Friday, March 16, 2012

ഒരു ചാനല്‍ ഭാഷണം

അണ്ടിപ്പരിപ്പ് വായിലിട്ട് ചവച്ചുകൊണ്ടാണ് ചാനലുകാരോട് സംസാരിച്ചത്. ഞെട്ടുന്ന വാര്‍ത്ത കൊടുക്കുമ്പോഴുള്ള ചവച്ചരയ്ക്കല്‍ അരോചകമായി തോന്നി. സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ചുമല് ചരിച്ചുപിടിച്ച് നടക്കുംപോലെയല്ലെങ്കിലും തല വലത്തോട്ട് ചരിച്ചുവെച്ച് സംസാരിക്കുന്ന നേതാവിന്റെ സ്റ്റൈല്‍ ഇഷ്ടപ്പെട്ടു. മുഖാമുഖത്തിലെ ഭൂരിഭാഗം സമയവും അതില്‍ ബദ്ധശ്രദ്ധനായി കാണപ്പെട്ടു. തന്റെ സ്വന്തം ജില്ലയൊഴിച്ച് മറ്റ് ഒട്ടുമിക്ക പ്രേക്ഷകസമൂഹത്തിനും നേതാവ് അപരിചിതനാണ്. ''ഓര്‍മ്മയുണ്ടോ ഈ മുഖം?'' എന്ന് നാളെ കഴിഞ്ഞ് ചോദിച്ചാല്‍ ഉവ്വ് എന്നല്ലാതെ വേറൊരു ഉത്തരം ആര്‍ക്കുമുണ്ടാകില്ല. നാളെ പ്രിന്റ് മീഡിയയില്‍ മത്തങ്ങാ അക്ഷരത്തില്‍ അച്ചുനിരത്തും. ഹാഫ് സൈസ് ഫോട്ടോ ചേര്‍ത്തുവെയ്ക്കും. അങ്ങനെ ജനസമൂഹത്തിന്റെ തലയ്ക്കുള്ളില്‍ കിടന്ന് കൈകാലിട്ടടിക്കും ഭവാന്‍.

നേതാവ് പ്രതീക്ഷിച്ചിട്ടുള്ളത് മേല്‍ച്ചൊന്ന പബ്ലിസിറ്റിയൊന്നുമല്ലെന്ന് സുവ്യക്തം. 'പിന്നെന്തര്' എന്ന് ചാനലിലെ അവതാരക പേര്‍ത്തും പേര്‍ത്തും ചിരിച്ച് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നത് കാര്യബോധമുള്ളവര്‍ക്ക് 'തോനെ' മനസ്സിലാവും.

അവര്‍ ചോദിച്ചത് ഇത്രയുമാണ്. ചോദ്യം നമ്പര്‍ വണ്‍ :

എന്താണ് ഇങ്ങനെയൊരു പദവിയിലിരിക്കുമ്പോള്‍ ഇപ്പൊ കേറിയങ്ങ് രാജി വെച്ചുകളയാന്‍? ബാഹ്യപ്രേരണ?

പഠിച്ചുവെച്ച മറുപടി വന്നതിങ്ങനെ: തിരഞ്ഞുപിടിച്ച പീഡനം. അവഗണന. മനം പിരട്ടല്‍.

ഉടനെയുണ്ടായി അവതാരകയുടെ ചോദ്യം: അത് ഈ കൊച്ചുവെളുപ്പാന്‍കാലത്ത് മാത്രം അനുഭവപ്പെട്ടതാണോ? നേരത്തേ ഈ അസുഖം ഉണ്ടായിരുന്നതായി ഒരു സൂചനയുമില്ലായിരുന്നല്ലൊ.

എന്നാരു പറഞ്ഞു. ജില്ലയില്‍ മൊത്തം ശിങ്കിടികള്‍ക്കും അറിയാം. അസ്‌കിത പുറത്തു പറഞ്ഞില്ലെന്നേയുള്ളു. കാര്യങ്ങള് ഇത്രടം ആയ നിലയ്ക്ക് വേണ്ടപ്പെട്ടവരുമായി ആലോചിച്ച് പുറത്തുവിട്ടതാണ്.

അവതാരക: രാജീടെ കച്ചീട്ട് തുല്യംചാര്‍ത്തി സമക്ഷം സമര്‍പ്പിച്ച സ്ഥിതിക്ക് വേക്കന്‍സി ഫില്ല് ചെയ്യാണ്ട് പറ്റൂലല്ലൊ. പിറവം കഴിഞ്ഞ് വേറൊരു പുനരങ്കം. ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ?

മറുപടി: അങ്ങനെയെങ്കില്‍ പിന്നെ ഇത് തുടര്‍ന്നാല്‍ പോരായിരുന്നോ? ഞാനിതൊന്നും ആശിച്ചിട്ടല്ല രാഷ്ട്രീയത്തിലിറങ്ങിയത്. സേവനമാണെന്റെ ജീവന്‍. അതിനായി ജനിച്ചവന്‍ ഞാന്‍.
മറുചേരിക്കാര്‍ നിര്‍ബന്ധിച്ചാല്‍...? അവതാരക വിടുന്ന ലക്ഷണമില്ല.

ദ്വേഷ്യം പിടിച്ച വമ്പന്‍ കൊമ്പുകുലുക്കി - എന്റെ പട്ടി പോവും. അതിലും ഭേദം ചാവുന്നതാണ്.

അങ്ങിനെ പറയല്ലേ. അവതാരക തുടര്‍ന്നു. ജയിച്ചാല്‍ മന്ത്രിപദവിയെന്നാണല്ലൊ കേള്‍ക്കുന്നത്. അങ്ങനെയൊരു ഓഫര്‍ രാജിക്കുപിന്നില്‍? ആസൂത്രിതമാണ് ഈ രാജിയെന്നും കേള്‍ക്കുന്നു. ചീഫിനെ കണ്ടിരുന്നുവെന്ന് പറയുന്നു. എപ്പോഴാണ് കണ്ടത്? എന്താണ് ചര്‍ച്ചചെയ്തത്.

എല്ലാം ഇല്ലാത്തതാണ്. രാജികൊടുക്കാന്‍ പോയപ്പോള്‍ സ്വീകരിക്കുന്ന ആളുടെ മുഖവും എന്റെ പ്രിയപ്പെട്ടവരുടെ മുഖവും അല്ലാതെ മറ്റൊന്ന് കണ്ടിട്ടില്ല. ഈയിടെയായി അങ്ങനെയാണ്. ഇതിനിടയില്‍ എപ്പോഴെങ്കിലും കോഴി മൂന്നുവട്ടം കൂകിയതും ഞാന്‍ കേട്ടിട്ടില്ല.

അവതാരക: ഷിബുസോറനും കൂട്ടരും നരസിംഹറാവുവിന്റെ കാലത്ത്. പിന്നീട് യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വന്‍പടയെ വന്‍വില കൊടുത്ത് വാങ്ങി. പാര്‍ലിമെന്റില്‍ നോട്ടുകെട്ട് വെളിവാക്കി. കേരളത്തിലൊരു കുതിരക്കച്ചവടം ?

ഏയ് അതൊക്കെ കേന്ദ്രത്തില്‍. ഞാനൊക്കെ അന്നതിനെ എതിര്‍ത്തതാണ്. ഇവിടെയൊന്നും അങ്ങനെയൊരേര്‍പ്പാടേ ഇല്ല.

പിറവവും ഈ കരയുമായി ഈ രാജിക്ക് ബന്ധം?

ഞാന്‍ പിറവത്തെ അറിയുന്നേയില്ല. ഞാനുമായി ഒരു ബന്ധവുമില്ല (കൈ കഴുകാന്‍ നേതാവ് കൈകള്‍ തപ്പി)

ചോരപ്പാടുള്ള കൈ മണത്ത് നേതാവ് എഴുന്നേറ്റ് വിശ്വവിഖ്യാതമായി കൈകൂപ്പി (നാളത്തെ പത്രത്തില്‍ ഈ പോസ് വന്നാല്‍ ഉത്തമം) യാത്രചൊല്ലി.

അണ്ടിപ്പരിപ്പ് കുറച്ച് ജാസ്തിയായി. റസ്റ്റ്ഹൗസില്‍ ചെന്ന് വിസ്തരിച്ച് വായ കഴുകണം. നേതാവ് പിറുപിറുത്ത് സ്റ്റുഡിയോ വിട്ടു.

പിന്‍വായന :

യുഡിഎഫ് ഓഫീസ് പടിക്കല്‍ ഫ്ലക്‌സ് ബോര്‍ഡ് :

അറിയിപ്പ്. മേല്‍ത്തരവും ഇടത്തരവുമായ കുതിരകളെ ആവശ്യമുണ്ട്. വന്‍വില കൊടുക്കുന്നതായിരിക്കും.

*
വി എസ് വസന്തന്‍ ജനയുഗം 16 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അണ്ടിപ്പരിപ്പ് വായിലിട്ട് ചവച്ചുകൊണ്ടാണ് ചാനലുകാരോട് സംസാരിച്ചത്. ഞെട്ടുന്ന വാര്‍ത്ത കൊടുക്കുമ്പോഴുള്ള ചവച്ചരയ്ക്കല്‍ അരോചകമായി തോന്നി. സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ചുമല് ചരിച്ചുപിടിച്ച് നടക്കുംപോലെയല്ലെങ്കിലും തല വലത്തോട്ട് ചരിച്ചുവെച്ച് സംസാരിക്കുന്ന നേതാവിന്റെ സ്റ്റൈല്‍ ഇഷ്ടപ്പെട്ടു. മുഖാമുഖത്തിലെ ഭൂരിഭാഗം സമയവും അതില്‍ ബദ്ധശ്രദ്ധനായി കാണപ്പെട്ടു. തന്റെ സ്വന്തം ജില്ലയൊഴിച്ച് മറ്റ് ഒട്ടുമിക്ക പ്രേക്ഷകസമൂഹത്തിനും നേതാവ് അപരിചിതനാണ്. ''ഓര്‍മ്മയുണ്ടോ ഈ മുഖം?'' എന്ന് നാളെ കഴിഞ്ഞ് ചോദിച്ചാല്‍ ഉവ്വ് എന്നല്ലാതെ വേറൊരു ഉത്തരം ആര്‍ക്കുമുണ്ടാകില്ല. നാളെ പ്രിന്റ് മീഡിയയില്‍ മത്തങ്ങാ അക്ഷരത്തില്‍ അച്ചുനിരത്തും. ഹാഫ് സൈസ് ഫോട്ടോ ചേര്‍ത്തുവെയ്ക്കും. അങ്ങനെ ജനസമൂഹത്തിന്റെ തലയ്ക്കുള്ളില്‍ കിടന്ന് കൈകാലിട്ടടിക്കും ഭവാന്‍.