Monday, March 19, 2012

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

മഹാന്മാരായ കമ്യൂണിസ്റ്റ് വിപ്ലവനായകരായ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം യഥാക്രമം മാര്‍ച്ച് 19ഉം 22ഉം ആണല്ലോ. ഇ എം എസ് 1909 ജൂണ്‍ 13ന് ജനിച്ചു. 1998 മാര്‍ച്ച് 19ന് അന്തരിച്ചു. എ കെ ജി 1904 ഒക്ടോബര്‍ ഒന്നിന് ജനിച്ചു. 1977 മാര്‍ച്ച് 22ന്അന്തരിച്ചു. ചരമദിനങ്ങളില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവരെ നമുക്കോര്‍ക്കേണ്ടിവരും. ഇ എം എസ് ഇ ന്നും ജീവിച്ചിരുന്നെങ്കില്‍ , എ കെ ജി ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന അവസരം ധാരാളമുണ്ടായിട്ടുണ്ട്. പാര്‍ടിക്കെതിരെ വര്‍ഗശത്രുക്കള്‍ നുണപ്രചാരണം അഴിച്ചുവിടുമ്പോള്‍ ഇ എം എസ് ഉരുളക്കുപ്പേരിയെന്ന നിലയില്‍ നല്‍കുമായിരുന്ന മറുപടി നമ്മള്‍ ഓര്‍മിക്കും. സമരമുഖങ്ങളില്‍ എ കെ ജിയുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ഓരോ സഖാവിന്റെയും ഓര്‍മയില്‍ വരും. ഇ എം എസ് അന്തരിച്ച് 14 വര്‍ഷം കടന്നുപോയി. എ കെ ജി അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞു.

ഇ എം എസ് എഴുതിയ ലേഖനങ്ങളും ലഘുലേഖകളും ഗ്രന്ഥങ്ങളും സമാഹരിച്ച ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ എന്ന നിലയില്‍ 100 സഞ്ചിക എ കെ ജി പഠനഗ വേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിന്ത പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇ എം എസിന്റെ ബൗദ്ധികമായ ഇടപെടല്‍ മനസ്സിലാക്കാന്‍ ഈ കൃതികള്‍ നമുക്ക് വെളിച്ചം നല്‍കുന്നു. ഒരാളുടെ ആയുഷ്ക്കാലം മുഴുവന്‍ ശ്രമിച്ചാലും ഈ 100 ഗ്രന്ഥങ്ങള്‍ കമ്പോട്കമ്പ് ഒരു തവണ വായിച്ചു പഠിക്കാന്‍ പ്രയാസമാണ്. സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തിലൂടെയാണ് ഇ എം എസ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1927ല്‍ 18-ാമത്തെ വയസ്സില്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1932 ജനുവരി നാലിന് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തീവണ്ടി കയറി. നിയമം ലംഘിച്ച് ജയലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോഴാണ് കമ്യൂണിസ്റ്റാശയഗതിയിലേക്ക് മാറിയത്. പി കൃഷ്ണപിള്ളയുമായും പി സുന്ദരയ്യയുമായും പരിചയപ്പെട്ടു.

1934ല്‍ പാറ്റ്നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ സഖാവ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. കേരളത്തില്‍ തിരിച്ചുവന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് മുഖപത്രം ആരംഭിച്ചു. സഖാവ് പണം നല്‍കിയാണ് പ്രസ് വാങ്ങിയത്. ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം ആരംഭിച്ചു. 1935ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടു. ഇ എം എസ് തന്നെ എഴുതുന്നു: "കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് അന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായ സുന്ദരയ്യയുമായി ഞാന്‍ ബന്ധപ്പെട്ടു. അതിനെ തുടര്‍ന്ന് കൃഷ്ണപിള്ളയും ഞാനും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിച്ചു. 1937 ജൂലൈയിലോ മറ്റോ എന്‍ സി ശേഖര്‍ , കെ ദാമോദരന്‍ , കൃഷ്ണപിള്ള, ഞാന്‍ എന്നിവരടങ്ങുന്ന ഒരു നിയമവിരുദ്ധ കമ്യൂണിസ്റ്റ് കേരളക്കമ്മിറ്റി സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ ഘാട്ടെയുടെ സാന്നിദ്ധ്യത്തില്‍ രൂപപ്പെട്ടു". 1939ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി. 1942ല്‍ ദേശാഭിമാനി വാരികയായും 1946ല്‍ ദിനപത്രമായും പ്രസിദ്ധീകരിക്കപ്പെട്ടു. ഇ എം എസ് ഒളിവില്‍ കഴിയുമ്പോള്‍ സഖാവിന്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ ഘട്ടത്തിലാണ് തനിക്ക് ഭാഗിച്ചു കിട്ടിയ സ്വത്ത് പൂര്‍ണമായും ദേശാഭിമാനിക്കും പാര്‍ടിക്കും നല്‍കിയത്. അവസാനം എഴുതിയ ഒസ്യത്തില്‍ സഖാവെഴുതിയ പുസ്തകത്തിന്റെ റോയല്‍റ്റിവരെ പാര്‍ടിക്ക് നല്‍കാന്‍ തീരുമാനിച്ചു. 1957ലും 1967ലും കേരളത്തിലെ മുഖ്യമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1964ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ഇ എം എസും എ കെ ജിയും ഉണ്ടായിരുന്നു എന്ന വിവരം കേരളത്തിലെ പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും ആവേശഭരിതരാക്കി. 1998 മാര്‍ച്ച് 19ന് അന്തരിക്കുന്ന ദിവസം കാലത്ത് ദേശാഭിമാനിക്ക് തുടര്‍ ലേഖന പരമ്പരയിലെ അവസാന ഭാഗം നല്‍കിയതിനു ശേഷമാണ് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലേക്കു പോകേണ്ടിവന്നത്. ആരംഭം മുതല്‍ അവസാനംവരെ ദേശാഭിമാനിയുടെ എല്ലാമായിരുന്നു ഇ എം എസ്. എ കെ ജി ജനനായകനായിരുന്നു. എ കെ ജിയുടെ ജീവിതത്തില്‍ ആദ്യകാലത്തെ പട്ടിണിജാഥയാണ് മലബാറിനെയാകെ ഇളക്കിമറിച്ചത്. മലബാറിന്റെ വടക്കെ അറ്റത്തു നിന്ന് തെക്കെ അറ്റംവരെയും അവിടെ നിന്ന് തമിഴ്നാട്ടിലൂടെ മദിരാശിവരെയും എ കെ ജിയുടെ നേതൃത്വത്തില്‍ യൂണിഫോം ധാരികളായ 40 വളണ്ടിയര്‍മാര്‍ 800 കിലോമീറ്റര്‍ ദൂരം പട്ടിണിജാഥ നടത്തി. തൊഴിലാളി സംഘടനകളെയും കര്‍ഷകസംഘത്തെയും വളര്‍ത്തുന്നതില്‍ ഈ ജാഥ പ്രധാന പങ്കാണ് വഹിച്ചത്. അതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായി മാറിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായിരുന്നു. ജാഥയുടെ വിജയകരമായ പരിസമാപ്തി ട്രേഡ്യൂണിയന്‍ കിസാന്‍ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു. എ കെ ജിയ്ക്ക് പലതവണ ജയിലില്‍ കഴിയേണ്ടിവന്നു. അയിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി നടത്തിയ ഗുരുവായൂര്‍ സത്യഗ്രഹം സഖാവിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. കെ കേളപ്പന്‍ , എ കെ ജി, പി കൃഷ്ണപിള്ള, വിഷ്ണുഭാരതീയന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. സഖാവിന്റെ ജീവിതം ബഹുജനസമരങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. പാര്‍ലമെന്റില്‍ പങ്കെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സഭയ്ക്കു പുറത്തു വന്നാല്‍ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചാബില്‍ ബെറ്റര്‍മെന്റ് ലെവിക്കെതിരെ നടത്തിയ സമരം, അമരാവതി സമരം, ചുരുളി കീരിത്തോട് സമരം, മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന് മിച്ചഭൂമിയില്‍ പ്രവേശിച്ച് നടത്തിയ സമരം തുടങ്ങി നിരവധി സമരങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമായതാണ്. കുടികിടപ്പില്‍ സ്ഥിരാവകാശം ലഭിക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കുന്നതിനായി ആലപ്പുഴയില്‍ ചേര്‍ന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത് എ കെ ജിയായിരുന്നു. പാര്‍ലമെന്റ് യോഗം കഴിഞ്ഞാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ലമെന്റിനകത്ത് നടത്തിയ പോരാട്ടം നാട്ടുകാര്‍ക്കിടയില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തും. ബഹുജന സമരനായകനായിരുന്നു എ കെ ജി. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലാകെ നടന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ നിര്‍ഭയം പ്രചാരവേല അഴിച്ചുവിട്ടു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തവണ നാം സഖാക്കളുടെ ചരമദിനം ആചരിക്കുന്നത്.

ദേശീയ രാഷ്ട്രീയം വളരെ സങ്കീര്‍ണമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അതിവേഗം ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്. അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ കൊച്ചു സംസ്ഥാനമായ മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ച് സ്വന്തമായ സ്വാധീനത്തില്‍ അധികാരത്തില്‍ വന്നത്. ഉത്തരാഖണ്ഡില്‍ നാലുപേരെ ചാക്കിട്ടു പിടിച്ചാണ് അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം തന്നെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പദവിക്കുള്ള കടിപിടിയാണ് തുടങ്ങിയത്. പഞ്ചാബില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല. ഗോവയില്‍ ഭരണം നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ 403 അസംബ്ലി സീറ്റുള്ള യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് 27 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അജിത്സിങ്ങിന്റെ പാര്‍ടി കൂടെയുണ്ടായിട്ടും രാഹുല്‍ഗാന്ധിയും പ്രിയങ്കയും യുപിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പരാജയത്തില്‍ നിന്ന് യാതൊരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല. പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. റെയില്‍വേ കടത്ത്കൂലി 20 ശതമാനം വര്‍ധിപ്പിച്ചു. യാത്രാകൂലി 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. പരാജയത്തിന്റെ മുഖ്യകാരണം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തിരിച്ചറിഞ്ഞു. എന്നിട്ടും വീണ്ടും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നാടിനെ വലിച്ചിഴക്കുന്ന നടപടിയാണ് സ്വീകരിച്ചത്.

മുതലാളിത്തത്തെ ബാധിച്ച ആഴമേറിയ സാമ്പത്തികക്കുഴപ്പത്തില്‍ നിന്നോ അതിനെതിരായ ബഹുജന സമരങ്ങളില്‍ നിന്നോ യാതൊരുപാഠവും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മറുഭാഗത്തുള്ളത് വര്‍ഗീയ തീവ്രവാദശക്തിയായ ബിജെപിയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം തന്നെയാണ് ബിജെപിയും അംഗീകരിക്കുന്നത്. രണ്ടിനും എതിരായ ഒരു മൂന്നാംബദല്‍ ദേശീയ രാഷ്ട്രീയത്തില്‍ രൂപം പ്രാപിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളു. അതിനുള്ള സാഹചര്യം വളര്‍ന്നുവരുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. അതിനാകട്ടെ ഇടതുപക്ഷ ശക്തികളില്‍ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എം ശക്തിപ്പെടണം. താല്‍ക്കാലികമായ തിരിച്ചടിയില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. ബഹുജന പിന്തുണയും സംഘടനാശേഷിയും വര്‍ധിപ്പിക്കണം. അതിനുതകുന്നതാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര രേഖയും. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സഖാക്കള്‍ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജ്വലിക്കുന്ന ഓര്‍മ നമുക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കും.

*
വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മഹാന്മാരായ കമ്യൂണിസ്റ്റ് വിപ്ലവനായകരായ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം യഥാക്രമം മാര്‍ച്ച് 19ഉം 22ഉം ആണല്ലോ. ഇ എം എസ് 1909 ജൂണ്‍ 13ന് ജനിച്ചു. 1998 മാര്‍ച്ച് 19ന് അന്തരിച്ചു. എ കെ ജി 1904 ഒക്ടോബര്‍ ഒന്നിന് ജനിച്ചു. 1977 മാര്‍ച്ച് 22ന്അന്തരിച്ചു. ചരമദിനങ്ങളില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവരെ നമുക്കോര്‍ക്കേണ്ടിവരും. ഇ എം എസ് ഇ ന്നും ജീവിച്ചിരുന്നെങ്കില്‍ , എ കെ ജി ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന അവസരം ധാരാളമുണ്ടായിട്ടുണ്ട്. പാര്‍ടിക്കെതിരെ വര്‍ഗശത്രുക്കള്‍ നുണപ്രചാരണം അഴിച്ചുവിടുമ്പോള്‍ ഇ എം എസ് ഉരുളക്കുപ്പേരിയെന്ന നിലയില്‍ നല്‍കുമായിരുന്ന മറുപടി നമ്മള്‍ ഓര്‍മിക്കും. സമരമുഖങ്ങളില്‍ എ കെ ജിയുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ഓരോ സഖാവിന്റെയും ഓര്‍മയില്‍ വരും. ഇ എം എസ് അന്തരിച്ച് 14 വര്‍ഷം കടന്നുപോയി. എ കെ ജി അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞു.

paarppidam said...

അന്ന് ഇറങ്ങിപ്പോന്നവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന സഖാവ് വി.എസും ഉണ്ടായിരുന്നു എന്ന് ലേഖനത്തില്‍ കാണാത്തില്‍ അല്‍ഭുതമില്ല.