Monday, April 21, 2014

മാതൃകയാകട്ടെ ശക്തിമില്‍ക്കേസ് വിധി

ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ സുപ്രധാനമായൊരു വിധിയാണ് മുംബൈ ശക്തിമില്‍ കൂട്ട ബലാത്സംഗക്കേസില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ മൂന്ന് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ബലാത്സംഗക്കുറ്റത്തിന് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്. 2013 ആഗസ്റ്റ് 22നാണ്, തന്റെ ജോലിയുടെ ഭാഗമായി മുംബൈ ശക്തി മില്‍ പരിസരത്തെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിനെ പ്രതികള്‍ അഞ്ചുപേരും ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളെ ദിവസങ്ങള്‍ക്കകംതന്നെ കണ്ടുപിടിച്ച് അറസ്റ്റ്ചെയ്തു. ചോദ്യംചെയ്യലില്‍ പ്രതികള്‍ നിരവധി തവണ ഇതേ കുറ്റകൃത്യം നടത്തിയതായി തെളിഞ്ഞിരുന്നു.

സംഭവം നടന്ന ഇതേ ശക്തി മില്‍ പരിസരത്തുവെച്ച് 2013 ജൂലൈ 31ന് മുംബൈയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന മറ്റൊരുപെണ്‍കുട്ടിയെ ഇതേ പ്രതികള്‍ കൂട്ട ബലാല്‍സംഗംചെയ്തിരുന്നു. ആ പെണ്‍കുട്ടിയും പരാതിനല്‍കിയതോടെ കോടതി നടപടികള്‍ക്ക് വേഗതയേറി. വിചാരണയ്ക്കിടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടുവീണു. മറ്റേ പെണ്‍കുട്ടി തനിക്ക് പ്രതികളെ കായികമായിത്തന്നെ ആക്രമിക്കണമെന്നതരത്തില്‍ വികാരവിക്ഷുബ്ധയായി. ഇരകള്‍ക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ പ്രതിഫലനങ്ങള്‍ വിചാരണവേളയിലുടനീളം കോടതിക്ക് നേരിട്ടുബോധ്യപ്പെട്ടു. അങ്ങനെയാണ് പ്രതികള്‍ പരമാവധി ശിക്ഷയര്‍ഹിക്കുന്നതായി കോടതി തീരുമാനമുണ്ടായത്. ആദ്യത്തെ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

രണ്ടാമത്തെ കേസ് പരിഗണിച്ചപ്പോള്‍ ആദ്യംചെയ്ത അതേ കുറ്റംതന്നെ പ്രതികള്‍ ആവര്‍ത്തിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇതേ തെറ്റുതന്നെ ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. മാത്രവുമല്ല, ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് ബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭരണഘടനാ വകുപ്പിന്റെ 376-ഇ അനുച്ഛേദപ്രകാരം, ഒന്നിലധികം തവണ ബലാല്‍സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാമെന്നാണ്. അതനുസരിച്ച് പ്രതികള്‍ക്ക് മുംബൈ സെഷന്‍സ് കോടതി വധശിക്ഷതന്നെ വിധിക്കുകയായിരുന്നു. ഡല്‍ഹി സംഭവത്തിനുശേഷം ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയും പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും അതു വേഗത്തിലാണെന്നതും ആശ്വാസദായകമാണ്. എന്നാല്‍ വൈകിക്കിട്ടുന്ന നീതി അനീതിക്ക് തുല്യമാണെന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടവരുടെ അനേകം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളിലായി ഇനിയും തീര്‍പ്പാക്കാതെ കിടപ്പുണ്ട്.

പൊതുജനരോഷമുയര്‍ന്ന പ്രമാദമായ കേസുകളില്‍ വേഗം തീര്‍പ്പുകല്‍പിക്കുകയും ലഭിക്കാവുന്നതിന്റെ പരമാവധി ശിക്ഷവരെ പ്രതികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥ സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ ക്രൂരമായി ഇരകളാക്കപ്പെട്ടവരുടെ കേസുകളില്‍ പലതിലും നടപടികള്‍ നിരന്തരം മാറ്റിവെച്ച് നീട്ടിക്കൊണ്ടുപോയി കേസുതന്നെ ഇല്ലാതാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ചില കേസുകളില്‍ നിരന്തരമായ വിചാരണകളും അതുമൂലമുണ്ടാകുന്ന മാനസിക പീഡനവും അപമാനവുംമൂലം മനംമടുത്ത് ഇരകള്‍തന്നെ എങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കാന്‍ സ്വയം നിര്‍ബന്ധിതരായിത്തീരാറുണ്ട്. 18 വര്‍ഷം നീണ്ടുനിന്ന വിതുരക്കേസില്‍ ഒടുവില്‍ പ്രതികളെയെല്ലാം തിരിച്ചറിയാന്‍ കഴിയാതെ പെണ്‍കുട്ടി സ്വയം പരാജിതയായി, ഗതികെട്ട് കൂറുമാറിയതോടെ കേസുതന്നെ അവസാനിക്കുകയാണുണ്ടായത്.

പ്രമുഖര്‍ പങ്കാളികളാണെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് അവസാനിപ്പിച്ച്, പ്രതികള്‍ രക്ഷപ്പെടാനുള്ള അവസ്ഥ സംജാതമാക്കിയത് നമ്മുടെ നീതിന്യായ സംവിധാനത്തിലെ അന്യായ വ്യവസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ്. പശ്ചിമബംഗാളില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഒന്നിലേറെ തവണ കൂട്ട ബലാല്‍സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ അതേ അക്രമികള്‍തന്നെ അവളെ ചുട്ടുകരിച്ചുകൊന്ന സംഭവത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടായപ്പോഴാണ് പ്രതികളെ അറസ്റ്റ്ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. പിന്നീടാരും കേസിനെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ കേള്‍ക്കുകയുണ്ടായില്ല. മറ്റൊരുകേസില്‍ (പറവൂര്‍ പീഡനക്കേസ്) കേസന്വേഷണത്തിനിടയില്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണസംഘത്തെ മാറ്റി, ഇരയെ ആ വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നതും (നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റി യുഡിഎഫ് ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരം മറ്റൊരു അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു) നാം കണ്ടതാണ്.

ഡല്‍ഹിയില്‍ 2012ല്‍ മാത്രം 754 പേരെ ബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ്ചെയ്തിരുന്നു. അതില്‍ ഒരാള്‍ മാത്രമാണ് ആ വര്‍ഷം ശിക്ഷിക്കപ്പെട്ടത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കുന്നതിനുമായി നിലകൊള്ളുന്നുവെന്നു പറയപ്പെടുന്ന ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകളിലെ അധ്യക്ഷമാര്‍പോലും അതിക്രൂരമായി ആക്രമിക്കപ്പെട്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ പെണ്‍കുട്ടികളുടെ അസമയത്തെ സഞ്ചാരത്തെയും വസ്ത്രധാരണത്തിന്റെ പ്രകോപനപരതയെയും മറ്റും എടുത്തുകാട്ടി, തികച്ചും സ്ത്രീവിരുദ്ധവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തി കേസിന്റെ ഗൗരവംപോലും ചോര്‍ത്തിക്കളയുന്നതരത്തില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമൂഹം സാക്ഷിയായി. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും സിറ്റിങ് ജഡ്ജിമാരെക്കുറിച്ചുള്ള ലൈംഗികപീഡന ആരോപണങ്ങള്‍ ഭരണഘടനയുടെ 124-ാം അനുച്ഛേദപ്രകാരം അമിക്കസ്ക്യൂറിയെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ സമയബന്ധിതമായും നീതിപൂര്‍വകമായും നടപടികള്‍ പൂര്‍ത്തിയാക്കപ്പെടുന്നുണ്ടോ എന്നത് സംശയകരമാണ്.

രാജ്യത്തെ വിവിധ കോടതികളിലായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയ, തീര്‍പ്പാക്കാനായി കിടക്കുന്ന കേസിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. തീര്‍പ്പാക്കപ്പെട്ട കേസുകള്‍തന്നെ എത്രത്തോളം നീതിപൂര്‍വകമായി കൈകാര്യംചെയ്യപ്പെട്ടു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഡല്‍ഹിക്കേസിലും മുംബൈ ശക്തിമില്‍ കേസിലും എത്രയുംവേഗം വിചാരണ പൂര്‍ത്തിയാക്കി മാതൃകാപരമായി പ്രതികള്‍ക്ക് ശിക്ഷവിധിച്ചത് സ്വാഗതാര്‍ഹംതന്നെ. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ട് നീതിക്കായി കാത്തിരിക്കുന്നവര്‍ക്കെല്ലാം നീണ്ടകാലത്തെ കാത്തിരിപ്പില്ലാതെയും നീതിപൂര്‍വകമായും പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ നീതി എന്ന വാക്കിന് പൂര്‍ണമായും അര്‍ഥമുണ്ടാവുകയുള്ളൂ. അതാണ് സ്ത്രീസമൂഹം, ആത്യന്തികമായും മനുഷ്യസമൂഹംതന്നെ ആഗ്രഹിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശം എന്നതിലുമപ്പുറം പരിഷ്കൃത സമൂഹത്തിന്റെ ആവശ്യകതയും സ്റ്റേറ്റിന്റെ ഉത്തരവാദിത്വവും കൂടിയാണ്.

*
കെ ആര്‍ മായ ചിന്ത വാരിക

No comments: