Friday, April 11, 2014

പശ്ചിമ ബംഗാള്‍: തെരഞ്ഞെടുപ്പു കമീഷന്‍ ജാഗ്രത പുലര്‍ത്തണം

പശ്ചിമ ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യപരവും നീതിയുക്തവുമാകുമെന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്വതന്ത്രമായും നിര്‍ഭയമായും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ഒരു സാഹചര്യവും ഇന്ന് അവിടെയില്ല. തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ കയ്പേറിയ ഈ യാഥാര്‍ഥ്യം അനുഭവിച്ചറിഞ്ഞുകഴിഞ്ഞു. അതിശക്തമായ ഇടപെടലുകളിലൂടെയും നടപടികളിലൂടെയും മാത്രമേ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ നിലയില്‍ പൂര്‍ത്തിയാക്കാനാവൂ. തെരഞ്ഞെടുപ്പ് കമീഷന്‍ അത് ചെയ്യുമോ എന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം.

മമത ബാനര്‍ജിയുടെ ഭരണത്തിനുകീഴില്‍ അക്രമികളുടെ തേര്‍വാഴ്ചയാണ് സംസ്ഥാനത്തെമ്പാടും നടക്കുന്നത്. വോട്ടര്‍മാരെ തടയാനും വ്യാപകമായി കള്ളവോട്ട് ചെയ്യാനും ബൂത്ത് പിടിച്ചെടുക്കാനുമൊക്കെ ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യവിരുദ്ധമായ അട്ടിമറികള്‍ക്ക് കളമൊരുക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയപ്രേരിതമായ ഉദ്യോഗസ്ഥ വിന്യാസമാണ് പല കേന്ദ്രങ്ങളിലും നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം. പലയിടത്തും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് പ്രവേശനം ലഭിക്കുമോ എന്നത് കണ്ടറിയണം.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പത്തെ തുടക്കത്തില്‍തന്നെ പൊളിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍ നേരത്തെതന്നെ വന്നിരുന്നു. അതേത്തുടര്‍ന്നാണ് ഒരു ജില്ലാ മജിസ്ട്രേട്ട്, അഞ്ച് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, രണ്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് നീക്കിനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അന്തിമവാക്ക് തെരഞ്ഞെടുപ്പ് കമീഷന്റേതാണ്. ആ നിലയ്ക്കുള്ള ഭരണഘടനാ ചുമതല നിറവേറ്റല്‍ കമീഷന് അസാധ്യമാകുന്ന വിധത്തിലായിരുന്നു മമതയുടെ പ്രതികരണം. കമീഷനെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയുമായിരുന്നു തുടക്കംമുതല്‍ക്കേ അവര്‍. ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തില്ല എന്ന കടുംപിടിത്തത്തിലായിരുന്നു അവര്‍. ഒടുവില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് കമീഷന്‍ അറിയിച്ചപ്പോള്‍ മാത്രമാണ് മമത വഴങ്ങിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിയാണ് പശ്ചിമബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ ഉണ്ടാക്കിവച്ചിട്ടുള്ളത് എന്ന് കമീഷന്‍തന്നെ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ അവിടത്തെ ജനാധിപത്യവിരുദ്ധ അതിക്രമങ്ങളുടെ ഘോരചിത്രങ്ങളാണ് വെളിവാകുന്നത്.

സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുന്നു. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. വോട്ടര്‍മാര്‍ക്ക് പുറത്തിറങ്ങാനാകാത്തത്ര വലിയ ഭീതിയുടെ അന്തരീക്ഷം വളര്‍ത്തുന്നു. പശ്ചിമ ബംഗാളില്‍ പരക്കെ ഭീകരാക്രമണങ്ങളിലൂടെ തൃണമൂല്‍സംഘങ്ങള്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ടിരുന്നതിനു തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ അക്രമപരമായ പുതിയ നീക്കം എന്നോര്‍മിക്കണം. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ പഴയ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച പശ്ചിമ ബംഗാളിലാകെ ഇന്ന് വ്യാപിപ്പിക്കുകയാണ് മമത ബാനര്‍ജിയും കൂട്ടരും. ഇത്തരം ഒരവസ്ഥയില്‍ തെരഞ്ഞെടുപ്പിന്റെ രീതിയെക്കുറിച്ച് രാജ്യത്താകെ ഉല്‍ക്കണ്ഠ പടരുന്നത് സ്വാഭാവികം. അഞ്ചുഘട്ട തെരഞ്ഞെടുപ്പ് പതിനേഴിനാണ് തുടങ്ങുക. പശ്ചിമ മിഡ്നാപുര്‍, മൂര്‍ഷിദാബാദ്, ബര്‍ധ്വമാന്‍, വിര്‍ഭൂര്‍, മാള്‍ദ എന്നിവിടങ്ങളിലെ എസ്പിമാരെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഒഴിവാക്കിയത്. ഉത്തര പര്‍ഗാന ജില്ലാ മജിസ്ട്രേട്ട്, ദക്ഷിണ പര്‍ഗാന എഡിഎം തുടങ്ങിയവരെയും മാറ്റി. പുതുതായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വാഭാവികമായും അതികഠിനമായ തൃണമൂല്‍ സമ്മര്‍ദത്തിനുകീഴില്‍ വേണ്ടിവരും പ്രവര്‍ത്തിക്കാന്‍. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആത്മധൈര്യവും ഭൗതിക സാഹചര്യവും ഒരുക്കിക്കൊടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് സാധിക്കുമോ?

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്ത് അടിയന്തര ജോലികള്‍പോലും മാറ്റിവച്ച് പശ്ചിമബംഗാള്‍ സന്ദര്‍ശിക്കേണ്ടിവന്നതില്‍നിന്നുതന്നെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാണ്. കമീഷന്റെ നിരീക്ഷകര്‍ക്കു നേരെപോലും ആക്രമണം ഉണ്ടാകുന്നു. ഇടതുമുന്നണി പ്രവര്‍ത്തകരുടെ കാര്യം പറയാനില്ല. ആശങ്കാജനകമാണ് സ്ഥിതി. പശ്ചിമബംഗാളിലേക്ക് 2009 ലേതിന്റെ ഇരട്ടി കമ്പനി കേന്ദ്ര അര്‍ധ സൈനികസേനയെ ഇക്കുറി അയച്ചിട്ടുണ്ട്; കഴിഞ്ഞ തവണ 220, ഇപ്പോള്‍ 440. ഇവര്‍ എന്ത് നിലപാടാകും കൈക്കൊള്ളുക എന്നതും കണ്ടറിയേണ്ടതുണ്ട്. എണ്‍പതുകളില്‍ ത്രിപുരയില്‍ കേന്ദ്രസേനതന്നെ നേരിട്ടുചെന്ന് ബൂത്ത് പിടിച്ചെടുത്ത് വോട്ടെടുപ്പ് അട്ടിമറിച്ച സംഭവം മറക്കാവുന്നതല്ല. അന്ന് സന്തോഷ് മോഹന്‍ദേവിന്റെ നേതൃത്വത്തിലായിരുന്നു ആ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്. ആ അനുഭവംകൂടി അറിയുന്നവര്‍ക്ക്, കേന്ദ്രസേന എത്തി എന്നതുകൊണ്ടുമാത്രം തെരഞ്ഞെടുപ്പ് നിര്‍ഭയവും നീതിയുക്തവുമാകുമെന്ന് പറയാനാകില്ല. ഈ പശ്ചാത്തലത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷന്റെ മുഖ്യശ്രദ്ധ പശ്ചിമ ബംഗാളില്‍ ഉണ്ടാവണം എന്ന് വരുന്നത്.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: