Saturday, April 26, 2014

റബര്‍ കര്‍ഷകര്‍ നിരാശയില്‍ സര്‍ക്കാരിന് നിസ്സംഗത

ഇന്ത്യയ്ക്കാവശ്യമുള്ള റബറിന്റെ 95 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. രാജ്യത്ത് മൊത്തം ആവശ്യമുള്ള റബറില്‍ 59,000 ടണ്ണിന്റെ കുറവേ ഇവിടെയുള്ളൂ. എന്നാല്‍, നിയന്ത്രണമില്ലാതെ അന്യരാജ്യങ്ങളില്‍നിന്ന് സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നു. ആഗോളവല്‍ക്കരണ നയം നടപ്പാക്കിയതിന്റെ ഫലമായി ഇറക്കുമതി ചുങ്കം ഗണ്യമായി വെട്ടിക്കുറച്ചു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഇപ്പോള്‍ വിലക്കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം അവിടങ്ങളില്‍ റബര്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ പ്രേരണ ചെലുത്തി ആവശ്യത്തിലധികം സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്ത് കമ്പോളം നിറയ്ക്കുകയാണ് ടയര്‍ ലോബി. ഇതിന്റെ ഫലമായി 2011ല്‍ കിലോയ്ക്ക് 240 രൂപയുണ്ടായിരുന്ന റബര്‍ വില 130 രൂപയായി കുത്തനെ ഇടിഞ്ഞു. അതുകൊണ്ടുതന്നെ റബര്‍ കര്‍ഷകര്‍ നിരാശരാണ്. കമ്പോളത്തില്‍ റബര്‍വില ഇടിയുമ്പോള്‍ ഉല്‍പ്പാദനച്ചെലവില്‍ കുറവൊന്നുമില്ല. കുറവില്ലെന്ന് മാത്രമല്ല അനുദിനം ചെലവ് കൂടുകയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ വളം, കീടനാശിനി എന്നിവയുടെ വിലയില്‍ 200 ശതമാനംവരെ വര്‍ധനയാണുണ്ടായത്. ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നതോടെ റബര്‍ കര്‍ഷകര്‍ കടത്തില്‍ മുങ്ങുന്ന സ്ഥിതിയാണുള്ളത്. റബര്‍ കര്‍ഷകരില്‍ വലിയ വിഭാഗം ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച സംഭവിക്കുമ്പോള്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം 450 കോടി രൂപയാണ് റബര്‍ കര്‍ഷകരില്‍നിന്ന് വാങ്ങല്‍ നികുതിയായി ഈടാക്കുന്നത്. വിലയിടിയുമ്പോള്‍ റബര്‍ കര്‍ഷകര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് 15 കോടി രൂപ മാത്രം. ഇതാകട്ടെ ഒരുദിവസം ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ വാങ്ങാന്‍പോലും മതിയാകില്ല.

തെരഞ്ഞെടുപ്പിനു മുമ്പ് റബര്‍ കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ വാഗ്ദാനങ്ങളുമായി രംഗത്തുവന്നിരുന്നു. അതൊക്കെ പാഴ്വാക്കായി. കമ്പോളവിലയേക്കാള്‍ രണ്ടുരൂപ അധികം നല്‍കി റബര്‍ സംഭരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അത് കോണ്‍ഗ്രസിന്റെ ശീലമാണല്ലോ. തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം പിന്നീട് ഓര്‍മിക്കാറില്ല. അതൊക്കെ വെള്ളത്തില്‍ വരച്ച വരയായി മാറുകയാണ് പതിവ്. റബറിന്റെ താങ്ങുവിലയ്ക്കും അതുതന്നെയാണ് സംഭവിച്ചത്. വാഗ്ദാന ലംഘനവും വഞ്ചനയും യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഈ സാഹചര്യത്തില്‍ റബറിന്റെ കുറഞ്ഞ താങ്ങുവില 250 രൂപയായി നിജപ്പെടുത്തി റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കണം. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ സംഭാവനചെയ്യുന്ന റബര്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്നോര്‍ക്കണം. രാസവളം, കീടനാശിനി തുടങ്ങിയവ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുമെന്നുറപ്പുവരുത്തണം. തോട്ടം തൊഴിലാളികള്‍ ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാതിരിക്കാന്‍ റബര്‍ ബോര്‍ഡ് നടപ്പാക്കുന്ന തൊഴിലാളിക്ഷേമ പദ്ധതികള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കണം. വിലസ്ഥിരത ഉറപ്പുവരുത്തിയെങ്കില്‍മാത്രമേ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ കൃഷി മെച്ചപ്പെടുത്താന്‍ കഴിയൂ. ഇപ്പോള്‍ കുരുമുളകിനും നാളികേരത്തിനും മെച്ചപ്പെട്ട വിലയുണ്ടെന്നാശ്വസിക്കാം. എന്നാല്‍, വില ഇടിഞ്ഞ സന്ദര്‍ഭത്തില്‍ കര്‍ഷകര്‍ക്ക് വളമിടാനോ പരിചരിക്കാനോ കഴിയാതെ പോയി. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ് കര്‍ഷകരെ നാളികേര മേഖലയില്‍നിന്നു പിന്തിരിപ്പിക്കുകയുംചെയ്തു. വില വര്‍ധിച്ചപ്പോള്‍ ഉല്‍പ്പന്നമില്ലാത്ത നിലയാണ്. ഈ സാഹചര്യത്തിലാണ് വിലസ്ഥിരതയും സംരക്ഷണവും അനിവാര്യമാകുന്നത്. സര്‍ക്കാരിന്റെ നിസ്സംഗത ഉടനടി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

*
deshabhimani editorial

No comments: