Saturday, March 24, 2012

ഇടതുപക്ഷവും മതജീവിതവും

മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുസമൂഹത്തിലെന്നതുപോലെ മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. ഇടതുപക്ഷത്തിന്റെ മതസമീപനത്തെക്കുറിച്ചുള്ള ചെറുതും വലുതുമായ ചര്‍ച്ചകള്‍ മിക്കവാറും എല്ലാ മാധ്യമങ്ങളിലും നടക്കുകയും ചെയ്തു. മതാധികാരവും മതത്തിന്റെ നൈതികാടിസ്ഥാനവും തമ്മിലുള്ള അകലത്തെക്കുറിച്ച് ആ ചര്‍ച്ചകള്‍ കുറേയേറെ തെളിച്ചം നല്കിയിട്ടുണ്ട്. ഇനിയും തുടരാവുന്ന സംവാദമായി അത് അവശേഷിക്കുന്നു. ഇടതുപക്ഷത്തിന്റെ മതസമീപനത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളിലും മാര്‍ക്സിന്റെ മതവിമര്‍ശനപരമായ പ്രസ്താവന ഉദ്ധരിച്ചു കാണാറുണ്ട്.

"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി മാര്‍ക്സിസത്തിന്റെ മതസമീപനം വിശദീകരിക്കാനാണ് മതാധികാരികളും യുക്തിവാദികളും ഒരുപോലെ ശ്രമിക്കാറുള്ളത്. ഇതിന് മറുപടിയായി "ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം; ഹൃദയശൂന്യമായ സ്ഥിതിവിശേഷങ്ങളിലെ ഹൃദയമാണത്" എന്ന വാക്യങ്ങള്‍ ഉദ്ധരിച്ച് മാര്‍ക്സിസം മതവിരുദ്ധമല്ല എന്ന് തെളിയിക്കാന്‍ മറുപുറത്തും വേണ്ടത്ര ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ പ്രമാണ വാക്യങ്ങള്‍ ഉദ്ധരിച്ച് തുടരുന്ന തര്‍ക്കമായി, ഒരര്‍ഥത്തില്‍ അവസാനമില്ലാത്ത താര്‍ക്കികലീലയായി, മാര്‍ക്സിസവും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും മാറിത്തീര്‍ന്നിട്ടുണ്ട്. മതത്തോടുള്ള മാര്‍ക്സിസ്റ്റ് സമീപനം ഏകപക്ഷീയമായ സ്വീകാര്യത്തിന്റെയോ തിരസ്കാരത്തിന്റെയോ അല്ല. യാന്ത്രിക ഭൗതികത്തിന്റെ താവഴിയില്‍ നിലയുറച്ചിച്ചുകൊണ്ട് (ഫൊയര്‍ ബാഖ് മുതലുള്ളവരെ മാര്‍ക്സ് വിമര്‍ശിച്ചത് ഇതിന്റെ പേരിലാണ്) മതത്തെ അതിലുള്‍പ്പെട്ടു നില്‍ക്കുന്നവരുടെ വിവരക്കേടായും മിഥ്യാധാരണയായും തള്ളിക്കളയുന്നത് മാര്‍ക്സിസ്റ്റ് നിലപാടല്ല. ജനങ്ങള്‍ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ഒരാശയം ഭൗതികശക്തി തന്നെയായിത്തീരും. മറിച്ച് മതവുമായി മാര്‍ക്സിസത്തിന് അടിസ്ഥാനപരമായി തര്‍ക്കമൊന്നുമില്ലെന്നും പ്രായോഗികമായി മതാധികാരം കൈക്കൊള്ളുന്ന ചില നിലപാടുകളോടുള്ള എതിര്‍പ്പുകള്‍ മാത്രമേ ഉള്ളൂ എന്ന് പറയുന്നതും മാര്‍ക്സിസ്റ്റ് വീക്ഷണത്തിന് നിരക്കുന്നതല്ല.

മാര്‍ക്സിസത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ദൈനംദിനാവശ്യങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്ന വീക്ഷണമാണത്. അങ്ങനെ ചുരുക്കിയെഴുതിയതിന് ശേഷവും മാര്‍ക്സിസം അവശേഷിക്കും എന്ന് കരുതിക്കൂടാ. വാസ്തവത്തില്‍ മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്റെ കാതല്‍ മതത്തെ ഒരു പ്രക്രിയയായി, സംഘര്‍ഷാത്മകവും വൈരുധ്യനിര്‍ഭരവുമായ ചരിത്രപ്രക്രിയയായി, അതിനെ മനസ്സിലാക്കുക എന്നതാണ്. മതം സത്താപരവും ഏകാത്മകവുമായ ഒരു യാഥാര്‍ഥ്യമല്ല. മറിച്ച് പരസ്പരം എതിരിടുകയും അപ്പോള്‍തന്നെ പരസ്പരം പൂരിപ്പിക്കുകയും ചെയ്യുന്ന പ്രഭാവങ്ങളുടെയും പ്രവണതകളുടെയും ആകെത്തുകയാണ്. പ്രാഥമികമായ വിശകലനത്തില്‍പോലും മതം മൂന്ന് വ്യത്യസ്ത വിതാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട് എന്ന് മനസ്സിലാക്കാനാവും.

ഇതിലാദ്യത്തേത് മതത്തിന്റെ മൂലപ്രമാണങ്ങളുടേതാണ്. ഏതു മതത്തിനും അതിന്റെ ദൈവവിജ്ഞാനപരമായ അടിത്തറയെ വിശദീകരിക്കുന്ന ചില പ്രമാണങ്ങളും അവയെ മുന്‍നിര്‍ത്തി പടുത്തുയര്‍ത്തപ്പെട്ട ധാര്‍മിക സംഹിതകളും കാണും. സ്നേഹം (ക്രിസ്തുമതം) സാമൂഹ്യനീതി, സാഹോദര്യം (ഇസ്ലാം) ഏകത (ഹിന്ദുമതം) പ്രജ്ഞ, കരുണ (ബുദ്ധമതം) എന്നിങ്ങനെ ചില അടിസ്ഥാനതത്വങ്ങളിലാണ് ഈ ധാര്‍മികസംഹിതകള്‍ നിലയുറപ്പിക്കുക. മനസ്സിന് സാര്‍വത്രികവും മതാതീതവുമായ നൈതികപ്രേരണയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഇവിടെയാണ്. ഗാന്ധിജിയും ഗുരുദേവനും മുതല്‍ പേരറിയാത്ത സാധാരണക്കാര്‍ വരെ പലരും തങ്ങളുടെ മതാനുഭവത്തിന്റെ കേന്ദ്രമായി ഈ ധാര്‍മിക മണ്ഡലത്തെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. ഒരു ചരിത്രഘട്ടത്തിലും ഈ നിലയില്‍ തങ്ങളുടെ മതാനുഭവത്തെ സാക്ഷാത്കരിക്കുന്നവരുടെ എണ്ണം ഏറെയൊന്നുമുണ്ടാകില്ല എന്നതുറപ്പാണ്. പക്ഷേ മതത്തിന്റെ നിലനില്പിന്റെ യഥാര്‍ഥ സാധൂകരണമായി നിലനില്‍ക്കുന്നത് ഈ മണ്ഡലമാണ്. ഇതിനപ്പുറത്ത് മഹാഭൂരിപക്ഷം മതവിശ്വാസികളും തങ്ങളുടെ മതാത്മകതയെ തിരിച്ചറിയുന്നത് മതത്തിന്റെ അനുഷ്ഠാനതലത്തെ മുന്‍നിര്‍ത്തിയാണ്. മതത്തിന്റെ ധാര്‍മിക -നൈതിക മാനങ്ങളെയും പ്രേരണകളെയും കുറിച്ച് ഗാഢമായ ഉത്കണ്ഠകളൊന്നും വച്ചുപുലര്‍ത്താതെ ദൈനംദിന ജീവിതത്തില്‍ ആചരിച്ചുപോരുന്ന ചര്യകളിലാണ് അവര്‍ മതത്തെ അറിയുന്നതും അനുഭവിക്കുന്നതും. മതാധികാരത്തിന്റെ സ്ഥാപനതലമാണ് മൂന്നാമത്തെ വിതാനം. പൗരോഹിത്യവും അധികാരവും പങ്കുചേര്‍ന്ന് മതത്തെ വ്യവസ്ഥാപിതശക്തിയാക്കി ഉറപ്പിച്ചു നിര്‍ത്താനാണ് ഇവിടെ ശ്രമം നടക്കുക. മതത്തിന്റെ ധാര്‍മികതലവും മതാധികാരത്തിന്റെ സ്ഥാപനതലവും തമ്മില്‍ പലപ്പോഴും ഒത്തുപോകില്ല. എന്നുതന്നെയല്ല മിക്കപ്പോഴും അവ പരസ്പരവിരുദ്ധമായിത്തീരുകയും ചെയ്യും. ഈ വിരുദ്ധ ബലങ്ങളുടെ സംഘര്‍ഷാത്മക വിനിമയങ്ങളാണ് മതജീവിതത്തെ നിര്‍ണയിക്കുന്ന കേന്ദ്രശക്തിയെന്ന് പറയാം. അപൂര്‍വം ചരിത്രസന്ദര്‍ഭങ്ങളില്‍ മതാധികാരത്തെയും സ്ഥാപനമതത്തെ മറികടക്കാന്‍ പോന്ന പ്രഭാവം മതത്തിന്റെ ധാര്‍മിക-നൈതിക തലം കൈവരിച്ചുവെന്ന് വരാം. ഇന്ത്യാചരിത്രത്തെ മുന്‍നിര്‍ത്തി ആലോചിച്ചാല്‍ നവോത്ഥാനം ഇത്തരമൊരു ചരിത്ര സന്ദര്‍ഭമായിരുന്നു. അതിനുമുമ്പ്, കുറഞ്ഞൊരളവിലാണെങ്കിലും ഭക്തിപ്രസ്ഥാനവും ഇതിന് നേര്‍വിപരീതമായി, സ്ഥാപനമതം മതജീവിതത്തെയാകെ നിയന്ത്രിക്കുന്ന സ്ഥിതിയാണ് മതങ്ങളുടെ ചരിത്രജീവിതത്തില്‍ നാം കൂടുതലും കാണുക. മതത്തിന്റെ ധാര്‍മികതലം മേല്‍ക്കൈ നേടുമ്പോള്‍ മതം ചരിത്രത്തിലെ പുരോഗമനശക്തിയായിത്തീരുന്നു. മറിച്ച് സ്ഥാപനാധികാരം മതജീവിതത്തില്‍ പിടിമുറുക്കുമ്പോള്‍ അത് യാഥാസ്ഥിതികവും പിന്തിരിപ്പനുമായിത്തീരുന്നു.

ഈ വിരുദ്ധപ്രവണതകളുടെ അവസാനമില്ലാത്തതും വിവിധ അനുപാതങ്ങളിലുള്ളതുമായ ഏറ്റുമുട്ടലാണ് മതം എന്ന ചരിത്രപ്രക്രിയ. ഈ ചരിത്രപ്രക്രിയയില്‍ ഇടതുപക്ഷം എങ്ങനെയാണ് പങ്കുചേരുക? നിശ്ചയമായും അത് മതത്തെ ഏകമുഖമായി ഏറ്റെടുത്തുകൊണ്ടോ തള്ളിപ്പറഞ്ഞുകൊണ്ടോ അല്ല. മറിച്ച് മതത്തിന്റെ ധാര്‍മികതലത്തെ പിന്തുണച്ചുകൊണ്ടും അതിന്റെ സ്ഥാപനാധികാരത്തെ എതിര്‍ത്തുകൊണ്ടുമാണ് ഇടതുപക്ഷം മതജീവിതത്തില്‍ പങ്കുചേരുക. സ്ഥാപനമതത്തിന്റെ പിടിമുറുക്കത്തില്‍നിന്ന് പുറത്തുകടന്ന് നൈതികവും ധാര്‍മികവുമായ ജീവിതപ്രേരണയാകാന്‍ മതം നടത്തുന്ന ശ്രമങ്ങളോടാണ് ഇടതുപക്ഷവും പുരോഗമന രാഷ്ട്രീയവും ഐക്യപ്പെടുന്നത്. ഇത്തരമൊരു പങ്കുചേരല്‍ സ്ഥാപനമതത്തെ പ്രകോപിപ്പിക്കുക തന്നെ ചെയ്യും. മതത്തെ ഏകശിലാത്മകമായി സംഗ്രഹിക്കാനും അതിനെ സ്വന്തം കൈപ്പിടിയിലൊതുക്കാനുമുള്ള സ്ഥാപനമതത്തിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം പങ്കുചേരലുകള്‍ എന്നതാണ് അതിനു കാരണം. മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസപരമായ പ്രത്യേക പരിഗണനയെ കഴുത്തറപ്പന്‍ കച്ചവടമാക്കുന്ന മതാധികാരത്തിന് മതത്തിന്റെ ധാര്‍മികശക്തിക്കുവേണ്ടിയുള്ള ന്യായവാദം സ്വീകാര്യമാകില്ല. അത് പല നിലകളില്‍ ഇതിനെ എതിര്‍ത്തുകൊണ്ടിരിക്കും. അവസാനമില്ലാത്ത ഒരു സംവാദമേഖലയായി ഈ പ്രശ്നം തുടരുമെന്നു തന്നെയാണ് ഇതിനര്‍ഥം.

ഇങ്ങനെ പറയുന്നതിനര്‍ഥം മതത്തിന്റെ ധാര്‍മിക സംഹിതകളും മാര്‍ക്സിസവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല എന്നല്ല. നിശ്ചയമായും അതുണ്ട്. എന്നാല്‍ മതാധികാരികള്‍ പറയുന്നതുപോലെ അതാണ് മാര്‍ക്സിസവുമായുള്ള സ്ഥാപനമതത്തിന്റെ തര്‍ക്കങ്ങളുടെ ഹേതു എന്ന് നമുക്ക് കരുതാനാവില്ല. മാര്‍ക്സിസത്തേക്കാള്‍ എത്രയോ കൂടിയ അളവില്‍ മതപ്രമാണങ്ങളെയും ദൈവദര്‍ശനത്തെയും ആധുനികശാസ്ത്രം തള്ളിക്കളയുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ആധുനിക ശാസ്ത്രവുമായി മതാധികാരം ഏറ്റുമുട്ടുന്നില്ല. എന്നുതന്നെയല്ല തങ്ങളുടെ മൂലധന താല്‍പര്യങ്ങള്‍ക്കിണങ്ങുന്ന നിലയില്‍ മതാധികാരം തന്നെ ആധുനികശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രശ്നം ധാര്‍മിക സമഹിതകളുടേതോ ദൈവ ദര്‍ശനത്തിന്റേതോ അല്ല; മറിച്ച് മതാധികാരത്തിന്റേതാണ്. മതാധികാരത്തിന് നേരിടുന്ന ഉലച്ചിലുകളാണ് അധികാരികളെ പ്രകോപിപ്പിക്കുന്നത്. അത് ഉടനെയൊന്നും അവസാനിക്കാനിടയുമില്ല.

ഓര്‍മകളുടെ അര്‍ഥാന്തരം

പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ മരണത്തെതുടര്‍ന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടാണ് മലയാളത്തിലെ ഒട്ടുമിട്ട വാരികകളും മാസികകളും ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചത്. സാഹിത്യവിമര്‍ശകനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായുമെല്ലാം നമ്മുടെ പൊതുജീവിതത്തില്‍ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന അദ്ദേഹത്തിെന്‍റ ജീവിതത്തോടുള്ള മലയാളത്തിന്റെ ആദരാര്‍പ്പണമായിരുന്നു അവയത്രയും. നിശ്ചയമായും അഴീക്കോട് മാഷ് അതര്‍ഹിക്കുന്നുണ്ട്. ഒരുപക്ഷേ, നമ്മുടെ അവസാനത്തെ പൊതുബുദ്ധിജീവി (Public intellectual) ആയിരുന്നു അഴീക്കോട് മാഷ്. നവോത്ഥാന ആധുനികത ജന്മം നല്കിയ പൊതുമണ്ഡലത്തിന്റെയും സംവാദാത്മകതയുടെയും ലോകത്താണ് അദ്ദേഹം ചുവടുറപ്പിച്ചുനിന്നത്.

അവിടവിടെയായി ഉയര്‍ന്നുവന്ന ചെറുതും വലുതുമായ അഭിപ്രായങ്ങള്‍ക്ക് വാക്ക് നല്‍കുകയും അവയെ നമ്മുടെ സാമൂഹ്യ ജീവിതത്തിലെ നിര്‍ണായക പ്രശ്നങ്ങളായി ഉയര്‍ത്തിക്കൊണ്ടു വരികയുമാണ് മാഷ് ചെയ്തത്. അതുകൊണ്ടുതന്നെ അഴീക്കോട് മാഷ് അവതരിപ്പിച്ച ആശയങ്ങളും അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യചിന്തയുടെ ഫലങ്ങളായിരുന്നില്ല. അവ ഫലമുളവാക്കിയതും സ്വകാര്യമായ ഇടങ്ങളിലല്ല. നവോത്ഥാന ആധുനികത എന്ന വിപുലമായ ഒരു ചരിത്രസന്ദര്‍ഭം ആ വാക്കുകളിലും അതുളവാക്കിയ ഫലങ്ങളിലും ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. നാമതിനെ വളരെയേറെയൊന്നും നേര്‍ക്കുനേര്‍ കണ്ടില്ലെങ്കിലും. ഒരാളെ ഓര്‍ക്കുമ്പോള്‍ ഒരു ചരിത്ര സന്ദര്‍ഭത്തെയും അത് ജന്മം നല്‍കിയ സംസ്കാരബന്ധങ്ങളെയും ഓര്‍ത്തെടുക്കുന്ന ഇത്തരമൊരു അനുസ്മരണ രീതി, പക്ഷേ, നമുക്കത്ര പരിചിതമല്ല. മറിച്ച് ഒരാളെ വ്യക്തിപരമായ അനുഭവമായും ആവിഷ്കാരമായും ചുരുക്കിയെഴുതാനാണ് നാം പൊതുവെ താല്പര്യപ്പെടാറുള്ളത്. നമ്മുടെ മാധ്യമ ജീവിതത്തില്‍ ആഴത്തില്‍ പിടിമുറുക്കിയിട്ടുള്ള സെന്‍സേഷണലിസവും വിവാദപരതയും ഈ പ്രവണതയെ ശക്തിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ഒരാളെക്കുറിച്ചുള്ള ഓര്‍മ അയാളെക്കുറിച്ചുള്ള ഓര്‍മ മാത്രമായിത്തീരുന്നു. അത്തരത്തില്‍ ഓര്‍ത്തുകൂടാ എന്നല്ല. നിശ്ചയമായും ഓര്‍മകളുടെ നാനാരീതികളില്‍ അതിനുമൊരു ഇടമുണ്ട്. പക്ഷേ, വ്യക്തിപരവും അനുഭവാധിഷ്ഠിതവും മാത്രമായിത്തീരുമ്പോള്‍ , സംസ്കാരചരിത്രം എന്നൊക്കെ പറയുന്നത് ബാക്കിയുണ്ടാവില്ല.

അഴീക്കോട് മാഷ് ഓര്‍മിക്കപ്പെട്ടതിലേറിയ കൂറും മേല്പറഞ്ഞ തരത്തില്‍ വ്യക്തിപരമായും അനുഭവനിഷ്ഠമായും ആണ്. അരോചകമായ പ്രണയവൃത്താന്തവര്‍ണന വരെയായി അത് മാറിത്തീര്‍ന്നു. അതിനിടയില്‍ മാഷിന്റെ ബൗദ്ധിക ജീവിതത്തിന്റെ ഏറ്റിറക്കങ്ങള്‍ ആഴത്തില്‍ വിയലിരുത്തപ്പെടുകയുണ്ടായില്ല. മലയാളത്തിലെ ഏറ്റവും വലിയ പ്രഭാഷകനും പൊതുബുദ്ധിജീവിയുമായിരുന്ന ഒരാള്‍ അത്തരമൊരു വിശകലനം തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. അതിന് പാകമായ മാധ്യമ-ബൗദ്ധികത മലയാളത്തില്‍ ബാക്കിയുണ്ടോ എന്നാണ് നാം ആലോചിക്കേണ്ടത്.

ജാതിബന്ധങ്ങളുടെ വര്‍ഗസ്വഭാവം

ഇടതുപക്ഷം ജാതിപ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ച് ആനന്ദ് പട്വര്‍ധന്‍ അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ജാതിപദവികളെ അതിവര്‍ത്തിച്ച് ദലിത് രാഷ്ട്രീയത്തെ തിരിച്ചറിയുന്നവരെയും അതിനോട് ഐക്യപ്പെടുന്നവരെയും ആദരിച്ചുകൊണ്ടുതന്നെ ആഴത്തില്‍ തിരിച്ചറിയപ്പെടേണ്ട വര്‍ഗപരമായ ഉള്ളടക്കം ജാതിപ്രശ്നത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ആനന്ദ് പട്വര്‍ധന്‍ ശ്രമിക്കുന്നത്. വിഭാഗീയമാകാത്ത വിമര്‍ശനമുയര്‍ത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.

ജാതിപ്രശ്നത്തെ ഗൗരവപൂര്‍ണം പരിഗണിക്കുന്നതിലേക്ക് ഇന്ത്യന്‍ ഇടതുപക്ഷം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും വര്‍ഗവിശകലനവും ജാതിപ്രശ്നവും തമ്മില്‍ സൈദ്ധാന്തികമായി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നുവേണം പറയാന്‍ . തമിഴ്നാട്ടിലും രാജസ്ഥാനിലും മറ്റും പല തലങ്ങളില്‍ ഉയര്‍ന്നുവരുന്ന ദലിത്-കീഴാള മുന്നേറ്റങ്ങളുടെ നേതൃപദവിയില്‍ ഇടതുപക്ഷമുണ്ട്. കേരളമടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ കീഴാള ജീവിതത്തെ ആധുനികമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ഇടതുപക്ഷം നിര്‍ണായകമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിലനില്‍ക്കെ തന്നെ ഇന്ത്യന്‍ ഇടതുപക്ഷം കീഴാളരാഷ്ട്രീയത്താല്‍ പലപ്പോഴും ആക്രമിക്കപ്പെടുന്നതും നാം കാണുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ വലിയൊരളവോളം എന്‍ജിഒ ഫണ്ടിങ്ങിന്റെയും മറ്റും പ്രേരണകളുണ്ട് എന്നത് ശരിയാണെങ്കിലും, സ്വത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ അത്തരമൊരു ഗൂഢാലോചനാ സിദ്ധാന്തംകൊണ്ട് പരിഹരിക്കാവുന്നവയല്ല. വാസ്തവത്തില്‍ ആധുനികതയുടെയും ദേശീയാധുനികതയുടെയും ആന്തരിക വൈരുധ്യങ്ങളിലാണ് സ്വത്വരാഷ്ട്രീയത്തിന്റെ വേരുകള്‍ കിടക്കുന്നത്. പുറമേക്ക് അവ ഉളവാക്കുന്ന ഫലം എന്തുതന്നെയായാലും സ്വത്വരാഷ്ട്രീയം ആധുനികതാവിമര്‍ശനത്തിന്റെ സൂക്ഷ്മസന്ദര്‍ഭങ്ങളിലൊന്നു തന്നെയാണ്.

മുതലാളിത്തത്തെ കേന്ദ്രമാക്കി വികസിച്ചുവന്ന ആധുനിക ലോകവ്യവസ്ഥയുടെ വിമര്‍ശനവും അതിനെ മറികടക്കാന്‍ പോന്ന പ്രയോഗപദ്ധതിയുമാണ് മാര്‍ക്സിസം എന്നതുകൊണ്ട് മേല്പറഞ്ഞ വിമര്‍ശനസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ മാര്‍ക്സിസത്തിന് കഴിയും. ഇതിന് പക്ഷേ, ആധുനികതയുടെ വ്യവഹാരമണ്ഡലത്തിന് പുറത്ത്, ആധുനികതാവിമര്‍ശം എന്ന നിലയിലുള്ള പദവിയില്‍ നിലയുറപ്പിക്കാന്‍ മാര്‍ക്സിസത്തിന് കഴിയണം. അങ്ങനെ ചെയ്താല്‍ ചരിത്രത്തിന്റെ പ്രയാണഗതിയില്‍ അരഞ്ഞു പോകേണ്ടവരായി വിശേഷിപ്പിക്കപ്പെട്ട "പെറുക്കികള്‍" ബ്രിട്ടീഷ് തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമായിത്തീര്‍ന്നതിനെക്കുറിച്ച് ഇ പി തോംസണ്‍ വിശദീകരിച്ചതുപോലെ, ജാതിയെ ഇന്ത്യന്‍ വര്‍ഗവിഭജനത്തിന്റെ കേന്ദ്രപ്രശ്നങ്ങളിലൊന്നായി വിശദീകരിക്കുന്ന സൈദ്ധാന്തിക പരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. അതുവരേയ്ക്കും, പ്രായോഗികമായ ഈ ഇടപെടലുകള്‍ നിലനില്‍ക്കെ തന്നെ, ഇടതുപക്ഷവും ജാതിപ്രശ്നവും തമ്മിലുള്ള സംഘര്‍ഷാത്മക വിനിമയങ്ങള്‍ തുടരാനാണ് സാധ്യത.

മലയാള മണ്ണിലെ മുല്ലപ്പൂവിപ്ലവം

കേരളത്തിലെ നേഴ്സുമാരുടെ സമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന "ജാസ്മിന്‍ ഷാ"യെയും അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) എന്ന സംഘടനയേയും കുറിച്ച് സജി ജയിംസ് മലയാളം വാരികയില്‍ എഴുതിയ ലേഖനം പ്രധാനമായിരുന്നു. ഒരുപക്ഷേ, കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ കേരളത്തിലുണ്ടായ ഏറ്റവും പ്രത്യാശാഭരിതമായ സംഭവം നേഴ്സുമാരുടെ സമരവും അതിന് ലഭിച്ച സാര്‍വത്രികമായ പിന്തുണയും ആ സമരങ്ങള്‍ കൈവരിച്ച, ഭാഗികമെങ്കിലും നിര്‍ണായകമായ വിജയങ്ങളുമാണ്. ജാതീയവും മതപരവുമായ വിഭാഗീയതകള്‍ക്കപ്പുറം തൊഴില്‍മേഖലയിലെ നിന്ദ്യമായ ചൂഷണങ്ങള്‍ക്കെതിരെ സമരം ചെയ്ത് വിജയം നേടിയ ഇവരെ കേരളം ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. പീടികത്തൊഴിലാളികളും അണ്‍എയ്ഡഡ് - സ്വാശ്രയ അധ്യാപകരും ഉള്‍പ്പെടെ ചൂഷിതരുടെ വലിയൊരു നിര ഇനിയും പുറത്തു ബാക്കിയുണ്ട്. തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരെങ്കിലും ശ്രമിച്ചേക്കും എന്നവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

വിളപ്പില്‍ശാലയും നേഴ്സുമാരുടെ സമരവുമെല്ലാം നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാവി പരിണാമങ്ങളെക്കുറിച്ച് നല്‍കുന്ന സൂചനകള്‍ നാം കാണാതിരുന്നുകൂടാ. ഇതുവരെയും അവ ശ്രദ്ധാപൂര്‍വം വിലയിരുത്തപ്പെട്ടതിന്റെ തെളിവുകളൊന്നും പുറത്തു വന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ പാഠം അത് ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്നതാണ്!

മാര്‍ക്സിസവും നീതിദര്‍ശനവും

മാര്‍ക്സിസത്തിന്റെ നൈതികമാനങ്ങളെക്കുറിച്ച് കോര്‍ണെല്‍വെസ്റ്റ് എഴുതിയ ഗ്രന്ഥം (The Ethical Dimensions of Marxist Thought) മാര്‍ക്സിസ്റ്റ് ചിന്തയിലെ അപ്രധാന മേഖലകളിലൊന്നായി കരുതപ്പെടുന്ന നീതിവിചാരത്തെ അതിന്റെ കേന്ദ്രത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഒന്നാണ്. മാര്‍ക്സിസ്റ്റ് ചിന്ത നൈതികതയ്ക്കും നീതിവിചാരത്തിനും യാതൊരു പരിഗണനയും നല്‍കിയിട്ടില്ലെന്നാണ് പൊതുവെ കരുതിപ്പോരുന്നത്. ജ്ഞാനസിദ്ധാന്തത്തിന്റെയും (epistemology) പ്രയോഗത്തിന്റെയും (praxis) ഉള്ളടക്കത്തെക്കുറിച്ച് എത്രയും അന്വേഷണങ്ങള്‍ മാര്‍ക്സിസത്തില്‍ വികസിച്ചുവന്നിട്ടുണ്ടെങ്കിലും നീതി വിചാരം (ethics) അതിന്റെ താല്പര്യകേന്ദ്രമായിരുന്നില്ല എന്നാണ് സാധാരണയായി മനസ്സിലാക്കി വരുന്നത്. ജര്‍മന്‍ പ്രത്യയശാസ്ത്രം, ലുഡ്വിഗ്ഫൊയര്‍ബാഖും ക്ലാസിക്കല്‍ തത്വശാസ്ത്രത്തിന്റെ അന്ത്യവും ആന്റി ദ്യൂറിങ് തുടങ്ങിയ കൃതികളില്‍ ധാര്‍മികതയും നീതിയും ചരിത്രനിരപേക്ഷമായ മൂല്യങ്ങളല്ലെന്ന് മാര്‍ക്സും എംഗല്‍സും അഭിപ്രായപ്പെട്ടിട്ടുള്ളതിനെ മുന്‍നിര്‍ത്തി, മാര്‍ക്സിസത്തിന്റെ നീതിവിചാരത്തെ നിര്‍വചിക്കുകയാണ് പതിവുരീതി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പുറത്തുവന്ന കാള്‍ കൗട്സ്കിയുടെയും (Ethics and Materialistic Conception of History 1906), ട്രോട്സ്കിയുടെയും (Their Morals and our Morals 1938) പഠനങ്ങള്‍ മേല്‍പറഞ്ഞ വീക്ഷണഗതി പറഞ്ഞുറപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. പില്‍ക്കാലത്ത് യൂജിന്‍ കാമെന്‍ക (The Ethical Foundations of Marxism 1962), ജോര്‍ജ് ബ്രെന്‍കെര്‍ട്ട് (Marx's Ethical Freedom 1979), സ്റ്റീവന്‍ലൂക്സ് (Marxism and Morality 1985), ലോറന്‍സ് വൈല്‍ഡ് (Ethical Marxism 1988) എന്നിങ്ങനെ കുറെയേറെ പണ്ഡിതന്മാര്‍ മാര്‍ക്സിസത്തിന്റെ നീതിദര്‍ശനം ആഴമേറിയ അന്വേഷണത്തിന് വിധേയമാക്കി.

പരിത്യാഗത്തിന്റെ ധാര്‍മികത (Morality of sacrifice) എന്ന മതാത്മക സങ്കല്പത്തിന് പകരം വിമോചകമായ ധാര്‍മികത (Morality of emancipation) എന്നതിലാണ് മാര്‍ക്സിസത്തിന്റെ നീതിവിചാരം അടിയുറച്ച് നില്‍ക്കുന്നത് എന്ന് വാദിക്കാനാണ് അവര്‍ മുതിര്‍ന്നത്. മുഴുവന്‍ സമൂഹത്തിന്റെയും വിമോചനത്തിന്റെ മുന്‍ ഉപാധിയായ വ്യക്തിയുടെ സ്വയംസാക്ഷാത്കാരമാണ് മാര്‍ക്സിസ്റ്റ് ധാര്‍മികതയുടെ അടിസ്ഥാനമെന്നും ഇത് കടമയിലും വൈയക്തികതയുടെ നിരാസത്തിലും അധിഷ്ഠിതമായ ജ്ഞാനോദയ ധാര്‍മിതകയുടെ മറുപുറമാണെന്നും അവര്‍ വിശദീകരിച്ചു. ഇതിനുപിന്നാലെ ഇമ്മാനുവല്‍ ലെവിനാസിനെപ്പോലെ ഉന്നതനായ ഒരു ചിന്തകന്‍ തന്നെ മാര്‍ക്സിസത്തിന്റെ നൈതിക മാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു എങ്കിലും (``In Marx's critique we find an ethical conscience cutting through the ontological identification of truth with an ideal intelligibility and demanding that theory should be converted into a concrete praxis of concern for the other" എന്ന് ലെവിനാസ്) മാര്‍ക്സിസം നീതിവിചാരത്തിനും ധാര്‍മികതയ്ക്കുമൊന്നും ഇടം നല്‍കാത്ത കേവല പ്രായോഗികതയുടെ തത്വദര്‍ശനമായാണ് മനസ്സിലാക്കപ്പെട്ടത്. മുഖ്യധാരാ മാര്‍ക്സിസത്തിന്റെ പ്രതിനിധികളിലേറിയപങ്കും ഈ വീക്ഷണം വകവച്ചുകൊടുക്കുകയും ചെയ്തു; അവരില്‍ പലരും സ്വയം ഉന്നതമായ ധാര്‍മിക ജീവിതത്തിന്റെ ഉടമകളായിരിക്കെത്തന്നെ. ഈ പൊതുധാരണയെ തിരുത്താനുള്ള അര്‍ഥപൂര്‍ണമായ പരിശ്രമമാണ് കോര്‍ണെല്‍ വെസ്റ്റിന്റെ പുസ്തകം. നീതി പ്രഥമ തത്വമായിത്തീര്‍ന്ന (ethics as first principle) ഒരു ചിന്താസന്ദര്‍ഭവുമായുള്ള മാര്‍ക്സിസത്തിന്റെ മുഖാമുഖം എന്ന് ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം. മാര്‍ക്സിന്റെ ചിന്താജീവിതത്തിലെ അടിസ്ഥാനഘടകങ്ങളിലൊന്നായി നീതി ദര്‍ശനത്തെ പരിഗണിക്കുന്ന കോര്‍ണെല്‍ വെസ്റ്റ് മാര്‍ക്സിസ്റ്റ് ചിന്തയുടെ പില്‍ക്കാല ചരിത്രം ഈ ഘടകത്തെ കാര്യമായി പരിഗണിക്കുകയുണ്ടായില്ലെന്ന് വിമര്‍ശിക്കുന്നു.

എംഗല്‍സും കൗട്സ്കിയും ലൂക്കാച്ചും ഉള്‍പ്പെടെയുള്ളവര്‍ മാര്‍ക്സിസത്തിന്റെ നൈതികാടിസ്ഥാനത്തെ കൈയൊഴിയുകയും പോസറ്റിവിസത്തിന്റെയും സാമ്പത്തികമാത്രവാദത്തിന്റെയും ഹെഗേലിയന്‍ ആശയവാദത്തിന്റെയും താവഴികളിലേക്ക് മാര്‍ക്സിസത്തെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്നാണ് വെസ്റ്റ് ഉന്നയിക്കുന്ന വിമര്‍ശനം. ഇങ്ങനെ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രജീവിതത്തില്‍ തമസ്കരിക്കപ്പെട്ട നൈതിക ദര്‍ശനത്തെ വീണ്ടെടുത്തുകൊണ്ടേ അതിന് അര്‍ഥപൂര്‍ണമായ വര്‍ത്തമാനജീവിതം സാധ്യമാവൂ എന്നതാണ് വെസ്റ്റ് വാദിക്കുന്നത്. വിശദാംശങ്ങളില്‍ വിയോജിപ്പ് തോന്നാവുന്ന ഏറെ സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും മുഖ്യധാരാ മാര്‍ക്സിസം അഭിസംബോധന ചെയ്യാതെ കൈയൊഴിഞ്ഞ ധാര്‍മികതയെയും അതിന്റെ പ്രഭാവങ്ങളെയും കണ്ടെടുക്കാനുള്ള വെസ്റ്റിന്റെ ശ്രമങ്ങള്‍ മാര്‍ക്സിനോടുള്ള വലിയൊരു കടംവീട്ടലായി നമുക്ക് അനുഭവപ്പെടാതിരിക്കില്ല. ചില തിരിച്ചറിവുകള്‍ക്ക് ചരിത്രം എത്രകാലം കാത്തുനില്‍ക്കുന്നു!

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുസമൂഹത്തിലെന്നതുപോലെ മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. ഇടതുപക്ഷത്തിന്റെ മതസമീപനത്തെക്കുറിച്ചുള്ള ചെറുതും വലുതുമായ ചര്‍ച്ചകള്‍ മിക്കവാറും എല്ലാ മാധ്യമങ്ങളിലും നടക്കുകയും ചെയ്തു. മതാധികാരവും മതത്തിന്റെ നൈതികാടിസ്ഥാനവും തമ്മിലുള്ള അകലത്തെക്കുറിച്ച് ആ ചര്‍ച്ചകള്‍ കുറേയേറെ തെളിച്ചം നല്കിയിട്ടുണ്ട്. ഇനിയും തുടരാവുന്ന സംവാദമായി അത് അവശേഷിക്കുന്നു. ഇടതുപക്ഷത്തിന്റെ മതസമീപനത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളിലും മാര്‍ക്സിന്റെ മതവിമര്‍ശനപരമായ പ്രസ്താവന ഉദ്ധരിച്ചു കാണാറുണ്ട്.

Bijoy said...

മുതലാളിത്തത്തെ കേന്ദ്രമാക്കി വികസിച്ചുവന്ന ആധുനിക ലോകവ്യവസ്ഥയുടെ വിമര്‍ശനവും അതിനെ മറികടക്കാന്‍ പോന്ന പ്രയോഗപദ്ധതിയുമാണ് മാര്‍ക്സിസം എന്നതുകൊണ്ട് മേല്പറഞ്ഞ വിമര്‍ശനസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ മാര്‍ക്സിസത്തിന് കഴിയും. ഇതിന് പക്ഷേ, ആധുനികതയുടെ വ്യവഹാരമണ്ഡലത്തിന് പുറത്ത്, ആധുനികതാവിമര്‍ശം എന്ന നിലയിലുള്ള പദവിയില്‍ നിലയുറപ്പിക്കാന്‍ മാര്‍ക്സിസത്തിന് കഴിയണം. What does he mean by this?