Saturday, April 19, 2014

ദേശത്തിന്റെ മുദ്രകള്‍

ബ്യൂണേഴ്സ് അയേഴ്സിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് ഓസ്കാര്‍ മറീസിയെ പരിചയപ്പെടുന്നത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന Memories of My Melancholy Whores ശ്രദ്ധിച്ച അദ്ദേഹം, മാര്‍ക്വേസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. വളരെയധികം എന്ന സ്പാനിഷ് മറുപടി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. താനും കൊളംബിയക്കാരന്‍ തന്നെ, ഓസ്കാര്‍ തുടര്‍ന്നു, താമസം മെക്സിക്കോ സിറ്റിയില്‍. തൊട്ടടുത്ത് മകന്‍ ഫാബിയോ. ഞാന്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപുലമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊളംബിയയില്‍ പോയിട്ടില്ല. അവിടെ നിന്നുള്ളവരെ പരിചയവുമില്ല.

മാര്‍ക്വേസും മെക്സിക്കോ സിറ്റിയിലല്ലേ താമസം എന്ന ചോദ്യത്തിന്, ഞങ്ങള്‍ അയല്‍വാസികളാണെന്നായിരുന്നു ഓസ്കാറിന്റെ മറുപടി. പിന്നെ തിരുത്തി. തൊട്ടടുത്ത വീടല്ല, ഒരേ നഗരത്തിലാണെന്നുമാത്രം. മാര്‍ക്വേസിന്റെ സാഹിത്യ കാര്യങ്ങള്‍ അറിയാന്‍ കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. ഓസ്കാറിന് കൂടുതല്‍ അറിയാമെന്ന് തോന്നിയതുമില്ല. അദ്ദേഹം കൊളംബിയക്കാരനാണെന്ന് കേട്ടതുമുതല്‍ മറ്റൊരു കൗതുകം ബാക്കിനിന്നു. മാര്‍ക്വേസും ഓസ്കാറുമൊക്കെ ബാല്യം ചെലവിട്ട കൊളംബിയ എങ്ങനെയായിരുന്നു? മാര്‍ക്വേസിന്റെ സാഹിത്യ ജീവിതത്തില്‍ എന്തുമാത്രം പ്രാഭവം ആ ബാല്യകൗമാരയൗവനങ്ങള്‍ ചെലുത്തിക്കാണണം! വ്യക്തി- കഥാജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ച സംഭവങ്ങള്‍ മാര്‍ക്വേസ് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതില്‍ സുപ്രധാനം 1950 ഫെബ്രുവരിയില്‍ 22-ാം വയസ്സില്‍ അരാക്കതാക്ക ഗ്രാമത്തിലേക്കുള്ള വരവായിരുന്നു. പൊടിനിറഞ്ഞ തീരെ ചെറിയ കരീബിയന്‍ കടല്‍തീര ഗ്രാമമായിരുന്നു അന്ന്. അതാണ് മാന്ത്രിക തൂലികാസ്പര്‍ശമേറ്റ് മകോണ്ടോ എന്ന അത്ഭുത സ്ഥലമായത്. ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ, വൃത്തികെട്ട ആ പരിസരത്തിന്റെ ഒരേയൊരു പ്രാധാന്യം 1928-ലെ ബനാന സ്ട്രൈക്ക് മസാക്കര്‍ എന്ന നരഹത്യ. സമാധാനപരമായി പ്രകടനം നടത്തിയ കര്‍ഷകരെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി പട്ടാളക്കാരെകൊണ്ട് കൊന്നൊടുക്കിയ സ്ഥലം. ആ അഗ്നിസ്ഫുലിംഗങ്ങള്‍ക്ക് നടുവിലാണ് മാര്‍ക്വേസ് ജനിച്ചത്. ആ കാലഘട്ടത്തിലെ മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളെപ്പോലെ കൊളംബിയന്‍ ചരിത്രവും അനിശ്ചിതത്വത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധികാര കൈമാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും വിളനിലമായിരുന്നു. പൊതുവില്‍ സ്ഥിതി അതായിരുന്നെങ്കിലും മാര്‍ക്വേസിന് തന്റെ ഗ്രാമത്തിന് മായിക ഭാവം തോന്നിച്ചിരുന്നു. കാരണം മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പും ചെലവിട്ട നാളുകളുടെ, മനോഹാരിതയായിരുന്നു.

തികഞ്ഞ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു അമ്മയുടെ അച്ഛന്‍. 1899-1902 വരെ നിണ്ട &ഹറൂൗീ;ആയിരം ദിന യുദ്ധത്തില്‍ പങ്കെടുത്തയാള്‍. ഈ മുത്തച്ഛനെ "ആരും എഴുതാത്ത കേണലി"ല്‍ അനശ്വരനാക്കുന്നുണ്ട്. അമ്മയുടെ അമ്മയാകട്ടെ കഥാകഥനത്തെ കലയുടെ തലത്തിലേക്കുയര്‍ത്തിയവര്‍. യക്ഷികളുടെയും പ്രേതങ്ങളുടെയും അത്ഭുതങ്ങള്‍ യാഥാര്‍ഥ്യത്തോടൊട്ടി നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്ധ. കഥ പറയാനുള്ള കലയും വൈദഗ്ധ്യവും ചെറുപ്പത്തില്‍ മാര്‍ക്വേസിന് സ്വായത്തമായതിന്റെ കാരണവും ആ സ്വാധീനം. മുത്തച്ഛന്റെ വീട് വില്‍ക്കുകയായിരുന്നു അരാക്കതാക്ക വരവിന്റെ ഉദ്ദേശ്യമെങ്കിലും, അതിനകത്ത് കാലുകുത്തിയ നിമിഷം പ്രജ്ഞ നഷ്ടപ്പട്ട് പ്രത്യേകതരം ബോധോദയം വന്നുനിറഞ്ഞു; വീടും മണ്ണും വിണ്ണും നാട്ടുകാരും സര്‍വചരാചരങ്ങളും ഫോക് വിശ്വാസങ്ങളും കെട്ടുപിണഞ്ഞ കൃതികള്‍ ബീജവാപം ചെയ്യുന്നത് ഈ സ്വാധീനത്തില്‍ നിന്നാണ്. മാസ്റ്റര്‍പീസായ മാജിക്കല്‍ റിയലിസം ഉത്ഭവിച്ചതും ഈ വഴി.

എഴുത്തില്‍ അനുഭവിച്ച ഏറ്റവും വിഷമമേറിയ പ്രശ്നം സത്യമായ ലോകവും അസത്യമായ കാല്‍പനിക ലോകവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുകയായിരുന്നു എന്ന് മാര്‍ക്വേസ് വ്യക്തമാക്കിയിട്ടുണ്ട്. ബൊഗോട്ടയില്‍ പഠിക്കാന്‍ എത്തുന്നതോടെയാണ് യൗവനഘട്ടം തുടങ്ങുന്നത്. വിപുലമായ വായനയിലൂടെ സഹപാഠികളില്‍നിന്ന് ബഹുദൂരം മുന്നിലായി. അക്കാലത്താണ് കാഫ്കയുടെ മെറ്റമോര്‍ഫോസിസ് വായിക്കുന്നത്. അസ്വസ്ഥമായ സ്വപ്നങ്ങളില്‍നിന്ന് ഉണരുന്ന ഗ്രിഗോര്‍ സംസ എന്ന ട്രാവലിങ് സെയില്‍സ്മാന്‍, കിടക്കയില്‍ ഭീമാകാരന്‍ പ്രാണിയായി രൂപാന്തരം പ്രാപിക്കുന്നതോടെയാണ് കഥയുടെ ആരംഭം. ആ വായന അടിമുടി പിടിച്ചുലച്ചു. എഴുത്തിന് ഇത്തരം മാനങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് ഇതോടെ.

ഇതിനിടയിലാണ് ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, വിര്‍ജീനിയ വൂള്‍ഫ്, ഏണസ്റ്റ് ഹെമിങ്വേ എന്നിവരെ വായിക്കുന്നത്. ഫോക്നറുടെയും ഹെമിങ്വേയുടെയും ശൈലികള്‍ സ്വാധീനിച്ചു. പക്ഷേ നിക്കാരാഗ്വന്‍ കവി റൂബന്‍ ദാരിയോ ആയിരുന്നു പ്രചോദനം. കാല്‍പനികതയും അതിഭൗതികതയും തിങ്ങിയ ദാരിയോ കവിതകള്‍ നിതാന്ത സഹചാരിയായി. ഓസ്കാര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. ഞാന്‍ വാച്ചില്‍ നോക്കി. ബ്യൂണേഴ്സ് അയേഴ്സില്‍ എത്താറായിരിക്കുന്നു. മനസ്സില്‍ തികട്ടിനിന്ന ചില കാര്യങ്ങള്‍ ചോദിക്കാനായിട്ടില്ല. ഇപ്പോള്‍ മാര്‍ക്വേസിന്റെ സ്ഥിതി എന്താണ്? ആത്മകഥയുടെ രണ്ടാംഭാഗം പുറത്തുവരുമോ? മാര്‍ക്വേസിന് മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നും എഴുത്ത് എന്ന കല ഇനി അസാധ്യമാണ് എന്നതും സത്യമാണോ? തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല.

*
ഡോ. എന്‍ ജെ നടരാജന്‍

No comments: