Thursday, April 24, 2014

വിഷംചീറ്റുന്ന മോഡി അനുയായികള്‍

ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ ഇരട്ടത്താപ്പ് ദിവസം കഴിയുന്തോറും വെളിപ്പെടുകയാണ്. വികസനത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും നരേന്ദ്രമോഡി നടത്തുന്ന പ്രസംഗങ്ങള്‍ വെറും പുറംപൂച്ചുകള്‍മാത്രമാണ്. ഇതിനപ്പുറം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ലക്ഷ്യമാക്കിയുള്ള ശക്തമായ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്.

അടുത്തിടെ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളും ജല്‍പ്പനങ്ങളും വെളിപ്പെടുത്തുന്നത് ബിജെപിയുടെ പ്രചാരണത്തിന്റെ ഉള്ളടക്കം ഹിന്ദുത്വ സങ്കുചിതവാദവും വര്‍ഗീയ സ്വഭാവവുമാണെന്നാണ്. ബിജെപി നേതാവും ബിഹാറിലെ നവാഡയിലെ സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് - "നരേന്ദ്രമോഡിയെ തടയാന്‍ ശ്രമിക്കുന്നവര്‍ പിന്തുണയ്ക്കായി പാകിസ്ഥാനിലേക്ക് നോക്കുന്നവരാണ്. വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടാകില്ല. അത്തരക്കാരുടെ സ്ഥാനം പാകിസ്ഥാനിലായിരിക്കും". ഹിന്ദുത്വയെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ ദേശവിരുദ്ധരും പാകിസ്ഥാന്‍ പക്ഷക്കാരുമാണെന്ന പ്രചാരണം സംഘപരിവാറിന്റെ പഴയ കൗശലമാണ്. പാകിസ്ഥാനെ പരാമര്‍ശിക്കുകവഴി മുസ്ലിം സമുദായത്തെയാണ് ലക്ഷ്യമിടുന്നത്. മുസ്ലിങ്ങളെ എപ്പോഴും പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരായാണ് ഇവര്‍ ചിത്രീകരിക്കാറുള്ളത്. പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശമുയര്‍ന്നിട്ടും ഗിരിരാജ് സിങ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്.

മോഡിയുടെ വലംകൈ അമിത്ഷാ ഒരാഴ്ച മുമ്പ് മുസഫര്‍നഗറില്‍ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഗിരിരാജ് സിങ്ങിന്റെ വിവാദപ്രസംഗം. അമിത് ഷായുടെ വിദ്വേഷ പ്രസംഗം ഇങ്ങനെ- "നമ്മുടെ സമുദായത്തിന് അനുഭവിക്കേണ്ടിവന്ന അപമാനത്തിന് പ്രതികാരംചെയ്യാനുള്ള സമയമാണിത്. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും മോശമായി കൈകാര്യംചെയ്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ചുട്ടമറുപടി നല്‍കണം." അടുത്തിടെ വര്‍ഗീയകലാപമുണ്ടായിടത്തെ ജാട്ട് സഭയിലാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തുക ലക്ഷ്യമിട്ട് "മാനം രക്ഷിക്കാന്‍ പ്രതികാരം ചെയ്യണമെന്ന്" അമിത് ഷാ ആഹ്വാനംചെയ്തത്. എന്നാല്‍, വോട്ടിങ്ങിലൂടെ പ്രതികാരം ചെയ്യണമെന്നുമാത്രമാണ് അമിത് ഷാ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ന്യായീകരിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ന്യൂനപക്ഷ സമുദായത്തെയും ഹിന്ദുത്വ അജന്‍ഡ എതിര്‍ക്കുന്നവരെയും ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്ന ആര്‍എസ്എസ് കേഡര്‍മാരുടെ പ്രചാരണത്തിന്റെ ഭാഗമാണ്. ആര്‍എസ്എസ് സ്ക്വാഡുകള്‍ വീടുവീടാന്തരം കയറിയിറങ്ങി നല്‍കുന്ന ലഘുലേഖയില്‍ പറയുന്നത് രാജ്യത്തെ ശത്രുവില്‍നിന്ന് രക്ഷിക്കാന്‍ ഹിന്ദുക്കള്‍ നൂറുശതമാനവും ഇറങ്ങി വോട്ട് ചെയ്യണമെന്നാണ്.

ആര്‍എസ്എസ് സഹോദര സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയയാകട്ടെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം വമിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. ഗുജറാത്തിലെ ഭാവ്നഗറില്‍ ഒരു മുസ്ലിം ബിസിനസുകാരന്‍ വാങ്ങിയ വീടിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിലാണ് 48 മണിക്കൂറിനുള്ളില്‍ ഈ വീട് ഉപേക്ഷിച്ച് പോകണമെന്നും അല്ലാത്തപക്ഷം ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെ വീട് കൈയടക്കുമെന്നും തൊഗാഡിയ ഭീഷണിപ്പെടുത്തിയത്. ഹിന്ദുമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഒരവകാശവുമില്ലെന്നാണ് തൊഗാഡിയ പറഞ്ഞത്. തൊഗാഡിയ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വാദവുമായി അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തുവന്നത് ഇവിടെയും ആഎസ്എസാണ്. തൊഗാഡിയയുടെ പ്രസംഗം വീഡിയോയില്‍ ലഭ്യമാണെന്നിരിക്കെയാണ് ഈ ന്യായീകരണം. മോഡിയുടെ ഗുജറാത്തിലെ രീതിതന്നെയാണ് തൊഗാഡിയയുടെ ഭീഷണിയിലൂടെ പുറത്തുവന്നത്. അഹമ്മദാബാദിലും വഡോദരയിലും മറ്റ് നഗരങ്ങളിലുമുള്ള ഹൗസിങ് കോംപ്ലക്സുകള്‍ മുസ്ലിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയില്ല. അവയൊക്കെ ഹിന്ദുക്കള്‍ക്കു മാത്രമാണ്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരണവും ഒറ്റതിരിച്ച് പാര്‍പ്പിക്കലും നടക്കുന്നു. "സമഗ്രവികസനത്തിന്റെയും ഫലപ്രദമായ ഭരണത്തിന്റെയും" മേന്മ പറച്ചിലിന്റെ മറവില്‍ ഇത്തരം പാര്‍ശ്വവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നത് നരേന്ദ്രമോഡി തന്നെയാണ്. വര്‍ഗീയവിഷവും ഭിന്നത സൃഷ്ടിക്കുന്ന വിദ്വേഷ പ്രകടനങ്ങളും അവര്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല.

മോഡിയുടെ സാന്നിധ്യത്തിലാണ് എപ്രില്‍ 12ന് മുംബൈയിലെ റാലിയില്‍ ശിവസേനാ നേതാവ് രാംദാംസ് കതം മോശമായി പെരുമാറുന്ന മുസ്ലിങ്ങളെ നരേന്ദ്രമോഡി ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞത്. എതാനും വ്യക്തികളുടെമാത്രം വ്യതിയാനമായി ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയില്ല. നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും രാഷ്ട്രീയവേദിയുടെ അവിഭാജ്യഘടകമാണത്. മോഡിയെ വാരാണസിയില്‍ മത്സരിപ്പിക്കുന്നതും ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിക്കാട്ടാനാണ്. അയോധ്യയും കാശിയും മഥുരയും ആര്‍എസ്എസ്-വിഎച്ച്പി അജന്‍ഡയില്‍തന്നെയുണ്ടെന്ന് ജനങ്ങളെ ഇത് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം ലക്ഷ്യമാക്കി ഗോവധമെന്ന പ്രശ്നവും നരേന്ദ്രമോഡി ഉയര്‍ത്തി. ഹിന്ദുത്വ വര്‍ഗീയശക്തികളുടെ പൈശാചികമായ ലക്ഷ്യങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

*
പ്രകാശ് കാരാട്ട്

No comments: