Wednesday, April 23, 2014

ദുരിതമൊഴിയാതെ മത്സ്യമേഖല

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത് ദുരിതത്തിന്റെ തീമഴയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പദ്ധതി പരിപ്രേക്ഷ്യം വിഷന്‍ 2030 വ്യക്തമാക്കുന്നു. 2027 ആകുമ്പോഴേക്ക് കേരളത്തിന്റെ കടല്‍മത്സ്യ ലഭ്യത ഇന്നത്തെ 5.60 ലക്ഷം ടണ്ണില്‍നിന്ന് 2.40 ലക്ഷം ടണ്ണായി കുറയും. ഇന്നത്തെ രീതിയില്‍ മത്സ്യമേഖലയെ നിലനിര്‍ത്തണമെങ്കില്‍ 12 ലക്ഷം തൊഴിലാളികളില്‍ എട്ടുലക്ഷം പേര്‍ പുതിയ മേഖലകള്‍ കണ്ടെത്തുകയും യാനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കുകയും വേണം. ഇത്ര ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെങ്കിലും മത്സ്യസമ്പത്തിന്റെ പരിരക്ഷയ്ക്കാവശ്യമായ ക്രിയാത്മകമായ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്നു മാത്രമല്ല അതിനുള്ള ശുപാര്‍ശകളും രേഖയിലില്ല.

കൃഷി, മത്സ്യബന്ധനം, നിര്‍മാണം, ഊര്‍ജം തുടങ്ങി 16 മേഖലകളുടെ 2011-31 കാലഘട്ടത്തിലെ വളര്‍ച്ച ലക്ഷ്യംവച്ച് തയ്യാറാക്കിയ രേഖയില്‍ കടുത്ത തകര്‍ച്ച നേരിടുന്നത് മത്സ്യമേഖലയിലാണ്. കാര്‍ഷികമേഖല 0.5 ല്‍ നിന്ന് രണ്ടിലേക്കും നിര്‍മാണമേഖല അഞ്ചില്‍നിന്നും 8.5 ലേക്കും എല്ലാ മേഖലകളുംകൂടി ശരാശരി 6.4ല്‍ നിന്നും 7.4 ലേക്കും വളരുമ്പോള്‍ മത്സ്യമേഖല 3.5 ല്‍ നിന്നും 1.5 ലേക്കു തകരും. അതായത് ഇന്നുള്ള 5.60 ലക്ഷം ടണ്ണില്‍നിന്നും 2022-26 ല്‍ 4 ലക്ഷം ടണ്ണായും 2027 - 31 ല്‍ 2.40 ലക്ഷം ടണ്ണായും ലഭ്യത കുറയും. അതേസമയം ആളോഹരി വാര്‍ഷിക ഉപഭോഗം 2012 ലെ 1.96 ല്‍ തന്നെ 2027 - 31 ലും തുടരുമെന്നും പറയുന്നു.

വലിയ കുറവു സംഭവിച്ച 1987ല്‍ മത്സ്യലഭ്യത 2.72 ലക്ഷം ടണ്ണായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായ ട്രോളിങ് നിരോധനം 1988 ല്‍ നടപ്പാക്കി. തുടര്‍ന്ന് ലഭ്യത ക്രമാനുഗതമായി വര്‍ധിച്ച് 1990 ല്‍ 6.63 ലക്ഷം ടണ്‍ എന്ന സര്‍വകാല റെക്കോഡില്‍ എത്തി. ഇത് 2010 വരെ ഏറിയും കുറഞ്ഞും തുടര്‍ന്ന് 2011 ആയപ്പോഴേക്ക് ലഭ്യത 5.60 ലക്ഷം ടണ്ണായി. കേരള തീരക്കടലില്‍ പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യത്തിന്റെ അളവ് 7.50 ലക്ഷം ടണ്ണാണെന്ന പ്രചാരണം യഥാര്‍ഥത്തില്‍ വിദേശ കപ്പലുകളെ ആകര്‍ഷിക്കാനും കരാര്‍ മേഖലയിലേക്ക് പണം ഒഴുക്കാനും വേണ്ടിയാണ്. മത്സ്യലഭ്യത തീരെ കുറഞ്ഞുപോകുന്നുവെന്ന കണക്ക് നിരത്തുമ്പോള്‍ തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തോതില്‍ തുക വകയിരുത്തുകയും ചെയ്യുന്നു.

പിടിപ്പുകേടും ദീര്‍ഘവീക്ഷണമില്ലായ്മയുമാണെന്നു തോന്നുമെങ്കിലും മത്സ്യത്തൊഴിലാളികളെ ആട്ടിയോടിച്ച് കടലും തീരവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. രാജ്യത്തെ മൊത്തം മത്സ്യലഭ്യതയുടെ 40 ശതമാനംമാത്രം കടലില്‍നിന്നു ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇത് 82 ശതമാനമാണ്. ലഭ്യതയിലെ കുറവ് പരിഹരിക്കാന്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും ഒരു ദശാബ്ദത്തിനകം തൊഴിലില്ലാതാകുന്ന എട്ടുലക്ഷത്തോളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ ഇതു പര്യാപ്തമല്ല. പ്രതിവര്‍ഷം കരയ്ക്കെത്തുന്ന 2500 കോടിയുടെ മത്സ്യം ഉപയോക്താവിന്റെ കൈയിലെത്തുമ്പോള്‍ 4500 കോടിയാകും. വലിയൊരു തൊഴില്‍മേഖലയെ നിലനിര്‍ത്തുന്നത് 2000 കോടി രൂപയുടെ ഈ അന്തരമാണ്.

അമിതചൂഷണവും അശാസ്ത്രീയ മത്സ്യബന്ധന രീതികളും വിദേശകപ്പലുകളുടെ കടല്‍ക്കൊള്ളയും, മത്സ്യങ്ങള്‍ തീരം വിട്ട് പോകുക, പ്രജനം കുറയുക, അമ്ലവല്‍ക്കരണം, കടല്‍മാക്രി തുടങ്ങിയ ആഗോളതാപന ഭീഷണികളും മത്സ്യ പ്രജന- ആവാസകേന്ദ്രങ്ങളായ കണ്ടല്‍ക്കാടുകളുടെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും നാശവും മലിനീകരണവും ഒക്കെയാണ് മത്സ്യ സമ്പത്തിന്റെ ശോഷണത്തിന് മുഖ്യകാരണങ്ങളെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അമിത മത്സ്യചൂഷണവും മറ്റുമാണ് ശോഷണത്തിനുള്ള പ്രധാനകാരണങ്ങളായി രേഖ ചൂണ്ടിക്കാട്ടുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, എണ്ണഖനം, ധാതുഖനം, തുറമുഖങ്ങള്‍, വ്യവസായങ്ങള്‍, കടല്‍ഭിത്തി, നഗരവല്‍ക്കരണം തുടങ്ങി വിവിധ രീതിയിലുള്ള കടന്നുകയറ്റങ്ങളുടെ ഭീഷണിയിലാണ് തീരദേശം.

മത്സ്യത്തൊഴിലാളികള്‍ക്ക് നിയന്ത്രണവും കോര്‍പറേറ്റുകള്‍ക്ക് ഇളവുകളും നല്‍കുന്നു. മത്സ്യലഭ്യത ക്രമാതീതമായി കുറയുകയും കടന്നുകയറ്റങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ അരാജകത്വം, കടക്കെണി, ആത്മഹത്യ, പലായനം, കലാപങ്ങള്‍, ക്രിമിനല്‍വല്‍ക്കരണം ഒക്കെ തീരദേശത്തിന് ശാപമാകും. ഭക്ഷ്യസുരക്ഷയും രാജ്യസുരക്ഷയും അപകടത്തിലാകും. ഇതു താങ്ങാനുള്ള കെല്‍പ്പ് കേരളത്തിനുണ്ടാകില്ല. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ മത്സ്യമേഖലയെ പരുവപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ.

*
വി കെ മധുസൂദനന്‍

No comments: