Thursday, April 24, 2014

സര്‍ക്കാരിന്റെ രാജഭക്തിയും "രാജാവി"ന്റെ കവര്‍ച്ചയും

രാജഭരണം മണ്ണടിഞ്ഞിട്ടും ഇല്ലാത്ത മഹാരാജാവിനെ എഴുന്നള്ളിച്ച് ദാസ്യവൃത്തി നടത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പിടിപ്പുകേടും നിഷ്ക്രിയത്വവും സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെയും ദുരന്തത്തിന്റെയും പട്ടികയില്‍ പത്മനാഭസ്വാമി ക്ഷേത്രവും അതിലെ അമൂല്യ വസ്തുവകകളും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാജകുടുംബവുമായി ഒത്തുകളിക്കുകയാണെന്ന കുറ്റപത്രമാണ് അമിക്കസ്ക്യൂറി തന്റെ റിപ്പോര്‍ട്ടിലൂടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും വിലയിരുത്തിയ സുപ്രീംകോടതി ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കും.

സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇന്ത്യന്‍ നീതിന്യായലോകത്തെ ബഹുമാന്യ വ്യക്തിത്വമാണ്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. അത് ചോദ്യംചെയ്ത് രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നുവര്‍ഷമായി കേസ് സുപ്രീംകോടതിയില്‍ തുടരുകയാണെങ്കിലും ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമോ വേണ്ടയോ എന്ന അടിസ്ഥാന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല. ക്ഷേത്രഭണ്ഡാരത്തെയും ക്ഷേത്രത്തെയും സമീപിക്കുമ്പോള്‍ വിശ്വാസഘടകത്തെയാണ് പ്രധാനമായി കാണേണ്ടതെന്നും രാജകുടുംബത്തിന് ക്ഷേത്രകാര്യങ്ങളില്‍ മേധാവിത്വമുണ്ടെന്നുമുള്ള രാജഭക്തിപരമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള ഭരണസംവിധാനമാണ് ഹൈക്കോടതി വിധിക്കുശേഷവും ക്ഷേത്രത്തില്‍ തുടരുന്നത്. അതുകാരണം ഹൈക്കോടതി വിധിക്കുശേഷവും ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നു എന്നാണ് അമിക്കസ്ക്യൂറി വ്യക്തമാക്കിയത്. ഈ കൊള്ളയ്ക്ക് സമാധാനം പറയേണ്ട ധാര്‍മികവും ഭരണപരവുമായ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാരിനുണ്ട്.

കേസില്‍ സുധീരമായ നിലപാട് സ്വീകരിക്കാന്‍ വി എം സുധീരന്‍ പ്രസിഡന്റായ കെപിസിസിക്കും കഴിഞ്ഞിട്ടില്ല എന്നത് അപമാനകരമാണ്. രാജാക്കന്മാര്‍ക്കുള്ള പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പേരിന്റെ ആദ്യക്ഷരം ചേര്‍ത്ത പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സുധീരന്‍. രമേശ് ചെന്നിത്തലയുടെ കാലത്തെന്നപോലെ ഇപ്പോഴും രാജഭക്തിയിലാണ് കെപിസിസിയും ഉമ്മന്‍ചാണ്ടിഭരണവും. എന്നാല്‍, സിപിഐ എം നേരത്തെതന്നെ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചു. തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ഭരണസംവിധാനം പത്മനാഭസ്വാമി ക്ഷേത്രത്തിലും ഏര്‍പ്പെടുത്തണമെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് നിര്‍ദേശിച്ചത്. സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഭിപ്രായത്തിനുപോലും ചെവികൊടുക്കാതെ രാജഭരണദാസ്യത്തിലാണ് ഭരണക്കാര്‍.

പത്മനാഭസ്വാമി ക്ഷേത്രം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആരാധനാലയമാണ്. ക്ഷേത്രത്തിലെ അമൂല്യവസ്തു ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അളവും മൂല്യവും തിട്ടപ്പെടുത്താനും സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു നടത്തിയ തെളിവെടുപ്പിനെത്തുടര്‍ന്നാണ് ഇത് വ്യക്തമായത്. ഈ തെളിവെടുപ്പ് തടസ്സപ്പെടുത്താന്‍ "ദേവപ്രശ്നം" എന്ന ഉമ്മാക്കിയുമായി ഉത്രാടം തിരുനാളിന്റെ നേതൃത്വത്തില്‍ രാജകുടുംബം ഇറങ്ങിയെങ്കിലും, അന്ധവിശ്വാസം പ്രചരിപ്പിച്ച് ക്ഷേത്രസ്വത്ത് തിട്ടപ്പെടുത്തുന്ന പ്രക്രിയയെ തടസ്സപ്പെടുത്താന്‍ നോക്കേണ്ട എന്ന താക്കീത് സുപ്രീംകോടതി നല്‍കി. എങ്കിലും "ബി" നിലവറ തുറന്നുള്ള പരിശോധന ഇതുവരെ പൂര്‍ത്തിയാക്കിയില്ല. വിദഗ്ധ സമിതിയുടെ തെളിവെടുപ്പിന് മധ്യേപോലും ക്ഷേത്രത്തില്‍നിന്ന് വന്‍തോതില്‍ സ്വര്‍ണം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തില്‍ കടത്തി എന്നാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉന്നത കോണ്‍ഗ്രസ് നേതാവ് ടിവി ചര്‍ച്ചയില്‍ പ്രതികരിച്ചത് "പത്മനാഭ ദാസന്മാരാ"യ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ അപമാനിക്കുന്നത് ചരിത്രമറിയാത്തവരാണെന്നാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സത്യസന്ധതകൊണ്ടാണ് ക്ഷേത്രത്തില്‍ ഇത്രയും അമൂല്യസ്വത്തുക്കള്‍ ശേഷിക്കുന്നതെന്നായിരുന്നു ആ നേതാവ് പറഞ്ഞത്. സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെടുത്ത സമ്പത്തില്‍ ക്ഷേത്രാചാര വിധിപ്രകാരമുള്ള സാധന സാമഗ്രികള്‍ മാത്രമല്ല, കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും ആഭരണങ്ങളും സ്വര്‍ണക്കുടങ്ങളും സ്വര്‍ണപ്പാത്രങ്ങളും വെള്ളിയാഭരണങ്ങളും എല്ലാമുണ്ട്. ഈ സമ്പത്തില്‍ ഭക്തജനങ്ങള്‍ നല്‍കിയ കാണിക്കയുണ്ട്; രാജ്യവ്യാപന വേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍നിന്ന് വസൂലാക്കിയ സമ്പത്തുണ്ട്; മുലക്കരം അടക്കമുള്ള ജനദ്രോഹ നികുതികളായി വന്നുചേര്‍ന്നവയുണ്ട്. ഇതെല്ലാം രാഷ്ട്രത്തിന്റെ സ്വത്താണ്; അധികാരത്തില്‍നിന്ന് പുറത്തായ രാജകുടുംബത്തിന്റേതല്ല. അതുകൊണ്ട് രാജ്യത്തിനവകാശപ്പെട്ട പൊതുസ്വത്ത് കട്ടുഭുജിച്ച രാജകുടുംബാംഗങ്ങളും ശിക്ഷാര്‍ഹരാണ്.

രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നതായി അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടിയ കവര്‍ച്ചവസ്തുക്കള്‍ കണ്ടെത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്. കവര്‍ച്ച നടത്തിയവരെ പിടികൂടി ശിക്ഷിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. ഇതൊന്നും വേണ്ട, കേരളം രാജഭരണകാലത്താണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഭരണക്കാരുടെ നിലപാടും മൗനവും.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും പഴയ നിയമപ്രകാരം രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും പ്രത്യേക നിയമമാണ്. എന്ത് കുറ്റംചെയ്താലും ബ്രാഹ്മണര്‍ക്ക് വധശിക്ഷ പാടില്ല. പക്ഷേ, കറവയുള്ള പശുക്കളെയും ഗര്‍ഭിണികളായ പശുക്കളെയും കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കാം. ഇതിനെല്ലാം അറുതിവരുത്തിയത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തോടെയാണ്. എന്നിട്ടും ബംഗാളില്‍ 18-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒരു ബ്രാഹ്മണനെ ഹൈക്കോടതി ശിക്ഷിച്ചപ്പോള്‍ ബ്രാഹ്മണര്‍ വലിയ പ്രതിഷേധം നടത്തി. മനുവിന്റെ ധര്‍മശാസ്ത്രപ്രകാരം ബ്രാഹ്മണരെ ശിക്ഷിച്ചുകൂടെന്ന് കോടതിയില്‍ വാദിച്ചു. കമ്പനിഭരണം അത് വകവച്ചില്ല. കമ്പനിഭരണം പോയി തദ്ദേശവാസികളുടെ ഭരണംവന്നിട്ടും കമ്പനിഭരണകാലത്ത് കാണിച്ച നീതിപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ലേ? ഇന്നും മനുവിന്റെ ധര്‍മശാസ്ത്രത്തിലാണോ ഇക്കൂട്ടര്‍ ജീവിക്കുന്നത്!.

പത്മനാഭദാസന്മാരായി തിരുവിതാംകൂര്‍ രാജകുടുംബം രാജ്യം ഭരിച്ചതിന്റെ കേമത്വത്തെപ്പറ്റി ഇന്നും അഭിമാനപൂര്‍വം സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തിലെ പഴയകാല കോണ്‍ഗ്രസ് നേതാവുകൂടിയായ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസ് തിരുവിതാംകൂര്‍ രാജകുടുംബത്തോട് ഉന്നയിച്ച പത്മനാഭനോടാണോ ബ്രിട്ടീഷുകാരോടാണോ കൂറ് എന്ന ചോദ്യം മറക്കരുത്. പത്മനാഭദാസനായി രാജ്യം ആദ്യം ഭരിച്ചത് 18-ാം നൂറ്റാണ്ടില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. അക്കാലത്ത് നാടുവാഴികളുടെയും ദേശവാസികളുടെയും ക്ഷേത്രഭരണാധികാരികളുടെയും ഭരണത്തിന്‍ കീഴിലായിരുന്നു തിരുവിതാംകൂര്‍. അന്ന് കേന്ദ്രീകൃത ഭരണമില്ലായിരുന്നു. തൃപ്പാപ്പൂര്‍ സ്വരൂപം (വേണാട് രാജവംശം) പല താവഴികളിലായി നിലകൊണ്ട് തമ്മിലടിക്കുകയായിരുന്നു.

വേണാട് ഭരണത്തെ അക്ഷരാര്‍ഥത്തില്‍ നിയന്ത്രിച്ചത് എട്ടരയോഗക്കാരും (ഇവരാണ് പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തും ഭരിച്ചുപോന്ന ഊരാളന്മാര്‍) എട്ടുവീട്ടില്‍ പിള്ളമാരുമായിരുന്നു. രാജകുടുംബത്തില്‍ അധികാരത്തര്‍ക്കവും അന്ന് നിലനിന്നു. മരുമക്കത്തായ സമ്പ്രദായമായിരുന്നു വേണാട് രാജവംശത്തില്‍. അതനുസരിച്ച് രാജപദവി ലഭിക്കേണ്ടത് മാര്‍ത്താണ്ഡവര്‍മയ്ക്കാണ്. എന്നാല്‍, രാമവര്‍മരാജാവിന്റെ മൂത്തമകനായ പപ്പുത്തമ്പി ഈ അവകാശവാദം അംഗീകരിച്ചില്ല. മക്കത്തായം അനുസരിച്ച് രാജപദവി ലഭിക്കണമെന്ന് തമ്പിമാര്‍ വാദിച്ചു. എന്നാല്‍, രാജപദവി ലഭിക്കാന്‍ നാടുവാഴികള്‍ മരുമക്കത്തായത്തിനായി നിലകൊണ്ടു. ഇതിനു പരിഹാരം കാണാന്‍ മാര്‍ത്താണ്ഡവര്‍മ സ്വീകരിച്ച മാര്‍ഗം പിള്ളമാരുടെയും മാടമ്പിമാരുടെയും മറ്റു നാടുവാഴികളുടെയും ഭരണം തകര്‍ക്കുകയും അവരുടെ സ്വത്തെല്ലാം കണ്ടുകെട്ടുകയും പുതിയൊരു ഭരണക്രമം നടപ്പാക്കുകയുമായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ കേരള പതിപ്പുപ്രകാരം നായര്‍പ്രഭുക്കളെ രാജ്യദ്രോഹ കുറ്റത്തിലുള്‍പ്പെടുത്താന്‍ പാടില്ല. ബ്രാഹ്മണരെ ഒരു പ്രകാരത്തിലും ശിക്ഷിക്കരുത്. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ അതെല്ലാം കാറ്റില്‍ പറത്തി. നിരവധി നാടുവാഴികളെ കൊന്നു. നിരവധിപേരെ നാടുകടത്തി. യുദ്ധത്തില്‍ മുതിര്‍ന്ന ബ്രാഹ്മണരെ നിഷ്കരുണം വെടിവച്ചുകൊന്നു (ചങ്ങനാശേരി യുദ്ധത്തിലുള്‍പ്പെടെ ബ്രാഹ്മണരെ കൊന്നു).

കൊട്ടാരക്കര, ദേശിംഗനാട് (കൊല്ലം), കായംകുളം, വടക്കുംകൂര്‍, തെക്കുംകൂര്‍, പുറക്കാട്, പന്തളം, മീനച്ചല്‍ തുടങ്ങിയ എല്ലാ പ്രാദേശിക നാടുവാഴിത്ത കേന്ദ്രങ്ങളെയും തകര്‍ത്തു. അങ്ങനെ തിരുവിതാംകൂര്‍ രാജ്യം വിസ്തൃതമാക്കി. അപ്രകാരം കൊള്ളയടിക്കപ്പെട്ട മുതലുകളടക്കം സൂക്ഷിച്ചത് പത്മനാഭസ്വാമി ക്ഷേത്രത്തിലാണ്. ചാതുര്‍വര്‍ണ്യവും ഹൈന്ദവ ധര്‍മശാസ്ത്രവും മനുവും ഒന്നും അനുവദിക്കാത്ത വെട്ടിപ്പിടിത്തവും അതിക്രമവുമാണ് അന്ന് മാര്‍ത്താണ്ഡവര്‍മ നടത്തിയത്. അതിനെ മറികടക്കാനാണ് ഭരണവും ഭൂമിയും പത്മനാഭന്റേതായി പ്രഖ്യാപിച്ചതും താന്‍തന്നെ പത്മനാഭദാസനായിരിക്കുമെന്ന് വിളംബരമിറക്കിയതും. യുദ്ധത്തില്‍ ചില ഘട്ടങ്ങളില്‍ ബ്രിട്ടീഷുകാരുടെ സഹായവും തേടി. ഈ ചരിത്രം മുന്നില്‍വച്ചാണ് മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജ്യം കാഴ്ചവയ്ക്കുന്നത് ശ്രീപത്മനാഭനാണോ ബ്രിട്ടീഷുകാര്‍ക്കാണോ എന്ന ചോദ്യം ഇ എം എസ് ഉയര്‍ത്തിയത്.

ജനാധിപത്യ പരിഷ്കാരങ്ങള്‍ വളരെയധികം മുന്നോട്ടുപോയ സംസ്ഥാനമാണ് കേരളം. ഇവിടെ അടിമസമാനമായ രാജഭക്തി സംസ്ഥാനഭരണം ഇനിയും തുടരണമോ എന്ന ചോദ്യമാണ് ഉയരേണ്ടത്. രാജകുടുംബത്തിന്റെ കവര്‍ച്ചയില്‍നിന്ന് ഒരു ക്ഷേത്രത്തെയും അതിലെ അമൂല്യ വസ്തുവകകളെയും രക്ഷിക്കാനും വിദേശി-സ്വദേശി ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീഷണികളെ തടഞ്ഞ് സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള ചുവടുവയ്പാണ് വേണ്ടത്. അതിന് രാജകുടുംബത്തിന് മേധാവിത്വമില്ലാത്ത ഭരണസംവിധാനമാണ് ക്ഷേത്രത്തിനാവശ്യം. കൊച്ചി കോവിലകത്തെ തമ്പുരാട്ടിക്ക് അരുതായ്മകള്‍ക്ക് കൂട്ടിരുന്ന കോന്തക്കുറുപ്പിനെപോലെ സര്‍ക്കാര്‍ ഇനിയും അധഃപതിക്കരുത്.

*
ആര്‍ എസ് ബാബു

No comments: