Friday, April 25, 2014

വെനസ്വേലയിലും ഉക്രൈന്‍ മോഡല്‍ അട്ടിമറിക്ക് അമേരിക്കന്‍ നീക്കം

വെനസ്വേലയില്‍ അമേരിക്കന്‍ ഒത്താശയോടെ പ്രതിപക്ഷം നടത്തിവരുന്ന അട്ടിമറി സമരം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായിരിക്കുന്നു. അമേരിക്കന്‍ ഭരണാധികാരികളും ലോകമാസകലമുള്ള കോര്‍പറേറ്റ് മാധ്യമങ്ങളും തികച്ചും "സമാധാനപരമായ പ്രതിഷേധം" എന്ന് അവകാശപ്പെടുന്ന ഈ അട്ടിമറി ശ്രമത്തില്‍ ഇതിനകം ചുരുങ്ങിയത് 39 ആളുകള്‍ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 8 പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അധികവും വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ്. അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന "സമാധാനപരമായ പ്രക്ഷോഭ"ത്തിന്റെ തനിനിറമാണ് ഇത് വ്യക്തമാക്കുന്നത്. "ദ ഗാര്‍ഡിയന്‍" ദിനപത്രത്തില്‍ ഏപ്രില്‍ 7ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍, വെനസ്വേലയില്‍ ഉക്രൈന്‍ മാതൃകയിലുള്ള അട്ടിമറി നീക്കമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറൊ പറഞ്ഞത്. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കലാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ""ഡെമോക്രാറ്റിക് യൂണിറ്റി റൗണ്ട് ടേബിള്‍"" എന്നറിയപ്പെടുന്ന വെനസ്വേലയിലെ പ്രതിപക്ഷ സഖ്യത്തിലെ വലതുപക്ഷ തീവ്രവിഭാഗമാണ് ഈ അക്രമങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

""കീവില്‍ സംഭവിച്ചതിന്റെ ഏറെക്കുറെ തനിയാവര്‍ത്തനമാണ് വെനസ്വേലയിലും നടത്തുന്നത്. നഗരങ്ങളിലെ മുഖ്യപാതകള്‍ ഉപരോധിക്കുക, അങ്ങനെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെയാകെ നിശ്ചലമാക്കുക - ഭരണം അസാധ്യമാക്കുംവരെ ഇതു തുടരുക; അങ്ങനെയാണല്ലോ ഉക്രൈനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവര്‍ അട്ടിമറിച്ചത്!"" മഡുറോ "ഗാര്‍ഡിയന്‍" ലേഖകനോട് പറഞ്ഞ വാക്കുകളാണിത്. ഏപ്രില്‍ ഒന്നിന് "ന്യൂയോര്‍ക്ക് ടൈംസി"ല്‍ പ്രസിദ്ധീകരിച്ച "സമാധാനത്തിനായുള്ള ഒരഭ്യര്‍ഥന" എന്ന ലേഖനത്തില്‍ മഡുറൊ പറയുന്നു -""വീണ്ടും അംബാസിഡര്‍മാരെ കൈമാറാനുള്ള ഞങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ട് എെന്‍റ ഗവണ്‍മെന്‍റ് പ്രസിഡന്‍റ് ഒബാമയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ് അനുഭാവപൂര്‍വം പ്രതികരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ"". അതോടൊപ്പം തന്നെ ഏപ്രില്‍ 10ന് വെനസ്വേലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി മഡുറൊ അവിടത്തെ വലതുപ്രതിപക്ഷവുമായി ഒരു വട്ടം ചര്‍ച്ച നടത്തുകയുമുണ്ടായി. ബ്രസീല്‍, കൊളമ്പിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും വെനസ്വേലയിലെ വത്തിക്കാന്‍ പ്രതിനിധിയായ കര്‍ദിനാള്‍ പെട്രോ പരോളിനുമാണ് ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രസിദ്ധീകരിച്ച പൊതുപ്രസ്താവനയില്‍ തെന്‍റ നിലപാട് മഡുറൊ ഇങ്ങനെ വ്യക്തമാക്കുന്നു -

""രാജ്യം കെട്ടിപ്പടുക്കാനുള്ള സംവാദത്തിേന്‍റതാണ് നമുക്ക് മുന്നോട്ടു നീങ്ങാനുള്ള പാത. ഞങ്ങള്‍ അവരെ സോഷ്യലിസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തില്ല; ഞങ്ങളെ മുതലാളിത്തത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ അവരും നോക്കണ്ട"".

10-ാം തീയതിയിലെ ചര്‍ച്ചയില്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും പ്രതിപക്ഷത്തിെന്‍ അഭിപ്രായം കൂടി കണക്കിലെടുത്ത് നടപ്പിലാക്കാനുള്ള സന്നദ്ധത സര്‍ക്കാര്‍ അറിയിക്കുകയുമുണ്ടായി. സംവാദത്തിന്റെയും സമവായത്തിന്റെയും സമീപനമാണ് സര്‍ക്കാരിേന്‍റത് എന്ന് വ്യക്തം. എന്നാല്‍, പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, അവര്‍ക്കുപിന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളവും ഒറ്റ അജന്‍ഡയെയുള്ളൂ; മഡുറൊ സര്‍ക്കാര്‍ അധികാരം ഒഴിയുക എന്നത്. 2013 ഏപ്രില്‍ 14ന് നടന്ന തിരഞ്ഞെടുപ്പില്‍ 1.7 ശതമാനം വോട്ടിെന്‍റ ഭൂരിപക്ഷത്തില്‍ പ്രസിഡന്‍റായ മഡുറൊയ്ക്കും സോഷ്യലിസ്റ്റ് പാര്‍ടിക്കും അനുകൂലമായി 10 ശതമാനത്തിലധികം വോട്ടിെന്‍റ ഭൂരിപക്ഷമാണ് 2013 ഡിസംബര്‍ 8ന് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നാല്‍ ഈ ജനവിധിയൊന്നും അംഗീകരിക്കാന്‍ വെനസ്വേലയിലെ പ്രതിപക്ഷമോ അമേരിക്കയോ തയ്യാറല്ല.

വെനസ്വേലയിലെ തിരഞ്ഞെടുപ്പുകള്‍ ലോകത്തില്‍ ഏറ്റവും മാതൃകാപരവും സുതാര്യവും ലേശംപോലും കൃത്രിമങ്ങള്‍ക്ക് സാധ്യതയില്ലാത്തതും ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാകട്ടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് നിരീക്ഷകരായ കാര്‍ട്ടര്‍ സെന്‍ററും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വെനസ്വേലയില്‍ നടന്ന 19 തിരഞ്ഞെടുപ്പുകളില്‍ 18 എണ്ണത്തിലും ഷാവേസ് പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നിട്ടും ഇക്കാലമത്രയും വെനസ്വേലയിലെ പ്രതിപക്ഷവും അമേരിക്കയും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജനാധിപത്യവിരുദ്ധമായ സര്‍വമാര്‍ഗങ്ങളും അവലംബിക്കുകയായിരുന്നു. 2013 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയം വരിച്ചശേഷം, തിരഞ്ഞെടുപ്പ് നടന്ന 10 ദിവസത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷക്കാരായ എല്ലാ ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും യോഗം മഡുറൊ വിളിച്ചുചേര്‍ത്തു; സുരക്ഷ, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പ്രദേശവുമായി ബന്ധപ്പെട്ട പരാതികളും അവ സംബന്ധിച്ച അവരുടെ നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനു വേണ്ടിയായിരുന്നു ആ യോഗം വിളിച്ചു ചേര്‍ത്തത്. തുടര്‍ന്ന് ജനുവരിയില്‍ കള്ളക്കടത്തുകാര്‍ക്ക് 14 വര്‍ഷം വരെയും പൂഴ്ത്തിവെയ്പുകാര്‍ക്ക് 12 വര്‍ഷം വരെയും നിയന്ത്രിത വിലയെക്കാള്‍ അധികം വില ഈടാക്കുന്നവര്‍ക്ക് 8 മുതല്‍ 10 വര്‍ഷം വരെയും ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമം പാസ്സാക്കുകയുണ്ടായി. ഇതിനുപുറമെ വിലനിലവാരത്തെക്കുറിച്ച് നിരന്തരം നിരീക്ഷിക്കാനും നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 30 ശതമാനത്തിലധികം ലാഭമെടുക്കില്ലെന്നും ഉറപ്പാക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രത്യേകം ഓഫീസ് തന്നെ സ്ഥാപിക്കുകയുമുണ്ടായി. അഴിമതിക്കെതിരെയും കര്‍ക്കശമായ നിലപാടും നടപടികളുമാണ് ഷാവേസിന്റെ കാലത്തെന്നപോലെ മഡുറൊയും സ്വീകരിച്ചത്. 2013ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഴിമതി നടത്തിയതിന് ജയിലില്‍ അടയ്ക്കപ്പെട്ടത്. അതില്‍ ഭരണകക്ഷിക്കാരായ, പ്രത്യേകിച്ചും മഡുറൊയോട് ഏറെ അടുപ്പമുള്ളവര്‍പോലും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഷാവേസ് അധികാരത്തില്‍ വരുന്നതിനുമുമ്പ് അഴിമതിക്കെതിരെ ഇത്തരം കര്‍ക്കശമായ നടപടികള്‍ സങ്കല്‍പിക്കാന്‍പോലും ആകുമായിരുന്നില്ല. ഫെബ്രുവരി ആദ്യം ദേശീയ അസംബ്ലി പ്രസിഡന്‍റ് ഡയോസ് ഡാഡൊ കാബെല്ലൊയുടെ നേതൃത്വത്തില്‍, സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന അവശ്യസാധനങ്ങള്‍ കൊള്ളലാഭമുണ്ടാക്കുന്നതിനായി നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചു. കൊളംമ്പിയയുടെ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളിലാണ് വലിയ തോതില്‍ കള്ളക്കടത്ത് നടന്നിരുന്നത്. കള്ളക്കടത്തിനായി സംഭരിച്ചിരുന്ന അവശ്യസാധനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള വലിയൊരു കാംപെയ്ന്‍ തന്നെ നടത്തപ്പെട്ടു. അങ്ങനെ ബിസിനസ്സുകാര്‍ കൃത്രിമമായി സൃഷ്ടിച്ചിരുന്ന ക്ഷാമത്തിനെതിരായ കര്‍ക്കശമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് സാധാരണ ജനങ്ങളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ചുരുക്കത്തില്‍, മൂലധനശക്തികളും വലതുപക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തിയ, ഇടതുപക്ഷ സര്‍ക്കാരിനെതിരായ "സാമ്പത്തിക യുദ്ധ"ത്തിനെതിരെ മഡുറൊയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിടുകയുണ്ടായി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും സമാധാനം സ്ഥാപിക്കുകയും അഭിപ്രായസമന്വയം ഉണ്ടാക്കുകയും ചെയ്യുന്നതിനുവേണ്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്‍റ് മഡുറൊ സന്നദ്ധനായിട്ടും ഫാസിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ വലതുപക്ഷം തയ്യാറായിട്ടില്ല.

ലാറ്റിനമേരിക്കയിലെ ജനാധിപത്യ രാഷ്ട്രങ്ങളെയാകെ അസ്ഥിരീകരിക്കാനും മുന്‍പത്തെപ്പോലെ തങ്ങളുടെ ആശ്രിതരാജ്യങ്ങളാക്കി അവയെ നിര്‍ത്താനുമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രത്തിന്റെ ഒരു മുഖമാണ് വെനസ്വേലയില്‍ കാണുന്നത്. ഷാവേസിന്റെ നാട്ടില്‍നിന്ന് തുടങ്ങി, തുടര്‍ന്ന് ഇക്വഡോര്‍, ബൊളീവിയ, അര്‍ജന്‍റീന, ബ്രസീല്‍, ഉറുഗ്വേ എന്നീ ക്രമത്തില്‍ ഓരോ രാജ്യത്തായി നിലവിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റുകളെ അട്ടിമറിക്കുകയാണ് അമേരിക്കന്‍ തന്ത്രം. കൃത്യമായി പറഞ്ഞാല്‍ ക്യൂബന്‍ വിപ്ലവത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ലാറ്റിനമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളെയാകെ കൊണ്ടുപോവുക- അതായത്, അമേരിക്കയുടെ സാമ്പത്തിക - രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി നില്‍ക്കുന്ന പുത്തന്‍ കോളനിവാഴ്ച സ്ഥാപിക്കുക. ഇതിനെ അവര്‍ സുഹൃദ് രാജ്യങ്ങളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കും. മഡുറൊ ചൂണ്ടിക്കാണിച്ചതുപോലെ ഉക്രൈനിലെപ്പോലെ ഫാസിസ്റ്റ് സംഘങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് വെനസ്വേലയില്‍ അമേരിക്ക നടപ്പാക്കി വരുന്നത്. ലക്ഷ്യവും ഏറെക്കുറെ സമാനമാണ്. അമേരിക്കന്‍ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളെയാകെ കീഴ്പ്പെടുത്തുക. അതിന് അതാതിടത്തെ മൂലധന ശക്തികളെ അണിനിരത്തിക്കൊണ്ടുള്ള അട്ടിമറികള്‍ സംഘടിപ്പിക്കുക. ഫാസിസ്റ്റ് സ്വേച്ഛാധിപത്യവാഴ്ച സ്ഥാപിക്കുക. ഉക്രൈനില്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ നവനാസികള്‍ ജനാധിപത്യപരമായ പ്രതിഷേധ പ്രകടനങ്ങളെയാകെ പട്ടാളത്തെ ഇറക്കി ഉരുക്കുമുഷ്ടി ഉപയോഗിച്ചും ഒപ്പം വംശീയവാദികളായ നവനാസി ഭീകരസംഘങ്ങളെ കെട്ടഴിച്ചുവിട്ടും നേരിടുന്നതില്‍നിന്നു തന്നെ സാമ്രാജ്യത്വം ജനാധിപത്യത്തിന്റെ മുഖംമൂടി പോലും ഉപേക്ഷിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു. ഉക്രൈനില്‍ എന്നപോലെ തന്നെ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘങ്ങളാണ് ഇന്ന് വെനസ്വേലയില്‍ ആക്രമണങ്ങളും അട്ടിമറികളും നടത്തുന്നത്. മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും കഴിഞ്ഞ 15 വര്‍ഷമായി ആവര്‍ത്തിച്ചുള്ള ജനവിധി നേടി അധികാരത്തില്‍ തുടരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള കടുത്ത ശത്രുതയും പകയും, ജനാധിപത്യ സ്ഥാപനങ്ങളെയും നടപടികളെയും തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കമ്യൂണല്‍ കൗണ്‍സിലുകള്‍, പൊതുജനാരോഗ്യ - പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം, സബ്സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റോറുകള്‍, ട്രേഡ് യൂണിയനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍, വന്‍കിടബാങ്കുകള്‍, ഭൂപ്രഭുക്കള്‍, സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നല്‍കുന്ന പിന്തുണ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നല്‍കുന്ന ഒത്താശ എന്നിവയാണ് വെനസ്വേലയിലെ ഫാസിസ്റ്റ് സംഘങ്ങളുടെ സവിശേഷത. ഇടത്തരക്കാരായ സര്‍വകലാശാലാ വിദ്യാര്‍ഥികളും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ വിഭാഗങ്ങളും സൈനിക ഉദ്യോഗസ്ഥരും മുന്‍ സൈനിക ഉദ്യോഗസ്ഥരുമെല്ലാമാണ് ഈ ഫാസിസ്റ്റ് സംഘങ്ങളില്‍ അണിനിരന്നിട്ടുള്ളത്. അഭിപ്രായ സമന്വയത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയും ശൈലിയും ഈ സംഘങ്ങള്‍ക്ക് അന്യമാണ്. ഒത്തുതീര്‍പ്പിനുംസമവായത്തിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അവര്‍ സര്‍ക്കാരിന്റെ ദൗര്‍ബല്യമായാണ് കാണുന്നത്. ഉക്രൈനില്‍ ഒരു വശത്ത് അന്താരാഷ്ട്ര സമ്മര്‍ദത്തിലൂടെ ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ മറുവശത്ത് ഭീകരസംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് നാം കണ്ടത്. ഈ ഫാസിസ്റ്റ് സംഘങ്ങള്‍ നടത്തുന്നത് ഒറ്റതിരിഞ്ഞ ആക്രമണങ്ങളല്ല, വൈകാരികമായ പ്രതികരണങ്ങളുമല്ല. കൃത്യമായും കേന്ദ്രീകൃതമായ ആസൂത്രണം അവയ്ക്കെല്ലാം പിന്നിലുണ്ട്. അവ നടപ്പാക്കുന്നതാകട്ടെ വികേന്ദ്രീകൃതമായും.

അമേരിക്കന്‍ ഗവണ്‍മെന്‍റും കോര്‍പറേറ്റ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പ്രതിപക്ഷം നടത്തുന്ന സമാധാനപരമായ പ്രകടനങ്ങളെ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭീകരമായി അടിച്ചമര്‍ത്തുന്നതായാണ്. ഈ "സമാധാനപരമായ പ്രതിഷേധക്കാര്‍" ആശുപത്രികളും വിദ്യാലയങ്ങളും പൊതുയാത്രാ സംവിധാനങ്ങളും സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമെല്ലാം ബോംബെറിഞ്ഞ് തകര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. പൊലീസിനും സുരക്ഷാസൈന്യത്തിനുംനേരെ സായുധാക്രമണമാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് പറയുന്ന സമാധാനത്തിന്റെ ഈ വെള്ളരി പ്രാവുകള്‍ നടത്തുന്നത്. വലിയ തോതില്‍ അവര്‍ ആയുധങ്ങള്‍ ശേഖരിക്കുകയും കൃത്യമായ ആയുധ പരിശീലനം നേടുകയും ചെയ്യുന്നു. ഉക്രൈനില്‍ നിന്നു വ്യത്യസ്തമായി വെനസ്വേലയില്‍ ഒരു വശത്ത് അനുരഞ്ജനത്തിനും സമവായത്തിനും ശ്രമിക്കുമ്പോള്‍ തന്നെ ഫാസിസ്റ്റ് ഭീകരസംഘങ്ങളെയും അവര്‍ക്കുപിന്നിലുള്ള മൂലധന ശക്തികളെയും തുറന്നുകാണിക്കാനും ജനങ്ങളെ അണിനിരത്തി കര്‍ക്കശമായി നേരിടാനും മഡുറൊ സര്‍ക്കാരിന് കഴിയുന്നുണ്ട്. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളാകെ ഈ ഭീകരസംഘങ്ങള്‍ക്കെതിരെ വെനസ്വേലയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പിന്നില്‍ അണിനിരക്കുമ്പോള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റാകട്ടെ ഈ അട്ടിമറിസംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്.

പ്രതിവര്‍ഷം 50 ലക്ഷം ഡോളറാണ് വെനസ്വേലയിലെ അട്ടിമറിസംഘങ്ങള്‍ക്കായി അമേരിക്കയില്‍നിന്നു ലഭിക്കുന്നത്. യുഎസ്എയ്ഡ്, എഡോവ്മെന്‍റ് ഫോര്‍ ഡെമോക്രസി എന്നിവയിലൂടെയാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് അട്ടിമറിക്കാര്‍ക്ക് പണമെത്തിക്കുന്നത്. അതുകൊണ്ട് വെനസ്വേലയിലെ ജനങ്ങള്‍ക്ക് സമാധാനവും സ്ഥിരതയും ലഭിക്കണമെങ്കില്‍ അട്ടിമറിക്കാര്‍ക്ക് പിന്തുണ കൊടുക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്‍റിനെതിരെ അന്താരാഷ്ട്ര പൊതുജനാഭിപ്രായം ഉയരണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ വിചാരണ ചെയ്യപ്പെടണം. വെനസ്വേലയിലെയോ ഉക്രൈനിലെയോ ജനങ്ങള്‍ മാത്രം അഭിമുഖീകരിക്കുന്ന വെല്ലുവിളിയല്ല അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്ന് ഇന്ന് ഉയര്‍ന്നുവരുന്നത്. അത് ലോകജനതയ്ക്കെതിരെ ആകെ ഉയരുന്ന ഭീഷണിയാണ്. ഫാസിസ്റ്റ് സംഘങ്ങളുടെ ഭീകരാക്രമണങ്ങള്‍പോലെ തന്നെ കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന നുണപ്രചരണങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടും നേരിട്ടുകൊണ്ടും മാത്രമേ ഈ മഹാവിപത്തിനെ ഇല്ലായ്മ ചെയ്യാനാകൂ.

*
ജി വിജയകുമാര്‍

No comments: