Wednesday, January 4, 2012

ഇരുള്‍ മൂടുന്ന സാമ്പത്തികരംഗം

നവലിബറല്‍ നയങ്ങള്‍ സാധാരണജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. സാമ്പത്തിക വളര്‍ച്ച എന്നാല്‍ കോര്‍പറേറ്റുകളുടെ വളര്‍ച്ച മാത്രമാണ്. രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ജനകോടികളെ നോക്കി ഭരണകൂടം സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ നിരത്താറാണ് പതിവ്. 2011 ജൂലായ്- സപ്തംബര്‍ കാലയളവില്‍ നമ്മുടെ ജി.ഡി.പി വളര്‍ച്ച കേവലം 6.9 ശതമാനം എന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സമ്പദ് രംഗം 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഭാവി ഇരുണ്ടതാണെന്ന് പരോക്ഷമായി ഭരണക്കാരും സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അമേരിക്കയിലെയും യൂറോസോണിലെയും സാമ്പത്തിക പ്രതിസന്ധി പരിഹാരം കാണാതെ ആഴത്തിലേക്ക് പതിക്കുമ്പോള്‍ ഈ രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി കുത്തനെ കുറഞ്ഞു. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വ്യാപാര കമ്മി (Trade deficit) കൂടും. 2011 ഒക്ടോബര്‍ മാസം വ്യാപാരകമ്മി 19.6 ബില്യന്‍ ഡോളര്‍. കഴിഞ്ഞ 4 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിരക്കാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വ്യാപരകമ്മി 150 ബില്യന്‍ ഡോളര്‍ ആകുമെന്ന് സാമ്പത്തികരംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. പരോക്ഷ നികുതി (Indirect Taxes) വരുമാനം ഒക്ടോബറില്‍ 2.5 ശതമാനം കുറഞ്ഞു. പ്രത്യക്ഷനികുതി (direct taxes) 1.61 ശതമാനം കുറഞ്ഞു.

അടിസ്ഥാന മേഖലകള്‍ എല്ലാം തന്നെ നേരിയ വളര്‍ച്ച 0.1 % ആണ് രേഖപ്പെടുത്തുന്നത്. ധനകമ്മി (fiscal deficit)ധനകാര്യവര്‍ഷത്തില്‍ 7 മാസം പിന്നിട്ടപ്പോള്‍ ബജറ്റിന്റെ 75 ശതമാനത്തില്‍ കൂടുതലായി. ധനകമ്മി ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷച്ചതിലും ഒരു ശതമാനം വര്‍ധിക്കുമെന്ന് ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയ പറയുന്നു. 4.6 ശതമാനം ബജറ്റില്‍ പ്രതീക്ഷിച്ചത് 5.6 ശതമാനത്തില്‍ കൂടും. പച്ചക്കറി അടിസ്ഥാനപ്പെടുത്തിയ നാണയപ്പെരുപ്പം സപ്തംബറിലെ 14.04 ല്‍ നിന്നും ഒക്ടോബറില്‍ 21.76 ആയി വര്‍ധിച്ചു.

ഉയരുന്ന നാണയപ്പെരുപ്പം നവലിബറല്‍ ഉല്പന്നം തന്നെയാണ്. നിത്യോപയോഗ സാധനവില ആകാശം മുട്ടെ ഉയരുന്നത് ഈ നയങ്ങള്‍ തുടരുന്നതു കൊണ്ടു തന്നെയാണ്. സാധാരണ ജനങ്ങളുടെ വിശപ്പടക്കലും അവരുടെ ക്ഷേമവും നവലിബറല്‍ അജണ്ടയില്‍ സ്ഥാനം പിടിക്കില്ല. ഈ യാഥാര്‍ത്ഥ്യം സ്വയം ബോദ്ധ്യപ്പെട്ട് നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ പോരാട്ടവേദികളിലും ഓരോരുത്തരുടെയും സാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണ്. ഇരുട്ടില്‍ നിന്നും സമ്പദ്ഘടനയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ സജീവമായ ജനകീയ ഇടപെടല്‍ അനിവാര്യമാണ്.


*****


കെ.ജി.സുധാകരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉയരുന്ന നാണയപ്പെരുപ്പം നവലിബറല്‍ ഉല്പന്നം തന്നെയാണ്. നിത്യോപയോഗ സാധനവില ആകാശം മുട്ടെ ഉയരുന്നത് ഈ നയങ്ങള്‍ തുടരുന്നതു കൊണ്ടു തന്നെയാണ്. സാധാരണ ജനങ്ങളുടെ വിശപ്പടക്കലും അവരുടെ ക്ഷേമവും നവലിബറല്‍ അജണ്ടയില്‍ സ്ഥാനം പിടിക്കില്ല. ഈ യാഥാര്‍ത്ഥ്യം സ്വയം ബോദ്ധ്യപ്പെട്ട് നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ പോരാട്ടവേദികളിലും ഓരോരുത്തരുടെയും സാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണ്. ഇരുട്ടില്‍ നിന്നും സമ്പദ്ഘടനയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ സജീവമായ ജനകീയ ഇടപെടല്‍ അനിവാര്യമാണ്.