Tuesday, April 22, 2014

മുസ്ലിം സ്ത്രീകളുടെ വര്‍ത്തമാനം

സ്ത്രീക്കുമേല്‍ പുരുഷന്റെ നിയന്ത്രണം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന മതമാണ് ഇസ്ലാം. എന്നാല്‍, നിയമപ്രകാരം അവകാശമായ സ്വത്തിനുമേല്‍ ഖുര്‍-ആന്‍സ്ത്രീക്ക് പൂര്‍ണാധികാരം നല്‍കുന്നുമുണ്ട്. വേദഗ്രന്ഥമായ ഖുര്‍-ആനില്‍ സുദീര്‍ഘമായ ഒരധ്യായംതന്നെ സ്ത്രീകളെക്കുറിച്ചാണ്. നൂറ്റിയെഴുപത്താറ് വാക്യങ്ങളുള്ള നാലാമധ്യായം-അന്നിസാഅ്-സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതെങ്ങനെയായാലും പ്രായോഗികതലത്തില്‍, അടുത്തകാലംവരെ, മുസ്ലിംസ്ത്രീ അടുക്കളയിലെ വീട്ടുപകരണത്തിനപ്പുറം മറ്റൊന്നുമായി പരിഗണിക്കപ്പെട്ടില്ല.

കേരളജനതയുടെ ഇരുപത്താറുശതമാനത്തിലധികം വരുന്ന മുസ്ലിങ്ങള്‍ക്കിടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുസ്ലിംസ്ത്രീയെ സംവാദവിഷയമായി അവതരിപ്പിക്കാന്‍ ആദ്യം ധൈര്യം കാട്ടിയത് സാക്ഷാല്‍ ഇ എം എസാണെന്ന് ഓര്‍ക്കണം. ശരി-അത്ത് വിവാദത്തിന്റെ കാലത്ത് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായപ്രകടനങ്ങള്‍ ഇരുട്ടുമൂടിയ ഒരു ഭാഗത്തേക്ക് കടന്നുചെന്ന ആദ്യ പ്രകാശകിരണങ്ങളായി. എന്നാല്‍, മുസ്ലിംസ്ത്രീകളെപ്പറ്റി ആഴത്തില്‍ വിലയിരുത്തുന്ന ഒരു പുസ്തകം അപ്പോഴും ഉണ്ടായില്ല. മുസ്ലിങ്ങളുടെ ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന ആദ്യ പുസ്തകമായി എന്റെ ശ്രദ്ധയില്‍ വരുന്നത് കാല്‍ നൂറ്റാണ്ടുകാലം മലബാറില്‍ ജീവിച്ച കനേഡിയന്‍ പണ്ഡിതന്‍ റൊണാള്‍ഡ് ഇ മില്ലറിന്റെ "മാപ്പിള മുസ്ലിംസ് ഓഫ് കേരള"യാണ്. 1976ല്‍ പുറത്തിറങ്ങിയ അതില്‍ കൗതുകകരമായ ഒരു രചനയെ മില്ലര്‍ ഉദ്ധരിക്കുന്നുണ്ട്. പി മുഹമ്മദ് കുട്ടാശേരി 1964 ഒക്ടോബറില്‍ "മാപ്പിളനാടി"ലെഴുതിയ "മുസ്ലിംസ്ത്രീയുടെ ദയനീയചിത്രം" എന്ന കുറിപ്പാണത്. ഇത്തരം ചില പരാമര്‍ശങ്ങളൊഴിച്ചാല്‍ മില്ലറും മുസ്ലിംസ്ത്രീയെപ്പറ്റി അജ്ഞനാണ്. അകത്തേക്ക് പുരുഷനും പുറത്തേക്ക് സ്ത്രീക്കും പ്രവേശനമില്ലാത്ത ലോകത്തെക്കുറിച്ചുള്ള ആധികാരികവിവരങ്ങളുടെ ശൂന്യതയിലേക്ക് ഇതാ ഒരു പുസ്തകം- "കേരളത്തിലെ മുസ്ലിംസ്ത്രീകളുടെ വര്‍ത്തമാനകാലം". കഥാകൃത്തും ബാലസാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനുമായി പ്രശസ്തനായ എന്‍ പി ഹാഫിസ് മുഹമ്മദാണ് രചയിതാവ്. വേഷവിധാനം, വിവാഹക്കമ്പോളത്തിലെ ചരക്കാക്കിത്തീര്‍ക്കല്‍, തലാഖിലൂടെയുള്ള അനാഥത്വം, വിദ്യാഭ്യാസം, പഠിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രായോഗികബുദ്ധിമുട്ടുകള്‍, തൊഴില്‍, പൊതുരംഗത്തെ ഇടപെടലുകള്‍, ബഹുഭാര്യാത്വത്തിന്റെ ഭാഗമായി പുരുഷാസക്തിയുടെ ഇരയാക്കപ്പെടല്‍, പള്ളിപ്രവേശം, മാതൃദായക്രമം, ആചാരങ്ങള്‍, പുതിയ തലമുറയുടെ സാധ്യതകളും പരിമിതികളും തുടങ്ങി മുസ്ലിംസ്ത്രീയുമായി ബന്ധപ്പെട്ട മിക്കവാറുമെല്ലാ വിഷയങ്ങളും ഹാഫിസ് മുഹമ്മദ് ചര്‍ച്ചചെയ്യുന്നു.

സ്ത്രീയുടെ വേഷം പലപ്പോഴും പുരുഷസംവാദകരുടെ പ്രിയവിഷയമാണ്. മൗലികവാദികളെ വേഷം വേഗം പ്രകോപിപ്പിക്കും. കഴിഞ്ഞവര്‍ഷം കാസര്‍കോട്ട് റയാന ഖാസി എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ജീന്‍സ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ പുകിലെത്ര! ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയും മുസ്ലിംസ്ത്രീയുടെ പൊതുവേഷമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന പര്‍ദയ്ക്കുപിന്നിലെ വാണിജ്യതാല്‍പ്പര്യം ഹാഫിസ് തുറന്നുകാട്ടുന്നു. ലോകത്തെങ്ങും മുസ്ലിങ്ങള്‍ക്ക് ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന "ഹിജാബ്" എന്ന പൊതുരീതി സ്വീകരിക്കണമെന്നല്ലാതെ മറ്റൊരു വേഷനിബന്ധനയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പല പ്രശ്നങ്ങളുടെയും കാണാപ്പുറങ്ങള്‍ ഹാഫിസ് കാട്ടിത്തരുന്നു. ഉദാഹരണം സ്ത്രീധനം.

നിയമംമൂലം നിരോധിക്കപ്പെട്ട സ്ത്രീധനം. ചിലര്‍ ഇപ്പോഴും അത് നേരിട്ട് ചോദിക്കും. മറ്റു ചിലരുണ്ട്. പെണ്ണുകാണാന്‍ വരുമ്പോള്‍ വരന്റെ ബന്ധുക്കള്‍ ഓരോരുത്തരായി പെണ്‍കുട്ടിക്ക് ഓരോ ആഭരണം ഇടും. അന്‍പതുപേര്‍ ഓരോ പവന്‍ ഇട്ടെന്നു കരുതുക. അതവരുടെ നിലവാരപ്രദര്‍ശനമാണ്. കല്യാണദിവസം ഇതിന്റെ മൂന്നോ അഞ്ചോ ഇരട്ടി വധു ധരിക്കാതെ പറ്റുമോ? മുഴുവന്‍ ആഭരണവും കല്യാണദിവസം വരന്റെ വീട്ടുകാര്‍ക്ക് ലഭിക്കുകയും ചെയ്യും! മുസ്ലിംസ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങളും ഹാഫിസ് കാട്ടിത്തരുന്നു. വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് പെണ്‍കുട്ടികള്‍ ആണുങ്ങളെ മറികടന്നു പോയിക്കഴിഞ്ഞിരിക്കുന്നു. ശരാശരി ആറുനൂറോളം മുസ്ലിംപെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ഡോക്ടര്‍മാരായി പുറത്തുവരുന്നു, കേരളത്തില്‍. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം 18000. മലബാറിലെ കോളേജുകളില്‍ 70 ശതമാനം പെണ്‍കുട്ടികളാണ്. ഇതേ കാലത്തുതന്നെയാണ് അറബിക്കല്യാണങ്ങളും മൈസൂര്‍ കല്യാണങ്ങളും ടെലിഫോണ്‍ തലാക്കുകളും അരങ്ങുവാഴുന്നത്. സമുദായസംഘടനകളുടെയും അവരുടെ വനിതാവിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഗ്രന്ഥകാരന്‍ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നു.

മുസ്ലിംവനിതാസംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. അതുകൊണ്ടാണ് തങ്ങളുടെ രാഷ്ട്രീയ യജമാന്മാരുടെ സ്ത്രീപീഡനങ്ങളെപ്പോലും ന്യായീകരിക്കേണ്ട ഗതികേടിലേക്ക് അവര്‍ എത്തപ്പെടുന്നത്. മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിനെ ഹാഫിസ് പേരെടുത്ത് വിമര്‍ശിക്കുന്നത് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംവരണേതര വിഭാഗങ്ങളില്‍ ഒരു പെണ്‍കുട്ടിയെപോലും മത്സരിപ്പിക്കാന്‍ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ്. സ്ഥിതിവിവരക്കണക്കുകളുടെ ഭാരമില്ലാതെ വസ്തുതകളിലേക്ക് നേരിട്ടുകടന്നാണ് ഹാഫിസ് മുഹമ്മദ് മുസ്ലിംസ്ത്രീയുടെ വര്‍ത്തമാനജീവിതം കാട്ടിത്തരുന്നത്. വ്യക്തിപരമായ അനുഭവങ്ങള്‍ വിവരണങ്ങളെ ആധികാരികമാക്കുന്നു. മുസ്ലിം സമുദായത്തില്‍ എഴുത്തുകാരനുള്ള അംഗീകാരം യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഗവേഷണപരിചയവും മതേതരനിലപാടും സത്യസന്ധതയും പുസ്തകം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.

*
ബി അബുരാജ്

No comments: