Wednesday, April 23, 2014

മദംപൊട്ടിയ മരുന്നുപരീക്ഷണം വേണ്ട

മരുന്നുപരീക്ഷണത്തിന്റെ ഫലമായി 89 പേര്‍ കൊല്ലപ്പെട്ടെന്നും 506 പേര്‍ ദുരിതബാധിതരായി ജീവിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്ക്. മരുന്നുപരീക്ഷണത്തിന് കമ്പനികള്‍ താല്‍പ്പര്യത്തോടെ തെരഞ്ഞെടുക്കുന്ന രാജ്യമായി ഇന്ത്യ മാറി എന്നാണ്, സ്വസ്ഥ അധികാര്‍ മഞ്ച് എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കുമുമ്പാകെ വന്ന സ്തോഭജനകമായ വിവരങ്ങള്‍ തെളിയിച്ചത്. മരുന്നുപരീക്ഷണത്തിന് ഇരകളായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

പരീക്ഷണത്തിന് ഇന്ത്യയിലേക്ക് വരുന്ന കമ്പനികളില്‍ മിക്കതും ബഹുരാഷ്ട്ര കുത്തകകളാണ്. ഗവേഷണത്തിന് കരാര്‍ എടുക്കുന്ന സംഘടനകളിലൂടെയാണ് ഇവരുടെ നുഴഞ്ഞുകയറ്റം. 2005 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍ അതിന് പ്രോത്സാഹനം നല്‍കുന്നു. പല പരീക്ഷണങ്ങളിലും നിശ്ചിത മാനദണ്ഡങ്ങളോ നിയന്ത്രണ നടപടികളോ പാലിക്കപ്പെടുന്നില്ല. പരീക്ഷണങ്ങള്‍ പലതും സ്ത്രീകളിലാണ്- പ്രത്യേകിച്ചും പാവപ്പെട്ട സ്ത്രീകളില്‍. അവരെ എളുപ്പത്തില്‍ വിധേയരാക്കാം എന്ന സൗകര്യമാണ് കമ്പനികള്‍ കാണുന്നത്.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനു കാരണം, വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുന്നതിന് എളുപ്പമാണെന്നതുമാണ്. മേല്‍ സൂചിപ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടലിന് കാരണമായത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനുള്ള അധികാരങ്ങള്‍ റദ്ദാക്കിയും പുതിയ രാസപദാര്‍ഥങ്ങളുടെ ക്ലിനിക്കല്‍ പരിശോധന ഉപാധികളോടെ നിരോധിച്ചുമുള്ള ഉത്തരവ് 2013 ജനുവരിയില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായി. അതിനുപുറമെ, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പരീക്ഷണങ്ങളുടെ ഫലമായി ദോഷഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അത്തരം ഇടപെടലുകള്‍പോലും ഫലംചെയ്തില്ല. അതുകൊണ്ടാണ്, മരുന്നുപരീക്ഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സമയബന്ധിതമായി നടപ്പാക്കേണ്ടതുമായ ഉത്തരവ് വേണ്ടിവന്നത്.

വ്യവസ്ഥയില്ലാതെ നടത്തുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരാശിയോടുള്ള വെല്ലുവിളിതന്നെയാണ്. നിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പന മറ്റൊരു വിപത്ത്. ഇന്ത്യന്‍ വിപണിയില്‍ 60000- 80000 ബ്രാന്റഡ് മരുന്നുകള്‍ വിറ്റഴിക്കുന്നു എന്നാണ് കണക്ക്. രാജ്യത്ത് അവശ്യമരുന്നുകളായി ലിസ്റ്റ് ചെയ്യപ്പെട്ടത് 348 എണ്ണമാണ്. വില്‍പ്പനയ്ക്കെത്തുന്ന എണ്‍പതിനായിരത്തോളം മരുന്നുകളില്‍ പലതും ഉപയോഗയോഗ്യമല്ലാത്തതാണ്. അത് പരിശോധിച്ച് വേണ്ടതുകൊള്ളാനും അനാവശ്യമായത് തള്ളാനും പര്യാപ്തമായ ഡ്രഗ് കണ്‍ട്രോള്‍ സംവിധാനം രാജ്യത്തില്ല. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും സര്‍ക്കാരിന്റെ നിയന്ത്രണാധികാരസ്ഥാപനങ്ങളും അഴിമതിയില്‍ വലിയതോതില്‍ ഐക്യപ്പെടുന്നു. കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അതില്‍ നേതൃപങ്കുതന്നെ വഹിക്കുന്നു. വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ 8-10 ശതമാനം ഗുണനിലവാരം കുറഞ്ഞതാണ് എന്ന് തെളിവുസഹിതം ബോധപ്പെട്ടിട്ടും കേന്ദ്ര മരുന്ന് ഗുണനിലവാരനിയന്ത്രണ സ്ഥാപനത്തിന് അനക്കമില്ല. കോര്‍പറേറ്റ്- ഭരണനേതൃത്വ- ഉദ്യോഗസ്ഥതല അഴിമതി എല്ലാ പരിധിയും വിട്ട് മുന്നേറുകയാണ് ഈ രംഗത്ത്. ജനങ്ങളുടെ ജീവന്‍കൊണ്ടാണ് ഈ അഴിമതിസഖ്യം പന്താടുന്നത്. ബയോമെഡിക്കല്‍ ഗവേഷണത്തിലും ക്ലിനിക്കല്‍ പരീക്ഷണങ്ങളിലും ധാര്‍മികത ഉറപ്പുവരുത്തിയേ തീരൂ. അതിനുതകുന്ന വ്യക്തമായ പ്രവര്‍ത്തനപദ്ധതി വികസിപ്പിച്ചെടുക്കണം. അതിന് നിയമത്തിന്റെ പിന്‍ബലമുണ്ടാകണം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍, കമ്പനിത്തലവന്മാര്‍, എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ മുതലായവരെയെല്ലാം ഉള്‍പ്പെടുത്തുകയും അവര്‍ക്ക് ഉത്തരവാദിത്തം നല്‍കുകയുംചെയ്യുന്ന സംവിധാനമാണുണ്ടാകേണ്ടത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായതിനാല്‍ ദോഷകരമായ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് വ്യക്തമായ നഷ്ടപരിഹാരം ലഭിക്കത്തക്കവണ്ണം വ്യവസ്ഥകള്‍ വികസിപ്പിച്ചെടുക്കണം. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും നിശ്ചിത നിലവാരമില്ലാത്തവ കര്‍ക്കശമായി തടയാനുമുള്ള പഴുതടച്ച സംവിധാനമുണ്ടാക്കാനും അമാന്തമരുത്. സര്‍ക്കാര്‍ കടുത്ത നിയമലംഘനമാണ് നടത്തുന്നത് എന്ന് സുപ്രീം കോടതിയില്‍തന്നെ വ്യക്തമായ അവസ്ഥ ഗൗരവമുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ സിപിഐ എം ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. അതേകാര്യം സുപ്രീംകോടതി വിധിയായി വന്നത്, ജനകീയ പ്രശ്നങ്ങളില്‍ ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകള്‍ക്കും അതിന്റെ പ്രസക്തിക്കും അടിവരയിടുന്ന അനുഭവംകൂടിയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: