Friday, March 23, 2012

കുടിവെള്ളവും വിലക്കുമ്പോള്‍

എല്ലാവര്‍ക്കും കുടിവെള്ളമെന്ന മുദ്രാവാക്യം കഴിഞ്ഞ കുറെ ദശകങ്ങളായി ലോകമെമ്പാടും പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും, ശുദ്ധജലം അപ്രാപ്യമായവരുടെ എണ്ണം ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കൂടിവരുന്നു. ലോകമെമ്പാടും കുടിവെള്ളം വാണിജ്യവസ്തുവാകുകയും അതിന്റെ നിയന്ത്രണം ബഹുരാഷ്ട്രഭീമന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. കുപ്പിവെള്ള കച്ചവടരംഗത്ത് പെപ്സി, കൊക്കകോള തുടങ്ങിയവര്‍ വ്യാപരിക്കുമ്പോള്‍ കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാന്‍ ഫ്രഞ്ചുഭീമനായ വിയോളിയയെപ്പോലുള്ളവര്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ബൃഹത്തായ ദേശീയ ജലനയം ഉണ്ടാകുന്നത് 1987ലാണ്. അന്നുമുതല്‍ ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ ജലനയങ്ങളിലും കുടിവെള്ളത്തിന് ഒന്നാംസ്ഥാനം നല്‍കി വരുന്നു. കാരണം, ഏറ്റവുമധികം വിപണന സാധ്യത അതിനാണെന്നുള്ളതാണ്. "87ലെ ജലനയത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് 2002ലെ ജലനയത്തിലുള്ളത്.

സ്വകാര്യ പങ്കാളിത്തം ഈ രംഗത്ത് ഉറപ്പാക്കുന്ന നയമാണ് പ്രഖ്യാപിച്ചത്. അതുപോലെ വെള്ളത്തിന്റെ വില അതിന്റെ പരിപാലനച്ചെലവ് അടങ്ങുന്ന തരത്തില്‍ നിര്‍ണയിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നു. തുടര്‍ന്ന് പത്തുവര്‍ഷത്തിനുശേഷം 2012ല്‍ പുറത്തുവന്ന കേന്ദ്രജലനയത്തിന്റെ കരടിലും അംഗീകാരം നല്‍കിയതിലും സ്വകാര്യ പങ്കാളിത്തത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ സേവന ദാതാവ് എന്ന നിലയില്‍നിന്നു മാറി മാര്‍ഗദര്‍ശിമാത്രമായി മാറണമെന്നും നിഷ്കര്‍ഷിക്കുന്നു. സേവനമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റനയം, കുടിവെള്ളരംഗത്തും ഉണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇവിടെയും പരിപാലനച്ചെലവ് പൂര്‍ണമായും ഉപയോക്താവില്‍നിന്ന് ഈടാക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. വെള്ളത്തെ വിപണനച്ചരക്കായിക്കണ്ട് പരമാവധി വില ഈടാക്കണമെന്നാണ് അതിനര്‍ഥം. ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി മുന്നോട്ടുവയ്ക്കുന്ന ഒരു നിര്‍ദേശം വളരെ അപകടകരമാണ്. അത് ഇന്ത്യന്‍ ഈസ്മെന്റ് ആക്ട് 1832 ഭേദഗതി ചെയ്യണമെന്നുള്ളതാണ്. വ്യക്തിക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും അതിനടിയിലുള്ള വെള്ളവും മുകളിലുള്ള വായുവും എല്ലാം പിടിച്ചെടുത്ത് സ്വകാര്യവ്യാപാരികള്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നുള്ള പരിശോധനവരെ എത്തിയിട്ടുണ്ടാകും!

അതുപോലെയാണ്, വൈദ്യുതിയുടെയും വെള്ളത്തിന്റെയും വിലക്കുറവ്, അത് രണ്ടും ദുരുപയോഗം ചെയ്യാന്‍ പ്രേരകമാകുന്നുണ്ടെന്നും അതിനാല്‍ രണ്ടിന്റെയും വില വര്‍ധിപ്പിക്കണമെന്നുമുള്ള സൂചനയും. വാട്ടര്‍ റഗുലേറ്ററി അതോറിറ്റി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കണമെന്ന കരടിലെ നിര്‍ദേശം പുറത്തുവരുന്നതിനുമുമ്പുതന്നെ 2011 നവംബര്‍ 30ന് സംസ്ഥാനത്ത് കേരള സ്റ്റേറ്റ് വാട്ടര്‍ റിസോഴ്സസ് റഗുലേറ്ററി അതോറിറ്റി ഓര്‍ഡിനന്‍സ് - 2011 പ്രാബല്യത്തില്‍ വന്നു എന്നതുതന്നെ ഈ ജനവിരുദ്ധനയങ്ങള്‍ ഒരു ദിവസം മുമ്പേ നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ വ്യഗ്രതയാണ് കാണിക്കുന്നത്. അതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സപ്തധാരാ പദ്ധതിയില്‍ സിയാല്‍ മോഡല്‍ കുടിവെള്ളക്കമ്പനിയും തൃശൂരില്‍ തളിക്കുളത്ത് ഉദ്ഘാടനം ചെയ്ത പുരപദ്ധതിയും. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ നയപ്രഖ്യാപനങ്ങളും ബജറ്റുകളും പരിശോധിച്ചാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഒരു പുതിയ പദ്ധതിപോലുമില്ല എന്നു കാണാം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന (മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച) 114 പദ്ധതികള്‍ പൂര്‍ത്തീകരിക്കും എന്നുമാത്രമേ കേരള സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുള്ളൂ. ഇന്ത്യയില്‍ സബ്സിഡികള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പുത്തന്‍ സാമ്പത്തികനയത്തിന്റെ അപ്പോസ്തലന്മാരായ മുതലാളിത്ത ശക്തികള്‍ നിര്‍ദേശിക്കുമ്പോള്‍ അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് നാടുകളില്‍പ്പോലും കുടിവെള്ളം സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.

അതുപോലെ ഗൗരവതരമായ പ്രശ്നമാണ് നദീസംയോജനവുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളും കേരള സര്‍ക്കാരിന്റെ അലംഭാവം നിറഞ്ഞ നിലപാടുകളും.അറബിക്കടലില്‍ പതിക്കുന്ന നദികള്‍ ഒരു ആവാസവ്യവസ്ഥയെ സംരക്ഷിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നു പറഞ്ഞ് വീണ്ടുവിചാരമില്ലാതെ, മറ്റെങ്ങോട്ടു കൊണ്ടുപോയാലും, അത് ഈ സംസ്ഥാനത്തെ മരുഭൂമിയാക്കി മാറ്റും എന്ന കാര്യകൂടി ഓര്‍ക്കണം. 2012ലെ ജലദിനം പിന്നിടുമ്പോള്‍ നാം കടുത്ത വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കുമാണ് പോകുന്നത്. ജലത്തെ ശരിയായ രൂപത്തില്‍ ഉപയോഗിക്കാനും ദുരുപയോഗം നിയന്ത്രിക്കാനുമുള്ള ജലസാക്ഷരമായ സംസ്കാരം വളര്‍ത്തിയെടുക്കണം. അതിനായി ഇത്തരം കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും കുട്ടികളെമുതല്‍ അവബോധമുളവാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അതോടൊപ്പം സാമ്രാജ്യത്വ, ബഹുരാഷ്ട്ര, തദ്ദേശീയ കുത്തകകള്‍ക്ക് കുടിവെള്ളം തീറെഴുതുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭവും ഉയര്‍ന്നുവരേണ്ടതുണ്ട്.

*
കെ മോഹന്‍കുമാര്‍ (കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 22 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാവര്‍ക്കും കുടിവെള്ളമെന്ന മുദ്രാവാക്യം കഴിഞ്ഞ കുറെ ദശകങ്ങളായി ലോകമെമ്പാടും പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും, ശുദ്ധജലം അപ്രാപ്യമായവരുടെ എണ്ണം ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കൂടിവരുന്നു. ലോകമെമ്പാടും കുടിവെള്ളം വാണിജ്യവസ്തുവാകുകയും അതിന്റെ നിയന്ത്രണം ബഹുരാഷ്ട്രഭീമന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. കുപ്പിവെള്ള കച്ചവടരംഗത്ത് പെപ്സി, കൊക്കകോള തുടങ്ങിയവര്‍ വ്യാപരിക്കുമ്പോള്‍ കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാന്‍ ഫ്രഞ്ചുഭീമനായ വിയോളിയയെപ്പോലുള്ളവര്‍ ഇന്ത്യയെപ്പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ബൃഹത്തായ ദേശീയ ജലനയം ഉണ്ടാകുന്നത് 1987ലാണ്. അന്നുമുതല്‍ ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ ജലനയങ്ങളിലും കുടിവെള്ളത്തിന് ഒന്നാംസ്ഥാനം നല്‍കി വരുന്നു. കാരണം, ഏറ്റവുമധികം വിപണന സാധ്യത അതിനാണെന്നുള്ളതാണ്. "87ലെ ജലനയത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് 2002ലെ ജലനയത്തിലുള്ളത്.