Thursday, April 3, 2014

രാഷ്ട്രീയ ഗൂഢപദ്ധതിക്ക് സിബിഐയെ കരുവാക്കുന്നു

സിബിഐയെ കോണ്‍ഗ്രസ് കാണുന്നത് രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള ആയുധമായാണ് എന്നത് വീണ്ടും തെളിയുകയാണ്. കേരള പൊലീസ് അന്വേഷണം നടത്തി കോടതിയിലെത്തിക്കുകയും കോടതി വിചാരണ പൂര്‍ത്തിയാക്കി തീര്‍പ്പാക്കുകയും ചെയ്തുകഴിഞ്ഞ ഒരു കേസാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിബിഐക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത്.

പ്രതിയാകേണ്ടത് ആര് എന്ന് മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയും കേരള പൊലീസിന്റെ അന്വേഷണം തുടങ്ങുംമുമ്പുതന്നെ പ്രഖ്യാപിച്ചു. അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പൊലീസിനെക്കൊണ്ട് അവര്‍ വരച്ചവരയിലൂടെതന്നെ അന്വേഷണം നടത്തി. ഇടയ്ക്ക് സത്യംപറഞ്ഞ അന്നത്തെ പൊലീസ് ഡയറക്ടര്‍ ജനറലിന്റെ വായടപ്പിച്ചു. അങ്ങനെ രാഷ്ട്രീയതാല്‍പ്പര്യത്തോടെ ഇഞ്ചോടിഞ്ച് ശ്രദ്ധിച്ചുനീക്കിയതായിരുന്നു ആ അന്വേഷണം.

ഭരണരാഷ്ട്രീയത്തിന്റെ താല്‍പ്പര്യം സിപിഐ എമ്മിനെ കുരുക്കുക എന്നുള്ളതായിരുന്നു. അതിന് വഴിവിട്ടുതന്നെ നീങ്ങി. 76 പേരെ പ്രതികളാക്കി. എന്നാല്‍, കോടതി ഭൂരിപക്ഷം പേരെയും വിട്ടയച്ചു. 12 പേരെമാത്രം ശിക്ഷിച്ചു. കേസ് അവിടെ തീരേണ്ടതാണ്. പക്ഷേ, കേസ് തീര്‍ന്നാല്‍ സിപിഐ എമ്മിനെതിരായ അപവാദപ്രചാരണം തെരഞ്ഞെടുപ്പുഘട്ടത്തില്‍ കൊടുംപിരികൊള്ളുംവിധം നടത്താനാകില്ലല്ലോ. അതുകൊണ്ട് തീര്‍പ്പായിക്കഴിഞ്ഞ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നായി. കേസ് അന്വേഷണം തൃപ്തികരമാംവിധം പുരോഗമിക്കുന്നു എന്ന് അന്വേഷണഘട്ടത്തിലാകെ പറഞ്ഞ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അന്വേഷണത്തില്‍ തൃപ്തിയില്ലാതായത്, അവര്‍ കേസില്‍ കുരുക്കിയിട്ട സിപിഐ എം നേതാക്കളെ കോടതി ശിക്ഷിക്കുന്നില്ല എന്നു കണ്ടപ്പോള്‍ മാത്രമാണ്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തുനടന്ന ഉപവാസനാടകം, സിബിഐ അന്വേഷണപ്രഖ്യാപനം എന്നിവയൊക്കെ കേരളജനതയാകെ കണ്ടതാണ്. തെരഞ്ഞെടുപ്പുവേളയില്‍ സിപിഐ എമ്മിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍. ആ വ്യഗ്രതയില്‍ നിയമനടപടിക്രമങ്ങള്‍പോലും വിസ്മരിക്കപ്പെട്ടു.

അമിത രാഷ്ട്രീയതാല്‍പ്പര്യത്തോടെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തപ്പോഴാണ് അതിലെ നിയമസാങ്കേതികത്വത്തിന്റെ കുരുക്ക് ആരോ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടുന്നത്. അങ്ങനെ വിടണമെങ്കില്‍ പ്രാഥമികമായി കേരള പൊലീസ് അന്വേഷിച്ചിരിക്കണം. ആ അന്വേഷണം നടത്താതെ സിബിഐക്ക് അയച്ചാല്‍ അവര്‍ എടുക്കില്ല. ഇക്കാര്യമറിഞ്ഞപ്പോള്‍ വണ്ടിക്കു പിന്നില്‍ കാളയെ കെട്ടുന്ന മട്ടില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആദ്യം സിബിഐ അന്വേഷണപ്രഖ്യാപനം. അതിനുശേഷം ഇവിടെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം!

സിബിഐ ആകട്ടെ, കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ രാഷ്ട്രീയപ്രേരിതമാണെന്ന് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ആവശ്യം തള്ളുകയുംചെയ്തു. കോടതി വിധി പറഞ്ഞു കഴിഞ്ഞ കേസ് തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സാംഗത്യമില്ല എന്ന് സിബിഐ നിശ്ചയിച്ചത് നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ്.

ഈ കേസില്‍ കൂടുതലായി ഒന്നും കണ്ടെത്താനില്ലെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് വ്യക്തമാക്കി. കേസ് രേഖകളും കോടതി ഉത്തരവുകളും കൃത്യമായി പഠിച്ചശേഷമായിരുന്നു ഇത്. കോടതി വിധിപറഞ്ഞ കേസ് സിബിഐക്ക് വിടുന്നതില്‍ അര്‍ഥമില്ലെന്ന് കാര്യവിവരമുള്ളവര്‍ക്കൊക്കെ അറിയാം. യുഡിഎഫ് സര്‍ക്കാരിനും അറിയാം. എന്നാല്‍, കുറെക്കാലംകൂടി സിപിഐ എം വിരുദ്ധ അപസ്മാരം പടര്‍ത്താന്‍ അവസരമുണ്ടാക്കാമല്ലോ. അത്രയേ അവര്‍ ചിന്തിക്കുന്നുള്ളൂ. ഇവരുടെ ഈ രാഷ്ട്രീയ ഗൂഢപദ്ധതിക്ക് ജനങ്ങളുടെ പണംകൊണ്ടുനടക്കുന്ന സിബിഐയെ കരുവാക്കണോ?

കേസ് അന്വേഷിക്കില്ലെന്നു പറയാന്‍ സിബിഐക്ക് എല്ലാ അധികാരവുമുണ്ട്. ആര് പറയുന്ന ഏത് അന്വേഷണവും നടത്താന്‍ ബാധ്യസ്ഥരൊന്നുമല്ല സിബിഐ. പ്രാഥമികമായി പഠിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സിബിഐക്കുണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കില്ല എന്ന വാശിയിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കള്ളപ്രചാരണങ്ങള്‍ നടത്താന്‍ കഴിയണമെന്നതാണ് ഇവരുടെ താല്‍പ്പര്യം. സിബിഐ അന്വേഷണം അതിനുള്ള മറയാണ്. ഭരണാധികാരത്തിന്റെ കൃത്യമായ രാഷ്ട്രീയ ദുരുപയോഗം. അന്വേഷിക്കാനാവില്ലെന്നു പറഞ്ഞ സിബിഐക്കുമേല്‍ കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച് കേസ് കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിനിടയില്‍ മീറ്റ് ദ പ്രസില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. അതിന് തൊട്ടുപിന്നാലെ കേന്ദ്ര പേഴ്സണല്‍മന്ത്രാലയം സിബിഐക്ക് കത്തെഴുതുന്നു. വീണ്ടും പരിശോധിക്കാന്‍ സിബിഐ ജോയിന്റ് ഡയറക്ടറോട് നിര്‍ദേശിക്കുന്നു. തെരഞ്ഞെടുപ്പുചട്ടങ്ങളുടെ നഗ്നമായ ലംഘനവുംകൂടിയാണ് ഇത്.

തെരഞ്ഞെടുപ്പു കമീഷന്‍ എന്നൊരു ഭരണഘടനാസ്ഥാപനം ഇവിടെയില്ലേ? ഉണ്ടെങ്കില്‍ത്തന്നെ അവര്‍ ഇതൊന്നും കാണുന്നില്ലേ? തെരഞ്ഞെടുപ്പിലെ സജീവ രാഷ്ട്രീയവിഷയമാക്കി കോണ്‍ഗ്രസ് മാറ്റിക്കഴിഞ്ഞ പ്രശ്നത്തില്‍ പ്രതിരോധമന്ത്രിക്ക് മന്ത്രിസ്ഥാനമുപയോഗിച്ച് നടപടികള്‍ നീക്കാന്‍ ആരാണ് അധികാരം നല്‍കിയത്; അതും കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നടുവില്‍നിന്നുകൊണ്ട്? തെരഞ്ഞെടുപ്പുവരുമ്പോഴൊക്കെ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഓരോ സിബിഐ അന്വേഷണവുംകൊണ്ട് വരികയാണ് കുറെയായി കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മറ്റൊരു പ്രശ്നത്തില്‍ സിബിഐ ഇതേപോലെ ഉപയോഗിക്കപ്പെട്ടു. എന്നാല്‍, അതിനുശേഷമുള്ള ഘട്ടത്തില്‍ കണ്ടത് കോടതിതന്നെ സിബിഐ അന്വേഷണത്തിനാസ്പദമായ ആരോപണങ്ങള്‍ പൊളിച്ചുകാട്ടുന്നതാണ്. കോടതിമുമ്പാകെ കേസ് പൊളിയുമോ ഇല്ലയോ എന്നതല്ല, കേസിന്റെ പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്നതാണ് കോണ്‍ഗ്രസിന്റെ ലാക്ക്്. കൂട്ടിലടച്ച തത്ത എന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സിബിഐയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിനായി ദുരുപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഇത് അനുവദിച്ചുകൊടുത്തുകൂടാ. യഥാര്‍ഥത്തില്‍ അന്വേഷണം വേണ്ടത് സിബിഐയെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുരുപയോഗിച്ചതിന്റെ പരമ്പരകളെക്കുറിച്ചാണ്. പൊതുതെരഞ്ഞെടുപ്പിനുശേഷമുണ്ടാകുന്ന സര്‍ക്കാര്‍ ആ ദുരുപയോഗം അന്വേഷിക്കട്ടെ.
*
deshabhimani editorial

No comments: