Thursday, April 24, 2014

ഗ്യാസ് വില കൂടുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്

പുഞ്ചപ്പാടത്തിലെ വെള്ളം ഇരുളിന്റെ മറവില്‍ അയല്‍വയലുകാരന്‍ കുത്തിച്ചോര്‍ത്തിയാല്‍ ഒരു സാധാരണ കര്‍ഷകന്‍ എന്തുചെയ്യും? മോഷ്ടാവിനെ പിടികൂടി രണ്ടു പെട പെടയ്ക്കൂം. കുറേക്കൂടി മര്യാദക്കാരനാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ കയറും. അതല്ലാതെ, വെള്ളം കവര്‍ന്നെടുത്തോ എന്നറിയാന്‍ ഒരു നിരീക്ഷകനെ വയ്ക്കുമോ? അതേക്കുറിച്ച് രണ്ടുപേരുംചേര്‍ന്ന്, എന്നുവച്ചാല്‍ മോഷ്ടാവും മോഷ്ടിക്കപ്പെട്ടവനും ഒന്നിച്ചുചെന്ന് വെള്ളം നഷ്ടപ്പെട്ടോ എന്ന് പഠനം നടത്തുമോ? സര്‍ക്കാരിന്റെ കാര്യമാവുമ്പോള്‍ അതങ്ങനെയാണ്. പ്രത്യേകിച്ചും മോഷ്ടാവിന്റെ സ്ഥാനത്ത് റിലയന്‍സാണെങ്കില്‍; നഷ്ടപ്പെടുന്നത് പൊതുമേഖലാ സ്ഥാപനത്തിനാണെങ്കില്‍! കൃഷ്ണാ ഗോദാവരീ നദീതടത്തില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ അതാണ് തെളിയിക്കുന്നത്.

കെ ജി ബേസിന്‍ എന്നാണ് പറയുക. അവിടെനിന്ന് പര്യവേക്ഷണം നടത്തി പ്രകൃതിവാതകം ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയത് ഒഎന്‍ജിസിയാണ്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമീഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം. അത് 1983-ലായിരുന്നു. ന്യൂ എകണോമിക് പോളിസി(ചഋജ)ക്കൊപ്പം ന്യൂ എക്സ്പ്ലൊറേഷന്‍ ലൈസന്‍സ് പോളിസി(ചഋഘജ)യും പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഒഎന്‍ജിസിക്കൊപ്പം റിലയന്‍സിനും കൂടി എണ്ണ-ഗ്യാസ് പര്യവേക്ഷണത്തിന് അനുമതി നല്‍കുന്നത്. ഒഎന്‍ജിസിക്ക് കൊടുക്കേണ്ട 7500 ചതുരശ്ര കിലോമീറ്റര്‍ എണ്ണപ്പാടമാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത തിരിമറിയിലൂടെ റിലയന്‍സിനു വിട്ടുകൊടുത്തത്. പതിച്ചുകിട്ടിയ 7500 ചതുരശ്ര കിലോമീറ്ററില്‍ (എന്നുവച്ചാല്‍ ഏതാണ്ട് 86 കിലോമീറ്റര്‍ നീളം, 86 കിലോമീറ്റര്‍ വീതിയിലുള്ള ഭൂമിയില്‍) 400 കിലോമീറ്ററില്‍ താഴെയാണ് റിലയന്‍സ് ഖനനത്തിനുപയോഗിച്ചത്. കരാറനുസരിച്ച് ഖനനത്തിനു പുറത്തുള്ള ഭൂമിയുടെ 25 ശതമാനംവച്ച് സര്‍ക്കാറിന് തിരിച്ചുകൊടുക്കണം. ഇത് റിലയന്‍സ് ഒരിക്കലും പാലിച്ചുമില്ല. സര്‍ക്കാരൊട്ട് ചോദിച്ചതുമില്ല. അക്കാര്യത്തില്‍ സിഎജി തന്നെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു എന്നത് വേറെ കാര്യം.

അതിനിടക്ക് ഒഎന്‍ജിസിയേക്കാള്‍ കേമനായി വെച്ചടിവെച്ചടി കയറിപ്പോയി റിലയന്‍സ്. (കയറാതിരിക്കുന്നതെങ്ങനെ? റിലയന്‍സ് കടന്നുവരുമ്പോള്‍ ഒഎന്‍ജിസി ഒരു യൂണിറ്റ് പ്രകൃതി വാതകത്തിന് ഈടാക്കിയ വില 1.83 ഡോളറാണ്. 1.43 ഡോളര്‍ ഉല്‍പാദനച്ചെലവും ബാക്കി ലാഭവും എന്നാണ് ഒഎന്‍ജിസി പറഞ്ഞത്. അവിടെയാണ് 4.2 ഡോളര്‍ വിലക്ക് വിറ്റുകൊള്ളാന്‍ റിലയന്‍സിന് അനുമതി നല്‍കുന്നത്. അതിപ്പോള്‍ ഈ ഏപ്രില്‍ 1 മുതല്‍ 8.4 ഡോളറാക്കിയാണ് വര്‍ധിച്ചത്. പാചക വാതക ഗ്യാസിന്റെ വിലവര്‍ധനവിന്റെ കാരണം വേറെ തിരയേണ്ടല്ലോ). റിലയന്‍സ് അങ്ങനെ കയറിക്കയറിപ്പോവുന്നതിനിടക്ക്, തങ്ങളുടെ സ്ഥലത്തേക്ക് കൂടി കള്ളക്കൈ നീട്ടുകയാണ് എന്നാണ് ഒഎന്‍ജിസി പറയുന്നത്. റിലയന്‍സ് സാമ്രാജ്യത്തിന്റെ വിസ്തൃതി കൂടിക്കൂടി വരുന്നതിനിടക്ക് ആരാന്റെ കുളത്തിലെ എണ്ണ കൂടി അവര്‍ തങ്ങളുടെ കുളത്തിലേക്ക് ഊറ്റിയെടുക്കുകയാണ് എന്ന്! തര്‍ക്കം മൂത്ത് മൂത്ത് വന്നപ്പോള്‍ മാധ്യമങ്ങള്‍ അതിനിട്ട പേര് ഗ്യാസ്വാര്‍ എന്ന്! വാതകയുദ്ധം! സര്‍ക്കാര്‍ ഭൂമിയിലെ എണ്ണ സ്വകാര്യഭൂമിയിലേക്ക് കുത്തിച്ചോര്‍ത്തിയാല്‍, നമ്മുടെ നാടന്‍ പുഞ്ചക്കര്‍ഷകരെപ്പോലെ പെരുമാറാന്‍ കേന്ദ്രത്തിനാവുമോ? പ്രത്യേകിച്ചും റിലയന്‍സാണ് എതിര്‍പക്ഷത്ത് എന്നു വരുമ്പോള്‍!

ഒഎന്‍ജിസിയുടെ കൈവശമുള്ള ഗഏഉണച 98/2 ന് തൊട്ടടുത്താണ് റിലയന്‍സിന്റെ വിവാദഭൂമിയായ ഗഏഉ6 ബ്ലോക്ക്. അതില്‍നിന്ന് മെല്ലെമെല്ലെ ആരുമറിയാതെ എണ്ണയൂറ്റുകയാണ് എന്നതാണ് പരാതി. ഉടനെ കേസാക്കാന്‍ പറയുന്നതിനുപകരം സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്തെന്നോ? ഒഎന്‍ജിസിയുടെയും റിലയന്‍സിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു പഠനസംഘത്തെ കാര്യം പഠിക്കാനായി നിയോഗിക്കാന്‍. എന്നാല്‍ തങ്ങളുടെ മുതല്‍ കട്ടുകടത്തിക്കൊണ്ടുപോവുന്നവരുമായി ചേര്‍ന്ന് പഠനത്തിന് പോവാന്‍ ആവില്ല എന്നായി ഒഎന്‍ജിസി എന്ന സര്‍ക്കാര്‍ സ്ഥാപനം. റിലയന്‍സിന്റെ ഗഏഉ6 ബ്ലോക്കിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്നാണ് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.

പക്ഷേ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ വച്ച നിര്‍ദേശം വളരെ ലളിതമാണ്. എടങ്ങേറ് പിടിച്ച പണിക്കൊന്നും പോകേണ്ട; കേസും കൂട്ടവും ഒന്നും വേണ്ട. ഒരു അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ കണ്ടെത്തി മോഷണകാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിടാം എന്ന്! എന്നുവച്ചാല്‍ കാശ് വാങ്ങി പറഞ്ഞതിന്‍പടി റിപ്പോര്‍ട്ടെഴുതിക്കൊടുക്കുന്ന ഏതെങ്കിലും ഒരു കണ്‍സള്‍ട്ടന്റിനെക്കൊണ്ട് റിലയന്‍സിന് അനുകൂലമായി ഒരു പഠനരേഖ എഴുതി വാങ്ങിയാല്‍ മതി എന്ന്! ഇപ്പോഴത്തെ തീരുമാനമനുസരിച്ച് അടുത്ത മാസം തന്നെ ഈ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റ് ആരാണെന്ന് തീരുമാനിക്കാന്‍ റിലയന്‍സും ഒഎന്‍ജിസിയും യോഗം ചേരും. എന്നിട്ട് തീരുമാനം അങ്ങോര്‍ക്ക് വിട്ടുകൊടുക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. പുതിയ ഗവണ്‍മെന്റ് അടുത്ത മാസം ചുമതലയേല്‍ക്കും. പക്ഷേ അതിനു മുമ്പുതന്നെ കണ്‍സള്‍ട്ടന്റിനെ നിയമിക്കുകയാണ്. കാട്ടിലെ മരം... തേവരുടെ ആന. വലിയെടാ വലി... അതിനിടക്ക് ഗ്യാസിനും എണ്ണയ്ക്കുമൊക്കെ വില ഇത്തിരി കൂടിയാലെന്താ?

*
എ കെ രമേശ്

No comments: