Wednesday, April 23, 2014

താക്കോല്‍ വേണ്ടാത്ത വാതിലുകള്‍

സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ഏറ്റവുംവലിയ ശക്തി, അതിനെ ഭയപ്പെടുന്നവരെക്കൂടി അനുകര്‍ത്താക്കളാക്കി മാറ്റാന്‍ കഴിയുന്നുവെന്നതാണെന്ന്പറഞ്ഞത് അഡോള്‍ഫ് ഹിറ്റ്ലറാണ്. അത്ഭുതം, ഭീകരത, അട്ടിമറി, നരഹത്യ തുടങ്ങിയവയിലൂടെ ശത്രുവിനെ ഉള്ളില്‍നിന്നുതന്നെ നിര്‍വീര്യമാക്കുക. ഭാവിയുടെ യുദ്ധം അതാണെന്നും അയാള്‍ ആവര്‍ത്തിച്ചു. തീരുമാനമെടുക്കുംമുമ്പ് പതിനായിരം വട്ടം ആലോചിക്കുക. തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പതിനായിരം പ്രതിബന്ധങ്ങള്‍ ഉയര്‍ന്നാലും പിന്തിരിയരുതെന്നും ഹിറ്റ്ലര്‍ വിശദീകരിക്കുകയുണ്ടായി. അനിഷ്ടത്തേക്കാള്‍ നിലനില്‍ക്കുന്നതാണ് വിദ്വേഷമെന്നും സത്യമല്ല, വിജയമാണ് പ്രധാനമെന്നും അയാള്‍ വിശദീകരിച്ചു. നരേന്ദ്രമോഡിയും സമാനമായ കുറേ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും മാത്രമല്ല അവ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ പുറത്തിറക്കിയ ഒരു പുസ്തകവും ഇതേ ദൗത്യമാണ് നിര്‍വഹിച്ചത്.

ബ്രിട്ടീഷ് എഴുത്തുകാരനും ടെലിവിഷന്‍ നിര്‍മാതാവുമായ ആന്‍ഡി മറിനോ രചിച്ച "നരേന്ദ്രമോഡി- എ പൊളിറ്റിക്കല്‍ ബയോഗ്രഫി"യാണ് മറ്റൊരു പ്രചാരണോപാധിയായതും. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ തനിക്ക് ദുഃഖമുണ്ടെങ്കിലും കുറ്റബോധമില്ലെന്നാണ് മറിനോയോട് മോഡി തുറന്നടിച്ചതത്രെ. മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനായതായും ആ പുസ്തകം അവകാശപ്പെടുന്നു. കൂട്ടക്കൊലക്ക് ഒരു മാസത്തിനുശേഷം 2002 ഏപ്രില്‍ 12ന് പനാജിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയിലായിരുന്നു മോഡിയുടെ ആഗ്രഹപ്രകടനം. എന്നാല്‍ ""പാര്‍ടിയും ഗുജറാത്തിലെ ജനങ്ങളും എന്നെ ഒഴിവാക്കാന്‍ ഒരുക്കമായിരുന്നില്ല. അതുപോലെ പാര്‍ടി അച്ചടക്കത്തിനെതിരെ നിലകൊള്ളാന്‍ തയ്യാറായതുമില്ല ഞാന്‍..."" എന്ന വിശദീകരണങ്ങള്‍ ജനത/രാഷ്ട്രം/പാര്‍ടി തുടങ്ങിയ അതിവൈകാരികതകളിലേക്കാണ് ചേക്കേറിയത്. എന്നാല്‍ ഇരകളെ ഈ ഭ്രമണപഥത്തിന് പുറത്തേക്ക് തെറിപ്പിക്കുകയുമായിരുന്നു. ഐസക് ന്യൂട്ടന്റെ ചലന നിയമം കൂട്ടുപിടിച്ച് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനമുണ്ടെന്ന് വ്യാഖ്യാനിച്ച് വംശഹത്യയെ ന്യായീകരിച്ച മോഡിയാണ് ജീവചരിത്രകാരനോട് കുറ്റവിമുക്തിയുടെ വാക്കുകള്‍ പങ്കുവച്ചതെന്നോര്‍ക്കണം.

കൂട്ടക്കുഴപ്പ പരമ്പരകള്‍ അമര്‍ച്ചചെയ്യാന്‍ ഗുജറാത്തിനോട് തൊട്ടുരുമ്മിനില്‍ക്കുന്ന മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് മോഡി പൊലീസ് സഹായം തേടിയതായും ആന്‍ഡി മറിനോ എഴുതി. അശോക് ഘെലോട്ട് (രാജസ്ഥാന്‍), വിലാസ റാവു ദേശ്മുഖ് (മഹാരാഷ്ട്ര), ദിഗ്വിജയ് സിങ് (മധ്യപ്രദേശ്) എന്നിവരോടായിരുന്നത്രെ ആ അഭ്യര്‍ഥന. അവിടങ്ങളില്‍നിന്നെല്ലാം പത്ത് കമ്പനി സായുധ പൊലീസിനെയാണ് ആവശ്യപ്പെട്ടതും. രാജസ്ഥാനില്‍നിന്നും മധ്യപ്രദേശില്‍നിന്നും പ്രതികരണമേ ഉണ്ടായില്ല. മഹാരാഷ്ട്ര പേരിന് മാത്രം സേനയെ അയച്ചുവെന്ന ജീവചരിത്രകാരന്റെ വാദഗതികള്‍ അര്‍ഥമാക്കുന്നത് കലാപം അമര്‍ച്ചചെയ്യാന്‍ മോഡി ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നാണ്. അയല്‍ സംസ്ഥാനങ്ങള്‍ പിന്തുണച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് സമാധാനപൂര്‍ണമാവുമായിരുന്നെന്നും കഥയെഴുതുകയാണ് മറിനോ. ഒരു വ്യാഴവട്ടത്തിനുശേഷവും ചോരയൊലിപ്പിക്കുന്ന വംശഹത്യയെക്കുറിച്ചും ഹെലിക്കോപ്റ്ററുകളില്‍ മോഡിക്കൊപ്പം സഞ്ചരിച്ച ജീവചരിത്രകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. വളരെ ആധികാരികമായ സഹിഷ്ണുത നിറഞ്ഞ നേതൃരൂപമായിട്ടാണ് അദ്ദേഹം മോഡിയെ വരച്ചുവച്ചതും.

കോടതികളുടെയും മാധ്യമങ്ങളുടെയും പങ്കിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും അദ്ദേഹം സൗമ്യനായിനിന്നു. ""മാധ്യമങ്ങള്‍ അവയുടെ പണിയെടുക്കട്ടെ, ഞാന്‍ ഏറ്റുമുട്ടാനില്ല"" എന്ന മട്ടിലായിരുന്നു തുടക്കം. എല്ലാ കോടതികളും തനിക്ക് ക്ലീന്‍ചിറ്റാണ് നല്‍കിയതെന്നും തുടര്‍ന്നു. വികസനം തന്നെ സംബന്ധിച്ചൊരു ജനകീയ പ്രസ്ഥാനമാണെന്ന് പ്രതികരിച്ച മോഡി, പാശ്ചാത്യവല്‍ക്കരണമില്ലാത്ത ആധുനികതയെന്ന വ്യാമോഹവും തുറന്നുവച്ചു. അത്യാധുനികതയെ പുണരുമ്പോഴും ഇന്ത്യന്‍ പാരമ്പര്യത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍ എന്ന് സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമങ്ങളുടെ മികച്ച പിന്തുണയ്ക്കൊപ്പം പുസ്തകങ്ങളുടെ പൂമഴയും ഫാസിസ്റ്റ് നേതൃത്വങ്ങളുടെ രക്ഷാകവചമായി മാറാറുണ്ട്. തൊള്ളായിരത്തി മുപ്പതുകള്‍ തൊട്ടുള്ള ജര്‍മന്‍ചരിത്രം അതിന്റെ മികച്ച ഉദാഹരണവുമാണ്. ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട ഭരണാധികാരികളില്‍ ഒരാളാണ് ഹിറ്റ്ലര്‍. നൂറിലധികം ജീവചരിത്രങ്ങള്‍ അയാളെക്കുറിച്ചുണ്ട്. ഓഗസ്റ്റ് ക്യൂബിസെക്, ജോസഫ് ഗീബല്‍സ്, ഹെര്‍മന്‍ ഗോറിങ്, വൊന്‍ പാപെന്‍, യോ വാഹിം ഡിഫെസ്റ്റ് തുടങ്ങിയവരുടെ കൃതികള്‍ പ്രധാനം. രണ്ടായിരത്തിലധികം പേജുകളില്‍ പരന്നുകിടക്കുന്ന ജീവചരിത്രങ്ങളുമുണ്ട്.

ഹിറ്റ്ലര്‍ പ്രതിഭാസത്തിന് ക്ഷമാപണം തീര്‍ത്തുകൊണ്ടുള്ള നിലയിലെഴുതിയവയാണ് ഏറെയും. അയാളെ മഹാനായി വാഴ്ത്തുന്നവയും ധാരാളം. ഡേവിഡ് നിക്കോള്‍സിന്റെ "അഡോള്‍ഫ് ഹിറ്റ്ലര്‍ എ ബയോഗ്രഫിക്കല്‍ കംപാനിയന്‍", ജെയിംസ് ക്രോസ് ഗിബ്ലിന്റെ "ദി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് അഡോള്‍ഫ് ഹിറ്റ്ലര്‍" തുടങ്ങിയവ ഓര്‍മിപ്പിക്കുംമട്ടില്‍ മോഡി പ്രകീര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്. എം വി കാമത്തും കാളിന്ദി രണ്‍ദേരിയും ചേര്‍ന്നെഴുതിയ "ദി മാന്‍ ഓഫ് ദി മോമന്റ്: നരേന്ദ്രമോഡി", കുമാര്‍ പങ്കജിന്റെ "നരേന്ദ്രമോഡി എ മാന്‍ വിത്ത് മിഷന്‍", ഡി പി സിങ്ങിന്റെ "നരേന്ദ്രമോഡി യെസ് ഹി കാന്‍", നീലാഞ്ജന്‍ മുഖോപാധ്യായയുടെ "നരേന്ദ്രമാഡി: ദി മേന്‍", ദി ടൈംസ് തുടങ്ങിയ കൃതികള്‍ ഹിറ്റ്ലര്‍ കാലത്തേക്കും സഞ്ചരിക്കുന്നവയാണ്. "ദി നമോ സ്റ്റോറി: എ പൊളിറ്റിക്കല്‍ ലൈഫ്" ഒരു സംഘം നടത്തിയ അന്വേഷണങ്ങളുടെ പുസ്തകരൂപവും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതൃസമസ്യകളില്‍ ഒന്നായാണ് മോഡി ഇതില്‍ വിശദീകരിക്കപ്പെടുന്നത്. പിന്തുണക്കുന്നവരെയും എതിരാളികളെയും ഒരുപോലെ അലട്ടുന്ന കണ്ടെത്തലുകളാണ് അതെന്നും പ്രസാധകര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗുജറാത്തിന്റെ ഉരുക്കുമനുഷ്യന്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ കളി മാറ്റക്കാരനായി മാറിയതാണ് പല ജീവചരിത്രങ്ങളുടെയും പ്രധാന ഊന്നല്‍. ആവേശത്തിന്റെ വൈദ്യുതിയായ മോഡിയെ യുവാക്കള്‍ രക്ഷകനായാണ് കാണുന്നതെന്നും ചിലര്‍ വാദിക്കുന്നു. ഒട്ടുമിക്ക വാതിലുകള്‍ തുറക്കുന്നത് താക്കോല്‍ ഉപയോഗിച്ചല്ലെന്നും പകരം യാചനയിലൂടെയാണെന്നും ഹിറ്റ്ലര്‍ സൂചിപ്പിക്കാറുണ്ടായിരുന്നു. മോഡിയെക്കുറിച്ചുള്ള അപദാനങ്ങള്‍ക്കും താക്കോല്‍ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് മാധ്യമങ്ങളും എഴുത്തുകാരും. ഹിറ്റ്ലര്‍/മോഡി ജീവചരിത്രങ്ങളിലെല്ലാം പൊതുവായി കടന്നുവരുന്ന ഉപശീര്‍ഷകങ്ങള്‍ വ്യക്തി/കാലം/ദൗത്യം എന്ന നിലയിലാണ്. കാലം അവരിലേല്‍പ്പിച്ച ദൗത്യമാണത്രെ ഫാസിസ്റ്റ് രാഷ്ട്രീയം. വ്യക്തിയെന്ന തരത്തില്‍ ഹിറ്റ്ലറില്‍ ദൃശ്യമായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍, വൈയക്തിക ദൗര്‍ബല്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങളും കൗതുകങ്ങളും ഏറ്റവും അനുചരരുടെ ഇടപെടലുകള്‍, പ്രചാരണ ശൃംഖലയുടെ ഗൂഢപദ്ധതികളും മാനിപ്പുലേഷനുകളും - ഇവയെല്ലാം മോഡിയിലും ഇറക്കിവയ്ക്കുന്നുമുണ്ട് ചില പഠനങ്ങള്‍. ""ജര്‍മന്‍ യുവാവേ, നീയൊരു ജര്‍മന്‍കാരനാണെന്ന് മറക്കാതിരിക്കുക, ജര്‍മനിയുടെ പെണ്‍കുട്ടീ ഒരിക്കല്‍ നീയൊരു ജര്‍മന്‍ അമ്മയാവാനുള്ളതാണെന്ന് ഓര്‍ത്തിരിക്കുക"" എന്ന വിളിച്ചുപറയലായിരുന്നു ഹിറ്റ്ലറുടെ ആദ്യകാല ചിന്തയുടെ അടിത്തറ. ""സ്കൂള്‍ അസംബ്ലിയിലും പൊതുവേദികളിലും കറുപ്പും ചുവപ്പും സ്വര്‍ണവും കലര്‍ന്ന ജര്‍മനിയുടെ നിറങ്ങള്‍ ധരിച്ച് ഞങ്ങള്‍ ഞങ്ങളെ പ്രദര്‍ശിപ്പിച്ചു. ഹെയ്ല്‍ എന്നേ അഭിവാദ്യം ചെയ്തുള്ളൂ. ഞങ്ങളുടെ ദേശീയ ഗാനമേ പാടിയുള്ളൂ. അന്ന് ഞങ്ങള്‍ വ്യക്തമായും രാഷ്ട്രീയ വിദ്യാഭ്യാസം തന്നെയാണ് നേടിയിരുന്നത്. മുതിര്‍ന്നവര്‍പോലും ഭാഷയ്ക്കപ്പുറം അസ്തിത്വമോ പോരാട്ടത്തിന്റെ ആവശ്യമോ തിരിച്ചറിയാത്ത കാലത്തായിരുന്നു ഇത്. മുന്നണിപ്പോരാളികളുടെ കൂട്ടത്തില്‍ തന്നെയായിരുന്നു ഞാന്‍. ശരിയായ ജര്‍മന്‍ ദേശീയവാദി. പതിനഞ്ച് വയസ്സാകുമ്പോഴേക്കും ഈ വഴിയില്‍ ഞാന്‍ ഏറെ മുന്നേറിയിരുന്നു. ഭരണകൂട വിപ്ലവവും ശുദ്ധ ദേശീയവാദവും തമ്മിലുള്ള അന്തരംപോലും തിരിച്ചറിയാന്‍ അന്നെനിക്കായി. ഉപാധികളില്ലാതെ എന്റെ രാജ്യം, എന്റെ ജനത എന്ന ആത്മാഭിമാനത്തിന്റെ വഴിയായിരുന്നു എന്റേത്..."" എന്നതിന്റെ ഹിന്ദി പരിഭാഷ മാധ്യമങ്ങള്‍ക്ക് കേള്‍ക്കാനേയാവുന്നില്ല. ജനസമൂഹം, അതിന്റെ ആധിപത്യം എന്നൊക്കെ പരത്തിപ്പറഞ്ഞാല്‍ ആര്‍ക്കും പാര്‍ടിയില്‍ കയറിയിറങ്ങാമെന്നും എന്തഭിപ്രായവും പറയാമെന്നുമുള്ള "അപകടം" ഹിറ്റ്ലറാണ് മോഡിയെ പഠിപ്പിച്ചത്. ഇത് പാര്‍ടിയിലെ ഐക്യവും അച്ചടക്കവും തകര്‍ക്കുമെന്ന് വിരല്‍ചൂണ്ടിയ ഹിറ്റ്ലര്‍, താന്‍ വിശ്വസിക്കുന്നതെന്തെന്നും ചെയ്യാന്‍ പോകുന്നതെന്തൊക്കെയെന്നും ആര്‍ക്കും കയറിപ്പറയാമെന്ന് വന്നാല്‍ പിന്നെ സംഘടനയുടെ കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ടാകില്ലല്ലോ എന്നും ഹിറ്റ്ലറെ അനുകരിച്ച് മോഡി പ്രവര്‍ത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ കുറ്റമേ കാണുന്നില്ല. സിനിമാതാരം രാജേഷ് ഖന്നയുടെ കടുത്ത ആരാധകനാണ് മോഡി. മാത്രമല്ല അദ്ദേഹത്തിന്റെ ഹെയര്‍സ്റ്റൈല്‍പോലും പകര്‍ത്തുകയുമുണ്ടായി. ജീവചരിത്രങ്ങളിലെ ഇത്തരം പൊടിപ്പും തൊങ്ങലും നാസി നേതാക്കളോടും മുപ്പതുകള്‍ ചേര്‍ത്തുവച്ചിരുന്നു. മക്കളേ ഇന്ത്യ സ്വന്തം ആക്കൂ! സാമ്പത്തിക - വിദേശ നയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കര്‍ഷക-തൊഴിലാളി വിരുദ്ധ സമീപനങ്ങളിലും ഇരുപാര്‍ടികളും ഒന്നിച്ചുനില്‍ക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഒരേ തൂവല്‍പക്ഷികള്‍. തീര്‍ന്നില്ല, രാഷ്ട്രീയത്തെ വീണ്ടും ചില വീട്ടുകാര്യങ്ങളാക്കുന്നതിലും ഒപ്പത്തിനൊപ്പമാണ്. അടിത്തൂണ്‍ പറ്റിയവരും രോഗികളായവരും ജനരോഷം ഭയക്കുന്നവരും വെറുതെ ഒഴിഞ്ഞുപോവുകയല്ല. കുടുംബസ്വത്തുപോലെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പാര്‍ലമെന്റ് സീറ്റുകള്‍ ഓഹരിവയ്ക്കുകയാണ്. രാജപരമ്പര ഭരണംപോലെ പിന്‍ഗാമികളെ തിരുകിക്കയറ്റുന്നതും മാധ്യമങ്ങള്‍ക്ക് ജനാധിപത്യംതന്നെ. കോണ്‍ഗ്രസിലെയും ബിജെപിയിലെയും രണ്ട് കുപ്രസിദ്ധ ധനമന്ത്രിമാര്‍ വംശമാഹാത്മ്യത്തിലൂടെ മക്കള്‍ക്ക് സീറ്റുകള്‍ ഒപ്പിച്ചെടുത്തു. കഴിഞ്ഞ യുപിഎ ധനമന്ത്രി പി ചിദംബരത്തിന്റെ ഹൈടെക് പുത്രന്‍ കാര്‍ത്തിക് ചിദംബരം അച്ഛന്റെ ശിവഗംഗാ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. 121 കോടി ജനസംഖ്യയുള്ള രാജ്യത്തെ 83 കോടി വോട്ടര്‍മാരും മുപ്പത്തിയഞ്ച് വയസ്സിന് താഴെയാണെന്ന ഗണിതക്കുറിപ്പ് നിരത്തിയായിരുന്നു ചിദംബരം മകന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശങ്കരപുരത്ത് ഉദ്ഘാടനം ചെയ്തതും. ബിജെപിയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും സ്വന്തം മണ്ഡലം മകന് തീറെഴുതിക്കൊടുത്തു. ഹസാരിബാഗ് മണ്ഡലത്തില്‍ മറ്റാരും അവകാശവാദം ഉന്നയിക്കുംമുമ്പ് ജയന്ത് സിന്‍ഹ ചാടിവീഴുകയായിരുന്നു. 1998, 1999, 2009 വര്‍ഷങ്ങളില്‍ യശ്വന്തായിരുന്നു ആ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തരം ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും തെലങ്കാനയില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും നാണംകെട്ട നിലയിലാണ് ബന്ധുരാഷ്ട്രീയം പയറ്റുന്നതെന്ന് കാണാം. തോല്‍വിഭയന്ന് ചില ആന്ധ്രാ മണ്ഡലങ്ങളില്‍ 2019 ലേക്കുപോലും സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ തെലങ്കാന മേഖലയില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും പുറമെ ഭാര്യമാര്‍ക്കും ടിക്കറ്റ് നേടിയെടുക്കുകയാണ് ആ പാര്‍ടിയുടെ നേതാക്കള്‍. 119 നിയമസഭാ മണ്ഡലങ്ങളിലേക്കും 17 ലോക്സഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ മുപ്പതിനാണ് അവിടെ തെരഞ്ഞെടുപ്പ്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പൊന്നല ലക്ഷ്മയ്യ, വര്‍ക്കിങ് പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി, ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സി ദാമോദര്‍രാജ് നരസിംഹ, മുന്‍ പിസിസി അധ്യക്ഷന്‍ ഡി ശ്രീനിവാസ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വൈസ് ചെയര്‍മാന്‍ മാരി ശശിധര്‍ റെഡ്ഡി തുടങ്ങിയവരെല്ലാം അരയും തലയും മുറുക്കി രംഗത്തെത്തിയത് ബന്ധുജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ജന്‍ഗവോണ്‍ നിയമസഭയില്‍നിന്നുള്ള എംഎല്‍എയായ ലക്ഷ്മയ്യ ഭോന്‍ഗിര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കും. അപ്പോള്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റ് മകന്റെ ഭാര്യ വൈശാലിക്കായി ബുക്ക് ചെയ്യുകയുമായിരുന്നു.

ഉത്തംകുമാര്‍ റെഡ്ഡി കൊടാട് മണ്ഡലത്തില്‍ ഭാര്യ പത്മ റെഡ്ഡിക്കുവേണ്ടി ഡല്‍ഹിയിലേക്കും പറന്നുപോയി. ദാമോദര്‍രാജ് നരസിംഹയുടെ ഭാര്യ പത്മിനങ്ങളുടെ, ശങ്കറെഡ്ഡി മണ്ഡലമാണ് ഒപ്പിച്ചെടുത്തത്. മാരി ശശിധര്‍ റെഡ്ഡിയാവട്ടെ മകന്‍ ആദിത്യക്കാണ് ബെര്‍ത്ത് ശരിപ്പെടുത്തിയതും. ഇങ്ങനെ മക്കള്‍/മരുമക്കള്‍ പുരാണങ്ങളുമായി ഓടിനടന്ന നാല്‍പ്പതിലധികം നേതാക്കളുടെ ആര്‍ത്തിതെളിഞ്ഞു തെലങ്കാനയില്‍. ഇതിന്റെ ബിജെപി നാടകമാണ് മധ്യപ്രദേശില്‍ കൊഴുത്തത്. സംസ്ഥാനത്തെ 23 മന്ത്രിമാരില്‍ ഒമ്പതുപേരായിരുന്നു ഊണും ഉറക്കവുമൊഴിച്ച് കാത്തുകിടന്നത്. 2004ല്‍ ആകെയുള്ള 29ല്‍ 25 സീറ്റും നേടിയ ബിജെപി 2009ല്‍ പതിനാറിലേക്ക് താഴ്ന്നിരുന്നു. 230 അംഗ നിയമസഭയില്‍ ഇപ്പോള്‍ 165 സീറ്റുള്ള പാര്‍ടിയില്‍ ഇടപെടാന്‍ ചില നേതാക്കള്‍ ആര്‍എസ്എസ് മേധാവികളെയും ആശ്രയിച്ചു. ധനമന്ത്രി ജയന്ത് മലിയ ഭാര്യ സുധക്കുവേണ്ടി ദമോ പാര്‍ലമെന്റ് മണ്ഡലമാണ് എഴുതിയെടുത്തത്.

ഗതാഗതമന്ത്രി ഭൂപേന്ദ്ര സിങ് ഭാര്യ സരോജിന് വട്ടംവരച്ചുകൊടുത്തത് സാഗര്‍ മണ്ഡലം. അതിന് വഴിയൊരുക്കാന്‍ അദ്ദേഹം സാഗര്‍ എംപി സ്ഥാനം ഒഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയുംചെയ്തു. റവന്യൂമന്ത്രി രംപല്‍ സിങ് ഭാര്യ ശശിപ്രഭക്കുവേണ്ടി ഹോഷങ്കബാദാണ് ആവശ്യപ്പെട്ടത്. കൃഷിമന്ത്രി ഗരന്‍ശങ്കര്‍ ബിസെന്‍ ഭാര്യ രേഖക്ക് വാങ്ങിക്കൊടുത്തതാകട്ടെ ബലാഘട്ട്. ഗ്വാളിയോര്‍, ഖര്‍ഗോണ്‍ ദമോ മണ്ഡലങ്ങളും ബന്ധുജന സംവരണങ്ങളാക്കി മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍. അടിയന്തരാവസ്ഥക്കാലത്തെ കരിനിയമങ്ങളിലൊന്നായ മിസ  യെ ചിലര്‍ പൂര്‍ണമാക്കിയത് "മകനേ ഇന്ത്യ സ്വന്തം ആക്കൂ" എന്നാണ്. ഇന്ദിരാഗാന്ധി മകന്‍ സഞ്ജയിനോട് പറഞ്ഞതായിരുന്നു അത്. കോണ്‍ഗ്രസിനൊപ്പം ബിജെപിയും ഇതേ നിലവാരത്തിലാണ്. മക്കളേ ഇന്ത്യ സ്വന്തം ആക്കൂ എന്ന ഭേദഗതിയുണ്ടെന്ന് മാത്രം. ആരാണ് ധനമന്ത്രി പ്രധാനമന്ത്രി ആരെന്നതിനേക്കാള്‍ കോര്‍പറേറ്റുകളും ബഹുരാഷ്ട്ര ഭീമന്മാരും വിദേശ നിക്ഷേപകരും മാധ്യമങ്ങളും ഉറ്റുനോക്കുന്ന പദവി ധനമന്ത്രിയുടേതാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികക്കൊപ്പം സാമ്പത്തിക മാനിഫെസ്റ്റോയും പുറത്തിറക്കണമെന്ന ചില കോണുകളില്‍നിന്നുള്ള നിര്‍ദേശം അതാണ് കാണിക്കുന്നതും.

നിശ്ശബ്ദത മാത്രമാണ് തെറ്റായി ഉദ്ധരിക്കപ്പെടാതിരിക്കുകയെന്ന പഴയ ധാരണയ്ക്കും ഇപ്പോള്‍ നിലനില്‍പ്പില്ല. അതിനാല്‍ ആഗ്രഹങ്ങള്‍ ആരും മറച്ചുവയ്ക്കുന്നില്ലെന്നായിരിക്കുന്നു. നീരാ റാഡിയയുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ രാഷ്ട്രീയ-മാഫിയാ - ബ്യൂറോക്രാറ്റിക് - മാധ്യമ കൂട്ടുകെട്ടുകളുടെയും സമ്പദ്വ്യവസ്ഥ തുറന്നുകാട്ടിയിട്ടും ജനാധിപത്യത്തിന്റെ നാവുകള്‍ക്ക് പക്ഷാഘാതമാണ്. സോണിയാഗാന്ധിയുടെ കാര്യം താനേറ്റുവെന്നും കോണ്‍ഗ്രസ് തന്റെ വാണിജ്യശാലയല്ലേ എന്നും വീമ്പിളക്കിയ മുകേഷ് അംബാനിയുടേത് ഒരു രോഗലക്ഷണം മാത്രമായിരുന്നു. എ രാജയെ മന്ത്രിയാക്കിയത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും പിന്നീട് തെളിഞ്ഞു. ഓരോ കോര്‍പറേറ്റ് ശൃംഖലയും തങ്ങള്‍ക്കാവശ്യമുള്ളവരെ ഓരോ മന്ത്രാലയത്തിലും കുടിയിരുത്തുകയായിരുന്നു. ജയ്പാല്‍ റെഡ്ഡിയെ മാറ്റി വീരപ്പ മൊയ്ലിയെ പെട്രോളിയം മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയെന്നത് വളരെ വ്യക്തം.

"വളര്‍ച്ചയും വികസനവും" എന്ന കൃത്രിമ അജണ്ട മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ചലനങ്ങളെല്ലാം നിയന്ത്രിക്കുന്നവര്‍ തീര്‍ച്ചയായും ധനമന്ത്രിയെപ്പറ്റിതന്നെയാവും തല പുണ്ണാക്കുക. ആ പദവി മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവാറില്ല. എന്നാല്‍ ഇപ്പോഴത്തെ ആവശ്യം സമ്മര്‍ദത്തിലേക്ക് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇനി അതും പ്രതീക്ഷിക്കുന്നുണ്ടാവണം. ""മുഖ്യ പാചകക്കാരന്‍ ആരെന്നറിയാതെ പുതിയ റസ്റ്റോറന്റ് തുറക്കുന്നു""വെന്ന രൂപീകരണത്തിലൂടെ ചിലര്‍ അര്‍ഥമാക്കാന്‍ ശ്രമിച്ചതും വിട്ടുകളയാനാവില്ല. ബിജെപിയില്‍ ഇത് രണ്ടും ഒരാളാവും എന്ന ശുഭപ്രതീക്ഷയും എടുത്തിട്ടുണ്ട്. നരേന്ദ്രമോഡിയെയാണ് അക്കൂട്ടര്‍ ആനയിക്കുന്നത്. "ഗുജറാത്ത് മാതൃക"യിലൂടെ അദ്ദേഹം വളര്‍ച്ചയുടെയും വികസനത്തിന്റെയും പര്യായമായിരിക്കയാണത്രെ! കുപ്രസിദ്ധരായ രണ്ട് ധനമന്ത്രിമാര്‍ - പി ചിദംബരവും യശ്വന്ത് സിന്‍ഹയും മത്സരത്തില്‍നിന്ന് ഒഴിഞ്ഞുനിന്നതിനാല്‍ മറ്റുപല പേരുകളാണ് പംക്തിയെഴുത്തുകാര്‍ അടിവരയിട്ടുപോകുന്നത്. സാമ്രാജ്യത്വ സ്ഥാപനങ്ങളുടെ പിന്തുണയും കൊളോണിയല്‍ പഠനകേന്ദ്രങ്ങളില്‍നിന്നുള്ള അഭ്യസനവും കൈമുതലാക്കിയ ചിലരെയും എഴുന്നള്ളിക്കുന്നുണ്ട്. എണ്ണിയെടുക്കാനാവാത്ത വിധം ബഹുഭാഷാ പണ്ഡിതനായ നരസിംഹറാവുവിന് ഹൃദയഭാഷ മാത്രം അറിയില്ലെന്നതുപോലെ ഇവര്‍ക്കും വേരില്ലാത്ത പാണ്ഡിത്യത്തിന്റെ, ജനാഭിമുഖ്യമില്ലാത്ത നിലപാടുകളുടെ പിന്‍ബലമേയുള്ളൂവെന്ന് സാമ്പത്തിക മാധ്യമങ്ങളും കാണുന്നില്ല. പതിനാറാം ലോക്സഭയില്‍ ധനമന്ത്രിമാരായി ബിജെപി പക്ഷത്തുനിന്ന് ഉയര്‍ത്തിക്കാട്ടുന്നവരില്‍ പ്രധാനികള്‍ രണ്ട് അരുണ്‍മാരാണ്. മുന്‍ വാണിജ്യ-വ്യാവസായിക മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മുന്‍ ടെലികോം മന്ത്രി അരുണ്‍ ഷൂറിയും. വിറ്റുതുലയ്ക്കലിന് പ്രത്യേക മന്ത്രാലയം തുറന്നയാളായിരുന്നു ഷൂറിയെന്നത് മാധ്യമങ്ങളുടെ പരിഗണനയിലേ എത്തിയില്ല. മോഡി പ്രധാനമന്ത്രിയായാല്‍ ധനവകുപ്പിന് കൂടുതല്‍ സാധ്യത ജെയ്റ്റ്ലിക്കാണെന്ന് സ്വപ്നം കാണുന്നവരുമുണ്ട്. മോഡിയുമായുള്ള പ്രവര്‍ത്തന പൊരുത്തമാണ് അതിന്റെ അടിസ്ഥാനം.

രണ്ട് അരുണ്‍മാരും ഡല്‍ഹിയിലും മുംബൈയിലും കോര്‍പറേറ്റ് മേധാവികളുമായി അടഞ്ഞ മുറി ചര്‍ച്ചകള്‍ നടത്തിയതായും ശ്രുതിയുണ്ട്. പാര്‍ലമെന്റിന്റെ അനുമതിയോ പിന്തുണയോ വാങ്ങാതെ പുത്തന്‍ തലമുറ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനായിരുന്നു ഈ കൂടിയാലോചന. ധനമന്ത്രി സ്ഥാനത്തേക്ക് സുബ്രഹ്മണ്യം സ്വാമിയുടെ പേരും ഉയരുന്നുണ്ട്. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സ്വാമിയുടെ പ്രധാന ഉപദേശകന്‍ നൊബേല്‍ പുരസ്കാര ജേതാവ് സൈമണ്‍ കുസ്നെറ്റ്സാണ്. "കെയ്നീഷ്യന്‍ വിപ്ലവ"ത്തെ ഇന്ധനം നല്‍കി മുന്നോട്ടുനയിച്ച പ്രതിഭയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മുന്‍ ബിഹാര്‍ ധനമന്ത്രി സുശീല്‍കുമാര്‍ മോഡിക്കൊപ്പം ചില ടെക്നോക്രാറ്റുകളും ബിജെപി പട്ടികയിലുണ്ട്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ജഗദീഷ് എന്‍ ഭഗവതി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് മുന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് പനാഗരിയ തുടങ്ങിയവര്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി പട്ടികയില്‍ ഗ്രാമീണ വികസന മന്ത്രി ജയറാം രമേഷിനെ സങ്കല്‍പിക്കുന്നവരുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ പിന്തുണ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേകനിക്കാണ്. കോര്‍പറേറ്റ് മേഖലയും അദ്ദേഹത്തിനൊപ്പമായിരിക്കും. പതിനാറാം ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ഒരാളാണ് നിലേകനി. അതും ഒരു ശക്തിയായിക്കൂടെന്നില്ല. 7700 കോടി മൂലധനമുള്ള അദ്ദേഹത്തില്‍നിന്ന് രാജ്യത്തിന് ഇടയ്ക്ക് വായ്പ എടുക്കാമെന്ന സൗകര്യവുമുണ്ട്.

അരുണ്‍മാരായാലും നിലേകനിമാരായാലും വിദൂരങ്ങളിലിരുന്ന് മൂലധനശക്തികള്‍ കൈകൊട്ടിച്ചിരിക്കും. ഹാവാര്‍ഡ് സിന്‍ പ്രസ്താവിച്ചതുപോലെ, വിജയകരമായ യുദ്ധങ്ങള്‍ക്കുശേഷം യുദ്ധപ്പനി അവസാനിക്കുമ്പോള്‍ വീണ്ടും പക്വമായ ചിന്തകള്‍ ഉണരുക പതിവാണ്. യുദ്ധത്തിന് നല്‍കേണ്ടിവന്ന വിലയെപ്പറ്റിയും അതിന്റെ നേട്ടങ്ങളെപ്പറ്റിയും ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും. ഇറാഖ് അധിനിവേശം കൊടുമ്പിരിക്കൊണ്ടിരുന്ന 1991 ഫെബ്രുവരിയിലെ ജനഹിത പരിശോധനയില്‍ പങ്കെടുത്തവരെ യുദ്ധത്തിന്റെ ഭീകര ചെലവുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ പതിനേഴ് ശതമാനം മാത്രമാണ് ചെലവ് അമിതമാണെന്ന് അഭിപ്രായപ്പെട്ടത്. ജൂണില്‍ അത് മുപ്പത് ശതമാനമായി. (അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയ ചരിത്രം. ഭാഗം മൂന്ന്, പേജ് 323) ഇത് ഇന്ത്യന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ സംബന്ധിച്ചും ചിന്തിക്കേണ്ട വസ്തുതയാണ്. കോണ്‍ഗ്രസായാലും ബിജെപിയായാലും കെടുതികള്‍ക്ക് ഒരേ മുഖവും ഭാവവുമായിരിക്കും. അമേരിക്കന്‍-ഇറാഖ് ജനങ്ങളുടെ സാധാരണ വികാരങ്ങള്‍ വിട്ടുകളയാതെ ചരിത്രകാരന്‍ മരിലിന്‍ യങ് നല്‍കിയ മുന്നറിയിപ്പ് ഇന്ത്യക്കും ബാധകമാവും. ""

ഇറാഖിലെ റോഡുകള്‍ തകര്‍ക്കാന്‍ അമേരിക്കയ്ക്കാവും. എന്നാല്‍ സ്വന്തം റോഡുകള്‍ നിര്‍മിക്കാനാകില്ല. ഇറാഖില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യമുണ്ടാക്കാം; എന്നാല്‍ സ്വന്തം നാട്ടിലെ ദശലക്ഷക്കണക്കായവര്‍ക്ക് ആരോഗ്യ പരിപാലനം ഉറപ്പുവരുത്താനാകില്ല. കുര്‍ദിഷ് ന്യൂനപക്ഷത്തോടുള്ള ഇറാഖിന്റെ പെരുമാറ്റത്തെ നാം നിശിതമായി വിമര്‍ശിക്കും. എന്നാല്‍ സ്വന്തം നാട്ടിലെ വംശീയസ്പര്‍ധ അവസാനിപ്പിക്കാനാവില്ല. അന്യനാട്ടിലെ ജനതയെ ഭവനരഹിതരാക്കും. സ്വന്തം നാട്ടില്‍ വീടുകള്‍ നിര്‍മിക്കുകയില്ല. യുദ്ധത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് സൈനികരെ മയക്കുമരുന്നുകളില്‍നിന്ന് സംരക്ഷിക്കാനാകും. എന്നാല്‍ നാട്ടില്‍ മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കാന്‍ നമുക്ക് പണമില്ല. ഇതൊക്കെക്കൊണ്ടു തന്നെ യുദ്ധത്തില്‍ വിജയത്തിനുശേഷം നാം പരാജയം ഏറ്റുവാങ്ങുന്നു..."" എന്നതിന് ഇന്ത്യന്‍ വകഭേദമുണ്ട്. കോര്‍പറേറ്റ് മാധ്യമ വൃന്ദങ്ങള്‍ക്ക് രുചിക്കാത്ത യാഥാര്‍ഥ്യമാണത്. തെരഞ്ഞെടുപ്പിലെ ആരുടെയോ വിജയത്തിനുശേഷം പരാജയങ്ങള്‍ മാത്രം ഭക്ഷിക്കേണ്ടിവരുന്ന സാധാരണ ഇന്ത്യന്‍ പൗരന്റെ നിലവിളികള്‍ മുട്ടി പ്രതിധ്വനിക്കാന്‍ ചുവരുകള്‍പോലും ഇല്ലാതാവുകയാണോ?

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക

No comments: