Thursday, October 3, 2013

മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍

2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി "ലോഹ പുരുഷ"നായ എല്‍ കെ അദ്വാനിയായിരുന്നു. 2013 ആയപ്പോള്‍ അദ്ദേഹം ദ്രോഹ പുരുഷനായിരിക്കുന്നു. "വികാസ് പുരുഷ"നെന്ന് ബിജെപിക്കാരാല്‍ വിശേഷിപ്പിക്കപ്പെടുന്ന നരേന്ദ്രമോഡിയിപ്പോള്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. 2009ലെ "ലോഹ പുരുഷന്‍" പ്രയോഗം വെറും തട്ടിപ്പായിരുന്നുവെന്ന് ഭംഗ്യന്തരേണ സമ്മതിച്ചിരിക്കുകയാണ് ബിജെപി. അദ്വാനിയുടെ എതിര്‍പ്പിനെ തള്ളിക്കളഞ്ഞ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ആജ്ഞ നടപ്പാക്കുകയാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം ചെയ്യുന്നത്. ബിജെപി ഇപ്പോള്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതോ മുന്‍പ് അദ്വാനിയെ ആ സ്ഥാനത്ത് അവതരിപ്പിച്ചതോ ഒന്നുംതന്നെ ബിജെപി എന്ന പാര്‍ടിയുടെ ഏതെങ്കിലും സംഘടനാവേദിയുടെ തീരുമാനപ്രകാരം ആയിരുന്നില്ല. മറിച്ച് സംഘപരിവാര്‍ അത് അടിച്ചേല്‍പിക്കുകയാണ് ഉണ്ടായത്. ബിജെപി ജനാധിപത്യപാര്‍ടിയാണെന്ന പ്രചരണം തന്നെ അര്‍ത്ഥശൂന്യമാണെന്നാണ് ഇത് കാണിക്കുന്നത്.

ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിന് ഗുജറാത്ത് മോഡലില്‍ തീവ്രഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ പോകുന്നുവെന്നും ഇതിലൂടെ വ്യക്തമാകുന്നു. ഇന്ത്യയില്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയാണ്-ഒറ്റമൂലിയാണ്-മോഡി എന്ന് പ്രചരിപ്പിക്കുന്നതിനായി എപിസിഒ വേള്‍ഡ്വൈഡ് എന്ന പ്രചാരണ സ്ഥാപനത്തിന് പ്രതിമാസം 25,000 ഡോളറാണ് നല്‍കപ്പെടുന്നത്. എപിസിഒയുടെ ഡയറക്ടര്‍മാരില്‍ ഇസ്രയേലിന്റെ വിദേശരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും റിട്ടയര്‍ചെയ്തവരുമായ ഉദ്യോഗസ്ഥ പ്രമുഖരാണുള്ളത്. വിവിധ രാജ്യങ്ങളിലെ ഏകാധിപതികള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ മായ്ച്ചുകളഞ്ഞ് വെള്ളപൂശി വെളുപ്പിക്കുന്നതിന് ഇവരെയാണ് വാടകയ്ക്കെടുക്കാറുള്ളത്. പുകയില ഉല്‍പന്നങ്ങള്‍ കാന്‍സറുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ അതിനെ മറച്ചുവെച്ച് പ്രചാരവേല നടത്തുന്നതിനായി അമേരിക്കയിലെ പുകയില വ്യാപാര ലോബി വാടകയ്ക്കെടുത്തത് ഈ സ്ഥാപനത്തെയാണ്. മോഡി നയിക്കുന്ന ബിജെപിയുടെ അര്‍ബുദ രാഷ്ട്രീയ പ്രചാരവേലയ്ക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത് ഈ വിഭാഗംതന്നെ. മോഡിക്കുവേണ്ടി ഇക്കൂട്ടര്‍ നടത്തിയ പ്രചരണത്തിലൊന്ന് നമുക്ക് ഉദാഹരണത്തിനെടുക്കാം.

ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ 80 കാറുകള്‍ വാടകയ്ക്കെടുത്ത് 15,000 ഗുജറാത്തി തീര്‍ത്ഥാടകരെ മോഡി രക്ഷിച്ചു എന്ന ഒരു കഥ ദുരന്തകാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ ചിലതും ആ കഥ ഏറ്റുപാടി. ഒരു സെക്കന്റുപോലും വിശ്രമമില്ലാതെ 80 കാറുകളും അതിലെ ഡ്രൈവര്‍മാരും പ്രവര്‍ത്തിച്ചാല്‍പോലും ഇത്രയും ദുരിതബാധിതരെ രക്ഷിക്കണമെങ്കില്‍ അവര്‍ 2932 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. ദുരന്തം നടന്ന സ്ഥലം, ദുരിതബാധിതരെ എത്തിക്കേണ്ട രക്ഷാകേന്ദ്രം, അവിടേക്ക് ഓടിയെത്താനും തിരിച്ചുവരാനുമെടുക്കുന്ന സമയം, ഒരു കാറില്‍കൊള്ളിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇതൊക്കെ കണക്കിലെടുത്താണ് ഏതാണ്ട് 10 ദിവസം വേണമെന്ന് കണക്കാക്കിയത്. എന്നാല്‍ മോഡിയുടെ വൈതാളിക വൃന്ദം പ്രചരിപ്പിച്ചത് ഒറ്റ ദിവസം 80 കാറുകള്‍, 15,000 തീര്‍ത്ഥാടകര്‍ എന്നായിരുന്നു. ഒരു ദുരന്തത്തെപ്പോലും എങ്ങനെയാണ് മോഡി സംഘം മുതലാക്കിയതെന്ന് നോക്കുക. ഇത് ഒരു മോഡിയുടേയോ പ്രചരണസംഘത്തിന്റെയോ മാത്രം താല്‍പര്യത്തില്‍ നടക്കുന്നതല്ല. ഇന്ത്യയിലേയും വിദേശത്തെയും കുത്തക മുതലാളിമാര്‍ തങ്ങളാഗ്രഹിക്കുംവിധം ഇന്ത്യയെ ""പരിഷ്കരിക്കുന്ന""തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയായി ഇന്ന് കാണുന്നത് നരേന്ദ്രമോഡിയെയാണ്. ഒപ്പം ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികള്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തി നരേന്ദ്രമോഡിയാണെന്നും കരുതുന്നു. അതുകൊണ്ടാണ് ലോഹപുരുഷനെ തഴയുകയും വികാസ് പുരുഷനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നിശ്ചയിക്കുകയും ചെയ്തത്. 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വംശഹത്യയെക്കുറിച്ചും അതില്‍ മോഡിക്കുള്ള പങ്കിനെക്കുറിച്ചും ഏറെ വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതില്‍തന്നെ മോഡിയുടെ പങ്കിനെക്കുറിച്ച് ഒട്ടേറെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടുമുണ്ട്. അക്കാര്യത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. വികസനകാര്യത്തില്‍ ഇന്ത്യയ്ക്കാകെ മാതൃകയായ ഒരു സംസ്ഥാനമാണ് ഗുജറാത്തെന്നും അതിന് നേതൃത്വംകൊടുത്തത് മോഡിയാണെന്നും ഗുജറാത്ത് മാതൃകയില്‍ ഇന്ത്യയെയാകെ വികസിപ്പിക്കുന്നതിന് മോഡി പ്രധാനമന്ത്രിയായി വരണമെന്നുമാണ് ബിജെപി പ്രചരിപ്പിച്ചുവരുന്നത്.

സംസ്ഥാനതല ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഉല്‍പാദനമേഖലയില്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ ഗുജറാത്തിന് ഉയര്‍ന്ന സ്ഥാനമുണ്ട്. എന്നാല്‍ ഇതൊന്നുമല്ല അവകാശവാശവാദം. തീര്‍ത്ഥാടകരെ രക്ഷിച്ചതിന്റെ കണക്കുപറഞ്ഞതുപോലെയാണ് അത്. മോഡിയുടെ ജീവചരിത്രകാരന്‍ പറഞ്ഞതുപോലെ 2009ലെ പ്രഖ്യാപനത്തിന്റെ 3.2 ശതമാനം മാത്രമാണ് നടപ്പായതെങ്കില്‍ 2011ലെ അവകാശവാദത്തില്‍ നടപ്പിലായത് വെറും 0.5 ശതമാനം മാത്രം. ഈ വന്‍ അവകാശവാദംകൊണ്ട് ഗുജറാത്തിലെ സാധാരണ ജനത്തിന്, തൊഴിലാളിക്ക്, കര്‍ഷകന്, ദരിദ്ര ജനവിഭാഗത്തിന് എന്താണ് കിട്ടിയത്? മറ്റു സംസ്ഥാനങ്ങളെ, എന്തിന് ഉത്തരപ്രദേശിനെ അപേക്ഷിച്ചുപോലും പോഷകാഹാരക്കുറവ് കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഛത്തീസ്ഗഡിലും ഒറീസയിലും അനുഭവപ്പെടുന്നതിന് സമാനമാണ് ഗുജറാത്തിലെ കുട്ടികളില്‍ അനുഭവപ്പെടുന്ന പോഷകാഹാര ദാരിദ്ര്യം. യൂനിസെഫ് ഈയിടെ പുറത്തിറക്കിയ കണക്കുകള്‍പ്രകാരം ഗുജറാത്തിലെ ഓരോ രണ്ടാമത്തെ കുട്ടിയും പോഷകാഹാരക്കുറവും മൂന്നാമത്തെയും നാലാമത്തെയും കുട്ടികള്‍ വിളര്‍ച്ചാരോഗവുംകൊണ്ട് കഷ്ടപ്പെടുന്നവരാണ്. സാമൂഹ്യ മുന്നേറ്റത്തിന്റെ മറ്റൊരു സൂചകമായി കണക്കാക്കാവുന്നതാണ് ശിശുമരണനിരക്ക്. ഗുജറാത്തില്‍ അത് ആയിരത്തിന് നാല്‍പത്തിനാലാണ്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 11-ാം സ്ഥാനമാണ് ഗുജറാത്തിന് അക്കാര്യത്തിലുള്ളത്.

കേരളത്തിലെ ആദിവാസി മരണത്തെയും ശിശുമരണത്തെയുംകുറിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞതുപോലെ മോഡിയും കുറ്റപ്പെടുത്തിയത് ഗുജറാത്തിലെ അമ്മമാരെയാണ്. അവര്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതുകൊണ്ടാണത്രെ ശിശുമരണം സംഭവിക്കുന്നത്. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം കിട്ടുന്നില്ലെന്നകാര്യം മോഡി മറച്ചുവെയ്ക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനകാര്യത്തിലെ മുന്നേറ്റമാണ് മോഡിയുടെ പ്രചരണരംഗത്തെ പ്രധാനപ്പെട്ട ഒരിനം. എന്നാല്‍ ദരിദ്രജനവിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതില്‍ ഏറ്റവും പിന്നിലാണ് ഗുജറാത്ത്. 67 ശതമാനം ജനങ്ങള്‍ക്ക് ടോയ്ലറ്റുകളില്ല. 16.7 ശതമാനത്തിന് മാത്രമാണ് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയിരിക്കുന്നത്. കുട്ടികളെ സ്കൂളിലെത്തിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 18-ാം സ്ഥാനമാണുള്ളത്. ദേശീയ ശരാശരി 39.3 ശതമാനമായിരിക്കെ ഗുജറാത്തില്‍ 36.3 ശതമാനം കുട്ടികള്‍ മാത്രമാണ് പാഠശാലയിലെത്തുന്നത്. പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ഗുജറാത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. ദേശീയ ശരാശരി 49.3 ശതമാനമാണെങ്കില്‍ ഗുജറാത്തിലത് 57.9 ശതമാനമാണ്. പെണ്‍ ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തെന്നതിനാല്‍ 2001ല്‍ ആയിരത്തിന് 921 സ്ത്രീകളുണ്ടായിരുന്നത് 2011 ആയപ്പോഴേക്ക് 918 ആയി കുറഞ്ഞുവെന്ന് മാത്രമല്ല 6 വയസുവരെയുള്ള കുട്ടികളിലെ ലിംഗാനുപാത നിരക്ക് ആയിരത്തിന് 886 മാത്രമാണ്. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഏറ്റവും അധികമുള്ള സംസ്ഥാനം ഗുജറാത്താണ്. ആസൂത്രണകമ്മീഷന്റെ കണക്കനുസരിച്ച് ആളോഹരി വരുമാനത്തില്‍ 8-ാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍തന്നെ അസമത്വത്തിന്റെ കാര്യത്തിലും വന്‍ വര്‍ദ്ധനവാണ് ഗുജാറാത്തിലുണ്ടായത്. ഏററവും കുറഞ്ഞ കൂലിനിരക്കുള്ള സംസ്ഥാനമാണിന്ന് ഗുജറാത്ത്. അവിടെ ഗ്രാമങ്ങളില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലി പ്രതിദിനം 69 രൂപ മാത്രമാണ്. സ്ത്രീകള്‍ക്കാവട്ടെ 56 രൂപ മാത്രവും. 40 കര്‍ഷക ആത്മഹത്യകള്‍ ഗുജറാത്തില്‍ 2012 ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ നടന്നു. ഇതാണ് വികസന പുരുഷന്റെ സ്വന്തം ഗുജറാത്തിലെ സാധാരണക്കാരുടെ സ്ഥിതി. എന്നാല്‍ കുത്തകകള്‍ക്ക് ഏറെ ആഹ്ലാദകരമാണ് ഗുജറാത്തിലെ സ്ഥിതി. ഇന്ത്യയിലെ വന്‍കിട കുത്തകകളെല്ലാം മോഡിക്ക് സ്തുതിപാടുന്നവരാണ്. വന്‍തോതിലാണ് അവിടെ ഭൂമി കുറഞ്ഞവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ വനഭൂമിയടക്കംപെടും. എന്നാല്‍ അതേസമയംതന്നെ ആദിവാസികള്‍ക്ക് നിയമപ്രകാരം ലഭ്യമാക്കപ്പെട്ട വനാവകാശ നിയമങ്ങള്‍ നിര്‍ലജ്ജം ലംഘിക്കപ്പെടുന്നു.

വനാവകാശനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഗുജറാത്ത്. ഗോത്രവര്‍ഗ ജനത പട്ടയംകിട്ടുന്നതിനുവേണ്ടി സമര്‍പ്പിച്ച 1.20 ലക്ഷം അപേക്ഷകളാണ് നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ഗുജറാത്ത് ഹൈക്കോടതിക്കുപോലും ഈ നീതിനിഷേധത്തിനെതിരെ ഇടപെടല്‍ നടത്തേണ്ടതായി വന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ദാനം നല്‍കുന്നതിനായി 55,000 ഏക്കര്‍ ഭൂമി നിര്‍ബന്ധിതമായി ഏറ്റെടുത്തതിനെതിരെ അതിശക്തമായ ഒരു കര്‍ഷക പ്രക്ഷോഭമാണവിടെ നടന്നുകൊണ്ടിരിക്കുന്നത്. ശക്തിയായ എതിര്‍പ്പുണ്ടായിട്ടും 750 ഹെക്ടര്‍ സ്ഥലം മാരുതി സുസുക്കിക്ക് നല്‍കി. സിഎജിയുടെ കണക്കുകള്‍ പ്രകാരം മോഡി ഗവണ്‍മെന്റ് 1275 കോടി രൂപയുടെ നേട്ടമാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കി കൊടുത്തത്. അഡാനി, എസ്സാര്‍, റിലയന്‍സ്, ലാര്‍സന്‍ & ടൂബ്രോ എന്നീ കോര്‍പ്പറേറ്റുകളാണ് ഇതില്‍നിന്ന് നേട്ടമുണ്ടാക്കിയത്.

അഴിമതിയുടെ കാര്യത്തിലും മോഡി ഗവണ്‍മെന്റ് ഒട്ടും മെച്ചപ്പെട്ട സ്ഥിതിയിലല്ല. ബാബു ബൊഖിരിയ എന്ന മന്ത്രി ഈയിടെയാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. എന്നിട്ടും പരിശുദ്ധനായ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ തുടര്‍ന്നും നിലനിര്‍ത്തി. മുഖ്യമന്ത്രിയുടെ ആപ്പീസുതന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമാണ്. ഇതൊക്കെ കാണിക്കുന്നത് മോഡിയോ ബിജെപിയോ സാമ്പത്തികനയങ്ങളിലോ അഴിമതിയിലോ കോണ്‍ഗ്രസില്‍നിന്ന് ഒട്ടും വ്യത്യസ്തമായ ഒരു പ്രസ്ഥാനമല്ലെന്നാണ്. മറിച്ച് അവര്‍ക്ക് വര്‍ഗീയതയുടെ തീവ്രവാദമുഖം ഉണ്ടുതാനും. ലോഹ പുരുഷനും വികാസപുരുഷനും തമ്മില്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം വ്യത്യാസമൊന്നുമില്ല.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 27 സെപ്തംബര്‍ 2013

No comments: