Tuesday, April 1, 2014

നവഉദാരവല്‍ക്കരണ നയങ്ങളും മെലിയുന്ന സിവില്‍ സര്‍വീസും

രണ്ടു ദശകക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ സിവില്‍സര്‍വീസിനെ കാര്‍ന്നു തിന്നുകയാണ്. സേവനമേഖലകളും പശ്ചാത്തല വികസനമേഖലകളും സര്‍ക്കാര്‍ കൈയൊഴിഞ്ഞ് പകരം സ്വകാര്യമൂലധനത്തിന് കൈമാറണമെന്നാണ് ഈ നയങ്ങള്‍ അനുശാസിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഉപാസകരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. 2001 ലെ ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വെയടക്കം കേന്ദ്രസര്‍വീസില്‍ 38.76 ലക്ഷം ജീവനക്കാരുണ്ടായിരുന്നത് 2011 ലെ റിപ്പോര്‍ട്ട് പ്രകാരം 31.46 ലക്ഷമായി കുറഞ്ഞു. 7 ലക്ഷത്തിലധികം തസ്തികകള്‍ പത്തുവര്‍ഷക്കാലയളവിനുള്ളില്‍ കേന്ദ്രസര്‍വീസില്‍ മാത്രം ഇല്ലാതായി. ഇതില്‍ 2 ലക്ഷം തസ്തികകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഗതാഗതസംവിധാനമായ റെയില്‍വെയിലാണ്.

ജനസംഖ്യാവര്‍ദ്ധനവിനും സാമൂഹ്യവളര്‍ച്ചയ്ക്കും അനുരോധമായി സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുപകരം, ലക്ഷക്കണക്കിന് തസ്തികകള്‍ ഇല്ലാതാക്കി സിവില്‍സര്‍വീസിനെ വെട്ടിച്ചുരുക്കുന്ന നയം ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ഭാരതം ആറരപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും രാജ്യത്തെ 35% ജനങ്ങള്‍ നിരക്ഷരരാണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍ പകുതി പേര്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. 40 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. 33 ശതമാനം കുടുംബങ്ങള്‍ക്ക് ഇന്ന് ശുദ്ധജലം ലഭ്യമല്ല. 40 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി വീടോ, കക്കൂസോ ഇല്ല. 34 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ല. 70 ശതമാനം ജനങ്ങളുടെയും പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്. അതി ദാരുണമായ ഇത്തരം ജീവിതാവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിച്ച് മനുഷ്യോചിതമായി ജീവിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. സിവില്‍ സര്‍വീസ് പരിമിതപ്പെടുന്നതിന്റെ ഫലമായി സാമൂഹ്യനീതിയും അട്ടിമറിക്കപ്പെടുകയാണ്. സംവരണാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നത് സിവില്‍സര്‍വീസിലും പൊതുമേഖലയിലും മാത്രമാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ പിന്‍ബലത്തില്‍ സിവില്‍സര്‍വീസില്‍ ജോലി ലഭിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലെത്തുന്നതിനുമുള്ള അവസരങ്ങള്‍ സിവില്‍സര്‍വീസിന്റെ തകര്‍ച്ചയോടെ ഇല്ലാതാകുന്നു.

സംവരണത്തിന്റെ പേരില്‍ ബഹളം സൃഷ്ടിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ വിനാശകരമായ നവഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തും അടിച്ചേല്‍പ്പിക്കുകയാണ്. 2001-06 യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവിലും ഇതേ നയങ്ങള്‍ തന്നെയാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്. റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ട് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ച സര്‍ക്കാര്‍, കര്‍ഷകരെ രക്ഷിക്കുന്നതിനുവേണ്ടി ജീവനക്കാരുടെ ആനുകൂല്യങ്ങളും തസ്തികകളും വെട്ടിക്കുറയ്ക്കുന്നുവെന്ന പ്രചരണമാണ് അഴിച്ചുവിട്ടത്. സര്‍ക്കാരിന്റെ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങി, സിവില്‍സര്‍വീസിനെതിരെ നിലപാടെടുത്ത നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും തങ്ങള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം പിന്നീട് തിരിച്ചറിഞ്ഞു. 2002 ല്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നയങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സര്‍വീസ് മേഖലയില്‍ വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സിവില്‍സര്‍വീസിന്റെ വ്യാപനത്തിലൂടെ കൈവരിച്ച നേട്ടങ്ങളാകെ ഇല്ലാതാക്കുകയാണ്. മലയാളിയെ വിശ്വപൗരനാക്കി മാറ്റിയ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വയംഭരണകോളേജുകള്‍ക്ക് അനുമതി നല്‍കിയും സര്‍വ്വകലാശാലകളുടെ ജനാധിപത്യസ്വഭാവം തകര്‍ത്തും, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഡോക്ടര്‍മാരുടേതടക്കമുള്ള ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാതെ, ദിവസക്കൂലി സമ്പ്രദായം ആരോഗ്യമേഖലയിലും വ്യാപകമാക്കി. മരുന്നു സംഭരണത്തിലെ അഴിമതി ഇല്ലാതാക്കുന്നതിനും ജീവന്‍രക്ഷാ മരുന്നന്നുകളുടെയടക്കം ലഭ്യത സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അട്ടിമറിച്ചു. ആശുപത്രികളില്‍ ജീവന്‍രക്ഷാമരുന്നുകള്‍ ലഭ്യമല്ലാതായി. ദേശീയതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ കേരളത്തിലെ പൊതുവിതരണരംഗം താറുമാറാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയില്‍ ഇടപെടുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ സിവില്‍സപ്ലൈസ് വകുപ്പിന് ബജറ്റ് വിഹിതമായി 150 കോടി അനുവദിച്ചിരുന്നു. ഇത് 65 കോടിയായി വെട്ടിക്കുറച്ചു. അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ ഫലമായി ജീവിതം പൊറുതിമുട്ടുമ്പോള്‍ ഭക്ഷ്യസബ്സിഡി വെട്ടിച്ചുരുക്കി ജനങ്ങളെ ശിക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാമൂഹ്യനീതിവകുപ്പിനെ നോക്കുകുത്തിയാക്കി മാറ്റി, സാമൂഹ്യക്ഷേമപദ്ധതികള്‍ ഒന്നൊന്നായി പരിമിതപ്പെടുത്തുകയാണ്. അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിതര സംഘടനകളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ ആറ് ജില്ലകളില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ്. ഇതുവഴി പിഞ്ചുപൈതങ്ങളോടുപോലും സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണ്. അംഗനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്നവരുടേയും ഭാവി ആശങ്കയിലായിരിക്കുന്നു. ക്ഷേമപദ്ധതികള്‍ കയ്യൊഴിയുന്നതിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എല്‍ഡിഎഫ് ഭരണകാലയളവില്‍ മുന്‍കൂര്‍ നല്‍കിയിരുന്ന ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശികയായിരിക്കുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ ഉജ്ജ്വലമാതൃകകള്‍ സൃഷ്ടിച്ച കേരളത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നു. ഭരണഘടനാപരമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട പദ്ധതിവിഹിതം യഥാസമയം അനുവദിക്കാത്തിന്റെ ഫലമായി പദ്ധതി പ്രവര്‍ത്തനങ്ങളാകെ താളംതെറ്റി. സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോഴും പദ്ധതിയുടെ മൂന്നിലൊന്നുപോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ജനന-മരണ രജിസ്ട്രേഷന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി നഗരസഭകളില്‍ ഈ ചുമതല ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനെ ഏല്‍പ്പിച്ചു. എല്‍ഡിഎഫ് ഭരണകാലയളവില്‍ ക്രമസമാധാനപാലനത്തില്‍ പ്രഥമസ്ഥാനം കേരളം നേടിയിരുന്നു. എന്നാല്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളും വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും സാമ്പത്തിക തട്ടിപ്പുകളും ഗണ്യമായി വര്‍ദ്ധിച്ചതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് ഭരണനേതൃത്വം തന്നെ സംരക്ഷണമൊരുക്കുകയും പോലീസ് സംവിധാനത്തെ നിര്‍ജീവമാക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്നതിനും സര്‍ക്കാരിന്റെ അഴിമതിക്കും വികലനയങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളെ തകര്‍ക്കുന്നതിനും പോലീസിനെ ആയുധമാക്കിയ സര്‍ക്കാര്‍ പോലീസ് സംവിധാനത്തെ പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിച്ചു. ഇതേപോലെ സിവില്‍സര്‍വീസിനെയും രാഷ്ട്രീയവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹ്യസുരക്ഷാ ഉത്തരവാദിത്വങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്ന നയത്തിന്റെ ഭാഗമായി കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചു. ഖജനാവിലെ പണവും ജീവനക്കാരുടെ സമ്പാദ്യവും കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പങ്കാളിത്ത പെന്‍ഷന്‍പദ്ധതി കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. 2013 ഏപ്രില്‍ 1 ന് ശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ ജീവനക്കാരേയും പദ്ധതിയില്‍ അകപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ്. ഒന്നാം യുപിഎ ഭരണത്തില്‍ ഇടതുപക്ഷ സമ്മര്‍ദ്ദം മൂലം പാസ്സാക്കാന്‍ കഴിയാതിരുന്ന പിഎഫ്ആര്‍ഡിഎ ബില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ബിജെപി യുടെ കൂടി പിന്തുണയോടെ നിയമമാക്കി. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം പരിമിതപ്പെട്ടതിന്റെ ഫലമായി ജീവനക്കാരുടെ പെന്‍ഷന്‍ സുരക്ഷയാണ് ഇല്ലാതായത്. പെന്‍ഷന്‍ സുരക്ഷ ഇല്ലാതായതോടെ സിവില്‍സര്‍വീസ് അനാകര്‍ഷകമായി മാറുകയാണ്. മികവും പ്രാഗത്ഭ്യവുമുള്ളവര്‍ ഈ മേഖല കയ്യൊഴിയുന്നത് സിവില്‍സര്‍വീസിന്റെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കും.

സിവില്‍സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ കൂടി ഭാഗമാണ് പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കുന്ന നടപടി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ ബദല്‍നയങ്ങള്‍ സിവില്‍സര്‍വീസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും വ്യാപകമാക്കുന്നതിനും ഇടയാക്കി. ലോകസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു. കാര്‍ഷിക-വ്യാവസായിക മേഖലയിലടക്കം പുത്തനുണര്‍വ്വ് സൃഷ്ടിച്ച നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും യഥേഷ്ടം പണമനുവദിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിയമനനിരോധനം പിന്‍വലിച്ചു. മുപ്പതിനായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. മികച്ച ധനകാര്യമാനേജ്മെന്റിലൂടെ സംസ്ഥാനത്ത് സാമ്പത്തികപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞു. അഞ്ചുവര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയോ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാവുകയോ ചെയ്തിരുന്നില്ല. ഭരണകാലയളവില്‍ പുതിയ നികുതികളൊന്നും തന്നെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3000 കോടിയിലേറെ രൂപ ട്രഷറി മിച്ചമുണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മികച്ച സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാര്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ കടക്കെണിയിലാക്കി. സംസ്ഥാനത്തിന്റെ നികുതിവരുമാനം കുത്തനെ ഇടിഞ്ഞു. 2010-11 ല്‍ നികുതി വരുമാനം 23% വര്‍ദ്ധിച്ചെങ്കില്‍ 2012-13 ല്‍ അത് 9 ശതമാനമായി കുറഞ്ഞു.

രണ്ട് ബജറ്റുകളിലായി രണ്ടായിരത്തി അഞ്ഞൂറ് കോടിയിലധികം നികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചതിന് ശേഷവും നികുതിവരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാത്തത് ദുരൂഹമാണ്. കാര്യക്ഷമമായി നികുതിപിരിവിലേര്‍പ്പെട്ട ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചും നികുതി കുടിശ്ശികയ്ക്ക് വ്യാപകമായി സ്റ്റേ നല്‍കിയും നികുതി സമാഹരണം തടസ്സപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരാണ് പ്രതിസന്ധി ക്ഷണിച്ചുവരുത്തിയത്. നികുതി കുടിശ്ശികയ്ക്ക് സ്റ്റേ നല്‍കുന്നതിന് പിന്നില്‍ വമ്പിച്ച അഴിമതിയുള്ളതായും ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. അഴിമതിരഹിത വാളയാര്‍ പദ്ധതിയടക്കം നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ നടപടികളേയും അട്ടിമറിച്ചതിലൂടെ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച്, കരകയറാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.

*
എ. ശ്രീകുമാര്‍ chintha weekly

No comments: