Tuesday, April 8, 2014

പ്രധാനമന്ത്രിയുടെ ഉറപ്പ്, മറ്റൊരു വഞ്ചന

യുഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേരളത്തിലെത്തി തിരിച്ചുപോയി. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുമെന്ന ഏക ഉറപ്പാണ് കേരളത്തിന് ലഭിച്ചത്. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ, ആവടി സോഷ്യലിസം തുടങ്ങിയ അനേകായിരം ഉറപ്പുകളുടെ പട്ടികയില്‍ ഈ ഉറപ്പിനും സ്ഥാനം നല്‍കാം. അതും ചരിത്രരേഖയായി നിലനില്‍ക്കട്ടെ.

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം നമ്മുടെ സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഉറപ്പിനോടൊപ്പം ചേര്‍ത്തുപറയുകയും ചെയ്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് 2013 നവംബര്‍ 13ന്റെ ഉത്തരവിലൂടെ നടപ്പാക്കിയതാണ്. ഈ ഉത്തരവ് നാളിതുവരെ റദ്ദാക്കിയിട്ടില്ല. റിപ്പോര്‍ട്ട് റദ്ദ്ചെയ്താല്‍ മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍വരും എന്ന ഭീഷണിയാണ് ഭരണക്കാര്‍ മുമ്പ് മുഴക്കിയത്. അതിനും മാറ്റംവന്നിട്ടില്ല. മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കഴിയാത്തതാണോ? അത് കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ശിലാശാസനമാണോ? ഗാഡ്ഗിലും കസ്തൂരിരംഗനും മികച്ച ശാസ്ത്രജ്ഞരായിരിക്കാം. തര്‍ക്കമില്ല. എന്നാല്‍, ഇവര്‍ മാത്രമല്ല ശാസ്ത്രജ്ഞര്‍. പരിസ്ഥിതിശാസ്ത്രം, കൃഷിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, വനശാസ്ത്രം, ജൈവശാസ്ത്ര, പ്രകൃതിശാസ്ത്രം തുടങ്ങി ശാസ്ത്രശാഖകള്‍ ഒട്ടേറെയുണ്ട്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി വിദഗ്ധ കമീഷനെവച്ച് പഠനവും ഗവേഷണവും നടത്തണം. അവര്‍ പാര്‍ലമെന്റംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിങ്ങനെയുള്ള ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി അവരുടെ അഭിപ്രായമാരായണം. കര്‍ഷകസംഘടനകളുമായും ബഹുജന സംഘടനാനേതാക്കളുമായും ആശയവിനിമയം നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് പഠിക്കാനായി പരസ്യപ്പെടുത്തണം. ഒടുവില്‍ നിയമസഭകളിലും പാര്‍ലമെന്റിലും ചര്‍ച്ചചെയ്ത് അംഗീകരിക്കണം. കേരളത്തില്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച 123 ഗ്രാമങ്ങളിലെ താമസക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കണം. കേരളത്തിലെ 125 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇതേവരെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ചവറ്റുകുട്ടയിലായിരിക്കണം സ്ഥാനം. ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടമേഖല സംരക്ഷിക്കണമെന്ന വിഷയം തര്‍ക്കവിഷയമല്ല. എന്നാല്‍, ഈ മേഖലയില്‍ ദീര്‍ഘകാലമായി താമസിച്ച് മണ്ണൊരുക്കി കൃഷിചെയ്ത് ഉപജീവനം കഴിയുന്ന ജനങ്ങളെ മറന്നുള്ള ഒരു സംരക്ഷണവും സ്വീകാര്യമല്ല. അതുകൊണ്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സിപിഐ എം അതിന്റെ പ്രകടനപത്രികയില്‍ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിയത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അങ്ങനെയൊന്നും പറയുന്നില്ല. ബിജെപിയാകട്ടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന അഭിപ്രായമുള്ളവരാണ്. ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് നല്‍കേണ്ടത്. അതിനുപകരം കള്ളവും വഞ്ചനയും ചതിയുമായി സമ്മതിദായകരെ സമീപിച്ചാല്‍ വിശ്വസിക്കാനാകില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ 123 ഗ്രാമങ്ങളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പും അനുഭവവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഈ മേഖലയിലെ പ്രായപൂര്‍ത്തിയായ യുവതീയുവാക്കളുടെ വിവാഹാലോചനപോലും മുടങ്ങുന്നു. പള്ളി പുതുക്കിപ്പണിയാന്‍ തുടങ്ങിയപ്പോള്‍ മണ്ണ് നീക്കുന്നത് വയനാട്ടില്‍ തടഞ്ഞു. വീട് പുതുക്കിപ്പണിയാന്‍ അനുവാദം ലഭിക്കുന്നില്ല. ഭൂമിയുടെ ക്രയവിക്രയം നിലച്ചു. സ്വന്തംഭൂമി ബാങ്കില്‍ പണയംവച്ച് വായ്പ വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമാകാത്ത നില വന്നു. ഇതനുഭവമാണ്. സങ്കല്‍പ്പമല്ല. ജനങ്ങള്‍ക്ക് സ്വന്തം അനുഭവത്തിലുണ്ടായ ആശങ്ക നീക്കാന്‍ പ്രധാനമന്ത്രിയുടെ വാക്കാലുള്ള ഉറപ്പുകൊണ്ട് ഒരു ഫലവുമില്ല. നിയമപ്രാബല്യമുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമായത്. അത് ലംഘിക്കാനാകില്ല. പ്രത്യേകിച്ചും സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍.

രണ്ടാമതായി പ്രധാനമന്ത്രി ഇടതുപക്ഷത്തെ ഉപദേശിക്കുന്നത് സൈദ്ധാന്തികമായ കടുംപിടിത്തങ്ങള്‍ ഉപേക്ഷിക്കണമെന്നാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തികനയങ്ങളും ലോകബാങ്കിന്റെ തീട്ടൂരങ്ങളും ഐഎംഎഫിന്റെ നയങ്ങളും ഉത്തരവുകളുമാണ് ബാധകമായിട്ടുള്ളത്. ഇക്കാര്യത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ കടുംപിടിത്തമുണ്ടെന്നത് യഥാര്‍ഥ വസ്തുതയാണ്. സാമ്രാജ്യത്വ സാമ്പത്തികനയം വിപണി സമ്പദ്വ്യവസ്ഥയില്‍ കേന്ദ്രീകരിച്ചതാണ് (മാര്‍ക്കറ്റ് ഇക്കോണമി). വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്നും നിയന്ത്രിക്കാന്‍ കഴിയാത്തതാണെന്നും കരുതുന്നു. അതുകൊണ്ട് നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റം തടയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്നാണ് വാദം. സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കാനും ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനുമുള്ള ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല. സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ല എന്നാണല്ലോ മന്‍മോഹന്‍സിങ്ങിന്റെ നിലപാട്.

യുപിഎ ഭരണകാലത്ത് നടന്ന ഭീമാകാരംപൂണ്ട അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതിയെപ്പറ്റി മന്‍മോഹന്‍ മൗനമവലംബിക്കുന്നു. തടയാനുള്ള നിയമനിര്‍മാണത്തെപ്പറ്റിയാണ് വ്യാമോഹം സൃഷ്ടിക്കുന്നത്. നിയമത്തിന്റെ അഭാവംമൂലമല്ല അഴിമതി വ്യാപകമായതും അഴിമതിയില്‍ റെക്കോഡ് സൃഷ്ടിച്ചതും.

അഴിമതിയുടെ കാര്യത്തില്‍ ഡിഎംകെ മന്ത്രി രാജയ്ക്കെതിരെ നടപടി സ്വീകരിച്ചതും സുരേഷ് കല്‍മാഡിക്കെതിരെ ഐപിഎല്‍ കുംഭകോണത്തിന്റെപേരില്‍ നടപടി കൈക്കൊണ്ടതുമാണ് ആനക്കാര്യമായി അവതരിപ്പിക്കുന്നത്. രാജ നടത്തിയ അഴിമതി അറിഞ്ഞിട്ടും മൂടിവച്ച് സംരക്ഷിച്ച ആളാണ് മന്‍മോഹന്‍സിങ്. സുരേഷ് കല്‍മാഡിയെ കൈയോടെ പിടികൂടിയതിനുശേഷമാണ് ഗത്യന്തരമില്ലാതെ ചില നടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചൗഹാന്‍ ഫ്ളാറ്റ് കുംഭകോണത്തിന്റെ പേരില്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായതാണ്. ആരോപണം നിലനില്‍ക്കെയാണ് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ചുരുക്കത്തില്‍ അഴിമതിയുടെ യഥാര്‍ഥ കാവല്‍ക്കാരനും സംരക്ഷകനുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അക്രമരാഷ്ട്രീയത്തെപ്പറ്റിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. നിലമ്പൂരില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ സ്ഥാപിച്ചതിനുതാഴെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ പാവപ്പെട്ട തൂപ്പുകാരി രാധയെ കൊന്നത്. ശവം രണ്ടുദിവസം അതേ ഓഫീസില്‍ സൂക്ഷിച്ചുവച്ചു. അതിനും ഗാന്ധിജിയെ സാക്ഷിയാക്കി. തുടര്‍ന്നുള്ള സംഭവങ്ങള്‍ പ്രധാനമന്ത്രി അന്വേഷിച്ചറിയുന്നതായിരിക്കും ഉചിതം. കോണ്‍ഗ്രസ് ഓഫീസിലെ മാലിന്യം അടിച്ചുവാരി വൃത്തിയാക്കി എന്നതാണോ രാധ ചെയ്ത അപരാധം. ഗാന്ധിജിയുടെ പടം സാക്ഷിനിര്‍ത്തി നടത്തിയ രാധയുടെ കൊലപാതകത്തേക്കാള്‍ ഹീനമായ ഒന്ന് ഇന്ത്യയിലെവിടെയെങ്കിലും നടന്നതായി പറയാന്‍ കഴിയുമോ? തൃശൂരില്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ നടത്തിയ രണ്ട് കൊലപാതകങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്! കൊലപാതകങ്ങളുടെയും അക്രമരാഷ്ട്രീയത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ ജനങ്ങള്‍ വിധിയെഴുതുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെയായിരിക്കും.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ മൂന്നുവര്‍ഷത്തെ ഭരണത്തെപ്പറ്റിയുള്ള വിലയിരുത്തലാകുമെന്നാണ്. മാര്‍ച്ച് 31ന് ഖജനാവ് കാലിയായ സംഭവംമാത്രം മതി സാമ്പത്തിക അച്ചടക്കമില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും ധൂര്‍ത്തിന്റെയും കഴിവുകേടിന്റെയും കഥ പറയാന്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരണത്ത് കൊണ്ട കനത്ത അടിയാണ്. മുമ്പൊക്കെ മന്ത്രിമാര്‍ തെറ്റ് ചെയ്താല്‍ സ്ഥാനം രാജിവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി എന്നാണ് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കിയത്. അര ഡസന്‍ കൊടും കുറ്റവാളികള്‍ ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിയമിതരായത് യാദൃച്ഛികസംഭവമല്ല. അദ്ദേഹംതന്നെ സ്വന്തം ഹിതമനുസരിച്ച് നിയമിച്ചവരാണ് ഈ കുറ്റവാളിസംഘം. ഇവരെ നിയമിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നാണ് കോടതിവിധിയില്‍ പറഞ്ഞത്. മുഖ്യമന്ത്രി ഗണ്‍മാനായി നിയമിച്ച സലിംരാജ് 250 കോടി രൂപയുടെ ഭൂസ്വത്താണ് തട്ടിയെടുത്തത്. ഒരു സാധാരണ പൊലീസ് കോണ്‍സ്റ്റബിളിന് ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ധൈര്യം വരില്ല. മുഖ്യമന്ത്രിയുടെ തണലിലാണ് ഇത് നടന്നത്. മുഖ്യമന്ത്രി മുഖം രക്ഷിക്കാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. വിധിന്യായത്തിന്റെ 70-ാം ഖണ്ഡിക റദ്ദ് ചെയ്യാനാണാവശ്യപ്പെട്ടത്. കിട്ടിയ വിധിയോ. എഴുപതാം ഖണ്ഡികയിലെ രണ്ട് വാചകം മാത്രം സ്റ്റേ ചെയ്തു. മുഖ്യമന്ത്രി വീണ്ടും അപമാനിതനാകുകയല്ലേ ചെയ്തത്. ഉമ്മന്‍ചാണ്ടിക്കെതിരെ വിധിയുണ്ടായപ്പോള്‍ ജഡ്ജിയെ താറടിക്കാന്‍ ശ്രമിച്ചു. കോടിയേരി ബാലകൃഷ്ണനെ കണ്ടു എന്നായിരുന്നു ആരോപണം. ഹാറൂണ്‍ അല്‍ റഷീദിനെ മാനസികമായി തകര്‍ക്കാനും അപമാനിക്കാനുമായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. മന്ത്രി കെ സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ വലംകൈയാണ്. അദ്ദേഹമാണ് ജഡ്ജിയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചത്. ജഡ്ജി സ്വാഭാവികമായും പ്രതികരിച്ചു. സിബിഐ അന്വേഷണത്തിനായി വെല്ലുവിളിച്ചു. മാത്രമല്ല അന്വേഷണ ഉത്തരവിട്ടാല്‍ സ്ഥാനത്തുനിന്നൊഴിഞ്ഞുനില്‍ക്കാനും സന്നദ്ധനായി. അന്വേഷണത്തിനുശേഷം താന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മാനഷ്ടത്തിനുള്ള പരിഹാരം എന്താണെന്ന ചോദ്യവും ഉന്നയിച്ചു. അഭിമാനബോധമുള്ളവരുടെ ഉത്തമമാതൃക അതാണ്. അത് ഉമ്മന്‍ചാണ്ടിയില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളിയും സ്വീകരിക്കാന്‍ കേരള ജനത തയ്യാറാകും. കേന്ദ്രത്തിലെ രണ്ടാം യുപിഎ ഭരണത്തിനെതിരെയും കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ മൂന്നുവര്‍ഷത്തെ ജനവിരുദ്ധ ക്രിമിനല്‍ ഭരണത്തിനെതിരെയും കേരളത്തിലെ ഉദ്ബുദ്ധരായ സമ്മതിദായകര്‍ വിധിയെഴുതുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ ഒരൊറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ലോക്സഭ കാണില്ലെന്നുറപ്പിക്കാം.

*
വി വി ദക്ഷിണാമൂര്‍ത്തി

No comments: