Thursday, April 10, 2014

കാലം ആവശ്യപ്പെടുന്ന ബദല്‍

പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കേരളജനത പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന നാളിലാണ് ഈ പംക്തി പ്രസിദ്ധീകരിക്കുന്നത്. രണ്ടാഴ്ച നീണ്ട തീവ്രമായ പ്രചാരണത്തിനൊടുവില്‍ ചില കാര്യങ്ങള്‍ വ്യക്തമാണ്.

കേന്ദ്രത്തില്‍ യുപിഎയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍നിന്നു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിട്ടുണ്ട്. അനിയന്ത്രിതമായ വിലക്കയറ്റം, കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, പെരുകിവരുന്ന തൊഴിലില്ലായ്മ, വന്‍തോതിലുള്ള അഴിമതികള്‍ എന്നിവയ്ക്കാണ് യുപിഎ ഭരണം സാക്ഷ്യംവഹിച്ചത്. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരും അതിന്റെ ദുര്‍ഭരണവുമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം.

രാജ്യമെമ്പാടും കോണ്‍ഗ്രസിനെതിരെ ആഞ്ഞുവീശുന്ന ജനരോഷത്തിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. ഇക്കാര്യം ബോധ്യപ്പെട്ട കോണ്‍ഗ്രസും യുഡിഎഫും ജനശ്രദ്ധ തിരിച്ചുവിടാനും അവരെ തെറ്റിദ്ധരിപ്പിക്കാനും കിണഞ്ഞുശ്രമിക്കുകയാണ്. കോണ്‍ഗ്രസ് മൂന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ സിപിഐ എം പോലുള്ള പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടിവരുമെന്നും എ കെ ആന്റണി പറയുന്നു. കേരള സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത് സിപിഐ എമ്മിന് നല്‍കുന്ന വോട്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമമായിരിക്കുമെന്നാണ്.

വേവലാതിയില്‍നിന്ന് രൂപംകൊണ്ട ഇത്തരം തന്ത്രങ്ങള്‍ ഫലിക്കില്ല. ഒന്നാമതായി, കോണ്‍ഗ്രസില്‍നിന്നും യുഡിഎഫില്‍നിന്നുമായി എട്ടുപേര്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാണ്. ഒരു കാലത്തും കേരളത്തിന് ഇത്രയധികം പേരെ കേന്ദ്രമന്ത്രിമാരായി ലഭിച്ചിട്ടില്ല. ഈ സാഹചര്യം കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പങ്കാളികളാക്കി- ഉയര്‍ന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും വഴിതെളിച്ച നയങ്ങളില്‍; സാധാരണക്കാരുടെ ചെലവില്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ മൂലധനശക്തികള്‍ക്കും വന്‍തോതിലുള്ള സൗജന്യങ്ങള്‍ നല്‍കിയതില്‍; വന്‍കിട അഴിമതികള്‍ക്ക് രക്ഷാകര്‍തൃത്വം വഹിച്ചതില്‍. നിരാശ സൃഷ്ടിച്ച ഈ പ്രകടനത്തിന് കേരളജനത കോണ്‍ഗ്രസിന് ശിക്ഷ നല്‍കും.

രണ്ടാമതായി, കേരളത്തിലെ യുഡിഎഫ് ഭരണത്തിന്റെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനവും ജനം വിലയിരുത്തും. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ദുരന്തങ്ങള്‍ ജനം അനുഭവിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ഇല്ലാതാക്കിയ കര്‍ഷകആത്മഹത്യ എന്ന പ്രതിഭാസം വീണ്ടും പ്രത്യക്ഷപ്പെട്ടു; വാണിജ്യ ഉദാരവല്‍ക്കരണത്തിന്റെയും സ്വതന്ത്ര വ്യാപാരക്കരാറുകളുടെയും ഫലമായി റബര്‍വില ഇടിഞ്ഞതിനെത്തുടര്‍ന്ന് കര്‍ഷകര്‍ വന്‍ നഷ്ടം നേരിടുകയാണ്; ഖജനാവ് കാലിയായി; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സോളാര്‍ തട്ടിപ്പിലും ഭൂമി തട്ടിപ്പിലും പങ്കുകാരായി. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്ന തോതിലാണ്.

മൂന്നാമതായി, നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിച്ചും ബിജെപി അധികാരത്തില്‍ വരുന്നത് തടയാനും ന്യൂനപക്ഷവിഭാഗങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപിയും അവരുടെ ഘടകകക്ഷികളും ഭരണത്തില്‍വരുന്നത് അപകടമാണെന്നതില്‍ സംശയമില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ അഴിമതിയും ജനവിരുദ്ധനയങ്ങളുമാണ് ബിജെപിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്. ഇന്നത്തെ കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനും പരാജയപ്പെടുത്താനും കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇടതുപക്ഷ, പ്രാദേശിക, മതനിരപേക്ഷ പ്രതിപക്ഷ പാര്‍ടികളുടെ ബദല്‍ കൂട്ടുകെട്ടിനെയാണ് ഈ സാഹചര്യം ആവശ്യപ്പെടുന്നത്. രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഈ കക്ഷികളാണ് ബിജെപിക്കെതിരെ പൊരുതുന്നത്; കോണ്‍ഗ്രസല്ല. ന്യൂനപക്ഷജനവിഭാഗങ്ങള്‍ അടക്കമുള്ള കേരളജനതയ്ക്ക് ഈ യാഥാര്‍ഥ്യം ബോധ്യമുണ്ട്. അതുകൊണ്ട് കേരളത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കാന്‍ പോവുകയാണ്. മതനിരപേക്ഷതയുടെയും, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളുടെയും സംരക്ഷണം എല്‍ഡിഎഫ് വിജയത്തിലൂടെമാത്രമേ നേടാനാകൂ.

പ്രകാശ് കാരാട്ട്

No comments: