Monday, April 21, 2014

ഉദ്യോഗസ്ഥ ധാര്‍ഷ്ട്യം തകരുന്ന സര്‍വകലാശാല

കുറച്ചുനാളായി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍പ്പോലും സര്‍ക്കാരിന്റെ ഇടപെടലുകളും നിയമവിരുദ്ധ നടപടികളും സാധാരണമായിരിക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയതലത്തില്‍തന്നെ ഉന്നതനിലവാരത്തിലേക്കെത്തിയ ഒരു സര്‍വകലാശാല, ഇന്ന് യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവവും അതുവഴി അനായാസമായിത്തീര്‍ന്നിരിക്കുന്ന ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യവും കാരണം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതോ വലിയ സാമ്പത്തിക ക്രമക്കേടുണ്ടായിരിക്കുന്നുവെന്ന ഭാവേന നിയമവിരുദ്ധമായി സര്‍വകലാശാലയുടെ ആന്തരിക കാര്യങ്ങളില്‍ ഇടപെട്ട് പ്രതിമാസ ധനസഹായം തടയുകയും നല്‍കേണ്ട വിഹിതം മറ്റൊരു സര്‍വകലാശാലയ്ക്ക് വകമാറ്റി അനുവദിക്കുകയും ചെയ്തു. സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള കരുതല്‍നിക്ഷേപം സര്‍വകലാശാലയുടെ മുഖ്യധാരയിലെ ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിന് ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും അത് തീര്‍ന്നതിനുശേഷംമാത്രമേ ഇനി പ്രതിമാസ ധനസഹായം അനുവദിക്കുകയുള്ളൂവെന്നറിയിക്കുകയും ചെയ്തിരിക്കുന്നു. തീര്‍ത്തും വിചിത്രമായ തീരുമാനം. ഇത് ആക്ടിന്റെയും സ്റ്റാറ്റ്യൂട്ടുകളുടെയും ഭരണഘടനയുടെയും ചിരകാല കീഴ്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ്.

സര്‍ക്കാരിന്റെ ധനസഹായം തികച്ചും അപര്യാപ്തമായതുമൂലം പ്രതിമാസം മൂന്നരക്കോടി രൂപയുടെ കമ്മിയുള്ള ഒരു സര്‍വകലാശാലയോടു കാണിക്കുന്ന സമീപനമാണിതെന്നോര്‍ക്കുക. പുതുതായി തസ്തികയുണ്ടാക്കി എന്നത് പുറമേക്ക് പറയാനൊരു കാരണംമാത്രമാണ്. യഥാര്‍ഥ പ്രശ്നം വൈസ് ചാന്‍സലറുമായുള്ള സംഘര്‍ഷമാണ്. അതിനു പിന്നിലുള്ളത് കക്ഷിരാഷ്ട്രീയപ്പോരും. പക്ഷേ, പ്രശ്നം തീരാത്തതു വ്യക്തികളുടെ പിടിവാശിമൂലമാണെന്നറിയുമ്പോഴാണ് ഭരണവ്യവസ്ഥയെത്ര പരിഹാസ്യമായിരിക്കുന്നുവെന്ന സത്യം നമ്മെ അസ്വസ്ഥരാക്കുന്നത്. വ്യക്തികളുടെ കിടമത്സരങ്ങള്‍ക്കു ബലിയാടാവാനുള്ളതാണോ ഒരു സര്‍വകലാശാല? ഉദ്യോഗസ്ഥര്‍ക്ക് അതിലിടപെട്ടു പക്ഷംപിടിക്കാനെങ്ങനെ കഴിയും? അതിന്റെ പേരിലെങ്ങനെയാണവര്‍ക്കു ആക്ടും സ്റ്റാറ്റ്യൂട്ടുകളും ലംഘിക്കാനാവുക? ഇത് ഒരു സര്‍വകലാശാലയ്ക്കെതിരെ സെക്രട്ടറിയറ്റ് നടത്തുന്ന കടന്നാക്രമണമായേ കാണാനാകൂ. വൈസ് ചാന്‍സലറോട് കലഹിക്കുന്നത് സര്‍വകലാശാലയെ നശിപ്പിച്ചുകൊണ്ടല്ല വേണ്ടത്. സര്‍വകലാശാല നിയമസഭ പാസാക്കിയ ആക്ടനുസരിച്ച് നിലവില്‍ വന്ന ഒരു സ്വയംഭരണസ്ഥാപനമാണ്. സര്‍ക്കാരിന്റെ സ്ഥാപനംതന്നെ. അറിവും ലോകബോധവുമുള്ള പൂര്‍വസൂരികളെല്ലാം അതിനെ സെക്രട്ടറിയറ്റിനതീതമായേ വിവക്ഷിച്ചിട്ടുള്ളൂ.

സര്‍വകലാശാലയെ സംസ്ഥാന ഗവര്‍ണറുടെ കീഴിലാക്കിയത് വെറുതെയല്ല. സെക്രട്ടറിയറ്റിന്റെ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുതന്നെയാണത്. സര്‍ക്കാരിന് സര്‍വകലാശാലയോടുള്ള ഉത്തരവാദിത്തം ഭരണഘടനാപരമാണ്. നിയമാനുസാരം നിര്‍വഹിക്കേണ്ട ചുമതലകളെല്ലാം മറന്ന്് സര്‍ക്കാരിനൊരു സര്‍വകലാശാലയോട് പെരുമാറാനാവില്ല. അതിനിടവരുത്തിയിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ്. അതാണ് സര്‍വകലാശാലയുടെ ഇന്നത്തെ നിസ്സഹായതയ്ക്ക് കാരണം. മന്ത്രിമാരുടെ ഉത്തരവുണ്ടായാലും സ്വേച്ഛാപരമായിമാത്രമേ പ്രവര്‍ത്തിക്കൂ എന്ന ധാര്‍ഷ്ട്യം. അവര്‍ക്കെന്തുമാകാമെന്നു വന്നിരിക്കുന്നു. ആക്ടിനും സ്റ്റാറ്റ്യൂട്ടിനും അതീതരാണവരെന്ന നിലപാടാണ്. അങ്ങനെയുള്ള കടന്നുകയറ്റങ്ങളെ ഹൈക്കോടതി ഭരണഘടനയുടെ 266 വകുപ്പനുസരിച്ച് തടഞ്ഞതാണ്. സര്‍ക്കാരിന് സര്‍വകലാശാലയുടെ കാര്യങ്ങളില്‍ ഇടപെടാനോ അന്വേഷണ കമീഷനെ വയ്ക്കാനോ അധികാരമില്ലെന്ന് ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാല കൈക്കൊള്ളുന്ന തീരുമാനങ്ങളെ വിചാരണചെയ്യാനോ വിധി കല്‍പ്പിക്കാനോ സര്‍ക്കാരിനാവില്ല. ആരെങ്കിലും കൊടുത്ത പരാതിയുടെ പേരുംപറഞ്ഞ് ഫിനാന്‍സ് (ചഠ ആ) വിങ്ങിന് സര്‍വകലാശാലയില്‍ കയറി ഫയല്‍ ആവശ്യപ്പെടാനും പരിശോധിക്കാനും അധികാരമില്ല. ഓഡിറ്റ് നടത്തിക്കാം. സാമ്പത്തികക്രമക്കേട് ബോധ്യപ്പെട്ടാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആക്ടിന്റെ അധ്യായം ഢകക/52 കൃത്യമായി പറയുന്നുണ്ട്. ആവശ്യമായ നടപടി ഢകക/75 അനുസരിച്ച് ചാന്‍സലര്‍ക്ക് സ്വീകരിക്കാം. അതു പക്ഷേ ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിച്ചിട്ടാവണം. ഒരു സെക്രട്ടറിക്കു നേരിട്ട് ഇതൊക്കെ ചെയ്യാനും കുറ്റ പരിശോധന നടത്തി നടപടി ശുപാര്‍ശചെയ്യാനും അധികാരമില്ല. ഹൈക്കോടതി ഇത്തരം നടപടി തടഞ്ഞതുമാണ്. പക്ഷേ, വീണ്ടും അതുതന്നെ ചെയ്യുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഉത്തരവിലും വലിയ ഉത്തരവില്ല.

സര്‍വകലാശാലയുടെ കാര്യം ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിധേയമായിരിക്കണമെന്ന നിയമം അവര്‍ക്കു അസ്വീകാര്യമാണ്. നിയമം നോക്കാതെ കക്ഷിരാഷ്ട്രീയ സ്വാധീനത്തിലെഴുതിക്കൂട്ടുന്ന ശുപാര്‍ശകള്‍ അതേപടി സര്‍വകലാശാലയ്ക്കു കൈമാറാന്‍ ഉത്തരവിടുന്ന സെക്രട്ടറിയുണ്ട്. സര്‍വകലാശാലയുടെ ആക്ടും സ്റ്റാറ്റ്യൂട്ടുകളും വകവയ്ക്കാതെയുള്ള ഇത്തരം നടപടിക്കെതിരെ എപ്പോഴും ഒരു സര്‍വകലാശാലയ്ക്ക് കോടതിയെ സമീപിക്കാനാവുമോ? ആ നിസ്സഹായതയാണീ ധിക്കാരം സാധ്യമാക്കുന്നത്. കോടതിയെ ചെറുക്കാനാണോ പ്രയാസം എന്ന തോന്നലും കാണും. കാരണം ഓര്‍ഡിനന്‍സ് വഴി എന്താ മാറ്റിക്കൂടാത്തത്? സംസ്ഥാന സര്‍ക്കാരിനു വേണ്ടതും അതാണല്ലോ.

ജോലിഭാരം കണക്കിലെടുത്ത് ഇടതുപക്ഷ ഭരണകാലത്തും പുതിയ തസ്തികകളുണ്ടാക്കിയിരുന്നു. അത് സെക്രട്ടറിയറ്റ് ഇടപെട്ട് തടയുകയും ചെയ്തു. എന്നാലത് ഉദ്യേഗസ്ഥ പ്രഭൃതികളുടെ കടന്നുകയറ്റത്തിനല്ല. മറിച്ച് സര്‍വകലാശാലയുടെ നടപടി ന്യായമാണെന്ന ബോധ്യത്തിലേക്കും ആവശ്യം അംഗീകരിക്കുന്നതിലേക്കുമാണ് ചെന്നെത്തിയത്. കാരണം അന്ന് കാര്യങ്ങളറിയാവുന്ന പ്രഗത്ഭരായ മന്ത്രിമാരുണ്ടായിരുന്നു. ഡോ. തോമസ് ഐസക്കിനും എം എ ബേബിക്കും രാഷ്ട്രീയ ഇച്ഛാശക്തി മാത്രമല്ല അവരവരുടെ മേഖലകളില്‍ അവഗാഹവും ഉയര്‍ന്ന ലോകബോധവുമുണ്ട്. ഇത് വ്യക്തമാക്കുന്നത് സര്‍വകലാശാലയുടെ നാശോന്മുഖമായ ഇന്നത്തെ അവസ്ഥയ്ക്കിനി രാഷ്ട്രീയ പരിഹാരമേ ഉള്ളൂ എന്നാണ്. ഈ സര്‍ക്കാരില്‍നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ല.

*
ഡോ. രാജന്‍ ഗുരുക്കള്‍

No comments: