Thursday, April 3, 2014

ഇവിടെയാണ് ജീവിതം നിര്‍ണയിക്കപ്പെടുന്നത്

നാട്ടിലെമ്പാടും പോസ്റ്ററുകളും ചുമരെഴുത്തുകളും നിറഞ്ഞിരിക്കുന്നു. ഫ്ളക്സുകളില്‍ നിറഞ്ഞ ചിരിയോടെ സ്ഥാനാര്‍ഥികള്‍. മാധ്യമങ്ങളിലും തെരഞ്ഞെടുപ്പുവിവരങ്ങള്‍ തന്നെയാണ് അധികവും. മിക്കവാറും മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ ചോദ്യങ്ങള്‍ ഒളിപ്പിക്കുന്നതിനുള്ള തന്ത്രപ്പാടിലാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള പത്രത്തിലെ ഒരു ദിവസത്തെ പ്രധാന തെര ഞ്ഞെടുപ്പ് വാര്‍ത്ത സ്ഥാനാര്‍ഥികളുടെ ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചാണ്. എല്ലാ മണ്ഡലങ്ങളിലെയും പ്രധാന സ്ഥാനാര്‍ഥികളുടെ ഭക്ഷണ രീതികള്‍ മാത്രമല്ല വിളമ്പിനിറച്ചത്. അവരുടെ ഉമിനീരിളക്കുന്ന രുചിയുടെ കൂട്ട് സ്ഥാനാര്‍ഥികളുടെ ഭാര്യമാര്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്. വായനക്കാര്‍ക്ക് ഇതില്‍ കൂടുതല്‍ ആഹ്ലാദിക്കാന്‍ വേറെയെ ന്തുവേണം. സ്ഥാനാര്‍ഥികളുടെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ എങ്ങനെയാണ് ജനതയുടെ ജീവിതത്തെ ബാധിക്കുന്നത്്? ഇതാണ് മാധ്യമരീതി. ഗൗരവമായ പ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് ഇത്തരം തമാശകളില്‍ കുരുക്കിയെടുന്നത് ബോധപൂര്‍വമാണ്.

തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തികളുടെ സവിശേഷതകള്‍ സ്വാഭാവികമായും വോട്ടര്‍മാര്‍ വിലയിരുത്തേണ്ടതാണ്. ഒരു പാര്‍ലമെന്റേറിയനില്‍നിന്നും സാധാരണഗതിയില്‍ പ്രതീക്ഷിക്കേണ്ട ഗുണവും കഴിവും ഉണ്ടാകണമെന്ന് നിഷ്കര്‍ഷിക്കുന്ന വോട്ടര്‍മാര്‍ അവരുടെ ജനാധിപത്യ അവകാശത്തെ ശരിയായി പ്രയോഗിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ചിലര്‍ വ്യക്തികളുടെ ചില ഗുണങ്ങളെ അടര്‍ത്തിയെടുത്ത് പര്‍വതീകരിച്ച് അവതരിപ്പിക്കുവാന്‍ ശ്രമിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എ കെ ആന്റണിയെ സംബന്ധിച്ച മാധ്യമനിര്‍മിതി. മുങ്ങികപ്പലിലെ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നാവികസേന മേധാവി രാജിവച്ചത്. എന്നാല്‍, പ്രതിരോധസേനയിലെ പിടിപ്പുകേടിന്റെയും അഴിമതിയുടെയും ഉത്തരവാദിത്തം പ്രധാനമായും മന്ത്രിയായ ആന്റണിക്കാണ്. പണ്ട് ചെറിയ കാര്യങ്ങള്‍ക്ക് പോലും രാജിവച്ച് ആദര്‍ശമുഖം നിര്‍മിച്ച ആന്റണിയുടെ മുഖത്തടിക്കുംപോലെയാണ് നാവികസേനാ മേധാവി രാജിവച്ചത്. എന്നിട്ടും ആന്റണിക്ക് ഒരു കുലുക്കവുമില്ല. എന്നാല്‍, നമ്മുടെ മാധ്യമങ്ങളില്‍ ഇതൊന്നും ഗൗരവമായ പരിശോധനക്ക് വിഷയമായില്ല.

ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അഴിമതിയുടെ രൂപമായി മാറിയ മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി ആന്റണിക്ക് അലങ്കാരമായിരുന്നു. ഡല്‍ഹിയിലെ തണുപ്പിലും ആന്റണി മുണ്ടുതന്നെയാണ് ഉടുക്കുന്നതെന്നതല്ല ചരിത്രത്തിലെ പ്രശ്നം. അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പും അദ്ദേഹം അംഗമായ മന്ത്രിസഭയും അഴിമതിയുടെ അഴുക്കില്‍ മുങ്ങിക്കിടക്കുമ്പോള്‍ നിസംഗതയുടെ മുഖംമൂടിയില്‍ അഭയം തേടി ഇതിനെയെല്ലാം പിന്തുണച്ചുവെന്നതാണ് കുറ്റകരമായ സംഗതി. ഹിറ്റ്ലര്‍ സസ്യഭുക്കായിരുന്നുവെന്നതിനെ അടിസ്ഥാനമാക്കിയല്ല ചരിത്രത്തിന്റെ വിലയിരുത്തല്‍. സര്‍ സി പി ഏതു വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് ചരിത്രം അന്വേഷിക്കാറില്ല. അതു തന്നെയാണ് ആന്റണിക്കും ബാധകമായ മാനദണ്ഡം. രാഹുല്‍, മോഡി വ്യക്തി കേന്ദ്രീകൃത അവതരണങ്ങളിലൂടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രത്തെ കുറിച്ച് നേരത്തെ ഈ കോളത്തില്‍ എഴുതിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിലൂടെ നമ്മുടെ മാധ്യമങ്ങള്‍ മറ്റൊരു രീതിയിലൂടെ ഇതേ തന്ത്രം തന്നെയാണ് പയറ്റുന്നത്. നിങ്ങളുടെ ഭക്ഷണരീതികളുടെ അവതരണമല്ല, കത്തുന്ന വയറിലെ തീയാണ് ഞങ്ങളുടെ പ്രശ്നമെന്ന് ജനങ്ങള്‍ക്ക് വിളിച്ചു പറയേണ്ടിവരും.

എല്ലാ സാധനങ്ങളുടെയും വില കുത്തനെ ഉയര്‍ത്തിയ നയങ്ങള്‍ ആരാണ് നടപ്പിലാക്കിയതെന്ന ചോദ്യം ജനത ഒറ്റക്കെട്ടായി ഉയര്‍ത്തേണ്ടതാണ്. പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ സ്വയം സംഘടിപ്പിച്ചതല്ല, അത് മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഉല്‍പ്പന്നമാണ്. മന്ത്രിസഭ തെരഞ്ഞെടുക്കപ്പെടുന്നത് രാഷ്ട്രീയമായാണ്. അത് തെരഞ്ഞെടുപ്പിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതാണ് പണ്ട് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ ബാനറുകള്‍ കെട്ടി ലോകത്തോട് വിളിച്ചുപറഞ്ഞത്. നിങ്ങളടെ ജീവിതത്തെ നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണെങ്കില്‍ അതില്‍നിന്ന് മാറിനില്‍ക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം നല്‍കുന്നത്. നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന പ്രഖ്യാപനവും അതുതന്നെയാണ്.

ആന്റണിയെപ്പോലെതന്നെ മുണ്ടുടുക്കുന്നയാളാണ് ചിദംബരവും. നല്ല തണുപ്പുകാലത്തും പുറത്ത് പ്രതിരോധത്തിന്റെ കമ്പിളികള്‍ ഒന്നും കാണില്ല. തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള അത്യാധുനികമായ സംഗതികള്‍ അകത്ത് ഒളിപ്പിച്ചുവയ്ക്കും. സ്വറ്റര്‍ ഷര്‍ട്ടിനകത്ത് ഇട്ട് ചെന്നാല്‍ ചിദംബരം മോഡലാണോയെന്ന തമാശ ചോദ്യം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ കേള്‍ക്കാം. കേരളത്തിലെ ചില മന്ത്രിമാര്‍ എല്ലാ കുഴപ്പങ്ങളുടെയും കാരണം ചിദംബരമാണെ ന്നാണ് പറയുന്നത്. എന്നാല്‍, ചിദംബരം നടപ്പിലാക്കുന്നത് കേന്ദ്രമന്ത്രിസഭയുടെ തീരുമാനങ്ങ ളാണ്. അത് നിര്‍ണയിക്കുന്നത് കോണ്‍ഗ്രസിന്റെ കോര്‍കമ്മിറ്റിയാണ്. അതില്‍ ചിദംബരത്തേക്കാളും പ്രധാനി ആന്റണിയാണ്. അപ്പോള്‍ ആന്റണിയെ പോലുള്ളവര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ സവിശേഷ വൈദഗ്ധ്യം കാണിക്കുന്നുവെന്ന പ്രത്യേകതയാണ് ചിദംബരത്തിനുള്ളത്.

ഇതാണ് തെരഞ്ഞെടുപ്പുകളില്‍ ഉയരേണ്ട പ്രധാന ചോദ്യം. ആരാണ് നയങ്ങള്‍ തീരുമാനിക്കുന്നത്? കോണ്‍ഗ്രസും ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നത്. ഈ നയങ്ങള്‍ തുടരണമോ എന്നതിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പുകള്‍ നല്‍കേണ്ടത്. പൊതുപണത്തിന്റെ കൊള്ളപോലും മറച്ചുവയ്ക്കുന്നതിനുള്ളതാണ് മുഖ്യധാരാ മാധ്യമങ്ങളുടെ രീതികള്‍.

ഇവിടെ ഗൗരവമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടണം. അതിന് ആള്‍ക്കൂട്ടത്തിനു മനസ്സിലാക്കുംവിധം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഇടതുപക്ഷത്തിനും കഴിയേണ്ടതാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments: