Wednesday, March 28, 2012

സ്വാശ്രയവഞ്ചകര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയും

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ ഏകീകൃത ഫീസ് ഘടന വേണമെന്ന ആവശ്യത്തിനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കീഴടങ്ങിയിരിക്കുന്നു. ദീര്‍ഘനാളായി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കച്ചവടമുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടിരുന്നത്. ഈ വാദത്തിന് അംഗീകാരം നല്‍കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കി. യുഡിഎഫ് കേരളം ഭരിക്കുമ്പോഴെല്ലാം വിദ്യാഭ്യാസരംഗം പണക്കൊതിയന്മാര്‍ക്ക് പകുത്തുകൊടുക്കാനും മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതിനെ ചെറുത്തിട്ടുമുണ്ട്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ഉണ്ടാക്കുന്ന കരാര്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ കരാര്‍ അംഗീകരിക്കാന്‍, മനസ്സാക്ഷിയുള്ള ആര്‍ക്കും കഴിയുകയില്ല. കേരളത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് 2002ല്‍ യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന പ്രഖ്യാപനം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടേതായിരുന്നു. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന ഉറപ്പിന്മേല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, 2005 വരെയുള്ള നാലുവര്‍ഷവും യുഡിഎഫ് വാക്കുപാലിച്ചില്ല. സ്വാശ്രയലോബി കോടികള്‍ കീശയിലാക്കി 100 ശതമാനം സീറ്റും പകുത്തെടുത്തു.

2002ല്‍ ടിഎംഎ പൈ കേസിനെത്തുടര്‍ന്ന്, മാനേജ്മെന്റ് കോളേജുകള്‍ സര്‍ക്കാരിന് ഒരുഭാഗം സീറ്റ് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി വിധി വന്നു. ആ വിധിപോലും നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചില്ല. അങ്ങനെ സര്‍ക്കാര്‍ ഒത്താശയോടെ 100 ശതമാനം സീറ്റും മാനേജ്മെന്റുകള്‍ കൈയിലൊതുക്കി. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തിലിരുന്ന അഞ്ചുവര്‍ഷവും കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ (ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങള്‍ ഒഴികെ) മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കാന്‍ കഴിഞ്ഞു. മെറിറ്റ് ക്വോട്ടയില്‍ 550 വിദ്യാര്‍ഥികള്‍ക്കാണ് വര്‍ഷാവര്‍ഷം മെഡിക്കല്‍ പ്രവേശനം ലഭിച്ചതും കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിഞ്ഞതും. അവസാനവര്‍ഷം നടപ്പാക്കിയ ത്രിതലഫീസ് സാമൂഹ്യനീതിക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു.

2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് അംഗീകരിച്ചെങ്കിലും പിന്നീട് കോടതിവിധികളിലും യുഡിഎഫ് നേതാക്കളിലും അഭയം തേടി കേരള ജനതയെ വഞ്ചിച്ചു. ഇപ്പോള്‍ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍, ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു മുന്നില്‍ വിനീതവിധേയരെപ്പോലെ കീഴടങ്ങുന്ന അത്യന്തം ലജ്ജാകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മെറിറ്റും സംവരണമാനദണ്ഡങ്ങളും അട്ടിമറിച്ച് പൂര്‍ണമായും സമ്പന്നര്‍ക്കുമാത്രം സീറ്റുകള്‍ പരിമിതപ്പെടുത്താനുള്ള കരാറുമായാണ് സ്വാശ്രയമാനേജുമെന്റുകളും സര്‍ക്കാരും മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് ഏകീകൃത ഫീസ് ഘടന എന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നതായും കരാറുമായി മുന്നോട്ടുപോകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം, ഫീസ് ഘടനയില്‍ വലിയമാറ്റമാണ് ഉണ്ടാക്കിയത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ്ഫീസ് 35,000ല്‍നിന്ന് കഴിഞ്ഞവര്‍ഷം 60,000 ആയി ഉയര്‍ത്തി. മാനേജ്മെന്റ് സീറ്റിലെ ഫീസ് 90,000 ആയിരുന്നത് സ്പെഷ്യല്‍ ഫീസടക്കം 1,24,000 ആക്കി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് സ്വാശ്രയ കോളേജുകള്‍ക്ക് ഈ നേട്ടമുണ്ടായത്. സര്‍ക്കാര്‍ഫീസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നുമാത്രം 14,28,15,000 രൂപ കൂടുതലായി മാനേജ്മെന്റുകള്‍ക്ക് ലഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി (2011 സെപ്തംബര്‍ 29, നിയമസഭയിലെ ചോദ്യോത്തരം) വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ മാനേജ്മെന്റ് സീറ്റുകളില്‍ ഇഷ്ടംപോലെ തലവരിപ്പണം വാങ്ങിയും നിയമപരമായ ഫീസ് വര്‍ധനയിലൂടെയും നേടിയെടുത്ത കോടികള്‍ വേറെ. ഈ സീറ്റുകളിലേക്കുള്ള പ്രവേശനവും ഫീസും സ്വന്തം നിലയിലാണ് മാനേജ്മെന്റുകള്‍ തീരുമാനിക്കുന്നത് എന്നതിനാല്‍ വ്യക്തമായ കണക്ക് അവരുടെ പക്കല്‍മാത്രമേ ഉണ്ടാകൂ. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള 12 എന്‍ജിനിയറിങ് കോളേജുകള്‍ ന്യൂനപക്ഷപദവി ഉപയോഗപ്പെടുത്തി നൂറുശതമാനം സീറ്റും കച്ചവടം നടത്തി. അവരുടെ കണക്കുപ്രകാരം 85 ശതമാനം സീറ്റില്‍ 75,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഇതിന്റെ എത്രയോ ഇരട്ടിയും ഈടാക്കിയതായും പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളും സമാനസമീപനമാണ് കഴിഞ്ഞവര്‍ഷം സ്വീകരിച്ചത്. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ്സീറ്റില്‍ ലക്ഷത്തിനടുത്ത് വര്‍ധന വരുത്തി നല്‍കി. സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഇതുവഴി ജനറല്‍ മെറിറ്റില്‍ 68 സീറ്റിന്റെ കുറവുണ്ടായി. പട്ടികജാതി-വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട 27 ശതമാനം സീറ്റിലും കുറവുവന്നു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാല് മെഡിക്കല്‍ കോളേജില്‍ മൂന്നരലക്ഷം രൂപയോളം ഫീസ് ഈടാക്കുകയും തലവരിപ്പണം വാങ്ങി പ്രവേശനം നല്‍കുകയും ചെയ്തു. സര്‍ക്കാരുമായി മുന്‍കാലങ്ങളില്‍ കരാര്‍ ഉണ്ടാക്കിയ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളില്‍ ഈ അധ്യയനവര്‍ഷം മെറിറ്റ് സീറ്റിലെ ഫീസ് 65,000 ആയി വര്‍ധിപ്പിക്കാന്‍ ധാരണയാകുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

കഴിഞ്ഞ പത്തുമാസത്തിനിടയില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ് സീറ്റില്‍മാത്രം 30,000 രൂപയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഇതിലുമധികം വര്‍ധന മാനേജ്മെന്റ് സീറ്റുകളിലും. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍മാത്രമാണ് മാധ്യമങ്ങള്‍വഴി പുറത്തുവന്നത്. സ്വാശ്രയകോളേജുകള്‍ക്കും സമ്പന്നര്‍ക്കുംമാത്രം സ്വീകാര്യമാകുന്ന കരാറില്‍ ഏര്‍പ്പെടാനാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഈ കരാര്‍ പ്രകാരം മെറിറ്റ് സീറ്റിലെ ഫീസ് 3,75,000 രൂപ ആയി ഉയര്‍ത്തും. എന്‍ജിനിയറിങ് മെറിറ്റില്‍ 75,000 ആയും വര്‍ധിപ്പിക്കും. ഇതുവഴി 100 വിദ്യാര്‍ഥികളുള്ള ഒരു ബാച്ചില്‍ പ്രവേശനം നടത്തുന്ന മെഡിക്കല്‍ കോളേജില്‍ (എന്‍ആര്‍ഐ ഒഴികെ) 3,18,00,000 രൂപ ഫീസിനത്തില്‍ പ്രതിവര്‍ഷം ലഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കരാര്‍ ഉണ്ടാക്കിയ കോളേജുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 25,60,000 രൂപ ആയിരുന്നു. പുതിയ ഒത്തുതീര്‍പ്പുവഴി 63 ലക്ഷം രൂപ ഒരു കോളേജിന് പ്രതിവര്‍ഷം അധികവരുമാനം ലഭിക്കും (എന്‍ആര്‍ഐ ഫീസ് ഈ പട്ടികയിലൊന്നുംപെടാത്തവിധം ഭീമമാണ്). സ്വാഭാവികമായി കഴിഞ്ഞ വര്‍ഷം കരാറിലേര്‍പ്പെട്ട കോളേജുകള്‍പോലും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുന്നോട്ടുവച്ച തന്ത്രത്തില്‍ ആകൃഷ്ടരാവുകയും ഇത് വന്‍ സാമ്പത്തികനേട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ ഈ വ്യവസ്ഥ തങ്ങള്‍ക്കും കിട്ടണമെന്ന നിലപാടായിരിക്കും മുന്നോട്ടുവയ്ക്കുക.

സര്‍ക്കാരും കത്തോലിക്കാ സഭയും പറയുന്നത് 40,00,000 രൂപ സ്കോളര്‍ഷിപ് നല്‍കും എന്നാണ്. വാസ്തവത്തില്‍ ഇതുവഴി മാനേജ്മെന്റുകള്‍ക്ക് കിട്ടുന്ന ലാഭത്തില്‍ ഒരുരൂപപോലും കുറവുണ്ടാകുന്നില്ല. എന്‍ആര്‍ഐ സീറ്റില്‍നിന്ന് അധികം തുക സമാഹരിച്ച് മെറിറ്റിലെ വിദ്യാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് നല്‍കിയാല്‍ത്തന്നെ കഴിഞ്ഞവര്‍ഷം 50 ശതമാനം പേര്‍ക്ക് കിട്ടിയ ആനുകൂല്യം പരമാവധി ഇനി 25 ശതമാനം പേര്‍ക്കാണ് ലഭിക്കുക. ഇവര്‍ക്കുകീഴിലെ സ്വാശ്രയ എന്‍ജിനിയറിങ് സീറ്റിലെ ഫീസ് 75,000 രൂപ എന്നത് അംഗീകരിക്കുന്നതോടെ ഇതര മാനേജുമെന്റുകളും ഇതേ ആവശ്യം ഉന്നയിക്കും.

സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളില്‍ ഫീസ് നിര്‍ണയിക്കാനും മെറിറ്റ് ഉറപ്പാക്കാനും നിയമപരമായ അവകാശം പി എ മുഹമ്മദ് കമീഷനാണ്. ആ കമീഷനെപ്പോലും മറികടന്നാണ് ഉമ്മന്‍ചാണ്ടി ഫീസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ആകെയുള്ള 115 എന്‍ജിനിയറിങ് കോളേജില്‍ 14 എണ്ണം മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് ഉടമസ്ഥതയിലുള്ളത്. 19 മെഡിക്കല്‍ കോളേജില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ കഴിയുക. കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം സമ്പന്നര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളീയ പൊതുസമൂഹത്തെ വഞ്ചിക്കുകയാണ്. 90 ശതമാനം വരുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം കിട്ടാക്കനിയാകും. 3.75 ലക്ഷം രൂപ പ്രതിവര്‍ഷം ഫീസിനത്തില്‍മാത്രം നല്‍കി മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന രക്ഷിതാക്കളുടെ എണ്ണം തുലോം കുറവാണ്. എന്‍ജിനിയറിങ് വിദ്യാഭ്യാസവും സാധാരണക്കാരന് അപ്രാപ്യമാകുന്ന നിലയാണ്.

2002ല്‍ താന്‍ പ്രഖ്യാപിച്ച സ്വാശ്രയനയം അട്ടിമറിച്ച ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അടക്കമുള്ള വിദ്യാഭ്യാസ കച്ചവടക്കാരെ വഞ്ചകരെന്നാണ് എ കെ ആന്റണി വിശേഷിപ്പിച്ചത്. ആ വഞ്ചകരുടെ പാളയത്തില്‍ ഉമ്മന്‍ചാണ്ടിയും കൂടിയിരിക്കുകയാണ്. 50 ശതമാനം സീറ്റില്‍ സര്‍ക്കാരിന് പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു എന്നത് നേട്ടമായി പ്രചരിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി കേരളീയ സമൂഹത്തെവിഡ്ഢികളാക്കുകയാണ്. ഏകീകൃത ഫീസ് ഘടനയും ഫീസ് നിശ്ചയിക്കാനുള്ള അവകാശവുമാണ് സ്വാശ്രയവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പൊതുസമൂഹവും മാനേജ്മെന്റുകളുമായുള്ള തര്‍ക്കം. ഇതില്‍ ഉമ്മന്‍ചാണ്ടി പൂര്‍ണമായും മാനേജ്മെന്റുകളുടെ വക്താവായി മാറി. മെറിറ്റ് മറികടന്ന് പ്രവേശനം നടത്താന്‍ രാജ്യത്തെ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനും നിയമപരമായി അവകാശമില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ വിദ്യാഭ്യാസക്കച്ചവടത്തിനു കൂട്ടുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

*
പി ബിജു (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ ഏകീകൃത ഫീസ് ഘടന വേണമെന്ന ആവശ്യത്തിനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കീഴടങ്ങിയിരിക്കുന്നു. ദീര്‍ഘനാളായി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കച്ചവടമുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടിരുന്നത്. ഈ വാദത്തിന് അംഗീകാരം നല്‍കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കി. യുഡിഎഫ് കേരളം ഭരിക്കുമ്പോഴെല്ലാം വിദ്യാഭ്യാസരംഗം പണക്കൊതിയന്മാര്‍ക്ക് പകുത്തുകൊടുക്കാനും മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതിനെ ചെറുത്തിട്ടുമുണ്ട്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ഉണ്ടാക്കുന്ന കരാര്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ കരാര്‍ അംഗീകരിക്കാന്‍, മനസ്സാക്ഷിയുള്ള ആര്‍ക്കും കഴിയുകയില്ല. കേരളത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് 2002ല്‍ യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന പ്രഖ്യാപനം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടേതായിരുന്നു. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന ഉറപ്പിന്മേല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, 2005 വരെയുള്ള നാലുവര്‍ഷവും യുഡിഎഫ് വാക്കുപാലിച്ചില്ല. സ്വാശ്രയലോബി കോടികള്‍ കീശയിലാക്കി 100 ശതമാനം സീറ്റും പകുത്തെടുത്തു.

മുക്കുവന്‍ said...

what happen to party controlled college when LDF were ruling?

its shame to write like this..