Friday, April 25, 2014

മമത സര്‍ക്കാരിന് സുപ്രീംകോടതിയുടെ കുറ്റപത്രം

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നടന്ന ഒരു ബലാല്‍സംഗക്കേസില്‍ 2014 മാര്‍ച്ച് 28 വെള്ളിയാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്ന വിധി പ്രസ്താവത്തില്‍, ""ഇത്തരത്തിലുള്ള ഹീനമായ കടന്നാക്രമണങ്ങള്‍ നേരിട്ട ഇരകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു"" എന്നാണ് കോടതി പറഞ്ഞത്. ""ഇരയുടെയും അവളുടെ കുടുംബത്തിന്റെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്"" ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളാത്തതിനെയും വിധി പ്രസ്താവത്തില്‍ എടുത്തുപറയുകയുണ്ടായി.

""അപമാനത്തിനോ അന്തസ്സ് കെടുത്തിയതിനോ പകരംവെയ്ക്കാന്‍ ഒന്നിനും കഴിയില്ലെങ്കിലും ധനസഹായമെങ്കിലും നല്‍കിയാല്‍ അല്‍പം ആശ്വാസമാകും"" എന്നും കോടതി പറഞ്ഞു. അതോടൊപ്പം ""നേരത്തെ അനുവദിച്ച 50,000 രൂപ കൂടാതെ 5 ലക്ഷം രൂപകൂടി ഇന്നേക്ക് ഒരു മാസത്തിനകം നല്‍കണമെന്നും"" കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇരയുടെ പുനരധിവാസത്തിന്റെ പ്രാധാന്യത്തിലൂന്നിക്കൊണ്ട് കോടതി ഒന്നുകൂടി പറഞ്ഞത്, ""എന്നിരുന്നാലും ഗവണ്‍മെന്റിന്റെ നിയമപരമായ ചുമതല നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുകയല്ല വേണ്ടത്; ഇരയുടെ പുനരധിവാസത്തിലും പരമപ്രധാന പങ്ക് വഹിക്കാനുണ്ട്.""

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ സബല്‍പൂര്‍ ഗ്രാമത്തില്‍ 20 വയസുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍ ന്യൂസില്‍ 2014 ജനുവരി 23ന് വന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടതോടെയാണ് കേസ് അപെക്സ് കോടതിയിലെത്തുന്നത്. അന്യജാതിക്കാരനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതിന്റെ ശിക്ഷയായി അവളെ കൂട്ട ബലാത്സംഗം നടത്താന്‍ വില്ലേജ് പഞ്ചായത്തിന്റെ സലീശി സഭ ഉത്തരവിട്ടതോടെയാണ് ജനുവരി 20ന് രാത്രി കുറ്റകൃത്യം നടന്നത്. അടുത്തദിവസംതന്നെ സുപ്രീംകോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജി സ്വമേധയാ ഫയല്‍ചെയ്യുകയും ചീഫ് ജസ്റ്റിസ് സദാശിവം, ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെ, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങുന്ന ഒരു മൂന്നംഗ ഡിവിഷന്‍ ബഞ്ചിനെ നിയോഗിക്കുകയും ചെയ്തു. കൂടാതെ, സംഭവം നടന്ന സ്ഥലം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അടിയന്തിരമായി ബിര്‍ഭും ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറി ആയി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലൂത്റയെയും നിയോഗിച്ചു. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും സംയുക്തമായി, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും സുപ്രീംകോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടിയെന്തെങ്കിലും കൈക്കൊണ്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തെക്കറിച്ച് വിശദമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അമിക്കസ് ക്യൂറി സിദ്ധാര്‍ഥ് ലൂത്റ നല്‍കിയ സബ്മിഷന്റെ അടിസ്ഥാനത്തില്‍, അന്വേഷണത്തില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതായി കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പോരായ്മകള്‍ സൂചിപ്പിക്കുന്നത്, ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തണലില്‍ കുറ്റവാളികളെ സഹായിക്കുന്നതിനായി, മനഃപൂര്‍വം യാഥാര്‍ഥ്യം മൂടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ്.

വിധിന്യായത്തില്‍ അമിക്കസ്ക്യൂറിയെ ഉദ്ധരിച്ചുകൊണ്ട് കോടതി രേഖപ്പെടുത്തിയത്, ""ഏതുതരത്തില്‍ നോക്കിയാലും നിശ്ചയമായും ഒരു വലിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടായിട്ടുണ്ട്"" എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് അനിര്‍ബാന്‍ മണ്ഡല്‍ ആയിരിക്കാം എഫ്ഐആര്‍ രേഖപ്പെടുത്തിയത് എന്നും ചൂണ്ടിക്കാട്ടി. ""അനില്‍ മണ്ഡല്‍ പൊലീസ് സ്റ്റേഷനിലെത്തിതിന് യാതൊരടിസ്ഥാനവുമില്ല; അയാളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നതിന് യാതൊരു ന്യായീകരണവുമില്ല"" എന്നും വിധിന്യായത്തില്‍ എടുത്തുപറയുന്നു. കുറ്റവാളികളിലൊരാളുടെ പേര് പൂര്‍ണമായും വ്യത്യസ്തമായിരുന്നു-എഫ്ഐആറില്‍ ഒരു പേരും ജുഡീഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ മറ്റൊരു പേരും. എന്നുതന്നെയല്ല, എഫ്ഐആര്‍ രേഖപ്പെടുത്തിയത് വനിതാ പൊലീസ് ഓഫീസറോ മറ്റേതെങ്കിലും വനിതാ ഓഫീസറോ ആയിരുന്നില്ല. ഇത് ഇന്ത്യന്‍ പീനല്‍കോഡിന്റെ (ഐപിസി) വിവിധ സെക്ഷനുകളുടെ നഗ്നമായ ലംഘനമാണ്. ""ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് 26-01-2014, 27-01-2014, 29-01-2014 എന്നീ തീയതികളില്‍ സ്റ്റേറ്റുമെന്റുകള്‍ വീണ്ടും രേഖപ്പെടുത്തിയത്, ക്രോസ് വിസ്താരത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള വൈരുദ്ധ്യങ്ങളിലേക്ക് നയിക്കുകയായിരുന്നുവെന്നും അത് അതിന്റെ സാരാംശത്തിലുമുണ്ടായി എന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും"" കോടതി പറഞ്ഞു.

അതുപോലെ ഉയര്‍ത്തപ്പെട്ട മറ്റൊരു ചോദ്യം, ""സലീശി സഭയുമായി ബന്ധപ്പെട്ട ഗ്രാമത്തില്‍നിന്നല്ലാതെ എന്തിനായിരുന്നു മറ്റനേകം പേര്‍ അടുത്തുള്ള ഗ്രാമങ്ങളായ ബിക്രമൂറില്‍നിന്നും രാജാറാംപൂരില്‍നിന്നും അവിടെ എത്തിയത്?"" എന്നുതന്നെയല്ല, സലീശി സഭ കൂടിയതു സംബന്ധിച്ച് എഫ്ഐആറിലെ ഭാഷ്യവും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം എഫ്ഐആര്‍ പ്രകാരം അത് 20-01-2014 രാത്രിയില്‍ ആണെന്നതോ അല്ലെങ്കില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടനുസരിച്ച് അടുത്തദിവസം രാവിലെയാണെന്നതോ ആണ്. ഐപിസിയുടെ വിവിധ സെക്ഷനകള്‍ക്കുകീഴില്‍ വരുന്ന പരസ്യമായ ബലാത്സംഗം, അന്യായമായി ഭീഷണിപ്പെടുത്തല്‍, മനോവ്യഥയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളൊന്നുംതന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഒട്ടനവധി വിധിന്യായങ്ങളെ പരമാര്‍ശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്, ""അന്യജാതിയിലോ അന്യമതത്തിലോ പെട്ട വിവാഹങ്ങള്‍, ചിലര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം നടത്തിയതിന്റെപേരില്‍ അവരെ "അഭിമാനക്കൊലകള്‍" നടത്തി ഇല്ലാതാക്കിയതായി പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ അവയെല്ലാം പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകങ്ങളാണ്. മൃഗീയമായ, ഫ്യൂഡല്‍ മനഃസ്ഥിതിയുള്ള അത്തരം ആളുകള്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു."" കൂടാതെ, ""നമ്മള്‍ ഈയടുത്ത വര്‍ഷങ്ങളിലായി കേള്‍ക്കുന്ന "ഖാപ്പ് പഞ്ചായത്തുകള്‍" (തമിഴ്നാട്ടില്‍ ഇത് ഖട്ട പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്നു) പലപ്പോഴും വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ട, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ വിവാഹിതരാവുകയോ ചെയ്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ വ്യവസ്ഥാപിത രീതിയിലുള്ള മറ്റ് അതിക്രമങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ ജനങ്ങളുടെ വ്യക്തിജീവിതത്തിലിടപെടുകയോ ചെയ്യുന്നു. ഇവയെല്ലാം നിയമവിരുദ്ധവും നിഷ്കരുണം തുടച്ചുമാറ്റപ്പെടേണ്ടതുമാണ്. നേരത്തെ സൂചിപ്പിച്ചപോലെ ലതാസിങ്ങിന്റെ സംഭവത്തിലെ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് അതിക്രമങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ ഇത് പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ക്രൂരതകള്‍ ചെയ്യുന്ന, മൃഗീയമായ, ഫ്യൂഡല്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ഈ പ്രാകൃതത്വത്തെയും ഫ്യൂഡല്‍ മനോഭാവത്തെയും തുടച്ചുമാറ്റാന്‍ കഴിയൂ. ഇതുകൂടാതെ, നിയമം കയ്യിലെടുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിനു തുല്യമായ കംഗാരു കോടതികളും എല്ലാം മൊത്തത്തില്‍ നിയമവിരുദ്ധമാണ്"". അതിനാല്‍ സെക്ഷന്‍ 154നുകീഴില്‍ വരുന്ന നിയമമനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നത് നിയമപ്രകാരം നിര്‍ബന്ധിതമാണെന്നും ആ വിവരത്തില്‍നിന്നും മാരകമായ കുറ്റം വെളിപ്പെടുകയാണെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യുകയെന്നത് പൊലീസ് ഓഫീസറുടെ ചുമതലയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ പൊതു-സ്വകാര്യ ആശുപത്രികള്‍ (അവ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ രണ്ടിലേതായാലും) സ്വകാര്യസമിതികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍, ഇവയേതായാലും 357ര വകുപ്പനുസരിച്ച്, ഐപിസി സെക്ഷനുകീഴില്‍ വരുന്ന ഏത് കുറ്റകൃത്യത്തിനും ഇരയായവര്‍ക്ക് പ്രഥമ ശുശ്രൂഷയോ അല്ലെങ്കില്‍ സൗജന്യ വൈദ്യചികിത്സയോ നല്‍കാന്‍ അവ ബാധ്യസ്ഥമാണ്.

*
ജെ എസ് മജുംദാര്‍

No comments: