Wednesday, April 23, 2014

ന്യായാധിപന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍

നിയമപരമായും നിര്‍ഭയമായും നീതിബോധത്തോടെയും സ്വതന്ത്രമായും കേരളത്തില്‍ കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ഹാറുണ്‍ അല്‍ റഷീദിെന്‍റ നിരീക്ഷണം മാധ്യമങ്ങളില്‍ വന്നിട്ടും, അത് വ്യാപകമായ ചര്‍ച്ചയ്ക്ക് വിഷയമായില്ല. തിരഞ്ഞെടുപ്പ് വേദികളില്‍ ജനങ്ങള്‍ പലതും കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും, വലതുപക്ഷ അജണ്ടകള്‍ക്കൊത്ത് ശബ്ദ - ശ്രാവ്യ വിരുന്നൊരുക്കുന്ന മാധ്യമങ്ങള്‍, തങ്ങളുടെ പാചകപ്പുരകളില്‍ മുന്‍കൂര്‍ തയ്യാറാക്കിയവയൊഴിച്ച് മറ്റൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പാന്‍ തയ്യാറുമല്ല. കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ഫയാസിനോടൊപ്പം നില്‍ക്കുന്ന ചിത്രം കൈരളി - പീപ്പിള്‍ പുറത്തുവിട്ടു. എം എം ഹസ്സന്‍ കൂടെ ചിത്രത്തില്‍ ഉള്ളതിനാല്‍ ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പില്‍നിന്നും എതിര്‍പ്പുണ്ടാവില്ല. കള്ളക്കടത്ത് ബന്ധത്തിന് ഗ്രൂപ്പുഭേദമില്ല എന്നുകൂടി ആ ചിത്രം അടിവരയിടുന്നു.

ഇതേ ഫയാസ് കോഴിക്കോട് ജയിലിലെത്തി ടി പി കേസിലെ പ്രതികളിലാരെയോ കണ്ടിരിക്കാമെന്ന ഊഹത്തിലാണ് സിബിഐ അന്വേഷണത്തെ മാടിവിളിക്കാന്‍ ചെന്നിത്തല ന്യായീകരണങ്ങള്‍ ചമച്ചത്. അതേ ഫയാസിനോടൊപ്പം ദിവസങ്ങള്‍ നീണ്ട വിനോദസഞ്ചാരത്തിനിടയില്‍ പകര്‍ത്തപ്പെട്ട ചെന്നിത്തലയുടെ ചിത്രങ്ങള്‍ ഫയാസ് ആര്‍ക്കാണ് പ്രിയപ്പെട്ടവനെന്ന് സാക്ഷ്യം പറയുന്നു. തങ്ങള്‍ ഇതേവരെ പറഞ്ഞുപരത്തിയ മുന്‍വിധികള്‍ തെറ്റായിപ്പോയിയെന്ന് ഏതൊരു മാധ്യമത്തിനും ബോധ്യപ്പെടാവുന്ന ഒരു വസ്തുത ലഭിച്ചാല്‍ തിരഞ്ഞെടുപ്പിന് തലേന്നായതിനാല്‍ അത് മൂടിവക്കുന്നത് ഉചിതമാകുമോ? ഷംസീറിനെതിരെ, ടെലഫോണ്‍ രേഖയെന്ന പേരില്‍ കെട്ടിപ്പൊക്കിയ വ്യാജ ആരോപണത്തെപ്പോലും ടെലിഫോണിെന്‍റ ഉടയവനെ തേടാതെ വെട്ടിവിളമ്പിയ മാധ്യമങ്ങള്‍ തന്നെയാണ് ചെന്നിത്തല - ഫയാസ് ബന്ധം വന്നപ്പോഴും മൗനികളായത്. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന് ഒരു വ്യാഴവട്ടം മുമ്പ് ലഭിച്ച കുടുംബസ്വത്തിനെപ്പറ്റി വിവാദമുയര്‍ത്തിയവര്‍, തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായി കണ്ടിട്ടും, അത് തമസ്കരിക്കുന്നതിലാണ് മികവ് കാട്ടിയത്. ഇവിടെ ഒരു ഹൈക്കോടതി ജഡ്ജി തന്നെ ചില സത്യങ്ങള്‍ തുറന്നടിക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ട മുഖ്യമന്ത്രിയോട് പ്രതികരണംപോലും ആരായാന്‍ പോകാതെ, കോടതികളെപ്പോലും തങ്ങളുടെ രാഷ്ട്രീയക്കളിക്ക് വിധേയമാക്കുന്ന വലതുപക്ഷത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന മാധ്യമദാസ്യമാണ് കാണാനായത്.

ജസ്റ്റീസ് ഹാറുണ്‍ അല്‍ റഷീദ് ഇപ്പോഴത്തെ വിധി വരുന്നതുവരെ വലതുപക്ഷത്തിന് പ്രിയപ്പെട്ടവനായിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഉണ്ട്. അതില്‍ മുഖ്യമന്ത്രിയുടെ ബാധ്യത ക്രിമിനല്‍ സ്വഭാവത്തിലുള്ളതാണെന്ന് സോളാര്‍ കേസില്‍ ഹൈക്കോടതി കണ്ടില്ല. സോളാര്‍ കേസില്‍ തെളിവെടുപ്പു നടത്തി വിധി പറയുന്നത് കീഴ്കോടതികളാണ്. ഹൈക്കോടതി തെളിവുകള്‍ പരിശോധിച്ചില്ല. വിചാരണയും നടത്തിയില്ല. മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടില്ല. അത്തരമൊരു വിധി ആശ്വാസമായി കണ്ട് സോളാറിെന്‍റ ചൂടില്‍ ഉരുകുന്നതിനിടയിലെത്തിയ ആ വിധിയുടെ കുളിരു തേടിയയാളാണ് ഉമ്മന്‍ചാണ്ടി. അതേ മുഖ്യമന്ത്രിക്കെതിരെയാണ് സലിംരാജിെന്‍റ ഭൂമി തട്ടിപ്പുകേസില്‍ അദ്ദേഹം നേരിട്ട് വിമര്‍ശന വിധേയനാകുന്ന ഒരു വിധി വന്നത്. ആദ്യത്തെ വിധി പ്രതികൂലമാകാത്തതിനാല്‍ സോളാറിലെ ജഡ്ജിയെ ഉല്‍കൃഷ്ടനായി വാഴ്ത്തിയ മുഖ്യമന്ത്രിയും സംഘവും രണ്ടാമത്തെ വിധി വന്നപ്പോള്‍ അതേ ജഡ്ജിക്കെതിരായി ഉറഞ്ഞുതുള്ളി. സഹമന്ത്രിയായ കെ സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനായിയെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയതും അക്ഷരംപ്രതി ശരിയായി. തെന്‍റ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും പരാതിയില്ലെന്നും പരിഭവം മാത്രമേയുള്ളൂവെന്നും മുഖ്യമന്ത്രി പറയുന്നു.

ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണം തുടങ്ങുന്നതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി പ്രതിയെ കേള്‍ക്കുന്നതിന് നിയമപരമായി സാധുതയില്ല. സലിംരാജ് കേസില്‍ മുഖ്യമന്ത്രിയുടെ വീഴ്ചകളും ഉത്തരവാദിത്തരാഹിത്യവും പ്രകടമാണ്. സലിംരാജ് നടത്തിയ എല്ലാ തട്ടിപ്പുകളും മുഖ്യമന്ത്രിയുടെ തണലിലാണ് നടന്നത്. അതിനപ്പുറം മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കാളിത്തമുള്ളതായി ഹൈക്കോടതിക്ക് കണ്ടെത്താന്‍ തെളിവുകള്‍ ലഭിച്ചില്ല. ഈ മുഖ്യമന്ത്രിക്കു കീഴിലെ പൊലീസ് അതിന് ശ്രമിക്കുകയില്ലെന്നും നീതികിട്ടാന്‍ സിബിഐ വേണമെന്നും പരാതിക്കാര്‍ പറയുന്നു. അത്തരമൊരു പരാതിക്ക് ഇടയാക്കിയതുതന്നെ മുഖ്യമന്ത്രിയില്‍ ഉള്ള അവിശ്വാസം കൊണ്ടാണ്. അത് ഹൈക്കോടതി ശരിവച്ചാല്‍ കോടതിവിധി സര്‍ക്കാരിെന്‍റ വാദത്തിന് പിന്‍ബലമാകുന്നതെങ്ങനെ? കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന വ്യാജേന, തങ്ങള്‍ക്കെതിരായ വിധിയെ മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അന്വേഷണം സിബിഐക്ക് വിടാന്‍ പാടില്ല എന്നാണ് സലിംരാജും കൂട്ടരും കോടതിയില്‍ വാദിച്ചത്.

പരാതിയില്‍ അന്വേഷണം നടത്തേണ്ട കേരളാ പൊലീസാകട്ടെ, സലിംരാജിെന്‍റ ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. അതിന് ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിലേക്ക് അപ്പീലുമായി ഓടിയതും ഇതേ അഡ്വക്കേറ്റ് ജനറല്‍ തന്നെയായിരുന്നു. ഇതെല്ലാം പരിഗണിച്ച ഹൈക്കോടതി, എന്തുകൊണ്ട് സിബിഐ വരണമെന്ന നിഗമനത്തിലെത്തിയെന്നതാണ് വിധി ന്യായത്തിലൂടെ കാണുന്നത്. അതിന്റെ എഴുപതാം ഖണ്ഡികയില്‍, മുഖ്യമന്ത്രിയെപ്പറ്റിയും, ആഫീസിനെപ്പറ്റിയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ സിബിഐ അന്വേഷണത്തിലേക്കെത്തിച്ച കാര്യങ്ങളാണ്. സലിംരാജ് വെറുമൊരു പൊലീസുകാരന്‍ മാത്രമായിരുന്നെങ്കില്‍ ഇരുന്നൂറ് കോടി രൂപയുടെ ഭൂമിയിടപാട് നടക്കുമായിരുന്നോ? ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് കടന്നുകിട്ടാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓടുമായിരുന്നോ? മുഖ്യമന്ത്രിയുടെ ഗണ്‍മാനായി പതിനാറുകൊല്ലം കൂടെ നടന്നയാള്‍ ഇത്രയേറെ സമ്പത്ത് നേടുമ്പോള്‍, അത് എങ്ങനെയുണ്ടായിയെന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രി കൂടി ഉള്‍പ്പെടുക സ്വാഭാവികമാണ്. അതിന് വഴങ്ങുകയെന്നതാണ് നിയമത്തിന്റെ മാര്‍ഗം അംഗീകരിക്കുന്നവര്‍ക്കുള്ള വഴി. എന്നാല്‍ മുഖ്യമന്ത്രി ""നിത്യവിശുദ്ധനാ""ണെന്നും കോടതിയെ തൂക്കിലേറ്റേണ്ടതാണെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വിധിച്ചത്. ജഡ്ജിയുടെ കോലം കത്തിക്കുന്നതും വീട്ടിലേക്ക് യൂത്തുകാര്‍ മാര്‍ച്ച് ചെയ്യുന്നതും മാധ്യമങ്ങളില്‍ വന്നിരുന്നു. ഉണ്ണിത്താനാണ് ഇത്തവണ പി സി ജോര്‍ജിെന്‍റ ഭാഗം അഭിനയിച്ചത്. മുമ്പ് പാമൊലിന്‍ കേസില്‍ വിധി വന്ന ഘട്ടത്തില്‍ വിജിലന്‍സ് ജഡ്ജി പാകിസ്ഥാന്‍ ചാരനാണെന്നു വരെ പി സി ജോര്‍ജിനെക്കൊണ്ട് ഉമ്മന്‍ചാണ്ടി പറയിച്ചു. സുപ്രീംകോടതിക്ക് ഒരു കത്തയച്ച് വാര്‍ത്തയാക്കി; അതിന്റെ മറവില്‍ മാധ്യമങ്ങളിലൂടെ ജഡ്ജിയെ അപമാനിച്ചു. മാന്യനായ അദ്ദേഹം പിന്മാറിയപ്പോള്‍ പാമൊലിന്‍ കേസില്‍ പിന്നീടെന്തു സംഭവിച്ചു? വിജിലന്‍സ് ജഡ്ജി ചോദിച്ച സംശയങ്ങള്‍ക്കൊന്നും ഇതേവരെ ആരും മറുപടി പറഞ്ഞിട്ടില്ല. വിചാരണയില്‍നിന്ന് ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു. അതേ തന്ത്രമാണ് ഹാറുണ്‍ അല്‍ റഷീദീനെതിരെയും പ്രയോഗിക്കപ്പെട്ടത്. ഇത്തവണ ടി എന്‍ പ്രതാപനാണ് കത്തയക്കാനിറങ്ങിയത്. ആദര്‍ശധീരനായ കെപിസിസി പ്രസിഡന്‍റ് ആദര്‍ശക്കോമരമായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്.

കോടതിവിധിയിലെ രണ്ടു വാചകങ്ങള്‍ സ്റ്റേ ചെയ്തപ്പോള്‍ എന്തൊരാശ്വാസമായിരുന്നു മുഖ്യമന്ത്രിക്ക്. സഹപ്രവര്‍ത്തകനായ ജഡ്ജിയോട് അമാന്യമായി പെരുമാറിയ ഒരു സംഘത്തിന്റെ തലവന് നാണം മറയ്ക്കാന്‍ അസാധാരണമായ തിടുക്കത്തില്‍ ഒരു സ്റ്റേ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് നല്‍കിയത്. വിധി നടത്തിപ്പിനാണ് സാധാരണ സ്റ്റേ കിട്ടാറുള്ളത്. ഇവിടെ വിധിയിലേക്ക് നയിച്ച ന്യായാധിപെന്‍റ ചിന്തയിലെ രണ്ടു വാചകങ്ങള്‍ക്ക് മാത്രമാണ് സ്റ്റേ കിട്ടിയത്. അതുകൊണ്ട് നാണം മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നോക്കുന്നത് സാധാരണമാണെങ്കിലും നീതിന്യായചരിത്രത്തില്‍ അത് കേട്ടുകേള്‍വിയില്ലാത്തതാണ്. അവസാനം ഹൈക്കോടതി ജഡ്ജി ഹാറുണ്‍ അല്‍ റഷീദിനു തന്നെ വിശദീകരണം നല്‍കേണ്ടിവന്നു. അത് മുഖ്യമന്ത്രിക്കു മാത്രമല്ല, സംസ്ഥാന ഭരണത്തിനെതിരായ കുറ്റവിചാരണയുമായി. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും ഭരണത്തലവന്‍മാര്‍ക്ക് മറുപടിയുമുണ്ടായില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി, കേരള ഹൗസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച, വിവാഹക്ഷണത്തിനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിലപ്പുറമെന്തെങ്കിലുമുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും താന്‍ തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാമെന്നും ഹൈക്കോടതി ജഡ്ജി പറയുന്നത് മുഖ്യമന്ത്രിയെയാണ് നേരിട്ട് ബാധിക്കുന്നത്.

ഹൈക്കോടതി ജഡ്ജി തിരഞ്ഞെടുപ്പിലൂടെ വന്നയാളല്ല. ഒരു വിധിയെഴുതിയെന്നതൊഴിച്ച് കുറ്റകൃത്യം നടത്തിയിട്ടുമില്ല. എന്നിട്ടും തല്‍സ്ഥാനത്തുനിന്നും മാറിനില്‍ക്കാനുള്ള ഉന്നത മര്യാദ പ്രകടിപ്പിച്ചപ്പോള്‍, എത്ര നാണം കെട്ടും മുഖ്യമന്ത്രിക്കസേരയില്‍ തുടരുമെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രി എത്രയോ നിലവാരം കെട്ടവനായി. അടിയന്തിരാവസ്ഥ മുതല്‍, കോടതികളോട് കോണ്‍ഗ്രസ് കാട്ടുന്ന "ബഹുമാനാദരവുകള്‍" ഭാരതത്തിനു പരിചയമുണ്ട്. അക്കാലത്തുപോലും ഉണ്ടാകാത്തവിധം കോടതികള്‍ക്കെതിരെ ഭരണിപ്പാട്ടു നടത്തുന്ന ഒരു സംഘമായി യുഡിഎഫ് മാറിയതിനാലാണ് ഇവിടെ കോടതികള്‍ക്ക്പോലും പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടായതായി ഹൈക്കോടതി ജഡ്ജി തുറന്നടിക്കുന്നത്. തെന്‍റ ഭരണത്തലപ്പാവിലെ പൊന്‍തൂവലായി അതിനെ വാഴ്ത്തുകയാണ് ഉമ്മന്‍ചാണ്ടി ശൈലി. അതിനെ പ്രശംസിക്കാന്‍ മാധ്യമങ്ങളും. അതിനപ്പുറം ഒരു പൗരസമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്നത് ഭരണാധികാരികള്‍ മറക്കാന്‍ പാടില്ല.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

No comments: