Sunday, March 4, 2012

ലോകം ഏറ്റുപാടി... "ഐ വില്‍ ഓള്‍വേയ്സ് ലവ് യു"

"ഐ വില്‍ ഓള്‍വേയ്സ് ലവ് യു".... അവര്‍ മൂളിയപ്പോള്‍ ഏറ്റുപാടിയത് ലോകമാകെയായിരുന്നു; ലോകത്തെ ഇളക്കിമറിച്ച് ഓരോ പാട്ടും പാടിത്തീര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആ ശബ്ദത്തെ പ്രണയിച്ചു; അവരുടെ ചുണ്ടുകള്‍ക്കൊപ്പം ഏറ്റുപാടി; പാട്ടിന് പല കൈകള്‍ ഒരുമിച്ചു താളമിട്ടു; കാലുകള്‍ ഒന്നായി ചുവടുവച്ചു; ആസ്വാദകനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു ഓരോ ഗാനവും.

ഇത് വിശേഷണങ്ങള്‍ ഏറെയുള്ള വിറ്റ്നി ഹൂസ്റ്റണ്‍ എന്ന വിഖ്യാത പോപ്ഗായികയുടെ കഥ; ലഹരിക്ക് അടിമയായി മരണത്തിലേക്ക് മുങ്ങാംകുഴിയിട്ട കറുത്ത സുന്ദരി. ഫെബ്രുവരി 11ന് അവര്‍ ലോകത്തോട് വിടപറഞ്ഞകന്നു- പാടാന്‍ ഒരുപാട് പാട്ടുകള്‍ ബാക്കിവച്ച്. പതിനാലാംവയസ്സില്‍ പ്രൊഫഷണല്‍ ഗായികയായ വിറ്റ്നി ഹൂസ്റ്റണ്‍ നാല്‍പ്പത്തെട്ടാം വയസ്സിലും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു. കരിയര്‍ ഗ്രാഫ് ഒരിക്കലും താഴ്ന്നില്ല. എമ്മി അവാര്‍ഡ്, ആറ് ഗ്രാമി, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് അവാര്‍ഡ് തുടങ്ങി 415 പുരസ്കാരത്തോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംഗീത അവാര്‍ഡുകള്‍ സ്വന്തം പേരിലാക്കി, പാട്ടുകാരിയും നടിയും മോഡലുമൊക്കെയായ ഹൂസ്റ്റണ്‍ . 1963 ആഗസ്ത് ഒമ്പതിന് ന്യൂ ജേഴ്സിയിലെ നെവാര്‍ക്കില്‍ സംഗീത കുടുംബത്തിലായിരുന്നു വിറ്റ്നിയുടെ ജനനം. അമ്മ സിസി ഹൂസ്റ്റണ്‍ പ്രശസ്ത ഗായികയായിരുന്നു. പതിനാലാംവയസ്സില്‍ പ്രൊഫഷണല്‍ ഗായികയായി പാടിത്തുടങ്ങിയ വിറ്റ്നി സ്വരംകൊണ്ട് വിസ്മയം തീര്‍ത്തു. "വിറ്റ്നി ഹൂസ്റ്റണ്‍" എന്ന ആദ്യ ആല്‍ബം പുറത്തിറക്കിയത് ആ ജീവിതത്തിലെ സുപ്രധാനനിമിഷമായിരുന്നു. ഈ ആല്‍ബം "ബില്‍ബോര്‍ഡ് 200" ചാര്‍ട്ടില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായി 14 ആഴ്ച ഈ ആല്‍ബമായിരുന്നു ഒന്നാംസ്ഥാനത്ത്.

1986ല്‍ ആദ്യമായി ഗ്രാമി അവാര്‍ഡ് വിറ്റ്നിയെ തേടിയെത്തി. ഐ വില്‍ ഓള്‍വേയ്സ് ലവ് യു, സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു എന്നീ ഗാനങ്ങളിലൂടെ വിറ്റ്നി ആസ്വാദകരുടെ മനസ്സ് കീഴടക്കി. അവരുടെ ഓരോ ആല്‍ബത്തിന്റെയും കോടിക്കണക്കിനു കോപ്പികളാണ് വിറ്റുപോയത്. മോഡലിങ്ങിലും അവര്‍ കഴിവുതെളിയിച്ചു. മോഡലിങ്ങില്‍ കറുത്തവര്‍ നേരിടുന്ന വിവേചനത്തിനെതിരെ അവര്‍ ശബ്ദമുയര്‍ത്തി. മോഡലിങ് വഴി വിറ്റ്നി സിനിമയില്‍ എത്തി. ദി ബോഡിഗാര്‍ഡ്, വെയ്റ്റിങ് ടു എക്സൈല്‍ എന്നീ സിനിമകളിലും വേഷമിട്ടു. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട ഒട്ടേറെ ആല്‍ബങ്ങളും വിറ്റ്നി ഹൂസ്റ്റനെ പോപ് മ്യൂസിക് രംഗത്തെ വിലപിടിപ്പുള്ള താരമാക്കി. എണ്‍പതുകളും തൊണ്ണൂറുകളും വിറ്റ്നിയുടെ കാലമായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ വിറ്റ്നിയെ തേടിയെത്തി. ഇതിനിടെ 1992ല്‍ പ്രശസ്ത ഗായകന്‍ ബോബി ബ്രൗണുമായി വിവാഹം നടന്നു. മകള്‍ ബോബി ക്രിസ്റ്റിന ഹൂസ്റ്റന്‍ ബ്രൗണിന് ഇപ്പോള്‍ 18 വയസ്സ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു വിറ്റ്നി മയക്കുമരുന്നിനടിമയായത്. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി വിറ്റ്നി തുറന്നുപറഞ്ഞു. ഒടുവില്‍ മയക്കുമരുന്നുതന്നെ അവരുടെ ജീവന്‍ തട്ടിയെടുത്തു. സംഗീത ഓസ്കാര്‍ എന്നറിയപ്പെടുന്ന ഗ്രാമി അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് അവര്‍ ഹോട്ടല്‍മുറിയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. സംഗീതലോകത്തെ വിസ്മയിപ്പിച്ച വിറ്റ്നി ഹൂസ്റ്റനോടുള്ള ആദരവു പ്രകടിപ്പിച്ചായിരുന്നു ലോസ്ഏഞ്ചല്‍സില്‍ ഇത്തവണ ഗ്രാമി അവാര്‍ഡ്നിശ അരങ്ങേറിയത്. വിറ്റ്നിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായഭ"ഐ വില്‍ ഓള്‍വേയ്സ് ലവ് യു" ജന്നിഫര്‍ ഹഡ്സണ്‍ പാടിയപ്പോള്‍ സദസ്സ് ഒരുമിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു

അദേല്‍ ...

വിറ്റ്നി ഹൂസ്റ്റണ് ആദരാഞ്ജലി അര്‍പ്പിച്ച വേദി മറ്റൊരു താരോദയത്തിന് സാക്ഷ്യം വഹിച്ചു; ബ്രിട്ടീഷ് പോപ് ഗായിക അദേല്‍ എന്ന ഇരുപത്തിമൂന്നുകാരിയായിരുന്നു ആ താരം. റോളിങ് ഇന്‍ ദ ഡീപ്... എന്ന ഗാനം പാടി, 54-ാം ഗ്രാമി അവാര്‍ഡ് പ്രഖ്യാപനവേദിയെ ആവേശത്തിലാക്കിയ അദേല്‍ , ആറു ഗ്രാമി പുരസ്കാരം ആ ഒറ്റരാവില്‍ നേടിയെടുത്തു.

കഴിഞ്ഞ വര്‍ഷം തൊണ്ടയ്ക്ക് നടത്തിയ ശസ്ത്രക്രിയക്കുശേഷം അദേല്‍ ആദ്യമായിട്ടായിരുന്നു വേദിയില്‍ പാടിയത്. സംഗീതരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെട്ട ഗ്രാമിയില്‍ നിര്‍ദേശിക്കപ്പെട്ട ആറിനത്തിലും സമ്മാനവുമായി റെക്കോര്‍ഡ്നേട്ടത്തോടെ അദേല്‍ മടങ്ങിവരവ് ആഘോഷിച്ചു. റിയാന്ന, ബ്രൂണോ മാര്‍സ്, ലേഡി ഗഗ തുടങ്ങിയവരെ പിന്തള്ളിയായിരുന്നു കഴിഞ്ഞവര്‍ഷത്തെ മികച്ച ആല്‍ബത്തിനുള്ള പുരസ്കാരം ഈ കൊച്ചുസുന്ദരി നേടിയത്. ആല്‍ബം ഓഫ് ദി ഇയര്‍ , റെക്കോഡ് ഓഫ് ദി ഇയര്‍ എന്നിവയുള്‍പ്പെടെ നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗത്തിലും പുരസ്കാരം നേടിയ അദേലിന്റെ 21 എന്ന ആല്‍ബം ആല്‍ബം ഓഫ് ദി ഇയറായും മികച്ച പോപ് വോക്കല്‍ ആല്‍ബമായും തെരഞ്ഞെടുക്കപ്പെട്ടു. റോളിങ് ഇന്‍ ദ ഡീപ് ബെസ്റ്റ് റെക്കോഡ്, സോങ് ഓഫ് ദി ഇയര്‍ എന്നീ പുരസ്കാരങ്ങള്‍ നേടി. ഷോട്ട് വീഡിയോ പുരസ്കാരവും അദേലിനാണ്. സംവണ്‍ ലൈക്ക് യു എന്ന ഗാനത്തിന് മികച്ച പോപ് സോളോയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.

ഇരുപത്തിമൂന്നുകാരിയായ അദേലിന്റെ 21 എന്ന ആല്‍ബത്തിന്റെ 63 ലക്ഷം കോപ്പിയാണ് അമേരിക്കയില്‍ മാത്രം വിറ്റുപോയത്. ബില്‍ബോര്‍ഡ് ആല്‍ബം ചാര്‍ട്ടില്‍ 19 ആഴ്ച ഈ ആല്‍ബം ഒന്നാംസ്ഥാനത്തു നിന്നു. അദേലിനു മുമ്പ് ഒറ്റരാവില്‍ ആറ് ഗ്രാമി സ്വന്തമാക്കിയത് രണ്ടുവര്‍ഷം മുമ്പ് ബിയോണ്‍സ് ആയിരുന്നു. വിറ്റ്നി ഹൂസ്റ്റണിന്റെ അകാലമരണം കണ്ണീര്‍ വീഴ്ത്തിയ വേദിയില്‍ പ്രഖ്യാപിച്ച ഗ്രാമി പുരസ്കാരങ്ങളില്‍ രണ്ടെണ്ണം മരണാനന്തര ബഹുമതിയായി. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനും സംഗീതപ്രണയികളുടെ നൊമ്പരസ്മൃതിയായ ആമി വൈന്‍ഹൗസിനും. സംഗീതവ്യവസായത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് ജോബ്സിന്റെ പുരസ്കാരം.

*
വന്ദനകൃഷ്ണ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"ഐ വില്‍ ഓള്‍വേയ്സ് ലവ് യു".... അവര്‍ മൂളിയപ്പോള്‍ ഏറ്റുപാടിയത് ലോകമാകെയായിരുന്നു; ലോകത്തെ ഇളക്കിമറിച്ച് ഓരോ പാട്ടും പാടിത്തീര്‍ത്തപ്പോള്‍ ആസ്വാദകര്‍ ആ ശബ്ദത്തെ പ്രണയിച്ചു; അവരുടെ ചുണ്ടുകള്‍ക്കൊപ്പം ഏറ്റുപാടി; പാട്ടിന് പല കൈകള്‍ ഒരുമിച്ചു താളമിട്ടു; കാലുകള്‍ ഒന്നായി ചുവടുവച്ചു; ആസ്വാദകനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു ഓരോ ഗാനവും.