിഎസി സുലോചന, കോട്ടയം ചെല്ലപ്പന്‍ , അച്ചന്‍കുഞ്ഞ്, ആര്‍ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെ നിറഞ്ഞ സഹകരണത്തിലൂടെയായിരുന്നു മുന്നേറ്റം. അമ്പലപ്പുഴ രാജമ്മയും മീനാക്ഷിയും മറ്റും നായികമാരെ അവതരിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ , സാത്താന്‍ ഉറങ്ങുന്നില്ല, പട്ടിണിപ്പാവങ്ങള്‍ , തുടങ്ങിയ നാടകങ്ങളില്‍ ജോസ് പ്രകാശിന് ശ്രദ്ധേയ വേഷങ്ങള്‍ . ഫാ. ബെനഡിക്ടിന്റേതായിരുന്നു സാത്താന്റെ കഥ. പാടി അഭിനയിക്കുന്നതിലെ സ്വാഭാവികത കുറേ നല്ല അവസരങ്ങള്‍ കാല്‍ക്കീഴിലെത്തിച്ചു.സിനിമയില്‍ തിരക്കേറിയപ്പോഴാണ് എറണാകുളത്തേക്ക് താമസം മാറ്റുന്നത്. അക്കാലത്ത് പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള എന്ന സ്വന്തം കമ്പനിയും തുടങ്ങി. അതിലൂടെ കേരളം മികച്ച നാടകങ്ങള്‍ അനുഭവിച്ചു. കെപിഎസിയിലേക്ക് നിര്‍ബന്ധപൂര്‍ണമായ ക്ഷണമുണ്ടായെങ്കിലും അച്ഛന്റെ എതിര്‍പ്പുമൂലം സ്വീകരിക്കാനായില്ല.

2003 ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ സീരിയലിന്റെ റെക്കോര്‍ഡിങ്ങിനായി പോയപ്പോള്‍ കാല്‍തെറ്റി വീണു തുടയെല്ല് പൊട്ടിയതോടെ ഒരു കാല്‍ മുറിച്ചു മാറ്റി. അവസാന നാളുകളില്‍ കാഴ്ച്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായിരുന്നു. ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന റേഡിയോ സംഗീതം മാത്രമായിരുന്നു ഏകകൂട്ട്.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 18നാണ് ജോസ് പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. 1925 ഏപ്രില്‍ 14ന് കോട്ടയത്ത് മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരി കുന്നേല്‍ വീട്ടില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പരേതയായ ചിന്നമ്മയാണ് ഭാര്യ. എല്‍സമ്മ, കുഞ്ഞുമോള്‍ , സൂസന്‍ , ജാസ്മിന്‍ , രാജന്‍ , ഷാജി എന്നിവര്‍ മക്കളും പി സി തോമസ്, ജോണ്‍സണ്‍ , ജോളി, ജോണി, ഫാന്‍സി, റജി എന്നിവര്‍ മരുമക്കളുമാണ്. നിര്‍മാതാവും നടനുമായ പ്രേം പ്രകാശ് സഹോദരനാണ്.

ഗായകനില്‍ നിന്ന് നടനിലേക്ക്

ഗായകനാകാനുള്ള ആഗ്രഹവുമായാണ് ജോസ് പ്രകാശ് മദ്രാസിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ആകസ്മികതകള്‍ നിറഞ്ഞ ആ ജീവിതം അഭിനയിച്ചു തീര്‍ക്കാനുള്ളതായിരുന്നു. പ്രമേഹരോഗം വന്ന് വലതുകാല്‍മുറിച്ചുമാറ്റും വരെ. പട്ടാളക്കാരനായും പൊലീസുകാരനായും തേയിലക്കച്ചവടക്കാരനായും ജീവിതം തള്ളിനീക്കുമ്പോഴും ഉള്ളില്‍ പാട്ടുകാരനാവാനുള്ള മോഹവും വളരുന്നുണ്ടായിരുന്നു.

കോട്ടയത്ത് 1925 ഏപ്രില്‍ 14നാണ് കെ ജെ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി ബേബി എന്ന ജോസഫിന്റെ ജനനം. കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് സ്കൂള്‍ , കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ കലാഭിരുചി കാട്ടിയ ബേബിക്ക് പക്ഷേ വീട്ടില്‍ നിന്നും വേണ്ടത്ര പോത്സാഹനം ലഭിച്ചില്ല. ഉദ്യോഗസ്ഥനായി മകനെക്കാണാന്‍ ആഗ്രഹിച്ച പിതാവ് കലാപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തു. ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഫെസ്റ്റിവലിന് പാട്ടുപാടിയതിന് കിട്ടിയ സമ്മാനവുമായി വീട്ടിലെത്തിയ ബേബിയെ എതിരേറ്റത് തല്ലും ശകാരവുമായിരുന്നു. മറ്റൊന്നുമാലോചിക്കാതെ വീടുവിട്ടിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന പട്ടാള റിക്രൂട്ട്മെന്റില്‍ പങ്കെടുത്തു. പട്ടാളത്തില്‍ ചേര്‍ന്നു. ഏഴുവര്‍ഷത്തോളം പട്ടാളജീവിതം. വിരമിക്കുമ്പോള്‍ ഹവില്‍ദാര്‍ . നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് പൊലീസില്‍ ജോലി ലഭിച്ചു. അവിടെയും അധികകാലം നിന്നില്ല. പാട്ടുപാടാനായി അതും വിട്ടു. നാട്ടില്‍ ഈയിടയ്ക്ക് തേയിലക്കച്ചവടവും തുടങ്ങി. കലാസമിതികളിലെ പ്രവര്‍ത്തനവും ഇതോടൊപ്പം വളര്‍ന്നു.

കോട്ടയം തിരുനക്കരമൈതാനത്ത് ഒരു പൊതുയോഗത്തില്‍ പാടിയ പാട്ടാണ് ബേബിയുടെ വഴി തിരിച്ചുവിട്ടത്. രാം മനോഹര്‍ ലോഹ്യയുടെ പ്രസംഗം കേള്‍ക്കാനെത്തിയ ബേബിക്ക് ആ വേദിയില്‍ തന്നെ പാടാന്‍ അവസരം കിട്ടുകയായിരുന്നു. പാട്ട് കേട്ട തിക്കുറിശ്ശി ബേബിയെ പാട്ടുപാടാന്‍ വിളിച്ചു. ദക്ഷിണാമൂര്‍ത്തിയുടെ മുന്നില്‍ പാടികേള്‍പ്പിക്കാനുള്ള നിര്‍ദേശം പാട്ടുപഠിക്കാത്ത ബേബി ധൈര്യത്തോടെ സ്വീകരിച്ചു. സ്വാമിക്കും പാട്ട് ഇഷ്ടമായി. അങ്ങിനെ പാട്ടുകാരനാവാന്‍ മദിരാശിയിലേക്ക്. പേരിന് ഗാംഭീര്യമില്ലെന്ന കാരണത്താല്‍ ജോസ്പ്രകാശ് എന്ന് പേര് മാറ്റിയതും തിക്കുറിശ്ശി തന്നെ. ഈ സമയത്ത് നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. നാടകത്തില്‍ തിളങ്ങാന്‍ തുടങ്ങിയതോടെ ഒരു നാടകസംഘവും രൂപീകരിച്ചു. പാലായിലെ ഐക്യ കേരള നാടകസംഘവുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു. പൊലീസ് സ്റ്റേഷന്‍ , സാത്താന്‍ ഉറങ്ങുന്നില്ല, പട്ടിണിപ്പാവങ്ങള്‍ , രണ്ടു തെണ്ടികള്‍ തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. എന്‍ എന്‍ പിള്ളയുടെ നാകങ്ങളിലും അഭിനയിച്ചിരുന്നു. പാടി അഭിനയിക്കുന്ന നടന്‍മാര്‍ക്ക് നല്ല ഡിമാന്റുണ്ടായിരുന്നതിനാല്‍ ജോസ്പ്രകാശിനെത്തേടി അവസരങ്ങളെത്തി.

തിക്കുറിശ്ശി സംവിധാനം ചെയ്ത "അച്ഛന്റെ ഭാര്യ" എന്ന സിനിമയില്‍ ആയിരുന്നു ആദ്യ നായകവേഷം. കാട്ടുകുരങ്ങിലെ "നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും" എന്ന ഗാനരംഗത്തും നിഴലാട്ടത്തിലെ "സ്വര്‍ഗപുത്രീ നവരാത്രി" എന്ന ഗാനരംഗത്തും റീടേക്ക് പോലുമില്ലാതെയാണ് അഭിനയിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. നാടകത്തിന് തിരക്കുകൂടുമ്പോള്‍ സിനിമയും സിനിമയില്‍ തിരക്കുകൂടുമ്പോള്‍ നാടകവും കുറക്കുകയാണ് അന്ന് ചെയ്യാറുണ്ടായിരുന്നത്. തിക്കുറിശ്ശി, സത്യന്‍ , പ്രേംനസീര്‍ , മധു, ജയന്‍ , സോമന്‍ , സുകുമാരന്‍ , മമ്മൂട്ടി, മോഹന്‍ലാല്‍ , സുരേഷ്ഗോപി നാലു തലമുറയിലെ പ്രധാന നടന്‍മാരോടൊപ്പമെല്ലാം അഭിനയിച്ചു. സഹോദരനും നടനുമായ പ്രേംപ്രകാശിനൊപ്പം കൂടെവിടെ, ഈറന്‍ സന്ധ്യ, ആയിരം കണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അഭിനയ ജീവിതത്തിന്റെ അവസാനകാലത്ത് മിനിസ്ക്രീനിലേക്ക് പൂര്‍ണമായും ചുവടുമാറ്റി. കാല്‍ മുറിക്കുന്നതുവരെ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

*
ദേശാഭിമാനി

വര്‍ക്കേഴ്സ് ഫോറത്തില്‍ ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റ്

ബേബി അഥവാ തിക്കുറിശിയുടെ ജോസ് പ്രകാശ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാള സിനിമയില്‍ പ്രതിനായക സങ്കല്‍പ്പത്തിനു രൂപവും ഭാവവും പകര്‍ന്ന ജോസ് പ്രകാശ് അന്തരിച്ചു. 86 വയസായിരുന്നു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.10നായിരുന്നു അന്ത്യം. 1951ല്‍ "ശരിയോ തെറ്റോ" എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു. 380 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി 2011ല്‍ "ട്രാഫിക്"എന്ന സിനിമയില്‍ ഡോക്ടര്‍ സൈമണ്‍ ഡിസൂസയായി വേഷമിട്ടു. നാടകത്തിനും സിനിമയ്ക്കും നല്‍കിയ മികച്ച സംഭാവനയ്ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്ക്കാരം ജോസ്പ്രകാശിന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഞായറാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കേയാണ് വിയോഗം.