Tuesday, April 22, 2014

ജനാധിപത്യത്തെ വിലയ്ക്കെടുക്കുമ്പോള്‍

ഇന്ത്യന്‍ രാഷ്ട്രീയം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധമാണ് ആര്‍എസ്എസും ബിജെപിയും അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ അധികാരത്തിലേറ്റാന്‍ വന്‍തോതില്‍ പണവും മറ്റു ഭൗതിക സമ്പത്തും ഒഴുക്കുന്നത്. ഒരു ലോക്സഭാ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ചെലവാക്കാവുന്ന തുകയുടെ പരിധി 70 ലക്ഷമായി ഈയിടെ തെരഞ്ഞെടുപ്പ് കമീഷന്‍ വര്‍ധിപ്പിച്ചിരുന്നു. 542 മണ്ഡലങ്ങളിലായി അപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് മുടക്കാവുന്ന തുകയുടെ ഇരട്ടിപ്പണം മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍വേണ്ടിമാത്രം ആര്‍എസ്എസ്-ബിജെപി ചെലവഴിച്ചതായി കണക്കാക്കുന്നു. ഒരു രാഷ്ട്രീയപാര്‍ടി എന്ന നിലയ്ക്ക് ബിജെപി അവരുടെ സ്ഥാനാര്‍ഥികള്‍ക്കായി ചെലവഴിച്ച പണം കണക്കാക്കിയാല്‍ ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച പരിധിയുടെ രണ്ടിരട്ടിയിലേറെ തുക വരും. പണമായും വിഭവങ്ങളായും ഇപ്പോള്‍ത്തന്നെ ചെലവഴിക്കപ്പെട്ടത് അതിഭീമമായ തുകയാണ്.

ഒരുവിധ പരിശോധനയുമില്ലാതെ ഇത്ര ഭീമമായ തുക അവര്‍ ചെലവഴിക്കുന്നത് നിയമവ്യവസ്ഥയുടെ അതിഗുരുതരമായ പഴുതുപയോഗിച്ചാണ്. ഒരു രാഷ്ട്രീയ പാര്‍ടിക്ക് ഒരു തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുകയ്ക്ക് ഇപ്പോള്‍ പരിധി നിശ്ചയിച്ചിട്ടില്ല. സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതുപോലെ രാഷ്ട്രീയപാര്‍ടികള്‍ക്ക് ചെലവഴിക്കാവുന്ന പണത്തിന്റെയും പരിധി നിശ്ചയിക്കണമെന്ന് സിപിഐ എം വളരെ കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍, മറ്റൊരു ദേശീയ രാഷ്ട്രീയ പാര്‍ടിയും സിപിഐ എമ്മിന്റെ നിര്‍ദേശത്തോട് യോജിച്ചില്ല എന്നത് അതിശയകരമല്ല. ചെലവഴിക്കാന്‍ പണവും മറ്റു വിഭവങ്ങളുമില്ലാത്ത, എന്നാല്‍ വന്‍തോതില്‍ ബഹുജന പിന്തുണയുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പു സംബന്ധമായി ഇപ്പോഴുള്ള നിയമങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ചുവരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം തുടങ്ങിയ താരതമ്യേന ചെലവുകുറഞ്ഞ പ്രചാരണ രീതികള്‍ക്ക് കടുത്ത നിയന്ത്രണമാണ് നിലവിലുള്ളത്. അതേസമയം മാധ്യമങ്ങളിലൂടെ പരസ്യംനല്‍കല്‍, പണം നല്‍കി വാര്‍ത്തകൊടുക്കല്‍, പണം നല്‍കി അഭിപ്രായ സര്‍വേ അനുകൂലമാക്കല്‍ തുടങ്ങിയ വന്‍ തുക ചെലവഴിക്കേണ്ടിവരുന്ന പ്രചാരണങ്ങള്‍ക്കൊന്നും ഒരു നിയന്ത്രണവുമില്ല. ഹെലികോപ്റ്ററുകള്‍, സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പാര്‍ടി നേതാക്കള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ല. ഇന്ത്യന്‍ ജനാധിപത്യം അതിവേഗം അധഃപതിച്ചുകൊണ്ടിരിക്കുന്നു. പണാധിപത്യ ശക്തികള്‍ക്കും പ്രത്യേകാനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗത്തിനും ജനാധിപത്യത്തെ കീഴ്പ്പെടുത്താമെന്ന അവസ്ഥയിലെത്തുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിക്ക് ഒട്ടും ഗുണകരമാവില്ല.

ഈ അവസ്ഥയ്ക്കു മാറ്റംവരണമെങ്കില്‍ നിലവിലുള്ള നിയമം പൊളിച്ചെഴുതണം. അതിനുള്ള നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനില്‍നിന്നുണ്ടാവേണ്ടത് അനിവാര്യമാണ്. എങ്കില്‍മാത്രമേ നമ്മുടെ ഭരണഘടന അനുശാസിക്കുന്നവിധം ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെടുന്ന ഭീമമായ തുക എവിടെനിന്നു വരുന്നു? ഇത് അന്വേഷിക്കപ്പെടേണ്ട ഒന്നാണ്. ഈ പണം നമ്മുടെ പശ്ചാത്തലമേഖലയില്‍ ചെലവഴിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. ആര്‍എസ്എസ്-ബിജെപി അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ ഭീമമായ തുക ചെലവഴിക്കുന്നത് കേന്ദ്രഭരണത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കാനാണ്. അതിലൂടെ നമ്മുടെ രാഷ്ട്രത്തിന്റെ മതേതര-ജനാധിപത്യ സ്വഭാവത്തെ അട്ടിമറിച്ച് അസഹിഷ്ണുതയും ഫാസിസ്റ്റ് പ്രവണതയും മുഖമുദ്രയാക്കിയ "ഹിന്ദുത്വരാഷ്ട്ര"മാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം.

മുമ്പ് ഭരണത്തിലേറിയപ്പോള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്ന ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ അവസരംപാര്‍ത്ത് കഴിയുകയാണവര്‍. 1996ല്‍ വാജ്പേയി സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ അജന്‍ഡ നടപ്പാക്കും എന്ന സമീപനം സ്വീകരിച്ചതോടെ പാര്‍ലമെന്റില്‍ മറ്റൊരു പാര്‍ടിയുടെയും പിന്തുണ ലഭിച്ചില്ല. പാര്‍ലമെന്റില്‍ പരാജയപ്പെട്ട ആ സര്‍ക്കാരിന് 13 ദിവസം പിന്നിട്ടപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. വളരെ കുറഞ്ഞ ഈ സമയത്തിനുള്ളില്‍, വിശ്വാസ പ്രമേയത്തിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചനടന്ന വേളയില്‍തന്നെ ബഹുരാഷ്ട്ര കുത്തകയായ എന്‍റോണുമായി ആ സര്‍ക്കാര്‍ വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പുവച്ചു. കോടിക്കണക്കിന് രൂപ ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ എന്‍റോണിന് അവസരം ഒരുക്കിയ കരാറായിരുന്നു അത്. ശിങ്കിടി മുതലാളിത്തത്തോടുള്ള അവരുടെ പ്രതിബദ്ധത അത്രമേല്‍ ഉറച്ചതും സ്ഥായിയുമാണ്.

ബിജെപി അതിന്റെ തീവ്ര ഹിന്ദുത്വ നിലപാട് മയപ്പെടുത്തിയതിനെത്തുടര്‍ന്ന് 1998ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ വീണ്ടും മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പതിമൂന്നുമാസം പൂര്‍ത്തിയാക്കിയ ആ മന്ത്രിസഭ നിലംപതിച്ചു. 1999ല്‍ ബിജെപി അവരുടെ തീവ്ര ഹിന്ദുത്വ അജന്‍ഡ പിന്നണിയില്‍ ഒളിപ്പിക്കാന്‍ നിര്‍ബന്ധിതമായി. അതേ തുടര്‍ന്നാണ് അവര്‍ക്ക് സഖ്യകക്ഷികളെ ലഭിച്ചതും അഞ്ചുവര്‍ഷം ഭരിക്കാന്‍ സാധിച്ചതും. 2004ല്‍ ഇന്നത്തെപ്പോലെ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. "ഇന്ത്യ തിളങ്ങുന്നു" തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ പ്രചാരണം കൊഴുപ്പിച്ചു. അഭിപ്രായ സര്‍വേകള്‍ പലതും ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുകയും ചെയ്തു.

എന്നാല്‍, ബിജെപിഭരണത്തെ തൂത്തെറിയുന്നതായിരുന്നു ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനെ ആര്‍എസ്എസ് കാണുന്നത് അതിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍, കേന്ദ്രസര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കാന്‍ പറ്റിയ അവസരം എന്ന നിലയിലാണ്. തങ്ങളുടെ മുഖ്യ അജന്‍ഡ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ കഴിയും എന്ന് അവര്‍ കരുതുന്നു. ഈ ലക്ഷ്യം സാധിക്കുന്നതിനായി "നാസി" ഫാസിസ്റ്റ് പ്രചാരണ തന്ത്രത്തെ ഇന്ത്യന്‍ സാഹചര്യത്തിനുസൃതമായി ഉപയോഗിക്കുകയാണവര്‍. ആ പ്രചാരണതന്ത്രത്തിന് പ്രധാനമായും രണ്ടു പ്രധാന ഇനങ്ങളാണുള്ളത്. ചരിത്രത്തെ നിര്‍ദയം വളച്ചൊടിക്കുകയാണ് ആദ്യത്തെ ഇനം. "ശത്രു"വിനെ അവര്‍ പ്രതിനിധാനംചെയ്യുന്ന സ്വത്വത്തില്‍നിന്ന് സൃഷ്ടിച്ചെടുക്കുകയാണ് അടുത്ത പടി.

ആര്യന്‍ വംശത്തിന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിനായി ജൂതന്മാരെ ശത്രുപക്ഷത്തു നിര്‍ത്തുക എന്ന ഹിറ്റ്ലറുടെ മൃഗീയവും കൊടുംക്രൂരവുമായ തന്ത്രമാണിത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ മൃഗീയമായ ശത്രുത ന്യൂനപക്ഷത്തിനെതിരെ വിശേഷിച്ച് മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട് ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കുക എന്ന തന്ത്രമാണ് ആര്‍എസ്എസ് പയറ്റുന്നത്. ജാതിയടിസ്ഥാനത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തല്‍ നേരിടുന്ന വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദു വിഭാഗങ്ങളെ ഏകശിലാവിഗ്രഹംപോലെ ഏകോപിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. മറ്റു മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഹൈന്ദവ ധ്രുവീകരണം സാധ്യമാക്കാന്‍ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. പാര്‍ലമെന്റില്‍ 300 പ്രതിനിധികളെ തനിക്കു നല്‍കിയാല്‍ ലോകത്തിന് ഇന്ത്യയെ ശ്രദ്ധിക്കാതിരിക്കാനാവില്ല എന്നാണ് മോഡി പറഞ്ഞത്.

പ്രാരംഭകാലം മുതല്‍ ലോകം ഇന്ത്യയെ ശ്രദ്ധിച്ചു തുടങ്ങിയതാണ്; എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നു. ലോകം ഇന്ത്യയെ ശ്രദ്ധിച്ചത് ഇന്ത്യയുടെ സായുധശേഷിയോ ഭൗതിക സമ്പത്തോ കണ്ടല്ല. ഇന്ത്യന്‍ ആശയങ്ങളുടെ കരുത്തിനെയാണ് ലോകം ശ്രദ്ധിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയെയും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്റെ ദൃഢതയെയുമാണ് ലോകം ബഹുമാനിക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം മേല്‍പ്പറഞ്ഞതിന് കടകവിരുദ്ധമാണ്; ഇന്ത്യയുടെ ഇപ്പോഴത്തെ സവിശേഷതകളെ പൂര്‍ണമായും തകര്‍ക്കുന്നതാണ്. ചരിത്രസത്യങ്ങളെ പലതിനെയും മോഡി തന്റെ ഇച്ഛയ്ക്കൊത്ത് വളച്ചൊടിക്കുന്നു. ബുദ്ധമത കേന്ദ്രമായിരുന്ന തക്ഷശില ബിഹാറിലാണ് (ശരിക്കും അത് ഇന്നത്തെ പാകിസ്ഥാനിലാണ്). അലക്സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചു.

ഗംഗയുടെ തീരത്താണ് അദ്ദേഹം മരണപ്പെട്ടത്, ഭഗത്സിങ്ങിനെ തടവിലിട്ടത് ആന്തമാനിലെ "കാലാപാനി"യിലാണ് തുടങ്ങി നുണകളുടെ ഘോഷയാത്രതന്നെ മോഡി അഴിച്ചുവിടുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ഇതിഹാസനായകനായിരുന്ന താന്‍സെന്‍ സംഗീതം പഠിച്ചത് മോഡിയുടെ ജന്മസ്ഥലത്തുനിന്നാണത്രെ! ഈ പ്രചാരണങ്ങള്‍ ഒന്നും ചരിത്രം അറിയാത്തതുകൊണ്ടല്ല. സ്മരണാര്‍ഹമായ ഏതൊന്നിന്റെയും ഉത്ഭവം ഹിന്ദു പാരമ്പര്യത്തില്‍നിന്നാണെന്ന് വരുത്താനുള്ള ആസൂത്രിതമായ തന്ത്രമാണിത്. ""രാഷ്ട്രം താമരയെയും മോഡിയെയും കാത്തിരിക്കുന്നു"" എന്ന മോഡിയുടെ പ്രസ്താവനയില്‍ തന്‍പ്രമാണിത്വത്തില്‍നിന്നുണ്ടാകുന്ന ഉന്മാദമാണ് പ്രകടമായത്.

ആര്‍എസ്എസിന്റെ ലക്ഷ്യവും അതാണ്. ഇത്ര ക്രൂരമായി ന്യൂനപക്ഷത്തെ വേട്ടയാടിയ ആളെ ആരാണ് കാത്തിരിക്കുന്നത്? ഇത്ര ദയാരഹിതമായി കോര്‍പറേറ്റ് പ്രീണനം നടത്തുന്ന ആളെ ആരാണ് കാത്തിരിക്കുന്നത്? പരമാവധി ലാഭം ഉണ്ടാക്കുക എന്ന കണ്ണില്‍ചോരയില്ലാത്ത സമീപനം സ്വീകരിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന മോഡിയെ ആര്‍ക്കാണ് വേണ്ടത്? വര്‍ഗീയ അജന്‍ഡ നഗ്നമായി നടപ്പാക്കുന്നതിനുള്ള മണ്ഡലമായി വാരാണസിയെ തെരഞ്ഞെടുത്തതെന്തിനാണ്? തരംഗം ഉണ്ടെങ്കില്‍പ്പിന്നെ എന്തിനാണ് ബിജെപിയുടെ മുന്‍ പ്രസിഡന്റും സമുന്നത നേതാവുമായ വ്യക്തിക്ക് ആര്‍എസ്എസ്-ബിജെപി നേതൃത്വം സിറ്റിങ് സീറ്റ് നിഷേധിച്ചത്? എന്തിനാണ് അവിടെത്തന്നെ അവരുടെ "മിശിഹ"യെ മത്സരിപ്പിക്കണമെന്ന് ശാഠ്യം പിടിച്ചത്? തരംഗം ഉണ്ടെങ്കില്‍ മോഡി എവിടെനിന്നും നിഷ്പ്രയാസം ജയിക്കേണ്ടതല്ലേ? വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോഡിയുടെ വാരാണസിയിലെ സ്ഥാനാര്‍ഥിത്വം. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വിലക്കയറ്റംകൊണ്ടും പട്ടിണികൊണ്ടും രോഗംകൊണ്ടും തൊഴിലില്ലായ്മമൂലവും സാമൂഹികമായ അടിച്ചമര്‍ത്തല്‍മൂലവും കൊടിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ആര്‍എസ്എസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക നയങ്ങളാകട്ടെ 1999ല്‍ എന്‍ഡിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന നയങ്ങളാണ്. അതാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ തന്നെയാണ്. കോര്‍പറേറ്റുകളെയും മറ്റ് സമ്പന്ന വിഭാഗങ്ങളെയും കൂടുതല്‍ കൊഴുപ്പിക്കുന്നതും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതുമായ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളത്. കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാകേണ്ടതിന്റെ പ്രസക്തി അവിടെയാണ്.

*
പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍നിന്ന്

No comments: