Sunday, March 11, 2012

വടക്കേ മലബാറിന്റെ കെപിഎസി സുലോചന

അനീതിക്കുമേല്‍ പെയ്തിറങ്ങിയ വിപ്ലവാവേശം കേരളമാകെ പടര്‍ന്നുകയറിയ കാലം. കൊടിയ ക്രൂരതക്കുമേല്‍ രോഷത്തിന്റെ കരുത്ത് വിപ്ലവഗാനങ്ങളിലൂടെ ആര്‍ത്തിരമ്പി. സമതയുടെ പാട്ടുകാര്‍ മോചനഗീതങ്ങള്‍ ദിക്കുകള്‍ ഞെട്ടുമാറുറക്കെ പാടിനടന്നു. അങ്ങനെ മലയാളികള്‍ക്ക് പ്രിയങ്കരിയായ പടപ്പാട്ടുകാരിയാണ് മച്ചാട്ടു വാസന്തി. ഇവരുടെ ബാല്യകാലം ദുരിതങ്ങള്‍ക്കിടയിലെങ്കിലും സംഗീതനിര്‍ഭരമായിരുന്നു. പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും സി എച്ച് ആത്മയുടെയുമൊക്കെ ഗാനങ്ങള്‍ അച്ഛന്റെ ചുണ്ടില്‍നിന്ന് കേട്ട അവരില്‍നിന്ന് പിന്നീട് നമുക്ക് ലഭിച്ചത് മറക്കാനാവാത്ത ഒരുപിടി പാട്ടുകള്‍ . കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോള്‍ ഇ കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാന്‍ നിര്‍ദേശിച്ചത്. ഒന്‍പതു വയസ്സുള്ള വാസന്തിയെ നായനാര്‍ വേദിയിലേക്ക് എടുത്തുകയറ്റി. "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ" എന്ന് തുടങ്ങുന്നതായിരുന്നു ഗാനം.

കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനും പ്രമുഖ വിപ്ലവ ഗായകനുമായ കണ്ണൂര്‍ കക്കാട്ടെ മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും അഞ്ചു മക്കളില്‍ മൂത്തവളായാണ് വാസന്തിയുടെ ജനനം. ദാരിദ്ര്യം മൂലം ഏഴാം ക്ലാസില്‍ പഠനം നിലച്ചു. സംഗീതത്തില്‍ ശാസ്ത്രീയ ശിക്ഷണവും ലഭിച്ചിരുന്നില്ല. അച്ഛന്‍ പുറംവേദികളില്‍ പാടാന്‍ പോകുമ്പോള്‍ കൂടെയുണ്ടാകും. അങ്ങനെയുണ്ടായ നീണ്ട അനുഭവങ്ങളാണ് വാസന്തിയെ ഗായികയും നടിയുമാക്കിയത്. വടക്കേ മലബാറിന്റെ കെപിഎസി സുലോചനയെന്നാണ് നായനാര്‍ വിളിച്ചത്. ഓലച്ചീന്തുകൊണ്ട് കെട്ടിയുണ്ടാക്കിയ വേദികളില്‍ , പെട്രോമാക്സിന്റെ വെട്ടത്തില്‍ , ചൂടിയില്‍ കെട്ടിത്തൂക്കിയ ടെര്‍ണര്‍ മൈക്കിലൂടെ വാസന്തിയുടെ പാട്ടുകള്‍ നാടറിഞ്ഞു. സ്റ്റൂളില്‍ കയറി നിന്നായിരുന്നു ആലാപനം. വയലാര്‍ , ഒ എന്‍ വി, പി ഭാസ്കരന്‍ , പി എം കാസിം എന്നിവരെഴുതിയ പാട്ടുകള്‍ ആളുകള്‍ ആവേശത്തോടെ കേട്ടു. ഇ എം എസ്, കെ പി ആര്‍ , ഇമ്പിച്ചിബാവ, നായനാര്‍ , തുടങ്ങിയ നേതാക്കളെ സാക്ഷിയാക്കി വന്‍ സദസ്സിനെ വാസന്തി ഇളക്കി മറിച്ചു. പടപ്പാട്ടുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അവര്‍ നാടക-ചലച്ചിത്ര അഭിനയരംഗത്തും തിളങ്ങി. ചലച്ചിത്ര പിന്നണി ഗായികയായും കഴിവു തെളിയിച്ചു.

ഇതേകാലത്ത് നാടകവേദികളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി"യിലാണ് വാസന്തി ആദ്യമായി അഭിനയിച്ചത്. കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളനം തന്നെയായിരുന്നു വേദി. നാടകത്തിലെ മീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഗായികയായും നടിയായും കെപിഎസിയില്‍ പ്രവര്‍ത്തിച്ചു. ഇരുപതാം വയസ്സില്‍ വിവാഹിതയായതോടെ നാടകവേദിയോട് വിടപറഞ്ഞു. കോഴിക്കോട്ടെ വ്യവസായിയും എന്‍ജിനിയറുമായിരുന്ന ബാലകൃഷ്ണനായിരുന്നു ഭര്‍ത്താവ്. അച്ഛന്റെയും തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ ഭര്‍ത്താവിന്റെയും മരണം ആ ജീവിതം പിടിച്ചുലച്ചു. കടം വീട്ടാന്‍ കിടപ്പാടവും വീടും വില്‍ക്കേണ്ടിവന്നു. കുടുംബം ഇപ്പോള്‍ ഫറോക്കിലെ കൊച്ചു വീട്ടില്‍ .

*
ലിബാസ് ഭാസ്കര്‍ ദേശാഭിമാനി १२ മാര്‍ച്ച് २०१२

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അനീതിക്കുമേല്‍ പെയ്തിറങ്ങിയ വിപ്ലവാവേശം കേരളമാകെ പടര്‍ന്നുകയറിയ കാലം. കൊടിയ ക്രൂരതക്കുമേല്‍ രോഷത്തിന്റെ കരുത്ത് വിപ്ലവഗാനങ്ങളിലൂടെ ആര്‍ത്തിരമ്പി. സമതയുടെ പാട്ടുകാര്‍ മോചനഗീതങ്ങള്‍ ദിക്കുകള്‍ ഞെട്ടുമാറുറക്കെ പാടിനടന്നു. അങ്ങനെ മലയാളികള്‍ക്ക് പ്രിയങ്കരിയായ പടപ്പാട്ടുകാരിയാണ് മച്ചാട്ടു വാസന്തി. ഇവരുടെ ബാല്യകാലം ദുരിതങ്ങള്‍ക്കിടയിലെങ്കിലും സംഗീതനിര്‍ഭരമായിരുന്നു. പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും സി എച്ച് ആത്മയുടെയുമൊക്കെ ഗാനങ്ങള്‍ അച്ഛന്റെ ചുണ്ടില്‍നിന്ന് കേട്ട അവരില്‍നിന്ന് പിന്നീട് നമുക്ക് ലഭിച്ചത് മറക്കാനാവാത്ത ഒരുപിടി പാട്ടുകള്‍ . കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോള്‍ ഇ കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാന്‍ നിര്‍ദേശിച്ചത്. ഒന്‍പതു വയസ്സുള്ള വാസന്തിയെ നായനാര്‍ വേദിയിലേക്ക് എടുത്തുകയറ്റി. "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ" എന്ന് തുടങ്ങുന്നതായിരുന്നു ഗാനം.