Tuesday, April 29, 2014

അടിച്ചമര്‍ത്തിയോ " ശാക്തീകരണം"

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് നരേന്ദ്രമോഡി പറയുന്നത്. ഗുജറാത്തിലെ സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമം ഇരുകൂട്ടരും തുടക്കംമുതല്‍ നടത്തുകയാണ്. രാജ്യത്തെ സ്ത്രീകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസിനും ബിജെപിക്കും തുല്യഉത്തരവാദിത്തമുണ്ട്. സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ കൂടുതല്‍ അദൃശ്യവും വില കുറയ്ക്കപ്പെട്ടതുമായി മാറുന്നു. വീട്ടുജോലിക്കാര്‍, വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍, കരാര്‍ തൊഴിലാളികള്‍ എന്നീ നിലകളില്‍ അംസഘടിത മേഖലയിലേക്ക് സ്ത്രീകള്‍ തള്ളി നീക്കപ്പെടുന്നു. കുറഞ്ഞകൂലി, നിയമസംരക്ഷണമില്ലായ്മ, കടുത്ത ചൂഷണം എന്നിവയാണ് ഈ മേഖലയുടെ സവിശേഷത. ചില്ലറ വ്യാപാര മേഖലയിലേക്ക് എഫ്ഡിഐയുടെ കടന്നുവരവ് സ്വയം തൊഴില്‍ചെയ്തിരുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ഉപജീവന മാര്‍ഗത്തിന് ഭീഷണിയായി. ദരിദ്രസ്ത്രീകള്‍ സുരക്ഷിതമല്ലാത്തതും ചൂഷണാധിഷ്ഠിതവുമായ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടിവരുന്നു; മനുഷ്യക്കടത്തിനിരയാകാന്‍ നിര്‍ബന്ധിതരാകുന്നു.

2004-05നും 2009-10 നും ഇടയ്ക്ക് രണ്ടു കോടിയിലധികം സ്ത്രീകള്‍ തൊഴില്‍രംഗത്തുനിന്ന് പുറന്തള്ളപ്പെട്ടു. സര്‍ക്കാര്‍തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുത വെളിപ്പെടുത്തിയത്. കാര്‍ഷിക പ്രതിസന്ധി ഗ്രാമീണമേഖലയില്‍ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചു. കര്‍ഷക ആത്മഹത്യകളുടെ നിരക്ക് വര്‍ധിച്ചു. എന്‍സിആര്‍ബി ഡാറ്റ പ്രകാരം മൊത്തം 2,70,940 ഇന്ത്യന്‍ കര്‍ഷകരാണ് 2001നും 2011നും ഇടയ്ക്ക് ആത്മഹത്യചെയ്തത്. പ്രതിവര്‍ഷ ശരാശരി 16,743; പ്രതിദിനം 46. കുടുംബത്തിലെ മുഖ്യവരുമാന സ്രോതസ്സായിരുന്നയാള്‍ നഷ്ടപ്പെട്ടത് കുടുംബങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചതും വിധവകളുടെമേല്‍ സര്‍വബാധ്യതകളും പതിച്ചതും നവലിബറല്‍ നയങ്ങളുടെ ദുരന്ത യാഥാര്‍ഥ്യമാണ്. അതിനും പുറമെ, സ്ത്രീകള്‍, കര്‍ഷകരെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതുമില്ല; കൃഷിക്കാരായി രജിസ്റ്റര്‍ചെയ്യപ്പെട്ടിട്ടുമില്ല. അവര്‍ വായ്പാക്ഷമതാ നിലവാരത്തിന് പുറത്താക്കപ്പെടുന്നു; കടം എഴുതിത്തള്ളല്‍ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക നടപടികള്‍ ഉള്‍പ്പെടുത്തപ്പെട്ട സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടു.

ഗ്രാമീണ തൊഴിലില്ലായ്മയും ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള സുപ്രധാന ഉപകരണമെന്ന നിലയില്‍ 2007-08ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗീകരിക്കാന്‍ സിപിഐ എം സമ്മര്‍ദം ചെലുത്തിയിരുന്നു. 2006-07 ലെ 41 ശതമാനത്തില്‍നിന്ന് 2012-13 ആയപ്പോള്‍ എംഎന്‍ആര്‍ഇജിഎയിലെ സ്ത്രീ പങ്കാളിത്തം 52 ശതമാനമായി ഉയര്‍ന്നത് ദരിദ്രരായ സ്ത്രീകളില്‍നിന്നുള്ള സൃഷ്ടിപരമായ പ്രതികരണമായാണ് കരുതേണ്ടത്. പൊതുവില്‍ സ്ത്രീകള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതാ നിലവാരം പ്രകടമാക്കുമ്പോഴും അവര്‍ക്ക് മിനിമം കൂലി നിഷേധിക്കുന്നു. നിയമപ്രകാരം 100 ദിവസം തൊഴില്‍ ഉറപ്പ് നല്‍കിയിട്ടും പ്രതിവര്‍ഷം 45 ദിവസത്തോളംമാത്രമേ ലഭ്യമായിട്ടുള്ളൂ. ഇപ്പോള്‍ എന്‍ആര്‍ഇജിഎയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പരിപാടികളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുക എന്ന അവകാശംപോലും നിഷേധിക്കുന്നു. തൊഴിലാളികള്‍ എന്ന നിലയില്‍ അവരെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം.

അഞ്ച് സ്ത്രീകളില്‍ മൂന്നുപേര്‍ക്കും വിളര്‍ച്ചരോഗം, മൂന്നുവയസ്സില്‍ താഴെയുള്ള ഓരോ രണ്ടാമത്തെ കുട്ടിക്കും തൂക്കക്കുറവ്, ഓരോ മൂന്നാമത്തെ കുട്ടിക്കും മുരടിപ്പ്, ഓരോ അഞ്ചാമത്തെ കുട്ടിക്കും ബലഹീനത- ഇങ്ങനെയുള്ള രാജ്യത്ത് 2013-14 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ എല്ലാ പ്രധാനപദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമുള്ള വിഹിതത്തില്‍ 32000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സര്‍ക്കാര്‍സഹായത്തോടെ കോര്‍പറേറ്റുകള്‍ നടത്തുന്ന പ്രകൃതിവിഭവങ്ങളുടെ കൊള്ളമൂലം ഏറ്റവുമേറെ ദുരിതമനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളാണ്. കന്നുകാലിത്തീറ്റ, വിറക്, വെള്ളം, ചെറുകിട വനോല്‍പ്പന്നങ്ങള്‍ മുതലായവ ശേഖരിക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം അവരുടെമേലാണ്. പ്രകൃതിവിഭവങ്ങള്‍ വന്‍തോതില്‍ കൈയേറുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിനാലും വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാല്‍ വാസസ്ഥലം വിട്ട് പോകേണ്ടിവരുന്നതിനാലും ഈ വിഭവങ്ങള്‍ അനഭിഗമ്യമാവുകയും കൂടുതല്‍ ചെലവേറിയതായിത്തീരുകയും ചെയ്യുന്നു. അതേസമയംതന്നെ, സാമൂഹ്യമേഖലാ ചെലവുകളില്‍ വരുത്തുന്ന വെട്ടിക്കുറവിന്റെ ഭാഗമായി സ്ത്രീകളുടെ ഗാര്‍ഹികജോലിയുടെ ഉത്തരവാദിത്തവും പരിചരണച്ചെലവുകളും വര്‍ധിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗൗരവതരമായ വീഴ്ചകള്‍ വ്യാപകമായ എതിര്‍പ്പാണുണ്ടാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് എതിരായ വലതുപക്ഷ വര്‍ഗീയവാദ ശക്തികളെ പ്രതിനിധാനംചെയ്യുന്നതും കോര്‍പറേറ്റുകളാല്‍ പിന്തുണയ്ക്കപ്പെടുന്നതുമായ ബിജെപിയാണ് ഇത് ഉപയോഗപ്പെടുത്തുക. ആര്‍എസ്എസും ഹിന്ദുത്വശക്തികളും പ്രതിനിധാനംചെയ്യുന്ന വര്‍ഗീയശക്തികള്‍ സ്ത്രീകളെ പുരുഷന്റെ അനുബന്ധം മാത്രമായാണ് കാണുന്നത്. അവര്‍ പിന്തിരിപ്പന്‍ ആശയങ്ങളെയും ആചാരങ്ങളെയും പാരമ്പര്യത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്ത്രീകളുടെ സ്വതന്ത്ര പൗരത്വ പദവിക്കെതിരായ വലിയ വെല്ലുവിളിയാണ് ഈ ശക്തികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസായാലും ബിജെപിയായാലും സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിക്കുന്നതില്‍ പരിപൂര്‍ണ കാപട്യമാണ് എന്ന് തെളിയിക്കുന്ന വസ്തുതകളാണിവയെല്ലാം.
*
deshabhimani editorial

No comments: