Friday, March 1, 2013

പരാജയപ്പെട്ട ഇരട്ടവേഷം

ചിദംബരത്തിന്റെ പകര്‍ന്നാട്ടം ഫലിച്ചില്ല. ഒരേസമയം രണ്ട് വേഷമാണ് ആടേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പുവര്‍ഷമല്ലേ. വോട്ടര്‍മാരെ പ്രീണിപ്പിക്കണം. അതേസമയം, കമ്മി കുറയ്ക്കണമെന്ന് ശഠിക്കുന്ന നിക്ഷേപകരെ പിണക്കാനും പാടില്ല. രണ്ടു കൂട്ടരെയും തൃപ്തിപ്പെടുത്താനായില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

നിക്ഷേപകര്‍ തങ്ങളുടെ അതൃപ്തി സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ പ്രകടിപ്പിച്ചു. സെന്‍സെക്സ് കഴിഞ്ഞ മൂന്നുമാസത്തിലെ ഏറ്റവും താഴ്ച്ചയിലേക്ക് വീണു. തങ്ങള്‍ പ്രതീക്ഷിച്ചത്രയും കിട്ടിയില്ലെന്നാണ് അവരുടെ പരാതി. ജനങ്ങളുടെ പ്രതിഷേധം വോട്ടിലൂടെ അവര്‍ പ്രകടിപ്പിക്കാന്‍ പോകുന്നേയുള്ളൂ. സാമൂഹ്യക്ഷേമ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ കൂടുതലും വാചകമടിയാണ്. എല്ലാ മേഖലയിലും കൂടുതല്‍ വകയിരുത്തിയെന്നാണ് ചിദംബരത്തിന്റെ അവകാശവാദം. ഇത് കണക്കിന്റെ കളിയാണ്. യഥാര്‍ഥത്തില്‍ ഏതാണ്ടെല്ലാ മേഖലയിലും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയേ ഇപ്പോഴുമുള്ളൂ. ഇതിങ്ങനെ ആകാനേ തരമുള്ളൂ. കാരണം കഴിഞ്ഞവര്‍ഷത്തെ പദ്ധതിയടങ്കല്‍ 5.21 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റ് വകയിരുത്തല്‍ 5.55 കോടി രൂപമാത്രമാണ്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ധന. പിന്നെയെങ്ങനെയാണ് 29 ശതമാനം വര്‍ധനയുണ്ടെന്ന് ധനമന്ത്രിക്ക് അവകാശപ്പെടാന്‍ കഴിയുന്നത്? ഇവിടെയാണ് കണക്കിന്റെ കളി. നടപ്പുവര്‍ഷപദ്ധതി ഏതാണ്ട് 20 ശതമാനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അപ്പോള്‍ പുതുക്കിയ മതിപ്പുകണക്കുപ്രകാരം 4.29 ലക്ഷം കോടി രൂപയാണ്. അതായത് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതിനേക്കാള്‍ ഏതാണ്ട് ഒരുലക്ഷം കോടി രൂപ കുറവ്. ഇതിനെ അപേക്ഷിച്ച് പദ്ധതിയടങ്കല്‍ 29 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വീരവാദം.ഫലമോ? ഗ്രാമവികസനത്തിനും- ഇതിലാണ് തൊഴിലുറപ്പടക്കമുള്ള ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ വരിക- വകയിരുത്തല്‍ 76,000 കോടി രൂപയില്‍ 4000 കോടിയേ പുതിയ ബജറ്റില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കൃഷിക്കാകട്ടെ 11,000 കോടി രൂപയില്‍നിന്ന് ഏതാണ്ട് 1500 കോടി രൂപയുടെ വര്‍ധനയേയുള്ളൂ. ഇതുപോലെയാണ് ഏതാണ്ടെല്ലാ വകുപ്പുകളുടെയും സ്ഥിതി.

ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഗതിതന്നെയെടുക്കൂ. ഒരുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും മൂന്നുരൂപയ്ക്ക് 35 കിലോ അരി നല്‍കുമെന്ന് പറഞ്ഞാണ് യുപിഎ അധികാരത്തില്‍ വന്നത്. അധികാരം ഒഴിയുന്നതിനുമുമ്പ് ഭക്ഷ്യസുരക്ഷ നടപ്പാക്കാനായില്ലെങ്കില്‍ വോട്ടര്‍മാരെ വീണ്ടും അഭിമുഖീകരിക്കാനാകില്ല. അതുകൊണ്ട് എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഇത്തവണത്തെ ബജറ്റില്‍ ഭക്ഷ്യസുരക്ഷ സ്ഥാനംപിടിച്ചു. പക്ഷേ, എത്ര കോടിയാണ് അധികമായി വിലയിരുത്തിയിട്ടുള്ളത്. 10,000 കോടി രൂപ! ഭക്ഷ്യസുരക്ഷാ പരിപാടി നനഞ്ഞപടക്കമായി. പദ്ധതിയടങ്കല്‍ ഇടിഞ്ഞാല്‍ ജനക്ഷേമത്തെമാത്രമല്ല ഭാവി സാമ്പത്തികവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനം മാത്രമാണ്. ഇങ്ങനെ സാമ്പത്തികമുരടിപ്പ് ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടുകയാണ് വേണ്ടത്. അതിനുപകരം പദ്ധതിയും ചെലവും ചുരുക്കുന്നതിനാണ് ചിദംബരത്തിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 27000കോടിരൂപയുടെ വെട്ടിക്കുറവാണ് സബ്സിഡികളില്‍ വരുത്തിയിരിക്കുന്നത്. കമ്മി കുറയ്ക്കാന്‍ ചെലവുചുരുക്കണമെന്നാണ് ധനമന്ത്രി പറയുന്നത്. വരുമാനം വര്‍ധിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി, അത് പ്രായോഗികമല്ലെന്നാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ അഞ്ചുലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്കും മറ്റും പ്രത്യക്ഷനികുതിയിനത്തില്‍ ഇളവ് നല്‍കിയത്. ഇതിന് ഒരു പ്രായോഗിക പ്രതിസന്ധിയും ചിദംബരത്തിനും പ്രണബ് മുഖര്‍ജിക്കും ഉണ്ടായില്ലല്ലോ. അതിന്റെ നാലിലൊന്ന് തിരിച്ചുപിടിച്ചാല്‍ പ്രശ്നം തീരില്ലേ. അത് ചെയ്യാന്‍ തയ്യാറില്ലെന്നതാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണം. രാജ്യത്തെ നികുതി വരുമാനം 11 ശതമാനത്തില്‍ നിന്ന് ഒമ്പതു ശതമാനമായി ഇടിഞ്ഞു. ഇതിനു മറയിടാന്‍ വേണ്ടി കോടീശ്വരന്മാരുടെ മേല്‍ പത്തു ശതമാനം സര്‍ചാര്‍ജ് ചുമത്തി ഗീര്‍വാണം മുഴക്കുകയാണ് ചിദംബരം. ഇതു തന്നെ ഒരു വര്‍ഷത്തേക്കാണ്. എത്ര ക്ഷമാപണത്തോടെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചതെന്ന് ഓര്‍ത്തു നോക്കുക. പൊതുമേഖലാ ഓഹരികള്‍ വിറ്റ് അന്‍പതിനായിരം കോടി രൂപ സ്വരൂപിക്കുമെന്ന പ്രഖ്യാപനം, നാടിന്റെ മുതല്‍ തുച്ഛവിലയ്ക്ക് വിറ്റുതുലയ്ക്കുന്ന രീതി കൂടുതല്‍ രൂക്ഷമായി തുടരും എന്ന മുന്നറിയിപ്പാണ്. രാഷ്ട്രം നേരിടുന്ന രണ്ടാമത്തെ പ്രധാന പ്രശ്നം വിലക്കയറ്റമാണ്. ഇതിന് ഒരു പരിഹാര നിര്‍ദ്ദേശവും ബജറ്റിലില്ല. കമ്മി കുറഞ്ഞതുകൊണ്ട് വിലക്കയറ്റം കുറയില്ല. കമ്മി കൂടി പണപ്പെരുപ്പമുണ്ടായതിന്റെ ഫലമല്ല ഇപ്പോഴത്തെ വിലക്കയറ്റം. പെട്രോള്‍ പോലുള്ള ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം നീക്കിയതിന്റെയും സബ്സിഡി വെട്ടിക്കുറച്ചതിന്റെയും ഫലമാണ്. ഇത് വിലക്കയറ്റത്തിന് ആക്കം കൂട്ടും. മൂന്നാമത്തെ വെല്ലുവിളി അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന വ്യാപാരകമ്മിയാണ്.

കയറ്റുമതി ഇടിയുന്നു. ഇറക്കുമതി ഇടിയുന്നില്ല. കയറ്റുമതി വര്‍ധിപ്പിക്കാനോ ഇറക്കുമതി നിയന്ത്രിക്കാനോ ഭാവനാപൂര്‍ണമായ ഒരു പരിപാടിയും ബജറ്റിലില്ല. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചില നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും ഇന്നത്തെ ആഗോള സാഹചര്യത്തില്‍ അത് തികച്ചും അപര്യാപ്തമാണ്. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. ഇന്ത്യയിലെ സമ്പാദ്യ നിരക്ക് 36 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി താഴ്ന്നു. സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരും പ്രതീക്ഷിച്ച കാര്യം പലിശ വരുമാനത്തിനുമേലുള്ള നികുതിയില്‍ കൂടുതല്‍ ഇളവാണ്. എന്നാല്‍, ചിദംബരം അതിന് തയ്യാറായില്ല. എല്ലാ പ്രശ്നത്തിനും പരിഹാരമായി കാണുന്നത് നിക്ഷേപം ഉയര്‍ത്തലാണ്. നാട്ടിലെയും വിദേശത്തെയും മുതലാളിമാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇവരുടെ ആര്‍ത്തിക്ക് ഒരു അതിരുമില്ല. ഓഹരി വിപണിയുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

കേരളത്തെ സംബന്ധിച്ച് തികച്ചും നിരാശാജനകമാണ് ഈ ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് ലഭിച്ചിരിക്കുന്ന ഏക പരിഗണന 75 കോടി രൂപ കേര കൃഷിക്കാര്‍ക്ക് അനുവദിച്ചതാണ്. തെങ്ങു വെട്ടിമാറ്റി പുതിയത് നടാന്‍ 2009ല്‍ 750 കോടിയുടെ പദ്ധതി അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 42 കോടി നാളികേര ബോര്‍ഡിന് നല്‍കിയതാണ്. ഇതിലുണ്ടായ ചെറിയ വര്‍ധന കേരകൃഷിക്കാരുടെ പ്രശ്നം പരിഹരിക്കില്ല. പാമോയിലിനുള്ള സബ്സിഡി വെളിച്ചെണ്ണയ്ക്ക് നല്‍കാന്‍ ഇത്തവണയും വിസമ്മതിച്ചു. തൂത്തുക്കുടി തുറമുഖ വിപുലീകരണത്തിന് പണം നീക്കിവച്ചപ്പോള്‍ വിഴിഞ്ഞം തുടങ്ങാനുള്ള പണം പോലുമില്ല. തുത്തുക്കുടിയുടെ വികസനം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ വിഴിഞ്ഞത്തിന്റെ പ്രസക്തി നഷ്ടമാകാനാണ് സാധ്യത. കേരള സര്‍ക്കാര്‍ 20 ഇന നിര്‍ദ്ദേശം ചിദംബരത്തിന്റെ മുന്നില്‍ വച്ചിരുന്നു. ധനമന്ത്രി കെ എം മാണി ഇതിന്റെ പട്ടിക നിയമസഭയില്‍ നല്‍കുകയും ചെയ്തതാണ്. അതില്‍ മൂര്‍ത്തമായ ഒറ്റ നിര്‍ദ്ദേശം പോലും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി

No comments: