Tuesday, April 1, 2014

പൊളിഞ്ഞുപോയ ഗൂഢാലോചന

ഒരു വലിയ ഗൂഢാലോചനയും തട്ടിപ്പും പൊളിഞ്ഞിരിക്കുന്നു. കുറെ നാളുകള്‍ കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച് നടത്തിയ നാടകങ്ങളും അധികാര ദുര്‍വിനിയോഗവും അപഹാസ്യമായ അന്ത്യത്തിലേക്ക് പോകുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പടച്ചുണ്ടാക്കിയ "ചന്ദ്രശേഖരന്‍വധ ഗൂഢാലോചനക്കേസ്" സിബിഐ ഏറ്റെടുക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ശുപാര്‍ശ ജനങ്ങളെ കബളിപ്പിക്കാനുള്ള ഒന്നായിരുന്നു എന്ന് അക്ഷരംപ്രതി തെളിയുകയാണ്. ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ട കേസല്ല അതെന്നാണ് സിബിഐ വക്താവ് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയ കാര്യമാണ് ഇത്. ആര്‍എംപി നേതാവായിരുന്ന ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസ് സംസ്ഥാന പൊലീസാണ് അന്വേഷിച്ചത്. രാജ്യത്ത് മറ്റൊരു കൊലക്കേസിനും ലഭിക്കാത്ത പ്രാധാന്യം നല്‍കി നടത്തിയ അന്വേഷണത്തിനും മാധ്യമകോലാഹലത്തിനുമൊടുവില്‍ കേസ് കോടതി വിചാരണചെയ്ത് വിധി പറഞ്ഞു. ആ വിധിയില്‍ അപ്പീല്‍ പോകണമോ എന്നാലോചിക്കുന്നതിനുപകരം, വളഞ്ഞവഴിയിലൂടെ വീണ്ടുമൊരന്വേഷണം നടത്തി, തങ്ങള്‍ക്ക് വിരോധമുള്ള പലരെയും കുടുക്കിക്കളയാമെന്ന വ്യാമോഹത്തിലാണ് അപഹാസ്യമായ നാടകത്തിന് തല്‍പ്പരകക്ഷികള്‍ ഇറങ്ങിയത്.

ഈ വിഷയത്തില്‍ സിപിഐ എം വ്യക്തമാക്കിയ നിലപാട് അന്നും ഇന്നും പ്രസക്തമാണ്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്ത ഫെബ്രുവരി 21ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവന ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്: ""കോണ്‍ഗ്രസും ആര്‍എംപിയും യുഡിഎഫിലെ ചില നേതാക്കളും സംസ്ഥാന ഭരണാധികാരികളും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ അവിശുദ്ധ സന്തതിയാണ് സിബിഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ. ഈ ഗൂഢാലോചനയില്‍ പൊലീസ് സേനയിലെ ഉന്നതര്‍ ഉള്‍പ്പെടെ പങ്കാളികളായി എന്നതും അത്യന്തം ഗൗരവമുള്ളതാണ്. ഗുരുതരമായ നിയമ- ഭരണ- രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

""രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഫാസിസ്റ്റുകള്‍പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് ഇതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. തല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി നിയമസംഹിതയെയും ഭരണസംവിധാനത്തെയും നഗ്നമായി ദുരുപയോഗപ്പെടുത്തിയിരിക്കയാണ്. പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കഴിഞ്ഞ് കോടതി വിധിപറഞ്ഞ കേസാണിത്. അതില്‍ ഗൂഢാലോചന എന്ന ആക്ഷേപത്തില്‍ സിബിഐയെ രാഷ്ട്രീയ ആയുധമാക്കി പുതിയ അന്വേഷണത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇറങ്ങിയത് നീചമായ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ്. കോടതി പരിഗണിച്ച വിഷയങ്ങളെ ആസ്പദമാക്കി കോടതി നിര്‍ദേശമില്ലാതെ മറ്റൊരു ഏജന്‍സിയെക്കൊണ്ട്് അന്വേഷിപ്പിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ഗൂഢാലോചനാകുറ്റം വിചാരണ കോടതി വിശദമായി പരിശോധിച്ചിരുന്നു.""

ഒരു തിരുത്തുമില്ലാതെ ഇന്നും ആവര്‍ത്തിക്കാന്‍ കഴിയുന്ന പ്രസക്തി ഈ പ്രസ്താവനയ്ക്കുണ്ട്. ചന്ദ്രശേഖരന്‍ കേസില്‍ 284 പേരുടെ സാക്ഷിപ്പട്ടികയും 76 പേരുടെ പ്രതിപ്പട്ടികയുമായാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ പ്രാഥമികമായ തെളിവുപോലും ഇല്ലെന്നുകണ്ടും മറ്റുകാരണങ്ങളാലും 22 പേരെ ആദ്യംതന്നെ കേസില്‍നിന്ന് കോടതി ഒഴിവാക്കി. ഹൈക്കോടതിസ്റ്റേ ഉള്‍പ്പെടെയുള്ള മറ്റു നടപടികളും ഉണ്ടായി. ബാക്കിയുള്ള 36 പേര്‍ അവസാന വിചാരണ നേരിട്ടതില്‍ 12 പേരെയാണ് കോടതി ശിക്ഷിച്ചത്.

കോഴിക്കോട് സ്പെഷല്‍ അഡീഷണല്‍ ജഡ്ജിയുടെ വിധിയെ വാഴ്ത്താന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ മത്സരിച്ചതാണ്. കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിന് വിധി വന്നശേഷം സംസ്ഥാനസര്‍ക്കാരിന്റെ പാരിതോഷികവും സ്തുത്യര്‍ഹസേവന സര്‍ട്ടിഫിക്കറ്റും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നല്‍കി. അതെല്ലാം കഴിഞ്ഞാണ് ഗൂഢാലോചനാ അന്വേഷണം സിബിഐക്ക് വിടാനുള്ള നിയമവിരുദ്ധ തീരുമാനമെടുത്തത്. 2009ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടന്നു എന്നാരോപിച്ച് 2012ല്‍ ചാര്‍ജ്ചെയ്ത കേസ് കോടതിയില്‍ വിചാരണയ്ക്ക് കാത്തിരുപ്പുണ്ട്. അതൊക്കെ അവഗണിച്ചാണ്, പുതിയ ആജ്ഞാനുവര്‍ത്തിസംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് എഴുതിവാങ്ങിയത്. അതിനുമുമ്പുതന്നെ, സിബിഐ അന്വേഷണം മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

പൊലീസിനെയും നിയമസംവിധാനത്തെയും അപഹാസ്യമാംവിധം ദുര്‍വിനിയോഗംചെയ്ത് നടത്തിയ ഈ നാടകമാണ്, അന്വേഷണം ഏറ്റെടുക്കാനാകില്ല എന്ന സിബിഐ തീരുമാനത്തോടെ തകര്‍ന്നത്. ഗൂഢാലോചനയില്‍ സിപിഐ എമ്മിന്റ പ്രമുഖ നേതാക്കളുണ്ടെന്ന പുകമറ സൃഷ്ടിച്ച് അതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് നടന്നത്. അതിനാണ്, കെ കെ രമയെക്കൊണ്ട് നിരാഹാരം കിടത്തിച്ചത്. അതിനാണ് ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ദുരുപയോഗപ്പെടുത്തിയത്. ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍പാടില്ലാത്ത ആ ഭരണാതിക്രമം ഇപ്പോള്‍ തിരിഞ്ഞുകുത്തിയിരിക്കുന്നു. ഇത് യുഡിഎഫിന്റെ നീചമായ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ്. അതിന്റെ ഉപഗ്രഹങ്ങള്‍ക്കുള്ള പാഠമാണ്. ഇങ്ങനെ ഇളിഭ്യരായവര്‍ അടങ്ങിയിരിക്കുമെന്ന മിഥ്യാധാരണ ഞങ്ങള്‍ക്കില്ല. അവര്‍ ഏത് വൃത്തികട്ട മാര്‍ഗങ്ങളിലൂടെയും തുടര്‍ന്നും സഞ്ചരിക്കാം. ഏതുതലത്തിലും സ്വാധീനംചെലുത്താനും നിയമത്തെ അട്ടിമറിക്കാനും തുടര്‍ന്നും ശ്രമിക്കാം. പക്ഷേ, ഇന്നവര്‍ നഗ്നരാണ്. ജനങ്ങള്‍ അവരുടെ കാപട്യം തിരിച്ചറിയുന്നുണ്ട്. ആ യാഥാര്‍ഥ്യം മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകട്ടെ എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ.
 *
ദേശാഭിമാനി മുഖപ്രസംഗം

No comments: