Wednesday, April 23, 2014

വിദ്യാഭ്യാസത്തിനുനേര്‍ക്കുള്ള നവലിബറലിസത്തിന്റെ കടന്നാക്രമണം

നവലിബറലിസത്തിന്റെ ഏറ്റവും വിനാശകരമായ പ്രത്യാഘാതങ്ങളില്‍ ഒന്ന് വന്നുപതിച്ചത് വിദ്യാഭ്യാസമേഖലയിലാണ്. എന്നാല്‍ അതിന്റെ കൂടുതല്‍ പ്രത്യക്ഷമായ സാമ്പത്തിക ഫലങ്ങളെ അപേക്ഷിച്ച്, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ കുറച്ചേ പഠനങ്ങള്‍ക്ക് വിധേയമായിട്ടുള്ളു. ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് മാത്രമായി ഞാനെന്റെ വിശകലനം ഒതുക്കിനിര്‍ത്താം. യുഎസ്എയിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നവലിബറല്‍ സംവിധാനം ഉണ്ടാക്കിയ ഫലങ്ങളെക്കുറിച്ചുള്ള ചില വിശദമായ പഠനങ്ങള്‍ അടുത്തകാലത്ത് പുറത്തുവരികയുണ്ടായി. ഇന്ന് യുഎസ്എയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണോ അത് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ ഈ പഠനങ്ങളുടെ കാര്യത്തില്‍ നമുക്കും താല്‍പര്യമുണ്ട്. നവലിബറലിസത്തിന്റെ പ്രത്യാഘാതങ്ങള്‍ സാര്‍വത്രികംതന്നെയാണല്ലോ.

ഫാക്കല്‍റ്റിയുടെ ഘടനയില്‍ വന്ന മാറ്റം

ഇന്ന് യുഎസ്എയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന്, ഫാക്കല്‍റ്റിയുടെ (അധ്യാപക സമിതിയുടെ) ഘടനയില്‍ സംഭവിച്ച മാറ്റമാണ്. സ്ഥിരം ഫാക്കല്‍റ്റി അംഗങ്ങളില്‍നിന്ന് അഥവാ, നിശ്ചിത കാലാവധിയുള്ള, ഫാക്കല്‍റ്റി അംഗങ്ങളില്‍നിന്ന്, ""അനുബന്ധ ഫാക്കല്‍റ്റി"" അംഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന  വിഭാഗത്തിലേക്കുള്ള മാറ്റമാണ് - അവര്‍ക്ക് നിശ്ചിത കാലാവധിയൊന്നുമില്ല; കാലാവധിയെ സംബന്ധിച്ച ധാരണയേയില്ല; ഒരു പ്രത്യേക സെമസ്റ്ററില്‍ ഒരു പ്രത്യേക കോഴ്സ് പഠിപ്പിക്കുന്നതിനുവേണ്ടി ""വാടക""യ്ക്ക് എടുക്കപ്പെട്ടവരാണ് അവര്‍; പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് തുടങ്ങിയ അവകാശങ്ങള്‍ക്കൊന്നും അവര്‍ക്ക് അര്‍ഹതയില്ല; എന്നുതന്നെയല്ല നിസ്സാരമായ വേതനമാണ് അവര്‍ക്ക് ലഭിക്കുന്നത്. താഴെപ്പറയുന്ന വിവരങ്ങളില്‍നിന്ന്, എത്രമാത്രം കുറഞ്ഞ വേതനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാകും.

വിവിധ യൂണിവേഴ്സിറ്റികളില്‍ വേതനത്തിന്റെ അളവ് വ്യത്യസ്തമാണെങ്കിലും ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പുതിയതായി നിയമിതനാകുന്ന ഒരു ജൂനിയര്‍ ഫാക്കല്‍റ്റി അംഗത്തിന് വര്‍ഷത്തില്‍ ഏതാണ്ട് 50,000 ഡോളര്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ പഠിപ്പിക്കണം. അതായത് ഒരു കോഴ്സിന് ഏതാണ്ട് 10,000 ഡോളര്‍ ലഭിക്കും. എന്നാല്‍ അതേ കോഴ്സ് പഠിപ്പിക്കുന്ന ഒരു ""അനുബന്ധ"" ഫാക്കല്‍റ്റി അംഗത്തിന്, ഒരു കോഴ്സിന് 3500 ഡോളറില്‍ കൂടുതല്‍ ലഭിക്കുകയില്ല. അതായത് ഒരേ ജോലിക്ക് മൂന്നിലൊന്നു കൂലി മാത്രം! ""തുല്യജോലിക്ക് തുല്യ വേതനം"" എന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനമാണിത്. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ച ദാരിദ്ര്യരേഖ, അമേരിക്കയില്‍ 23050 ഡോളര്‍ ആണ് എന്നാണ് 2012ല്‍ കണക്കാക്കപ്പെട്ടത്. പണപ്പെരുപ്പംകൂടി കണക്കിലെടുത്താല്‍ ഇന്നത് 25000 ഡോളര്‍ ആയിട്ടുണ്ടാവും. ഒരു ""അനുബന്ധ"" ഫാക്കല്‍റ്റി അംഗത്തിന് അയാള്‍ (അഥവാ അവള്‍) തന്റെ കുടുംബത്തിലെ വരുമാനമുള്ള ഏക അംഗമാണെങ്കില്‍, ഔദ്യോഗിക ദാരിദ്ര്യരേഖയുടെ അടുത്തെങ്കിലും എത്തണമെങ്കില്‍ വര്‍ഷത്തില്‍ ഏഴ് കോഴ്സുകള്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീരുന്നു. അതിനായി അസാധ്യമായ വിധത്തിലുള്ള കഠിനാധ്വാനംതന്നെ അയാള്‍ ചെയ്യേണ്ടിവരും. ഇതിനൊക്കെപുറമെ, അമേരിക്കയിലെ അക്കാദമിക് തലത്തിലെ തൊഴില്‍രഹിതരായ കരുതല്‍ സേനയുടെ വമ്പിച്ച വൈപുല്യംകൂടി കണക്കിലെടുക്കുമ്പോള്‍, (ഇങ്ങനെയുള്ള തൊഴില്‍രഹിതര്‍ക്കിടയിലാണ് അനുബന്ധ ഫാക്കല്‍റ്റി സ്ഥാനങ്ങള്‍ ഓഹരി വെയ്ക്കേണ്ടത്) അങ്ങനെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഏഴ് കോഴ്സുകള്‍പോലും പഠിപ്പിക്കാന്‍ കിട്ടുകയുമില്ല. അതായത്, വരുമാനമുള്ള ഒരാളേ കുടുംബത്തിലുള്ളുവെങ്കില്‍ ദാരിദ്ര്യരേഖയുടെ അടുത്തേയ്ക്ക് എത്തിച്ചേരാന്‍ ആ ജോലി മതിയാവുകയില്ല. എന്നിട്ടും അമേരിക്കയില്‍ ഇന്ന് ആകെയുള്ള 15 ലക്ഷം ഫാക്കല്‍റ്റി അംഗങ്ങളില്‍ 10 ലക്ഷം പേര്‍ (അതായത് മൂന്നില്‍ രണ്ടുപേര്‍) ""അനുബന്ധ"" ഫാക്കല്‍റ്റി അംഗങ്ങളാണ്.

ഇന്ത്യയിലും സ്ഥിതി അതുതന്നെ

തികച്ചും സമാനമായ ഒരു ചിത്രമാണ് ഇന്ന് ഇന്ത്യയിലും കാണപ്പെടുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ പൊതു സ്ഥാപനങ്ങളില്‍ മഹാഭൂരിപക്ഷവും സംസ്ഥാന യൂണിവേഴ്സിറ്റികളാണ്. നിരവധി നവലിബറല്‍ പരിഷ്കാരങ്ങളുടെയും മുതലാളിമാര്‍ക്ക് നല്‍കപ്പെട്ട സൗജന്യങ്ങളുടെയും ഫലമായി സംസ്ഥാന ഗവണ്‍മെന്റുകള്‍ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സംസ്ഥാന യൂണിവേഴ്സിറ്റികള്‍ക്ക് ""താല്‍ക്കാലിക"" അധ്യാപകരെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥ വന്നുചേരുന്നു. ഈ താല്‍കാലിക അധ്യാപകര്‍ക്ക്, അവരുടെ അമേരിക്കന്‍ കൂട്ടാളികള്‍ക്കെന്നപോലെ, വളരെ നിസ്സാരമായ വേതനമേ ലഭിക്കുന്നുള്ളൂ. മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടുന്നുമില്ല. ""തുല്യ ജോലിക്ക് തുല്യ വേതനം"" എന്ന സത്യത്തിന്റെ നഗ്നമായ ലംഘനമാണിത്. എന്നുതന്നെയല്ല, പല യൂണിവേഴ്സിറ്റികളിലും ലഭ്യമായ ഫണ്ടുകൊണ്ട്, ന്യായമായ വേതനംകൊടുത്ത് ഇത്തരം താല്‍ക്കാലിക അധ്യാപകരെ ""വാടക""യ്ക്ക് എടുക്കാന്‍ കഴിയുന്നതുകൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക്, അക്ഷരാര്‍തഥത്തില്‍ത്തന്നെ, സ്വന്തംകാര്യം നോക്കേണ്ടിവരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ ശോച്യാവസ്ഥ സ്വകാര്യ സ്ഥാപനങ്ങള്‍ കൂണുകള്‍പോലെ മുളച്ചുപൊങ്ങുന്നതിന് ഇടയാക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. ഈ രാജ്യത്തും വിദേശങ്ങളിലും ദീര്‍ഘകാലത്തെ ചരിത്രമുള്ള, വിദ്യാഭ്യാസത്തിലും പരോപകാരത്തിലും താല്‍പര്യമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇവ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമല്ല; ലാഭം ഉണ്ടാക്കുന്നതിനുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണവ-പണമുണ്ടാക്കുന്നതിന് വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍. വിദ്യാഭ്യാസം ലാഭമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനമല്ല എന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നഗ്നമായി ലംഘിച്ചുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ലാഭമുണ്ടാക്കുന്നത് എന്തിനാണ് എന്ന് അവരോട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ (അങ്ങനെ ആരും ചോദിക്കാറില്ല) അവര്‍ പറയുന്ന ന്യായം ഇതാണ്; തങ്ങള്‍ ഉണ്ടാക്കുന്ന ലാഭം തിരിച്ച് അതേ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി വിനിയോഗിക്കുന്നുണ്ട്. എന്നാല്‍ സൈദ്ധാന്തികമായും പ്രായോഗികമായും സ്വീകാര്യമായ ഒരു വാദമല്ല ഇത്. കാരണം ഡിവിഡന്റ് നല്‍കാത്ത ഒരു സ്ഥാപനത്തെ ലാഭമുണ്ടാക്കുന്ന സ്ഥാപനമായി സൈദ്ധാന്തികമായി കണക്കാക്കാന്‍ കഴിയില്ല. മാത്രമല്ല അവയുടെ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നില്ല എന്നുതന്നെ പറയാം.

കച്ചവട സ്ഥാപനങ്ങള്‍

എന്നാല്‍ ഈ വശം മാറ്റിനിര്‍ത്തിയാല്‍ത്തന്നെ (സുപ്രീംകോടതിയുടെ നിര്‍ദേശം ഈ സ്ഥാപനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന പ്രശ്നം), ഈ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ കടുത്ത ജോലിഭാരത്തിന് വിധേയരാക്കപ്പെടുന്നുണ്ട്; അവര്‍ക്ക് അവകാശങ്ങള്‍ അധികമൊന്നുമില്ലതാനും, വിദ്യാര്‍ഥികളില്‍നിന്ന് വളരെയേറെ ഉയര്‍ന്ന ഫീസ് വസൂലാക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തെ ഒരു ""ചരക്ക്"" എന്ന നിലയില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്; വിദ്യാര്‍ത്ഥികള്‍ ഈ ""ചരക്ക്"" വാങ്ങുകയും ചെയ്യുന്നു. ഫാക്കല്‍റ്റി അംഗങ്ങളുടെ അധ്വാനശക്തികൊണ്ടും അതോടൊപ്പം സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഉല്‍പാദനോപകരണങ്ങള്‍കൊണ്ടും ഉണ്ടാക്കപ്പെടുന്ന ചരക്കാണ് ഇത്. അത്തരമൊരു സ്ഥാപനത്തിന് ഒരു കോര്‍പറേറ്റ് സ്ഥാപനവുമായി കൂടുതല്‍ കൂടുതല്‍ സാദൃശ്യം തോന്നുന്നതില്‍ അത്ഭുതത്തിനവകാശമില്ലല്ലോ. നവലിബറല്‍ വാഴ്ചക്കാലത്ത് ഈയിടെ സ്ഥാപിതമായ ചില അന്തസ്സുള്ള പൊതു സ്ഥാപനങ്ങള്‍പോലും തങ്ങളുടെ ഭരണത്തലവനെ (സാധാരണഭാഷയില്‍ പറഞ്ഞാല്‍ വൈസ്ചാന്‍സലറെ) പോലും യഥാര്‍ഥത്തില്‍ സിഇഒ എന്ന് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) വിളിച്ചുതുടങ്ങിയിരിക്കുന്നു. അതായത്, നവലിബറല്‍വാഴ്ചയിന്‍കീഴില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ മാതൃകാ സ്ഥാപനം, വിമര്‍ശനാത്മകമായ ചിന്തയില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ഫാക്കല്‍റ്റി അംഗങ്ങളുള്ള സ്ഥാപനമാണ്.

വിമര്‍ശനാത്മകമായ ചിന്തയ്ക്കൊന്നും സ്ഥാനമില്ല

ഈ കാര്യം വിദ്യാര്‍ഥികള്‍ക്കും തികച്ചും ബാധകമാണ്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തോ അല്ലെങ്കില്‍ സ്വന്തം രക്ഷിതാക്കളുടെ പക്കല്‍നിന്ന് വാങ്ങിയോ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി വളരെ വലിയ ഫീസ് അടയ്ക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ ലക്ഷ്യം എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക എന്നതായിരിക്കും. അതുവഴി അവര്‍ക്ക്, തങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഒരു ഭാരമായിത്തീരുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ കഴിയും; അഥവാ, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. അതിന് അവര്‍ക്ക് പരീക്ഷ നന്നായി ചെയ്യണം. തങ്ങളുടെ കോഴ്സിനിടയില്‍ തങ്ങള്‍ വെട്ടിവിഴുങ്ങിയ അക്കാദമിക് കാര്യങ്ങള്‍ കഴിയാവുന്നിടത്തോളം മുഴുവനും തന്നെ, അവര്‍ക്ക് ഛര്‍ദിക്കേണ്ട അവസ്ഥ, ഇതുമൂലം സംജാതമായിത്തീരുന്നു. ഇത്തരമൊരു അവസ്ഥയില്‍ വിമര്‍ശനാത്മകമായ ചിന്തയ്ക്ക്, എന്തിന് ചിന്തയ്ക്കുപോലും, സാധ്യതയില്ലാതായിത്തീരുന്നു. ഒരുവശത്ത് കരാര്‍ വേലക്കാരുടേതിനേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത അവസ്ഥയോടുകൂടിയ ഫാക്കല്‍റ്റി അംഗങ്ങളുള്ള ഒരുപിടി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; അവര്‍ക്കാകട്ടെ തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുന്നതിനുള്ള വ്യാപാരത്തില്‍ അത്രമാത്രം മുഴുകിക്കിടക്കുന്നവരാണ് അവര്‍ എന്നതിനാല്‍, രചനാത്മകവും വിമര്‍ശനാത്മകവുമായ ഏതെങ്കിലും തരത്തിലുള്ള ചിന്തയില്‍നിന്ന് അവര്‍ പൂര്‍ണമായും ഫലപ്രദമായും പുറത്താക്കപ്പെട്ടിരിക്കുന്നു. മറുവശത്താകട്ടെ, വിദ്യാഭ്യാസം എന്ന ""ചരക്ക്"" ഉല്‍പാദിപ്പിക്കുന്നതില്‍ അത്രമാത്രം മുഴുകിയിരിക്കുന്ന ഒരു പിടി സ്വകാര്യ സ്ഥാപനങ്ങളും ഇവിടെയുണ്ട്-ഫാക്ടറിയിലേതുപോലുള്ള അച്ചടക്കത്തിന്‍കീഴില്‍ ഉല്‍പാദിപ്പിക്കുന്ന ഈ ചരക്കിന്റെ കാര്യത്തില്‍ രചനാത്മകവും വിമര്‍ശനാത്മകവുമായ ചിന്തയ്ക്ക് യാതൊരു സ്ഥാനവുമില്ലതാനും.

കേന്ദ്ര യൂണിവേഴ്സിറ്റികളെപ്പോലെ ബാക്കിയുള്ള സ്ഥാപനങ്ങളാകട്ടെ "ഗ്രേഡിങ്"" വ്യവസ്ഥകൊണ്ട് അലങ്കരിക്കപ്പെട്ടവയായതിനാല്‍ അവിടത്തെ ഫാക്കല്‍റ്റി അംഗങ്ങള്‍ ""വ്യവസ്ഥാപിത"" പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നിര്‍ബന്ധിതരായിത്തീരുന്നു; (അത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് രചനാത്മകവും വിമര്‍ശനാത്മകവുമായ ആശയങ്ങളോട് അനിവാര്യമായും വിപ്രതിപത്തിയുണ്ടായിരിക്കും); എന്നുതന്നെയല്ല ""പ്രോജക്ട് ഫണ്ട്"" സംഭരിക്കുന്നതിനും അവര്‍ നിര്‍ബന്ധിതരായിത്തീരുന്നു. (രചനാത്മകവും വിമര്‍ശനാത്മകവുമായ ചിന്ത ഉപേക്ഷിച്ച് ചരക്കുവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് അതും). അതിനാല്‍ ഫാക്കല്‍റ്റി അംഗങ്ങളില്‍ വിമര്‍ശനാത്മകമായ രചനാശീലം എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതുപോലും പുറംതള്ളപ്പെടുന്നു. ചുരുക്കത്തില്‍ നമ്മുടെ രാജ്യത്ത് ഉള്‍പ്പെടെ ലോകത്തിലെങ്ങും, നവലിബറല്‍ മുതലാളിത്തം, വിമര്‍ശനാത്മകമായ ചിന്തയെ നശിപ്പിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതായത്, ""നവലിബറലിസം" എന്നത്, ""ലിബറല്‍ യൂണിവേഴ്സിറ്റി"" എന്നു പറയപ്പെടുന്നതിന്റെ അന്ത്യത്തെയാണ് കുറിക്കുന്നത്. ഇതിന്റെ പ്രാധാന്യത്തെ നാം ഒട്ടും കുറച്ചുകാണരുത്. അക്കാദമിക് മേഖലയെ തങ്ങളോട് കൂട്ടിച്ചേര്‍ക്കുന്നതിനും അതിനെ സ്വന്തം നിയന്ത്രണത്തിന്‍കീഴില്‍ കൊണ്ടുവരുന്നതിനും ഇന്ന് നവലിബറലിസം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മുമ്പ് മുതലാളിത്തം ചരിത്രപരമായി, അങ്ങനെ ഇന്നത്തെപ്പോലെ വ്യക്തമായി അത് ചെയ്തിരുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അക്കാലത്ത് അക്കാദമിക് ലോകത്തിന് കുറച്ചൊക്കെ സ്വയംഭരണാവകാശം ഉണ്ടായിരുന്നു; തുറന്ന മനഃസ്ഥിതി ഉണ്ടായിരുന്നു. ഈ സ്വയംഭരണാവകാശത്തെ നാം പെരുപ്പിച്ചുകാണുകയൊന്നും വേണ്ട. എന്തൊക്കെത്തന്നെയായാലും ശരി, തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് തുനിയുന്ന വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു യൂണിവേഴ്സിറ്റികള്‍; അതിനനുസരിച്ച് അവരെ പരിശീലിപ്പിക്കേണ്ടതുണ്ടായിരുന്നു; അത്തരം പരിശീലനം നല്‍കുക എന്നതായിരുന്നു യൂണിവേഴ്സിറ്റികളുടെ ഏറ്റവും വലിയ ജോലി. അതെന്തായാലും, ""പരിശീലനം നല്‍കുക"" എന്ന ഈ മൗലിക കടമയുടെ അരികുപറ്റി, ചോദ്യംചെയ്യുന്നതിനുള്ള വിമര്‍ശനാത്മകമായ സമീപനവും മാനുഷിക സംവേദനക്ഷമതയും വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കുന്ന ""വിദ്യാഭ്യാസ""ത്തിനുള്ള സാധ്യത നിലവിലുണ്ടായിരുന്നു. ഈ അലങ്കാര അരികുകള്‍ ചിലപ്പോള്‍ വളരെ വിപുലമായി കാണപ്പെട്ടിരുന്നു-അറുപതുകളുടെ അവസാനത്തിലും വിയത്നാം യുദ്ധകാലത്തും കണ്ടപോലെ മറ്റു ചിലപ്പോള്‍ അത് വരെ സങ്കുചിതവും ആയിരുന്നു. എന്നാല്‍ ഈ തൊങ്ങലുകള്‍ ആകെത്തന്നെ ഇല്ലാതാക്കാനാണ് ഇന്ന് നവലിബറലിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത്; അവശേഷിച്ചിരുന്ന തുറന്ന മനഃസ്ഥിതികൂടി ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. (വിരോധാഭാസമെന്നു പറയട്ടെ മുതലാളിത്തത്തിന്റെ പാവനമായ മൂല്യങ്ങള്‍ എന്ന് എല്ലായ്പ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നവയാണത്.) നവലിബറല്‍ വ്യവസ്ഥയെ സംബന്ധിച്ച വിമര്‍ശനാത്മകമായ ആശയങ്ങളോട് സഹിഷ്ണുതയില്ലാത്ത എല്ലാ അക്കാദമിക് പദ്ധതികളും അടച്ചുപൂട്ടുന്നതിനാണ് ശ്രമം. സമഗ്രാധിപത്യ സ്വഭാവം ആര്‍ജിക്കുന്നു ചുരുക്കത്തില്‍ നവലിബറല്‍ മുതലാളിത്തം സമഗ്രാധിപത്യ സ്വഭാവം ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്-ആ പദത്തിന്റെ മൂല അര്‍ഥത്തില്‍തന്നെ. നവലിബറലിസത്തിന്റെ സമഗ്രമേധാവിത്വത്തെ ചോദ്യംചെയ്യുന്ന ഏത് ബൗദ്ധിക നീക്കത്തേയും പുറംതള്ളാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ബോധപൂര്‍വം നടപ്പാക്കിക്കൊണ്ടിരിക്കുന്നതാവണമെന്നില്ല. മുതലാളിത്തം ആസൂത്രിതമായ ഒരു വ്യവസ്ഥയല്ലാത്തതിനാല്‍, അതിന്റെ സമഗ്രാധിപത്യത്തിനെതിരായി ഉയര്‍ന്നുവന്നേക്കാവുന്ന വെല്ലുവിളികളില്‍നിന്ന് അതിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി ബോധപൂര്‍വമായ ആസൂത്രണം നടത്തുന്നുവെന്ന് പറയാനാവില്ല. അത് മുതലാളിത്തത്തിന്റെ സഹജസ്വഭാവമായ ചരക്കുവല്‍ക്കരണ പ്രക്രിയയുടെ ഫലമാവാനാണ് കൂടുതല്‍ സാധ്യത. നവലിബറല്‍ മുതലാളിത്തത്തിന്‍ കീഴില്‍ അതിന് കൂടുതല്‍ വലിയ ഉത്തേജനം ലഭിക്കുന്നുവെന്നുമാത്രം. ഈ ചരക്കുവല്‍ക്കരണം ജീവിതത്തിന്റെ എല്ലാ മേഖലകളേയും ആക്രമിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ നശീകരണാത്മകമായ തേരോട്ടത്തിനും മനുഷ്യത്വരഹിതമായ കൊള്ളകള്‍ക്കും എതിരായ പ്രതിഷേധമായി ഇക്കാലമത്രയും നിലകൊണ്ടിരുന്ന ബൗദ്ധികമായ ചെറുത്തുനില്‍പിനുനേരെപോലും വിമര്‍ശനാത്മകമായ ചിന്തയുടെ പിള്ളത്തൊട്ടിലായ അക്കാദമിക് മേഖലയ്ക്ക് നേരെപോലും, ഈ ആക്രമണം ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. നമ്മുടേതുപോലെയുള്ള സമൂഹങ്ങളിലെ വിമര്‍ശനാത്മകമായ ചിന്തയെ തകര്‍ക്കുന്നതിന് മറ്റൊരു അര്‍ഥതലം കൂടിയുണ്ട്-ഇത്തരം സമൂഹങ്ങള്‍ ഏറെക്കാലം ഫ്യൂഡലിസത്തിന്റെ ശാസനത്തിന്‍കീഴിലായിരുന്നു; ആ വ്യവസ്ഥയ്ക്ക് പറയത്തക്ക കോട്ടമൊന്നും വരുത്താതെ, അതിനുമേല്‍ പുതിയതായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന മുതലാളിത്തം അധ്യാരോപിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുമായി ബൂര്‍ഷ്വാസി സന്ധിചെയ്യുന്നെങ്കിലും ബൂര്‍ഷ്വാ വിപ്ലവങ്ങളാല്‍ പ്രചരിപ്പിക്കപ്പെട്ട ""സത്യം"", "സമത്വം"", ""സാഹോദര്യം"" തുടങ്ങിയ ആശയങ്ങള്‍ (ജാതിയുടെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തിന് മൗലികമായിത്തന്നെ വിരുദ്ധമാണ് ഈ ആശയങ്ങള്‍) നമ്മുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതത്തിലേക്ക് എന്തുതന്നെയായാലും പ്രവേശിക്കുകതന്നെ ചെയ്തു.

എല്ലാറ്റിനുമുപരിയായി ബൗദ്ധികമായ പ്രപഞ്ചത്തിലാണ് ഈ ആശയങ്ങള്‍ പോഷിപ്പിക്കപ്പെടുന്നത്. ഈ ബൗദ്ധിക പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളായിരുന്നുവല്ലോ, യൂണിവേഴ്സിറ്റികള്‍. വിപണിയില്‍ സ്വയം ഉയര്‍ത്തിക്കാണിക്കുന്നതൊഴിച്ചുള്ള എല്ലാ ആശയങ്ങളോടും ഉള്ള പ്രതിബദ്ധതയെ നിരുത്സാഹപ്പെടുത്തുന്നതും വിമര്‍ശനബോധത്തോടെയുള്ള ചിന്തയെ തകര്‍ക്കുന്നതുമായ ഉന്നത വിദ്യാഭ്യാസത്തിന്റെ ചരക്കുവല്‍ക്കരണം, നവലിബറല്‍ മുതലാളിത്തത്തിന്റെ മേധാവിത്വത്തിനെതിരായ സമരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് മാത്രമല്ല, ജാതിപരമായ അടിച്ചമര്‍ത്തലും പുരുഷാധിപത്യപരമായ അടിച്ചമര്‍ത്തലും അടക്കമുള്ള എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരങ്ങളേയും ദുര്‍ബലപ്പെടുത്തുന്നു.

*
പ്രഭാത് പട്നായിക് ചിന്ത വാരിക

No comments: